നിങ്ങൾ ഞങ്ങളെ തഴഞ്ഞെങ്കിലും ഇത്രയും കാലം ഞങ്ങൾ നിങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ ഇനിയുള്ളകാലത്ത് ഔദ്യോഗികമായി ഞങ്ങൾ ഇല്ലാതാവുകയാണ്. ഇത്രയും കാലം നിങ്ങളെ സേവിക്കാൻ അവസരം തന്നതിന് എല്ലാവരോടും നന്ദി പറയുന്നു.
നന്ദി, ഒരായിരം നന്ദി.
നാണയങ്ങളുടെ കൂട്ടത്തിൽനിന്നും വിടപറയുന്ന ഞങ്ങൾ ഏഴ്‌പേരുണ്ട്,
‘1,2,3,5,10,20,25’
ഇനി ഓർമ്മകളിലൂടെ,,,
ആറാം തരത്തിൽ പഠിക്കുമ്പോൾ കശുമാവ് (പറങ്കിമാവ്) ധാരാളമുള്ള വഴികളിലൂടെയാണ് എന്റെയും കൂട്ടുകാരുടെയും യാത്രകൾ. സ്ക്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള പറമ്പുകളെല്ലാം ഞങ്ങൾക്ക് സ്വന്തമാണ്. മാങ്ങ, കശുമാങ്ങ, നെല്ലിക്ക, പേരക്ക, പിന്നെ പേരറിയാത്ത പലതരം മരങ്ങളിൽനിന്നെല്ലാം താഴെ വീണതും വീഴാത്തതുമായ പഴങ്ങൾ, എല്ലാം നമുക്ക് സ്വന്തം. പുസ്തകസഞ്ചിയുമായി നടക്കുന്നതിനിടയിൽ പെൺകുട്ടികളും ആൺകുട്ടികളും കാൽവിരലുകൾ ഉപയോഗിച്ച് കശുവണ്ടി (അണ്ടി) കട്ടെടുക്കുന്നത് ഒരിക്കലും ഉടമസ്ഥൻ അറിയാറില്ല.
എല്ലാവരും ചേർന്ന് മാട്ടിയ അണ്ടികളുടെ എണ്ണം കൂടിയാൽ വഴിയിലുള്ള പീടികയിൽ അണ്ടികൾ വിൽക്കും. 4അണ്ടിക്ക് 1 പൈസ (ആദ്യം നയാപൈസ എന്നാണ് അറിയപ്പെട്ടത്, പിന്നീട് പൈസ മാത്രമായി) വെച്ച് കച്ചവടക്കാരൻ തരും. അങ്ങനെ അണ്ടിവിറ്റ് പണം കിട്ടിയാൽ ഓരോരുത്തരും അതിൽ ഒരു പൈസ തിരിച്ചുകൊടുത്ത്, ഒരാണി വെല്ലം(ശർക്കര) അല്ലെങ്കിൽ മൂന്ന് നാരങ്ങമിഠായി എന്നിവയിൽ ഏതെങ്കിലും വാങ്ങിയിട്ട്, അവ നുണഞ്ഞ്‌തിന്നുകൊണ്ട് നമ്മൾ ആണും പെണ്ണും അടങ്ങിയ കൂട്ടങ്ങളായി തിരമാലകളുടെ സംഗീതത്തോടൊപ്പം കടൽക്കാറ്റേറ്റ് വീട്ടിലേക്ക് നടക്കും. തീരപ്രദേശ ഗ്രാമവും ഗ്രാമീണരും അന്ന് ഞങ്ങൾ കുട്ടികൾക്ക് സ്വന്തം.
ചൊവ്വ ഹൈസ്ക്കൂളിൽ (നമ്മുടെ ഭൂമിയിൽതന്നെ കണ്ണൂരിലുള്ള ചൊവ്വ) പഠിക്കുമ്പോൾ, വീട്ടിൽനിന്നും രണ്ട് കിലോമീറ്റർ നടന്ന് ‘തോട്ടട’ നാഷനൽ ഹൈവേയിൽ എത്തിയിട്ട്, ബസ്സിൽ കയറിയാൽ കണ്ടക്റ്റർക്ക് 8 പൈസ കൊടുക്കണം. വിദ്യാർത്ഥികൾക്കുള്ള കൺസഷൻ ചാർജ്ജ്… ഈ കൺസഷൻ ലഭിക്കാൻ അന്ന് ബസ് മുതലാളി ഒപ്പിട്ട് സീല് വെച്ച കാർഡ് കൈയിൽ കരുതണം. അതുകൊണ്ട്, എല്ലാവർക്കും എല്ലാ ബസ്സിനും പാസ് ഉണ്ടായിരിക്കില്ല. ‘വിദ്യാർത്ഥി ആണെങ്കിലും കണ്ടക്റ്ററെ പാസ് കാണിച്ചില്ലെങ്കിൽ കൺസഷൻ ലഭിക്കാത്ത കാലമായതിനാൽ പാസ് എടുക്കാൻ മറന്നാൽ ഫുൾ ചാർജ്ജ് കൊടുക്കണം’. അങ്ങനെ എട്ട് പൈസയുടെ ഒറ്റനാണയം ഇല്ലാത്തതുകൊണ്ട്, ചില്ലറകളായി നൽകും.
പലരും കൊടുക്കുന്നത് 10 പൈസ ആയിരിക്കും.
അപ്പോൾ കണ്ടക്റ്റർ ബാക്കി 2 പൈസ തന്നില്ലെങ്കിൽ ബസ്സിൽനിന്നും ഇറങ്ങുന്നതിനിടയിൽ ചോദിച്ച് വാങ്ങും.
ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലത്ത് ഒരുദിവസം അച്ഛൻ എനിക്ക് തരുന്നത് 25 പൈസ. അതിൽ 8 + 8 പൈസ ബസ്സ്‌ചാർജ്ജ് കൊടുത്ത് ബാക്കി 9 പൈസ സ്വന്തം. അങ്ങനെയുള്ള 9 പൈസകൾ വർദ്ധിച്ചാൽ ഇന്റർവെൽ നേരത്ത് കേന്റീനിൽ പോയി പെൺപടകൾക്കിടയിൽ ഞാനും ഇടിച്ചുകയറിയിട്ട്, ചായയും ഉണ്ടക്കായയും വാങ്ങിത്തിന്നും. ഒരു ഗ്ലാസ്സ് ചായക്ക് 6 പൈസ കൊടുക്കണം. പെൺകുട്ടികൾ രാവിലത്തെ ഷിഫ്റ്റ് ആയതിനാൽ (8 മുതൽ 12.30 വരെ) ഉച്ചഭക്ഷണം എന്നും വീട്ടിലാണ്. പിന്നെ 8 പൈസ ലാഭിക്കാനായി പലപ്പോഴും നട്ടുച്ച നേരത്ത് ‘ടാറിട്ട റോഡിലൂടെ നടന്ന്’ വീട്ടിലേക്ക് പോയിട്ടുണ്ട്.
ശ്രീ നാരായണ കോളേജിൽ (കണ്ണൂർ) പഠിക്കുമ്പോൾ അഞ്ച് വർഷവും കൊടുത്ത ബസ് ചാർജ്ജ് 5 പൈസ വീതം. അന്ന് മിനിമം ചാർജ്ജ് 10 പൈസ ആയിരുന്നു. ബസ്സിൽ കൊടുക്കാനായി 5 പൈസകൾ എന്നും കൈയിൽ കരുതുമായിരുന്നു. കോളേജിൽ എത്തിയപ്പോൾ അച്ഛന് ചിലവ് കൂടി; ഒരുദിവസം 50 പൈസ തരണം. ഉച്ചഭക്ഷണം കോളേജിലെ കേന്റീനിൽ നിന്നും കഴിക്കാൻ 25 പൈസ കൊടുത്ത് കൂപ്പൺ വാങ്ങണം.
കുട്ടിക്കാലത്ത് ഞാൻ ഉപയോഗിച്ച നാണയങ്ങളിൽ ഒന്ന് മുക്കാൽ എന്ന കാലണ ആയിരുന്നു. അതിൽ നടുക്ക് തുളയുള്ള ഓട്ടമുക്കാലും ഓട്ടയില്ലാത്ത മുക്കാലും ഉണ്ടായിരുന്നു. പതിനാറണ ഒരു ഉറുപ്പികക്ക് സമം. ഒരണയുടെ കാൽഭാഗമാണ് മുക്കാൽ എന്ന് പറയുന്ന കാലണ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച കാലത്തെ ‘1947 ലെ’ ഓട്ടമുക്കാലാണ് ചിത്രത്തിലുള്ളത്.
ആദ്യകാലത്ത് വട്ടത്തിലുള്ള നയാപൈസ ആയിരുന്നു. നൂറ് നയാപൈസ ചേർന്നാൽ ഒരു രൂപ (ഉറുപ്പിക)
അങ്ങനെ പണത്തിന്റെ പുരാണം തുടരുന്നു.
‘`’
````````````````````````````````````````````````````````````````````````````````