“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

May 15, 2011

ജാതി എഴുതാം വായിക്കാം, പക്ഷെ?



                                   സംഭവം നടന്നത് കണ്ണൂരിലാണ്; അഞ്ച് വർഷം മുൻപ് സർക്കാർ ജീവനക്കാരിൽ ഒരു പ്രത്യേക വിഭാഗത്തിന്റെ പഠനക്ലാസ്സ് നടക്കുന്ന ദിവസം. എന്റെ സുഹൃത്ത് അല്പം നേരത്തെതന്നെ സ്ഥലത്തെത്തിയപ്പോൾ ക്ലാസ്സിൽ പങ്കെടുക്കുന്നവർക്ക് എഴുതി ഒപ്പിടാനുള്ള രജിസ്റ്റർ, സംഘാടകരിൽ ഒരാൾ അദ്ദേഹത്തിന്റെ മുന്നിൽ തുറന്നുനീട്ടി. ആദ്യമേ വന്ന് ഒപ്പിട്ടവരുടെ പേരുകൾ അദ്ദേഹം വായിച്ചു, ആകെ അഞ്ച്‌പേരുണ്ട്. അതിൽ മൂന്ന് നായർ, ഒരു മേനോൻ, ഒരു പിള്ള;
പിന്നെ സംശയിച്ചില്ല, ആറാം നമ്പറായി അയാൾ പേരെഴുതി
കെ. ബാലകൃഷ്ണൻ തീയ്യൻ (ഒപ്പ്)

                             സ്വന്തം പേരിന്റെ കൂടെ വ്യക്തിയെ തിരിച്ചറിയാനായി മറ്റൊരു നാമം ചേർത്തെഴുതുന്ന സ്വഭാവം മലയാളികൾക്ക് മാത്രമല്ല മറ്റുള്ളവർക്കും ഉണ്ട്. അച്ഛന്റെ പേര്, ഭർത്താവിന്റെ പേര്, തറവാട്ട് പേര്, വീട്ടുപേര്, സ്ഥലപ്പേര്, സ്ഥാനപ്പേര് തുടങ്ങിയവയാണ് ഇങ്ങനെ ഇനീഷ്യലായി ചേർത്ത് എഴുതുന്നത്. എന്നാൽ ജന്മം കൊടുത്ത അമ്മയുടെയോ ജീവിതസഹായി ആയ ഭാര്യയുടെയോ പേര് ചേർത്തെഴുതുന്നവർ അപൂർവ്വമാണ്. പലപ്പോഴും പേരിനെക്കാൾ പ്രാധാന്യം കൂടെ എഴുതുന്ന മറുപേരിനുണ്ടാവും. ചിലർ അച്ഛന്റെ പേരിന് പകരം നാട്ടിലെ വി.ഐ.പി ആയ മുത്തച്ഛന്റെയൊ, മുത്തച്ഛന് പണ്ടാരോ നൽകിയ സ്ഥാനപ്പേരോ ചേർത്ത് സ്ഥാനമഹിമ വർദ്ധിപ്പിക്കുന്നതായി കാണുന്നു. അതുപോലെ സ്ഥലപ്പേര് സ്വന്തമാക്കുന്നവരുണ്ട്. അവർ ആ സ്ഥലം വിട്ട് മറ്റൊരിടത്ത് സ്ഥിരമായി താമസിച്ചാലും ആദ്യത്തെ സ്ഥലപ്പേര് മാറ്റാറില്ല. ‘സുകുമാർ അഴിക്കോട്’, കുഞ്ഞപ്പ പട്ടാന്നൂർ’ തുടങ്ങിയവർ താമസസ്ഥലം മാറുന്നതോടൊപ്പം സ്ഥലപ്പേര് മാറ്റി എഴുതുന്നില്ല. ചിലരുടെ പേരുകൾ അറിയപ്പെടുന്ന തറവാട്ടുമാഹാത്മ്യം വിളിച്ചോതുന്നതായിരിക്കും. അങ്ങനെയുള്ളവർ പലപ്പോഴും ഉയർന്ന ജാതിയിൽ ഉൾപ്പെട്ടവരും ആവാം. സിനിമയിൽ പറയുന്ന മേലെവീട്ടിൽ വിശ്വനാഥൻ, ‘മേനോൻ’ തന്നെ ആയിരിക്കും.
        
                            മലയാളികൾക്കിടയിൽ ഉയർന്ന ജാതി എന്ന് സംവരണം ചെയ്യപ്പെട്ടവർക്കും, അവകാശപ്പെടുന്നവർക്കും സ്വന്തം പേര് അപ്രധാനമാവുകയും ജാതി പ്രധാന ഘടകമായി മാറുകയും ചെയ്യുന്നതായി കാണാം. രേഖകളിൽ ഇല്ലെങ്കിലും പേരിന്റെ കൂടെ ജാതിപ്പേര് ചേർക്കാൻ മത്സരിക്കുന്നവരാണ് ചില ഉയർന്ന ജാതിക്കാർ. എന്റെ വിദ്യാലയത്തിലെ ഒരു അദ്ധ്യാപകൻ, സർവ്വീസ് രേഖകളിൽ വെറും രാമചന്ദ്രനാണ്. എന്നാൽ ഔദ്യോഗിക രേഖകളിൽ ഒഴികെ, പേരെഴുതുന്ന എല്ലായിടത്തും അദ്ദേഹം നായർ ചേർത്ത് എഴുതും. മെമ്മോബുക്കിൽ എഴുതിയ ‘രാമചന്ദ്രൻ’ എന്ന പേര് അദ്ദേഹം ഒപ്പിടുന്നതിനു മുൻപ്, രാമചന്ദ്രൻ ‘നായർ’ ആക്കി മാറ്റിയിരിക്കും.

                            കണ്ണൂരിൽ നായർ ജാതിയിൽ ഉൾപ്പെട്ടവരിൽ ചിലർ നാട്ടിൽ അറിയപ്പെടുന്നത് ‘നമ്പിയാർ’ എന്ന പേരിലാണ്. എന്നാൽ കണ്ണൂരിൽ‌തന്നെ നായർ എന്ന പേരിൽ നാട്ടിൽ അറിയപ്പെടുന്നവർ പലരും ‘ഫോർവേഡ് കാസ്റ്റ് ആയ നായർ അല്ല’. ഇക്കാര്യം ആദ്യമായി അറിയപ്പെട്ടത് സ്വന്തം വീടിനടുത്തുള്ള വിദ്യാലയത്തിൽ അദ്ധ്യാപിക ആയി ചേർന്നതിന് ശേഷമാണ്. ഒന്നാം തരത്തിൽ മകനെ ചേർക്കാനുള്ള രേഖകൾ പൂരിപ്പിക്കുമ്പോൾ എനിക്കറിയാവുന്ന വ്യക്തിയായതിനാൽ പിതാവിന്റെ പേര് ‘കരുണാകരൻ നായർ’ എന്ന് എഴുതിയ ഉടനെ പിതാവ് പറഞ്ഞു, 
“ടീച്ചറേ കരുണാകരൻ എന്ന്‌മാത്രം എഴുതിയാൽ മതി, നമ്മൾ ഒ.ബി.സി. യാണ്; നായർ ചേർത്താൽ ജാതി സംവരണവും ആനുകൂല്യവും നഷ്ടപ്പെടും”. 
                നായർ എന്ന ജാതിപ്പേര് കൂട്ടിച്ചേർത്ത് ‘നമ്മളും ഉയർന്നവരാണേ’ എന്ന് പറഞ്ഞ്, തെറ്റിദ്ധരിപ്പിക്കുന്ന ഒ.ബി.സി ക്കാർ മാത്രമല്ല, ഷെഡ്യൂൾഡ് കാസ്റ്റ് വരെ എന്റെ കണ്ണൂരിൽ ഉണ്ട്.   

                           ഇനിപറയുന്ന സംഭവം നടന്നത് മുപ്പത് വർഷം മുൻപാണ്, നമ്മുടെ തലസ്ഥാന നഗരിയിൽ, ഒരു കോളേജിലെ വനിതാഹോസ്റ്റൽ. കണ്ണൂരിൽ നിന്നും ബിരുദാനന്തര ബിരുദത്തിന് പഠിക്കാൻ കോളേജിൽ പ്രവേശനം നേടിയ പെൺകുട്ടി കോളേജ് ഹോസ്റ്റലിൽ രണ്ടാം നിലയിലെ ഒരു മുറിയിൽ താമസം ആരംഭിച്ച ദിവസം,,, അന്ന് വൈകുന്നേരം ഹോസ്റ്റലിന്റെ വരാന്തയിൽ കാറ്റുകൊള്ളാനായി ഇറങ്ങിയപ്പോൾ, അതെ ഹോസ്റ്റലിന്റെ ഭാഗമായ മറ്റൊരു ബിൽഡിങ്ങിന്റെ വരാന്തയിൽ നിന്നും ഒരു പെൺകുട്ടി അവളെ വിളിച്ച് കാര്യങ്ങൾ തിരക്കി. എന്നാൽ രണ്ട്‌പേരുടെയും ഇടയിലെ അകലം കാരണം ചോദ്യങ്ങളും ഉത്തരങ്ങളും വ്യക്തമായില്ല. ഒടുവിൽ ആ പെൺ‌കുട്ടി അവിടെനിന്നും കോണികൾ ഇറങ്ങിയിട്ട് കണ്ണൂർക്കാരിയുടെ സമീപം കയറിവന്നപ്പോൾ ആദ്യംതന്നെ ചോദിച്ചത്,
“കുട്ടി ഏതാ ജാതി?”
എന്നാൽ മറുപടി പ്രതീക്ഷിച്ചവൾക്ക് നേരെ കണ്ണൂർക്കാരിയുടെവക മറ്റൊരുചോദ്യം,
“കുട്ടി ഇവിടെ കോളേജിൽ പഠിക്കുന്നതായിരിക്കും, ഏത് സബ്ജക്റ്റാണ് മെയിൻ?”
“ഞാൻ ഇവിടെ പീജിക്ക് പഠിക്കുവാ, സുവോളജി,,,”
“അതെയോ? സുവോളജി പഠിക്കുന്ന കുട്ടിക്ക് അവിടെനിന്ന് നോക്കിയപ്പോൾ ഞാൻ ഏത് ജാതിയാണെന്ന് തിരിച്ചറിയാത്തതു കൊണ്ടാണോ ഇത്രയും ദൂരം വന്നത്? അവിടെനിന്ന് തിരിച്ചറിയാത്ത തനിക്ക് ഞാൻ പറഞ്ഞാലും എന്റെ ജാതി അറിയില്ല”
ശ്രീനാരായണഗുരു പറഞ്ഞതുപോലുള്ള ഉത്തരം‌കേട്ട് പിന്നീടൊന്നും ചോദിക്കാതെ ആ കുട്ടി തിരിച്ചുപോയി.
                            സ്വന്തം ബയോഡാറ്റയിൽ ജാതിക്ക് പ്രാധാന്യം കൊടുക്കുന്നവരാണ് ചിലർ. ഉയർച്ചയും താഴ്ചയും അല്ല,സ്വന്തം ജാതിക്കാരിയാണെങ്കിൽ അല്പം കൂടി അടുപ്പം കാണിച്ച് ഒരു ഗ്രൂപ്പ് ആയി മാറാനാണ് ചിലർക്ക് താല്പര്യം. ഇങ്ങനെ ഒത്തുചേരുന്നത് പലതരം ആവശ്യങ്ങൾക്കാണ്,
  1. ആനുകൂല്യങ്ങൾ നേടിയെടുക്കാൻ,
ആനുകൂല്യങ്ങൾ നേടിയെടുക്കുന്നത് പലതരത്തിലാവാം. സ്വന്തം ജാതിയിൽ ഉൾപ്പെട്ടവർക്ക് ലഭ്യമാകുന്ന ജോലിയും കൂലിയും വർദ്ധിപ്പിക്കാൻ ഇത് സഹായകമാവുന്നു. കിട്ടാനുള്ളത് തിരിച്ചറിയാനും പ്രവർത്തിക്കാനുംഉള്ള അവസരത്തെക്കുറിച്ച് അറിയുന്നു
  1. ആശയങ്ങൾ പ്രചരിപ്പിക്കാനും ബന്ധം പുലർത്താനും.
ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള പ്രത്യേക ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള അവസരം ലഭിക്കുന്നു. കൂടാതെ ഒരേ ജാതിയിൽ പെട്ടവർ ചേർന്ന്, വിവാഹബന്ധത്തിലേർപ്പെട്ട് ബന്ധുക്കളാവാൻ കഴിയുന്നു.
  1. ഒന്നിച്ച്‌ചേർന്ന് സ്വന്തം ജാതിയിൽ പെട്ടവരെ പുരോഗതിയിലേക്ക് നയിക്കാൻ,
പുരാതനകാലം മുതൽ അടിച്ചമർത്തലിന് വിധേയമായ ചില ജാതിയിൽ ഉൾപ്പെട്ടവരാണെങ്കിൽ അവരിൽ ഉണർവ്വ് ഉണ്ടാക്കാനും ചട്ടങ്ങൾ മാറ്റി വിലക്കുകൾ പൊട്ടിക്കാനും ഇത് സഹായിക്കുന്നു. അനാചാരങ്ങൾ ഒഴിവാക്കാനും ഇത് സാഹായിക്കുന്നു.
  1. സംഘബലം വർദ്ധിപ്പിച്ച് ശത്രുക്കളെയോ ആശയങ്ങളെയോ എതിർക്കാൻ,
ശത്രുക്കളെയും ആശയങ്ങളെയും എതിർക്കുന്നത് പലതരത്തിലാവാം. പലപ്പോഴും ഇത് അന്യരെയും അന്യർ ചെയ്യുന്ന നല്ലകാര്യങ്ങളെയും എതിർക്കലായി പരിണമിക്കാം.
                       എന്റെ സ്ക്കൂളിൽ‌ വിജയശതമാനം ഉയർത്താനുള്ള പ്രവർത്തനങ്ങൾ കാരണം ഉണ്ടായ അധികജോലിയെ എതിർക്കുന്ന ഏതാനും അദ്ധ്യാപകരെ കണ്ടെത്തി. അവരെല്ലാം പലയിടങ്ങളിൽനിന്നും വന്ന പല പ്രായക്കാരായ സ്ത്രീപുരുഷന്മാരാണ്. ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഒരു കാര്യം ഹെഡ്‌മാസ്റ്റർക്ക് മനസ്സിലായി, പാര പണിയുന്നവരെല്ലാം ഒരേ ജാതിയിൽ ഉൾപ്പെട്ടവരാണ്. സ്വന്തം ജാതി തിരിച്ചറിഞ്ഞ് കൂട്ടുകൂടിയപ്പോൾ, അവരിൽ ആരെങ്കിലും പറയുന്നത് കേട്ട് മറ്റുള്ളവർ പ്രവർത്തിക്കുന്നതാണ്. അവരിൽ ചിലർ ട്രാൻസ്ഫർ ആയതോടെ പ്രശ്നം പരിഹരിക്കപ്പെട്ടു. ജാതിയുടെയും മതത്തിന്റെയും പേരിൽ ഒത്തുചേർന്ന് സമൂഹത്തിന് ദ്രോഹം വരുത്തുന്നതിന്റെ ഉദാഹരണമാണിത്.

                         ജാതിയുടെ പേരിൽ ആനുകൂല്യം നേടിയെടുക്കുന്നവരിൽ ചിലർ പലപ്പോഴും അത്തരം ആനുകൂല്യങ്ങളോട് എതിർപ്പ് കാണിക്കുകയും മറ്റുള്ളവർ അക്കാര്യം അറിയാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായി കാണാം. എല്ലായിനം സംവരണത്തിലും അവകാശങ്ങളായി നേടിയെടുത്ത നേട്ടങ്ങൾ മറ്റുള്ളവർ‌കാണാതെ മറച്ചുവെക്കുന്നതായി കാണാം. പട്ടികജാതിയിൽ ഉൾപ്പെട്ടവർക്ക് ഫ്രീ ആയി കൊടുക്കുന്ന പുസ്തകം വാങ്ങാൻ പോയ ഹൈസ്ക്കൂൾ വിദ്യാർത്ഥിയും രക്ഷിതാവും പുസ്തകം വാങ്ങാതെ തിരിച്ചുവന്ന കാര്യം അറിഞ്ഞപ്പോൾ ആ കുട്ടിയെ ഞാൻ വിളിച്ചു,
“ആയിരത്തോളം രൂപ വിലയുള്ള വലിയ പുസ്തകങ്ങളാണല്ലൊ നൽകുന്നത്, നീയെന്തെ അത് വാങ്ങാഞ്ഞത്?”
“വലിയ പുസ്തകങ്ങളായതിനാൽ അച്ഛൻ വാങ്ങണ്ടാ എന്ന് പറഞ്ഞു”
“അത്രക്ക് ഭാരമുണ്ടായിരുന്നോ? നിന്നോടൊപ്പം അച്ഛനും ഉണ്ടായിരുന്നില്ലെ”
“സ്റ്റേജിൽ വെച്ച് തരുന്ന വലിയ പുസ്തകമായതുകൊണ്ട് മറ്റുള്ളവർ കാൺകെ വാങ്ങണ്ടാ എന്ന് പറഞ്ഞു”
അപ്പോൾ അതാണ് കാര്യം, സംവരണ ആനുകൂല്യങ്ങൾ സ്വീകരിക്കുന്നത് മറ്റുള്ളവർ കാൺകെ ആവരുത്.

അതുപോലെ കോളേജിൽ‌വെച്ച് അറിയാൻ കഴിഞ്ഞ ഒരു സംഭവം; 
                       പ്രിൻസിപ്പലിനോട് ഒരു രക്ഷിതാവ് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആ മുറിയുടെ ഒരു വശത്ത് ധാരാളം പുസ്തകങ്ങൾ കൂട്ടിവെച്ചതായി കണ്ടു. അതിനെക്കുറിച്ച് സംശയം ചോദിച്ച രക്ഷിതാവിനോട് അദ്ദേഹം പറഞ്ഞതിങ്ങനെ ആയിരുന്നു,
“ആ ബുക്ക്സ് എല്ലാം ഷെഡ്യൂൾഡ് കാസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകാനുള്ളതാണ്. എന്നാൽ അവരാരും ബുക്ക്സ് സ്വീകരിക്കുന്നില്ല”
                            ഒരു പ്രത്യേക ജാതിയിൽ ജനിച്ചതിന്റെ പേരിൽ സാമൂഹികവും സാമ്പത്തികവും സാംസ്ക്കാരികവും വിദ്യാഭ്യാസപരമായും താഴ്ന്നവരെ ഉയർത്താനായി നമ്മുടെ സർക്കാർ ഏർപ്പെടുത്തിയ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് ഒരു തരംതാണ പരിപാടി ആയി അത് അർഹതപ്പെട്ടവരിൽ ഏതാനും ചിലർ കാണുകയാണ്.

                             കമ്പ്യൂട്ടർവൽക്കരണം വരുന്നതിന് മുൻപ്, എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ ബയോഡാറ്റ, വിദ്യാഭ്യാസ വകുപ്പ് അയച്ചുതരുന്ന ബുക്കിൽ ആദ്യമേതന്നെ ക്ലാസ് അദ്ധ്യാപിക എഴുതിചേർത്ത്, പരീക്ഷാവിഭാഗത്തിന് അയച്ചുകൊടുക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. അതിനായി ബയോഡാറ്റ എഴുതിയത് ശരിയാണോ എന്നറിയാൻ ഓരോ വിദ്യാർത്ഥിയെയും വിളിച്ച് ചോദിക്കാറുണ്ട്. മറ്റെല്ലാ വിവരങ്ങളും ശരിയായി പറഞ്ഞ ഒരു കുട്ടിയോട് ജാതി ചോദിച്ചപ്പോൾ അവന്റെ ഉത്തരം,
“അറിയില്ല”
അഡ്മിഷൻ രജിസ്റ്ററിലുള്ള ജാതി പറഞ്ഞുകൊടുത്തപ്പോൾ അവൻ വീണ്ടും പറയുന്നു,
“എനിക്കറിയില്ല”
“നീ ആനുകൂല്യം വാങ്ങുന്നത് ഈ ജാതി ആയതുകൊണ്ടല്ലെ?”
ഞാൻ വീണ്ടും ചോദിച്ചപ്പോൾ അവന് അതേ ഉത്തരം തന്നെ,
“അതൊന്നും എനിക്കറിയില്ല”
അത് കേട്ട് ഒരു അദ്ധ്യാപകൻ എന്നോട് പറഞ്ഞു,
“ടീച്ചറെ ജാതി ചോദിച്ചാൽ പറയില്ല, ഒരു കടലാസ് കൊടുത്ത് അവനോട് എഴുതാൻ പറയു,”
ഈ സംഭവത്തിനുശേഷം ബയോഡാറ്റ പൂരിപ്പിക്കാൻ പ്രിന്റ് ചെയ്ത് ഫോറം കുട്ടികൾക്ക് നൽകാൻ തുടങ്ങി.

                            ഒരു വിഭാഗം ജാതിപ്പേര് സ്വന്തം പേരിനോട് ചേർത്ത് ഞെളിഞ്ഞിരിക്കുമ്പോൾ മറ്റൊരു വിഭാഗം ജാതിപ്പേര് പറയാൻ മടിക്കുന്നതായി കാണാം. ജാതിയുടെ പേരിൽ സംവരണം ചെയ്ത ആനുകൂല്യങ്ങൾ വാങ്ങുന്ന നമ്മുടെ കേരളത്തിൽ ജാതിപ്പേര് പറയാൻ മടിക്കുന്നതിൽ വലിയ കാര്യമില്ല. അറിയപ്പെടുന്ന വ്യക്തിത്വമുള്ള ഉന്നതസ്ഥാനം നേടിയ ആളുകൾ എല്ലാ ജാതിയിലും മതത്തിലും ഉണ്ട്. പിന്നെന്തിന് പറയാൻ മടിക്കുന്നു?   

                            സ്ക്കൂളിൽ പഠിപ്പിക്കുന്ന കാലത്ത് പലതരത്തിലുള്ള ജാതികളിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ കൂടാതെ ബ്രാഹ്മണൻ, ക്ഷത്രീയൻ തുടങ്ങിയവരെയും പഠിപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഒരു വിദ്യാലയത്തിൽ, എന്റെ ക്ലാസ്സിലെ 40 വിദ്യാർത്ഥികൾ,15 ജാതികളിലും 3 മതത്തിലും ഉൾപ്പെട്ടവരായിരുന്നു. പഠനകാര്യത്തിലെ ഏറ്റക്കുറച്ചിൽ എല്ലാ ജാതിയിലും ഉള്ള വിദ്യാർത്ഥികൾക്ക് ഒരുപോലെയാണ് കാണപ്പെട്ടത്. എന്നാൽ സ്വഭാവരീതികളിൽ വ്യത്യാസം കണ്ടത് അവർ ജീവിക്കുന്ന ചുറ്റുപാടുകളെയും രക്ഷിതാക്കളുടെ ജീവിതത്തെയും ആശ്രയിച്ചായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഒന്നിച്ച് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളിൽ പത്താം തരത്തിൽ ഒന്നാംസ്ഥാനം ലഭിച്ച നമ്പൂതിരിശിഷ്യനും രണ്ടാംസ്ഥാനം ലഭിച്ച പുലയശിഷ്യനും മികച്ച സ്വഭാങ്ങളുടെ ഉടമകളായിരുന്നു.
                         ജാതി മത ചിന്തകൾ ആദ്യം ഒഴിവാക്കേണ്ടത് മനുഷ്യമനസ്സിൽ നിന്നാണ്. എല്ലാവരും മനുഷ്യരാണ് എന്ന ചിന്ത ഉണ്ടാവുന്ന, ജാതി മത സംവരണം നിർത്തലാക്കുന്ന കാലം വരാനായി നമുക്ക് കാത്തിരിക്കാം.

61 comments:

  1. കണ്ണൂർ ജില്ലയിലെ സംഭവങ്ങൾ പശ്ചാത്തലമാക്കി, പല ജാതിയിലും ഉൾപ്പെട്ടവരെക്കുറിച്ച്, സ്ക്കൂളിലെ അനുഭവങ്ങൾ ചേർത്ത്, ഒരു കുറിപ്പ് തയ്യാറാക്കിയതാണ്.

    ReplyDelete
  2. " ജാതി മത ചിന്തകൾ ആദ്യം ഒഴിവാക്കേണ്ടത് മനുഷ്യമനസ്സിൽ നിന്നാണ്. എല്ലാവരും മനുഷ്യരാണ് എന്ന ചിന്ത ഉണ്ടാവുന്ന, ജാതി മത സംവരണം നിർത്തലാക്കുന്ന കാലം വരാനായി നമുക്ക് കാത്തിരിക്കാം. " :)

    ReplyDelete
  3. ജാതിമതരഹിതമാണ് സമൂഹമെങ്കിൽ ആദ്യം സംവരണം നിർത്തലാക്കട്ടെ...സാമ്പത്തിക സംവരണം കൊണ്ട് വരുന്നത് കൊണ്ട് തെറ്റില്ല...

    പക്ഷേ ഇന്ന് നല്ല സാമ്പത്തികമ്മുള്ള അനർഹരായ പലരും പ്രത്യേക ജാതിയുടെ പേരിൽ ഇളവുകൾ നേടുന്നു..

    ഇത് പറയുമ്പഴും ചോദിക്കുമ്പഴുമാണ് പ്രശ്നമെങ്കിൽ കപ്ലീറ്റായി അങ്ങ് നിരോധിക്കരുതോ...

    ReplyDelete
  4. തിരുവനന്തപുരത്ത് ഒരു പ്രമുഖ സര്‍ക്കാര്‍ ആപ്പീസില്‍ ജോലി ചെയ്യുന്ന ആള്‍ എന്ന നിലയില്‍ പറയട്ടെ, കേരളത്തില്‍ ജാതിവ്യവസ്ഥ അതിന്റെ തനിമയോടെ നിലനിര്‍ത്തുന്ന നാറികള്‍ ഇപ്പോഴുമുള്ളത് തിരുവനന്തപുരത്ത് തന്നെയാണ്. പുതുതായി ജോലികിട്ടിയോ പഠനത്തിനായോ തിരുവനന്തപുരത്ത് എത്തുന്നവര്‍ക്ക്‌ നായര്‍ ആയിരുന്നാല്‍ വാടകവീട്, ഹോസ്റ്റല്‍ സൗകര്യം ഒക്കെ കിട്ടാന്‍ എളുപ്പമാണ്. സ്ഥലംമാറ്റം കിട്ടി തിരുവനന്തപുരത്ത് പോകുകയാണെങ്കില്‍ നിങ്ങള്‍ ആദ്യം പരിചയപ്പെടുന്ന പത്തു പേരോട്‌ "നായരാണ്‌" എന്നു ചുമ്മാ കള്ളം പറഞ്ഞുനോക്കൂ, നിങ്ങളോട് ആ നഗരം പെരുമാറുന്നത് മറ്റൊരുതരത്തിലായിരിക്കും. പിന്നീട് പരിചയപ്പെടുന്നവരോട് നിങ്ങള്‍ ഒന്നും പറയേണ്ട, നിങ്ങളെ പരിചയപ്പെടുത്തുന്നവര്‍ അവരുടെ ചെവിയില്‍ "നായരാണ്‌" എന്നു രഹസ്യമായി പറഞ്ഞുകൊടുത്തോളും. അതുകൊണ്ടാണ് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് എത്തുന്ന ഡോഗര്‍മാര്‍ തിരികെപ്പോകാതെ അവിടെത്തന്നെ സെറ്റില്‍ ആകുന്നത്.

    പേരിനോടൊപ്പം ജാതിപ്പേര് ചേര്‍ത്തു നടക്കുന്ന ടീമിനെ കാണുമ്പോള്‍ ചിരിയാണ് വരിക. ഇവര്‍ മേനി പറയുന്ന ഈ ജാതികളുടെ പൂര്‍വ്വചരിത്രം അറിഞ്ഞിരുന്നാല്‍ ഇവരൊക്കെ ഒട്ടകപ്പക്ഷിയെപ്പോലെ തല മണ്ണില്‍ പൂഴ്ത്തി നില്‍ക്കേണ്ടിവരും. കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. 18-20 വയസ്സ്‌ വരും. പേര് "ശ്രുതി കുഞ്ഞമ്മ"! അതേ പ്രായമുള്ള വേറൊരു പെണ്‍കുട്ടിയുടെ പേര് "രാജേശ്വരി തങ്കച്ചി".

    പന്തിഭോജനം നടത്തണമെന്ന് പണ്ട് ആരോ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഞാന്‍ സവര്‍ണ്ണഹിന്ദു കണ്‍ട്രികളുടെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കാറില്ല. ജാതിവിരോധം കൊണ്ടല്ല, ഇക്കൂട്ടരുടെ കഴിപ്പ് കണ്ടാല്‍ കൂടെ ഇരിക്കുന്നവന് ഓക്കാനം വരും. ചോറ് സാമ്പാര്‍ ഒഴിച്ച് കുഴച്ചു പായസം പോലെയാക്കി കൈകൊണ്ടു ഉണ്ടപിടിച്ച് ലഡ്ഡു പോലെ ഉരുളകളാക്കി വായിലേക്ക് ഒറ്റവിക്ഷേപണമാണ്. കൈകഴുകാന്‍ വന്നാല്‍ ചൂണ്ടുവിരല്‍ വായിലിട്ട് ഒരു പല്ലുതേപ്പ് കൂടിനടത്തിക്കളയും, വാലുവെച്ച നായന്മാര്‍.

    കൂടുതല്‍ എഴുതിയാല്‍ ഞാന്‍ ഇവിടെത്തന്നെ വാളുവെയ്ക്കും.

    >>ഇത് പറയുമ്പഴും ചോദിക്കുമ്പഴുമാണ് പ്രശ്നമെങ്കിൽ കപ്ലീറ്റായി അങ്ങ് നിരോധിക്കരുതോ...<<

    ആദ്യം നിരോധിക്കേണ്ടത് ജാതി സര്‍വീസ് സൊസൈറ്റി കുടില്‍വ്യവസായം നടത്തുന്ന, കുറേ എട്ടുകാലി മമ്മൂഞ്ഞുമാരെയാണ്. ഞങ്ങളാണ് മേല്‍ക്കൂര താങ്ങുന്നത് എന്നു മേനിപറയുന്ന കൂപമണ്ഡൂകങ്ങളെ.

    ReplyDelete
  5. എല്ലാം കൊള്ളാം എനാലും ടീച്ചര്‍ ഏതാ ജാതി ?

    ReplyDelete
  6. ടീച്ചരേ,
    വളരെ വസ്തു നിഷ്ഠം. പക്ഷെ ഇതൊക്കെ ഒന്നു മാറണമെങ്കില്‍ അതിലേക്ക് പ്രത്യേക വിദ്യാഭ്യാസം ആവശ്യമണ്. ഞാനും നാട്ടില്‍ കുറച്ചു നാള്‍ പഠിപ്പിച്ചിരുന്നു. സയന്‍സും കണക്കും സിലബസ് അനുസരിച്ചു പഠിപ്പിക്കുകയല്ലാതെ, ഒരു പുതിയ ലോകക്രമത്തിലേക്കു കുട്ടികളെ വികസിപ്പിച്ചു കോണ്ടുവരുന്നതിലേക്ക് നമ്മുടെ വിദ്യാഭ്യാസം ഒരിക്കലും തയ്യാറാകുന്നില്ല. അങ്ങനെ ചെയ്താല്‍ ഇതിനു മാറ്റം വരും.

    എന്റെ ഈ ഒരു പോസ്റ്റ്, ഇതിലേക്ക് ക്രിയാതമകമായി പ്രവര്‍ത്തിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്.

    ഈ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ആളുകളുമായി ഇടപെട്ട് അവരുടെ സമൂഹത്തെ മന്‍സിലക്കാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടുണ്ട്. അവരൊക്കെ ഇത്തരം സാമൂഹ്യഭിന്നതകള്‍ക്കു മനപൂര്‍വം അറുതിവരുത്തി മുന്നോട്ടു പോകാന്‍ ശ്രമിക്കന്നവരാണ്. അതിനു പ്രധാന കാരണം അവരവലംബിക്കുന്ന വിദ്യഭ്യാസരീതികളാണ്.

    സങ്കരന്‍ നായരു പറഞ്ഞത്, 100 ശതമാനം ശരിയാണ്. ഞാന്‍ ഒരിക്കല്‍ തിരുവനന്തപുരത്ത് ഒരു ജോലിക്കു ശ്രമിച്ചിരുന്നു. അന്ന് അവീടെ ജോലിചെയ്തിരുന്ന എന്റെ അമ്മാവനും അമ്മാവിയും ഇതുപോലെ തന്നെ പറഞ്ഞിരുന്നു.

    എന്റെ ഈ ശ്രമത്തിന് ഏവരുടെയും സഹകരണം അത്യാവശ്യമാണ്. പ്രത്യേകിച്ച് അദ്ദ്യാപകരുടെ.

    ReplyDelete
  7. ജാതി, കേരളത്തിൽ ഒരു യാഥാർത്ഥ്യമാണ്.
    തൊലിക്കു പുറമേ അല്ല. അകത്തു തന്നെയാണത്.
    നമ്മളൊക്കെ പൌഡർ പൂശി നടക്കുന്നു!

    പക്ഷേ,
    ഈ നൂറ്റാണ്ട് മറയുമ്പോഴേക്കും ഇവിടെ ജാതികൾ തിരിച്ചറിയാൻ പറ്റാത്ത വിധം ‘വർണസങ്കരം’ ഉണ്ടാകും എന്നാണെന്റെ പ്രതീക്ഷ!!

    ReplyDelete
  8. നന്നായി പറഞ്ഞിരിക്കുന്നു.
    കണ്ണൂര്‍ പെണ്‍കൊടിയുടെ മറുപടി അസ്സലായി :)

    ReplyDelete
  9. ജാതിയും മതവും വിശ്വാസവും എല്ലാം ആവശ്യം തന്നെ. അതിനെ ആവശ്യമില്ലാതെ തോളിലേറ്റുകയും, മറ്റുള്ളവര്‍ തന്നെക്കാള്‍ താഴ്ന്ന ജാതിയാണെന്നു കരുതുകയും ചെയ്യാതിരുന്നാല്‍. പിന്നെ ഏതാണ് ജാതിയെന്നു ചോദിക്കുന്നവന്റെ മുഖത്ത് നോക്കി (ഏത് രീതിയില്‍ സാഹചര്യത്തില്‍ ചോദിച്ചു എന്ന് മനസ്സിലാക്കി) പറയാനുള്ള നല്ല നാടന്‍ ഭാഷ ഇഷ്ടം പോലെയുണ്ടല്ലോ. അതറിയാത്ത ഒറ്റ കുഞ്ഞും ഉണ്ടാകില്ല. അത് മതിയാകും.

    അല്ലാതെ എലിയെ പേടിച്ച് ഇല്ലം ചുടുകയല്ല വേണ്ടത്. നല്ല തന്റേടവും ചങ്കൂറ്റവും ഉള്ളവര്‍ ഒരിക്കലും ഇത്തരം കാര്യങ്ങളില്‍ ആവശ്യമില്ലാതെ വറീഡ് ആകുകയോ, വിഷമിക്കുകയോ ചെയ്യാറില്ല.

    സ്വന്തം നിലയും വിലയും ഒക്കെ നോക്കേണ്ടത് സ്വന്തം ആവശ്യം. അത് നോക്കണം നോക്കിയെ മതിയാകു.

    എന്ത് കൊണ്ട് ജാതി ചോദിച്ചു പോകുന്നു എന്നതിന് ഒരു മികച്ച ഉദാഹരണമാണ് “സങ്കരന്‍ നായരുടെ” മറുപടി. കാരണം ഒരെ ശീലമുള്ളവരെ കൂട്ടു പിടിക്കാന്‍ മാത്രം. അപ്പോള്‍ മറ്റൊരാളുടെ വെറുപ്പിന് പാത്രമാകില്ലല്ലോ.

    എന്ത് കൊണ്ടാണ് അന്യ നാട്ടില്‍ “നീ മലയാളിയാണോ” എന്ന് നമ്മള്‍ ചോദിക്കുന്നത്. സ്വന്തം സംസ്കാരവും, ഭക്ഷണ രീതിയും ഒക്കെ ഉള്ളവരെ കണ്ടു പിടിക്കാനും മറ്റുമാണ്. അല്ലാതെ മലയാളിയോടൊത്ത് മാത്രമാണോ നമ്മള്‍ ജീവിക്കുന്നതും ജോലി ചെയ്യുന്നതും.

    മതം വിശ്വാസത്തെക്കാള്‍ ഉപരി ഒരു ആചാരം അല്ലെങ്കില്‍ ജീവിത രീതി ഒക്കെ ആണ്. അത് ചേര്‍ന്ന് പോകേണ്ടത് ആവശ്യമാണ്. അത് കൊണ്ട് ജാതി ചോദിക്കുന്നതില്‍ തെറ്റില്ല.

    സ്വന്തം മക്കളെ ജാതിയില്ലാത്തവരായി വളര്‍ത്താന്‍ ചങ്കൂറ്റമുള്ള എത്ര പേറ് ഉണ്ട് മുകളില്‍ പറഞ്ഞവരില്‍. അതായത് ലോകത്തിലെ ഒരു ഭക്ഷണത്തോടും എതിര്‍പ്പില്ലാത്തവനായി, ഏത് ജീവിത രീതിയും സ്വീകരിക്കാവുന്നവനായി, ഏത് സമൂഹ ജീവിതവും നയിക്കാവുന്നവനായി. ഒരു മനുഷ്യനായി സ്വതന്ത്ര നായി ഒക്കെ. ആരെക്കൊണ്ടെങ്കിലും കഴിയുമോ.

    കഴിയില്ല. എന്തെങ്കിലും നിയന്ത്രണം ഉണ്ടാകുമ്പോള്‍ അതൊരു പുതിയ മതം ആകുന്നു.

    ReplyDelete
  10. ടീച്ചര്‍, വളരെ നല്ല ലേഖനം. കാര്യങ്ങള്‍ പങ്കുവെയ്ക്കാമെന്നല്ലാതെ നമ്മുടെ ജാതിചിന്തയ്ക്ക് കാര്യമായ മാറ്റമൊന്നും വരുകയില്ല. ഇവിടെ ഒരു സഹോദരന്‍ ചോദിച്ചപോലെ പലരുടെയും മനസ്സിലിരുപ്പ് അതാണ് “ഏതാ ജാതി?”
    “വാസ്തവം” എന്ന സിനിമയിലെ ചിലരംഗങ്ങള്‍ തിരുവനന്തപുരത്തെ ജാതിവിവേചനം തുറന്നു കാണിയ്ക്കുന്നുണ്ട്.
    ഒരു കമന്റിലെ >>ജാതിമതരഹിതമാണ് സമൂഹമെങ്കില്‍ ആദ്യം സംവരണം നിര്‍ത്തലാക്കട്ടെ...സാമ്പത്തിക സംവരണം കൊണ്ട് വരുന്നത് കൊണ്ട് തെറ്റില്ല...<< ഈ വാചകങ്ങള്‍ ചില യാഥാര്‍ത്ഥ്യങ്ങളെ പറ്റിയുള്ള അജ്ഞതയാണ്. സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന ദളിത്-പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഭരണതലത്തില്‍ ആനുപാതികമായ പ്രാതിനിധ്യമില്ല. അവരുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ അവസ്ഥ മെറിറ്റില്‍ അവിടെ എത്തിപ്പെടാന്‍ സഹായിയ്ക്കുന്നില്ല. ഈയവസ്ഥയിലാണ് ഭരണഘടന സാമുദായിക സംവരണം ഏര്‍പ്പെടുത്തിയത്. ഇപ്പോഴും ആനുപാതിക പ്രാതിനിധ്യം ഇല്ലാത്തതിനാല്‍ സംവരണം തുടരേണ്ടതാണ്.
    ജാതിയ്ക്കും മതത്തിനുമപ്പുറം മനുഷ്യന്റെ സ്വഭാവഗുണത്തിനാണ് പ്രാധാന്യം നല്‍കെണ്ടത്. സ്വന്തം ജാതിയിലെ കൊള്ളരുതാത്തവനേക്കാള്‍ എന്തുകൊണ്ടും നല്ലത് അന്യജാതിയിലെ സത്സ്വഭാവി തന്നെയെന്ന് തിരിച്ചറിയുക എല്ലാവരും..

    ReplyDelete
  11. "സംവരണ ആനുകൂല്യങ്ങൾ സ്വീകരിക്കുന്നത് മറ്റുള്ളവർ കാൺകെ ആവരുത്."
    അര്‍ഹതയുള്ളവര്‍ക്ക് സഹയം ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ അറിയാതെ ചെയ്യുന്നത് തന്നെയാണ് നല്ലത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് സ്കൂളുകളില്‍.

    നോര്‍ത്ത് ഇന്ത്യയില്‍ ചെന്നാല്‍ എല്ലാവരും നായരാണ് പ്രത്യേകിച്ച് മുബൈയില്‍. മുംബൈയില്‍ വെച്ച് പല തവണ എന്നോട് പരിചയപ്പെട്ട നോര്‍ത്തന്മാര്‍ ചോദിച്ചിട്ടുണ്ട് നായര്‍ ആണോ എന്ന്. അവിടെയും തീര്‍ന്നില്ല ഇങ്ങ് അമേരിക്കയില്‍ വന്നപ്പോഴും പരിചയപ്പെട്ട നോര്‍ത്തന്മാരില്‍ പലരും നായരോ,ബ്രാഹ്മണ്‍നോ എന്ന് എടുത്ത് ചോദിക്കാതിരുന്നിട്ടില്ല. അമേരിക്കയില്‍ പരിചയമില്ലാത്ത മലയാളികളെ അധികം നേരിടേണ്ടി വന്നിട്ടില്ല.

    എന്ത് കൊണ്ട് അവര്‍ നായരാണോ എന്ന് ചോദിക്കുന്നത് എന്ന് അന്വേഷിച്ചപ്പോള്‍ ഉത്തരം കിട്ടിയത് പണ്ട് മുബൈയിലേയ്ക്കുള്ള ജോലിക്കായുള്ള ഒഴുക്കിന്റെ സമയത്ത് പിടിച്ച് നില്‍ക്കാന്‍ നായരല്ലാത്തവരും നായരാണെന്ന് പറയുന്നു എന്നായിരുന്നു.

    അമ്മയുടെയും ഭാര്യയുടെയും പേര് ചേര്‍ക്കുന്ന കാര്യം പറഞ്ഞത്. പണ്ട് കേരളത്തില്‍ ചെയ്തിരുന്നത് പോലെ അമ്മയുടെ പേര് സ്വന്തം പേരിനോട് ചേര്‍ക്കുന്നത് ഏതെങ്കിലും രാജ്യത്ത് ചെയ്യുന്നുണ്ടോ? സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുന്ന രാജ്യങ്ങളിലെങ്കിലും! കല്ല്യാണം കഴിയുമ്പോള്‍ ഭര്‍ത്താവിന്റെ ലാസ്റ്റ് നെയിം സ്വീകരിക്കുന്നത് അമേരിക്കയില്‍ പോലും സാധാരണം. എന്റെ ഭാര്യയുടെ ലാസ്റ്റ് നെയിം എന്റേതല്ലാത്തതിനാല്‍ അമേരിക്കയിലെ ഗവണ്മെന്റ് ഓഫീസില്‍ ചെന്നപ്പോള്‍, അത് എന്ത് കൊണ്ട് എന്ന ചോദ്യം നേരിടേണ്ടി വന്നത് എനിക്ക് കിട്ടിയ വലിയ ഷോക്കാണ്. ആണിന് വിവാഹ ശേഷം പേരില്‍ മാറ്റം വരുത്തേണ്ട എന്നാല്‍ സ്ത്രീകള്‍ക്ക് വേണമെന്ന മനോഭാവം അമേരിക്കയില്‍ ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്നത് തന്നെ കാരണം.

    സംവരണം നിറുത്തണം എന്ന് ഞാനും വാദിച്ചിരുന്നു. എന്നോടൊപ്പം ഉണ്ടായിരുന്ന എസ്സ്.സി./എസ്സ്.ടി. ക്കാരുടെ രക്ഷിതാക്കള്‍ ഡോക്റ്റര്‍മാരും മറ്റും ആയിരുന്നു എന്നതിനാല്‍ തന്നെ. പക്ഷേ കേരളത്തിന് പുറത്ത് പോകുവാന്‍ ഇടയായപ്പോഴാണ് കേരളത്തിന് പുറത്തുള്ള എസ്സ്.സി./എസ്സ്.ടി.ക്കാര്‍ അനുഭവിക്കുന്നത് മനസ്സിലാക്കുവാന്‍ കഴിഞ്ഞത്. പക്ഷേ മുന്നോക്കക്കാരിലും പണമില്ല എന്ന കാരണത്താല്‍ പഠിക്കുവാന്‍ കഴിയാത്ത മിടുക്കരെ എനിക്കറിയാം എന്നതിനാല്‍ സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കാതിരിക്കുവാനും കഴിയില്ല, ഒ.ബി.സി.ക്കൊക്കെ ചെയ്യുന്നത് പോലെ എസ്സ്.സി./എസ്സ്.ടി.ക്കാര്‍ക്കും സാമ്പത്തിക സംവരണം തന്നെ വേണം. എന്നാലെ ഡോക്റ്റര്‍മാരുടെ മക്കളല്ലാത്തവര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസം നേടി മുന്നേറുവാന്‍ കഴിയൂ. അതോടൊപ്പം മുന്നോക്കക്കാര്‍ക്കും സാമ്പത്തിക സംവരണം നടത്തിയാല്‍ അവരിലുള്ള മിടുക്കന്മാര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസം ലഭിക്കും എന്ന് തോന്നിയിട്ടുണ്ട്.

    പക്ഷേ ഒരു വിദ്യാര്‍ത്ഥിയെ സാമ്പത്തികമായും മറ്റും സഹായിക്കുമ്പോള്‍ മറ്റുള്ള വിദ്യാര്‍ത്ഥികള്‍ അറീയാതെ ചെയ്യുന്നത് തന്നെയാണ് നല്ലത്.

    ReplyDelete
  12. ജാതി ചോദിക്കുന്നതിനെക്കുറിച്ച് മുൻപ് ഞാൻ എഴുതിയ കഥ
    ഇവിടെ
    ജാതി ചോദിക്കരുത്, പറയരുത്, ???
    വായിക്കാം
    @ചെകുത്താന്‍-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @Pony Boy-,
    ജാതിയുടെ പേരിൽ എന്തൊക്കെയാണ് മനുഷ്യൻ ചെയ്യുന്നത്? അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  13. @സങ്കരന്‍ നായര്‍-,
    ഏതാനും വർഷം മുൻപ് അപ്രത്യക്ഷമായ ജാതിചേർത്ത പേരുകൾ പൂർവ്വാധികം ശക്തമായി തിരിച്ചുവന്നിരിക്കയാണ്. ഇതിന് ഒരു പരിധിവരെ പത്രമാധ്യമങ്ങളും ചാനലുകളും സിനിമയും കാരണങ്ങളായിരിക്കാം. എന്റെ അടുത്ത വീട്ടിലെ പുതിയ താമസക്കാർ, ‘അവർ ജാതിയിൽ ഉയർന്നവരാണ്’ എന്ന് പറഞ്ഞ്, അയൽവാസികൾ ആരിങ്കിലും അവരുടെ വീട്ടിനകത്തുകടന്നാൽ നല്ല സ്വീകരണം നൽകും. എന്നാൽ അവർ പോയ നിമിഷം നിലം കഴുകി വൃത്തിയാക്കും. അതറിഞ്ഞിട്ടും അവരോട് അടുപ്പം കാണിക്കുന്ന ചിലർ ഇവിടെയുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
    @MyDreams-,
    അതിപ്പോൾ പറഞ്ഞിട്ട് ഒരു പ്രയോജനവും ഇല്ലല്ലൊ,,, മുകളിലെ കമന്റിൽ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട്. അഭിപ്രായം എഴുതിയതിന് നന്ദി.
    @MKERALAM-,
    തിരുവനന്തപുരത്ത് താമസിച്ചില്ലെങ്കിലും അവിടെനിന്നും വന്ന പലരുടെയും ജീവിതരിതികൾ കണ്ടിട്ടുണ്ട്. സാമൂഹ്യമായ ഉയർച്ച ആവശ്യമാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
    @jayanEvoor-,
    ഡോക്റ്ററെ വർഗ്ഗസങ്കരണം ഉണ്ടാവും, അത് ഉറപ്പാണ്. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  14. വായിച്ചു.
    ഞാന്‍ പഠിച്ച ക്ലാസിലൊന്നും ജാതിയുടേയോ മതത്തിന്റേയോ പേരില്‍ ഒരു വേര്‍ത്തിരിവ് കണ്ടിട്ടില്ലാ. എനിക്കുള്ള ഫുഡ്ഡില്‍ എന്റെ കൂട്ടുകാര്‍ക്കും പങ്കുണ്ടായിരുന്നു. അതവര്‍ എന്നെ സ്നേഹിക്കുന്നത് കൊണ്ടും എന്റെ തോളില്‍ കയ്യിട്ട് പൊട്ടിച്ചിരിക്കുന്നത് കൊണ്ടും.
    ആണ്‍ പെണ്‍ ജാതിയെ പോലും വേര്‍ത്തിരിച്ച് കാണാന്‍ ഇഷ്ട്ടപ്പെടുന്നില്ലാ...!
    ഞാനെന്ന പോലെ എന്റെ കൂടെ ഉള്ളവരും.

    ReplyDelete
  15. മിനി,
    ജാതി മത ചിന്തകള്‍ക്കെതിരെ 30 വര്ഷം മുന്‍പേ ഞങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്.
    ഇതുവരെ അതുകൊണ്ട് ഒരു കുഴപ്പവും വന്നിട്ടില്ല.
    നല്ല പോസ്റ്റ്‌...

    ReplyDelete
  16. @കുമാര്‍ വൈക്കം-,
    തന്റേടത്തോടെ മറുപടി പറയുന്നവരെ പലരു കണ്ടിട്ടുണ്ടാവില്ല. അഭിപ്രായം എഴുതിയതിന് നന്ദി.
    @ജസ്റ്റിന്‍-,
    രെഖകളിൽ ജാതി എഴുതുകയും അത് വഴി ആനുകൂല്യങ്ങൾ വാങ്ങുകയും ചെയ്യുന്നത് ഒരിക്കലും മോശമായി കാണരുത്. ആദ്യം നമ്മൾ താഴ്ന്നവരാണ് എന്ന ചിന്ത മനസ്സിൽ നിന്ന് അകറ്റി തന്റേടത്തോടെ ജീവിക്കുകയാണ് വേണ്ടത്. ഒളിച്ചിരിക്കാതെ ഒളിച്ചുവെക്കാതെ ഉണർന്ന് മുൻ‌നിരയിൽ വന്ന് പ്രവർത്തിക്കണം. അഭിപ്രായം എഴുതിയതിന് നന്ദി.
    @ബിജുകുമാര്‍ alakode-,
    ഈ സംവരണം കാരണമാണ് ജാതിയുടെ പേരിൽ മാറി നിൽക്കുന്നവരൊക്കെ മുൻ‌നിരയിൽ വരുന്നത്. എന്നാൽ ചിലർ സംവരണ ആനുകൂല്യങ്ങൾ വാങ്ങി കുടുംബസമേതം ജീവിതനിലവാരം ഉയരുമ്പോൾ അതേ ജാതിയിൽ ഉൾപ്പെട്ട ചിലർ ഇപ്പോഴും താഴ്ന്ന് തന്നെ കാണപ്പെടുന്നുണ്ട്. പലപ്പോഴും കാണുന്നത് അവർ അന്യജാതിയിലെ ഉയർന്നവരെ വെറുക്കുന്നതായാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
    വളരെ വിശദമായി ചർച്ച വന്നതിൽ വളരെ സന്തോഷം.

    ReplyDelete
  17. @Manoj മനോജ്-,
    മറ്റുള്ളവർ കാൺകെ ജാതി പറഞ്ഞുകൊണ്ട് ഒരിക്കലും ആനുകൂല്യങ്ങൾ നൽകാറില്ല. മറ്റൊരാൾ നലിയ സഹായം(അത് വേറൊരാളും അറിയില്ലെങ്കിലും) സ്വീകരിക്കുന്നതി പ്രയാസമുള്ള കുട്ടികളുണ്ട്. ജാതിയുടെ പേരിലല്ലെങ്കിലും ഒരു സംഭവം പറയട്ടെ,
    കീറിയ വസ്ത്രം മാത്രം ധരിച്ചുവരുന്ന ഒരു വിദ്യാർത്ഥിനിക്ക് ഒരു അദ്ധ്യാപിക ഒരു ജോടി പുത്തൻ ഡ്രസ് മറ്റാരു അറിയാതെ നൽകി. അന്ന് വൈകുന്നേരം ആ ടീച്ചർ കണ്ടത് ‘അവർ കൊടുത്ത യൂനിഫോം കവർ അടക്കം റോഡരികിലെ കാട്ടിൽ വലിച്ചെറിഞ്ഞതായാണ്. ഇത് കണ്ടപ്പോൾ ആ ടീച്ചർക്ക് വളരെ പ്രയാസം തോന്നി. സഹായം സ്വീകരിക്കുന്നവർ അതിന്റെ പ്രാധാന്യം തിരിച്ചറിയുന്നവരാവണം. സംവരണം അനുവദിക്കുമ്പോൽ സാമ്പത്തികം കൂടി നോക്കുന്നത് നല്ലതാണ് എന്നണ് എന്റെയും അഭിപ്രായം. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  18. @കൂതറHashimܓ ,
    സാധാരണ ഈ ജാതിവിവേചനമൊന്നും കുട്ടികൾക്കിടയിൽ കാണാറില്ല. എന്നാൽ വിരലിലെണ്ണാവുന്നവർ മാത്രം അതൊരു വിവേചനമായി കാണുന്നു. ഒരു വിദ്യാലയത്തിൽ ഒരു ടീച്ചർ മാത്രം മറ്റുള്ളവരുടെ കൂടെ സഹകരിക്കാതെ ഒറ്റയ്ക്ക് ഭക്ഷണം കഴിച്ചാൽ, ഒപ്പം അവരുടെ മനസ്സിൽ സുപ്പീരിയർ കോപ്ലക്സ് ഉണ്ടാവുകയും ചെയ്താൽ, അത് മറ്റുള്ളവർക്കിടയിൽ ഒരു സംസാരവിഷയമായി മാറും.
    അതുപോലെ എന്റെ ഒരു അയൽ‌വീട്ടിൽ മാത്രം മറ്റുള്ള ജാതിയിൽ പെട്ടവർ അകത്ത് പ്രവേശിച്ച്, പുറത്തു കടന്ന ഉടനെ ആ സ്ത്രീ തറ വാഷ് ചെയ്യും. അതുകൊണ്ട് നമ്മൾ അവിടെ പോകാറില്ല. ഏതാനും മാസം മുൻപ് അവരുടെ ഒരു മകൻ താണ ജാതിയിൽ‌പ്പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച്, വന്ന് വീട്ടിൽ താമസിപ്പിച്ചിരിക്കയാ,, അയൽ‌വാസികൾക്ക് ചിരിക്കാൻ ഒരു വക കിട്ടി. എനിക്ക് ബ്ലോഗ് എഴുതാൻ ഒരു തുമ്പ്,, അഭിപ്രായം എഴുതിയതിന് നന്ദി.

    @ലീല എം ചന്ദ്രന്‍..,
    അത് ടീച്ചറുടെ ബ്ലോഗ് വായിച്ചപ്പോൾ മനസ്സിലായിരുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  19. നമ്മുടെ അച്ഛന്റെ പേര് നമുക്കറിയാം അച്ഛന്റെച്ഛനെ അറിയാം രണ്ടോ നാലോ തലമുറക്ക് മുന്‍പുണ്ടായിരുന്ന കാരണവരുടെ പേരറിയാം ഒരു പതിനഞ്ചു അല്ലങ്കില്‍ ഒരു പത്ത് തലമുറയ്ക്ക് മുന്‍പുള്ളവരുടെ പേരോ, ഗോത്രമോ ,അവര്‍ എവിടെ ജീവിച്ചിരുന്നന്നോ, അവരുടെ സംസാരഭാഷയോ ,സംസ്കാരമോ ,മതമോ ,ദൈവവിശ്വാസമോ ,അവരുടെ ആചാരയനുഷ്ഠാനങ്ങളോ നമുക്കറിയില്ല . പിന്നെ എങ്ങനെയാണ് നമ്മള്‍ നമ്മുടെ മതങ്ങളുടെ, വിശ്വാസങ്ങളുടെ അരക്കെട്ടുറപ്പിക്കുന്നത്‌ ? പൂര്‍ണമായി അറിയാത്ത ഒരു വിശ്വാസ പ്രമാണത്തിലല്ലേ നാം മുറുകെ പിടിക്കുന്നതും വാദിക്കുന്നതും , കലഹിക്കുന്നതും ,പരസ്പരം കൊല്ലുന്നതും ?

    ഒരു പക്ഷേ പൂർവ്വകാലങ്ങളിൽ വിളയെടുക്കലിനും ,വിളയിറക്കലിനും തീര്‍പ്പാക്കപ്പെട്ട അച്ചടക്ക വ്യവസ്ഥയില്‍ നിന്നായിരിക്കണം കൂട്ടംചേരലും, ഒരു അനുസരണ മനോഭാവം ഉണ്ടായതും ,ഒരു ജീവിത മാര്‍ഗ്ഗ നിര്‍ദ്ദേശമുണ്ടായതും, അതിനു മതങ്ങളെന്ന രൂപംകൈവന്നന്നതും.പിന്നീട് മനുഷ്യന്റെ വളര്‍ച്ചയില്‍ അതിനു ആചാരത്തിന്റെയോ, അനുഷ്ഠാനത്തിന്റെയോ ,സംസ്കാരത്തിന്റെയോ ഉൾകരുത്തുകള്‍ ഉണ്ടായിട്ടുണ്ടാകാം .

    മതങ്ങള്‍ മനുഷ്യര്‍ക്ക്‌ മാത്രമാണ് ഉള്ളത് .മനുഷ്യനൊപ്പം ഭൂമിയില്‍ ജീവിക്കുന്ന മൃഗങ്ങള്‍ക്കും മറ്റു ജീവലോകത്തിനും മതങ്ങളില്ല .
    എനിക്കും മതമില്ല .മതം എന്നതു അഭിപ്രായമാണ്.

    ReplyDelete
  20. നല്ല കുറിപ്പ്.

    ReplyDelete
  21. കൊള്ളാം ..നന്നായിട്ടുണ്ട്..
    പക്ഷേ...

    "സ്ക്കൂളിൽ പഠിപ്പിക്കുന്ന കാലത്ത് പലതരത്തിലുള്ള ജാതികളിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ കൂടാതെ ബ്രാഹ്മണൻ, ക്ഷത്രീയൻ തുടങ്ങിയവരെയും പഠിപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്."

    ഈയൊരു വാക്യം ഈ പോസ്റ്റിന്റെ മൊത്തം ആശയത്തെത്തന്നെ ഇല്ലാതാക്കുന്നില്ലേ?എന്താണാ പ്രത്യേക ഭാഗ്യം?ബ്രാഹ്മണരേയും ക്ഷത്രിയരേയും പഠിപ്പിയ്കാൻ പറ്റുന്നത് ഇത്ര വല്യ ഭാഗ്യമാണോ?? ആ ഭാഗ്യം എന്ന വാക്ക് ഉദ്ധരണികൾക്കിടയിലായിരുന്നെങ്കിൽ സർക്കാസമാണെന്ന് തോന്നിയേനെ..


    ബാക്കി പറഞ്ഞതെല്ലാം തിരുവനന്തപുരവും ചെന്നയും മുംബൈയും അടക്കം പല സ്ഥലങ്ങളിലായി നേരിട്ടനുഭവമുള്ളത് തന്നെ.
    ജാതിസംവരണം പാടെ നിർത്തലാക്കി സാമ്പത്തിക സംവരണം ഏർപ്പെടുത്തണം എന്ന് പറയുന്നതിനോട് യോജിപ്പില്ല...
    ദീർഘകാലം മുന്നാക്കജാതിക്കാരുടെ കാൽക്കീഴിൽ കഴിഞ്ഞ അധ:കൃതർക്ക് ഇപ്പോഴും അർഹമായ പ്രാതിനിധ്യമില്ല..

    ReplyDelete
  22. @പാവപ്പെട്ടവന്‍-,
    എല്ലാ മനുഷ്യരു ഒരേ ജാതി ‘ഹോമോ സാപ്പിയൻസ്’ ആണെന്ന് എല്ലാവർക്കും അറിയാം. കാര്യം കാണാൻ വേണ്ടി പല ജാതികളായി പിരിയുന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
    @പഥികന്‍-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @സ്വപ്നാടകന്‍-,
    ബ്ലോഗിൽ പറഞ്ഞ ആ രണ്ട് ജാതിയിൽ ഉൾപ്പെട്ടവരെ, നമ്മുടെ സാധാ സർക്കാർ സ്ക്കൂളിൽ വെച്ച് പഠിപ്പിക്കാൻ ലഭിക്കുന്നത് കണ്ണൂരിൽ അപൂർവ്വമാണ്. അത് മാത്രമല്ല, ‘മന്നാടിയാർ, മുതലിയാർ’ എന്നീ ജാതിയിൽ ഉൾപ്പെട്ട കുട്ടികളെയും പഠിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അനേകം ജാതികളിൽ ഉൾപ്പെട്ടവരെ പഠിപ്പിക്കാൻ കഴിഞ്ഞതുകൊണ്ട് ഭാഗ്യം എന്ന് പറഞ്ഞതാണ്. അഭിപ്രായം എഴുതിയതിന് നന്ദി.

    ഈ ബ്ലോഗ് വഴി ഉണ്ടായ ‘ജാതി’ ചർച്ചകളെല്ലാം ബസ്സിൽ നടന്നുകൊണ്ടിരിക്കയാണ്,,,

    ReplyDelete
  23. very good post. we can find lot of facts/smiler incidents from our sociality.

    ReplyDelete
  24. http://being-iris.blogspot.com/2008/04/blog-post.html
    http://being-iris.blogspot.com/2008/04/2.html

    ഒരു പഴയ സം‌വാദം.........പിന്നീടു വരാം

    ReplyDelete
  25. ഈ വിഷയത്തില്‍ ബസ്സില്‍ ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബ്ലോഗുകള്‍ക്കു പുറത്തുള്ള സൈബര്‍ ലൊകത്തേക്കും വായനക്കാരുടെ ശ്രദ്ധയും ഇടപെടലും ഉണ്ടാകേണ്ടതുണ്ട് എന്നതിനാല്‍ അതിന്റെ ലിങ്കുകള്‍ വായനക്കാരുടെ സൌകര്യാര്‍ത്ഥം ഇവിടെ നല്‍കേണ്ടതുണ്ട്. ചിത്രകാരന്‍ ചിലവ നല്‍കാം.ക്ലിക്കി വായിക്കുക, ഇടപെടുക.ഇതൊരു സാമൂഹ്യശാസ്ത്ര പഠനവും രാഷ്ട്രീയ പ്രവര്‍ത്തനവും,മാനവിക വികാസ സാദ്ധ്യതയുമാണ്. അതിലുപരി സാംസ്ക്കാരിക പ്രവര്‍ത്തനമാണ്. ലിങ്ക് :ബസ്സില്‍ മിനി ടീച്ചറുടേയും, ശങ്കരനാരായണന്‍ മലപ്പുരത്തിന്റേയും പോസ്റ്റുകള്‍ ചിത്രകാരന്‍ ഷെയര്‍ ചെയ്തപ്പോള്‍ നടന്ന ചര്‍ച്ചയിലേക്കുള്ള ലിങ്ക്

    ReplyDelete
  26. ഇതും വായിക്കേണ്ടതും അറിയേണ്ടതുമായ സമൂഹത്തിന്റെ ചിന്തകളുടെ കണ്ണാടിയാണ്:ദേവദാസിന്റെ ബസ്സിലെ ചര്‍ച്ച.

    ReplyDelete
  27. ഞാന്‍വായിച്ചു! ടീച്ചര്‍ വായിച്ചുവോ?

    ReplyDelete
  28. നല്ല പോസ്റ്റ്..

    ReplyDelete
  29. ആദ്യമേ..ഈ പോസ്റ്റിന്റെ നല്ല ചിന്തക്ക് സലാം... ഒരു കാര്യം ടീച്ചറേ... പെരിന്റെ അവസാനത്ത് ഒരു വാലുള്ളത് കൊണ്ട്മാത്രം..അയ്യാൾ ആ ജാതിക്കടിമപ്പെട്ടിരിക്കുന്നൂ എന്ന ചിന്താഗതി മാറ്റണം... മനുഷ്യമനസിന്റെ ഉള്ളിലുള്ള ജാതിമത ചിന്തകളെയാണ് ആദ്യം കഴുകിത്തുടച്ച് കളയേണ്ടത്.... എന്റെ പേരിന്റെ അറ്റത്തും ഒരു നായരുണ്ട്...അത് കൊച്ച് പയ്യന്മാർ..ചന്തു...ചന്തു.. എന്ന് വീളിച്ച് കേൾക്കാൻ ഇഷ്ടപ്പെടത്തതു കൊണ്ടാണ്...വാലുണ്ട്ന്നു വച്ച് എല്ലവരും അങ്ങനെയാകണമെന്നില്ലാ...

    ReplyDelete
  30. @paarppidam-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @nalan::നളന്‍-,
    പഴയതാണെങ്കിലും വായിച്ചു, അഭിപ്രായം എഴുതിയതിന് നന്ദി.
    @chithrakaran:ചിത്രകാരന്‍-,
    ഈ പോസ്റ്റ് ഒരു വലിയ ചർച്ചയാവുമെന്ന് പ്രതീക്ഷിച്ചില്ല. മനുഷ്യൻ മനസ്സിലുള്ളത് തുറന്നെഴുതട്ടെ, അഭിപ്രായം എഴുതിയതിന് നന്ദി.

    @ശങ്കരനാരായണന്‍ മലപ്പുറം-,
    തുടക്കം മുതൽക്കെ ബസ്സിൽ ഞാനുണ്ട്, പിന്നെ ജാതിയും മതവും മൂർച്ചയുള്ളതാണെന്നും അവ ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ പരിക്ക് പറ്റുമെന്നും അറിയുന്നതുകൊണ്ട് ബസ്സിൽ അധികം എഴുതിയിട്ടില്ല. ബസ്സിൽ എന്റെ പേര് ‘mini k' എന്നാണ്. അഭിപ്രായം എഴുതിയതിന് നന്ദി.
    @നനവ്-,
    അഭിപ്രായം എഴുതിയതിന് നന്ദി.
    @ചന്തു നായര്‍-,
    ‘ജാതിയും മതവും മനസ്സിൽ നിന്നാണ് ആദ്യം മാറ്റേണ്ടത്’ ശരിയാണ്. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  31. ജാതിയാനഖില സാരമൂഴിയില്‍ .....!
    ഒരു ജാതി ആളുകള്‍ തന്നെ ! കഷ്ടം !

    ReplyDelete
  32. എനിക്ക് പേരിന്‍റെ കൂടെ ജാതി പേര്‍ ഇല്ല , പക്ഷെ എന്റെ കുട്ടികള്ക് ഞാന്‍ അത് വക്കും. ഒരു സംവരണവും ഇല്ലാത്തവര ആണ് എന്ന് നാലാള്‍ അറിയട്ടെ.

    ReplyDelete
  33. ഇത് നമ്മുടെ നാട്ടിലെ കുഴപ്പമാണോ ടീച്ചറെ, എന്റെ മോള്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ പഠിച്ചിരുന്നപ്പോള്‍ അവളോട്‌ ആരും ചോദിച്ചിരുന്നില്ല,ജാതി ഏതെന്ന്...എന്നാല്‍, കേരളത്തിലെ സ്കൂളില്‍ പഠിക്കാന്‍ വന്നതിന്റെ അടുത്ത ദിവസം തന്നെ സ്കൂളില്‍ നിന്നും വന്ന മോളുടെ ചോദ്യം, നമ്മള്‍ ഏതു ജാതിയാണ് എന്ന്.മനുഷ്യജാതിയാണ് എന്ന് പറഞ്ഞാല്‍ മതി എന്ന് പറഞ്ഞു കൊടുത്തു.അതിനടുത്ത ദിവസം വന്നപ്പോള്‍, ഒന്നു കൂടെ വ്യക്തമായി ചോദിച്ചു, നമ്മള്‍ അമ്പലക്കാരാണോ അതോ പള്ളിക്കാരാണോ എന്നാ കുട്ടികള്‍ ചോദിക്കുന്നതെന്ന്.... അങ്ങിനെയാണ് ജാതിയുണ്ടെന്നും അതില്‍ വ്യത്യാസമുണ്ടെന്നും ഒക്കെ മോള്‍ അറിയാന്‍ തുടങ്ങിയത്....നമ്മള്‍ വേണ്ടെന്നു വച്ചാലും സമൂഹം അടിച്ചേല്‍പ്പിക്കുകയല്ലേ ഈ ജാതി ചിന്തയും മറ്റും...?

    ReplyDelete
  34. വായിച്ചു. നന്ദി. പലതും ശരിതന്നെ. എന്നാൽ സർക്കാർ ജാതി ചോദിക്കും വരെ, ഈ ആനുകൂല്ല്യങ്ങൾ പോകും വരെ ജാതി നിലനില്ക്കും. മനുഷ്യന്റെ സംകുചിത മനസ്തിതി മാറും വരെ ജാതി നിലനില്ക്കും. മിനി റ്റീച്ചറിന്റെ മനസ്സും അല്പം "മിനി" ആയിപ്പോയി എന്നു തോന്നുന്നു റ്റീച്ചറെ. റ്റീച്ചർക്കും ജാതിയുള്ളതു കൊണ്ടു പറഞ്ഞു പോയതാണെ.

    ഞങ്ങളുടെ നാട്ടിൽ സ്ഥാനപ്പേർ വ്യക്തികൾക്കല്ല കുഡുംബങ്ങൾക്കാണു കോടുത്തിരുന്നത്. അതു കൊണ്ടാണു റ്റീച്ചറെ ഞാനീ'പ്പണിക്കർ' ഉപയോഗിക്കുന്നതു്. കണ്ണൂരിൽ അങ്ങനെ അല്ലായിരിക്കാം.

    ഉദയഭാനു പണിക്കർ

    ReplyDelete
  35. തിരുവനന്തപുരത്ത് ജനിച്ചു വളര്‍ന്നത്‌ കൊണ്ടും, എനിക്കറിയാവുന്ന നാല് പിന്തലമുറക്കാരും തിരുവനന്തപുരം സ്വദേശികള്‍ ആയതുകൊണ്ടും, തിരുവനന്തപുരത്തുകാരെ കുറിച്ച് കുറച്ചു പറഞ്ഞപ്പോള്‍ സ്വാഭാവികമായും രക്തം തിളച്ചു.

    കേരള സംസ്ഥാനം രൂപം കൊടുത്തപ്പോള്‍ തിരുവനന്തപുരം തലസ്താനമാക്കിയത് തിരുവനന്തപുരതോടും അവിടുത്തെ നല്ലവരായ ജനങ്ങളോടും കാട്ടിയ ഏറ്റവും വലിയ ക്രൂരതയായിപ്പോയി. അക്രൂര കൃത്യത്തില്‍, തിരുവനന്തപുരത്ത് വന്നു, പിന്നീട് തിരുവനന്തപുരം സ്വദേശമാക്കിയ പരദേശികള്‍ ഉണ്ടാക്കി വയ്ക്കുന്ന നാണക്കേടുകള്‍ക്ക് പഴിചാരപ്പെടുന്നത് ബാക്കിയുള്ളവരും. നിങ്ങളുടെ വീട്ടില്‍ അതിഥിയായെത്തി നിങ്ങള്ക്ക് അപമാനം വരുത്തി വച്ചാല്‍ നിങ്ങളുടെ മനോഭാവം എന്തായിരിക്കും? അത് തന്നെയാണ് ഈ പാവം തിരുവനന്തപുരം സ്വദേശികളുടെ അവസ്ഥ.

    കണ്ണൂരിലെ പെണ്‍കുട്ടി ജാതി ചോദിച്ച പെണ്‍കുട്ടിയോട് സ്വദേശം ചോദിചിരുന്നോ എന്നറിയില്ല. ചോദിയ്ക്കാന്‍ സാധ്യത കുറവായിരുന്നു. അങ്ങനെ ചോദിച്ചിരുന്നു എങ്കില്‍, തിരുവനന്തപുരത്തെ ഹോസ്റ്റലില്‍ വച്ച് മറ്റൊരു നാട്ടുകാരി എന്ന് എഴുതേണ്ടി വന്നേനെ. ഉറപ്പു.

    അപ്പോള്‍, ഇനി നിങ്ങള്‍ പരിചയപ്പെടുന്ന തിരുവനന്തപുരത്ത് കാരന്റെ യദാര്‍ത്ഥ വേരുകള്‍ തിരുവനന്തപുരം ആണോ എന്ന് ഒന്ന് അന്വേഷിക്കുക. പിന്നെ, ജാതി വ്യവസ്ഥ ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന നാറികള്‍ ആണ് എന്ന് തിരുവനന്തപുരത്ത് ജോലി നോക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞിരിക്കുന്നു. കഷ്ടം. ഉറപ്പായും അദ്ധേഹത്തിന്റെ അടുത്ത തലമുറ അദ്ദേഹം പറയുന്ന തരത്തിലുള്ള 'നാറിയ തിരുവനന്തപുരം' സ്വദേശി ആയിരിക്കും.

    ReplyDelete
  36. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള സംഘടനകളെ നോക്കുക, തിരുവനന്തപുരം സ്വദേശികളായ എത്രപേര്‍ അത്തരം ജാതി-മത സംഘടകളുടെ തലപ്പത് ഉണ്ടെന്നു? രാഷ്ട്രീയ സംഘടനകളില്‍ എത്രപേര്‍ മുന്‍നിര നേതാക്കള്‍ ആയിട്ടുണ്ട്‌? വളരെ കുറവാണ്. ഹിന്ദുത്വം ആക്രമിച്ചു കീഴടക്കി എങ്കിലും, പഴയ ദ്രാവിഡരുടെ സഹിഷ്ണുതയും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാനുള്ള കഴിവും ഒന്നും ഇപ്പോഴും തിരുവനന്തപുരത്തുകാര്‍ മറന്നിട്ടില്ല.

    നിങ്ങളില്‍ പലരും പറയുന്നത് പോലെ, വളരെ സങ്കുചിത മനസ്തിതിക്കാര്‍ ആയിരുന്നു തിരുവനന്തപുരത്ത് കാര്‍ എങ്കില്‍, മാറാടും മറ്റു പലതും അതിനേക്കാള്‍ തീവ്രതയോടെ ഇവിടെ പലവുരു അരങ്ങേരുമായിരുന്നു.

    സഹിഷ്ണുതയുടെ അങ്ങേയറ്റത്തെ പ്രത്യക്ഷമായ ഉദാഹരണമാണ് തിരുവനന്തപുരം. പാളയം എന്ന സ്ഥലം അറിയാമോ? ഒരു മുസ്ലിം പള്ളിയും ഹിന്ദു ക്ഷേത്രവും ഒരേ മതില്‍ ഇവിടെ പങ്കിടുന്നു. ക്രിസ്ത്യന്‍ പള്ളി ഇവയുടെ തൊട്ടു മുന്നിലും പിന്നിലും. പാളയം കണ്ണേമാര മാര്‍ക്കറ്റില്‍ - പഴയ മീന്‍ ചന്തക്കും ഇറച്ചി കടക്കും അരികിലായി ദേവി ക്ഷേത്രം - ചന്തക്കുള്ളില്‍. ആറ്റുകാല്‍ പൊങ്കാല അറിയാമല്ലോ - ക്ഷേത്രത്തിനു പരിസരത്തുള്ളവര്‍ അന്ന് കീഴ്ജാതിക്കാരോ, ഉയര്‍ന്ന ജാതിക്കാരോ, ക്രിസ്ത്യാനോ, ഇസ്ലാമോ ഒന്നുമല്ല. എല്ലാവരും ഒരുപോലെ തന്നെ. എല്ലാ വീടും ഭക്തര്‍ക്ക്‌ വേണ്ടി ഒരുക്കപ്പെടുന്നു. ഇത് ആരും ഭയപ്പെടുതിയിട്ടോ ഒന്നുമല്ല. യദാര്‍ത്ഥ തിരുവനന്തപുരത്ത് കാരുടെ സഹിഷ്ണുത തന്നെയാണ്. അമ്പലത്തിലെയും പള്ളികളിലെയും പല ഉത്സവങ്ങളും ആഘോഷങ്ങളും ഞങ്ങള്‍ എല്ലാവരും ഒരു മനസ്സോടെ സഹകരിച്ചു പൂര്‍ത്തിയാക്കുന്നു. ബീമാപള്ളി ഉറൂസ്, ഇസ്ലാമുകളുടെ മാത്രം ഉത്സവമല്ല. ബീമാപള്ളി പോലും, മുസ്ലിമുകളുടെ മാത്രം പള്ളിയല്ല. വെട്ടുകാട് തിരുന്നാളും അതുപോലെ തന്നെ. ഇതൊക്കെ യദാര്‍ത്ഥ തിരുവനന്തപുരത്തുകാര്‍ക്ക് അത്ഭുതമോ അപമാനമോ ഒന്നുമല്ല, അഭിമാനമാണ്.

    ഇനിയും ഉണ്ട് ഉദാഹരണങ്ങള്‍. ഞങ്ങള്‍, പെരുന്നാളും, ഓണവും, ക്രിസ്തുമസും മറ്റു ആഘോഷങ്ങളും ഒരുപോലെ കൊണ്ടാടുന്നു. പെരുന്നാളിന് ബിരിയാണിയും, ക്രിസ്തുമസിനും ഈസ്റെരിനും അപ്പവും, ഓണത്തിന് സദ്യയും ഒക്കെ ജാതി മത വ്യത്യാസമില്ലാതെ ഞങ്ങള്‍ ഉണ്ടാക്കുകയും പങ്കു വയ്ക്കുകയും ചെയ്യുന്നു. ജാതി മത വ്യത്യാസമില്ലാതെ തന്നെ ക്രിസ്തുമസിന് ഞങ്ങള്‍ നക്ഷത്രങ്ങള്‍ തൂക്കുന്നു. ഇപ്പരയുന്നതൊക്കെ തലമുറകളായി ഇവിടെ ജനിച്ചു വളര്‍ന്ന തിരുവനന്തപുരത്ത് കാരെ കുറിച്ചാണ് കേട്ടോ, അല്ലാതെ, തലസ്ഥാന ജില്ലയായതുകൊണ്ട് ഇവിടെ കുടിയേറി പാര്‍ത്തു തിരുവനനന്തപുരത്ത് കാര്‍ എന്ന് വീമ്പ് പറയുന്ന പരദേശികളെ കുറിച്ചല്ല.

    ചുരുക്കി പറഞ്ഞാല്‍, മിനിയുടെ ലേഖനത്തില്‍ സൂചിപ്പിച്ചതുപോലെ ജാതി പറയുന്നതും ഉയര്‍ന്ന ജാതി ആണെന്ന് ഭവിക്കുന്നതും കേരളത്തില്‍ വളര്‍ന്നു വരികയാണ്. അതുപോലെ തന്നെ, തിരുവനന്തപുരം ആണ് സ്വദേശം എന്ന് അച്ചടി ഭാക്ഷയില്‍ പറയുന്നതും അതേ സമയം തിരുവനന്തപുരത്ത് കാര്‍ നാറികള്‍ ആണെന്ന് പറയുന്നതും. തിരുവനന്തപുരത്തുകാരുടെ യദാര്‍ത്ഥ ശൈലിയില്‍ (സുരാജ് വെഞ്ഞാരാമ്മൂട് പറയുന്നതല്ല തിരുവനന്തപുരം ശൈലി) സംസാരിക്കാന്‍ പോലും അറിയാത്ത വരുത്തന്മാര്‍ പറയുന്നത് കേട്ടു വായനക്കാര്‍ സദയം സാമാന്യവല്ക്കരിക്കതിരിക്കുക. സര്‍ക്കാര്‍ ജോലി മാത്രമാണ് തിരുവനന്തപുരത്തെ പ്രധാന വ്യവസായം. അതാകട്ടെ, തിരുവനന്തപുരതുകാര്‍ക്കായി പൂര്‍ണ്ണമായും സംവരണം ചെയ്തതുമല്ല. ഇപ്പോള്‍ മനസ്സിലായില്ലേ, പുത്തെന്‍കൂറു തിരുവനന്തപുരത്തുകാര്‍ എങ്ങനെ ഉണ്ടാകുന്നു എന്ന്?

    കാട് കയറി എങ്കില്‍ ക്ഷമിക്കണം.

    ReplyDelete
  37. ടീച്ചറുടെ പോസ്റ്റ്, എല്ലാം അറിയാം എന്നാലൊന്നും അറിയില്ലെന്ന മട്ടിലാണ് കാര്യം കൈകാര്യം ചെയ്തിരിക്കുന്നത്. താണജാതി ഉയര്‍ന്ന ജാതി എന്നത് കേവലം പേരില്‍ മാത്രം സത്തയുള്ള ഒന്നല്ലല്ലോ ? താണെതെന്നാല്‍ മോശമായത്, വൃത്തികെട്ടത്, അവഹേളിക്കപ്പെടേണ്ടത്, വെറുക്കപ്പെടേണ്ടത് ...അങ്ങിനെ എത്രയോ അര്‍ത്ഥാന്തരന്യാസങ്ങളെയാണ് വഹിക്കുന്നത്. ഒരാളുടെ ജാതി അയാളുടെ സാമൂഹികസ്ഥാനത്തെയും നിലവാരത്തെയും വിളംബരം ചെയ്യുന്ന ശബ്ദമാണ്. കീഴാളജാതിയില്‍ പിറന്ന ഒരാള്‍ക്ക് അഭിമാനിക്കത്തക്കതായി ഒന്നുമില്ല. അതാണ് ജാതിനിര്‍മിതിയുടെ ഘടന. അതേ സമയം സവര്‍ണജാതികള്‍ക്ക് ജാതി എന്നത് വലിയൊരു മൂലധനമാണ്. ആ സാംസ്ക്കാരികമൂലധനം എവിടെയും പ്രദര്‍ശിപ്പിച്ച് മറ്റുള്ളരുടെ മേല്‍ മാനസ്സികമായി അധീശത്വം ഉറപ്പിക്കാന്‍ തന്നെയാണ് പേരിന്റെ അറ്റത്ത് വാല്‍ കെട്ടിയിടുന്നത്. അല്ലാതെ അതൊരു യാദൃശ്ചികമോ നിഷ്ക്കളങ്കതയോ അല്ല.

    ഒരു പൊതുജനസഭാവലിയില്‍ വേശ്യകളും കള്ളന്മാരും കൈയയുര്‍ത്തുക എന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അങ്ങിനെയുള്ളവര്‍ അഭിമാനത്തോടെ കൈയുയര്‍ത്തുമോ ? ഇതിനു സമാനമാണ്, ക്ലാസ്സില്‍ അദ്ധ്യാപകര്‍ ലംസംഗ്രാന്റ് കിട്ടേണ്ട പട്ടികജീതിക്കാരും പട്ടികവര്‍ഗക്കാരും എഴുന്നേറ്റു നില്‍ക്കാന്‍ പറയുന്നത്. ഇങ്ങിനെ ഏഴുന്നേറ്റു നില്‍ക്കേണ്ടി വരുന്ന ഹതഭാഗ്യനോട് ഇവരേക്കാള്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരായതു കൊണ്ടു തന്നെ, ടീച്ചര്‍ ബോധപൂര്‍വം നടത്തുന്ന ചില കുശലാന്വേഷണങ്ങളുണ്ട്. നീയേതാ ജാതി പുലയിയിയോ പറച്ചിയോ മണ്ണാത്തിയോ ? ഇനി ടീച്ചര്‍ കേള്‍ക്കാത്ത അപൂര്‍വജാതി വല്ലതുമാണെങ്കില്‍ നിഷ്ക്കളങ്കത ചമഞ്ഞുകൊണ്ട് ചോദിക്കും ഓഹോ അങ്ങിനെയും ജാതിയുണ്ടോ ? നിങ്ങള്‍ പുലയരെക്കാള്‍ കൂടിയതോ കുറഞ്ഞതോ ? ഇതൊക്കെ കേള്‍ക്കുമ്പോള്‍ ടീച്ചറുടെ സാമനം ചവിട്ടിക്കീറാന്‍ മനുഷ്യപ്പറ്റുള്ള പ്രതികരണശേഷിയുള്ള ആരും ചിന്തിച്ചു പോകും (ഈയുള്ളവനു തോന്നിയിട്ടുണ്ട്). ആനുകൂല്യങ്ങള്‍ കൊടുക്കാനെന്ന രീതിയില്‍ ജാതിയെ പിച്ചിച്ചീന്തുന്ന കാര്യത്തില്‍ തൊണ്ണൂറ്റൊമ്പതു ശതമാനം അദ്ധ്യാപകരും വിവേകമില്ലാത്ത വിവരദോഷികളാണ്. ജാതി എന്നത് കുട്ടികളില്‍ ഉണ്ടാക്കുന്ന ഇംപാക്റ്റ് അദ്യാപകവിവരദോഷികള്‍ പരിഗണിക്കാറില്ല. ഒന്നാം ക്ലാസ്സുമുതലുള്ള സ്ക്കൂള്‍ വിദ്യാഭ്യാസകാലത്ത് ഇത്തരം സംഭവങ്ങള്‍ക്ക് ഇരയായി എസ്. ടി/എസ്.സി സഹപാഠികള്‍ വിളറിവെളുക്കുന്നത് കണ്ടിട്ടുള്ളതിനാലാണ് ഇതു പറഞ്ഞത്.

    ജാതിയുടെ മാനസ്സികാനുഭവം ഇത്തരത്തിലായിരിക്കുമ്പോഴാണ് ടീച്ചര്‍ നിഷ്ക്കളങ്കത ചമഞ്ഞുകൊണ്ട് പറയുന്നത്
    "ഒരു പ്രത്യേക ജാതിയില്‍ ജനിച്ചതിന്റെ പേരില്‍ സാമൂഹികവും സാമ്പത്തികവും സാംസ്ക്കാരികവും വിദ്യാഭ്യാസപരമായും താഴ്ന്നവരെ ഉയര്‍ത്താനായി നമ്മുടെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നത് ഒരു തരംതാണ പരിപാടി ആയി അത് അര്‍ഹതപ്പെട്ടവരില്‍ ഏതാനും ചിലര്‍ കാണുകയാണ്." എന്നും
    "ജാതിയുടെ പേരില്‍ സംവരണം ചെയ്ത ആനുകൂല്യങ്ങള്‍ വാങ്ങുന്ന നമ്മുടെ കേരളത്തില്‍ ജാതിപ്പേര് പറയാന്‍ മടിക്കുന്നതില്‍ വലിയ കാര്യമില്ല." എന്നുമൊക്കെ വിളിച്ചു പറയുന്നതില്‍ നിന്നും ഒന്നുകില്‍ താങ്കള്‍ 'നിഷ്ക്കളങ്ക' തന്നെയായിരിക്കണം, അല്ലെങ്കില്‍ ...!! ?

    ReplyDelete
  38. നിസഹാൻ കൃത്യമായി പറഞ്ഞു.
    റ്റീചറേ,സ്കൂളിലും-കോളേജിലുമായി പതിനഞ്ചു വർഷവും ഫീസുകൊടുക്കാതെ ലംസംഗ്രാന്റും സ്റ്റൈഫന്റും,ഹോസ്റ്റൽ സൌകര്യങ്ങളും നേടിയിട്ട് കഴിഞ്ഞ ഇരുപത്താറു വർഷം കേന്ദ്ര സർക്കാർ ജീവനക്കാരനായ(അതും സംവരണപ്രകാരം)ഒരു പട്ടിക ജാതിക്കാരനാണ് ഞാൻ(അന്നൊക്കെ -ഹരിജൻ).ജീവിതത്തിന്റെ വിവിധഘട്ടങ്ങളിൽ നേരിട്ട ജാതിജന്യമായ അവഗണന,ടീച്ചർക്കല്ല,കമ്മ്യൂണിസ്റ്റുകൾക്കോ,ഗാന്ധിയന്മാർക്കോ,യുക്തി വാദികൾക്കോ മറ്റേതുതരം വാദികൾക്കും മൻസിലാവില്ല.അല്ലങ്കിൽ അതിനത്ര പ്രാധാന്യമേകൊടുക്കുന്നുള്ളു.ചെരിപ്പിട്ട് കാലുപൊട്ടിയവന്റെ വേദന അവനല്ലെ മൻസ്സിലാക്കൂ.നിസ്സഹാൻ പറഞ്ഞിട്ടുണ്ട് കാര്യം ഞാനായി പറഞ്ഞു വീണ്ടും കൊളമാക്കണ്ടാ.

    ReplyDelete
  39. @ ചെകുത്താന്‍
    " ജാതി മത ചിന്തകള്‍ ആദ്യം ഒഴിവാക്കേണ്ടത് മനുഷ്യമനസ്സില്‍ നിന്നാണ്. എല്ലാവരും മനുഷ്യരാണ് എന്ന ചിന്ത ഉണ്ടാവുന്ന, ജാതി മത സംവരണം നിര്‍ത്തലാക്കുന്ന കാലം വരാനായി നമുക്ക് കാത്തിരിക്കാം. "

    മനസ്സ്, അതിന്റെ സംസ്ക്കാരം , ചിന്തകള്‍, വ്യവഹാരങ്ങള്‍ ഇവയെല്ലാം നാം ജീവിക്കുന്ന സാമൂഹികാവസ്ഥയുടെ ഉല്പന്നങ്ങളാണ്. ഇന്നത്തെ സാമൂഹികാവസ്ഥയും അതിലെ ജാതി, മതം, ദൈവം ഇവയെല്ലാം ഇന്നലെയുടെ തുടര്‍ച്ചയാണ്. ജാതിഭേദവും ദ്വേഷവും ഇല്ലാതാകണമെങ്കില്‍ സാമൂഹികസാഹചര്യങ്ങള്‍ മാറണം. സാഹചര്യങ്ങള്‍ മാറ്റണമെങ്കില്‍ ഭൌതികാര്‍ത്ഥത്തില്‍ അവയെ മാറ്റിത്തീര്‍ക്കണം. അതിനു യത്നിക്കാതെ നമുക്ക് ജാതില്ല മതമില്ല എന്നു പറഞ്ഞാല്‍ സാഹചര്യങ്ങള്‍ അതേപടി നിലനിര്‍ത്തിക്കൊണ്ട്, ചിന്തയില്‍ മാത്രം പരിവര്‍ത്തനങ്ങള്‍ വരുത്താമെന്നു വാദിക്കുന്നത് ഒരു സവര്‍ണ തന്ത്രമാണ്. എല്ലാ സവര്‍ണരുടെയും താല്പര്യം സംവരണം നിറുത്തലാക്കി സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്നാണ്. സമത്വത്തിന്റെ ഭൌതിക സാഹചര്യങ്ങള്‍ നിര്‍മിക്കാന്‍ വിമുഖത കാട്ടുന്നവര്‍ മനസ്സില്‍ നിന്നും ജാതിയും മതവും ഇല്ലാതാക്കിയാല്‍ ചുമ്മാതെ ഇല്ലാതാകുമെന്നു വിശ്വസിക്കുന്നത് വെറും മൌഢ്യം. താങ്കള്‍ സവര്‍ണനല്ലെന്നു വിശ്വസിക്കുന്നു.

    ReplyDelete
  40. @Indrajit-,
    ജാതിക്കാര്യം കഷ്ടം തന്നെ,
    krishna-,
    അപ്പോൾ അങ്ങനെയായോ?
    കുഞ്ഞൂസ് (Kunjuss)-,
    ജാതിയും മതവും നമ്മെ തേടിയെത്തുകയാണ്, എനിക്കും അനുഭവങ്ങൾ ധാരാളം ഉണ്ട്.
    Udayabhanu Panickar-,
    കണ്ണൂരിലും സ്ഥാനപ്പേര് ഉപയോഗിക്കുന്നവരുണ്ട്,
    Gurudas Sudhakaran-,
    തിരുവനന്തപുരക്കാരി എന്ന് ഞാൻ പറഞ്ഞില്ല, വർഷങ്ങൾക്ക് മുൻപ് കഴിഞ്ഞ ഈ സംഭവം(ചിലപ്പോൾ താങ്കൾ ജനിക്കുന്നതിനു മുൻപാകാം) ഇനി അവളോട് ചോദിക്കാൻ ഒരു സാദ്ധ്യതയും കാണില്ല. പിന്നെ 32 വർഷം ഞാൻ പഠിപ്പിച്ച സർക്കാർ വിദ്യാലയങ്ങളിൽ 14 ജില്ലക്കാരും പലപ്പോഴായി ഒന്നിച്ച് സഹകരിച്ച് സഹപ്രവർത്തകരായി ജോലി ചെയ്തിട്ടുണ്ട്. അവരുടെയൊക്ക നല്ല സ്വഭാവങ്ങൾ എനിക്കറിയാം. സ്വന്തം ജില്ലക്കാരെക്കുറിച്ച് അവർ പറഞ്ഞ അറിവുകൾ ധാരാളം ഉണ്ട്. ‘വിദ്യാലയ വിശേഷങ്ങൾ’ എന്ന ഗ്രൂപ്പിൽ ഞാൻ എഴുതിയ പോസ്റ്റുകളിൽ പല ജില്ലക്കാരുടെയും സ്വഭാവങ്ങൾ ഉണ്ട്.
    നിസ്സഹായന്-,
    ജാതിസംവരണം ഉള്ള കാലത്തോളം അദ്ധ്യാപകർക്ക് ജാതി ചോദിക്കേണ്ട അവസരങ്ങൾ ഉണ്ടാവും. അത് കള്ളന്മാരെയും വേശ്യകളെയും തിരിച്ചറിയുന്നതിന് സമാനമാണെന്ന് താങ്കൾ പറയുന്നു. ഒരു കുട്ടി ജാതി മാറ്റി എഴുതിയതിന്റെ പേരിൽ ആനുകൂല്യം നഷ്ടപ്പെട്ടപ്പോൾ, കുട്ടിയുടെ രക്ഷിതാവ് കത്തിയുമായി വന്ന് അദ്ധ്യാപകനെ ഭീഷണിപ്പെടുത്തിയ സംഭവം പോലും ഉണ്ടായിട്ടുണ്ട്.
    ചാർവാകൻ-,
    22 വർഷത്തെ പഠനവും 32 വർഷത്തെ സർക്കാർ ജോലിയും പെൻഷനും സംവരണ ആനുകൂല്യങ്ങൾ നേടിയിട്ടാണ് എനിക്ക് ലഭിക്കുന്നത്. ഞാനടക്കം അഞ്ച് സഹോദരങ്ങളും അവരുടെ ഭാര്യമാരും ഭർത്താക്കന്മാരും അവരുടെ മക്കളും എന്റെ മക്കളും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ട്. എന്നാൽ ഒരു ജാതിയിൽ‌പ്പെട്ടവരെയും ഉയർന്നത് താണത് എന്ന പേരിൽ അകറ്റി നിർത്തുന്നത്, വീട്ടിലും നാട്ടിലും വിദ്യാലയത്തിലും കണ്ടിട്ടില്ല. പിന്നെ സ്ക്കൂളിലുള്ള ചില സംഭവങ്ങൾ തുറന്ന് പറഞ്ഞെന്ന് മാത്രം.
    ജയൻ ഡോക്റ്റർ പറഞ്ഞതുപോലെ ജാതി ഇല്ലാതാവുന്നത് വർഗ്ഗസങ്കരണം വഴി ആവാനാണ് സാദ്ധ്യത. എന്റെ ബന്ധുക്കളിൽ അന്യജാതിക്കാരെ വിവാഹം കഴിച്ച ആറോളം ‌പേരുണ്ട്; ആർക്കും പ്രശ്നം ഉണ്ടായിട്ടില്ല.

    ReplyDelete
  41. ജാതി ചോദിക്കരുത് ...പറയരുത് എന്നെഴുതിയ ബോർഡുകൾ പോലും വളരെ വിരളം...സ്കൂളിലെ കുരുന്നുകൾ പരസ്പരം ചോദിക്കുന്നത് കേട്ടു നിൽക്കേണ്ടി വന്നിട്ടുണ്ടെനിക്ക്...നല്ല ആശയം

    ReplyDelete
  42. പുതിയതായി ഓഫീസില്‍ ജോലിയില്‍ പ്രവേശിച്ച ആളിന്റെ പേര് കണ്ടിട്ട് ജാതി ഒരു വിധത്തിലും മനസ്സിലാക്കാന്‍ കഴിയാത്തത്തില്‍ അസ്വസ്ഥനായ ഒരു സഹപ്രവര്‍ത്തകന്‍ ഒടുവില്‍ അയാളോട് നേരിട്ട് ജാതി എന്താണെന്ന് ചോദിച്ചു അയാള്‍ പറഞ്ഞില്ല ജാതി വ്യവസ്ഥയോട് താല്പര്യമില്ലാത്തതിനാല്‍ അയാള്‍ ഒഴിഞ്ഞുമാറി.ഒടുവില്‍ നിര്‍ബന്ധം കൂടുതലായപ്പോള്‍ കൂടുതല്‍ ചോദ്യത്തില്‍ നിന്നും ഒഴിയുന്നതിനായി അയാള്‍ നാരായണ ഗുരുവിന്റെ വാക്കുകള്‍ പറഞ്ഞു നോക്കി "ഒരു ജാതി ഒരു മതം ഒരു ദൈവം എന്നല്ലേ"
    ചോദിച്ചയാള്‍ക്ക് സന്തോഷമായി.ഇനി ഒന്നും പറയേണ്ട എനിക്ക് മനസ്സിലായി. ഇതാണ് ഇന്നത്തെ ലോകം......
    ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്ത്. നന്ദി.....

    ReplyDelete
  43. “ജാതി എഴുതാം ((ടീച്ചര്‍ക്ക് ബ്ലോഗിടാനായിട്ട്)) വായിക്കാം ((വായിച്ചാലല്ലേ കമന്‍‍റ് കിട്ടൂ)) “ പക്ഷേ.........???

    ചെറുതിന്‍‍റെ വീട്ടിലും ഉണ്ടാരുന്നു ഒരു ജാതി.
    ഇന്നാള് മതില് പണിയാനായിട്ട് അതും മുറിച്ച് :( അതോണ്ടിപ്പം ആരും ജാതി ചോദിച്ച് വരാറില്ല.

    (( പശൂം ചത്തു, മോരിന്‍‍റെ പുളീം പോയി, ഇനി വന്ന് ചര്‍ച്ചിച്ചിട്ട് കാര്യല്ലാലോ, അതോണ്ടാണേയ്)) ;)

    ReplyDelete
  44. ഒരു ജാതി മതം ഒരു ജാതി മനുഷ്യർ..

    ReplyDelete
  45. അവര്‍ണരുടെ ജാതി മോശവും സവര്‍ണരുടെ ജാതി മികച്ചതുമാകുന്ന സാമൂഹിക സാഹചര്യമാണ് സഹസ്രാബ്ദങ്ങളായി ഇവിടെ നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് സവര്‍ണര്‍ ജാതിപ്പേര് അഭിമാനമായി കൊണ്ടു നടക്കുന്നതും അവര്‍ണരില്‍ നന്നേ ചുരുക്കം സമുദായക്കാരൊഴികെയുള്ളവര്‍ ജാതി പറയാന്‍ മടികാണിക്കുന്നതും ദലിതര്‍ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചു എന്നു ദിനേന പരാതി പറയുന്നതും. Ascending order of reverence and descending degree of contempt എന്നതാണ് ജാതി വ്യവസ്ഥിതിയുടെ അടിസ്ഥാനാശയം. മതപരമായി ജാതി ഇല്ലാത്ത മുസ്ലിങ്ങളും ക്രിസ്ത്യാനികളും വരെ ഇന്‍ഡ്യയില്‍ ഈ ആശയം സ്വാംശീകരിച്ചിട്ടുള്ളവരാണ്. ജാതി എന്നത് ഒരു എഥ്നിക് ഐഡന്റിറ്റി ആണെന്ന Anthropological Survey of India(ASI)യുടെ കണ്ടെത്തല്‍ മനസ്സിലാക്കുകയും സ്വന്തം ജാതി ഐഡന്റിറ്റിയില്‍ അഭിമാനിക്കുകയും ചെയ്തുകൊണ്ടു മാത്രമേ അവര്‍ണര്‍ക്ക് ജാതിവ്യവസ്ഥിതിക്കെതിരായ പോരാട്ടം വിജയിപ്പിക്കാനാവൂ എന്നാണ് ഞാന്‍ കരുതുന്നത്. (caste consciousness(ജാതിബോധം) ഉം casteism(ജാതീയത) വും രണ്ടാണ്. രണ്ടും തമ്മിലുള്ള അതിര്‍വരമ്പ് നേര്‍ത്തതാണെങ്കിലും ആദ്യത്തേത് ആവശ്യമാണ്, വിശേഷിച്ച് അവര്‍ണജാതികള്‍ക്ക്)

    ReplyDelete
  46. നല്ല ലേഖനം !!

    ReplyDelete
  47. ഔദോഗിക മേഖലയിലും സംസ്ക്കരികമെഘലയിലും അറിയപ്പെടുന്ന ഒരാളുടെ മകന്‍ ആയത് കൊണ്ട് ആണോ എന്നറിയില്ല ജാതി വിവേചനം ഒന്നും ചെറുപ്പകാലത്ത് ഞാന്‍ അറിഞ്ഞിട്ടില്ല .ഞാന്‍ തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിച്ചത് നായന്മാരുടെ ഏരിയ ഇല ആയിരുന്നു,വീട് വാടകയ്ക്ക് കിട്ടാന്‍ ബുദ്ധി മുട്ട് ഒന്നും ഉണ്ട്യിരുനില്ല ,പക്ഷെ ആഴ്ച തോരുമുള്ള വീടുടമാസ്തന്റെ ചെക്കിംഗ് അസഹനീയം താനെ ആയിരുന്നു .സഹിക്കെട്ട് അവരോടു ചുട്ട മറുപടി കൊടുകെണ്ടിയും വന്നിട്ടുണ്ട് എന്റെ പിതാവിന്,ദൈവം സഹായിച്ചു പിന്നെ തിരുവനന്തപുരത്ത് തന്നെ മൂന്ന് വീടുകള്‍ ഞങ്ങള്‍ വാങ്ങി,ആ വിവരം ഒരിക്കല്‍ വഴിയ്ല്‍ വെച്ച് കണ്ട പഴയ ഉടമസ്ഥനെ (ഇയാള്‍ നായര്‍ അല്ല )അറിയിച്ച്പോള്‍ അയാളുടെ മുഖം വിളറി വെളുത്തു.ഞങ്ങള്‍ നായര്‍ ആയിരുനെങ്കില്‍ ആഴ്ച തോരുമുള്ള ചെക്കിംഗ് ഉണ്ടാവിലയിരുനു,അയല്‍വാസികളായ നായന്മാര് പോലും ഞങ്ങളുടെ വശം ആയിരുന്നു.നല്ല നായരും നക്കി നായരും ഉണ്ടല്ലോ, ഒരു നായര്‍ അയ വീട് ഉടമസ്ഥന്‍ ആസനത്തില്‍ കാന്‍സര്‍ വന്നു മരിച്ചു....സത്യം പറയട്ടെ ഞങ്ങളോട് ബഹുമാനം ഉള്ള നായന്മാര് കുറെ ഉണ്ട് ,ചിലര്‍ക്ക് ഒകെ ആണ് പ്രശ്നം ...

    ഈ അടുത്ത കാലത്ത് മത്രുഭുമിയിലെ ഒരു വാര്‍ത്ത‍ ഞാന്‍ ഒര്കുടിലും ഫേസ് ബോക്കിലും ഇട്ടു ,സംഭവം വേറെ ഒന്നും അല്ല "നായന്മാരുടെ സംബന്ദം "
    സംബ്ന്തം ഒരു തരം വ്യഭിചാരം ആണ് എന്നും അതില്‍ ഉണ്ടാകുന്ന മക്കളെ നമ്പൂതിരിമാര്‍ നോക്കാറില്ല എന്നും നമ്പൂതിരിയുടെ സ്വത്തില്‍ നായര്‍ സ്ത്രീക്കോ മക്കള്‍ക്കോ അവകാശം ഇല്ലെനും അയിഉര്ന്നു ആ വാര്‍ത്ത‍"...ഇത് കണ്ട്ടഹും ഒരാളുടെ മെസ്സേജ് ,നിന്നെ ജയിലില്‍ ആക്കും എന്ന്.ഹഹഹ് സ്വന്തം ചരിത്രം അറിയുമ്പോള്‍ നായന്മാര്‍ക്ക് എന്തിനാണ് ഈ വെപ്രാളം?...കേരള ചരിത്രം അറിയുന്ന എല്ലാവരും ഓര്‍കുന്ന കാര്യങ്ങള്‍ ആണ് നായന്മാരുടെ പത്രമായ മാതൃഭുമിയും പറഞ്ഞത്....ഇത് dhrm പോലെ ഉള്ള സംഘടനകളുടെ പ്രസിദ്ധീകരണത്തില്‍ ആണ് വന്നത് എങ്കില്‍ സാമുദായിക അവഹേലനതിനു (അങ്ങനെ ഒരു നിയമം ഇപ്പോള്‍ നായന്മാര്‍ക്കും ഉണ്ട്)റിമാണ്ട് ച്യെതെനെ.
    ...നീ പോയി കേസ് കൊടുക്കെടാ ഏന് പറഞ്ഞു ഫോണ്‍ നമ്പറും ഞന കൊടുത്തു,പിന്നെ പുള്ളിയെ കണ്ടില്ല,,,,,ഒര്കുടിലെ നായര്‍ കംമുനിട്യിലെ നായന്മാരുടെ ചരിത്രം വായിച്ചാല്‍ ചിരിച്ചു മരിക്കാം ,ചതുര്‍ വര്ന്യ വ്യവസ്ഥയില്‍ ശൂദ്രര്‍ അയ നായന്മാര്‍ ,ഓര്‍കുടില്‍ സ്വയം വിശേഹ്ഷിപ്പിചിരിക്കുന്നത് "ക്ഷത്രിയര്‍ " എന്ന് ആണ്,അവിടെ ത്തനെ വിവരം ഉള്ള നായര്‍ യുവാക്കളും യുവതികളും അത് തെറ്റ് ആണ് എന്നും nairs ശുദ്രസ് ആണ് എന്നും പറഞ്ഞിരിക്കുനതും കണ്ടു...

    ദളിതന്‍ ജാതി സ്പിരിറ്റ്‌ കാണിച്ചാല്‍ അത് complex ,നായര്‍ കാണിച്ചാല്‍ അത് തറവാടിത്തം ...അങ്ങനെ പറഞ്ഞ ഒര്ലോട് ഞാന്‍ ചോദിച്ചു മോനെ ഞങ്ങള്‍ പുലയര്‍ക്കു കൃഷി പണിയാണ് കുല തൊഴില്‍,പുലയന്‍=മണ്ണില്‍ അദ്വാനിക്കുനവന്‍ ,പുലക്കുന്നവന്‍ ഏന് ആണ് അര്‍ഥം ,നായന്മാരുടെ കുല തൊഴില്‍ എന്താ എന്ന് ചോദിച്ചു....അയാളെ പിന്നെ കണ്ടില്ല,....നായര്‍ വിരോധം ഉണ്ടാക്കാന്‍ അല്ല ഇത് ഒകെ പറയുന്നത് ചില നക്കി നായന്മാര് കാരണം നല്ല നായന്മാര്‍ക്ക് കൂടി ചീത്ത പേര് ഉണ്ടാവുകയാണ്....

    ReplyDelete
  48. നാന്നായി അവതരിപ്പിച്ചിരിക്കുന്നു... പിന്നെ പണ്ടത്തെ പോലെയല്ല ടീച്ചറേ ജാതി മത അതിര്‍വരമ്പുകള്‍ ഇക്കാലത്ത് കുറച്ചൊക്കെ തകര്‍ന്നു തുടങ്ങിയിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോഴത്തെ കുട്ടികളിലോക്കെ അത് പ്രകടമാണ്. ഇനിയങ്ങോട്ട് കൂടുതല്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്... അങ്ങനെ ഉണ്ടാകട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന :)

    ആശംസകളോടെ
    http://jenithakavisheshangal.blogspot.com/

    ReplyDelete
  49. നല്ല കാര്യം...ബാക്കി ഉള്ളവര്‍ സംവരണം വാങ്ങാന്‍ കാരണം നിങ്ങളെ പോലെ ഉള്ളവര്‍ ആണ് എന്ന് സംവരണം ഉള്ളവര്‍ക്കും തിരിച്ചറിയാമല്ലോ....പിന്നെ ജാതി പേര് ഇടുന്നത് ഒകെ സൂക്ഷിച്ചു വേണം ,നിങ്ങളെ പോലെ ചിലര്‍ മക്കള്‍ക്ക്‌ ഇട്ട പേരുകളുടെ ഒരു ചെറിയ ലിസ്റ്റ് ഇതാ
    കിളിരൂര്‍ പെന്‍ വാണിഭ കേസ് ഇലെ മുഖ്യ പ്രതി-ലത നായര്‍
    ധനലക്ഷ്മി എന്ന പതിനൊന്നു വയസുകാരിയെ കൊന്ന പ്രതി-സിന്ധു നായര്‍
    ബംഗ്ലൂര്‍ ദര്‍ഗ സ്ഫോടനം മുഖ്യ പ്രതി-സുരേഷ് നായര്‍
    മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണിത്താന്‍ വധ ശ്രമ കേസ് ഇലെ പ്രതി-dysp സന്തോഷ്‌ നായര്‍
    അഴിമതി കേസ് ഇല സുപ്രീം കോടതി തടവിനു ശിക്ഷിച്ച പ്രതി-ബാലാ കൃഷ്ണ പിള്ള ....(ലിസ്റ്റ് അപൂര്‍ണ്ണം)

    ReplyDelete
  50. ഹൈ ക്വാളിഫെയിഡുകാർ ഉദ്യോഗം മേയുന്ന ഇടങ്ങളിലാണ് ഇന്ന് ജാതിഗ്രുപ്പുകൾ ശക്തമായി ഉണ്ടാകുന്നത്. ഒരു മേൽജാതിക്കാരൻ (അത് അവന്റെ അമ്മ പറഞ്ഞുള്ള അറിവാണവന്. അമ്മയെ വിശ്വസിക്കുകയല്ലേ തരമുള്ളൂ)എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞ കാര്യം പറയാം. ഒരു വലിയ സോഫ്റ്റ്വെയർ കമ്പനി. നൂറുകണക്കിനാളൂകൾ പണിയെടുക്കുന്നു.പുതുതായി ഉദ്യോഗാർത്ഥികൾ വന്ന് ജോയിൻ ചെയ്യുമ്പോൾ സീനിയേർസ് ഉഴിഞ്ഞും കിഴിഞ്ഞും പരിചയപ്പെട്ട് ജാതി മനസിലാക്കും. തങ്ങളുടെ ഉന്നതജാതിക്കാരെമാത്രമേ അവരുടെ റൂമിൽ കിടത്തു. അവരുമായേ നല്ലസഹകരണമുള്ളൂ. അതൊക്കെ ശരിയാണോ എന്നു ചോദിച്ചപ്പോൾ അവൻ പറയുകയാണത്രേ താൻ ഉയർന്ന ജാതിക്കാരനാണ്. താൻ അതിന്റെ ആഢ്യത്വം കാണീക്കണമെന്ന്. മാത്രവുമല്ല താഴ്ന്ന ജാതിക്കാരൊക്കെ വിദ്യാഭ്യാസം നേടി ഉയർന്ന ജോലികളിൽ എത്തിയാൽ പിന്നെ ആര് നിലമുഴുകും, ആരു തെങ്ങിൽ കയറും,ആര് മറ്റ് കൂലിവേലകൾ ചെയ്യും എന്നൊക്കെയായിരുന്നു ആ പുതുതലമുറക്കാരനായ സോഫ്റ്റ്വെയർ എഞ്ചിനീയറുടെ ചോദ്യം. സ്കൂളിൽ പഠിക്കുന്നകാലത്ത് നക്കിത്തിന്നാൻ നല്ലിപ്പില്ലാതിരുന്ന ഒരുത്തനായിരുന്നു ഈ പറഞ്ഞത്. അന്ന് അവന് ജാതിയൊന്നുമില്ലായിരുന്നു! അതിരുകവിഞ്ഞ ജാത്യാഭിമാനം വച്ചു പുലർത്തുന്നവർ അവരുടെ രണ്ടുമൂന്നു തലമുറയ്ക്കു മുമ്പേ ഉള്ള അമ്മൂമ്മമാരുടെ ജീവിതാവസ്ഥകൾ, ബന്ധങ്ങൾ ഇതൊക്കെ തിരക്കുന്നതു നല്ലതാണ്. അപ്പോൾ പലരുടെയും സൂര്യ കിരീടം വീണുടയും......ഒരു തമാശ നമ്മുടെ നാട്ടിൽ പറയാറുണ്ട്. വലിയ തറവാട്ടിൽ ഒരുണ്ണി പിറക്കാനിരിക്കുമ്പോൾ ജ്യോത്സൻ പറഞ്ഞു, ആ കുട്ടി ജനിച്ചാൽ ഉടൻ കുട്ടിയുടെ പിതാവ് മരിക്കുമെന്ന്!കുട്ടിയുടെ അച്ഛന്റെ മരണം പ്രതീക്ഷിച്ച് എല്ലാരും വിഷമത്തിലിരുന്നു. പക്ഷെ കുട്ടിയെ പ്രസവിക്കാൻ പോകുന്ന മാതാവിന് അത്ര വിഷമമൊന്നും ഉണ്ടായിരുന്നില്ല. തന്റെ ഭർത്താവ് മരിക്കില്ലെന്ന് ആ ഗർഭിണിയ്ക്കറിയാമായിരുന്നു. ഒടുവിൽ കുട്ടി ജനിച്ചു.അടുത്ത നിമിഷം തന്നെ തറവാട്ടുവീട്ടിലെ തെങ്ങുകയറ്റക്കാരൻ തെങ്ങിൽനിന്നു വീണു മരിച്ചു. കുട്ടിയുടെ അമ്മയുടെ ഭർത്താവ് മരിച്ചതുമില്ല. ഇതൊന്നുമറിയാതെയായിരിക്കും ചിലർ ആഢ്യത്വം പറഞ്ഞു നടക്കുക. ഓരോ ജാതിയിലും പെട്ടവർ അതിനു താഴെയൂള്ളവരെ തൊട്ടുകൂടാത്തവരാക്കുന്നു! മേൽജാതി; തേങ്ങാക്കുല!

    ഈയിടെ എന്നോട് ഒരാൾ പറയുകയാണ് ഒരു ആഢ്യത്വമുള്ള പെണ്ണിനെ കെട്ടിക്കൊണ്ടു വരണമെന്ന്.ആഢ്യത്വം തിരിച്ചറിയാനുള്ള അടയാളങ്ങൾ ചോദിച്ചപ്പോൾ മറുപടിയുമില്ല.

    ഇതിനെല്ലാമിടയിൽ വർഗ്ഗ സങ്കരം എന്ന നിശബ്ദവിപ്ലവം ഇവിടെ നടന്നുകൊണ്ടിരികുകയാണ്.ജയൻ ഡോക്ടർ മേൽ പറഞ്ഞതുപോലെ സംഭവിക്കും. എത്രയൊക്കെ ബോധപൂർവ്വം ജാതിബോധം വളർത്താൻ ശ്രമിച്ചാലും. ഒരു വീട്ടിൽതന്നെ വ്യത്യസ്ത മതവിഭാഗക്കാരും വ്യത്യസ്ത ആരാധനാ മുറികളും ഉള്ള സ്ഥിതി വരും. ചില രാജ്യങ്ങളിൽ ഇപ്പോൾതന്നെ അങ്ങനെയുണ്ട്. ചിലപ്പോൾ വിശ്വാസങ്ങൾതന്നെ കാലഹരണപ്പെട്ടു എന്നും വരാം....! പക്ഷെ അത്രത്തോളമൊക്കെ കാലം ലോകത്തെനിലനിർത്താൻ ഇവിടെ ചിലർ സമ്മതിക്കുമോ എന്നതാണു പ്രശ്നം!

    ReplyDelete
  51. ഒന്നുംകൂടി ; മേൽജാതി ബോധക്കാരോടാണ്. ജാതിവിവേചനം കേട്ടും കണ്ടും മാത്രമേ നിങ്ങൾ അനുഭവിച്ചിട്ടുണ്ടാകൂ. അതാണു കുഴപ്പം. ജാതിവിവേചനം അനുഭവിച്ചിട്ടുള്ളവർക്കേ അതിന്റെ വേദന മനസിലാകൂ. ഒന്നോർക്കുക. ആരെങ്കിലും ഉന്നതജാതിയിൽ ജനിക്കുന്നത് സ്വന്തം മിടുക്കുകൊണ്ടല്ല! അപേക്ഷ നൽകിയിട്ടുമല്ല.

    ReplyDelete
  52. തട്ടത്തുമലസാറോ,
    എന്റെ ജാതി എന്താണെന്നറിയാമോ?

    ReplyDelete
  53. ഒന്നു് ഊഹിച്ചോട്ടെ. ഉദയഭാനു പണിക്കര്‍ അധഃകൃതനാണു് !

    ReplyDelete
  54. അറിയില്ലഉദയഭാനുസാർ. പണിക്കർ എന്നത് കേരളത്തിൽ പലഭാഗത്തും വ്യത്യസ്ത വിഭാഗക്കാർ ഉപയോഗിക്കുന്നുണ്ടെന്നാണറിവ്!

    ReplyDelete
  55. ഇ.എ.സജിം തട്ടത്തുമല-,
    എന്റെ ജാതി അറിഞ്ഞതിനുശേഷം മിണ്ടാതായ അയൽ വാസികൾ ഉണ്ട്. താങ്കൾ പറഞ്ഞതുപോലെ വർഗ്ഗസങ്കരണം നടക്കുന്ന കാലമാണ്. അന്യജാതിക്കാരായ കുട്ടികൾ ടീവി കാണാൻ വന്നാൽ തറയിൽ ഇരുത്തിയ അയൽ വാസിനിയുണ്ട്. (ടീവി അപൂർവ്വമായ കാലത്ത്). കുട്ടികൾ സ്ഥലം വിട്ടാൽ ഉടനെ നിലം കഴുകിത്തുടക്കും. അവരുടെ മകൻ വിവാഹം കഴിച്ചുവന്നത് താശ്ന്ന ജാതി എന്ന് പറയുന്നവളെയാണ്. ആ സ്ത്രീ അമ്മൂമ്മയായി താണജാതി എന്ന് അവൾ പറഞ്ഞവളുടെ കൊച്ചിനെ കളിപ്പിക്കുന്നു. എന്റെ വീട്ടിൽ നിന്ന് നോക്കിയാൽ കാണുന്ന 4 വീടുകളിൽ അന്യജാതിയിൽ പെട്ടവർ വധുവായി കടന്നുവന്നിട്ടുണ്ട്. അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
    ‘താഴ്ന്ന ജാതി എന്ന് സർക്കാർ പറയുന്ന ജാതിയിൽ ജനിച്ചവളാണെങ്കിലും’ പണിക്കർ എന്ന് ജാതിപ്പേരെഴുതിയതിനാൽ ആനുകൂല്യം നഷ്ടപ്പെട്ട പാവപ്പെട്ട നന്നായി പഠിക്കുന്ന പെൺകുട്ടിയെ എനിക്കറിയാം.

    ReplyDelete
  56. തട്ടത്തുമല സാറേ,

    പലതിലും ഉള്ളതിനാലാ അതുപയോഗിക്കാം എന്നു തീരുമാനിച്ചതും. കുറെ വർഷങ്ങളായി ഞാൻ എന്റെ കുടുംബപുരാണം തേടിത്തുടങ്ങിയിട്ട്. പിന്നോട്ടു നോക്കിനോക്കി ചെന്നപ്പോളൊരു രസം - ആറുജാതികൾ ചേർന്നുണ്ടായതാണത്രേ ഞാൻ. പാതി മെച്ചാതിയും പാതി കീച്ചാതിയും. അപ്പോൾ എന്റെ ജാതിയ്ന്താ?

    ReplyDelete
  57. http://shibisaketh.wordpress.com/2012/02/01/%E0%B4%9C%E0%B4%BE%E0%B4%A4%E0%B4%BF-%E0%B4%AE%E0%B4%A4-%E0%B4%B8%E0%B4%82%E0%B4%B5%E0%B4%B0%E0%B4%A3%E0%B4%82-%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%AE%E0%B5%8B/

    ReplyDelete
  58. ജാതി മത സംവരണം ആവശ്യമോ?
    പിന്നോക്ക വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുക്കേണ്ടത് ശരി തന്നെ.

    ഇത്തരം ആനുകൂല്യങ്ങളോ പരിഗണനകളോ മതത്തിന്റെയോ ജാതിയുടെയോ പേരിലാണോ കൊടുക്കേണ്ടത്.

    ഒരാള്‍ ഏതെങ്കിലും ഒരു മതത്തിലോ ജാതിയിലോ ജനിക്കുന്നത് അയാളുടെ കുറ്റമല്ല.

    സാമ്പത്തികമായ പിന്നോക്കാവസ്ഥയുടെ കാരണങ്ങള്‍ മനസിലാക്കി അതിനു പരിഹാരം കാണുകയാണ് വേണ്ടത്. വര്‍ഗിയത സംസാരിക്കുകയോ ഏതെങ്കിലും മതത്തിനോടോ ജാതിയോടോ ഉള്ള പ്രത്യേക താല്പര്യം കൊണ്ടോ വിദ്വേഷം കൊണ്ടോ അല്ല ഞാനിതു പറയുന്നത്,മതത്തിന്റെയും ജാതിയുടെയും അതിര്‍ വരമ്പുകള്‍ക്കു അപ്പുറം എല്ലാ മനുഷ്യരെയും മനുഷ്യരായി കാണാന്‍ ശ്രമിക്കണം.

    ആനുകൂല്യങ്ങളും സംവരണങളും നല്‍കുമ്പോഴും അവയില്‍ പലതും യഥാര്‍ത്ഥ ഗുണഭോക്താവിന് ലഭിക്കുന്നില്ല എന്നതാണ് സത്യം. പ്രാചിന കാലത്ത് ജോലി യുടെ അടിസ്ഥാനത്തില്‍ ആണ് ജാതി വ്യവസ്ഥ ഉടലെടുക്കുന്നത്, എന്നാല്‍ ഇന്ന് തങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയാണു ജാതിയെ ഉപയോഗിക്കുന്നത്.

    ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ഉള്ള എല്ലാ സംവരണങളും നിര്‍ത്തലാക്കാന്‍ ഉള്ള ആര്‍ജവം രാഷ്ട്രീയ നേത്രത്വം കാണിക്കണം.

    വര്‍ഗീയത (ജാതി, മതം, വര്‍ഗം) കക്ഷികള്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങിയതു മുതല്‍ രാഷ്ട്രീയ കക്ഷികള്‍ ഓരോ സമുദായങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. അത് മുതലെടുത്ത് പല സമുദായ നേതാക്കളും തിന്നു കൊഴുത്തിട്ടുമുണ്ട്. എന്നാല്‍ ആ സമുഹങ്ങളിലെയും മറ്റു സമുഹങ്ങളിലെയും പാവപ്പെട്ടവര്‍ ഇന്നും സമന്മാരാണ്. ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ വര്‍ഗീയമായി സംഘടിക്കണം എന്നാ അവസ്ഥാവിശേഷം അത്യന്തം നിക്ര്‍ഷ്ടമാണ്.

    പുരോഗമന ആശയമുള്ള സോഷ്യലിസത്തില്‍ വിശ്വസിക്കുന്ന ഇടതുപക്ഷ സംഘടനകള്‍ ഇത്തരം വര്‍ഗീയ പ്രീണന നയങ്ങള്‍ സ്വീകരിക്കുന്നത് തികച്ചും പരിതാപകരമാണ്.

    ന്വുനപക്ഷങ്ങളെ പ്രത്യേകിച്ചും യുവാക്കളെ സംഘടനയിലേക്ക് ആകര്ഷിക്കേണ്ടത് തികച്ചും ആവശ്യമാണ്, കാരണം ഇല്ലെങ്കില്‍ ഈ അവസരം തിവ്രവാദ ആശയങ്ങള്‍ ഉള്ള മറ്റു പല സംഘടനകളും ഏറ്റെടുക്കും. അത്തരം ഇടപെടലുകള്‍ ഒരു സമുഹത്തെ തന്നെ സംശയത്തിന്‍റെ കണ്ണിലക്കാനും കാരണമാകും.



    അനര്‍ഹര്‍ക്ക് അവസരം കിട്ടിയാലും മതത്തിന്റെയോ ജാതിയുടെയോ കാരണത്താല്‍ അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യം ഇവിടെ ഉണ്ടായിക്കൂടാ

    ഞാന്‍ ഈ പറഞ്ഞതിനോട്നിങ്ങള്ക്ക് യോജിപ്പോ വിയോജിപ്പോ ആവാം..

    എന്‍റെ അറിവും ചിന്തയും ആണ് ഞാന്‍ ഇവിടെ രേഖപ്പെടുത്തിയത്..അത് പരിമിതമാണ്. തെറ്റുണ്ടെങ്കില്‍ നിങ്ങള്‍ക്കും തിരുത്താം..

    എല്ലാ മതങ്ങളും മനുഷ്യ നന്മയ്ക്കാനെന്ന സത്യം മനസിലാക്കുക. അമിതമായി മതങ്ങളെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കാതിരിക്കുക!



    ഷിബിന്‍-ബി

    ReplyDelete
  59. ലേഖനത്തില്‍ നിന്നും ടീച്ചറുടെ ജാതി കൃത്യമായി വായിച്ചെടുക്കാം . ഉയര്‍ന്ന ജാതിക്കാര്‍ ജാതിപ്പേര്‍ വെക്കുന്നതില്‍ വലിയ എതിര്‍പ്പുണ്ട് ടീച്ചര്‍ക്ക് . അതേസമയം ഈ അനൂകൂല്യങ്ങള്‍ പറ്റുന്ന പട്ടികജാതി വര്‍ഗക്കാര്‍ അവരുടെ ജാതി പരസ്യമായി സമ്മതിക്കാത്തത്തിലും അതെ എതിര്‍പ്പ് കാണുന്നു. മനസ്സിലായി ....മനസ്സിലായി .

    ഇതുകൊണ്ടൊക്കെയാണ്‌ ജാതി യാഥാര്‍ത്ഥ്യമായി ഇന്നും നിലനില്‍ക്കുന്നത് .

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.