“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

January 28, 2010

വ്യത്യസ്തനാം ഒരു 'Mathematics Teacher'


                               'ബസ് സമരദിവസം' എന്റെ സ്ക്കൂളിൽ ഹാജരാവാൻ കഴിയുന്ന അദ്ധ്യാപകർക്ക് പഠിപ്പിക്കാൻ വളരെ ആവേശമാണ്. 8, 9, 10 ക്ലാസ്സുകളിലായി ആകെ 8 ഡിവിഷൻ മാത്രമുള്ള, നമ്മുടെ സർക്കാർ വിദ്യാലയത്തിലെ വിദ്യാർത്ഥികളെ ബസ്‌സമരം ഒരിക്കലും ബാധിക്കാറില്ല. നാട്ടിൻ‌പുറത്തുള്ള ആ വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും കാൽ‌നടയായി സ്ക്കൂളിൽ എത്താം. അദ്ധ്യാപകരുടെ കൂട്ടത്തിൽ 70% പേരും ഹാജരാവുകയും അവർ വരാത്തവരുടെ പിരീഡുകൾ കൂടി പഠിപ്പിച്ച് സ്വന്തം പാഠങ്ങളുടെ ബാലൻസ് തീർക്കുകയും ചെയ്യും.

                              ഇവിടെ അദ്ധ്യാപകർ തമ്മിൽ ആരോഗ്യകരമായ മത്സരമാണ്; പ്രത്യേകിച്ച് പത്താം തരത്തിലെ അദ്ധ്യാപനത്തിന്റെ കാര്യത്തിൽ. കാരണം എസ്.എസ്.എൽ.സി. റിസൽട്ട് വന്നാൽ നാലാൾ കേൾക്കെ പറയയാൻ എല്ലാവരും ആഗ്രഗിക്കും,
“എന്റെ വിഷയത്തിൽ ഞാൻ പഠിപ്പിച്ച കുട്ടികളെല്ലാം പാസ്സായിട്ടുണ്ട്”

                              ബസ് സമരദിവസം ഞാൻ ആദ്യം കിട്ടിയ വണ്ടിയിൽ‌തന്നെ കയറിപ്പറ്റി സ്ക്കൂളിലെത്തും. എന്നാൽ വാഹനബന്ദ് ആയാൽ ലീവ് എടുക്കാതെ പറ്റില്ല. സമരയാത്രാ വേളയിൽ മറ്റു യാത്രകളിൽ കാണാത്ത ഐക്യം യാത്രക്കാർ തമ്മിൽ കാണാം. ബസ്സിലാണെങ്കിൽ പുരുഷന്മാർ ഒന്ന് മുട്ടിയാലും തട്ടിയാലും ഉടനെ തട്ടിക്കയറുന്ന സ്ത്രീകൾ സമരയാത്രാ വണ്ടികളിൽ ഒത്തൊരുമിച്ചൊരു ഗാനം പാടി പരാതിരഹിതമായി യാത്ര ചെയ്യും.  

                               പതിവുപോലെയുള്ള ഒരു സ്വകാര്യ ബസ്‌സമരം. അന്ന് സ്ക്കൂളിൽ ഹാജരായത് ഒൻപത് അദ്ധ്യാപകർ മാത്രം. അതിൽ‌തന്നെ മൂന്ന്‌പേർ സ്പെഷ്യലിസ്റ്റ് ടീച്ചേർസ് (ഡ്രോയിങ്ങ്, സംഗീതം, ക്രാഫ്റ്റ്) ആയതിന്നാൽ അവർക്ക് പാഠം തീർക്കേണ്ട പ്രയാസം ഇല്ലാത്തവർ. പത്താം തരം 2 ഡിവിഷൻ മാത്രമാണുള്ളത്. അവിടെ പഠിപ്പിക്കുന്നവരായി നാല്‌പേർ മാത്രം. ഇതെല്ലാം കണ്ടുപിടിച്ചപ്പോൾ ഒരു കാര്യം കൂടി ഞാൻ തിരിച്ചറിഞ്ഞു. ഹെഡ്‌മാസ്റ്റർ വരാത്തതിനാൽ ഇന്നത്തെ സീനിയർ ഞാൻ തന്നെ.

                               സാധാരണ ഒരു ദിവസമാണെങ്കിൽ അന്ന് ഞാൻ അടിപൊളിയാക്കും; ബ്രഹ്മാസുരന് വരം കിട്ടിയ പോലെ. എന്നാൽ ഇന്നെത്തെ കാര്യം അത്ര പന്തിയല്ല. 8 ക്ലാസ്സുകളിലായി ഇരിക്കുന്ന ഏതാണ്ട് മുന്നൂറോളം ശിഷ്യഗണങ്ങളെ നാല് മണിവരെ പിടിച്ചിരുത്തണം. എല്ലാവിദ്യാർത്ഥികളും ഹാജരായതിനാൽ ടീച്ചേർസിന്റെ സൌകര്യം പോലെ സ്ക്കൂൾ അടച്ച് നേരത്തെ സ്ഥലം വിടാനാവില്ല. ഞാൻ ആദ്യം നോക്കിയത് ശ്രീമാൻ ‘എം.കെ.എസ്.’  ഹാജരുണ്ടോ എന്നാണ്. നോക്കുമ്പോൾ അദ്ദേഹം പതിവു പോലെ ഒൻപത് മണിമുതൽ 10ബി ക്ലാസ്സിൽ കണക്ക് പഠിപ്പിക്കുകയാണ്. ‘ആശ്വാസം’ ഞാൻ മനസ്സിൽ പറഞ്ഞു.

                              ആദ്യപടിയായി എല്ലാ ക്ലാസിലെയും ഹാജർ എടുത്ത് പഠിപ്പിക്കാൻ തുടങ്ങി. ഹാജരായ ടീച്ചേർസ് ടൈംടേബിൾ നോക്കിയും അല്ലാതെയും പഠിപ്പിക്കുകയാണ്. ക്ലാസ്സിൽ പോകാൻ ഞാൻ ആരെയും നിർബന്ധിച്ചില്ല. പകരം ഒരു കാര്യം ചെയ്തു; അദ്ധ്യാപകരില്ലാത്ത ക്ലാസ്സുകളിൽ പോയി കുട്ടികളോട് ശബ്ദമില്ലാതെ പഠിക്കാൻ പറഞ്ഞു. ഒപ്പം എല്ലാവരും കേൾക്കെ ക്ലാസ്സ്‌ ലീഡർക്ക് ഒരു നിർദ്ദേശവും നൽകി,
“ആരെങ്കിലും ശബ്ദം ഉണ്ടാക്കിയാൽ ആ കുട്ടിയുടെ പേര് എഴുതി കണക്ക് മാസ്റ്റർ എം.കെ.എസ്.നെ ഏൽ‌പ്പിക്കണം”

                             അങ്ങനെ അദ്ധ്യാപകരില്ലാത്ത ക്ലാസ്സുകൾ ഉണ്ടെങ്കിലും നാല് മണിവരെ നമ്മുടെ വിദ്യാലയം പ്രവർത്തിച്ചു. പുറത്തുനിന്ന് നോക്കിയാൽ നാല് മണിവരെ എട്ട് ഡിവിഷനിലും ടീച്ചേർസ് പഠിപ്പിക്കുന്നുണ്ടെന്ന് തോന്നും.
                             അതാണ് നമ്മുടെ വിദ്യാർത്ഥികളെല്ലാം ഒരുപോലെ അനുസരിക്കുന്ന, ‘എം.കെ. എസ്.’ എന്ന് അറിയപ്പെടുന്ന കണക്ക് അദ്ധ്യാപകൻ.  ഹെഡ്‌മാസ്റ്റർ അടക്കം മറ്റ് അദ്ധ്യാപകരെ വിദ്യാർത്ഥികൾ അനുസരിക്കുമെങ്കിലും ഇത്തിരി മാത്രമാണ് ഭയം.  എന്നാൽ നമ്മുടെ ഈ ഗണിത അദ്ധ്യാപകനാവട്ടെ, ‘ചൂരൽ‌പ്രയോഗം’ നടത്താവുന്ന ആ കാലത്ത് എല്ലാ കുട്ടികളെയും ചൂരൽ‌മുനയിൽ ഭയപ്പെടുത്തി നിർത്തും; എങ്കിലും അപൂർവ്വമായെ അടിക്കുകയുള്ളു.
                              കുട്ടികൾ അദ്ധ്യാപകരെ ഭയപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ മറ്റുള്ളവരെക്കാൾ അവർ എം.കെ.എസ്. നെ ഭയപ്പെടുന്നു. അതോടൊപ്പം സ്നേഹവും ബഹുമാനവും ഉണ്ട്. പഠിപ്പിക്കുന്ന വിഷയത്തിൽ എല്ലാവരും നല്ല മാർക്ക് വാങ്ങണമെന്ന വാശി അദ്ദേഹത്തിനുണ്ട്. അത്കൊണ്ട് മറ്റു വിഷയങ്ങളിലെല്ലാം തോറ്റ വിദ്യാർത്ഥിയും കണക്കിൽ പാസ്സാവും.

 അടി കൊള്ളുന്നതിനെക്കാൾ അദ്ദേഹത്തിന്റെ വാക്ക്പ്രയോഗമാണ് ഗംഭീരം. ഈ വാക്ക്പ്രയോഗം ചിലപ്പോൾ അതിരു വിടാറുണ്ട്.                           
                              ഒരു ബുധനാഴ്ച സ്വന്തം വീട്ടിൽ‌വെച്ച് നടക്കുന്ന സ്വന്തം സഹോദരിയുടെ കല്ല്യാണത്തിന് പങ്കെടുത്തത് കാരണം ഒരു പയ്യൻ ലീവ് ആയി. പിറ്റേന്ന് ലീവ്‌ലെറ്റർ സഹിതം വന്ന അവനോട് എല്ലാവരും കേൾക്കെ പറഞ്ഞു,
“വിദ്യാർത്ഥികൾക്ക് പഠനം കഴിഞ്ഞാണ് ആഘോഷം. സ്വന്തം വീട്ടിലെ കല്ല്യാണത്തിന് മാത്രം പങ്കെടുക്കാം. അതുകൊണ്ട് വീട്ടിൽ നടത്തുന്ന ആഘോഷങ്ങൾ ‘അത് ആരുടെ കല്ല്യാണമായാലും’ അവധിദിവസം മാത്രം നടത്താൻ പറയണം. അല്ലെങ്കിൽ നിങ്ങൾ പങ്കെടുക്കാൻ പാടില്ല”
                           പറയുന്നത് കാര്യമായിട്ട് തന്നെയാണ്; അതുപോലെ രക്ഷിതാക്കൾക്ക് കൂടി നിർദ്ദേശം നൽകാറുണ്ട്. ഒരിക്കൽ എം.കെ.എസ്. ന്റെ ക്ലാസ്സിൽ പഠിക്കുന്ന, SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥിനിയുടെ വീട്ടിൽ പരീക്ഷക്കിടയിൽ സ്വന്തം മാമന്റെ കല്ല്യാണം. കുട്ടി പരീക്ഷയെപറ്റി പറഞ്ഞത് കൊണ്ടാവണം, അവളുടെ രക്ഷിതാവ് ക്ലാസ്സ് അദ്ധ്യാപകനെ കണ്ട് ഉറപ്പ് നൽകി,
“മകൾക്ക് കല്ല്യാണത്തിന് പങ്കെടുക്കണം; എന്നാൽ മറ്റു സമയങ്ങളിൽ മുറിയടച്ചിരുന്ന് പഠിക്കും”

                           അങ്ങനെയങ്ങനെ പതിനഞ്ച് കൊല്ലം മുൻപ് 30%നു മുകളിൽ കയറാത്ത ‘SSLC റിസൽട്ട്’ ഉയർന്നുയർന്ന് ഏതാനും വർഷങ്ങളായി 100% വിജയത്തിലേക്ക് പ്രവേശിച്ചു. ഇന്നും ആ ജൈത്രയാത്ര തുടരുന്നു.

                          വിദ്യാർത്ഥികളുടെ ഗുണത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കിടയിൽ  നമ്മുടെ കണക്ക് മാസ്റ്റർ മറ്റുള്ളവരുടെ വെറുപ്പ് നേടാറുണ്ട്. ക്ലാസ്സ്ചാർജുള്ള ക്ലാസ്സിലെ ടൈംടേബിൾ അദ്ദേഹത്തിന് ഓർമ്മയുണ്ടാവും. അതിനാൽ ആരെങ്കിലും ക്ലാസ്സിൽ പോകാതെ സ്റ്റാഫ്‌റൂമിൽ ഇരിക്കുകയാണെങ്കിൽ മുഖം നോക്കാതെ എം.കെ.എസ്. പറയും,
“ടീച്ചറേ ഈ നുണപറച്ചിലൊക്കെ മതിയാക്കി ക്ലാസ്സിൽ പോയാട്ടെ”

                           ചിലപ്പോൾ നമ്മുടെ പ്രാധാനാദ്ധ്യാപകരെയും എം.കെ.എസ്. പിടികൂടും. അതായത് എപ്പോഴും പൂച്ച്ക്ക് മണി കെട്ടാൻ റഡിയാണ്. വൈകി വരുന്ന എച്ച്. എം. നെ കണ്ടാൽ പറയും,
“ഇത്ര പ്രയാസമുണ്ടെങ്കിൽ വീട്ടിൽ തന്നെ ഇരുന്ന് ബില്ല് ഒപ്പിടാൻ മാത്രം വന്നാൽ‌പോരെ. ശമ്പളം അവിടെ കൊടുത്തയക്കുമല്ലോ”
                          അതുപോലെ ഒന്നാം ദിവസം ശമ്പളം ലഭിച്ചില്ലെങ്കിൽ ഓഫീസിൽ പോയി എച്ച്. എം. കേൾക്കെ ക്ലാർക്കിനോട് പറയും,
“ജോലി ചെയ്യുന്നവർക്ക് സമയത്ത് കൂലി വാങ്ങിക്കൊടുക്കാൻ കഴിയില്ലെങ്കിൽ ഇവിടെയിരിക്കുന്നവർക്ക് എന്താണ് പണി?”
‘ചിലർ ഇത്‌കേട്ട് ദേഷ്യപ്പെടാറുണ്ട്; എങ്കിലും അതൊക്കെ അദ്ദേഹം തമാശരൂപത്തിൽ വിടുകയാണ് പതിവ്’

                           പുതിയതായി ട്രാൻസ്ഫറോ നിയമനമോ ലഭിച്ച് വരുന്ന അദ്ധ്യാപകർക്ക് എം.കെ.എസ്. ന്റെ മുഖം നോക്കതെയുള്ള കോമഡി കലർത്തിയ സംഭാഷണം കേട്ട് അമളി പിണഞ്ഞിട്ടുണ്ട്. ഒരിക്കൽ പി.എസ്.സി. നിയമനം ലഭിച്ച് ആദ്യമായി വന്ന ടീച്ചറോട് പറഞ്ഞു,
“ഈ സ്ക്കൂളിൽ ജോയിൻ ചെയ്തവർക്ക് ആദ്യദിവസം ഒപ്പിട്ട ഉടനെ വീട്ടിലേക്ക് പോകാം. അതാണ് പതിവ്”
ഇതുംകേട്ട് പുതുയടീച്ചർ ബാഗുമായി പുറത്തിറങ്ങുമ്പോൾ മറ്റുള്ളവർ കാര്യം തിരക്കി.
ടൈംടേബിൾ കിട്ടിയിട്ടും ക്ലാസ്സിൽ പോകാത്ത തന്നെ പരിഹസിച്ചതാണെന്ന്, ടീച്ചർക്ക് അപ്പോഴാണ് മനസ്സിലായത്.        

                         പഠിപ്പിക്കുന്ന വിഷയമായ കണക്കിൽ എല്ലാവിദ്യാർത്ഥികളും ഉയർന്ന മാർക്ക്(ഗ്രെയ്ഡ്) വാങ്ങണമെന്ന് എം.കെ.എസ്. ന് നിർബന്ധം ഉണ്ട്. അതിനു വേണ്ടി ഏത് തന്ത്രവും അദ്ദേഹം പ്രയോഗിക്കും. രക്ഷിതാക്കളുമായി പലപ്പോഴും നല്ല ബന്ധത്തിലായതിനാൽ മക്കളെ ശിക്ഷിച്ചാലും അവരിൽ പലരും കുറ്റം പറയാറില്ല. വീട്ടിൽ ഒതുങ്ങാത്ത പിള്ളേരെ എം.കെ.എസ്. പഠിപ്പിക്കുന്ന ഡിവിഷനിൽ ആക്കാൻ രക്ഷിതാക്കൾ തന്നെ പറയും. പത്താം ക്ലാസ്സ് ഡിവിഷൻ തിരിക്കുമ്പോൾ മറ്റുള്ളവരുടെ പിടിയിലൊതുങ്ങാത്തവരെ തെരഞ്ഞ് പിടിച്ച് എം.കെ.എസ്.ന്റെ ക്ലാസ്സിൽ ഇരുത്താൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കും.

                            സ്ക്കൂൾ സമയം പത്ത് മണി മുതൽ നാല് മണിവരെയാണെങ്കിലും പത്താം ക്ലാസ്സുകാർക്ക് 9 മണി മുതൽ 5 മണി വരെ നീളും. ജനവരി ആയാൽ നാല് മണിമുതൽ പഠനം മാത്രമാണ്. അത് പെൺകുട്ടികൾക്ക്  ആറും, ആൺകുട്ടികൾക്ക് ഏഴും മണിവരെ നീളും.
           
                            പഠനസമയത്ത് കുട്ടികളുടെ കൂടെ ചൂരലുമായി എം.കെ.എസ്. എപ്പോഴും ഉണ്ടാവും. (വിദ്യാർത്ഥികൾ തന്നെ എത്തിച്ചുകൊടുക്കുന്ന ഈ ചൂരൽ‌പ്രയോഗം കുറവാണ്. എങ്കിലും  എപ്പോഴും കൈയിൽ കാണും)

                              എന്നാൽ എല്ലാ രക്ഷിതാക്കളും ഒരുപോലെയാവണമെന്നില്ല. ഒരിക്കൽ മൂന്ന് മണി സമയത്ത് മുൻപരിചയമില്ലാത്ത ഒരു രക്ഷിതാവ് സ്ക്കൂളിൽ വന്ന്, ആദ്യം കണ്ട ക്ലാസ്സിനു മുന്നിലായി വരാന്തയിൽ നിൽക്കുന്ന എം.കെ.എസ്. നോട് ചോദിച്ചു,
“ഹെഡ്മാസ്റ്റർ ഓഫീസിലുണ്ടോ”
“ഉണ്ട്; എന്താണ് കാര്യം?”
എം.കെ.എസ്. ചോദിച്ചു.
“ഒരുത്തനെ കാണാനുണ്ട്”
അതും പറഞ്ഞ് രക്ഷിതാവ് നടന്നു.

വന്നയാൾ ഓഫീസിൽ വന്ന് ഹെഡ്മാസ്റ്റരെ കണ്ട ഉടനെ ദേഷ്യപ്പെട്ട് പറയാൻ തുടങ്ങി,
“ഞാൻ വന്നത് ആ കണക്ക് മാസ്റ്റർ എം.കെ.എസ്. നെ കാണാനും രണ്ട് കൊടുക്കാനും കൂടിയാണ്. അവനെയൊന്ന് കാണിച്ച് തരണം. എന്റെ മകളോട് അനാവശ്യം പറഞ്ഞ അവനെ ഞാൻ വെറുതെ വിടില്ല”

അന്തരീക്ഷം അത്ര പന്തിയല്ലെന്ന് സമീപം ഉണ്ടായിരുന്ന സീനിയർ അദ്ധ്യാപകന് മനസ്സിലായി. വന്ന കക്ഷിക്ക് ആളെ അറിയില്ല. ഉടനെ അദ്ദേഹം പറഞ്ഞു,
“എം.കെ.എസ്. ഇന്ന് ലീവാണല്ലൊ”
“രാവിലെ മാഷ് രജിസ്റ്ററിൽ ഒപ്പിട്ടിട്ടുണ്ടല്ലൊ”
സംഭവം തിരിച്ചറിയാത്ത ഹെഡ്മാസ്റ്റർ പറഞ്ഞു.
“അവൻ ഉച്ചക്ക് ശേഷം ലീവാണെന്ന് പറഞ്ഞിട്ട് പോയല്ലൊ”
സീനിയർ പറഞ്ഞു.
“അവനെ ഞാൻ എപ്പോഴെങ്കിലും കാണും; അപ്പോൾ ചോദിക്കാം. കുട്ടികളോട് ഇങ്ങനെയൊക്കെ പറഞ്ഞാൽ,,,”
ഹെഡ്മിസ്ട്രസ്സും സീനിയറും ചേർന്ന് രക്ഷിതാവിനോട് കാര്യങ്ങൾ തിരക്കി.

                            അദ്ദേഹത്തിന്റെ ഒരേയൊരു മകൾ ‘എട്ടാം തരക്കാരി’ ഒരു ദിവസം സ്വർണ്ണമാല അണിഞ്ഞ് സ്ക്കൂളിൽ വന്നു. പഠിപ്പിക്കുന്ന കണക്കിൽ ശ്രദ്ധിക്കതെ മാലയിൽ ശ്രദ്ധിക്കുന്ന അവളോട് ആഭരണങ്ങൾ എത്രയുണ്ടെന്ന് ചോദിച്ചു. നാളെ സ്ക്കൂളിൽ വരുമ്പോൾ സ്വന്തമായ എല്ലാ മാലയും വളകളും അണിഞ്ഞ് വരണമെന്ന് എം.കെ.എസ്. കളിയാക്കി പറഞ്ഞു. പിറ്റേദിവസം സ്ക്കൂളിലേക്ക് പുറപ്പെട്ട പെൺകുട്ടി ആഭരണങ്ങളെല്ലാം അണിയണമെന്ന് വാശിപിടിച്ചു. അത് കേട്ട രക്ഷിതാവാണ് ചോദ്യം ചെയ്യാൻ വന്നത്.
അദ്ധ്യാപകരും ഓഫീസ് സ്റ്റാഫും ചേർന്ന് രക്ഷിതാവിനെ സമാധാനപ്പെടുത്തി അയച്ചു.

തിരിച്ച്‌പോകുമ്പോൾ  എം.കെ.എസ്. നോട് പറഞ്ഞു,
“ഞാനാ കണക്ക് മാഷെ കണ്ട് തല്ലാൻ വന്നതാ. അപ്പോൾ അയാൾ ലീവായത് അയാളുടെ ഭാഗ്യം. ഇപ്പോൾ ഞാൻ പോകുന്നു മാഷെ.”
കാര്യം മനസ്സിലാവാത്ത എം.കെ.എസ്, ആ രക്ഷിതാവ് സ്ക്കൂൾ ഗേറ്റ് കടന്ന് പോകുന്നത് നോക്കിനിന്നു.
                            
                            അങ്ങനെ നമ്മുടെ വിദ്യാലയ അന്തരീക്ഷത്തിൽ മാറ്റങ്ങളുടെ കാറ്റും കൊടുങ്കാറ്റും വീശി വിജയക്കൊടി പാറി മുന്നോട്ട് കുതിച്ച് കൊണ്ടേയിരിക്കുന്നു. മാറ്റങ്ങൾക്ക് കാരണമായ അദ്ധ്യാപകർ ഇനിയും ഉണ്ട്.

January 10, 2010

പാഠം ‘രണ്ട്‘



                                 ‘യാത്രയിൽ എത്ര തിരക്ക് ഉണ്ടെങ്കിലും മറ്റുള്ളവർക്ക് വഴിമാറികൊടുത്ത് സ്വന്തമായ കർമ്മം മാറ്റിവെക്കാൻ പാടില്ല’. ജീവിതയാത്രയിൽ സ്വന്തമായത് നേടിയെടുക്കാനുള്ള പരിശ്രമിക്കുമ്പോൾ, കൂടെ നമ്മെപോലുള്ള അനേകം ആളുകളെ കാണാം. അപ്പോൾ മറ്റുള്ളവർക്ക് വഴിമാറിക്കൊടുത്ത് നമ്മൾ ഒരിക്കലും പിൻ‌തിരിയാൻ പാടില്ല. 

                                 ഒരു പ്രത്യേക കാലഘട്ടത്തിൽ കണ്ണൂർ പട്ടണത്തിലെ റെയിൽ‌വേ സ്റ്റേഷനു സമീപത്ത് ടൈപ്പ്‌റൈറ്റിങ്ങ് സ്ഥാപനം നടത്തുന്ന ‘ആഗ്ലോഇന്ത്യൻ’ ആയ മാന്യൻ പറഞ്ഞുതന്ന ആ വലിയ പാഠം; ഞാൻ, അന്നും ഇന്നും ഒരുപോലെ അറിഞ്ഞ് ജീവിക്കുന്നു.

                                 എന്റെ ആദ്യത്തെ(അവസാനത്തെയും) തോൽ‌വിയുടെ മധുരനൊമ്പരത്തിന് ശേഷമാണ് ഈ പാഠം പഠിക്കുന്നത്. തോറ്റത് പരീക്ഷയിലാണ്, അല്ലാതെ ജീവിതത്തിലല്ല. പ്രീ ഡിഗ്രിക്ക് ഇംഗ്ലീഷിൽ പൊട്ടി, എന്നുവെച്ചാൽ തോറ്റു. തോറ്റത് ഇത്ര വലിയ കാര്യമാണോ? അതെ; അത് എനിക്ക് വലിയ സംഭവമാണ്, കാരണം അസ്സൽ നാട്ടിൻ‌പുറത്തുകാരിയായ ഞാൻ പത്താംതരം പാസ്സായി കോളേജിൽ ചേർന്നതിനു ശേഷം തോറ്റ് പഠിത്തം നിർത്തുക. ജീവിതത്തിൽ  രണ്ട് വർഷം പാഴായിപോയെന്ന് ഒരുനിമിഷം തോന്നിയെങ്കിലും പരിഹാരം മുന്നിലുണ്ട്. അത് ഞാൻ തോറ്റകാര്യം അറിയിച്ച മാതൃഭൂമി പത്രത്തിൽ, റിസൽറ്റിനു തോട്ടു താഴെതന്നെ ഉണ്ടായിരുന്നു.

                                 വിരൽത്തുമ്പ് ഒന്ന് ക്ലിക്കിയാൽ അഡ്‌മിഷനും നിയമനവും പരീക്ഷയും റിസൽറ്റും മുന്നിലെത്തുന്ന കാലത്തിൽനിന്ന് നമുക്കൊന്ന് പിറകോട്ട് പോകാം. പൊതു പരീക്ഷാ റിസൽറ്റുകളെല്ലാം പത്രങ്ങളിലൂടെ മാത്രം അറിയുന്ന ഒരു കാലം. ഓ, റിസൽറ്റ് വരുന്ന ആ ദിവസം; ഒരു ‘റീയാലിറ്റി ഷോ’ ഫൈനൽ കാണുന്നതിനെക്കാൾ ആകാംഷയോടെയാണ് വീട്ടുകാർ പത്രക്കാരെ കാത്തിരിക്കുന്നത്. എസ്.എസ്.എൽ.സി. റിസൽറ്റിൽ മാതൃഭൂമി എന്റെ നമ്പർ കാണിച്ചെങ്കിലും പ്രീ ഡിഗ്രിയിൽ നമ്പർ കാണിച്ചില്ല. അങ്ങനെ പത്രത്തിലെ അക്ഷരങ്ങൾ ഓരോന്നായി തപ്പിയപ്പോൾ കൂട്ടത്തിൽ റിസൽറ്റിന്റെ ഏറ്റവും അടിയിലായി തോറ്റവർക്ക് ആശ്വാസം പകരുന്ന പരസ്യം കണ്ടു; ‘ട്യുട്ടോറിയൽ കോളേജ്’.

                                 കണ്ണൂർ പട്ടണത്തിൽ ആകെയുള്ള, അറിയപ്പെടുന്ന രണ്ട് ട്യുട്ടോറിയൽ കോളേജിൽ ഫീസ് കൂടിയ സ്ഥാപനത്തിൽ ഞാൻ ചേർന്ന് പഠിക്കാൻ തുടങ്ങി.  തോറ്റത് ഇംഗ്ലീഷിൽ മാത്രമായതിനാൽ അത് മാത്രം പഠിച്ചാൽ മതി. കണ്ണൂർ റെയിൽ‌വെ സ്റ്റേഷനു സമീപമുള്ള ആ സ്ഥാപനത്തിൽ പഠിക്കുന്നവരെല്ലാം തോൽ‌വിയുടെ കരിനിഴൽ മായ്ക്കാൻ ശ്രമിക്കുന്നവരായതിനാൽ ആവേശത്തോടെ പഠിക്കുന്നു. ഇവിടത്തെ പഠനത്തിനൊരു പ്രത്യേകതയുണ്ട്. ആവശ്യമുള്ള, പരീക്ഷക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങളുടെ ഉത്തരം മാത്രം പഠിക്കുക എന്ന രീതിയാണ്. തോറ്റത് കാരണം നാട്ടിലൂടെ നടക്കുമ്പോൾ തലയിൽ മുണ്ടിട്ടില്ലെങ്കിലും സാരി കഴുത്തിൽ ചുറ്റി എന്റെ മുഖം മറക്കാറുണ്ട്.

                               തോറ്റപ്പോഴാണ് ശരിക്കും പഠനം പൊടിപൊടിച്ചത്. ‘സേ’ പരീക്ഷയില്ലെങ്കിലും സപ്തമ്പർ പരീക്ഷയാണ് ആശ്വാസം. അങ്ങനെ പരീക്ഷക്ക് ഫീസിനോടൊപ്പം യൂണിവേഴ്സിറ്റിയിൽ അപേക്ഷ അയക്കാനായി ഫോറം പൂരിപ്പിച്ചു. അതിന്റെ അടിയിൽ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തണം. ഇക്കാലത്ത് ഏത് നാട്ടിൻപുറത്തായാലും പത്തു വീടുകളിൽ ഒരു ഗസറ്റഡ് കാണും. എന്നാൽ ഇങ്ങനെയൊരു വകുപ്പ് ആദ്യമായാണ് ഞാൻ കേൾക്കുന്നത്. നമ്മുടെ സ്ഥാപനത്തിനു സമീപം അടുത്ത ബിൽഡിങ്ങിന്റെ അപ്‌സ്റ്റേയറിൽ ഒരു റ്റൈപ്പ്‌റൈറ്റിങ്ങ് ഇൻ‌സ്റ്റിട്ട്യൂട്ട് പ്രവർത്തിക്കുന്നുണ്ട്. അതിന്റെ അടുത്ത മുറിയിൽ‌വെച്ച് ഇടയ്ക്കിടെ ചികിത്സ നടത്തുന്ന സർക്കാർ ഡോക്റ്റർ ഗസറ്റഡ് വിഭാഗത്തിൽ ഉൾപ്പെടുന്നതാണെന്ന് നമ്മുടെ കോളേജ് പ്രിൻസിപ്പാൾ പറഞ്ഞു. അതറിഞ്ഞ ഏതാനും വിദ്യാർത്ഥികൾ ഡോക്റ്ററെ കണ്ട് ഫീസില്ലാതെ തന്നെ ഒപ്പും സീലും വാങ്ങി.

                                 പിറ്റേ ദിവസം രാവിലെ ബസ് ഇറങ്ങി ട്യുട്ടോറിയലിൽ നടന്ന് പോകുമ്പോൾ എനിക്ക് തോന്നി ‘ഇപ്പോൾ ഡോക്റ്റർ മുറിയിലുണ്ടെങ്കിൽ ഞാൻ ഒറ്റക്കായതിനാൽ തിരക്കില്ലാതെ ഒപ്പ് വാങ്ങാമല്ലൊ’. ഞാൻ നേരെ നടന്ന് മരപ്പലക കൊണ്ടുള്ള കോണിപ്പടികൾ ചവിട്ടി മുകളിലെത്തി. അവിടെ എന്നെ കാത്തിരിക്കുന്നതുപോലെ ഒരാൾ മുന്നിൽ നിൽക്കുന്നു; വിദ്യാർത്ഥികളെ ടൈപ്പ്‌റൈറ്റിങ്ങ് പഠിപ്പിക്കുന്ന ആഗ്ലോഇന്ത്യൻ. മുറിക്കൈയൻ ഷർട്ടും മുറിക്കാലൻ പാന്റുമായി ആജാനബാഹുവായ ഒരാൾ. 


ടൈപ്പ്‌റൈറ്ററിന്റെ കട,കട ശബ്ദത്തിനിടയിൽ പകുതി ആംഗ്യഭാഷയിൽ എന്നോട് ചോദിച്ചു,
“വാട്ട് യൂ വാണ്ട്?”
അപ്രതീക്ഷിതമായ ഇംഗ്ലീഷിനു മുന്നിൽ പതറിയ ഞാൻ ‘ഡോക്റ്റർ’ എന്ന് മാത്രം പറഞ്ഞ് ഒപ്പിടാനുള്ള ഫോറം പുറത്തെടുത്തു. പെട്ടെന്ന് അദ്ദേഹം മറുപടി പറഞ്ഞു,
 “യസ് യൂ ഗോ ദേർ”

                        ശ്വാസം നേരെയാക്കി പതുക്കെ നടന്ന് ഡോക്റ്ററുടെ മുറിയിൽ എത്തിനോക്കിയ ഞാൻ കണ്ടത് എന്നെപോലെ ഒപ്പ് വാങ്ങാനായി ഡോക്റ്ററുടെ ചുറ്റും കൂടിനിൽക്കുന്ന അനേകം സഹപാഠികളെയാണ്. ഇത്രയും പേർ കൂടി നിൽക്കുമ്പോൾ എനിക്ക് പിന്നീട് വന്ന് ഒപ്പും സീലും വാങ്ങാം എന്ന് ചിന്തിച്ച് പെട്ടെന്ന്‌തന്നെ ഞാൻ തിരിച്ചു നടന്നു. തിരിച്ച് പോവാനൊരുങ്ങിയപ്പോൾ അതാ വീണ്ടും വരുന്നു നമ്മുടെ ആംഗ്ലോഇന്ത്യൻ. ഇത്തവണ ചോദ്യം നല്ല പച്ചമളയാളത്തിലാണ്,

“എന്താ ഇത്ര് പെട്ടെന്ന് പോകുന്നത്; സിഗ്‌നേച്ചർ വാങ്ങിയോ?”
 “ഇല്ല , അവിടെ തിരക്കാണ്, ധാരാളം കുട്ടികളുണ്ട്” 
ഞാൻ പറഞ്ഞു.
പെട്ടെന്ന് അയാളുടെ ശബ്ദം ഉയർന്നു,
 “തിരക്കുണ്ടായൽ തിരിച്ചുപോവുകയോ? ഷെയിം, രാവിലെ ബസ്സിൽ വന്ന് കണ്ണൂരിൽ ഇറങ്ങുമ്പോൾ റോഡിൽ ധാരാളം മനുഷ്യരെ കാണുന്നു. ഉടനെ നിങ്ങൾ തിരിച്ച് വീട്ടിലേക്ക് പോവാറുണ്ടോ? എല്ലായിടത്തും മനുഷ്യരുണ്ട്; അപ്പോൾ നമ്മുടെ ആവശ്യം നടത്താതെ തിരിഞ്ഞ് നടക്കുകയാണോ വേണ്ടത്? ഏത് തിരക്കിലും അവനവന്റെ കാര്യം ചെയ്യാതെ പിൻ‌തിരിയാൻ പാടില്ല. ഉം, നേരെ പോയി ഡോക്റ്ററുടെ ഒപ്പ് വാങ്ങു”

                                തിരിച്ചറിവ് കിട്ടിയ ഞാൻ തിരികെ പോയി ആ തിരക്കിനിടയിൽ തള്ളിക്കയറി ഫോറത്തിൽ ഒപ്പും സീലും വാങ്ങി. തിരിച്ച്‌പോകുമ്പോൾ അദ്ദേഹത്തെ കണ്ട് നന്ദി പറയാൻ മറന്നില്ല.

                                 തോൽ‌വി ഏറ്റു വാങ്ങി വേദനിക്കുന്ന എനിക്ക് ആ വാക്കുകൾ ആശ്വാസമേകി. നിരാശ എന്നിൽ‌നിന്നും ഓടിയൊളിച്ചു. സ്വന്തം ജോലി ചെയ്യുമ്പോഴും മത്സരങ്ങളിൽ പങ്കെടുക്കുമ്പോഴും ഞാൻ ഒരിക്കലും മറ്റുള്ളവർക്ക് വഴിമാറി കൊടുത്തിട്ടില്ല. ആദ്യം വരുന്ന ബസ്സിൽ എത്ര തിരക്കുണ്ടായാലും എപ്പോഴും കയറിപ്പറ്റും. എത്ര തിക്കും തിരക്കും ഉണ്ടെങ്കിലും ഞാൻ ഇടിച്ചു കയറി മുന്നിലെത്തും. വേദിയിലായാലും സദസ്സിലായാലും ഞാൻ എപ്പോഴും മുൻ‌നിരയിൽ‌തന്നെ ഇരിക്കും. ഏത് പ്രതികൂല കാലാവസ്ഥയിൽ പോലും എന്റെ യാത്രയും ജോലിയും മാറ്റിവെക്കാറില്ല.