“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

May 9, 2010

മനസ്സിന്റെ മണിച്ചെപ്പിൽ ഒളിപ്പിച്ച ഒരു ‘ഇഷ്ടം’


                    ഓണം, വിഷു, ക്രിസ്തുമസ്, ദീപാവലി, ബക്രീത്, റംസാൻ തുടങ്ങിയ ആഘോഷങ്ങളെല്ല്ലാം മറ്റുള്ളവരെക്കാളും  ഓർക്കുന്നത് വിദ്യാർത്ഥികളാണ്. കാരണം അവർക്ക് ആ ദിവസങ്ങളിലെ അവധികൾ കൂടിച്ചേർന്നാണ് ഓരോ ആഘോഷവും. ഇതിൽ ഏറ്റവും കൂടുതൽ ദിവസം അവധി ലഭിക്കുന്നത് വിഷുക്കാലത്തായതിനാൽ (മധ്യവേനൽ അവധി) കുട്ടികൾ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത്, ആ വിഷു സമയത്തായിരിക്കും.

                     കണ്ണൂർ ജില്ലയിലെ ആഘോഷപ്പൊലിമയിൽ ഓണത്തിനും വിഷുവിനും ഒരേ ഗ്രെയിഡാണ്. ഓണത്തിന് ‘പൂക്കളം’  ഇടുമ്പോൾ വിഷുവിന്, ‘കണിവെച്ച് പടക്കം പൊട്ടിക്കും’. ഓണം പത്ത് ദിവസം നീളുമ്പോൾ  വിഷു അതിലും കൂടുതൽ ദിവസത്തേക്ക് നീളും. പടക്കം പൊട്ടുന്ന കാലത്തെല്ലാം കുട്ടികൾക്ക് വിഷു ആഘോഷം ആയിരിക്കും. സ്ക്കൂൾ അടക്കുന്ന ദിവസം മുതൽ പൊട്ടാൻ തുടങ്ങുന്ന പടക്കം റിസൽട്ട് വരുന്നതുവരെ പൊട്ടും.
 ,,,   
അങ്ങനെയുള്ള ഒരു വിഷുക്കാലം; ഏതാണ്ട് നാൽ‌പ്പത് വർഷം മുൻപത്തെ ഒരു മധ്യവേനൽ അവധി.

                       അധ്യയനവർഷത്തിന്റെ ലാസ്റ്റാമത്തെ ദിനം ഞങ്ങൾ കുട്ടികൾ വീട്ടിൽ തിരിച്ചെത്തിയാൽ തിരക്കിട്ട പണിയാണ്. പഴയ പുസ്തകങ്ങൾ എല്ലാം രണ്ടായി മാറ്റിവെക്കുന്നു; ഒരു ഭാഗം തൂക്കിവിൽക്കാനുള്ളവയും, മറ്റൊരു ഭാഗം പകുതി വിലക്ക് മറ്റുകുട്ടികൾക്ക് വിൽക്കാനുള്ള ടെൿസ്റ്റ് പുസ്തകങ്ങളും. പിന്നീട് കളിക്കാനുള്ള എല്ലാ ഉപകരണങ്ങളും -കളിപ്പന്തുകൾ, വടികൾ, പളുങ്കുഗോട്ടികൾ, കാർഡ്‌ബോർഡുകൾ, ചായങ്ങൾ, കുട്ടിയും‌കോലും ആദിയായവ- പൊടിതട്ടിയെടുക്കുന്നു. പിന്നെ, പകലന്തിയോളം കളിയും മാങ്ങതീറ്റിയും ചേർന്ന് ഓട്ടവും ചാട്ടവും തന്നെ. എല്ലാപറമ്പുകളും ആ പറമ്പുകളിലെ മാവും മാങ്ങകളും കൂടാതെ മറ്റു ചെടികളും കുട്ടികൾക്ക് സ്വന്തമായ; വേലിയും മതിലും കൊണ്ട് വേർതിരിക്കാത്ത ഒരു കാലമായിരുന്നു അത്.
   
                       എന്റെ ഓർമ്മയിലെ കുട്ടിക്കാലം തുടങ്ങുന്നത് അമ്മയുടെ വീട്ടിലാണ്. അവിടെ അച്ഛനും അമ്മയും അമ്മാവന്മാരും അമ്മൂമ്മയും ഇളയമ്മയും ചേർന്ന മുതിർന്നവർക്ക്, ‘പഠിപ്പിക്കാനും കളിപ്പിക്കാനും ചിരിപ്പിക്കാനും കരയിക്കാനും തല്ലാനും വഴക്ക്പറയാനും’ ഞാനൊരാൾ മാത്രം. എന്നാൽ എല്ലായിനം കുഴപ്പവും ഉണ്ടാക്കുന്ന എന്നെ ‘ആരെങ്കിലും വഴക്ക്പറഞ്ഞെന്ന്, അറിഞ്ഞാൽ എന്റെ വീട്ടുകാരെല്ലാം ഒന്നിച്ച് കൈകോർത്ത് അവരെ ചോദ്യം‌ചെയ്യാൻ പുറപ്പെടും. അതുകൊണ്ട് വഴിക്ക് വെച്ച് എനിക്ക് കിട്ടിയത്, ഒന്നും‌തന്നെ ഞാൻ വീട്ടിൽ കൊടുക്കാറില്ല.

                       അവധിക്കാലം ആഘോഷിക്കുന്ന കുട്ടികളിൽ എനിക്ക്മാത്രം പ്രത്യേക ജോലിയുണ്ട്; വായന. തൊട്ടടുത്ത വായനശാലയുടെ പരിപൂർണ്ണ അധികാരം ലൈബ്രേറിയനായ എന്റെ മൂത്ത അമ്മാവനായതിനാൽ പരമാവധി പുസ്തകങ്ങൾ വായിക്കാൻ എനിക്ക് നിർദ്ദേശം നൽകും. അദ്ധ്യാപകനായ അമ്മാവന്റെ ശിക്ഷണത്തിൽ ആയതിനാൽ ഒന്നാം ക്ലാസ്സിൽ അഡ്മിഷൻ ലഭിക്കുന്നതിന് മുൻപ്‌തന്നെ ഞാൻ മാതൃഭൂമിയും മനോരമയും കൂടാതെ ഏതാനും കഥാപുസ്തകങ്ങൾ‌കൂടി വായിച്ചിരുന്നു. എനിക്ക് മാത്രമല്ല നാട്ടിലെ എല്ലാ കുട്ടികൾക്കും ഈ അമ്മാവനെ ഒത്തിരി ഭയമാണ്.

                      തൊട്ടടുത്തുള്ള എൽ.പി. സ്ക്കൂളിൽ അഞ്ചാം ക്ലാസ്സ് പൂർത്തിയാക്കി ഞാൻ വിജയം പ്രതീക്ഷിച്ചിരിക്കുന്ന കാലം. നമ്മുടെ കളിക്കൂട്ടത്തിൽ സ്ത്രീപുരുഷ സം‌വരണമൊന്നും ഉണ്ടായിരുന്നില്ല. അടിപിടി കൂടാൻ ആണും പെണ്ണും ഒരുപോലെ മുന്നിൽ. എന്റെ വീട്ടിലെ കളിക്കുട്ടിയായി ഞാൻ മാത്രമായതിനാൽ വീട്‌വിട്ട് അധികം അകലെ പോവാൻ എനിക്ക് പെർമിഷൻ ഇല്ല. എങ്കിലും കളിക്കൂട്ടം എന്നെ തേടി എന്നും വീട്ടിലെത്തും. വീടിനു ചുറ്റും   വിശാലമായ വെളുത്ത മണൽ നിറഞ്ഞ പറമ്പും അതിനു പിന്നിൽ കടൽ‌ത്തീരവും ഉണ്ട്. കളിക്കാൻ തയ്യാറായ കുട്ടികൾക്ക് ഇതിൽ കൂടുതലെന്ത് വേണം! പിന്നെ ആ വീടിനു സമീപം വന്ന് കളിക്കുമ്പോൾ മറ്റു കുട്ടികൾക്ക് ഒരു നേട്ടം കൂടിയുണ്ട്; വിശപ്പും ദാഹവും തീർക്കാനുള്ള വക അടുക്കളയിൽനിന്ന് ഏത് നേരത്തും ലഭിക്കും.

                     ഒന്നിച്ച് കളിക്കാൻ എനിക്ക് അനേകം ഫ്രന്റ്സ് ഉണ്ടായിരുന്നു; കൂടുതലും ബോയ്ഫ്രന്റ്സ് തന്നെ.  എന്നെ സ്നേഹിക്കാനും എന്റെ കൂടെ കളിക്കാനും അവർ മത്സരിച്ചെങ്കിലും ഇക്കൂട്ടത്തിൽ ചിലരെ എനിക്കിഷ്ടപ്പെടാത്തതിനാൽ ഡിലീറ്റ് ചെയ്തു. എന്നാൽ എന്റെ അതേപ്രായമുള്ള ഒരുത്തൻ എന്റെ ‘ബെസ്റ്റ് ഫ്രന്റ്’ ആയി മാറി. സ്ക്കൂൾ ദിവസം, അവനെന്റെ ബോഡീഗാർഡായി എന്നെ എസ്ക്കോർട്ട് ചെയ്തു. അവധിദിവസം രാവിലെതന്നെ വീട്ടിലെത്തുന്ന അവനും ഞാനും ചേർന്ന് മറ്റു കുട്ടികളുടെ കൂടെ കളിക്കാൻ പോകും; പിന്നെ ഉച്ചഭക്ഷണം‌വരെ കളിതന്നെ. നമ്മുടെ കളിക്കൂട്ടത്തിൽ ധാരാളം കുട്ടികൾ എപ്പോഴും ഉണ്ടാവും.

                    വിഷു വളരെ ഇഷ്ടമാണെങ്കിലും പടക്കം പൊട്ടുന്ന ശബ്ദം എനിക്കിഷ്ടമല്ല. മുറ്റത്ത് പടക്കം പൊട്ടുമ്പോൾ രണ്ട് ചെവിയും പൊത്തിപ്പിടിച്ച് ഞാൻ അകത്തെ മുറിയിൽ ഓടും. അച്ഛന് കണ്ണൂർ ടൌണിൽ ജോലിയുള്ളതിനാൽ ധാരാളം പടക്കങ്ങളും പൂത്തിരികളും കൊണ്ടുവരും. വീട്ടിലെ കുട്ടിയായ എനിക്ക് പടക്കങ്ങളെ പേടിയായതിനാൽ എല്ലാം നാട്ടുകാരായ ആൺ‌കുട്ടികൾക്ക് പൊട്ടിക്കാനും കത്തിച്ച് പുകയ്ക്കാനും വേണ്ടിയാണ്.

                    വിഷു ദിവസം പുലർച്ചക്ക് കണിവെക്കുന്ന നേരം‌നോക്കി എല്ലാ വീട്ടിലെയും കുട്ടികൾ പുറത്തിറങ്ങുകയായി. അവർ ഗ്രൂപ്പായിചേർന്ന് കണികാണൽ യാത്ര ആരംഭിക്കുന്നു. കണിവെക്കുന്ന എല്ലാ വീട്ടിലും കുട്ടികൾ കയറിയിറങ്ങുകയായി. ഒരോ വീട്ടിലായി കണികാണാൻ വരുന്ന കുട്ടിപ്പടകൾ പെട്ടെന്ന് തിരിച്ചുപോവുകയില്ല. അകത്ത് കടന്ന് കണി കാണുന്നു. അത് ആ വർഷത്തെ കണിഫലം പോലെ ഇരുന്നിട്ടോ, കിടന്നിട്ടോ, നിന്നിട്ടോ ആയിരിക്കും. അതിനുശേഷം വീട്ടിലെ മുതിർന്ന ആൾ ഓരോ കുട്ടിക്കും അപ്പവും കൈനീട്ടവും കൊടുക്കുന്നു. ഇതിൽ അപ്പം ഏത് രൂപത്തിലും ആവാം; എന്നാൽ കൈനീട്ടം ‘25 പൈസയിൽ കൂടുകയില്ല’. അപ്പം കിട്ടിയ ഉടനെ തിന്ന് ബാക്കി പണത്തോടൊപ്പം പോക്കറ്റിൽ നിറക്കുന്നു. പുറത്തിറങ്ങിയ ശേഷം പടക്കം ഉണ്ടെങ്കിൽ അതും പൊട്ടിച്ച് അവർ പടികടക്കുമ്പോഴേക്കും അടുത്ത ഗ്രൂപ്പിന്റെ വരവായി.

                     ഇങ്ങനെയൊരു വിഷുക്കണി ഇപ്പോഴും നമ്മുടെ നാട്ടിൻപുറത്ത് കാണാം. വിഷുക്കണി കാണാൻ വരുന്നവരുടെ എണ്ണം 100 വരെ പ്രതീക്ഷിക്കാം. അതിനാൽ വിഷുക്കണിക്ക് തയ്യാറായ വീട്ടുകാർ അതിൽ കൂടുതൽ അപ്പം ചുട്ടുവെച്ചിരിക്കും.

                     ഇത്രയൊക്കെ പൊലിമയിൽ ഒരുക്കുന്ന വിഷുക്കണി കാണാനായ്, മറ്റുവീടുകളിൽ പോകാൻ എനിക്ക് അനുവാദം ഇല്ല. എന്നാൽ മറ്റു വീടുകളിൽ കണിവെച്ച അപ്പത്തരങ്ങൾ ഞാൻ തിന്നും; അല്ല, എന്നെക്കൊണ്ട് അവൻ തീറ്റിക്കും. സൂര്യനുദിക്കുന്നതു വരെ വിഷുക്കണി കാണാൻ മറ്റു വീടൂകളിൽ പോയ അവൻ അപ്പത്തരങ്ങളും പണവുമായി എന്റെ വീടിന്റെ വരാന്തയിൽ വന്ന് ഓരോ വീട്ടിലെയും വിശേഷങ്ങൾ പറഞ്ഞ്; നെയ്യപ്പം, കാരയപ്പം, കലത്തപ്പം, കിണ്ണത്തപ്പം, അട, വെല്ലം, തേങ്ങാപ്പൂള് ആദിയായവ ഓരോന്നായി പൊട്ടിച്ച് പകുതി എനിക്ക് തരും. വിശേഷം അറിയാനായി പുറത്തു വരുന്ന അമ്മൂമ്മക്കും ഒരു ഭാഗം നൽകും. ഇതിൽ വെല്ലവും തേങ്ങാപ്പൂളും കണിവെച്ച വീട്ടുകാർ അപ്പം തീർന്നാൽ പകരം നൽകുന്നതാണ്.

                       വിഷുസദ്യ കഴിച്ച ഉടനെ കുട്ടികളെല്ലാം കളിക്കാനായി കടൽതീരത്തെത്തും, ഒപ്പം മുതിർന്നവരും ഗ്രൂപ്പായിചേർന്ന് കാറ്റുകൊള്ളാൻ ഇറങ്ങും. പിന്നെ നമ്മുടെ സദ്യ എപ്പോഴും നോൺ‌വെജ് ആയിരിക്കും. അക്കാലത്ത് നമ്മുടെ ഗ്രാമത്തിലുള്ളവർ മാംസം കഴിക്കുന്നത് ഓണത്തിനും വിഷുവിനും ആയിരിക്കും.

                       അങ്ങനെ ആ വിഷുദിവസവും ഉച്ചഭക്ഷണം കഴിച്ച് അവൻ എന്റെ വീട്ടിൽ വന്നു. കളിക്കാനായി വിളിച്ചപ്പോൾ വീടിന്റെ പിൻ‌വശത്ത് പോയി വെളുത്ത പൂഴിമണലിൽ ഞങ്ങൾ കളിവീടുകൾ ഉണ്ടാക്കി. കുറച്ചു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു,
“നമുക്ക് കള്ളക്കുണ്ട് കുഴിച്ച് ആളെ വീഴ്ത്താം”

                       അന്നത്തെ വിഷു സ്പെഷ്യലായി ആളുകൾ നടക്കുന്ന വഴിയിൽ, രണ്ടുപേരും ചേർന്ന് അരമീറ്റർ ആഴത്തിൽ വലിയ ഒരു കുഴി തയ്യാറാക്കി. തീരപ്രദേശത്തെ വെളുത്ത മണലിൽ എളുപ്പത്തിൽ ഒരു കുഴിയുണ്ടാക്കാം. പിന്നെ കുറേ ചുള്ളിക്കമ്പുകളും വാഴയിലയും കൊണ്ടുവന്ന് അതിന്റെ മുകളിൽ ഫിറ്റ് ചെയ്തു. കുഴിയുടെ മുകളിലുള്ള കമ്പുകളിൽ നിരത്തിയ വാഴയിലയിൽ പൂഴികൊണ്ട് മൂടിയപ്പോൾ അടിയിൽ ഒരു ചതിക്കുഴി കിടപ്പുണ്ടെന്ന് ആരും അറിയില്ല. കാട്ടിൽ ആനെയെ വീഴ്ത്താനുള്ള വാരിക്കുഴിയുടെ നിർമ്മാണ രഹസ്യം തന്നെ. ഇത് നമ്മൾ കടപ്പുറത്തെ  കുട്ടികൾക്ക് പാരമ്പര്യമായി കിട്ടിയതാണ്.

                      ആളുകൾ നടക്കുന്ന പൊതുവഴിയിൽ ആർക്കും തിരിച്ചറിയാനാവാത്തവിധം ചതിക്കുഴി റഡിയായി. അങ്ങനെ വലിയൊരു കെണി ഒരുക്കിയശേഷം ഞങ്ങൾ അല്പം അകലെയുള്ള തെങ്ങിന്റെ പിന്നിൽ ഒളിച്ചിരുന്നു. കടൽക്കാറ്റേറ്റ് വണ്ണം കൂടിയ തെങ്ങിനു പിന്നിൽ രണ്ട്പേർക്ക് ശരിക്കും ഒളിച്ചിരിക്കാം. അവിടെയിരുന്ന് വഴിയാത്രക്കാരെ ഓരോരുത്തരെ നിരീക്ഷിക്കാൻ തുടങ്ങി. അന്നത്തെ വിഷുക്കണി മോശമായ ആരായിരിക്കും കുഴിയിൽ വീഴുന്നത്?

                      ആദ്യമായി വന്നത് രണ്ട് ചെറുപ്പക്കാരാണ്; പരിസരം മറന്ന് സംസാരിച്ചു വരുന്ന അവരിൽ ഏതെങ്കിലും ഒരുത്തൻ കുഴിയിൽ വീഴുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുപോലെ സംഭവിച്ചില്ല.
                      പിന്നീട് ആ വഴി വന്നത് ഒരു അയൽക്കാരിയാണ്; അവർ കരയുന്ന മകനെയും എടുത്ത്കൊണ്ട് അങ്ങനെ നടന്നുവരികയാണ്. അവരെങ്ങാനും കുഴിയിൽ വീണാലോ? കുട്ടിയും അമ്മയും ഒന്നിച്ച് വീണ് കാലൊടിയുന്ന കാര്യം ഓർത്ത് ആകെ പേടിയായി. പക്ഷെ വിചാരിച്ചതുപോലെ ഒന്നും സംഭവിച്ചില്ല; ആശ്വാസം അവർ കെണിയിൽ ചവിട്ടാതെ നടന്നുപൊയി.
                       കുഴിയിൽ വീഴുന്ന വഴിയാത്രക്കാരെ പ്രതീക്ഷിച്ചിരിക്കെ പെട്ടെന്ന് നമ്മൾ രണ്ടുപേരും ഒന്നിച്ച് ഞെട്ടി, “അയ്യോ, അമ്മാവൻ”
വരുന്നത് അദ്ധ്യാപകനും ലൈബ്രേറിയനുമായ എന്റെ വല്യമ്മാവൻ തന്നെ. ഉച്ചഭക്ഷണം കഴിച്ച് വായനശാലയിലേക്ക് പോകുന്ന വഴിയാണ്.

                      അമ്മാവന്റെ നടത്തത്തോടൊപ്പം എന്റെ ഹൃദയമിടിപ്പ് കൂടി. അദ്ദേഹം കുഴിയിൽ വീണ് കാലൊടിഞ്ഞാൽ,,,
പിന്നത്തെക്കാര്യം ഓർക്കാൻ വയ്യ.
                     പരിസരം നോക്കാതെ തലയുയർത്തി അമ്മാവൻ നടന്നുവരവെ വളരെ കൃത്യമായി കുഴിയുടെ മുകളിൽ ചവിട്ടിയതു കണ്ട ഉടനെ ഞങ്ങൾ ഓട്ടമായി. ഒരു കാൽ കുഴിയിൽ‌താഴ്ന്ന് നിലത്തിരുന്ന അമ്മവൻ ഓടുന്ന പ്രതികളെ കണ്ടുപിടിച്ചു. അദ്ദേഹം വിളിച്ച ഉടനെ, വളരെ ഭയത്തോടെ രണ്ട്പേരും മുന്നിൽ ഹാജരായി. തുടർന്ന് ചോദ്യം ചെയ്യലായി,
“ആരെടാ കുഴി ഉണ്ടാക്കിയത്?”
“അത് ഞാനാണ്” അവൻ പറഞ്ഞു.
“ആരെടാ കുഴി മൂടി ആളെ വീഴ്ത്തിയത്?”
“അതും ഞാൻ തന്നെയാ”
“അപ്പോൾ അടി കിട്ടേണ്ടതും നിനക്ക് തന്നെ”

                 തൊട്ടടുത്ത വേലിയിൽനിന്നും അരിപ്പൂച്ചെടിയുടെ കമ്പ് പൊട്ടിച്ച് അവന്റെ കാലിനും കൈക്കും രണ്ടുവീതം അടി കൊടുത്തു. ഓരോ അടി വീഴുമ്പോഴും അവൻ കരയുകയും ഞാൻ ചിരിക്കുകയും ചെയ്തു. ഒടുവിൽ വടിയൊക്കെ കളഞ്ഞ് അമ്മാവൻ എന്നെ നോക്കി പറഞ്ഞു,
“ഇങ്ങനെയുള്ള കുരുത്തം‌കെട്ടവന്റെ കൂടെയാണോ നീ കളിക്കുന്നത്?”
ഞാനൊന്നും പറഞ്ഞില്ലെങ്കിലും പിന്നെ എനിക്ക് ചിരി വന്നില്ല. അമ്മാവൻ എന്നെയും കൂട്ടി നേരെ വായനശാലയിൽ പോയി ഒരു വലിയ പുസ്തകം എടുത്ത്‌തന്ന് എന്നോട് വായിക്കാൻ പറഞ്ഞു. ഞാൻ പുസ്തകം തുറന്നെങ്കിലും ഒരക്ഷരവും മനസ്സിൽ പതിയുന്നില്ല. ഓർമ്മയിൽ നിറഞ്ഞത് അടിയുടെ വേദനകൊണ്ട് കരയുന്ന അവന്റെ മുഖമായിരുന്നു.

                  മനുഷ്യാവകാശ കമ്മീഷനും കോടതിയും ഇടപെടാത്ത ആ കാലത്ത് എന്റെ ഗ്രാമത്തിലെ പ്രധാന വ്യക്തികൾക്ക് (പ്രത്യേകിച്ച് അദ്ധ്യാപകർക്ക്) തെറ്റ്‌ചെയ്ത് കുട്ടികളെ ശിക്ഷിക്കാൻ അധികാരം ഉണ്ടായിരുന്നു. ഒരു രക്ഷിതാവും ചോദിക്കാൻ വരില്ല, എന്ന് മാത്രമല്ല, വികൃതികളായ കുട്ടികളെ നന്നാക്കാനും‌കൂടി, ചിലർ, നാട്ടിലെ വിഐപി കളുടെ സഹായം അക്കാലത്ത് തേടാറുണ്ട്.

അന്ന് വൈകുന്നേരം വീട്ടിൽ‌വന്ന അവനോട് ഞാൻ പറഞ്ഞു,
“പൊട്ടാതെ ബാക്കിവന്ന പടക്കങ്ങളൊക്കെ ഞാനെടുത്ത്‌വെച്ചിട്ടുണ്ട്, അതൊക്കെ നമ്മൾക്ക് ഇന്ന് പൊട്ടിക്കാം”
“പടക്കങ്ങളൊക്കെ നിന്റെ വലിയമ്മാവൻ എനിക്കിട്ട് പൊട്ടിച്ചില്ലെ; ഇതാ നോക്ക്”
ഷർട്ടിന്റെ കൈപൊക്കി ചുവന്ന രണ്ട് വരകൾ എന്നിക്ക് കാട്ടിത്തന്നപ്പോൾ എനിക്ക് ശരിക്കും സങ്കടം വന്നു. എന്റെ കണ്ണുനീർ തുടച്ചുകൊണ്ട് അവൻ എന്നോട് പറഞ്ഞു,
“നമ്മള് രണ്ടാളും‌ചേർന്ന് കുഴിച്ച കുഴിയിലാ അമ്മാവൻ വീണത്; പിന്നെ നിനക്ക് അടികൊള്ളാതിരിക്കാനാ ഞാനൊറ്റക്ക് കുഴിച്ചതെന്ന് പറഞ്ഞത്. എനിക്ക് നിന്നെ ഭയങ്കര ഇഷ്ടാ”

                 അവന്റെ ആ ഇഷ്ടം അപ്പോൾ മാത്രമല്ല, എപ്പൊഴും ‘എന്റെ മനസ്സിൽ ഒളിച്ചിരിക്കുകയാണ്’ എന്ന്, ഞാൻ ഇപ്പോഴും തിരിച്ചറിയുന്നു.

20 comments:

  1. എന്റെ മനസ്സിന്റെ മണിച്ചെപ്പിൽ ഒളിപ്പിച്ച ആ ഒരു ‘ഇഷ്ടം’... ഞാൻ 2010 വിഷുദിവസം പോസ്റ്റ് ചെയ്യാനായി തയ്യാറാക്കിയതാണ്. എന്നാൽ ഇന്റർനെറ്റിലൂടെ വന്ന ഒരു മത്സരത്തിന് അയച്ചുകൊടുത്തതിനാലും, അവർക്ക് ആ ഇഷ്ടം അത്ര പിടിക്കാത്ത്തുകൊണ്ടും ഇപ്പോൾ എന്റെ സ്വന്തം മിനിലോകത്ത് കുടിയിരുത്തുകയാണ്. പിന്നെ ആ അവൻ ഇപ്പോഴും എന്റെ മനസ്സിൽ ഒളിച്ചിരിക്കുന്നതിനാൽ പിന്നീട് ആരും കണിട്ടില്ല.
    ഫോട്ടോ എന്റേതു തന്നെയാണ്.

    ReplyDelete
  2. നന്നായിരിക്കുന്നു,ആ സ്മരണകള്‍..

    ReplyDelete
  3. കടല്‍ത്തീരത്തിനടുത്തുള്ളൊരു വീടും,അവിടത്തെ അവധിക്കാലവും എന്തു രസമാ‍യിരിക്കും അല്ലേ.
    എന്തായാലും ആ പാവാടക്കുട്ടിയുടെ മനസ്സിന്റെ മണിചെപ്പിനുള്ളില്‍ അന്നു കേറിപ്പറ്റിയിട്ട്,ഇതു വരെ മായാതെ നില്‍ക്കുന്ന ആ ഇഷ്ടം എനിക്കിഷ്ടായി.:)

    ReplyDelete
  4. പണ്ട് കേറിപ്പറ്റിയ ആ ഇഷ്ടം ഇപ്പോഴും നിലനില്കുന്നല്ലോ
    ആശംസകള്‍ ടീച്ചര്‍.

    ReplyDelete
  5. അവന്റെ ആ ഇഷ്ടം അപ്പോൾ മാത്രമല്ല, എപ്പൊഴും ‘എന്റെ മനസ്സിൽ ഒളിച്ചിരിക്കുകയാണ്’ എന്ന്, ഞാൻ ഇപ്പോഴും തിരിച്ചറിയുന്നു. ഇഷ്ടം കൂടിയപ്പോള്‍ തല്ല് കോള്ളിച്ചില്ലേ അവനെ!

    “പടക്കങ്ങളൊക്കെ നിന്റെ വലിയമ്മാവൻ എനിക്കിട്ട് പൊട്ടിച്ചില്ലെ; ഇതാ നോക്ക്”ഷർട്ടിന്റെ കൈപൊക്കി ചുവന്ന രണ്ട് വരകൾ എന്നിക്ക് കാട്ടിത്തന്നപ്പോൾ എനിക്ക് ശരിക്കും സങ്കടം വന്നു...
    സങ്കടം പോസ്റ്റ് വായിക്കുന്നവര്‍ക്കും വന്നു...
    ഒപ്പം ഒരു ഊറിച്ചിരിയും..!!
    വൈകിയാണേലും വിശു ആശംസകള്‍....

    ReplyDelete
  6. കൊള്ളാം വളരെ ഇഷ്ടമായി..! മനസ്സിന്റെ കോണിൽ ഇന്നും ഒളി(പ്പി)ച്ചിരിക്കുന്ന ആ ഇഷ്ടത്തെപ്പറ്റി എഴുതിയതു നന്നായി..

    ReplyDelete
  7. മിനിയുടെ ബാല്യകാലസ്മരണകള്‍ വളരെ ഇഷ്ടായി.ആ കൂട്ടുകാരനും ഇതെല്ലാം ഓര്‍ക്കുന്നുണ്ടാവാം.പിന്നെ കൂട്ടത്തോടെ കണികാണാന്‍ പോകുന്നതും അപ്പം കിട്ടുന്നതും ഒക്കെ എനിക്ക് പുതിയ അറിവാണ്.

    ReplyDelete
  8. ഞങ്ങളുടെ നാട്ടില്‍ ഓണം , വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ സസ്യ ഭോജനം മാത്രമായിരിക്കും. കര്‍ക്കിടക സംക്രാന്തിക്കേ നോണ്‍ ഉണ്ടാവൂ. കാലം മാറിയതോടെ ഈ നിയമത്തിലും മാറ്റം 
    വന്നതായി പറയപ്പെടുന്നു.
    Palakkattettan.

    ReplyDelete
  9. krishnakumar513-,
    അഭിപ്രായത്തിനു നന്ദി.
    Rare Rose-,
    അഭിപ്രായത്തിനു നന്ദി.
    പട്ടേപ്പാടം‌റാം‌ജി-,
    അഭിപ്രായത്തിനു നന്ദി.
    Perooran-,
    അഭിപ്രായത്തിനു നന്ദി.

    ഒരു നുറുങ്ങ്-,
    ഇപ്പോഴല്ലെ അതെല്ലാം ഓർമ്മവരുന്നത്. അഭിപ്രായത്തിനു നന്ദി.

    കുമാരൻ|kumaran-,
    അഭിപ്രായത്തിനു നന്ദി.
    Dethan Punalur-,
    അഭിപ്രായത്തിനു നന്ദി.
    jyo-,
    കൂട്ടത്തോടെ കണികാണുന്ന സ്വഭാവം എന്റെ ഗ്രാമത്തിൽ ഇപ്പോഴും ഉണ്ട്. അഭിപ്രായത്തിനു നന്ദി.

    Keraladasanunni-,
    ഓണത്തിനും വിഷുവിനും എന്തിന് പിറന്നാളിനു പോലും, ആഘോഷത്തിന്, കണ്ണൂരിലുള്ള ഭൂരിപക്ഷത്തിനും സദ്യ നോൺ‌വെജ് ആയിരിക്കും. മറ്റുസ്ഥലങ്ങളിൽ വെജ് ആയിരിക്കും എന്ന് അറിയാം. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  10. പഴയ ഇഷ്ടങ്ങളുടെ നിഷ്കളങ്കത്വം, അതാണ്‌ അവയെ നിലനിര്‍ത്തുന്നത്... നന്നായി ടീച്ചര്‍

    ReplyDelete
  11. ടീച്ചറുടെ ഞാന്‍ വായിക്കുന്ന ആദ്യ കഥ. ഒത്തിരി ഇഷ്ടമായി.
    നൊമ്പരമുണര്‍ത്തുന്ന ഇത്തരം സ്മരണകള്‍ നമ്മുടെ മനസിലെന്നും ഉണ്ടാവും... മായാതെ....
    ചില ഇഷ്ട്ടങ്ങളായിരിക്കും നമ്മെ മുന്നോട്ടു നടത്താന്‍ പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍ തന്നെ.......
    അഭിനന്ദനങ്ങള്‍ ഓര്‍മ്മകള്‍ പങ്കു വെച്ചതിനു...

    ReplyDelete
  12. ഓര്‍മ്മകള്‍ മായാത്ത ടീച്ചര്‍ക്ക് സ്നേഹത്തോടെ........

    ReplyDelete
  13. വരാൻ വൈകിപ്പോയി.
    പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  14. മനസ്സില്‍ സൂക്ഷിരിച്ചിക്കുന്ന ആ ഇഷ്ടം ഇപ്പോഴും അവിടെ ഉണ്ടെന്നതില്‍ സന്തോഷം തോന്നി.പിന്നെ കടല്‍ത്തീരവും വീടും കളികളും കൂട്ടുകാരും .എനിക്ക് സത്യമായും അസൂയ തോന്നുന്നു.

    ReplyDelete
  15. ഹായ് മിനി ടീച്ചറെ, ഓര്‍മ്മകള്‍ അയവിറക്കിയത് നന്നായിരിയ്ക്കുന്നു. ടീച്ചറൊരു ഭാഗ്യവതി തന്നെ. കടപ്പുറത്തെ മണപ്പുറത്തൊക്കെ (എവിടെ,പയ്യാമ്പലംആണോ?) ഓടിക്കളിയ്ക്കുന്ന ഒരു ബാല്യം! അവിടെ ചിപ്പികളുണ്ട്. ഞണ്ടുകളുണ്ട്. പിന്നെ പാദം തഴുകുന്ന തിരമാലകളും.
    കടല്‍കാറ്റേറ്റ് ചുണ്ടില്‍ പൊടിയുന്ന ഉപ്പ് നുണയാനെന്തു രസമായിരിയ്കും!സുകൃതം ചെയ്ത ജന്മം തന്നെ!
    കളിക്കൂട്ടുകാരനെ കുറിച്ചുള്ള ആ ഓര്‍മ്മകള്‍ ഇപ്പോഴും സൂക്ഷിയ്ക്കുന്നുണ്ടല്ലേ, പുസ്തകതാളിലൊളിപ്പിച്ച മയില്‍ പീലിതുണ്ടു പോലെ? പണ്ടൊക്കെ ഞങ്ങള്‍ വിചാരിച്ചിരുന്നത് കുറച്ചു നാള്‍ അങ്ങനെ കഴിയുമ്പോള്‍ മയില്‍ പീലി പ്രസവിക്കുമെന്നാണ്!
    എത്രയോ പ്രാവശ്യം തുറന്നു നോക്കുമായിരുന്നു, പിന്നെ നിരാശയോടെ അടച്ചു വയ്ക്കും.
    എനിയ്ക്കുമുണ്ടിതുപോലൊരു ഓര്‍മ്മ. ഞാനെന്റെ ബ്ലോഗില്‍ എഴുതുന്നുണ്ട് പിന്നീട്.

    ReplyDelete
  16. കുറച്ചു കാലമായി ഇങ്ങനെയുള്ള ഒന്ന് വായിക്കണം എന്ന് വിചാരിക്കുന്നു. അതിനു ആരെങ്കിലും ഒന്ന് നേരെ ചൊവ്വേ എഴുതേണ്ടേ... ടീച്ചര്‍ ദിവരേട്ടന്റെയും കുട്ടിക്കാലം എടുത്തു ഉള്ളംകയ്യില്‍ വച്ച് തന്നു. കുറെ നന്ദി..

    ReplyDelete
  17. വഷളൻ|vashalan-,
    അഭിപ്രായത്തിനു നന്ദി.
    SULFI-,
    അഭിപ്രായത്തിനു നന്ദി.
    vasanthalathika-,
    അഭിപ്രായത്തിനു നന്ദി.
    Echmukutty-,
    അഭിപ്രായത്തിനു നന്ദി.
    ശാന്ത കാവുമ്പായി-,
    അഭിപ്രായത്തിനു നന്ദി.
    ബിജുകുമാർ-,
    ആ കടൽ‌തീരത്ത് ഇപ്പോഴും ഓർമ്മപുതുക്കാൻ പോകാറുണ്ട്. രസകരമാണ്, എന്റെ ഫോട്ടോ ബ്ലോഗിൽ (മിനി ചിത്രശാല) കടൽതീര ചിത്രങ്ങൾ ധാരാളം ഉണ്ട്. അഭിപ്രായത്തിനു നന്ദി.
    divarettanദിവാരേട്ടൻ-,
    എഴുതുക, വായിക്കാം. അഭിപ്രായത്തിനു നന്ദി.

    ReplyDelete
  18. ടീച്ചറെ , ഈ ഇംഗ്ലീഷ് verifcation എനിക്ക് മനസ്സിലായില്ല. ഒന്ന് പറയാമോ? ഇത് ഒരു ഏഴാം ക്ലാസുകാരന്റെ ജല്‍പ്പനമായി മാത്രം കരുതിയാല്‍ മതി.

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.