“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

January 10, 2010

പാഠം ‘രണ്ട്‘



                                 ‘യാത്രയിൽ എത്ര തിരക്ക് ഉണ്ടെങ്കിലും മറ്റുള്ളവർക്ക് വഴിമാറികൊടുത്ത് സ്വന്തമായ കർമ്മം മാറ്റിവെക്കാൻ പാടില്ല’. ജീവിതയാത്രയിൽ സ്വന്തമായത് നേടിയെടുക്കാനുള്ള പരിശ്രമിക്കുമ്പോൾ, കൂടെ നമ്മെപോലുള്ള അനേകം ആളുകളെ കാണാം. അപ്പോൾ മറ്റുള്ളവർക്ക് വഴിമാറിക്കൊടുത്ത് നമ്മൾ ഒരിക്കലും പിൻ‌തിരിയാൻ പാടില്ല. 

                                 ഒരു പ്രത്യേക കാലഘട്ടത്തിൽ കണ്ണൂർ പട്ടണത്തിലെ റെയിൽ‌വേ സ്റ്റേഷനു സമീപത്ത് ടൈപ്പ്‌റൈറ്റിങ്ങ് സ്ഥാപനം നടത്തുന്ന ‘ആഗ്ലോഇന്ത്യൻ’ ആയ മാന്യൻ പറഞ്ഞുതന്ന ആ വലിയ പാഠം; ഞാൻ, അന്നും ഇന്നും ഒരുപോലെ അറിഞ്ഞ് ജീവിക്കുന്നു.

                                 എന്റെ ആദ്യത്തെ(അവസാനത്തെയും) തോൽ‌വിയുടെ മധുരനൊമ്പരത്തിന് ശേഷമാണ് ഈ പാഠം പഠിക്കുന്നത്. തോറ്റത് പരീക്ഷയിലാണ്, അല്ലാതെ ജീവിതത്തിലല്ല. പ്രീ ഡിഗ്രിക്ക് ഇംഗ്ലീഷിൽ പൊട്ടി, എന്നുവെച്ചാൽ തോറ്റു. തോറ്റത് ഇത്ര വലിയ കാര്യമാണോ? അതെ; അത് എനിക്ക് വലിയ സംഭവമാണ്, കാരണം അസ്സൽ നാട്ടിൻ‌പുറത്തുകാരിയായ ഞാൻ പത്താംതരം പാസ്സായി കോളേജിൽ ചേർന്നതിനു ശേഷം തോറ്റ് പഠിത്തം നിർത്തുക. ജീവിതത്തിൽ  രണ്ട് വർഷം പാഴായിപോയെന്ന് ഒരുനിമിഷം തോന്നിയെങ്കിലും പരിഹാരം മുന്നിലുണ്ട്. അത് ഞാൻ തോറ്റകാര്യം അറിയിച്ച മാതൃഭൂമി പത്രത്തിൽ, റിസൽറ്റിനു തോട്ടു താഴെതന്നെ ഉണ്ടായിരുന്നു.

                                 വിരൽത്തുമ്പ് ഒന്ന് ക്ലിക്കിയാൽ അഡ്‌മിഷനും നിയമനവും പരീക്ഷയും റിസൽറ്റും മുന്നിലെത്തുന്ന കാലത്തിൽനിന്ന് നമുക്കൊന്ന് പിറകോട്ട് പോകാം. പൊതു പരീക്ഷാ റിസൽറ്റുകളെല്ലാം പത്രങ്ങളിലൂടെ മാത്രം അറിയുന്ന ഒരു കാലം. ഓ, റിസൽറ്റ് വരുന്ന ആ ദിവസം; ഒരു ‘റീയാലിറ്റി ഷോ’ ഫൈനൽ കാണുന്നതിനെക്കാൾ ആകാംഷയോടെയാണ് വീട്ടുകാർ പത്രക്കാരെ കാത്തിരിക്കുന്നത്. എസ്.എസ്.എൽ.സി. റിസൽറ്റിൽ മാതൃഭൂമി എന്റെ നമ്പർ കാണിച്ചെങ്കിലും പ്രീ ഡിഗ്രിയിൽ നമ്പർ കാണിച്ചില്ല. അങ്ങനെ പത്രത്തിലെ അക്ഷരങ്ങൾ ഓരോന്നായി തപ്പിയപ്പോൾ കൂട്ടത്തിൽ റിസൽറ്റിന്റെ ഏറ്റവും അടിയിലായി തോറ്റവർക്ക് ആശ്വാസം പകരുന്ന പരസ്യം കണ്ടു; ‘ട്യുട്ടോറിയൽ കോളേജ്’.

                                 കണ്ണൂർ പട്ടണത്തിൽ ആകെയുള്ള, അറിയപ്പെടുന്ന രണ്ട് ട്യുട്ടോറിയൽ കോളേജിൽ ഫീസ് കൂടിയ സ്ഥാപനത്തിൽ ഞാൻ ചേർന്ന് പഠിക്കാൻ തുടങ്ങി.  തോറ്റത് ഇംഗ്ലീഷിൽ മാത്രമായതിനാൽ അത് മാത്രം പഠിച്ചാൽ മതി. കണ്ണൂർ റെയിൽ‌വെ സ്റ്റേഷനു സമീപമുള്ള ആ സ്ഥാപനത്തിൽ പഠിക്കുന്നവരെല്ലാം തോൽ‌വിയുടെ കരിനിഴൽ മായ്ക്കാൻ ശ്രമിക്കുന്നവരായതിനാൽ ആവേശത്തോടെ പഠിക്കുന്നു. ഇവിടത്തെ പഠനത്തിനൊരു പ്രത്യേകതയുണ്ട്. ആവശ്യമുള്ള, പരീക്ഷക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങളുടെ ഉത്തരം മാത്രം പഠിക്കുക എന്ന രീതിയാണ്. തോറ്റത് കാരണം നാട്ടിലൂടെ നടക്കുമ്പോൾ തലയിൽ മുണ്ടിട്ടില്ലെങ്കിലും സാരി കഴുത്തിൽ ചുറ്റി എന്റെ മുഖം മറക്കാറുണ്ട്.

                               തോറ്റപ്പോഴാണ് ശരിക്കും പഠനം പൊടിപൊടിച്ചത്. ‘സേ’ പരീക്ഷയില്ലെങ്കിലും സപ്തമ്പർ പരീക്ഷയാണ് ആശ്വാസം. അങ്ങനെ പരീക്ഷക്ക് ഫീസിനോടൊപ്പം യൂണിവേഴ്സിറ്റിയിൽ അപേക്ഷ അയക്കാനായി ഫോറം പൂരിപ്പിച്ചു. അതിന്റെ അടിയിൽ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തണം. ഇക്കാലത്ത് ഏത് നാട്ടിൻപുറത്തായാലും പത്തു വീടുകളിൽ ഒരു ഗസറ്റഡ് കാണും. എന്നാൽ ഇങ്ങനെയൊരു വകുപ്പ് ആദ്യമായാണ് ഞാൻ കേൾക്കുന്നത്. നമ്മുടെ സ്ഥാപനത്തിനു സമീപം അടുത്ത ബിൽഡിങ്ങിന്റെ അപ്‌സ്റ്റേയറിൽ ഒരു റ്റൈപ്പ്‌റൈറ്റിങ്ങ് ഇൻ‌സ്റ്റിട്ട്യൂട്ട് പ്രവർത്തിക്കുന്നുണ്ട്. അതിന്റെ അടുത്ത മുറിയിൽ‌വെച്ച് ഇടയ്ക്കിടെ ചികിത്സ നടത്തുന്ന സർക്കാർ ഡോക്റ്റർ ഗസറ്റഡ് വിഭാഗത്തിൽ ഉൾപ്പെടുന്നതാണെന്ന് നമ്മുടെ കോളേജ് പ്രിൻസിപ്പാൾ പറഞ്ഞു. അതറിഞ്ഞ ഏതാനും വിദ്യാർത്ഥികൾ ഡോക്റ്ററെ കണ്ട് ഫീസില്ലാതെ തന്നെ ഒപ്പും സീലും വാങ്ങി.

                                 പിറ്റേ ദിവസം രാവിലെ ബസ് ഇറങ്ങി ട്യുട്ടോറിയലിൽ നടന്ന് പോകുമ്പോൾ എനിക്ക് തോന്നി ‘ഇപ്പോൾ ഡോക്റ്റർ മുറിയിലുണ്ടെങ്കിൽ ഞാൻ ഒറ്റക്കായതിനാൽ തിരക്കില്ലാതെ ഒപ്പ് വാങ്ങാമല്ലൊ’. ഞാൻ നേരെ നടന്ന് മരപ്പലക കൊണ്ടുള്ള കോണിപ്പടികൾ ചവിട്ടി മുകളിലെത്തി. അവിടെ എന്നെ കാത്തിരിക്കുന്നതുപോലെ ഒരാൾ മുന്നിൽ നിൽക്കുന്നു; വിദ്യാർത്ഥികളെ ടൈപ്പ്‌റൈറ്റിങ്ങ് പഠിപ്പിക്കുന്ന ആഗ്ലോഇന്ത്യൻ. മുറിക്കൈയൻ ഷർട്ടും മുറിക്കാലൻ പാന്റുമായി ആജാനബാഹുവായ ഒരാൾ. 


ടൈപ്പ്‌റൈറ്ററിന്റെ കട,കട ശബ്ദത്തിനിടയിൽ പകുതി ആംഗ്യഭാഷയിൽ എന്നോട് ചോദിച്ചു,
“വാട്ട് യൂ വാണ്ട്?”
അപ്രതീക്ഷിതമായ ഇംഗ്ലീഷിനു മുന്നിൽ പതറിയ ഞാൻ ‘ഡോക്റ്റർ’ എന്ന് മാത്രം പറഞ്ഞ് ഒപ്പിടാനുള്ള ഫോറം പുറത്തെടുത്തു. പെട്ടെന്ന് അദ്ദേഹം മറുപടി പറഞ്ഞു,
 “യസ് യൂ ഗോ ദേർ”

                        ശ്വാസം നേരെയാക്കി പതുക്കെ നടന്ന് ഡോക്റ്ററുടെ മുറിയിൽ എത്തിനോക്കിയ ഞാൻ കണ്ടത് എന്നെപോലെ ഒപ്പ് വാങ്ങാനായി ഡോക്റ്ററുടെ ചുറ്റും കൂടിനിൽക്കുന്ന അനേകം സഹപാഠികളെയാണ്. ഇത്രയും പേർ കൂടി നിൽക്കുമ്പോൾ എനിക്ക് പിന്നീട് വന്ന് ഒപ്പും സീലും വാങ്ങാം എന്ന് ചിന്തിച്ച് പെട്ടെന്ന്‌തന്നെ ഞാൻ തിരിച്ചു നടന്നു. തിരിച്ച് പോവാനൊരുങ്ങിയപ്പോൾ അതാ വീണ്ടും വരുന്നു നമ്മുടെ ആംഗ്ലോഇന്ത്യൻ. ഇത്തവണ ചോദ്യം നല്ല പച്ചമളയാളത്തിലാണ്,

“എന്താ ഇത്ര് പെട്ടെന്ന് പോകുന്നത്; സിഗ്‌നേച്ചർ വാങ്ങിയോ?”
 “ഇല്ല , അവിടെ തിരക്കാണ്, ധാരാളം കുട്ടികളുണ്ട്” 
ഞാൻ പറഞ്ഞു.
പെട്ടെന്ന് അയാളുടെ ശബ്ദം ഉയർന്നു,
 “തിരക്കുണ്ടായൽ തിരിച്ചുപോവുകയോ? ഷെയിം, രാവിലെ ബസ്സിൽ വന്ന് കണ്ണൂരിൽ ഇറങ്ങുമ്പോൾ റോഡിൽ ധാരാളം മനുഷ്യരെ കാണുന്നു. ഉടനെ നിങ്ങൾ തിരിച്ച് വീട്ടിലേക്ക് പോവാറുണ്ടോ? എല്ലായിടത്തും മനുഷ്യരുണ്ട്; അപ്പോൾ നമ്മുടെ ആവശ്യം നടത്താതെ തിരിഞ്ഞ് നടക്കുകയാണോ വേണ്ടത്? ഏത് തിരക്കിലും അവനവന്റെ കാര്യം ചെയ്യാതെ പിൻ‌തിരിയാൻ പാടില്ല. ഉം, നേരെ പോയി ഡോക്റ്ററുടെ ഒപ്പ് വാങ്ങു”

                                തിരിച്ചറിവ് കിട്ടിയ ഞാൻ തിരികെ പോയി ആ തിരക്കിനിടയിൽ തള്ളിക്കയറി ഫോറത്തിൽ ഒപ്പും സീലും വാങ്ങി. തിരിച്ച്‌പോകുമ്പോൾ അദ്ദേഹത്തെ കണ്ട് നന്ദി പറയാൻ മറന്നില്ല.

                                 തോൽ‌വി ഏറ്റു വാങ്ങി വേദനിക്കുന്ന എനിക്ക് ആ വാക്കുകൾ ആശ്വാസമേകി. നിരാശ എന്നിൽ‌നിന്നും ഓടിയൊളിച്ചു. സ്വന്തം ജോലി ചെയ്യുമ്പോഴും മത്സരങ്ങളിൽ പങ്കെടുക്കുമ്പോഴും ഞാൻ ഒരിക്കലും മറ്റുള്ളവർക്ക് വഴിമാറി കൊടുത്തിട്ടില്ല. ആദ്യം വരുന്ന ബസ്സിൽ എത്ര തിരക്കുണ്ടായാലും എപ്പോഴും കയറിപ്പറ്റും. എത്ര തിക്കും തിരക്കും ഉണ്ടെങ്കിലും ഞാൻ ഇടിച്ചു കയറി മുന്നിലെത്തും. വേദിയിലായാലും സദസ്സിലായാലും ഞാൻ എപ്പോഴും മുൻ‌നിരയിൽ‌തന്നെ ഇരിക്കും. ഏത് പ്രതികൂല കാലാവസ്ഥയിൽ പോലും എന്റെ യാത്രയും ജോലിയും മാറ്റിവെക്കാറില്ല.  

15 comments:

  1. തീര്‍ച്ചയായും വിജയത്തിലെത്തൊം.
    പക്ഷേ രണ്ടുകാര്യങ്ങള്‍ കൂടി ശ്രദ്ധിയ്ക്കണം. മറ്റുള്ളവരെ ഇടിച്ചുതള്ളിയിട്ടാവരുത് മുന്നോട്ടുള്ള പോക്ക്, അതുപോലെ മറ്റുള്ളവരെ കണ്ഠുറന്നു കാണാതെ പോകയുമരുത്. ഈ രണ്ടു കൂട്ടരുടെയും വിജയം ക്ഷണികമായിരിയ്ക്കും.

    ReplyDelete
  2. ആ ആംഗ്ലോ ഇന്‍ഡ്യന്‍ മനുഷ്യന്‍ മിനി ടീച്ചര്‍ക്ക് ഒരു പ്രചോദനമായി. വാശിയോടെ പഠിക്കാന്‍, പ്രതിബന്ധങ്ങളെ നേരിടാന്‍...

    ഇതുപോലെി ജീവിതപ്പാച്ചിലിനിടയില്‍ നമ്മെ ഉണര്‍ത്തി ചിന്തിപ്പിക്കാന്‍ ഉപയുക്തമാകുന്ന പല സന്ദര്‍ഭങ്ങളുമുണ്ടാകാം. പക്ഷെ ബഹുഭൂരിപക്ഷവും അവയൊന്നും ശ്രദ്ധിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

    അദ്ദേഹത്തിന്റെ വാക്കുകളെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഒരു ആപ്തവാക്യം പോലെ കാണാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും ശ്രമിച്ചതാണ് മിനി ടീച്ചറുടെ വിജയം.

    വരികള്‍ ഒഴുക്കോടെ വായിച്ചു. അഭിനന്ദനങ്ങള്‍.

    ഹരി

    ReplyDelete
  3. ജീവിത വിജയത്തിനു ഇത്തരം പോസ്റ്റുകളാണു വായിക്കേണ്ടത്‌ എന്നു മനസ്സിലായി

    ReplyDelete
  4. നല്ലൊരു സന്ദേശം തന്നെ.

    ReplyDelete
  5. നല്ല സന്ദേശം...

    ഇക്കാലത്തെ തൊട്ടാവാടിക്കുട്ടികൾക്കു കിട്ടാതെ പോകുന്നത്...!

    ReplyDelete
  6. സമയോചിതവും അർഥവത്തുമായ ഉപദേശങ്ങൾ ലഭിക്കുന്നതും അവയെ അർഹിക്കുന്ന ഗൌരവത്തോടെ ജീവിതത്തിൽ പകർത്താൻ കഴിയുന്നതും മഹാഭാഗ്യമാണ്.
    ടീച്ചർക്ക് അഭിനന്ദനങ്ങൾ.

    ReplyDelete
  7. തീര്‍ച്ചയായും അദ്ദേഹം തന്നത് വലിയൊരു ഉപദേശമണ്. ഇന്നും പ്രസക്തിയുള്ളത്.

    ReplyDelete
  8. ഉപദേശം നന്നായി...

    ReplyDelete
  9. കൊട്ടോട്ടിക്കാരൻ (.
    അഭിപ്രായത്തിനു നന്ദി. മറ്റുള്ളവരെ തള്ളി ഇടിച്ചുകയറിയാൽ അടികിട്ടുമല്ലൊ. എന്നാൽ മറ്റുള്ളവരെ കാണുമ്പോൾ പേടിച്ച് പിൻ‌തിരിയരുത്.

    Maths Blog Team (.
    അഭിപ്രായത്തിനു നന്ദി. ചിന്തിക്കുന്നവർക്ക് ധാരാളം മനസ്സിലാക്കാൻ കഴിയും. മിനിലോകത്തിൽ അടുത്ത പോസ്റ്റ് എന്റെ സഹപ്രവർത്തകനായിരുന്ന ഒരു കണക്ക് അദ്ധ്യാപകനെ പറ്റിയാണ്. ലിങ്ക് അയക്കാം.

    എറക്കാടൻ/Erakkadan (.
    അഭിപ്രായത്തിനു നന്ദി.

    ശ്രീ (.
    അഭിപ്രായത്തിനു നന്ദി.

    jayanEvoor (.
    അഭിപ്രായത്തിനു നന്ദി. ഇക്കാലത്ത് കുട്ടികൾക്ക് ഉപദേശം ഇഷ്ടമല്ല.

    Echmu Kutty (.
    അഭിപ്രായത്തിനു നന്ദി.

    കുമാരൻ|kumaran (.
    അഭിപ്രായത്തിനു നന്ദി. എവിടെയെങ്കിലും പോയാൽ ജനത്തിരക്ക് കാണുമ്പോൾ സ്ത്രീകൾ പറയും, “അയ്യോ എന്തൊരു തിരക്കാണ്. നാളെ വന്നാൽ മതിയായിരുന്നു”. ഈ അവസരത്തിൽ നാളെയും വരാൻ ജനങ്ങൾ ഉണ്ടാവും എന്ന് ഓർക്കാറില്ല.

    ചാണക്യൻ (.
    അഭിപ്രായത്തിനു നന്ദി.

    ReplyDelete
  10. ചാത്തനേറ്:ആ ഉപദേശം പോര. അത്ര തിടുക്കം നന്നല്ല, കൂടുതല്‍ എളുപ്പത്തില്‍ പിന്നീട് കാര്യം നടത്താമെങ്കില്‍. ഹറി, വറി ആന്റ് കറി മെയ്ക്സ് ഗ്യാസ് ട്രബിള്‍ എന്നല്ലേ.

    ReplyDelete
  11. നന്നായി, നല്ല സന്ദേശം...
    ആശംസകൾ...

    ReplyDelete
  12. വളരെ മനോഹരമായ്‌ ഒരു അട്വൈസ്‌ നൽകിയിരിക്കുന്നു..നന്നായി...ആശംസകൾ

    ReplyDelete
  13. truely .. motivative....keep it up.. expect more like this.....

    ReplyDelete
  14. നന്നായി...അഭിനന്ദനങ്ങള്‍..!!

    ReplyDelete
  15. കുട്ടിച്ചാത്തൻ (.
    അഭിപ്രായത്തിനു നന്ദി. ഒഴിഞ്ഞ് മാറരുത് എന്ന് മാത്രമാണ് പറഞ്ഞത്.

    Gopakumaar V S(ഗോപൻ),
    Manzoor Aluvila,
    Presanth,
    ഖാൻ പോത്തൻ‌കോട് (.
    എല്ലാവർക്കും, അഭിപ്രായത്തിനു നന്ദി.

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.