“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

March 28, 2010

മർമ്മത്തിൽ കുത്തുന്നവർ


“എപ്പോഴെങ്കിലും മർമ്മത്തിൽ ഒരു കുത്ത്, കൊണ്ടിട്ടുണ്ടോ?”
                 
              മനസ്സിന്റെ മർമ്മം നോക്കി കുത്തുന്നവരേയും കുത്ത് ഏറ്റുവാങ്ങിയവരെയും നമുക്ക്, നമ്മുടെയിടയിൽ‌തന്നെ കാണാൻ കഴിയും. കുത്ത് കൊണ്ടവന്റെ മനസ്സ് വേദനിക്കുന്നത് കാണുമ്പോൾ കുത്തിയവന്റെ മനസ്സിൽ സന്തോഷം അലതല്ലും. ജീവിതത്തിൽ ധാരാളം കുത്ത്കൊള്ളാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. ബന്ധുക്കളുടെ, നാട്ടുകാരുടെ, സുഹൃത്തുക്കളുടെ, സഹപ്രവർത്തകരുടെ, അങ്ങനെ പലരും‌ചേർന്ന്, എന്റെ മനസ്സിന്റെ മർമ്മം നോക്കി കുത്തിയിട്ടുണ്ട്. അത്‌കൊണ്ട് ഞാൻ, എന്റെ മർമ്മങ്ങളെല്ലാം കുത്ത് കൊള്ളാൻ പാകത്തിൽ അയച്ചിടും. അപ്പോൾ ശരിക്കും ഒരു കുത്ത് കൊണ്ടാലും വലിയ വേദന ഉണ്ടാകാറില്ല. കുത്തിയവൻ സന്തോഷിക്കുമ്പോൾ കുത്ത് കൊണ്ടത് എനിക്കല്ല എന്നമട്ടിൽ ഞാൻ കൂൾ ആയി ഇരിക്കും.

എന്റെ ഹൃദയത്തിന്റെ മർമ്മം നോക്കി കുത്തിയ ഒരു സംഭവമാണ് ഇന്നത്തെ ചിന്താവിഷയം.
                    വർഷങ്ങൾക്ക് മുൻപാണ് സംഭവം നടക്കുന്നത്. എന്റെ സ്വന്തം ‌അയൽ‌വാസി ആയ ഒരു ദരിദ്രവാസിനിയാണ് കഥാപാത്രം. പുതിയതായി വാങ്ങിയ സ്ഥലത്ത്, പുതിയ വീട്‌വെച്ച് ഭർത്താവും മക്കളുമൊത്ത് താമസിക്കുമ്പോൾ എല്ലാവിധ സഹായ സഹകരണങ്ങളും ചെയ്തുതന്നവരാണ് ഈ അയൽ‌വാസികൾ. ബന്ധുക്കളെക്കാൾ അടുപ്പം കാണിക്കുന്ന, അമിതമായ സഹായം ചെയ്തു തരുന്ന നല്ല അയൽക്കാർ, അദ്ധ്യാപകരായ ഞങ്ങൾക്ക് വളരെ ആശ്വാസമായി മാറി.

                  ആ നല്ല അയൽ‌വാസികളിൽ ഓരോ അംഗവും, എന്നെ വീട്ടുജോലികളിൽ സഹായിക്കുകയും ഭക്ഷണം പങ്ക് വെക്കുകയും എന്റെ രണ്ട് മക്കളെ സംരക്ഷിക്കുകയും ചെയ്യുന്നത് പ്രതിഫലേച്ഛ കൂടാതെ ആയിരുന്നു.


എന്നാൽ അവർ ഒരു കാര്യം എപ്പോഴും പറയും,
“ഇങ്ങനെ സഹായം ചെയ്യുന്നത് ഈ നാട്ടിൽ ഞങ്ങൾ മാത്രമാണ്. അത്‌കൊണ്ട് അയൽ‌പക്കത്തെ മറ്റ് വീട്ടുകാരുമായി ഒരു ബന്ധവും പാടില്ല. അവരൊക്കെ അത്ര നല്ല ആളുകളല്ല”
“എന്ന് വെച്ചാൽ?”
“അത്‌പിന്നെ ആണുങ്ങളൊക്കെ തട്ടിപ്പുകാരാണ്, പെണ്ണുങ്ങളൊക്കെ പിഴച്ചവരാണ്”
എന്നിട്ട് കടം വാങ്ങിയാൽ തിരിച്ച്‌ കൊടുക്കാത്തവരുടെയും ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യമാരുടെയും കഥകൾ നല്ല എരിവും പുളിയും കലർത്തി മുന്നിൽ നിരത്തും.
ഇത്രയും കേട്ടതോടെ മറ്റുള്ള അയൽ‌പക്കവീടുകൾ ഞങ്ങൾക്ക് അലർജി ആയി മാറി.  
                   
          അദ്ധ്യാപകരായ ഞങ്ങൾ വീട് പൂട്ടി സ്വന്തം മക്കളോടൊത്ത് സ്ക്കൂളിലേക്ക് പോകുമ്പോൾ, വീടിന്റെ താക്കോൽ ഏൽ‌പ്പിക്കുന്നത് നമ്മുടെ ആ നല്ല അയൽ‌വാസികളെ ആയിരുന്നു. സ്ക്കൂൾ‌വിട്ട് ആദ്യം വരുന്നവർ താക്കോൾ വാങ്ങി വീട്‌തുറന്ന് ചായ ഉണ്ടാക്കി പിന്നീട് വരുന്നവരെ സ്വീകരിക്കുന്ന ഏർപ്പാടായിരുന്നു അക്കാലത്ത് എന്റെ വീട്ടിലെ പതിവ്. 
,,,
                അങ്ങനെയിരിക്കെ ഹൃദയ ശസ്ത്രക്രീയകൾ എന്റെ ഗ്രാമത്തിൽ പച്ചപിടിക്കാത്ത ഒരു കാലത്താണ് ഏതാനും മാസങ്ങൾക്ക് ശേഷം എനിക്കായി ഒരു ഹൃദയശസ്ത്രക്രീയ നടത്താൻ വിധിക്കുന്നത്. വിധിച്ചതാവട്ടെ, തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ഡോക്റ്റർമാരും.

                 എന്റെ ഹൃദയത്തിന്റെ താളം തെറ്റിയതിനാൽ, ഒരു റിപ്പെയർ തീരുമാനിക്കുന്നത് ആദ്യമായിട്ടാണെങ്കിലും ശരീരത്തിന്റെ ഇതരഭാഗങ്ങളിൽ പലതരം ‘ഓപ്പറേഷനുകൾ’ ധാരാളം ഡോക്റ്റർമാർ വിവിധ ആശുപത്രികളിൽ‌വെച്ച് പലപ്പോഴായി നടത്തിയിട്ടുണ്ട്. ഒരു ബയോളജി ടീച്ചറായതിനാൽ എല്ലാ അവയവങ്ങളും ഒരേ പ്രാധാന്യത്തോടെ കാണുന്നത്കൊണ്ട് ഹൃദയശസ്ത്രക്രീയക്ക് പ്രത്യേക പ്രാധാന്യമൊന്നും ഞാൻ കൊടുത്തില്ല,
. അവർ ബോധം കെടുത്തിക്കോട്ടെ,
. രക്തത്തിന്റെ റൂട്ട് മാറ്റി ഹൃദയം തുറന്നോട്ടെ,
. റിപ്പയർ ചെയ്‌തോട്ടെ,
. തുറന്നത് അടച്ച് തുന്നട്ടെ,
. ‘ok’ ആയ്‌ക്കോട്ടെ.
‘ഇതെല്ലാം നടത്തുന്നത് എന്റെ ശരീരത്തിലല്ല എന്ന് ചിന്തിച്ചാൽ ഒരു വേദനയും അറിയില്ല’ എന്ന് അനുഭവങ്ങളിൽ നിന്നും ഞാൻ പഠിച്ചു.

എന്നാൽ ഞാനൊഴികെ എന്നെ പരിചയമുള്ളവരെല്ലാം അതൊരു മഹാസംഭവമായിട്ടാണ് കണക്കാക്കിയത്.

                 ഒരു ഞായറാഴ്ച ഏകദേശം പതിനൊന്ന് മണിക്ക് എന്റെ വീട്ടിൽ പരിചയമില്ലാത്ത രണ്ട്‌പേർ വന്നു; അദ്ധ്യാപക ദമ്പതികൾ. വന്നത് LIC ഏജന്റ് വേഷത്തിലാണ്; അല്ലാതെ കുട്ടികളെ പിടിക്കാനൊന്നുമല്ല. ഇൻഷുറൻസിൽ ചേർന്നാലുള്ള ഗുണഗണങ്ങളും വിവിധതരം പോളിസികളും ചേർന്ന ഒരു സ്റ്റഡീക്ലാസ്സ് അവർ നടത്തികൊണ്ടേയിരിക്കയാണ്.

എല്ലാം കേട്ടപ്പോൾ എന്റെ ഭർത്താവ് പറഞ്ഞു,
“നിങ്ങൾ രണ്ട്പേരും അദ്ധ്യാപകരല്ലെ? മര്യാദക്ക് കുട്ടികളെ പഠിപ്പിച്ച് കിട്ടുന്ന ശമ്പളം കൊണ്ട് ജീവിച്ചാൽ പോരെ? ഈ ജോലിയൊക്കെ തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് വിട്ട്‌കൊടുത്തുകൂടെ?”
           അത്‌കേട്ടതോടെ അവർ ബേഗുമെടുത്ത് പുറത്ത് പോകുമ്പോൾ മുഖം കറുത്തില്ലെ,’ എന്ന് എനിക്കൊരു സംശയം.

ഇനിയാണ് ക്ലൈമാക്സ്,
ഉച്ചക്ക്ശേഷം നമ്മുടെ അയൽ‌വാസിനി നമ്മുടെ വീട്ടിലെ കിണറ്റിൽ‌നിന്നും വെള്ളം‌കോരാൻ വരുന്നു. (വേനൽ‌ക്കാലമായതിനാൽ അവരുടെ കിണറ്റിൽ ജലലഭ്യത പ്രതിസന്ധിയിലാണ്)
പതിവുപോലെ കൊച്ചു കൊച്ചു നുണപറച്ചിൽ കേൾക്കാൻ ഞാൻ കിണറ്റിൻ‌കരയിൽ ഹാജരാവുന്നു. അതെല്ലാം ഭാവിയിൽ ബ്ലോഗ് എഴുതാൻ സഹായകമാവും എന്ന് ചിന്തിച്ചിരുന്നില്ല; എങ്കിലും,,,.
സമപ്രായക്കാരിയായ ഒരു ‘ഹൌസ്‌വൈഫ് ആയ’ അയൽ‌വാസിനിക്ക് നമ്മുടെ ആഴമുള്ള കിണറ്റിൽ‌നിന്ന് വെള്ളം കോരാൻ ധാരാളം സമയം വേണം. അതിനിടയിൽ അവർ എന്റെ നേരെ ഒരു ചോദ്യം എറിഞ്ഞ്‌തന്നു,
“ഇവിടെ രണ്ട്പേരെ ഞങ്ങൾ അയച്ചിരുന്നു; അവർ വന്നോ?”
“ആര്”
“ഒരു ഭാര്യയും ഭർത്താവും; ഇൻഷുറൻസ് ഏജന്റ്മാരായ രണ്ട് സാറന്മാർ. നിങ്ങളുടെ പേരിൽ ചേർന്നിട്ടുണ്ടാകുമല്ലൊ, അതിന്റെ പണം കിട്ടിയാൽ കമ്മീഷൻ തരേണ്ടി വരും”
“ഞങ്ങൾ ചേർന്നിട്ടൊന്നുമില്ല”
“അതെന്താ?”
“ജോലി കിട്ടിയ ഉടനെ ഒരു LIC യിൽ ചേർന്നതാണ്; അത്കൊണ്ട് പുതിയതായി ചേർന്നില്ല”
“നമ്മുടെ വീട്ടിൽ LIC ഏജന്റുമാർ വന്നപ്പോൾ ‘നിങ്ങളുടെ പേരിൽ പുതിയതായി ഒരു പോളിസി എടുപ്പിക്കണം’ എന്ന് പ്രത്യേകം പറഞ്ഞിട്ടാണ് അവരെ ഇങ്ങോട്ട് അയച്ചത്”
എനിക്കൊന്നും മനസ്സിലായില്ല, ഞാൻ അവരോട് ചോദിച്ചു,
“അതെന്താ അങ്ങനെ പറയുന്നത്”
“ഞാൻ അവരോട് പറഞ്ഞു ‘ഞങ്ങൾ ഇപ്പോഴൊന്നും മരിക്കുകയില്ല. അടുത്ത വീട്ടിൽ ഹാർട്ട് ഓപ്പറേഷൻ ചെയ്യാൻ പോകുന്ന ഒരു ടീച്ചറുണ്ട്. അത്‌കൊണ്ട് അവരെ വലിയ തുകക്ക് ഇൻഷുറൻസിൽ ചേർക്കണം’ എന്ന്”
എന്റെ മറുപടിക്ക് കാത്തിരിക്കാതെ, കിണറ്റിൽ‌നിന്നും വെള്ളം കോരി ഒഴിച്ചുകൊണ്ട് അവർ ഡയലോഗ് തുടരുകയാണ്,
“എന്നാലും ടീച്ചറെ നിങ്ങൾക്ക് ഓപ്പറേഷൻ നടക്കുമ്പോൾ വല്ലതും സംഭവിച്ചാലോ? ഹാർട്ട് ഓപ്പറേഷൻ ചെയ്യുമ്പോൾ രക്ഷപ്പെടുക വളരെ പ്രയാസമാണ്. ഏട്ടന്റെ ഓഫീസിലെ സുപ്രണ്ടിന്റെ ഭാര്യക്ക് കേൻസറാണെന്ന് ആദ്യമേ അറിഞ്ഞ് ഇൻഷൂറൻസിൽ ചേർന്നതുകൊണ്ട്, അവള് മരിച്ചപ്പോൾ കൊറേ പണം കിട്ടി. അയാളിപ്പോൾ രണ്ടാമത് കല്ല്യാണം കഴിഞ്ഞ് സുഖമായി ജീവിക്കുന്നു. അതുപോലെ വലിയ തുകക്ക് ഇൻഷൂർ എടുത്താൽ നിങ്ങളുടെ മാഷിനും കുട്ടികൾക്കും പെട്ടെന്ന് പണം കിട്ടുമ്പോൾ വലിയ ലാഭമല്ലെ?”
,,,
,,, എന്റെ അയൽ‌വാസിനിക്ക് എന്റെ കാര്യത്തിൽ എന്തൊരു ശ്രദ്ധയാണ്! ,,,   
ഞാൻ ???

 പിൻ‌കുറിപ്പ്: 
  1. മക്കൾ പത്താംതരം വരെ അച്ഛന്റെയും അമ്മയുടെയും സ്ക്കൂളുകളിലായിരുന്നു പഠിച്ചത്. 
  2. പിന്നീട് ഒരു വർഷം‌കൊണ്ട് ഞങ്ങൾ ആ നല്ല അയൽ‌ക്കാരുമായി അടിച്ചുപിരിഞ്ചാച്ച്. 
  3. എന്റെ ഹൃദയ വിശേഷങ്ങൾ ആദ്യകാല പോസ്റ്റുകളിൽ നിറഞ്ഞു കിടപ്പുണ്ട്. 
  4. എല്ലാം ഒരു തമാശ രൂപത്തിലാണ് ഞാൻ ചിന്തിച്ചത്. മറന്നുപോയ വരികൾ മുകളിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

28 comments:

  1. ശ്ശൊ ഇതാണോ പറയുന്നേ...സ്നേഹിച്ചു കൊല്ലുക എന്ന്....
    ടീച്ചര് അത് കേട്ടിട്ട് എന്താ ചെയ്തെ നെക്സ്റ്റ് സെക്കന്റ്‌

    ReplyDelete
  2. ടീച്ചരെ അയല്‍ക്കാര്‍ ഇനി നല്ലവരല്ലന്നു പറയില്ലല്ലോ...?

    ReplyDelete
  3. ഇത്രയും നല്ല അയല്‍ക്കാരെ എന്തിനാ പിണക്കിയേ..

    ReplyDelete
  4. ടീച്ചറുടെ ഭർത്താവിനും കുട്ടികൾക്കും നല്ലത്‌ വരട്ടെ എന്ന് വിചാരിച്ച അവരെ തെറ്റിദ്ധരിചല്ലോ..കഷ്ടം.....

    മ്യാവൂ: അന്നെങ്ങാനും തട്ടി പോയിരുന്നെങ്കിൽ ഇന്ന് മാഷെത്ര സന്തോഷവാനായി ഇൻഷൂറൻസ്‌ പണവുമായി ജീവിച്ചേനെ...

    ReplyDelete
  5. അന്യന്റെ ദൌര്‍ബല്യങ്ങളില്‍ വിദഗ്ദമായി കുത്തുന്നത്
    പ്രത്യേക കഴിവായിത്തന്നെയാണ് നമ്മുടെ സമൂഹം കരുതുന്നത്. കുത്തു കൊള്ളുന്നവരുടെ കൂടെയല്ല, കുത്തുന്നവരുടെ കൂടെയാണ് ആള്‍ക്കൂട്ടം നില്‍ക്കുക.
    നമ്മുടെ സിനിമയില്‍ നായകന് നിരന്തരം കുത്തി ജയിക്കാനുള്ള സഹനടനെ നിര്‍ത്തുന്നതുപോലെ !

    എന്നാല്‍ ഈ അനുഭവത്തില്‍ അതൊന്നുമല്ലല്ലോ.
    അയല്‍പ്പക്കക്കാരിയുടെ കച്ചവടക്കണ്ണാണ് ഹൃദയത്തിനു നേര്‍ക്ക് നീണ്ടുവന്നത്.

    ReplyDelete
  6. പാവം മാഷ്ക്ക് ചിത്തിരയില്‍ മുടക്കുന്ന പൈസ തിരിച്ചു കിട്ടിക്കോട്ടെ എന്നു കരുതി പറഞു പോയതാണ്...അവറ് ചീത്ത ആളായിരുന്നെങ്കില്‍ നിങളോടത് പറയില്ലായിരുന്നുവല്ലോ?

    ReplyDelete
  7. അയൽ‌വാസിനി കിണറ്റിൻ‌കരയിൽ‌വെച്ച് പറഞ്ഞ ഡയലോഗിൽ വിട്ടുപോയ പ്രാധാനഭാഗം പിന്നീട് എഡിറ്റ് ചെയ്ത് ചേർത്തിട്ടുണ്ട്. മേൽ‌പറഞ്ഞ സംഭവം സഹപ്രവർത്തകരോട് പറഞ്ഞതാണ്.

    കണ്ണനുണ്ണി-,
    ഉണ്ണി പറഞ്ഞത് ശരിയാണ്. അവർ നമുക്ക് ചെയ്തുതരുന്ന സഹായങ്ങൾ ഓർത്ത് അപ്പോൾ എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. അഭിപ്രായത്തിനു നന്ദി.
    റ്റോംസ് കോനുമറ്റം-,
    നല്ലവർ തന്നെ! അഭിപ്രായത്തിനു നന്ദി.
    കുമാരൻ|kumaran-,
    പിണങ്ങിയത് ആ സംഭവത്തിനു ശേഷം ഒരു വർഷം കഴിഞ്ഞാണ്. ഇപ്പോൾ ഇണക്കവും പിണക്കവും ഇല്ല. അഭിപ്രായത്തിനു നന്ദി.
    എറക്കാടൻ/Erakkadan-,
    നല്ലൊരു ചാൻസാണ് നഷ്ടപ്പെട്ടത് എന്ന് എനിക്ക് തന്നെ ചിലപ്പോൾ തോന്നാറുണ്ട്. അഭിപ്രായത്തിനു നന്ദി.
    chithrakaran:ചിത്രകാരൻ-,
    ഹൃദയത്തിന്റെ പേര് പറഞ്ഞ് എന്നെ, പുറമെ സഹതപിക്കുകയും ഉള്ളിൽ പരിഹസിക്കുകയും ചെയ്യുന്ന ചിലരുണ്ട്. അത്കൊണ്ട് ഈ ഹാർട്ട് ഓപ്പറേഷൻ വിവരം ഞാൻ‌തന്നെ പരിചയക്കാരെ അറിയിക്കും. ഹെഡ്‌ടീച്ചറായിരിക്കെ ഒരിക്കൽ വ്യാജരേഖയിൽ ഒപ്പിടാത്തപ്പോൾ എനിക്ക് മനപ്രയാസം ഉണ്ടാക്കാനായി ഒരു രക്ഷിതാവ് എന്നോട് പറഞ്ഞു, ‘ടീച്ചർ ഒരു ഹൃദ്‌രോഗിയല്ലെ? അപ്പോൾ എന്തിനാണ് ഇത്ര കർശ്ശനമാക്കുന്നത്?'. അഭിപ്രായത്തിനു നന്ദി.
    poor-me/പാവം-ഞാൻ-,
    അവർ അത്രയെ ചിന്തിച്ചിട്ടുള്ളു. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  8. മുൻ കരുതലുള്ള നല്ല അയൽക്കാർ!
    അടിച്ച് പിരിഞ്ചാച്ച് എന്നത് എനക്ക് രൊമ്പ പിടിച്ചാച്ച്.
    പാക്കലാം.

    ReplyDelete
  9. റ്റീച്ചറേ, ഇത്ര 'ഹൃദയം തുറന്ന' സ്നേഹം വേറെ എവിടെ കിട്ടും? പിണക്കല്ലേ...

    ReplyDelete
  10. നല്ല ആലക്കക്കാര്‌!!

    ReplyDelete
  11. ഇപ്പൊ അവരെ ശരിക്കും മിസ്സ്‌ ചെയ്യുന്നുണ്ടാവും അല്ലെ?

    ReplyDelete
  12. പാവം!

    എന്തൊരു നിഷ്കളങ്ക സ്വഭാവമുള്ള സ്ത്രീ!

    അവരെ ടീച്ചർ തെറ്റിദ്ധരിച്ചല്ലോ!!

    (ടീച്ചർ മരിച്ചുപോകണം എന്ന ആഗ്രഹം ഉണ്ടായിരുന്നിരിക്കില്ല. പക്ഷെ വിവരക്കേടു കൊണ്ട് ഇങ്ങനെ ഓരോന്നു പറയുന്ന ആൾക്കാർ എല്ലാ നാട്ടിലും ഉണ്ട്. ശരിക്കും അവർ ‘വിഷം’ ആണെങ്കിൽ ഉള്ളിൽ ഊറിച്ചിരിച്ചുകൊണ്ട് പുറമെ സഹതാപം പ്രകടിപ്പിച്ചെനേ. അല്ലേ?)

    ReplyDelete
  13. പാവം ടീച്ചർ... !
    നല്ല അയൽക്കാരെ തെറ്റിദ്ധരിച്ചല്ലൊ...!!
    വിവരമില്ലാത്ത ടീച്ചർക്ക് കുറച്ചു വിവരം കടം തരാൻ വന്നതായിരുന്നു... പാവങ്ങൾ..!!!

    ഇതാണു പറയണെ (നിഷ്ക്കളങ്ക‌‌‌)സത്യത്തിനു കൂമ്പില്ലാന്ന്...

    ReplyDelete
  14. ടീച്ചര്‍ നു നൂറായുസ്സ് നേരുന്നു..

    ReplyDelete
  15. Echmukutty-,
    മുങ്കരുതൽ അമിതമായി പോയി എന്ന ഒരു ദോഷം മാത്രം. അഭിപ്രായത്തിനു നന്ദി.
    വഷളൻ(Vashalan)-,
    ഹൃദയത്തിന്റെ കാര്യത്തിനു പിണങ്ങിയിട്ടില്ല. അഭിപ്രായത്തിനു നന്ദി.
    ദീപു-,
    അഭിപ്രായത്തിനു നന്ദി.
    ഏകതാര-,
    ഇവിടെ വന്നതിൽ സ്വാഗതം ചെയ്യുന്നു. അഭിപ്രായത്തിനു നന്ദി.
    jayanEvoor-,
    ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് കേട്ടിട്ടില്ലെ? പിന്നെ ആ സമയത്തൊന്നും അവരെ വെറുത്തിരുന്നില്ല. കക്ഷിയുടെ ഭർത്താവ് വെള്ളമടിച്ച് ചീത്ത പറയുന്നത് കേട്ടപ്പോൾ അവരെ ഒഴിവാക്കി. ഇപ്പോൾ അടുപ്പം കുറവാണെങ്കിലും കണ്ടുമുട്ടിയാൽ സംസാരിക്കും.
    വീ കെ-,
    അത് ശരിയാണ്. അവർ തന്നെ പറയും ടീച്ചർക്ക് വിവരം ഇല്ല എന്ന്.
    Sabu M H-,
    നന്ദി.
    അഭിപ്രായം പറഞ്ഞ എല്ലാവർക്കും ഒന്നുകൂടി നന്ദിപറയുന്നു.

    ReplyDelete
  16. മറ്റുള്ളവരെ എപ്പോഴും കുറ്റം പറയുകയും അമിതസ്നേഹംകാണിച്ച്ചുകൊണ്ടിരിയ്ക്കുകയും
    ചെയ്യുന്നവര്‍ ഇങ്ങനെയാണെന്ന് ഓര്‍ക്കണം.അവര്‍ക്ക് നമ്മോടുമാത്രം സ്നേഹം എങ്ങനെ വരും?
    പിന്നെ..ഇവര്‍ സത്യത്തില്‍ അത്ര ഭയക്കേണ്ടവരല്ല.'ജയന്‍'പറഞ്ഞപോലെ ഉള്ളില്‍ വിഷം ഉള്ളവര്‍ പുറമേ കാണിയ്ക്കില്ല.

    ReplyDelete
  17. ടീച്ചറെ നല്ല അയല്‍ക്കാര്‍...
    ശുദ്ദരാണെന്നു തോന്നുന്നു... അത് കൊണ്ടല്ലേ അത് തുറന്നു പറഞ്ഞത്.. അല്ലെങ്കില്‍ എല്‍.ഐ.സി.ക്കാരെ അവര്‍ വിട്ടതാണെന്നും മറ്റും പറയേണ്ട ആവശ്യമില്ലല്ലോ.. കമ്മിഷന്‍ അവരുടെ കയ്യില്‍ നിന്നും അവര്‍ക്ക് വാങ്ങാമായിരുന്നല്ലോ.. ഒരു സഹായം അവര്‍ ചെയ്തു തന്നതല്ലേ.

    പിന്‍കുറിപ്പ്‌: ശുദ്ദന്‍ ദുഷ്ടന്റെ ഫലം ചെയ്യും..

    ReplyDelete
  18. എന്നാലും അകന്ന ബന്ധുവിനേക്കാള്‍ എപ്പോഴും നല്ലത് അയല്‍ക്കാരാണ് .... വിയോജിക്കാന്‍ നൂറു കാരണങ്ങള്‍ ഉണ്ടാകാം , എങ്കിലും യോജിക്കാന്‍ ഒരു കാര്യം എങ്കിലും ഉണ്ടെങ്കില്‍ അയല്‍ക്കാരുമായി അടിച്ചു പിരിയാതെ സ്നേഹത്തോടെ മുന്നോട്ടു പോകാന്‍ കഴിയണം എന്നാണു എന്റെ പക്ഷം ...

    ReplyDelete
  19. ഇതാണ് പറയുന്നത് നാട്ടിന്‍പുറത്ത് ജീവിക്കുന്നവര്‍ ശുദ്ധഗതിക്കാരാണെന്ന്. അല്ലെങ്കില്‍ അങ്ങനെയൊരു വിഡ്ഢിത്തം ടീച്ചറുടെ മുഖത്ത് നോക്കി പറയില്ലല്ലോ. എന്തായാലും അത് കേട്ടിട്ടാവില്ല ടീച്ചര്‍ അവരോടു പിണങ്ങിയത്.

    ReplyDelete
  20. മനുഷ്യ മനസ്സ് എന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യയാണ്. പുതിയ നാട്ടുവിശേഷങ്ങള്‍ക്കായി ആകാംഷയോടെ കാത്തിരിക്കുന്നു.

    ReplyDelete
  21. vasanthalathika-,
    ‘സ്നേഹിച്ചാൽ ഏത് സഹായവും ചെയ്യും. വെറുത്താൽ അമിതമായി വെറുക്കും’ എന്ന് അവർ തന്നെ പറയും. പിന്നെ മറ്റുള്ള അയൽക്കാരുമായി അവർ സംസാരിക്കുകയും വീട്ടിൽ പോവുകയും ചെയ്യും. എന്നാൽ നമ്മൾ മറ്റുള്ളവരുമായി സംസാരിക്കാനോ മറ്റു വീടുകളിൽ പോകാനോ പാടില്ല. അത് നമുക്ക് സംശയങ്ങൾ ഉണ്ടാക്കി. അഭിപ്രായത്തിനു നന്ദി.

    കൂതറHashim-,
    അഭിപ്രായത്തിനു നന്ദി.

    സുമേഷ്|Sumesh menon-,
    ശുദ്ധഗതിക്കാർ തന്നെയാണ്. എന്നാൽ പിന്നീടും അതുപോലെ പലതും വീട്ടിൽ വരുന്ന എന്റെ ബന്ധുക്കളോട് പറഞ്ഞു. അഭിപ്രായത്തിനു നന്ദി.

    Faisal kondootty-,
    അവർ ഞ്ങ്ങളെ ഒഴിവാക്കിയപ്പോൾ ഞങ്ങൾ അവരെ ഒഴിവാക്കി. ഇത്രയും സഹായം ചെയ്യുന്ന അയൽ‌ക്കാർ നമുക്ക് പിന്നീടി ഉണ്ടായിട്ടില്ല. പക്ഷെ നമ്മുടെ വീട്ടിൽ ബന്ധുക്കളോ മറ്റുള്ളവരോ വരുന്നത് അവർക്കിഷ്ടമല്ല. ജീവിതം പൂർണ്ണമായി അയൽ‌ക്കാരന്റെ നിയന്ത്രണത്തിലായപ്പോൾ പ്രശ്നങ്ങൾ ഉണ്ടായി. അഭിപ്രായത്തിനു നന്ദി.

    സംഗീത-,
    പിണങ്ങിയത് മറ്റു കാരണങ്ങൾ കൊണ്ട് മാത്രമാണ്. ഇപ്പോൾ സഹായങ്ങൾ ഇല്ല. വെറുപ്പ് തീരെയില്ല. അഭിപ്രായത്തിനു നന്ദി.

    ബിഗു-,
    മനസ്സിൽ ഉള്ളത് എങ്ങനെ അറിയാനാണ്.അഭിപ്രായത്തിനു നന്ദി.

    ReplyDelete
  22. Have a wonderful weekend :-)

    Greetings A_N_Y_A

    :-)

    ReplyDelete
  23. enikkishtapettilla :( oru rasamilla vayikkan :(

    ReplyDelete
  24. അയല്‍ക്കരെന്ന നിലക്ക് അവര്‍ ഒരു ഉപകാരം ചെയ്തെന്നാണ് എനിക്ക് തോന്നിയത്‌. അല്ലെങ്കില്‍ കമ്മിഷനും വാങ്ങി മിണ്ടാതിരുന്നാല്‍ പോരെ.

    ReplyDelete
  25. മർമ്മത്തിൽ കുത്തുന്നവരുടെ മർമ്മം‌നോക്കി കമന്റ് എഴുതിയ എല്ലാവർക്കും നന്ദി.

    ReplyDelete
  26. കിണറ്റിന്‍ കരയിലെ തമാശ കൊള്ളാം . എന്തൊരു സഹായമല്ലേ ഇന്‍ഷൂറ് ചെയ്യാന്‍.
    സാഹോദര്യം കച്ചവടത്തിലൂടെ...........
    ഏതായാലും അവള്‍ വെള്ളം കോരിപ്പൊയ്കോട്ടെ ടീച്ചറെ...
    അങ്ങോട്ട് നോക്കേണ്ട.

    ReplyDelete
  27. കിണറ്റിൻ കരയിലെ അയൽക്കാരിയുടെ കമന്റ് നാട്ടിൻപുറത്ത് സാധാരണ കണ്ടിട്ടുള്ള ശുദ്ധഗതിക്കാരുടേതു മാത്രമാണ്‌. അവരോട് പിണങ്ങിയത് മറ്റ് കാരണങ്ങൾ കൊണ്ടാവാം.

    എന്തായാലും നന്നായി എഴുതി.


    എല്ലാ ആശംസകളും.
    satheeshharipad.blogspot.com

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.