ചില നേരങ്ങളിൽ ഡിസ്ക്കവറി ചാനലില്‍ കാണാറില്ലെ, വലിയ ആമയെ;
തുഴപോലുള്ള കൈകാലുകള്‍ കൊണ്ട് നീലജലാശയത്തില്‍ നീന്തിമറയുന്ന വലിയ കടലാമകളെ? അത്‌പോലുള്ള വലിയ; ഒരു മീറ്ററിലധികം വലിപ്പമുള്ള ‘കടലാമ’ യാണ് (കടല്‍+ആമ=കടലാമ, അതായത് കടലിലെ ആമ) നമ്മുടെ കഥാപാത്രം.
തുഴപോലുള്ള കൈകാലുകള്‍ കൊണ്ട് നീലജലാശയത്തില്‍ നീന്തിമറയുന്ന വലിയ കടലാമകളെ? അത്‌പോലുള്ള വലിയ; ഒരു മീറ്ററിലധികം വലിപ്പമുള്ള ‘കടലാമ’ യാണ് (കടല്‍+ആമ=കടലാമ, അതായത് കടലിലെ ആമ) നമ്മുടെ കഥാപാത്രം.
ഒരു വലിയ ആമയെ ജീവനോടെ നേരിട്ട് കാണാന്‍ ആഗ്രഹിച്ചെങ്കിലും എനിക്ക് ഒരിക്കലും അതിനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ആമയെ കണ്ടില്ലെങ്കിലും ആമയുടെ പുറംതോട് കണ്ടിട്ടുണ്ട്, ആമയുടെ മുട്ട തിന്നിട്ടുണ്ട്, ആമയുടെ ഇറച്ചി തിന്നിട്ടുണ്ട്.
അപ്പോള്‍ ഒരു ചോദ്യം മനസ്സിൽ വരാം: “എപ്പഴാ ജയിലീന്ന് പൊറത്ത് വന്നത്?”
ഉത്തരം: “പുറത്ത് വന്നിട്ടില്ല, കാരണം ജയിലിനകത്തു പോയിട്ടില്ലല്ലോ, പിന്നെങ്ങനെ പുറത്തുവരും”
സംഭവം നടക്കുന്നത് ‘അമേരിക്കക്കാര്‍ ചന്ദ്രനില്‍ ഇറങ്ങി നടന്നു’ എന്ന് പറയുന്നതിനു മുന്‍പാണ്. അന്ന് മേനകാ ഗാന്ധി, വന്യജീവി സംരക്ഷണം, പരിസ്ഥിതി സംരക്ഷണം ആദിയായവ നമ്മുടെ തീരത്തെ അതിക്രമിച്ചു കടക്കാത്ത കാലം.
ഞാന്‍ ജനിച്ചു വളര്‍ന്ന കടല്‍തീരഗ്രാമം ഒരു മത്സ്യബന്ധന കേന്ദ്രമല്ല; അതായത് ഗ്രാമീണര്‍ കടല്‍തീരത്തെ ആശ്രയിക്കുന്ന മത്സ്യതൊഴിലാളികളല്ല. എന്നാല്‍ കടലില്‍ നിന്നു ലഭിക്കുന്ന,,,, ‘തിന്നാന്‍ പറ്റുന്നതൊക്കെ’ നമ്മൾ തിന്നും. കോള്‍ഡ് സ്റ്റോറേജ്, റഫ്രിജറേറ്റര്‍, എന്നിവ മാത്രമല്ല; തണുപ്പിക്കാന്‍ ഒരു ഐസ് കഷ്ണം പോലും അക്കാലത്ത്, അവിടെ, ലഭ്യമല്ലാത്തതിനാല്‍, അന്നന്നേക്കുള്ള അപ്പം കഴിച്ച് ബാക്കി അയല്‍വാസികള്‍ക്ക് കൊടുക്കുന്ന സ്വഭാവം എന്റെ നാട്ടുകാര്‍ക്ക് ചരിത്രാതീതകാലം മുതല്‍ ഉണ്ടായിരുന്നു.
ചിലപ്പോള്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ തീരക്കടലില്‍ കാറ്റുകൊള്ളാന്‍ വരും. ‘പ്രധാന ഐറ്റം മത്തി ആയിരിക്കും’. അത് തിരിച്ചറിഞ്ഞ തീരത്തെ യുവാക്കള്‍ ചെറുതും വലുതും ആയ വലകള്‍ കൊണ്ട് അവയെ കുടുംബസമേതം പിടിക്കും. ധൈര്യശാലികള്‍ തോട്ടപൊട്ടിച്ചാല്‍ വലിയ മത്സ്യങ്ങളെ ലഭിക്കും. ‘സ്രാവ്, തിരണ്ടി, ഏട്ട, കൊളോന്‍ , ആദിയായവ. (കൊളോന്‍: ഒരിക്കല്‍ മാത്രമാണ് അവയെ കാണാന്‍ എനിക്ക് കഴിഞ്ഞത്. അതിനെ മുറിച്ച് പീസാക്കുന്ന എക്സ് ജവാനെക്കാള്‍ പത്ത് സെന്റീമീറ്റര്‍ വലുതായിരുന്നു മത്സ്യം) പിന്നെ ധാരാളം കല്ലുമ്മക്കായ കടലില്‍ മുങ്ങിയും മുങ്ങാതെയും ചെറുപ്പക്കാർ ‘ഞാനുൾപ്പടെയുള്ളവർ’ പറിച്ചെടുക്കും.
ഇത്തരം കൊലപാതക പരമ്പരകള്‍ കൂടാതെ ചൂണ്ടയിടുന്ന പരിപാടിയും ഉണ്ട്. (അവരില്‍ വലിയൊരു വിഭാഗം പിന്നീട് അറബികളെ ചൂണ്ടയിടാന്‍ പോയി) സ്വന്തമായി അദ്ധ്വാനിച്ച് പിടിക്കുന്നതായാലും വിലകൊടുക്കാതെ കിട്ടുന്ന കടലിലെ സമ്പത്തില്‍, അയല്‍വാസികള്‍ക്കും ഒരു പങ്ക് ഉണ്ടാവും.
നമ്മുടെ ആമ ഉപ്പുവെള്ളത്തിലാണ് ജീവിക്കുന്നതെങ്കിലും അതിന്റെ വംശവര്‍ദ്ധനവ് നടത്താന്‍ ഏതെങ്കിലും ഒരു കടല്‍ത്തീരത്ത് കയറി വരണം. തീരം തേടിയുള്ള ഈ വരവ് ആമയുടെ നാശവും വംശനാശവും വരുത്തുന്നു. ഒരു അര്‍ദ്ധരാത്രി ആമ ഏകാന്തതീരം തേടി ഒറ്റക്ക് നീന്തി, കരയില്‍ കയറുന്നു. പരിസരത്തൊന്നും ആരും ‘ഇല്ല’യെന്ന് വിശ്വസിച്ച പാവം ആമ, വളരെ പ്രയാസപ്പെട്ട് തുഴപോലുള്ള കൈകാലുകള്‍ ഉപയോഗിച്ച് നിരങ്ങിനീങ്ങി വേലിയേറ്റ തിരമാലകള്‍ എത്തിച്ചേരാത്ത ഇടം കണ്ടെത്തി വെളുത്ത പൂഴിമണലില്‍ വലിയ ഒരു കുഴി ഉണ്ടാക്കുന്നു. ആ കുഴിയില്‍ മുട്ടകള്‍ ഓരോന്നായി നിക്ഷേപിക്കുന്നു. (200 മുട്ടകള്‍ വരെ ഉണ്ടാവും) ശേഷം കൈ ഉപയോഗിച്ച്, പൂഴികൊണ്ട് മുട്ടകളെ നന്നായി മൂടുന്നു. പിന്നെ ആമയമ്മ കരഞ്ഞുകൊണ്ട് കടലിലേക്ക് തിരിച്ചു പോകുന്നു.
അപ്പോള്‍ ഇത്രയും മുട്ടകള്‍ നരനും കുറുനരിക്കും നായകള്‍ക്കും വിട്ടുകൊടുത്ത് ആമയമ്മ അങ്ങനെ കടലില്‍ പോയാലോ? ഈ സംശയത്തിന് മറുപടി എന്റെ അമ്മൂമ്മയാണ് പറഞ്ഞുതന്നത്. ആമയമ്മ കരഞ്ഞുകൊണ്ടാണ് വരുന്നതും പോകുന്നതും. കടലില്‍ നിന്ന് കയറി വന്ന വഴിയെ ആയിരിക്കില്ല, തിരിച്ചു പോകുന്നത്. മുട്ടയിട്ട് പോകുന്ന ആമ നേരെ പടിഞ്ഞാറ് സഞ്ചരിച്ച് കടലിനടിയില്‍ ഒരിടത്ത് ഇരുന്ന് മുട്ടകളെയും വിരിയുന്ന കുഞ്ഞുങ്ങളെയും ഓര്‍ത്ത് ഭക്ഷണം ഉപേക്ഷിച്ച് ഉഗ്രതപസ്സ് ചെയ്യുന്നു. 41 ദിവസത്തെ കഠിനതപസ്സിനു ശേഷം രാത്രിയില്‍, ആമയമ്മ കരയില്‍ വരുമ്പോള്‍ എല്ലാമുട്ടകളുടെയും തോട്‌പൊട്ടിച്ച് കുഞ്ഞുങ്ങള്‍ പുറത്തുവന്നിരിക്കും. അവര്‍ പൂഴിമാറ്റി മുകളില്‍ വന്ന് അമ്മയെ കാത്തിരിക്കുന്നുണ്ടാവും. പിന്നീട് എല്ലാ കുഞ്ഞുങ്ങളെയും മാതാവിന്റെ സ്വന്തം പുറത്തുകയറ്റി, അവര്‍ വിശാലമായ കടലിലേക്ക് യാത്രയാവും....
എന്നാല്‍ ഈ സങ്കല്പവുമായി പൊരുത്തപ്പെടാത്തതാണ് ഇവിടെ സംഭവിക്കുന്നത്.
നമ്മുടെ കടല്‍തീരത്ത് വര്‍ഷംതോറും ഇടുന്ന ആമമുട്ടകളില്‍ ചെറിയൊരു ശതമാനമെങ്കിലും കുഞ്ഞുങ്ങളായി മാറിയിട്ടുണ്ടോ, എന്ന കാര്യം സംശയമാണ്. കടലില്‍ നിന്നും ആമ മുട്ടയിട്ട് തിരിച്ചുപോകുമ്പോഴേക്കും അത് നമ്മുടെ നാട്ടുകാര്‍ ശേഖരിച്ച് ഷേയറുചെയ്ത് വീടുകളില്‍ എത്തിക്കും. -- അതായത് ചെറുപ്പക്കാരില്‍ ചിലര്‍, ആകാശവും കടലും ഒന്നിക്കുന്ന ചക്രവാളവും നോക്കി രാത്രിസമയത്ത് വീട്ടില്‍ കിടക്കുന്നതിനു പകരം, തീരത്തെ പൂഴിയില്‍ മലര്‍ന്ന് കിടപ്പുണ്ടാവും.
അപ്പോഴായിരിക്കും പതുക്കെ വെള്ളത്തിനടിയില്‍ നിന്നും ആമയമ്മ തലപൊക്കി നോക്കുന്നത്. തീരം ശാന്തസുന്ദരമാണെന്നറിഞ്ഞ അവൾ കരക്കു കയറി പ്രയാസപ്പെട്ട് ഇഴഞ്ഞുനീങ്ങി കുഴിയെടുത്ത് മുട്ടയിടുന്നു. ആമ തിരിച്ചുപോയ ഉടനെ, അതുവരെ അനങ്ങാതെ കിടന്നവന്‍ മുട്ടകള്‍ സ്വന്തമാക്കുന്നു. അഥവാ മുട്ടകള്‍ മനുഷ്യന്‍ കണ്ടെത്തിയില്ലേലും അത് കുറുക്കന്മാര്‍ മണത്ത്‌നോക്കി കണ്ടുപിടിക്കും. എന്നും രാത്രി ഞണ്ടിനെ പിടിക്കാന്‍ കുറുക്കന്മാര്‍ തീരത്തു വരും.
ആമമുട്ടക്ക് പുറംതോടില്ല; പകരം വെള്ളനിറമുള്ള തടിച്ച തോലുകൊണ്ട് പൊതിഞ്ഞിരിക്കും. നാട്ടിലെ ആചാരപ്രകാരം ആമമുട്ടയുടെ മഞ്ഞക്കരു മാത്രമാണ് ഭക്ഷ്യയോഗ്യം; അത് ഓംലെറ്റാക്കിയും വറുത്തും മനുഷ്യന്‍ തിന്നുന്നു. വെള്ളക്കരു ആരോഗ്യത്തിനു ഹാനികരം എന്ന് പറയുന്നു?
ചിലപ്പോള്‍ നാട്ടിലെ ചില ദുഷ്ടബുദ്ധികള്‍, മുട്ടയെ കൂടാതെ ആമയെയും പിടിക്കും. കരയില്‍ വലിച്ച് മലര്‍ത്തിയിടും. എന്നിട്ട് സ്ഥിരമായി കൊലപാതകം നടത്താറുള്ള മനസാക്ഷിയില്ലാത്ത ഭീകരന്മാരെ വിളിച്ചു വരുത്തും. ആമയെ അധികമാരും കാണാത്ത ഒരു സ്ഥലത്തുകൊണ്ടുപോകും. കൊല്ലാനായി മലര്‍ത്തിയിടുമ്പോള്‍ പാവം ആമ; ശബ്ദം പുറത്തുവരുന്നില്ലെങ്കിലും, ഇരു കൈകൊണ്ടും നെഞ്ചത്തടിച്ച് നിലവിളിക്കും. ആ നിലവിളിയെ അവഗണിച്ച്; മലര്‍ന്നുകിടന്ന ആമയുടെ നെഞ്ച് ഒരു വലിയ മഴു (കോടാലി) കൊണ്ട് വെട്ടിക്കീറും. നാട്ടുകാര്‍ ചേര്‍ന്ന് മാംസം പങ്കിട്ടെടുത്ത് കൊലവിളി നടത്തി വീട്ടിലേക്ക് പോകും. ആമയിറച്ചിക്ക് ആമയുടെ രുചിതന്നെ ആയിരിക്കും.
ഈ കൊലപാതക പരമ്പരകള്‍ അരങ്ങേറിയത് എന്റെ കുട്ടിക്കാലത്ത് മാത്രമായിരുന്നു. പിന്നെ ഇത്തരം സംഭവങ്ങളില്‍ നിന്നും കുട്ടികളെ അകറ്റി നിര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നെ ഈ എഴുതിയത് മുഴുവന്‍ കേട്ടറിവ് മാത്രമാണ്. ആമയുടെ പുറംതോട് ചില വീടുകളില്‍ ട്രോഫി പോലെ തൂക്കിയിട്ടത് അക്കാലത്ത് എനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്.
കാലം കഴിയുന്നതോടെ ആമയുടെയും മുട്ടയുടെയും എണ്ണം കുറഞ്ഞ് കുറഞ്ഞ് വരാന്‍ തുടങ്ങി. ഞാന്‍ ആദ്യമായി ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന് അഞ്ച് വര്‍ഷം പഠിച്ച അതെ വിദ്യാലയത്തില്‍ തന്നെ, ആദ്യമായി പഠിപ്പിക്കാന്‍വേണ്ടി ടീച്ചറായി ചേര്‍ന്നു. അവിടെ നാലാംക്ലാസ് ടീച്ചറായി ഞാന്‍ ചേര്‍ന്നപ്പോള്‍ മൂന്നാംക്ലാസ്സില്‍ ഏറ്റവും ഇളയ അനുജനും അഞ്ചാംക്ലാസ്സില്‍ അതിനു മുകളിലെ അനുജനും പഠിക്കുന്നുണ്ടായിരുന്നു. (അമ്മക്ക് ആകെ അഞ്ചു മക്കള്‍. പെണ്ണ് 2, ആണ് 3. കുടുംബാസൂത്രണം നാട്ടില്‍ നടന്നുവരുമ്പോഴേക്കും അഞ്ചാമന്‍ ഓമനക്കുഞ്ചുവും ഔട്ടായിരുന്നു).
ഞാന്‍ നാട്ടിലെ പ്രൈമറി ടീച്ചറായിരിക്കെ എന്റെ തൊട്ടടുത്ത ഇളയവന്‍ എസ്. എന്‍ . കോളേജില്‍ ഡിഗ്രി ഫൈനല്‍ പഠിക്കുന്ന കാലത്തെ ഒരു സുപ്രഭാതം. അന്ന് കടപ്പുറത്ത് തിരയെണ്ണാന്‍ പോയ അവന്‍ ഒരു പ്രധാനവാര്‍ത്തയും കൊണ്ടാണ് വന്നത്.
“പുലര്‍ച്ചെ നാട്ടിലെ വിഐപി ചെറുപ്പക്കാര്‍ വളരെ വലിയ ഒരു കടലാമയെ പിടിച്ചു കെട്ടിയിട്ടുണ്ട്. ആരും അറിയാതെ കൊന്ന് ഇറച്ചിയാക്കാനാണ്‍ പ്ലാന്‍ ”.
“എന്നാലിന്ന് ആമയിറച്ചി തിന്നാലോ. എത്രയോ കാലമായി ആമയിറച്ചി തിന്നിട്ട്”
അതുകേട്ടപ്പോൾ അമ്മ സന്തോഷത്തോടെ പറഞ്ഞു.
അതുകേട്ടപ്പോൾ അമ്മ സന്തോഷത്തോടെ പറഞ്ഞു.
“ഇറച്ചി കിട്ടുമെന്ന് വിചാരിച്ച് വെള്ളമിറക്കുകയൊന്നും വേണ്ട. ആമയെ കൊന്നാല്‍ ഞാന്‍ പോലീസില്‍ അറിയിക്കും” ഇക്കാര്യം ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്.
“അതെങ്ങനെയാ നിന്റെ കൂട്ടുകാരുമായി നീ ഒടക്കാനാണോ പോണത്?”
അമ്മക്ക് തീരാത്ത സംശയം.
അമ്മക്ക് തീരാത്ത സംശയം.
“ആമയുടെ കാര്യത്തില്‍ ഞാന്‍ ഒരിക്കലും വിട്ടുകൊടുക്കില്ല”
അവന് ജന്തുസ്നേഹം പെട്ടെന്ന് വര്‍ദ്ധിക്കാന്‍ തുടങ്ങി. വന്യജീവിസംരക്ഷണം നാട്ടില്‍ വേരുപിടിക്കുന്ന കാലമാണ്.
അവന് ജന്തുസ്നേഹം പെട്ടെന്ന് വര്‍ദ്ധിക്കാന്‍ തുടങ്ങി. വന്യജീവിസംരക്ഷണം നാട്ടില്‍ വേരുപിടിക്കുന്ന കാലമാണ്.
ഉച്ചകഴിഞ്ഞ് കടപ്പുറത്തു പോയ ആങ്ങള എന്നോട് പറഞ്ഞു;
“അവര്‍ ആമയെ ഞാന്‍ കാണാതിരിക്കാന്‍ എവിടെയോ ദൂരെ ഒളിപ്പിച്ചിരിക്കയാ. കൊല്ലുകയാണെങ്കില്‍ പ്രശ്നം ഉണ്ടാക്കുമെന്ന് അവര്‍ക്ക് മനസ്സിലായിട്ടുണ്ട്”
അങ്ങനെ രാത്രിയായി; ആമക്കാര്യം അപ്പടിതന്നെ. ഒരു വിവരവും എന്റെ ജന്തുസ്നേഹി സഹോദരന് കിട്ടിയില്ല.
പിറ്റേ ദിവസം രാവിലെ അടുത്ത വീട്ടിലെ സ്ത്രീ ഞങ്ങളുടെ വീട്ടില്‍ വന്നു. അവര്‍ എന്റെ അമ്മയോട് ചോദിച്ചു;
“ഇന്നലെ രാത്രി പത്തുമണി കഴിഞ്ഞാണ് വീട്ടില്‍ ആമയിറച്ചി കൊണ്ടുവന്നത്. നിങ്ങള്‍ക്ക് ആമയിറച്ചി കിട്ടിയിട്ടില്ലെ?”
“അതെങ്ങനെയാ ഇവിടെ കിട്ടുന്നത്. ഇവിടെ ഒരുത്തന്‍ ആമയെ കൊന്നാല്‍ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞല്ലെ നടക്കുന്നത്”
അമ്മ മറുപടി പറഞ്ഞു.
അമ്മ മറുപടി പറഞ്ഞു.
“ഓ അതായിരിക്കണം അവര്‍ ആമയെ കൊല്ലുന്നത് രാത്രി ആക്കിയത്”
അയല്‌വാസിനി കാര്യം പറഞ്ഞു.
“എന്നാലും എന്റെ കുട്ടിക്കാലത്തൊക്കെ എത്ര ആമയിറച്ചി തിന്നതാണ്. ഇപ്പോഴെത്തെ കുട്ടികള്‍ക്ക് അതൊന്നും തിന്നാനുള്ള യോഗമില്ലല്ലൊ”
“ആമകളെ കൊല്ലാനുള്ള യോഗം അമ്മയുടെ കാലത്ത് ഉണ്ടായതുകൊണ്ട്, ഇപ്പോഴെത്തെ കുട്ടികള്‍ക്ക് ആമയെ കാണാനുള്ള ഭാഗ്യം പോലും ഇല്ലാതായി. പിന്നെ ഈ ആമയിറച്ചിക്ക് അത്ര വലിയ രുചിയൊന്നും ഇല്ല”
രാത്രിയുടെ മറവില്‍ കൊല്ലപ്പെട്ട ആമയെ ഓര്‍ത്ത് ഞാന്‍ പറഞ്ഞു.
പിന്‍കുറിപ്പ്:
- നമ്മുടെ കടല്‍ത്തീരത്ത് സ്വന്തം വംശം നിലനിര്‍ത്താനായി വന്നപ്പോള്‍ , കൊലചെയ്യപ്പെട്ട എല്ലാ ആമകള്‍ക്കും ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.
- നമ്മുടെ തീരത്ത്‌വന്ന് മുട്ടയിട്ടതിനാല്‍ ജനിക്കുന്നതിനു മുന്‍പെ കൊല ചെയ്യപ്പെട്ട എല്ലാ ആമക്കുഞ്ഞുങ്ങള്‍ക്കും കൂടി ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു