“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

June 25, 2009

25. സമരമാണഖിലസാരമൂഴിയില്‍



സമരങ്ങളുടെ നാടാണ് കേരളം. അതില്‍തന്നെ ഒന്നാം സ്ഥാനം കണ്ണൂര്‍ ജില്ലയ്ക്കാണ്. ഖരാവോ, പിക്കറ്റിങ്ങ്, പഠിപ്പ് മുടക്ക്, പണിമുടക്ക്, ഹര്‍ത്താല്‍, ബന്ദ്, തുടങ്ങി പല പേരുകളില്‍, പല രൂപത്തില്‍ അവന്‍ (സമരം) വരാറുണ്ട്. എല്ലാം ഒന്ന് തന്നെ.

സമരത്തിനിടയില്‍ നിങ്ങള്‍ വഴി തെറ്റി എത്താറുണ്ടോ?

ദൂരെ യാത്ര ചെയ്ത് തിരിച്ചു വരുമ്പോള്‍ വാഹന പണിമുടക്കില്‍ കുടുങ്ങിയിട്ടുണ്ടോ?

ഏതെങ്കിലും പാര്‍ട്ടിയുടെ ജാഥ മുറിച്ചു കടക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?

കല്ലേറിന്റെയോ ലാത്തിചാര്‍ജ്ജിന്റെയോ ഇടയില്‍ കുടുങ്ങിയിട്ടുണ്ടോ?

എങ്കില്‍ നല്ല ഒരു അനുഭവം ആയിരിക്കും. ഒപ്പം അപകടം കൂടി ഉണ്ടെങ്കില്‍ അത് ജീവിതത്തില്‍ മറക്കാനാവാത്ത സംഭവം ആയിരിക്കും. ഇവിടെ പുരുഷന്മാര്‍ മാത്രം അരങ്ങ് കൈയടക്കുന്നതിനാല്‍ ഒറ്റപ്പെടുന്ന സ്ത്രീകള്‍ പ്രത്യേക നോട്ടപ്പുള്ളികളായി മാറുന്നു. പേടിച്ച് ഒറ്റപ്പെടുന്ന അവസരത്തില്‍ ചേച്ചീ, പെങ്ങളേ, അമ്മേ, മോളേ എന്നെല്ലാം വിളിച്ച് സഹായിക്കാന്‍ പുരുഷന്മാരുടെ ഒരു നിര തന്നെ ചിലപ്പോള്‍ ഉണ്ടാവും. പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും പങ്കെടുക്കാത്ത സമരങ്ങളില്‍ പങ്കാളിയാവുക; അപ്പോള്‍ അനുഭവം ഗുരുനാഥനായി മാറി നമ്മെ പലതും പഠിപ്പിക്കും.


സ്ക്കൂളിലും കോളേജിലും പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥിസമരങ്ങളുടെ വേലിയേറ്റമായിരുന്നു. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി വിദ്യാര്‍ത്ഥി സമരവും ലാത്തിചാര്‍ജ്ജും കണ്ടത്. സ്ക്കൂളിനു സമീപം റോഡില്‍ വെച്ച് ആണ്‍കുട്ടികളെ പോലീസ് അടിച്ച് ഓടിക്കുന്നത് കണ്ട ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ ഇതു വരെ കാണാത്ത പുതിയ വഴികളിലൂടെ ഓടി രക്ഷപ്പെട്ടു. രംഗം ശാന്തമായപ്പോള്‍ ‘തിരിച്ചു ശരിയായ വഴിയിലെത്താന്‍ ഒരുപാട് സമയം വേണ്ടി വന്നു’. അങ്ങനെ കോളേജിലെത്തിയപ്പോള്‍ സമരങ്ങളുടെ രൂപവും ഭാവവും മാറി. സമരക്കാര്‍ വന്ന് പുസ്തകങ്ങള്‍ കീറി എറിഞ്ഞിട്ടുണ്ട്. ലാത്തിചാര്‍ജ്ജിനും കല്ലേറിനും ഇടയില്‍ നിന്ന് രക്ഷപ്പെടാനായി അന്തരീക്ഷം ശാന്തമാവുന്നത് വരെ ലാബിലും ക്ലാസ്സ് മുറികളിലും ഒളിച്ചിരുന്നിട്ടുണ്ട്. ‘അന്നത്തെ സമരക്കാരില്‍ ചിലര്‍ ഇന്ന് നേതാക്കളും മന്ത്രിയും ആയി തലയുയര്‍ത്തി പറക്കുന്നുണ്ട്‘.


ഇനി യാത്രാ സമരങ്ങള്‍ ; ജോലി ലഭിച്ചതു മുതല്‍ കേഷ്വല്‍ ലീവില്‍ പകുതി സമരത്തിനു വേണ്ടിയാണ്; അതിന്റെ പകുതി രോഗത്തിന്; ബാക്കി ലീവ് ബാലന്‍സ് ആയി ഇപ്പോഴും കിടക്കുന്നു. ധാരാളം KSRTC ബസ് ഓടുന്ന സ്ഥലത്തായിരുന്നു ആദ്യം ജോലി ലഭിച്ചത്. കണ്ണൂരില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര. പ്രൈവറ്റ് ബസ് സമരം ഉള്ളപ്പോള്‍ കണ്ണൂര്‍ ബസ് സ്റ്റാന്റിലെത്തി സ്ക്കൂള്‍ വഴി പോകുന്ന സര്‍ക്കാര്‍ ബസിനെ കാത്ത്നില്‍ക്കും. അപ്പോഴായിരിക്കും ഞാന്‍ ആദ്യം പറഞ്ഞ സഹോദരങ്ങളുടെ വരവ്. “പെങ്ങളെ ഇന്ന് ബസ് സമരമാണ് ; ഇവിടെ നിന്നിട്ട് കാര്യമില്ല. എങ്ങോട്ടാണ് പോകേണ്ടത്? ഓട്ടോ വേണോ? ആ വഴിക്ക് ജീപ്പ് ഉണ്ട്”;

ഈ ചോദ്യങ്ങളില്‍ അക്കാലത്ത് വലിയ അപകടങ്ങള്‍ പതിയിരിക്കുന്നതായി എനിക്കു തോന്നിയിട്ടില്ല. ബസ് സ്റ്റാന്റില്‍ ഒരു യുവതി പരുങ്ങി നില്‍ക്കുമ്പോള്‍ അവര്‍ക്ക് വെറും ഒരു കൌതുകം മാത്രം.


യാത്രാജീവിതത്തില്‍ എന്നെന്നും ഓര്‍ക്കുന്ന ദിനമാണ് 1984 ഒക്റ്റോബര്‍ 31. ആരും പ്രഖ്യാപിച്ചില്ലെങ്കിലും ഹര്‍ത്താലായി മാറിയ ദിവസം. ശ്രീമതി ഇന്ദിരാഗാന്ധി തന്റെ ഇടതും വലതും നടക്കുന്ന സംരക്ഷകരുടെ കൈയ്യാല്‍ വെടിയേറ്റ് മരിച്ച ദിവസം. ക്ലാസ്സില്‍ പഠിപ്പിച്ചു കൊണ്ടിരിക്ക സീനിയര്‍ അദ്ധ്യാപകന്‍ വന്ന് ദേശീയ ദുരന്തം പറയുന്നു.
“ടീച്ചറേ, വേഗം പുറപ്പെട്ട് ആദ്യം കാണുന്ന ബസ്സില്‍ കയറിക്കോ, ഇപ്പോള്‍ രണ്ട് മണി; ഹര്‍ത്താലും ബന്ദും വരുന്നതിനു മുന്‍പ് പെട്ടെന്ന് വീട്ടിലെത്തിക്കോ”
“അപ്പോള്‍ കണ്ണൂരിലേക്ക് പോകേണ്ട മറ്റുള്ളവരോ?”
“ ഓ അവര്‍ നാലുപേരും ട്രെയിനില്‍ സീസണ്‍ ടിക്കറ്റുകാരല്ലെ, ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ ട്രെയിന്‍ പിടിക്കാനായി ഓടി”.
കണ്ണൂരിലേക്ക് പോകേണ്ട നാല് പുരുഷന്മാര്‍ എന്റെ സഹ അദ്ധ്യാപകരാണ്. നാലും സീസണ്‍ ടിക്കറ്റ്. അപകട ഘട്ടത്തില്‍ നാല് പുരുഷകേസരികളും എന്നെ തനിച്ചാക്കി ഓടിക്കളഞ്ഞു. ഞാന്‍ ബസ് സ്റ്റോപ്പില്‍ വന്നപ്പോള്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ബസ്, മൂന്ന് യാത്രക്കാരുമായി വരുന്നു. പരിചയക്കാരായതിനാല്‍ എന്നെ കണ്ടപ്പോള്‍ ബസ് നിര്‍ത്തി;
“ടീച്ചറേ,യാത്രക്കാരെ കയറ്റരുതെന്നാണ് ഹര്‍ത്താലുകാര്‍ പറഞ്ഞത്; ഞങ്ങളിത് അടുത്ത സ്റ്റോപ്പില്‍ ഓട്ടം നിര്‍ത്തുമെന്ന് പറഞ്ഞാണ് ഇറങ്ങിയത്, ഏതായാലും കയറിക്കോ, വരുന്നിടത്തു വെച്ച് കാണാം”.

‘വരുന്നിടത്തു വെച്ച് കാണാം’ എന്ന് പറഞ്ഞ് ഞാന്‍ ആ ബസ്സില്‍ കയറി.
ബസ്സില്‍ യാത്രക്കാരായ പുരുഷന്മാര്‍ മൂന്നു പേരുണ്ട്. അവര് ബസ് മുതലാളിയാണ്, ബന്ധുവാണ് എന്നൊക്കെ പറയാം. പക്ഷെ… ഒരു വനിതയായ ഞാന്‍ എങ്ങനെ യാത്രക്കാരിയല്ലാതാവും! കണ്ടക്റ്റര്‍ ഒരു കാര്യം ചെയ്തു; ‘ബസ്സിന്റെ രണ്ട് കര്‍ട്ടനും അഴിച്ചിട്ടു‘.
അടുത്ത സ്റ്റോപ്പില്‍ എത്തി, വടിയുമായി ആളുകള്‍ അടുത്തു വരുന്നതിനു മുന്‍പ് കിളി വിളിച്ചു പറഞ്ഞു; “ഇതേയ് ഞങ്ങള്‍ വര്‍ക്ക് ഷാപ്പിലേക്ക് പോകുന്ന വണ്ടിയാ”

അങ്ങനെ ഓരോസ്ഥലത്തു വെച്ചും വര്‍ക്ക് ഷാപ്പിന്റെ പേര് പറഞ്ഞ് ഒടുവില്‍ കണ്ണൂരില്‍ എത്തി.
കണ്ണൂരില്‍ കടകളെല്ലാം അടച്ചിരിക്കുന്നു. ബസ്സ്സ്റ്റാന്റ് നിറയേ യാത്രക്കാര്‍. പോലീസ് ഇടപെടുന്നുണ്ട്. ഏതാനും ബസ് യാത്രക്ക് തയ്യാറുണ്ട്. അങ്ങനെ നാട്ടിലേക്കുള്ള ബസ്സില്‍ ഞാനും കയറി ഒടുവില്‍ വീട്ടിലെത്തി.


ഇനി അദ്ധ്യാപക സമരം; അത് ശരിക്കും വിശ്രമകാലമാണ്; പ്രത്യേകിച്ചും കരിങ്കാലിപ്പണി ചെയ്യുന്നവര്‍ക്ക് . അധ്യയനം നടക്കുകയില്ല. സമരക്കാര്‍ നിത്യേന സമരം നടത്തുന്നു. സമരത്തില്‍ പങ്കെടുത്ത് വിശ്രമിച്ചവര്‍ക്ക് കൂലി കിട്ടാതാവുന്നു; എന്നാല്‍ സമരത്തില്‍ പങ്കെടുക്കാതെ വിശ്രമിച്ചവര്‍; ‘മുഴുവന്‍ കൂലിയും കൈ നീട്ടി വാങ്ങുന്നു’. രക്ഷിതാക്കളെ ഭയപ്പെടണമെന്നല്ലാതെ വലിയ അപകടമൊന്നും ഇല്ല.


വിദ്യാര്‍ത്ഥി സമരങ്ങളുടെ അന്തരീക്ഷം അത്ര ശാന്തമല്ല. തലേദിവസം സാറിന്റെ മുന്നില്‍ തല കുനിച്ച് കൈ നീട്ടി കൈവെള്ളയില്‍ ചൂരല്‍കഷായം ഏറ്റുവാങ്ങിയ ശിഷ്യന്‍, സമരമുഖത്ത് അതേ സാറിന്റെ മുന്നില്‍ സിംഹത്തെപോലെ അലറും. ഇതില്‍തന്നെ രാഷ്ട്രീയവും പ്രാദേശികവും കാണപ്പെടും. ഒരിക്കല്‍ പത്രങ്ങളിലൊന്നും കാണാത്ത ഒരു സമരം സ്ക്കൂള്‍ ഓഫീസിനു മുന്നില്‍ കണ്ടപ്പോള്‍ ഞാന്‍ കാര്യം ചോദിച്ചു. മറുപടി ഒരു ഭീഷണി ആയിരുന്നു. “ടീച്ചര്‍ ക്ലാസ്സില്‍ പോയി പഠിപ്പിച്ചാല്‍ മതി. ഇത് ഞങ്ങളുടെ കാര്യം, ഞങ്ങള്‍ നോക്കിക്കൊള്ളും”.


ഏതാനും വര്‍ഷം ആണ്‍കുട്ടികള്‍ മാത്രമുള്ള സ്ക്കൂളില്‍ പഠിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. റോഡിന്റെ ഒരു വശത്ത് ‘boys high school’; മറുവശത്ത് ‘girls high school’ ഇക്കരെയക്കരെ. ആണ്‍കുട്ടികള്‍ക്ക് റോഡും അതിലൂടെ നടന്ന് പോകുന്ന പെണ്‍കുട്ടികളെയും കാണാം. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് സ്ക്കൂളിനും റോഡിനും ഇടയില്‍ വലിയ മതിലുണ്ട്. സമര ദിവസം ആണ്‍കുട്ടികള്‍ ആദ്യം സ്വന്തം സ്ക്കൂള്‍ അടപ്പിച്ച ശേഷം ആവേശത്തോടെ പെണ്‍ പള്ളിക്കൂടത്തിലേക്ക് സമരിക്കാന്‍ ഇരച്ച് കയറും. ഇവിടെ ആണ്‍കുട്ടികള്‍ അതിരാവിലെ പത്രം വായിക്കാന്‍ തിരക്ക് കൂട്ടും. അതറിഞ്ഞിട്ട് വേണം സമരം ചെയ്യാന്‍.
.

ഒരു പെരുന്നാള്‍ കഴിഞ്ഞതിന്റെ പിറ്റേദിവസം boys high school ല്‍ ഉഗ്രന്‍ സമരം. പത്രത്തിലൊന്നും കാണാത്ത സമരം. അവര്‍ക്ക് പെരുന്നാളിന് കൂടുതല്‍ അവധി വേണം; ആവശ്യം ന്യായമാണ്.…അവര്‍ മുദ്രാവാക്ക്യം വിളിക്കുന്നു...
.
‘ഓണത്തിനെന്താ പത്തീസം,
ഞങ്ങള്‍ക്കെന്താ രണ്ടീസം.
പപ്പടം പൊടിക്കാന്‍ പത്തീസം,
കെയിക്ക് മുറിക്കാന്‍ പത്തീസം,
കൊട്ട് കടിക്കാന്‍ നേരമില്ല‘.
.
സമരത്തില്‍ പങ്കെടുക്കുന്നത് പെരുന്നാള്‍ ആഘോഷിച്ചവരെക്കാള്‍ കൂടുതല്‍ ആഘോഷിക്കാത്തവരാണ്. സമരക്കാരെയും മണിയടിക്കുന്ന സമയവും നോക്കി ‘പഴുത്ത മാങ്ങ കണ്ട കാക്കയെ പോലെ ക്ലാസ്സില്‍ കയറാതെ നില്പാണ് മറ്റ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും’. എന്നാല്‍ ആ ദിവസം പുതിയതായി വന്ന ഹെഡ് ടീച്ചറുടെ ചൂരലും നാവിലെ സാഹിത്യവും ഒന്നിച്ചപ്പോള്‍ സമരക്കാരും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നിരാശയോടെ ക്ലാസ്സിലിരുന്ന് ‘പഠിക്കാനും പഠിപ്പിക്കാനും’ തുടങ്ങി.


ഇനി ഒരു കല്ലേറിന്റെ അഭിമുഖം. വിദ്യാര്‍ത്ഥി രാഷ്ട്രീയക്കാര്‍ക്കെല്ലാം മുഖ്യശത്രു അദ്ധ്യാപകരാണ്. സ്ക്കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഞങ്ങള്‍ രണ്ട് ടീച്ചേര്‍സ് - ഒന്ന് ഞാന്‍, രണ്ട് കായികഅദ്ധ്യാപിക – സ്ക്കൂളിന്റെ മുന്നിലുള്ള സ്റ്റേജിലെ ബഞ്ചിലിരുന്ന് ഇലക് ഷനു ശേഷമുള്ള രംഗം നിരീക്ഷിക്കുകയാണ്. ജയിച്ചവര്‍ ജാഥ നടത്തുന്നു; തോറ്റവര്‍ അവരെ കൂവി തോല്പിക്കുന്നു. പെട്ടെന്ന് ഒരു വലിയ കല്ല് ഞങ്ങള്‍ രണ്ടു പേരുടെയും ചെവിയുടെ മുകളിലൂടെ ചെവി തുളക്കുന്ന ശബ്ദത്തില്‍ പറന്നുയര്‍ന്ന് പിന്നിലെ മതിലില്‍ തട്ടി പൊട്ടിചിതറി. കല്ലിന്റെ ലക്ഷ്യം ഞങ്ങളല്ല; ഞങ്ങളുടെ പിന്നില്‍ നിന്ന് കൂവിക്കൊണ്ടിരിക്കുന്ന സഹപാഠിയാണ്. ഗ്രൌണ്ടിലെ ജാഥയിലെ ജയിച്ചവന്‍ തോറ്റവനെ എറിഞ്ഞതാണ്. എന്നാല്‍ കല്ല് മതിലില്‍ തട്ടിയ നിമിഷം തന്നെ ഞാന്‍ സ്ഥലം വിട്ടു. കായികം നോക്കുമ്പോള്‍ എന്റെ പൊടി പോലും കാണാനില്ല. അവര്‍ എറിഞ്ഞവനെ പിടിക്കാനായി ഗ്രൌണ്ടിലിറങ്ങി; ഞാന്‍ വീട്ടില്‍ പോകാനും ഇറങ്ങി. അങ്ങനെ സമരചരിതം തുടരുന്നു….

പിന്‍ കുറിപ്പ്:


  1. അക്കരെയിക്കരെ boys,girls ഹൈ സ്ക്കൂളുകള്‍. ഇതില്‍ boys high school ന്റെ കിഴക്ക് റെയില്‍പാളവും പടിഞ്ഞാറ് റോഡും ഉണ്ട്. girls high school തുറക്കുന്നതും അടക്കുന്നതും അര മണിക്കൂര്‍ മുന്നിലാണ്.(9.30 - 3.30) അക്കാലത്ത് boys high school ല്‍ നാലാമത്തെയും ഏഴാമത്തെയും പിരീഡ് റോഡ് സൈഡിലെ ക്ലാസ്സിലെ ശിഷ്യഗണങ്ങളുടെ മീശ മുളച്ചതും മുളക്കാത്തതുമായ തല മുഴുവന്‍ വടക്കുനോക്കിയന്ത്രം പോലെയായിരിക്കും. അദ്ധ്യാപകന്‍ ബലം പ്രയോഗിച്ച് തല നേരെയാക്കിയാലും വീണ്ടും സൂചി കറങ്ങും..റോഡിനു നേരെ.

  2. മുദ്രാവാക്ക്യം കേട്ടത് മാത്രമാണ് എഴുതിയത്. ഒരു ചെവിയില്‍ കേട്ട് മറു ചെവിയിലൂടെ പുറത്തു പോയത് ഞാന്‍ കേട്ടിട്ടില്ല.

  3. പത്രത്തില്‍ വിദ്യാര്‍ത്ഥിസമര വാര്‍ത്ത ഉണ്ടായാല്‍ ലെയിറ്റ് ആയി വരുന്ന അദ്ധ്യാപകരുണ്ട്. അങ്ങനെ ഒരു ടീച്ചര്‍ പത്രവാര്‍ത്ത വിശ്വസിച്ച് 11.30 ന് വരുമ്പോള്‍ സ്ക്കൂളില്‍ സമരമില്ല. തുടര്‍ന്ന് ആദ്യം കണ്ട കുട്ടിയോട് അരിശം തീര്‍ത്തു; “ ഒരു സമരം ചെയ്യാനറിയാതെ നീയൊക്കെ എന്തിനാടാ പഠിക്കുന്നത്?”



9 comments:

  1. ..നല്ല വായനാനുഭവം..
    ആ‍ ഗേള്‍സ്‌ സ്കൂളിന്റെ അടുത്തുള്ള ബോയ്സ് സ്കൂളില്‍ പഠിക്കാനുള്ള ദൌര്‍ഭാഗ്യം എനിക്കുണ്ടായില്ലാത്തത് ഭാഗ്യമായി..:)

    ReplyDelete
  2. 1984 ഒക്റ്റോബര്‍ 31. അന്നാണ് ട്രെയിനിനു തലവെച്ച്‌ മരിക്കുന്ന ഒരു കാഴ്ച എനിക്ക് നേരില്‍ കാണണ്ടി വന്നത് .. മറക്കില്ല .

    ReplyDelete
  3. കോളേജില്‍ പഠിക്കുമ്പോള്‍ കുറെ ഏറെ സമരങ്ങളുടെ മുന്നിലും പിന്നിലും നിന്നിട്ടുണ്ട്. പക്ഷെ ഇന്ന് സമരത്തിന്‌ എതിരാണ്. കാലം വരുത്തുന്ന പക്വത ആവാം. അന്ന് പക്ഷെ ഒരിക്കലും സമരം തെറ്റാണ് എന്ന് തോന്നിയിരുന്നില്ല

    ReplyDelete
  4. സമരം തന്നെ ജീവിതം.....

    ReplyDelete
  5. പഠിക്കുന്ന കാലത്തും ജോലിചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്തും എല്ലാ സമരങ്ങളും ചെയ്യുന്നു.
    തെറ്റാണെന്ന് തോന്നുന്നുമില്ല.
    :)

    ReplyDelete
  6. സമരം നിറഞ്ഞ ഈ പോസ്റ്റ് വായിച്ച് അഭിപ്രായം പറഞ്ഞവര്‍ക്കെല്ലാം നന്ദി. പിന്നെ ഇതില്‍ ഞാന്‍ വിട്ടു പോയ ഒരു കാര്യം ഉണ്ട്. ഞാന്‍ ചെയ്ത സമരങ്ങള്‍. ലാത്തിചാര്‍ജ്ജ് കിട്ടിയില്ലെങ്കിലും എന്റെ അദ്ധ്യാപക സഘടനയുടെ ആഹ്വാനപ്രകാരം എല്ലാ സമരത്തിലും ജാഥകളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്.

    ReplyDelete
  7. കേരളത്തിന്‌ പറ്റിയ പോസ്റ്റ്‌

    ReplyDelete
  8. ടീച്ചര്‍ ഒരു പെസ്സിമിസ്റ്റാണല്ലെ?

    ReplyDelete
  9. മിനിലോകത്തില്‍ വന്നവര്‍ക്കെല്ലാം നന്ദി..
    hAnLLaLaTh...:ആദ്യമായി അഭിപ്രായം എഴുതിയതിനു നന്ദി അറിയിക്കുന്നു.
    പാവപ്പെട്ടവന്‍....:അനുഭവം പങ്കുവെച്ചതിനു നന്ദി.
    കണ്ണനുണ്ണി....:അഭിപ്രായത്തിനു നന്ദി.
    Siva//ശിവ, അനില്‍@ബ്ലോഗ്,
    Areekkodan|അരീക്കോടന്‍, ഗോപക് യൂ ആര്‍ സമരങ്ങളെപറ്റി അഭിപ്രായം പറഞ്ഞതിന് എല്ലാവര്‍ക്കും നന്ദി.

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.