“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

September 21, 2009

33. ആമയിറച്ചി പുളിക്കും



ചില നേരങ്ങളിൽ ഡിസ്ക്കവറി ചാനലില്‍ കാണാറില്ലെ, വലിയ ആമയെ;
                          തുഴപോലുള്ള കൈകാലുകള്‍ കൊണ്ട് നീലജലാശയത്തില്‍ നീന്തിമറയുന്ന വലിയ കടലാമകളെ? അത്‌പോലുള്ള വലിയ; ഒരു മീറ്ററിലധികം വലിപ്പമുള്ള ‘കടലാമ’ യാണ് (കടല്‍+ആമ=കടലാമ, അതായത് കടലിലെ ആമ) നമ്മുടെ കഥാപാത്രം.

                     ഒരു വലിയ ആമയെ ജീവനോടെ നേരിട്ട് കാണാന്‍ ആഗ്രഹിച്ചെങ്കിലും എനിക്ക് ഒരിക്കലും അതിനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ആമയെ കണ്ടില്ലെങ്കിലും ആമയുടെ പുറം‌തോട് കണ്ടിട്ടുണ്ട്, ആമയുടെ മുട്ട തിന്നിട്ടുണ്ട്, ആമയുടെ ഇറച്ചി തിന്നിട്ടുണ്ട്.
അപ്പോള്‍ ഒരു ചോദ്യം മനസ്സിൽ വരാം: “എപ്പഴാ ജയിലീന്ന് പൊറത്ത് വന്നത്?”
ഉത്തരം: “പുറത്ത് വന്നിട്ടില്ല, കാരണം ജയിലിനകത്തു പോയിട്ടില്ലല്ലോ, പിന്നെങ്ങനെ പുറത്തുവരും”
               
          സംഭവം നടക്കുന്നത് ‘അമേരിക്കക്കാര്‍ ചന്ദ്രനില്‍ ഇറങ്ങി നടന്നു’ എന്ന് പറയുന്നതിനു മുന്‍പാണ്. അന്ന് മേനകാ ഗാന്ധി, വന്യജീവി സംരക്ഷണം, പരിസ്ഥിതി സംരക്ഷണം ആദിയായവ നമ്മുടെ തീരത്തെ അതിക്രമിച്ചു കടക്കാത്ത കാലം.
                              ഞാന്‍ ജനിച്ചു വളര്‍ന്ന കടല്‍തീരഗ്രാമം ഒരു മത്സ്യബന്ധന കേന്ദ്രമല്ല; അതായത് ഗ്രാമീണര്‍ കടല്‍തീരത്തെ ആശ്രയിക്കുന്ന മത്സ്യതൊഴിലാളികളല്ല. എന്നാല്‍ കടലില്‍ നിന്നു ലഭിക്കുന്ന,,,‍, ‘തിന്നാന്‍ പറ്റുന്നതൊക്കെ’ നമ്മൾ തിന്നും. കോള്‍ഡ് സ്റ്റോറേജ്, റഫ്രിജറേറ്റര്‍, എന്നിവ മാത്രമല്ല; തണുപ്പിക്കാന്‍ ഒരു ഐസ് കഷ്ണം പോലും അക്കാലത്ത്, അവിടെ, ലഭ്യമല്ലാത്തതിനാല്‍, അന്നന്നേക്കുള്ള അപ്പം കഴിച്ച് ബാക്കി അയല്‍‌വാസികള്‍ക്ക് കൊടുക്കുന്ന സ്വഭാവം എന്റെ നാട്ടുകാര്‍ക്ക് ചരിത്രാതീതകാലം മുതല്‍ ഉണ്ടായിരുന്നു.

                           ചിലപ്പോള്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ തീരക്കടലില്‍ കാറ്റുകൊള്ളാന്‍ വരും. ‘പ്രധാന ഐറ്റം മത്തി ആയിരിക്കും’. അത് തിരിച്ചറിഞ്ഞ തീരത്തെ യുവാക്കള്‍ ചെറുതും വലുതും ആയ വലകള്‍ കൊണ്ട് അവയെ കുടുംബസമേതം  പിടിക്കും. ധൈര്യശാലികള്‍ തോട്ടപൊട്ടിച്ചാല്‍ വലിയ മത്സ്യങ്ങളെ ലഭിക്കും. ‘സ്രാവ്, തിരണ്ടി, ഏട്ട, കൊളോന്‍ , ആദിയായവ. (കൊളോന്‍: ഒരിക്കല്‍ മാത്രമാണ് അവയെ കാണാന്‍ എനിക്ക് കഴിഞ്ഞത്. അതിനെ മുറിച്ച് പീസാക്കുന്ന എക്സ് ജവാനെക്കാള്‍ പത്ത് സെന്റീമീറ്റര്‍ വലുതായിരുന്നു മത്സ്യം) പിന്നെ  ധാരാളം കല്ലുമ്മക്കായ കടലില്‍ മുങ്ങിയും മുങ്ങാതെയും ചെറുപ്പക്കാർ ‘ഞാനുൾപ്പടെയുള്ളവർ’ പറിച്ചെടുക്കും.

                          ഇത്തരം കൊലപാതക പരമ്പരകള്‍ കൂടാതെ ചൂണ്ടയിടുന്ന പരിപാടിയും ഉണ്ട്. (അവരില്‍ വലിയൊരു വിഭാഗം പിന്നീട് അറബികളെ ചൂണ്ടയിടാന്‍ പോയി) സ്വന്തമായി അദ്ധ്വാനിച്ച് പിടിക്കുന്നതായാലും വിലകൊടുക്കാതെ കിട്ടുന്ന കടലിലെ സമ്പത്തില്‍, അയല്‍‌വാസികള്‍ക്കും ഒരു പങ്ക് ഉണ്ടാവും.


                         നമ്മുടെ ആമ ഉപ്പുവെള്ളത്തിലാണ് ജീവിക്കുന്നതെങ്കിലും അതിന്റെ വംശവര്‍ദ്ധനവ് നടത്താന്‍ ഏതെങ്കിലും ഒരു കടല്‍ത്തീരത്ത് കയറി വരണം. തീരം തേടിയുള്ള ഈ വരവ് ആമയുടെ നാശവും വംശനാശവും വരുത്തുന്നു. ഒരു അര്‍ദ്ധരാത്രി ആമ ഏകാന്തതീരം തേടി ഒറ്റക്ക് നീന്തി, കരയില്‍ കയറുന്നു. പരിസരത്തൊന്നും ആരും ‘ഇല്ല’യെന്ന് വിശ്വസിച്ച പാവം ആമ, വളരെ പ്രയാസപ്പെട്ട് തുഴപോലുള്ള കൈകാലുകള്‍ ഉപയോഗിച്ച് നിരങ്ങിനീങ്ങി വേലിയേറ്റ തിരമാലകള്‍ എത്തിച്ചേരാത്ത ഇടം കണ്ടെത്തി വെളുത്ത പൂഴിമണലില്‍ വലിയ ഒരു കുഴി ഉണ്ടാക്കുന്നു. ആ കുഴിയില്‍ മുട്ടകള്‍ ഓരോന്നായി നിക്ഷേപിക്കുന്നു. (200 മുട്ടകള്‍ വരെ ഉണ്ടാവും) ശേഷം കൈ ഉപയോഗിച്ച്, പൂഴികൊണ്ട് മുട്ടകളെ നന്നായി മൂടുന്നു. പിന്നെ ആമയമ്മ കരഞ്ഞുകൊണ്ട് കടലിലേക്ക് തിരിച്ചു പോകുന്നു.

                             അപ്പോള്‍ ഇത്രയും മുട്ടകള്‍ നരനും കുറുനരിക്കും നായകള്‍ക്കും വിട്ടുകൊടുത്ത് ആമയമ്മ അങ്ങനെ കടലില്‍ പോയാലോ? ഈ സംശയത്തിന് മറുപടി എന്റെ അമ്മൂമ്മയാണ് പറഞ്ഞുതന്നത്. ആമയമ്മ കരഞ്ഞുകൊണ്ടാണ് വരുന്നതും പോകുന്നതും. കടലില്‍ നിന്ന് കയറി വന്ന വഴിയെ ആയിരിക്കില്ല, തിരിച്ചു പോകുന്നത്. മുട്ടയിട്ട് പോകുന്ന ആമ നേരെ പടിഞ്ഞാറ് സഞ്ചരിച്ച് കടലിനടിയില്‍ ഒരിടത്ത് ഇരുന്ന് മുട്ടകളെയും വിരിയുന്ന കുഞ്ഞുങ്ങളെയും ഓര്‍ത്ത് ഭക്ഷണം ഉപേക്ഷിച്ച് ഉഗ്രതപസ്സ് ചെയ്യുന്നു. 41 ദിവസത്തെ കഠിനതപസ്സിനു ശേഷം രാത്രിയില്‍, ആമയമ്മ കരയില്‍ വരുമ്പോള്‍ എല്ലാമുട്ടകളുടെയും തോട്‌പൊട്ടിച്ച് കുഞ്ഞുങ്ങള്‍ പുറത്തുവന്നിരിക്കും. അവര്‍ പൂഴിമാറ്റി മുകളില്‍ വന്ന് അമ്മയെ കാത്തിരിക്കുന്നുണ്ടാവും. പിന്നീട് എല്ലാ കുഞ്ഞുങ്ങളെയും മാതാവിന്റെ സ്വന്തം പുറത്തുകയറ്റി, അവര്‍ വിശാലമായ കടലിലേക്ക് യാത്രയാവും....
 എന്നാല്‍ ഈ സങ്കല്പവുമായി പൊരുത്തപ്പെടാത്തതാണ് ഇവിടെ സംഭവിക്കുന്നത്.

                            നമ്മുടെ കടല്‍‌തീരത്ത് വര്‍ഷംതോറും ഇടുന്ന ആമമുട്ടകളില്‍ ചെറിയൊരു ശതമാനമെങ്കിലും കുഞ്ഞുങ്ങളായി മാറിയിട്ടുണ്ടോ, എന്ന കാര്യം സംശയമാണ്. കടലില്‍ നിന്നും ആമ മുട്ടയിട്ട് തിരിച്ചുപോകുമ്പോഴേക്കും അത് നമ്മുടെ നാട്ടുകാര്‍ ശേഖരിച്ച് ഷേയറുചെയ്ത് വീടുകളില്‍ എത്തിക്കും. -- അതായത് ചെറുപ്പക്കാരില്‍ ചിലര്‍, ആകാശവും കടലും ഒന്നിക്കുന്ന ചക്രവാളവും നോക്കി രാത്രിസമയത്ത് വീട്ടില്‍ കിടക്കുന്നതിനു പകരം, തീരത്തെ പൂഴിയില്‍ മലര്‍ന്ന് കിടപ്പുണ്ടാവും. 
                      അപ്പോഴായിരിക്കും പതുക്കെ വെള്ളത്തിനടിയില്‍ നിന്നും ആമയമ്മ തലപൊക്കി നോക്കുന്നത്. തീരം ശാന്തസുന്ദരമാണെന്നറിഞ്ഞ അവൾ കരക്കു കയറി പ്രയാസപ്പെട്ട് ഇഴഞ്ഞുനീങ്ങി കുഴിയെടുത്ത് മുട്ടയിടുന്നു. ആമ തിരിച്ചുപോയ ഉടനെ, അതുവരെ അനങ്ങാതെ കിടന്നവന്‍ മുട്ടകള്‍ സ്വന്തമാക്കുന്നു. അഥവാ മുട്ടകള്‍ മനുഷ്യന്‍ കണ്ടെത്തിയില്ലേലും അത് കുറുക്കന്മാര്‍ മണത്ത്‌നോക്കി കണ്ടുപിടിക്കും. എന്നും രാത്രി ഞണ്ടിനെ പിടിക്കാന്‍ കുറുക്കന്മാര്‍ തീരത്തു വരും.

                          ആമമുട്ടക്ക് പുറം‌തോടില്ല; പകരം വെള്ളനിറമുള്ള തടിച്ച തോലുകൊണ്ട് പൊതിഞ്ഞിരിക്കും. നാട്ടിലെ ആചാരപ്രകാരം ആമമുട്ടയുടെ മഞ്ഞക്കരു മാത്രമാണ് ഭക്ഷ്യയോഗ്യം; അത് ഓം‌ലെറ്റാക്കിയും വറുത്തും മനുഷ്യന്‍ തിന്നുന്നു. വെള്ളക്കരു ആരോഗ്യത്തിനു ഹാനികരം എന്ന് പറയുന്നു?

                      ചിലപ്പോള്‍ നാട്ടിലെ ചില ദുഷ്ടബുദ്ധികള്‍, മുട്ടയെ കൂടാതെ ആമയെയും പിടിക്കും. കരയില്‍ വലിച്ച് മലര്‍ത്തിയിടും. എന്നിട്ട് സ്ഥിരമായി കൊലപാതകം നടത്താറുള്ള മനസാക്ഷിയില്ലാത്ത ഭീകരന്മാരെ വിളിച്ചു വരുത്തും. ആമയെ അധികമാരും കാണാത്ത ഒരു സ്ഥലത്തുകൊണ്ടുപോകും. കൊല്ലാനായി മലര്‍ത്തിയിടുമ്പോള്‍ പാവം ആമ; ശബ്ദം പുറത്തുവരുന്നില്ലെങ്കിലും, ഇരു കൈകൊണ്ടും നെഞ്ചത്തടിച്ച് നിലവിളിക്കും. ആ നിലവിളിയെ അവഗണിച്ച്;  മലര്‍ന്നുകിടന്ന ആമയുടെ നെഞ്ച് ഒരു വലിയ മഴു (കോടാലി) കൊണ്ട് വെട്ടിക്കീറും. നാട്ടുകാര്‍ ചേര്‍ന്ന് മാംസം പങ്കിട്ടെടുത്ത് കൊലവിളി നടത്തി വീട്ടിലേക്ക് പോകും. ആമയിറച്ചിക്ക് ആമയുടെ രുചിതന്നെ ആയിരിക്കും.
                         ഈ കൊലപാതക പരമ്പരകള്‍ അരങ്ങേറിയത്  എന്റെ കുട്ടിക്കാലത്ത് മാത്രമായിരുന്നു. പിന്നെ ഇത്തരം സംഭവങ്ങളില്‍ നിന്നും കുട്ടികളെ അകറ്റി നിര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നെ ഈ എഴുതിയത് മുഴുവന്‍ കേട്ടറിവ് മാത്രമാണ്. ആമയുടെ പുറം‌തോട് ചില വീടുകളില്‍ ട്രോഫി പോലെ തൂക്കിയിട്ടത് അക്കാലത്ത് എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

                       കാലം കഴിയുന്നതോടെ ആമയുടെയും മുട്ടയുടെയും എണ്ണം കുറഞ്ഞ് കുറഞ്ഞ് വരാന്‍ തുടങ്ങി. ഞാന്‍ ആദ്യമായി ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന് അഞ്ച് വര്‍ഷം പഠിച്ച അതെ വിദ്യാലയത്തില്‍ തന്നെ, ആദ്യമായി പഠിപ്പിക്കാന്‍‌വേണ്ടി ടീച്ചറായി ചേര്‍ന്നു. അവിടെ നാലാം‌ക്ലാസ് ടീച്ചറായി ഞാന്‍ ചേര്‍ന്നപ്പോള്‍ മൂന്നാംക്ലാസ്സില്‍ ഏറ്റവും ഇളയ അനുജനും അഞ്ചാംക്ലാസ്സില്‍ അതിനു മുകളിലെ അനുജനും പഠിക്കുന്നുണ്ടായിരുന്നു. (അമ്മക്ക് ആകെ അഞ്ചു മക്കള്‍. പെണ്ണ് 2, ആണ് 3. കുടുംബാസൂത്രണം നാട്ടില്‍ നടന്നുവരുമ്പോഴേക്കും അഞ്ചാമന്‍ ഓമനക്കുഞ്ചുവും ഔട്ടായിരുന്നു).

                         ഞാന്‍ നാട്ടിലെ പ്രൈമറി ടീച്ചറായിരിക്കെ എന്റെ തൊട്ടടുത്ത ഇളയവന്‍ എസ്. എന്‍ . കോളേജില്‍ ഡിഗ്രി ഫൈനല്‍ പഠിക്കുന്ന കാലത്തെ ഒരു സുപ്രഭാതം. അന്ന് കടപ്പുറത്ത് തിരയെണ്ണാന്‍ പോയ അവന്‍ ഒരു പ്രധാനവാര്‍ത്തയും കൊണ്ടാണ് വന്നത്.
 “പുലര്‍ച്ചെ നാട്ടിലെ വിഐപി ചെറുപ്പക്കാര്‍ വളരെ വലിയ ഒരു കടലാമയെ പിടിച്ചു കെട്ടിയിട്ടുണ്ട്. ആരും അറിയാതെ കൊന്ന് ഇറച്ചിയാക്കാനാണ്‍ പ്ലാന്‍ ”.
“എന്നാലിന്ന് ആമയിറച്ചി തിന്നാലോ. എത്രയോ കാലമായി ആമയിറച്ചി തിന്നിട്ട്” 
അതുകേട്ടപ്പോൾ അമ്മ സന്തോഷത്തോടെ പറഞ്ഞു.
“ഇറച്ചി കിട്ടുമെന്ന് വിചാരിച്ച് വെള്ളമിറക്കുകയൊന്നും വേണ്ട. ആമയെ കൊന്നാല്‍ ഞാന്‍ പോലീസില്‍ അറിയിക്കും” ഇക്കാര്യം ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്.
“അതെങ്ങനെയാ നിന്റെ കൂട്ടുകാരുമായി നീ ഒടക്കാനാണോ പോണത്?” 
അമ്മക്ക് തീരാത്ത സംശയം.
“ആമയുടെ കാര്യത്തില്‍ ഞാന്‍ ഒരിക്കലും വിട്ടുകൊടുക്കില്ല” 
അവന് ജന്തുസ്നേഹം പെട്ടെന്ന് വര്‍ദ്ധിക്കാന്‍ തുടങ്ങി. വന്യജീവിസംരക്ഷണം നാട്ടില്‍ വേരുപിടിക്കുന്ന കാലമാണ്.

ഉച്ചകഴിഞ്ഞ് കടപ്പുറത്തു പോയ ആങ്ങള എന്നോട് പറഞ്ഞു; 
“അവര്‍ ആമയെ ഞാന്‍ കാണാതിരിക്കാന്‍ എവിടെയോ ദൂരെ ഒളിപ്പിച്ചിരിക്കയാ. കൊല്ലുകയാണെങ്കില്‍ പ്രശ്നം ഉണ്ടാക്കുമെന്ന് അവര്‍ക്ക് മനസ്സിലായിട്ടുണ്ട്”
                         അങ്ങനെ രാത്രിയായി; ആമക്കാര്യം അപ്പടിതന്നെ. ഒരു വിവരവും എന്റെ ജന്തുസ്നേഹി സഹോദരന് കിട്ടിയില്ല.

                         പിറ്റേ ദിവസം രാവിലെ അടുത്ത വീട്ടിലെ സ്ത്രീ ഞങ്ങളുടെ വീട്ടില്‍ വന്നു. അവര്‍ എന്റെ അമ്മയോട് ചോദിച്ചു;
 “ഇന്നലെ രാത്രി പത്തുമണി കഴിഞ്ഞാണ് വീട്ടില്‍ ആമയിറച്ചി കൊണ്ടുവന്നത്. നിങ്ങള്‍‌ക്ക് ആമയിറച്ചി കിട്ടിയിട്ടില്ലെ?”
“അതെങ്ങനെയാ ഇവിടെ കിട്ടുന്നത്. ഇവിടെ ഒരുത്തന്‍ ആമയെ കൊന്നാല്‍ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞല്ലെ നടക്കുന്നത്”
അമ്മ മറുപടി പറഞ്ഞു.
“ഓ അതായിരിക്കണം അവര്‍ ആമയെ കൊല്ലുന്നത് രാത്രി ആക്കിയത്” 
അയല്‌വാസിനി കാര്യം പറഞ്ഞു.
“എന്നാലും എന്റെ കുട്ടിക്കാലത്തൊക്കെ എത്ര ആമയിറച്ചി തിന്നതാണ്. ഇപ്പോഴെത്തെ കുട്ടികള്‍ക്ക് അതൊന്നും തിന്നാനുള്ള യോഗമില്ലല്ലൊ”
“ആമകളെ കൊല്ലാനുള്ള യോഗം അമ്മയുടെ കാലത്ത് ഉണ്ടായതുകൊണ്ട്, ഇപ്പോഴെത്തെ കുട്ടികള്‍ക്ക് ആമയെ കാണാനുള്ള ഭാഗ്യം പോലും ഇല്ലാതായി. പിന്നെ ഈ ആമയിറച്ചിക്ക് അത്ര വലിയ രുചിയൊന്നും ഇല്ല”
രാത്രിയുടെ മറവില്‍ കൊല്ലപ്പെട്ട ആമയെ ഓര്‍ത്ത് ഞാന്‍ പറഞ്ഞു.

പിന്‍‌കുറിപ്പ്:
  1.  നമ്മുടെ കടല്‍ത്തീരത്ത് സ്വന്തം വംശം നിലനിര്‍ത്താനായി വന്നപ്പോള്‍ , കൊലചെയ്യപ്പെട്ട എല്ലാ ആമകള്‍ക്കും ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.
  2.  നമ്മുടെ തീരത്ത്‌വന്ന് മുട്ടയിട്ടതിനാല്‍ ജനിക്കുന്നതിനു മുന്‍പെ കൊല ചെയ്യപ്പെട്ട എല്ലാ ആമക്കുഞ്ഞുങ്ങള്‍ക്കും കൂടി ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു

September 10, 2009

32. കുട്ടിയമ്മചരിതം അഥവാ സ്ക്കൂളിന്റെ ആണി.


                                    കുട്ടിയമ്മയ്ക്ക് ആ പേരിട്ടത് കുട്ടികളാണ്; എന്റെതു കൂടിയായിരുന്ന ഹയര്‍‌സെക്കന്ററി സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍. ആ പേര് വന്നത് എപ്പോഴെന്നോ എങ്ങനെയെന്നോ ആര്‍ക്കും അറിയില്ല. കുട്ടികള്‍ – എട്ടാം ക്ലാസ്സുകാരനും പന്ത്രണ്ടാം ക്ലാസ്സുകാരനും - ഒരുപോലെ കുട്ടിയമ്മയെ ഇഷ്ടപ്പെടുന്നു. കസവുസാരിയുടുത്ത്, നെറ്റിയില്‍ സിന്ദൂരവും ചന്ദനവും ചാര്‍ത്തി, രജിസ്റ്ററും മെമ്മൊ ബുക്കും കൈയില്‍ എടുത്ത്, ശരീരഭാരം താങ്ങാനായി, ഓരോ കാലുകളും അമര്‍ത്തിച്ചവിട്ടി, കുട്ടിയമ്മ ക്ലാസ്സില്‍ കടന്നുവരുമ്പോള്‍ കുട്ടികള്‍ മാത്രമല്ല; അദ്ധ്യാപകരും അറിയാതെ ഒന്നെഴുന്നേറ്റ് പോകും. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ വരുന്നവര്‍ ഓഫീസിലിരിക്കുന്ന ഹെഡ്‌മിസ്ട്രസ്സിനെ അവഗണിച്ച് നേരെ ചെല്ലും, ഒരു വശത്തെ കസേരയിലിരിക്കുന്ന കുട്ടിയമ്മയുടെ സമീപം. എന്നിട്ട് പറയും “മാഡം ഇതെല്ലാം പരിശോധിച്ച് നോക്കി മാഡത്തിന്റെ ഒപ്പും സീലും വേണം”.


 കുട്ടിയമ്മ: ഞങ്ങളുടെ സ്ക്കൂളിലെ സ്റ്റാഫില്‍ ഒരംഗമാണ്. തസ്തികനാമം- എഫ്.ടി.സി.എം. ശമ്പളബുക്കില്‍ ഏറ്റവും താഴെ – അതായത് മറ്റുള്ളവരെല്ലാം അവരെക്കാള്‍ ശമ്പളം വാങ്ങുന്നവര്‍. പിന്നെ കുട്ടിയമ്മയുടെ തൊഴില്‍; അത് കണ്ടുപിടിക്കാന്‍, ‘കെ ഇ ആര്’ ‘കെ എസ് ആര്’ ആദിയായവ അരിച്ചുപെറുക്കി ഗവേഷണം തന്നെ വേണ്ടിവന്നു. ഒടുവില്‍ കണ്ടുപിടിച്ചത് താഴെപറയുന്നവയാണ്; ‘ഓഫീസ്‌മേധാവി -എച്ച്.എം- സ്ക്കൂളില്‍ വരുന്നതിന് അരമണിക്കൂര്‍ മുന്‍പ് എത്തിച്ചേര്‍ന്ന് ഓഫീസും പരിസരവും വൃത്തിയാക്കി, ഓഫീസ് ആവശ്യത്തിനു വേണ്ട വെള്ളം എടുത്തുവെക്കുക, സ്ക്കൂളിന്റെ സുഗമമായ നടത്തിപ്പിന് എച്ച്. എം നെ സഹായിക്കുക, ആദിയായ ചില സിം‌പിള്‍ കാര്യങ്ങളാണ്.


എന്നാല്‍ നമ്മുടെ കുട്ടിയമ്മ ഈ പറയുന്ന ഡ്യൂട്ടി ഒഴികെ മറ്റെല്ലാം ചെയ്യും. അവസരം കിട്ടിയാല്‍ ക്ലാസ്സില്‍ പോയി പഠിപ്പിക്കാനും കുട്ടിയമ്മ തയ്യാര്‍; പക്ഷെ ഞങ്ങള്‍ ഒരിക്കലും വിട്ടുകൊടുക്കാറില്ല. സ്ക്കൂള്‍ ടൈം പത്ത് മണി മുതല്‍ നാല് മണി വരെയാണെങ്കിലും, ഒന്‍പത് മണിക്ക് സ്ക്കൂള്‍ തുറന്ന് സ്പെഷ്യല്‍ ക്ലാസ്സുകള്‍ തുടങ്ങും. എന്നാല്‍ ഒന്‍പത് മണിക്ക് കുട്ടിയമ്മക്ക് പകരം വരുന്നത്, അവരുടെ വീട്ടില്‍‌നിന്നും സ്ക്കൂളിലേക്ക് ഒരു ഫോണ്‍‌കോള്‍ ആയിരിക്കും. സ്ക്കൂള്‍ തുറന്നില്ലെങ്കില്‍ ആരും ഫോണ്‍ അറ്റന്റ് ചെയ്യുകയില്ല. പിന്നെ അഞ്ച് മിനിറ്റിനുള്ളില്‍ മകന്റെ ബൈക്കിലോ മകളുടെ കാറിലോ വന്ന് സ്ക്കൂള്‍ കോമ്പൌണ്ടില് കുട്ടിയമ്മ ലാന്റ് ചെയ്യുന്നു. അമ്പലത്തിന്റെ നടതുറന്ന് തൊഴാന്‍ കാത്തിരിക്കുന്ന ഭക്തരെപ്പോലെ, നില്‍ക്കുക്കുന്ന അദ്ധ്യാപക-വിദ്യാര്‍ത്ഥി കൂട്ടത്തിനിടയിലൂടെ നടന്ന് ഓഫീസ് തുറന്ന് അകത്തുനിന്നും താക്കോല്‍ക്കൂട്ടമെടുത്ത് ഇരുവശത്തും നോക്കാതെ ഒറ്റ പോക്കാണ്; അടച്ചിട്ട മറ്റു മുറികള്‍ തുറക്കാന്‍.


 ഒന്‍പത് മണിക്ക് വരുന്ന ടെലിഫോണ്‍ കോള്‍; ആരെങ്കിലും അറ്റന്റ് ചെയ്താലോ? ‘സ്കൂള് തുറന്നിരിക്കുന്നു‘ എന്ന് തിരിച്ചറിഞ്ഞ കുട്ടിയമ്മ ഒന്നും മിണ്ടാതെ ഫോണ്‍ കട്ട് ചെയ്യുന്നു. പിന്നെ വീട്ടുകാര്യങ്ങളെല്ലാം പതുക്കെ  ചെയ്തുതീര്‍ത്ത് പത്തരക്കുള്ള കുട്ടിബസ്സില്‍ വന്ന് പതുക്കെ ഇറങ്ങി സ്ക്കൂള്‍ ഓഫീസിന് പിന്നിലുള്ള ജനലിലൂടെ ബാഗ് അകത്തു വെച്ച ശേഷം, പിന്നിലെ വരാന്തയില്‍ നിന്ന് ചൂലെടുത്ത് മൂത്രപ്പുരയില്‍ പോകുന്നു. പിന്നെ സ്റ്റാഫ്‌റൂമിലൂടെ, കമ്പ്യൂട്ടര്‍ ലാബിന്റെ വരാന്തയിലൂടെ, ഹയര്‍സെക്കണ്ടറി ലാബുകളുടെ മുന്നിലൂടെ നടന്ന് ഓഫീസിന്റെ മുന്‌വാതിലിലൂടെ ചൂലുമായി അകത്തു കടക്കും.


       സ്ക്കൂള് തുറക്കാന്‍ വൈകിയാല്‍ അവരെ ചോദ്യം ചെയ്ത് താക്കീത് നല്‍കെണ്ടത് എച്ച്. എം ന്റെ ഡ്യൂട്ടിയാണ്. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍ സ്ക്കൂളില്‍ വര്‍ഷം‌തോറും മാറിമാറി വരുന്ന ഹെഡ്‌മാസ്റ്ററോ, ഹെഡ്‌മിസ്ട്രസ്സോ, പ്രിന്‍‌സിപ്പാളോ ഒരിക്കലും കുട്ടിയമ്മയെ വഴക്ക് പറഞ്ഞിട്ടില്ല. കാരണം കുട്ടിയമ്മക്ക് കിട്ടെണ്ടതൊക്കെ മറ്റുള്ള അദ്ധ്യാപകര്‍ കൊടുക്കുന്നുണ്ട്. കുട്ടിയമ്മയെ ഇങ്ങനെ കയറൂരി വിട്ടതിന് സ്ക്കൂള്‍ ഹെഡിനും ടീച്ചേര്‍‌സിന്റെ വക ‘പ്രത്യേകഡോസ്’ കിട്ടാറുണ്ട്. എച്ച്. എം. കുട്ടിയമ്മയെ വഴക്ക് പറയാത്തത് അവരോട് സഹതാപം തോന്നിയിട്ടാണ്. സ്ഥാപനമേധാവി മാറി വന്നാല്‍ ഏതാനും ദിവസത്തിനുള്ളില്‍ കുട്ടിയമ്മ ‘സോപ്പിട്ട്, അവരുടെ സഹതാപതരംഗം പിടിച്ചുപറ്റും. എന്നാല്‍ ‘നൂറുശതമാനം വിജയം’ എന്ന് മനസ്സില്‍ ഉരുവിടുന്ന അദ്ധ്യാപകരുടെ മുന്നില്‍ കുട്ടിയമ്മ തോറ്റു.


 ഒരു തവണ പുതിയ അക്കാദമിക്ക് വര്‍ഷത്തില്‍ പുതിയതായി ഒരു ഹെഡ്‌മാസ്റ്റര്‍ സ്ക്കൂളില്‍ വന്ന് ചാര്‍ജ് എടുത്തു. മറ്റുള്ളവരുമായി അധികം അടുക്കാത്ത പരുക്കന്‍ സ്വഭാവം. സീനിയര്‍ ‌അദ്ധ്യാപകരൊഴികെ മറ്റാരുമായും അധികം സംസാരിക്കില്ല. അദ്ദേഹമുള്ളപ്പോള്‍ ഓഫീസിലുള്ളവര്‍ നടക്കുമ്പോള്‍‌പോലും ശബ്ദം ഉണ്ടാക്കാറില്ല, ഉച്ചത്തില്‍ സംസാരിക്കില്ല, ജലദോഷമുള്ളവര് തുമ്മുകയില്ല. ആഴ്ചകള് രണ്ട് കഴിഞ്ഞു; എന്നിട്ടും കുട്ടിയമ്മക്ക് പുതിയ ഹെഡിനോട് ഒന്ന് മിണ്ടാന്‍ പോലും കഴിഞ്ഞിട്ടില്ല.


            ഒരു ദിവസം കുട്ടിയമ്മ സ്ക്കൂളില്‍ ലാന്റ് ചെയ്തത് കൃത്യം പതിനൊന്ന് മണിക്കാണ്, ഒരു ഓട്ടോയില്‍. ഓഫീസിനു മുന്നില്‍ വന്ന് നിര്‍ത്തിയ ഓട്ടോയില്‍ നിന്നും പുറത്തിറങ്ങിയ അവര്‍, സുന്ദരക്കുട്ടപ്പന്മാരായ രണ്ട് കുഞ്ഞുങ്ങളെയും രണ്ട് വലിയ ബാഗും ഇറക്കിവെച്ച ശേഷം ഒരുത്തനെയും ഒരു ബാഗും ഇടംകൈയിലെടുത്ത്, രണ്ടാം ബേഗ് വലതു ചുമലില് ഇട്ട്, രണ്ടാമന്റെ കൈ വലതുകൈയ്യാല്‍ പിടിച്ച് ഓഫീസിനകത്തേക്ക് നടന്നു. അങ്ങനെ അതിവിശാലമായി നടന്ന്-നടന്ന് ഇടം കൈയിലെടുത്തവനെ ഹെഡ്‌മാസ്റ്ററുടെ മുന്നിലുള്ള മേശപ്പുറത്ത് ഇരുത്തിയശേഷം കുട്ടിയമ്മ പറഞ്ഞു,

“മാഷെ ഇവര് എന്റെ മകളുടെ കുട്ടികളാണ്, ഇരട്ടക്കുട്ടികള്‍, വീട്ടിലാരും ഇല്ലാത്തതുകൊണ്ട് ഇങ്ങോട്ട് കൂട്ടിയതാ”.

അതോടെ ഹെഡ്‌മാസ്റ്റര്‍ ഞെട്ടി, ഒന്നാം കുട്ടി ഞെട്ടി, രണ്ടാം കുട്ടിയും ഞെട്ടി, പിന്നെയോ??? ....  സ്ക്കൂള്‍ ആകെ ഞെട്ടി. അഞ്ഞൂറ്റി അറുപത് മുതിര്‍ന്ന കുട്ടികള്‍ നിശബ്ദമായിരുന്ന് പഠിക്കുമ്പോള്‍ രണ്ട് LKG പയ്യന്മാര്‍ ചേര്‍ന്ന് ഭീകരമായ ഒച്ചയില്‍ കരയുന്നത് കേട്ടാല്‍ എങ്ങനെ ഞെട്ടാതിരിക്കും!!! ഒടുവില് റജിസ്റ്ററില്‍ ഒപ്പ് ചാര്‍ത്താനും പയ്യന്മാരെ വീട്ടിലാക്കി ആ ദിവസം വീട്ടിലിരിക്കാനും കുട്ടിയമ്മക്ക് ഹെഡ്‌മാസ്റ്റര്‍ അനുവാദം നല്‍കി.


ഒരു വലിയ കുടുംബഭാരം മുഴുവന്‍ വഹിക്കുന്നവളാണ് നമ്മുടെ കുട്ടിയമ്മ. സ്തിരമായ ജോലിയില്ലാത്ത ഭര്‍ത്താവ്, കല്ല്യാണം കഴിഞ്ഞ ഒരു മകള്‍, മകളുടെ ഭര്‍ത്താവ്, മകളുടെ രണ്ട് മക്കള്‍, +2 പഠിക്കുന്ന മകന്‍, രണ്ട് അല്‍‌സേഷ്യന്‍ നായകള്‍, മൂന്ന് മൊബൈല്‍ ഫോണ്‍, ഒരു മാരുതി കാറ്, ഒരു മോട്ടോര്‍ ബൈക്ക്, ഒരു കമ്പ്യൂട്ടര്‍, വീട്ടുവാടക,,, എല്ലാം സുഗമമായി മുന്നോട്ട് നയിക്കുന്നത് അവരുടെ കഴിവാണ്. ഭര്‍ത്താവിന് ജോലി ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. LIC ഏജന്റ്, ഭാഗ്യരത്നം വില്പന, കല്ല്യാണ- സ്ഥല- ഓഹരി ബ്രോക്കര്‍ ആദിയായ എല്ലാ പണമിടപാടിലും കുട്ടിയമ്മയുടെ കണവന്‍ കാണും. മധുരപ്പതിനേഴില്‍ കാല് കുത്തിയപ്പോള്‍ തന്നെ വിവാഹിതയായ മകള്‍; ‘ഭര്‍തൃവീട്ടില്‍‌നിന്നും പിണങ്ങി, അവളുടെ രണ്ട് മക്കളും ജോലിയില്ലാത്ത ഭര്‍ത്താവുമൊത്ത്’ സ്വന്തം വീട്ടില്‍ വന്ന് താമസമാണ്. സ്വകാര്യപണമിടപാട് സ്ഥാപനത്തിലെ ‘കലക്റ്ററായ’ മകള്‍ക്ക് വേണ്ടിയാണ് കാറ് വാങ്ങിയത്. പിന്നെ ബൈക്ക് പ്ലസ് 2 ന് പഠിക്കുന്ന മകന് വേണ്ടിയാണ്. വാടകവീട് റോഡ് സൈഡിലാണെങ്കിലും മകന് ബസ് കാത്തുനിന്ന് വിഷമിക്കണ്ടല്ലൊ. സ്വന്തമായി വലിയ വീട് ഉള്ളത് വളരെ അകലെ ആയതിനാല്‍ സ്ക്കൂളിനടുത്ത് വാടകവീട്ടിലാണ് കുട്ടിയമ്മഫേമലിയുടെ താമസം.


 മറ്റുള്ളവരുടെ പോക്കറ്റിലെ പണം തന്റേത് കൂടീയാണെന്ന് വിശ്വസിക്കുന്നവളാണ് നമ്മുടെ കുട്ടിയമ്മ. എന്നെപോലുള്ള ചില ധരിദ്രവാസികളെ മാത്രം ഒഴിവാക്കി മറ്റെല്ലാവരില്‍‌നിന്നും അവര് പണം കടം വാങ്ങിയിട്ടുണ്ട്. പുതിയതായി സ്ക്കൂളില്‍ ചേര്‍ന്നവരെ കുട്ടിയമ്മ പരിചയപ്പെടുന്നത് നല്ലൊരു തുക കടം വാങ്ങിയിട്ടായിരിക്കും.


കുട്ടിയമ്മയുടെ മുഖ്യശത്രുക്കള്‍ രണ്ട് പേരാണ്. അതില്‍ ഒന്നാം നമ്പര്‍ ഞാന്‍ തന്നെ. രണ്ടാം നമ്പര്‍ ഒരു കണക്ക് മാഷാണ്. കണക്ക്; കണക്കിന് വഴക്ക് പറയുകയും പരിഹസിക്കുകയും ചെയ്യും. ഞാനാ‍ണെങ്കില്‍ നേരിട്ടും അല്ലാതെയും അവരെ ഉപദ്രവിക്കും. അവര്‍ സോപ്പിടുകവഴി പെണ്‍‌കുട്ടികള്‍ സ്ക്കൂള്‍ പരിസരം അടിച്ചുവാരുമ്പോഴായിരിക്കും എന്റെ വരവ്. ഉടനെ അടിച്ചുവാരുന്നവരെ ക്ലാസ്സിലേക്ക് ഓടിക്കും. അത്‌പോലെ ക്ലാസ്സില്‍ മെമ്മൊ കൊണ്ടുവരുന്നത് കുട്ടിയമ്മയാണെങ്കില്‍ കുട്ടികള്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കും. അത് ഒഴിവാക്കാനായി അദ്ധ്യാപികയായി ഞാന്‍ ക്ലാസ്സില്‍ ഉള്ളപ്പോള്‍ മറ്റാരുവന്നാലും എഴുന്നേല്‍ക്കരുത് എന്ന ഓര്‍ഡര്‍ പാസ്സാക്കി.


 സ്ക്കൂള്‍ ഓഫീസ് ആവശ്യത്തിന് വിളിക്കുന്ന ടെലിഫോണ്‍ ഹെഡ്‌മാസ്റ്ററുടെ മുന്നിലാണ് ഉള്ളത്. മൊബൈല്‍‌ഫോണ്‍ ‘നാട്നീളെ നടന്നുനീങ്ങാത്ത’ കാലമായതിനാല്‍ അത്യാവശ്യം വിളിക്കേണ്ടവര്‍ക്ക് എച്ച് എം‌ന്റെ അനുവാദത്തോടെ ഫോണ്‍ വിളിക്കാന്‍ കഴിഞ്ഞിരുന്നു. ഒരു ദിവസം നമ്മുടെ സ്റ്റാഫ് മീറ്റിങ്ങില്‍ ടെലിഫോണ്‍ ബില്ല് ഒരു ചര്‍ച്ചയായി മാറി. ഏതാനും മാസങ്ങളായി ഫോണ്‍‌ബില്ല് തുക അമിതമായി വര്‍ദ്ധിക്കുന്നു. ഹെഡ്‌മാസ്റ്റര്‍ വീട്ടിലേക്ക് വിളിക്കുന്നതു കൊണ്ടാണെന്ന് കണക്ക്‍മാഷിന്റെ അഭിപ്രായം. വീട് പൂട്ടി എല്ലാവരും പുറത്തുപോകുന്ന ഹെഡ്‌മാസ്റ്റര്‍ക്ക്, വീട്ടില്‍ വിളിക്കേണ്ട ആവശ്യമില്ലെന്ന് സ്റ്റാഫ് സെക്രട്ടറി. ഒടുവില്‍ ടെലിഫോണ്‍‌വിളികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.


മാസങ്ങള്‍ കഴിഞ്ഞിട്ടും ഫോണ്‍ബില്ല് ‘ന്മ്മുടെ സ്ക്കൂളിലെ SSLC റിസല്‍ട്ട് പോലെ’ കൂടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയിരിക്കെ ഒരു ദിവസം മുപ്പത് മിനുട്ട് നേരം സ്ക്കൂളിലെ ടെലിഫോണില്‍ സംസാരിക്കുന്ന കുട്ടിയമ്മയെ ഞാന്‍ കൈയോടെ പിടിച്ചു. ഇക്കാര്യം ഹെഡ്‌മാസ്റ്ററെ അറിയിച്ചു. കുട്ടിയമ്മ മാത്രമല്ല പലരും ലാന്റ്‌ഫോണ്‍ ദുരുപയോഗപ്പെടുത്തുന്നു എന്നറിഞ്ഞ ഹെഡ്‌മാസ്റ്റര്‍ ഫോണ്‍ പൂട്ടി താക്കോല് സ്വന്തം കീശയിലിട്ടു. ലാന്റ്‌ഫോണ്‍ ഇനി ഓഫീസ് ആവശ്യത്തിനു മാത്രം.


ദിവസങ്ങള്‍ മാസങ്ങള്‍ വീണ്ടും ഇഴഞ്ഞുനീങ്ങി. ഫോണ്‍‌ബില്ലാണെങ്കില്‍ സ്വര്‍ണ്ണത്തിന്റെ വിലപോലെ മേലോട്ട് പടിപടിയായി കയറ്റം തന്നെ. ഒടുവില്‍ അതൊരു സംഭാഷണവിഷയം അല്ലാതായി.


ഒരുദിവസം നമ്മുടെ ഹെഡ്‌മാസ്റ്റര്‍ ലീവ്. അന്ന് ‘എച്ച് എം ഇന്‍ ചാര്‍ജ്ജ്’ സീനിയര്‍ ആയ ഞാന്‍. വല്ലപ്പോഴും ഇങ്ങനെ കിട്ടുന്നത് ബ്രഹ്മാസുരന് വരം കിട്ടിയതു പോലെയാണ്. ആ ദിവസം ഉച്ചഭകഷണം കഴിക്കുമ്പോഴാണ് എന്നെ കുട്ടിയമ്മ വിളിക്കുന്നത്.
“ടീച്ചറേ ജില്ലാ ഓഫീസില്‍ നിന്നും സ്ക്കൂളിന്റെ ഏതോ അത്യാവശ്യ കാര്യം അറിയാന്‍ വേണ്ടി വിളിച്ചിരുന്നു. ഉടനെ അങ്ങോട്ട് വിളിക്കാന്‍ പറഞ്ഞു, നമ്പര്‍ ഉണ്ട്”.

ഞാന്‍ ഓഫീസില്‍ എത്തി ടെലിഫോണിനെ സമീപിച്ചപ്പോഴാണ് പ്രശ്നം മനസ്സിലായത്. നമ്മുടെ ഫോണ്‍ ഇന്‍‌കമിങ്ങ് തുറന്നതാണെങ്കിലും ഔട്ട്ഗോയിങ്ങ് അടച്ചുപൂട്ടിയിരിക്കയാണ്. കീ ഹെഡ്‌മാസ്റ്റരുടെ പോക്കറ്റിലും. സ്വന്തമായി മൊബൈല്‍‌ഫോണ്‍ കൊണ്ടുനടക്കാത്ത കാലം.

“ ഇനി ഏതായാലും പുറത്തുപോയി ബൂത്തില്‍നിന്നും ഫോണ്‍‌ചെയ്യാം”

ഞാന്‍ ഒരു തുണ്ട്‌കടലാസ്സില് വിളിക്കേണ്ട നമ്പര്‍ എഴുതുമ്പോള്‍ കുട്ടിയമ്മ എന്റെ സമീപം വന്ന് പതുക്കെ വിളിച്ചു;
“ടീച്ചറേ..” ഞാന്‍ തിരിഞ്ഞുനോക്കി.

“ഈ ആണികൊണ്ട് ടെലിഫോണ്‍ തുറക്കാന്‍ കഴിയും. ഓഫീസ് ആവശ്യത്തിനല്ലെ, ടീച്ചര്‍ തുറന്ന് ഫോണ്‍ ചെയ്തശേഷം അതേപോലെ അടച്ചാല്‍ മതി”

‘മൂര്‍ച്ചയുള്ള അറ്റം വളഞ്ഞ ചെറിയ ആണി’ കുട്ടിയമ്മ എന്റെ കൈയില്‍ തന്നു.