അതുവരെ മുഖത്തുനോക്കി തന്റേടത്തോടെ ഉത്തരം പറഞ്ഞവൻ തല താഴ്ത്തി മിണ്ടാതെ നിന്നു. അടുത്തുപോയി അവന്റെ തല പിടിച്ചുയർത്തിയപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി; അവൻ കരയുകയാണ്. ഇരു കണ്ണിൽനിന്നും ഒഴുകുന്ന കണ്ണുനീർ, തുള്ളികളായി താഴോട്ടൊഴുകി ഡസ്ക്കിനു മുകളിൽ തുറന്ന്വെച്ച അവന്റെ പുസ്തകത്തിൽ പതിക്കുകയാണ്. എന്റെ ചോദ്യത്തിനുള്ള ഉത്തരം അവനിൽനിന്നും ലഭിക്കില്ലെന്ന് മനസ്സിലാക്കിയ ഞാൻ അവനോട് ഇരിക്കാൻ പറഞ്ഞതിനു ശേഷം ബാക്കി ജോലി പൂർത്തിയാക്കാൻ തുടങ്ങി.
അവനെന്തിനാണ് കരഞ്ഞത്? കരയാൻ മാത്രം ചോദ്യങ്ങളൊന്നും അവനോട് ഞാൻ ചോദിച്ചില്ലല്ലൊ! കുട്ടികളുടെ ഉത്തരക്കടലാസ് നോക്കി മാർക്കിടുന്നതിനിടയിൽ ഞാൻ അത്തന്നെ ആലോചിക്കാൻ തുടങ്ങി. എന്റെ ശ്രദ്ധ പതറിയപ്പോൾ ഉത്തരക്കടലാസുകളെല്ലാം കെട്ടിവെച്ച്, ഒൻപതാം ക്ലാസ്സിലെ ബയോളജി ടെക്സ്റ്റ് എടുത്ത് വായിക്കാൻ തുടങ്ങി.
ഹൈസ്ക്കൂൾ അദ്ധ്യാപികയായി ആദ്യനിയമനം ലഭിച്ച സ്ക്കൂളിൽ രണ്ട് ഷിഫ്റ്റ് ആയിട്ടാണ് അദ്ധ്യയനം. ആൺകുട്ടികളും പെൺകുട്ടികളും ചേർന്ന മിക്സഡ് ക്ലാസ്സുകളാണ് എല്ലാം. എനിക്ക് ഡ്യൂട്ടി 12.30ന് ആരംഭിക്കുന്ന ഉച്ചപ്പണിയാണ്. വളരെ അകലെനിന്നും വരുന്ന എനിക്ക്, എട്ട് മണിക്ക് മോർണിങ്ങ് ഷിഫ്റ്റ് ആരംഭിക്കുന്ന പ്രാർത്ഥന ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. പകരം അഞ്ച്മണിക്ക് ദേശീയഗാനം കേട്ട് അറ്റൻഷനായി നിന്നശേഷം സ്ഥലംവിടും.
ഒരു സയൻസ് അദ്ധ്യാപിക ആയതിനാൽ കൂടുതൽ സമയവും ലബോറട്ടറിയിലാണ് എന്റെ വാസം. ആവശ്യം വരുമ്പോൾ ഒരു ക്ലാസ്സ്മുറി ആയും നമ്മുടെ ലാബ് രൂപാന്തരപ്പെടും. ഒഴിവ് പിരീഡുകളിൽ എക്സ്ട്രാ വർക്കുകൾ ലഭിക്കുമ്പോൾ വിദ്യാർത്ഥികളോട് സയൻസ് ലാബിൽ നിശബ്ദമായി ഇരുന്ന് പഠിക്കാൻ പറയും. അവരുടെ കൂടെ ഞാനുംഇരുന്ന് എഴുതുകയോ വായിക്കുകയോ ചെയ്യുന്നുണ്ടാവും.
അന്ന് ലാബിൽ ഇരുന്ന് പഠിക്കുന്നത് 9th F ലെ വിദ്യാർത്ഥികളാണ്. അവർ നിശബ്ദമായി പഠിക്കുമ്പോൾ ഞാൻ ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ് ഓരോന്നായി നോക്കി മാർക്കിടുകയാണ്. ആ നിശബ്ദമായ അന്തരീക്ഷത്തിൽ ഏതോ ഒരു പയ്യൻ താളംതെറ്റാതെ ഡസ്ക്കിൽ കൊട്ടുകയാണ്. ശ്രദ്ധിച്ചപ്പോൾ കക്ഷി മുൻബഞ്ചിലിരിക്കുന്നവൻ തന്നെ; താളംപിടിക്കുന്നത് കാലുകൊണ്ടാണെന്ന് മാത്രം.
അവനെ എഴുന്നേല്പിച്ച ഉടനെ ഞാൻ ചോദിച്ചു,
“നിന്റെ അച്ഛന്റെ ജോലി എന്താണ്”
എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പെട്ടെന്ന് അവൻ മറുപടി പറഞ്ഞു,
“അച്ഛൻ മരിച്ചുപോയി”
ഞാനൊന്ന് ഞെട്ടിയെങ്കിലും ഒരു ഭാവമാറ്റവും ഇല്ലാതെ നിൽക്കുന്ന അവനോട് വീണ്ടും ചോദിച്ചു,
“നിന്നോട് ചോദിച്ചത് അച്ഛന്റെ ജോലിയല്ലെ. അതിന്റെ ഉത്തരം നിനക്ക് പറയാമല്ലോ”
പയ്യൻ ശബ്ദം കുറച്ചുകൂടി ഉയർത്തി അല്പം പരുക്കനായി അതേ വാക്ക് ആവർത്തിക്കുകയാണ്.
“അച്ഛൻ മരിച്ചുപോയി”
വീണ്ടും അതേ വാക്ക് കേട്ടപ്പോൾ എനിക്ക് വാശിയായി. ഞാൻ ദേഷ്യപ്പെട്ടു,
“അതേയ് തന്റെ അച്ഛന്റെ ജോലിയാണ് ഞാൻ ചോദിച്ചത്. മരിക്കുന്നതിനു മുൻപ് എന്തായിരുന്നു തൊഴിൽ ചെയ്തത്? അത് പറഞ്ഞിട്ട് ഇരുന്നാൽ മതി”
ഏതാനും മിനുട്ടുകൾ കഴിഞ്ഞ് അവൻ കരയുന്നത് കണ്ടപ്പോൾ ഞാൻ ആകെ വിഷമിച്ചു. എന്റെ ചോദ്യം കുട്ടിയുടെ മനസ്സിൽ ഒരു പോറൽ ഏല്പിച്ചിരിക്കുന്നു. മരിച്ചുപോയ പിതാവിന്റെ ഓർമ്മകൾ കാരണം ആ മകന് ഉണ്ടായ ദുഖമാണ് കണ്ണുനീർതുള്ളികളായി താഴോട്ട് പതിച്ചത്. അത്രക്ക് തീവ്രമായ സ്നേഹം അവർ തമ്മിൽ ഉണ്ടായിരിക്കാം. ക്ലാസ്സിലെ ഒരു തരികിട ആയ അവൻ ഡസ്ക്കിൽ തലചായ്ച്ച് കിടക്കുകയാണ്; കരയുകയായിരിക്കാം. ആലോചിക്കാതെയുള്ള എടുത്തുചാട്ടം വഴി ഉണ്ടായ മനപ്രയാസം ഒഴിവാക്കാനായി, ഞാൻ അങ്ങനെയൊന്ന് നടന്നിട്ടില്ലെന്ന് വിശ്വസിക്കാൻ ശ്രമിച്ചു.
അവന്റെ അച്ഛന്റെ തൊഴിലെന്തിനാണ്, ഞാൻ അറിയുന്നത്?
അവനെ വഴക്ക്പറയാൻ തന്നെ. അക്കാലത്ത് എന്റെ മുന്നിൽ ഇരിക്കുന്ന ഭാവി വാഗ്ദാനങ്ങൾ, ക്ലാസ്സിൽ എല്ലാതരത്തിൽപ്പെട്ട വികൃതിയും കാണിക്കന്നവരാണ്. ശബ്ദിക്കാതെ വായിക്കുന്നവർ ചിലപ്പോൾ കൈയോ കാലോ ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കും. അപ്പോൾ അവനെ ശകാരിക്കണം; ‘അച്ഛന്റെ തൊഴിൽ താളം പിട്ക്കലല്ലല്ലോ, പിന്നെ നീയെന്തിനാ വെറുതെ കൊട്ടുന്നത്?’ അങ്ങനെ അടിക്ക് പകരം ഇങ്ങനെയൊരു ശകാരം കൊടുത്താൽ പിന്നെ മര്യാദക്കാരനായി ഇരുന്ന്കൊള്ളും. അതിനുള്ള ആദ്യപടിയാണ് എന്റെ ഈ തൊഴിലന്വേഷണം.
ബല്ലടിച്ചതോടെ ഞാൻ കുട്ടികളെയെല്ലാം പുറത്ത്വിട്ട് സ്റ്റാഫ്റൂമിൽ എത്തി സംഭവം പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ടപ്പോൾ നാട്ടുകാരനായ ഡ്രോയിംഗ് മാസ്റ്റർ എന്നോട് പയ്യന്റെ പേര് ചോദിച്ചു,
“പേര് രാജീവൻ സീ, ഒൻപത് എഫ്”
“അവനെന്താ പറഞ്ഞത് അച്ഛൻ മരിച്ചെന്നോ?”
മാസ്റ്റർ സംശയത്തോടെ ചോദിച്ചപ്പോൾ എനിക്കും സംശയമായി.
“ടീച്ചർ ആ ക്ലാസ്സിലെ രജിസ്റ്റർ എടുത്ത് അവന്റെ ബയോഡാറ്റ ഒന്ന് നോക്കിയാട്ടെ”
ഡ്രോയിംഗ് എന്നോട് പറഞ്ഞത്പോലെ 9thF ലെ രജിസ്റ്റർ എടുത്ത് അവന്റെ പേര് ഉച്ചത്തിൽ വായിച്ചു,
“രാജീവൻ സീ. ചന്തക്കാരൻ വീട്, പിന്നെ…”
“ടീച്ചർ അവന്റെ അമ്മയുടെയും അച്ഛന്റെയും പേര് വായിച്ചാൽ മതി”
ഡ്രായിംഗ് മാസ്റ്റർ പ്രത്യേകം പറയുന്നത് കേട്ട് എല്ലാവരും ശ്രദ്ധിച്ചു.
“അമ്മയുടെ പേര് പ്രസന്ന സീ, അച്ഛൻ,,,അത്,,, ‘മുഹമ്മദ്കുഞ്ഞി’, അപ്പോൾപിന്നെ”
ഞാൻ മുഖമുയർത്തി മാഷെ ഒന്ന് നോക്കി.
“അത് തന്നെയാണ് കാര്യം. അവന് അമ്മ മാത്രമാണുള്ളത്. സ്ക്കൂളിൽ ചേർക്കുന്ന സമയത്ത് അയാൾ അംഗീകരിക്കുന്നില്ലെങ്കിലും മകന്റെ പിതാവിന്റെ പേര് കൂടി ചേർത്ത് പൂരിപ്പിക്കണമല്ലൊ. ഈ സത്യം നാട്ടുകാർക്കും ആ പയ്യനും അറിയാം. അവന്റെ അമ്മ കൂലിവേല ചെയ്ത് മകനെ പോറ്റുകയാണ്”.
“അപ്പോൾപിന്നെ സ്വന്തം അച്ഛൻ മരിച്ചെന്ന് പറഞ്ഞതോ?”
എനിക്കാകെ സംശയമായി.
“അത് ടീച്ചർ ജോലി ചോദിച്ചാൽ അവന് അക്കാര്യം അറിയില്ലല്ലൊ. പിന്നെ വീണ്ടും വീണ്ടും ചോദ്യങ്ങൾ ആവും. ഹിന്ദുവായി വളരുന്ന കുട്ടി, അവനെ ഇല്ലാതാക്കാൻ ശ്രമിച്ച മുസ്ലീമായ അച്ഛന്റെ പേര് പറയാൻ ഒരിക്കലും ഇഷ്ടപ്പെടില്ല. മരിച്ചെന്ന് പറഞ്ഞാലെങ്കിലും ടീച്ചർ ചോദ്യം നിർത്തുമെന്ന് അവന് തോന്നിയിരിക്കാം. അയാളിപ്പോഴും നാട്ടിലെ വലിയ പണക്കാരനായി ജീവിക്കുന്നുണ്ട്. അയാളുടെ വീട്ടുപറമ്പിലെ ഒരു തൊഴിലാളി ആയിരുന്നു അവന്റെ അമ്മ”
അപ്പോൾ എനിക്ക് കാര്യം പിടികിട്ടി. അവൻ അമ്മയുടെ മാത്രം മകനാണ്. അച്ഛൻ എന്നത് അവനെ സംബന്ധിച്ചിടത്തോളം വെറുപ്പുണ്ടാക്കുന്ന ഒരു ഘടകമാണ്. മകനെ അംഗീകരിക്കാത്ത അച്ഛനെ, മകനും അംഗീകരിക്കുന്നില്ല എന്നതാണ് സത്യം. അവന്റെയും അമ്മയുടെയും മുന്നിലെ ജീവിതപാതയിൽ ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ട്.
പിൻകുറിപ്പ്:
സ്ക്കൂൾ പ്രവേശനത്തിന് അമ്മയുടെ ജാതി ചേർക്കുന്ന രക്ഷിതാവിന് പ്രാധാന്യം കൊടുക്കുന്ന ആ കാലത്ത് അച്ഛൻ ഒരു പേരിൽ മാത്രം ഒതുങ്ങുകയാണ് പതിവ്.
ഇരുപത്തി അഞ്ച് വർഷം മുൻപ് ലൌ ജിഹാദ് നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്നോ എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. എന്നാൽ ഇവിടെ നമുക്ക് ചുറ്റുമുള്ള ജീവിതമാണ്.