ഇത് ‘മതമില്ലാത്ത ജീവൻ’ അല്ല;
മതവും ജാതിയും ഉള്ള, കുലത്തൊഴിൽ കൈമുതലായി ഒപ്പം കൊണ്ടുനടന്ന് ജീവിതമാർഗ്ഗം കണ്ടെത്തിയിട്ട്, ജീവിതത്തിൽ വിജയിച്ച, എന്റെ പ്രീയപ്പെട്ട ശിഷ്യനാണ്;
‘ജീവൻ’,,,
എന്റെ വിദ്യാർത്ഥികളുടെ കൂട്ടത്തിലെ ഒരേഒരു ജീവൻ,,,
അമ്പലങ്ങളിൽ ഇടയ്ക്കിടെ പോകുന്ന ശീലം എനിക്കില്ലെങ്കിലും ഏതാനും ദിവസം മുൻപ് തൊട്ടടുത്ത അമ്പലത്തിൽ മകളോടൊപ്പം പോയി. അവിടെ പ്രാർത്ഥനയും വഴിപാടും കഴിഞ്ഞ് തിരിച്ചുപോകാൻ നേരത്താണ് ഒരുവശത്തുള്ള കെട്ടിടത്തിൽ ധാരാളം ശില്പങ്ങൾ കണ്ടത്. എല്ലാ ആരാധനാലയങ്ങളും പുനർനിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കാലമാണല്ലൊ; അവിടെ പല ആകൃതിയിൽ, മരത്തിൽ കൊത്തിയുണ്ടാക്കിയ ജീവൻ തുടിക്കുന്ന ശില്പങ്ങളാൽ അലംകൃതമായ തൂണുകൾ നിരത്തിവെച്ചിരിക്കുകയാണ്. തൊട്ടടുത്ത് ഒരുവശത്തായി പലരും ജോലി ചെയ്യുന്നുണ്ട്. എല്ലാം കണ്ട് തിരിച്ചുപോരാൻ നേരത്ത് പിന്നിൽ നിന്നൊരു വിളി,
“ടീച്ചറേ,,,”
ഞാൻ നോക്കി, പെട്ടെന്ന്‌തന്നെ അവനെ തിരിച്ചറിയാൻ കഴിഞ്ഞു,
…ജീവൻ…
എന്റെ പ്രീയശിഷ്യൻ ജീവൻ…..
“ജീവനിപ്പോൾ ഇവിടെയാണോ?”
“ഏതാനും ദിവസങ്ങളായി ഞാനിപ്പോൾ ഇവിടെയാ, പിന്നെ അടുത്ത്‌തന്നെ ഗൾഫിൽപോകും. അതിനുള്ള പണമൊക്കെ ഞാൻ ജോലിചെയ്ത് ഉണ്ടാക്കിയിട്ടുണ്ട്. ഒരു വിസകിട്ടാൻ കൊടുത്തിരിക്കയാ,”
തുടർന്ന് വിശേഷങ്ങളെല്ലാം ഞാൻ ചോദിച്ചറിഞ്ഞു, ഒടുവിൽ അവൻ തൊഴിലിൽ മുഴുകി.
ഇലകളും പൂക്കളും ദൈവരൂപങ്ങളും മരത്തിൽ കൊത്തിയുണ്ടാക്കിയിട്ട്, ജീവൻ കവിത വിരിയിക്കുകയാണ്.
പഠിക്കാൻ വലിയ മിടുക്കനല്ലെങ്കിലും ക്ലാസ്സിൽ ഒരിക്കലും പിന്നിലല്ലാത്ത, അദ്ധ്യാപികയായ എന്നോട് തുറന്ന് സംസാരിക്കുന്ന എന്റെ ജീവനെ, വർഷങ്ങൾ കഴിഞ്ഞപ്പോൾ അവിചാരിതമായി കണ്ടുമുട്ടിയിരിക്കുന്നു. മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കുന്ന ചില കഴിവുകൾ, അവൻ ജന്മനാ സ്വായത്തമാകിയിട്ടുണ്ട്. പാഠ്യേതര കാര്യത്തിലുള്ള അവന്റെ ആ ശേഷികളാണ് എന്നെ ആകർഷിച്ച ഘടകം. എന്റെ വിദ്യാലയത്തിനുവേണ്ടി പ്രവൃത്തിപരിചയ മേളകളിൽ പങ്കെടുക്കാൻ ഞാനും ജീവനും എത്രയോ തവണ ഒന്നിച്ച് യാത്ര ചെയ്തിട്ടുണ്ട്.
അതുപോലെ ഒരു യാത്ര,,,
എന്റെ ഓർമ്മയിൽ തങ്ങിനിൽക്കുന്ന; നേട്ടം സ്വന്തമാണെങ്കിലും സ്ക്കൂളിനുവേണ്ടിയിട്ട്, ജീവൻ പങ്കെടുത്ത ഒടുവിലത്തെ മത്സരം,
എന്റെ ചിന്തകൾ പിറകോട്ട് സഞ്ചരിക്കാൻ ആരംഭിച്ചു…. ഏതാനും വർഷങ്ങൾക്കു മുൻപ്,
സ്ഥലം കണ്ണൂർ റെയിൽവെ സ്റ്റേഷൻ,,,
സമയം മൂന്ന് മണി കഴിഞ്ഞു,
ടിക്കറ്റ് കൌണ്ടറിന് അല്പം അകലെയായി ജീവനും ഞാനും ഇരിക്കുകയാണ്. ഒരു അദ്ധ്യാപികയുടെ തൊട്ടടുത്ത് ഒരു വിദ്യാർത്ഥി ഇരിക്കുന്നത് എങ്ങനെ?
സംശയം വേണ്ട, എന്റെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഇരിക്കും. സ്ക്കൂളിന് വെളിയിലെത്തിയാൽ അവർ അദ്ധ്യാപകരോട് കൂട്ടുകൂടാൻ മത്സരിക്കും, ആൺ-പെൺ വ്യത്യാസമില്ലാതെ സുഹൃത്തുക്കളായി മാറും. അവരുടെ പ്രശ്നങ്ങളെല്ലാം തുറന്ന്‌പറഞ്ഞ് ചർച്ച ചെയ്യും. ജില്ലാതല ‘പ്രവൃത്തിപരിചയ’ മത്സരത്തിൽ ‘ബുക്ക് ബൈന്റിംഗിൽ’ (നോട്ട്‌ബുക്ക് നിർമ്മാണം) ഒന്നാം സ്ഥാനം നേടിയ ജീവൻ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തേത്തേക്ക് പോവുകയാണ്. കണ്ണൂർ ജില്ലയിൽ നിന്നും പോകുന്ന മറ്റ് മത്സരാർത്ഥികളുടെയും അദ്ധ്യാപകരുടെയും കൂടെ ജീവനെയും ട്രെയിനിൽ കയറ്റിവിടണം, അതാണ് അന്നത്തെ എന്റെ സ്പെഷ്യൽഡ്യൂട്ടി.
ദൂരയാത്ര പോകുന്നതിന്റെ പ്രയാസം ജീവനുണ്ടെങ്കിലും അവനത് പരമാവധി വെളിയിൽ കാണിച്ചില്ല, ആൺകുട്ടികൾ അങ്ങനെയാവേണ്ടവരാണല്ലൊ. മത്സരസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഞാൻ വീണ്ടും വീണ്ടും അവനെ ഓർമ്മിപ്പിച്ചപ്പോൾ അവനെല്ലാം മൂളിക്കേട്ടു. മേളക്ക് കൊണ്ടുപോകാനുള്ള സാധനങ്ങൾ പ്രത്യേകം സ്യൂട്ട്‌കെയ്സിലാണുള്ളത്; പേപ്പർ റോൾ, പശ, റക്സിൻ, കാർഡ്‌ബോർഡ്, ഫാൻസി പേപ്പർ, നൂല്, സൂചി, ബ്ലെയ്ഡ്, കത്രിക, ഉളി, ബ്ലെയ്ഡ്, അങ്ങനെ എല്ലാം അതിലുണ്ട്. അവയെല്ലാം കണ്ണൂരിൽ നിന്നും ഞാൻതന്നെ വാങ്ങിയിട്ട് അവന് നൽകിയതാണ്. പിന്നെ നാല് ദിവസത്തേക്ക് വേണ്ട വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും മറ്റൊരു ബാഗിലാക്കിയിട്ടുണ്ട്.
ജീവന് കരകൌശലങ്ങൾ പലതും അറിയാമെങ്കിലും ഈ മത്സരം ‘ബുക്ക് ബൈന്റിംഗ്’ ഞാനും ജീവനും ചേർന്ന് സെലക്റ്റ് ചെയ്തതാണ്. ഒരു സയൻസ് അദ്ധ്യാപികയാണെങ്കിലും കരകൌശലവസ്തുക്കൾ നിർമ്മാണം ഒരുകാലത്ത് എന്റെ ഹോബി ആയിരുന്നു. ഹൈസ്ക്കൂളിൽ എട്ടാം തരത്തിൽ ചേർന്ന കുട്ടികളിൽനിന്നും പ്രത്യേക കഴിവുള്ളവരെ കണ്ടെത്തി പ്രോത്സാഹനം നൽകുന്നവരാണ് എന്റെ സർക്കാർ വിദ്യാലയത്തിലെ അദ്ധ്യാപകർ. ജീവനടക്കം അവന്റെ ആറ് സഹോദരങ്ങളിൽ മൂന്ന് പേരെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. മരപ്പണി നന്നായി അറിയുന്ന ജീവനും മൂന്ന് ഏട്ടന്മാരും അച്ഛന്റെ മരണത്തോടെ ചെറുപ്പത്തിലെ ഉളിപിടിച്ച് ജീവിതമാർഗ്ഗം കണ്ടെത്തിയവരാണ്. അവന്റെ മൂത്ത സഹോദരങ്ങളും മത്സരത്തിന് പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. അവരെല്ലാം മത്സരിച്ച ഐറ്റം ‘വുഡ് കാർവിങ്’ ആയിരുന്നു, കാണികളെ അത്ഭുതപ്പെടുത്തുന്ന ശില്പങ്ങൾ മരത്തിൽ നിർമ്മിക്കുന്നതിൽ അവർ മിടുക്കന്മാരായിരുന്നു.
എട്ടാം തരത്തിൽ പഠിക്കുമ്പോൾ മൂത്ത സഹോദരങ്ങളെപ്പോലെ ജീവനും വുഡ്‌കാർവിംഗിൽ പങ്കെടുത്തെങ്കിലും സംസ്ഥാന തലത്തിൽ പങ്കെടുക്കാനുള്ള യോഗ്യത അവന് ലഭിച്ചില്ല. എന്നാൽ എട്ടാം തരത്തിൽ പഠിക്കുന്നതിന്റെ അവസാന നാളുകളിൽ ഒരു ദിവസം അവന്റെ നോട്ട്‌ബുക്ക് നോക്കുന്നതിനിടയിൽ അതിന്റെ പുറംമോടി എന്നെ ആകർഷിച്ചു. മറ്റ് വിദ്യാർത്ഥികളുടെ പുസ്തകങ്ങളിൽനിന്നും വ്യത്യസ്ഥമാണ് ജീവന്റെ പുസ്തകങ്ങളെന്ന് ഞാൻ കണ്ടെത്തി. എന്റെ സംശയം ശരിയായിരുന്നു, ജീവന് എഴുതാനുള്ള നോട്ട്‌ബുക്കുകൾ അവൻ സ്വയം നിർമ്മിക്കുന്നവയാണ്. മരപ്പണിയും ശില്പനിർമ്മാണവും മാത്രമല്ല, ബുക്ക് ബയിന്റിംഗ്, ഫയൽ നിർമ്മാണം, ചിത്രരചന തുടങ്ങിയ ഒട്ടനവധി കാര്യങ്ങൾ അവന് അറിയാം. ഒഴിവ് ദിവസങ്ങളിലും വെക്കേഷൻ സമയത്തും മരപ്പണിക്ക് പോയി, സ്വന്തം ചെലവിനുള്ള വക അവൻ കണ്ടെത്തുന്ന കാര്യം എനിക്ക് അറിയാൻ കഴിഞ്ഞു.
നമ്മുടെ സർക്കാർ സ്ക്കൂളിൽ പ്രവൃത്തിപരിചയം(Work experience) പഠിപ്പിക്കാൻ പ്രത്യേകം അദ്ധ്യാപകൻ ഇല്ലെങ്കിലും കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനകളെ പരിപോഷിപ്പിക്കാൻ മറ്റുള്ള അദ്ധ്യാപരെല്ലാം തയ്യാറാണ്. അങ്ങനെ ജീവന്റെ ബുക്ക് ബൈന്റിംഗ് വഴി ക്ലാസ്സുകളിൽ ആവശ്യമായ കൈയെഴുത്തു മാസികകളെല്ലാം തയ്യാറാക്കി. ഒൻപതാം ക്ലാസ്സിലെത്തിയപ്പോൾ ബുക്ക് ബൈന്റിംഗിൽ 3 മണീക്കൂറിനുള്ളിൽ 200 പേജുകൾ വീതമുള്ള ആറ് നോട്ട് ബുക്കുകൾ ഉണ്ടാക്കിയ ജീവൻ ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ആയതിനാൽ സംസ്ഥാനതലത്തിൽ മത്സരിക്കാനാവാത്തതിൽ അവൻ വളരെയധികം നിരാശപ്പെട്ടു.
ഇത്തവണ ജീവൻ പത്താം തരത്തിലാണ്; അവന്റെ ക്ലാസ്‌ടീച്ചർ ഞാനാണ്. ജില്ലാതല മത്സരത്തിൽ ഏഴ് പുസ്തകം ബൈന്റ് ചെയ്ത അവന്റെ ടാർജറ്റ് 8 നോട്ട്‌ബുക്കുകളാണ്. സംസ്ഥാനമത്സരത്തിൽ ഒന്നാം സ്ഥാനം നേടുക എന്നത് അവന്റെ ഒരു ലക്ഷ്യമാണ്. കാരണം അതുവഴി ലഭിക്കുന്ന ഗ്രെയ്സ് മാർക്കിലാണ് അവന്റെയും എന്റെയും പ്രതീക്ഷകൾ.
…
സഹയാത്രികരെയും കാത്തിരിക്കുന്ന ജീവനോടൊപ്പം റെയിൽവെ സ്റ്റേഷനിൽ ഞാനും ഇരിക്കാൻ തുടങ്ങിയിട്ട് അര മണിക്കൂറിലധികമായി. ജില്ലാതലത്തിൽ ചാർജ്ജുള്ള ടീം മാനേജർ പറഞ്ഞത് എല്ലാവരും കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ എത്താനാണ്. കൂടെപോകുന്ന മറ്റു വിദ്യാർത്ഥികളിൽ ചിലരെ ജീവൻ കണ്ടാൽ തിരിച്ചറിയും.
ഏതാനും മിനിട്ടുകൾ കഴിഞ്ഞപ്പോൾ ജീവൻ കൈ ചൂണ്ടിയിട്ട് പറഞ്ഞു,
“ടീച്ചറെ, അത് രതീഷ്, ടോയ് മെയ്ക്കിംഗിൽ ജില്ലയിൽ ഒന്നാം സ്ഥാനം കിട്ടിയവനാണ്”
ജീവനെക്കാൾ ചെറിയ ഒരു പയ്യൻ സമീപത്തേക്ക് നടന്നുവന്നു. അവന്റെ കൂടെയുള്ളത് എനിക്കറിയുന്ന ഒരു ഹൈസ്ക്കൂൾ അദ്ധ്യാപികയാണ്.
ടീച്ചർ എന്നെ സമീപിച്ച ഉടനെ ഒരു ചോദ്യം,
“മേളയിൽ പങ്കെടുക്കുന്നത് മകനായിരിക്കും, ഏതാണ് ഐറ്റം?”
ഇങ്ങനെയൊരു ചോദ്യം ഞാൻ കേൾക്കുന്നത് ആദ്യമായിട്ടല്ല; കൂടെയുള്ളവരെല്ലാം ബന്ധുക്കളാണെന്ന മുൻധാരണയാണ് എല്ലാ മലയാളിക്കും. സ്ക്കൂളിനു വെളിയിൽവെച്ച്, അദ്ധ്യാപികയുടെ കൂടെയുള്ള കുട്ടി മകനോ മകളോ ആണെന്ന് മറ്റുള്ളവർ ഉറപ്പിക്കും. ഞാൻ മറുപടി പറഞ്ഞു,
“മകനല്ല ശിഷ്യനാണ്,,, ഐറ്റം ബുക്ക് ബൈന്റിംഗ്; ഈ കുട്ടി മകനായിരിക്കും, ടീച്ചറും ഒപ്പം പോകുന്നുണ്ടോ?”
“ഇത് എന്റെ മകനാണ്, കൂടെ ഞാനും പോയില്ലെങ്കിൽ ഇവനെല്ലാം കൊളമാക്കും. ഇപ്പോഴിവൻ എസ്.എസ്.എൽ.സി. ആയതുകൊണ്ട്, ടോയ് മെയ്ക്കിംഗിൽ പുതിയ ഐറ്റം പഠിക്കാൻ രണ്ട് മാസത്തെ ട്രെയിനിംഗിനാ പോയത്. ഫസ്റ്റ് കിട്ടിയാൽ ഗ്രെയ്സ് മാർക്കുണ്ടല്ലൊ”
ടീച്ചറുടെ നോട്ടം ഗ്രെയ്സ് മാർക്കിലാണ്, എന്നാൽ എനിക്ക് സംശയം വർദ്ധിച്ചു,
“അതെങ്ങനെയാ ടീച്ചറേ മകൻ എസ്.എസ്.എൽ.സി. യല്ലെ? ധാരാളം പഠിക്കാനുള്ളപ്പോൾ എങ്ങനെയാ ‘രണ്ട് മാസം’ ട്രെയിനിംഗിന് പോയത്?”
“ട്രെയിനിംഗിന് പോയത് മകനല്ല, ഞാനാണ്; കഴിഞ്ഞ വെക്കേഷനിൽ രണ്ട് മാസം ‘ടോയ് മെയ്ക്കിംഗ്’ പഠിക്കാൻ ‘കോയമ്പത്തൂരിൽ’ പോയി. എന്നിട്ട് ഇവനെ ഞാനത് പഠിപ്പിച്ചു”
“ഏതായാലും ഇങ്ങനെ കഠിനാദ്ധ്വാനം ചെയ്തതുകൊണ്ട്, ഇത്തവണ ടീച്ചറുടെ ഗവണ്മെന്റ് സ്ക്കൂളിന് ഒന്നാം സ്ഥാനം ഉറപ്പിക്കാമല്ലൊ”
“അതെങ്ങനെയാ എന്റെ സ്ക്കൂളിന് നേട്ടമുണ്ടാകുന്നത്? എന്റെ മകൻ പഠിക്കുന്നത് തൊട്ടടുത്ത പ്രൈവറ്റ് സ്ക്കൂളിലാണ്”
“അതെയോ? അതെന്താ സ്വന്തം സ്ക്കൂളിൽ മകനെ ചേർക്കാഞ്ഞത്?”
എന്റെ മക്കളെല്ലാം ഞാൻ പഠിപ്പിക്കുന്ന ഗവണ്മെന്റ് സ്ക്കൂളിൽ പഠിച്ചതുകൊണ്ട് ഇങ്ങനെയൊരു ചോദ്യം ധൈര്യമായി എനിക്ക് ചോദിക്കാം. ടീച്ചർ മറുപടി പറഞ്ഞു,
“എന്റെ സർക്കാർ സ്ക്കൂളിൽ ഞാൻ മാത്രമേ നന്നായി പഠിപ്പിക്കുന്നുള്ളു; മറ്റുള്ളവരെല്ലാം ഒഴപ്പന്മാരായതിനാൽ തൊട്ടടുത്ത സ്ക്കൂളിൽ മകനെ ചേർത്തു”
ടീച്ചർ പറഞ്ഞതോർത്ത് എനിക്ക് ചിരി വന്നു.
അപ്പോഴേക്കും വിദ്യാർത്ഥികളും അദ്ധ്യാപകരുമായി അനേകംപേർ വന്നു. യാത്ര പോകാനുള്ളവർക്ക് ബുക്ക് ചെയ്ത ടിക്കറ്റുകളുമായി വന്ന ‘ടീം മാനേജർ’, വിദ്യാർത്ഥികളെ ഒന്നിച്ച് നിർത്തിയിട്ട് നിർദ്ദേശങ്ങൾ നൽകുമ്പോൾ ജിവനും അവരിലൊരാളായി മാറി. എല്ലാവരും ചേർന്ന് ഫ്ലാറ്റ്‌ഫോമിൽ പ്രവേശിക്കാൻ നേരത്ത് ജീവനോട് യാത്രപറഞ്ഞ് ഞാൻ പുറത്തിറങ്ങി.
എന്റെ വിദ്യാലയത്തിന് ഒരു സമ്മാനം, അതാണ് എന്റെ പ്രതീക്ഷ. മൂന്ന് മണിക്കൂറിനുള്ളിൽ കടലാസുകൾ എണ്ണിനോക്കി മുറിച്ച്, കട്ടിയുള്ള നൂല്‌കൊണ്ട് തുന്നിക്കെട്ടി, പശതേച്ച്, റെക്സിനും ഫാൻസി പേപ്പറും ഒട്ടിച്ച്, ഉളികൊണ്ട് അളന്നുമുറിച്ച് അവൻ നിർമ്മിക്കുന്നത് എട്ട് നോട്ട്‌ബുക്കുകൾ; ഇത്തവണ ജീവനെ ജയിക്കാൻ മറ്റാരും ഉണ്ടാവുമെന്ന് തോന്നുന്നില്ല. മത്സരങ്ങൾക്ക് ഗ്രെയ്‌ഡ് കൊടുക്കുന്ന രീതി വരുന്നതിന് മുൻപായതിനാൽ, ഫസ്റ്റ്, സെക്കന്റ്, തേർഡ് എന്നീ സ്ഥാനങ്ങൾക്ക് മാത്രമാണ് പരിഗണനകളുള്ളത്. പ്രതീക്ഷകൾ പുലർത്തിക്കൊണ്ട് വർദ്ധിച്ച സന്തോഷത്തോടെ ഞാൻ വീട്ടിലേക്കുള്ള ബസ്‌കയറി.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ പത്രത്തിലൂടെ എനിക്ക് അറിയാൻ കഴിഞ്ഞു, പ്രതീക്ഷിച്ചതുപോലെയൊന്നും സംഭവിച്ചില്ല. ‘ബുക്ക് ബൈന്റിംഗിൽ കണ്ണൂർ ജില്ലക്ക് ഒന്നാം സ്ഥാനം ഇല്ല’, അതായത് ജീവന് ഒന്നാം സ്ഥാനം കിട്ടിയില്ല. സാരമില്ല, രണ്ടും മൂന്നും സ്ഥാനങ്ങൾ ബാക്കിയുണ്ടല്ലൊ,,,
സംസ്ഥാന മത്സരത്തിന് ശേഷം തിരിച്ചുവന്ന ജീവൻ സ്ക്കൂളിലെത്തിയ അന്ന് രാവിലെ എന്റെ സമീപം വന്നു. മത്സര സമയത്ത് അവൻ നിർമ്മിച്ച് എട്ട് നോട്ട്‌ബുക്കുകൾ എനിക്ക് തന്നു. അതിൽ രണ്ടെണ്ണം അവന് നൽകിയിട്ട് കാര്യങ്ങൾ ഓരോന്നായി ഞാൻ ചോദിച്ചു. അവൻ പറഞ്ഞ സംഭവങ്ങൾ കേട്ട് ഞാൻ ഞെട്ടി,
“ടീച്ചറെ സമ്മാനമൊന്നും കിട്ടിയില്ല, അത് കിട്ടാൻ അല്പം തട്ടിപ്പൊക്കെ പഠിക്കണം”
“നീയെന്താ പറയുന്നത്? തട്ടിപ്പോ?”
“ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളൊക്കെ സമർത്ഥന്മാർ കൊണ്ടുപോയി. ഒന്നാം സ്ഥാനക്കാരി പതിനാല് നോട്ട്‌ബുക്ക് ബൈന്റ് ചെയ്തു, രണ്ടാം സ്ഥാനക്കാരി ഉണ്ടാക്കിയത് പന്ത്രണ്ട് നോട്ട്‌ബുക്ക്”
“മൂന്ന് മണിക്കൂറിനുള്ളിൽ 200 പേജുള്ള പതിനാല് പുസ്തകം ഉണ്ടാക്കാനോ?”
“അതെ ടീച്ചറെ, അവൾ എന്റെ തൊട്ടടുത്ത സീറ്റിലായിരുന്നു, മത്സരം തുടങ്ങുന്നതിന് മുൻപ് എല്ലാവരും കൊണ്ടുവന്ന സാധനങ്ങളെല്ലാം ജഡ്ജസ് പരിശോദിച്ചതായിരുന്നു. ഈ ഒന്നാം സ്ഥാനക്കാരി ഏതാനും കടലാസുകൾ മുറിച്ചതല്ലാതെ ഒരു നോട്ട്‌ബുക്ൿപോലും നിർമ്മിച്ചതായിട്ട് ഞാൻ കണ്ടിട്ടില്ല”
“പിന്നെ എങ്ങനെയാ ഒന്നാം സ്ഥാനം കിട്ടിയത്?”
“മൂന്ന് മണിക്കൂറും ആ കുട്ടി ഇടയ്ക്കിടെ എന്റെ പണി നോക്കിയിരിക്കുകയായിരുന്നു. എന്നാൽ ജഡ്ജസ് വന്നപ്പോൾ ആ കുട്ടിയുടെ മുന്നിൽ പതിനാല് നോട്ട്‌ബുക്കുകൾ!!!”
ജീവൻ പറയുന്നതെല്ലാം ഒരു കഥ കേൾക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്,
“അപ്പോൾ അതെങ്ങനെ???”
“കൂടെയുള്ള ഒരു കുട്ടി പറയുന്നതുകേട്ടു, ‘അവളുടെ സ്യൂട്ട്‌കെയിസിന്റെ അടിവശത്തുള്ള രഹസ്യഅറയിൽ നിന്ന്, ആദ്യമേ നിർമ്മിച്ച നോട്ട് പുസ്തകങ്ങൾ അടുക്കിവെച്ചത് പുറത്തെടുത്തതായിരിക്കും’, എന്ന്”
“എന്നിട്ട് ഈ കള്ളത്തരം ആരും കണ്ടില്ലെ?”
“ടീച്ചറെ, സമ്മാനം കിട്ടാൻ ഇങ്ങനെയെല്ലാം ചെയ്യുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ? നമുക്ക് നല്ലത് പഠിച്ച് നല്ലമാർക്ക് വാങ്ങി പാസ്സാവുന്നതാണ്”
തട്ടിപ്പ് നടത്തുന്നവരെ ജയിക്കാൻ പ്രയാസമാണെന്ന് ജീവനും ഞാനും തിരിച്ചറിഞ്ഞു.
‘വിദ്യാർത്ഥികൾ പഠനത്തിനാണ് ഒന്നാം സ്ഥാനം കൊടുക്കേണ്ടത്, മറ്റെല്ലാം പിന്നീട്’ എന്ന ആശയം അവനിൽനിന്നും ഞാൻ മനസ്സിലാക്കി. ജീവൻ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി; ഒപ്പം വിദ്യാർത്ഥികളുടെ പഠനത്തിൽ മാത്രമായി എന്റെ ശ്രദ്ധ. എസ്.എസ്.എൽ.സി. ക്ക്,100% വിജയം,,, അത് എന്റെ വിദ്യാലയത്തിലെ കുട്ടികൾ നേടിയെടുത്തു; അന്ന് മാത്രമല്ല, വർഷങ്ങൾക്ക് ശേഷം, ഇപ്പോഴും വിജയം തുടരുന്നു.