“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

June 29, 2011

ഞങ്ങൾ പോവുകയാണ്…1,2,3,5,10,20,25…

                       നിങ്ങൾ ഞങ്ങളെ തഴഞ്ഞെങ്കിലും ഇത്രയും കാലം ഞങ്ങൾ നിങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ ഇനിയുള്ളകാലത്ത് ഔദ്യോഗികമായി ഞങ്ങൾ ഇല്ലാതാവുകയാണ്. ഇത്രയും കാലം നിങ്ങളെ സേവിക്കാൻ അവസരം തന്നതിന് എല്ലാവരോടും നന്ദി പറയുന്നു.
നന്ദി, ഒരായിരം നന്ദി.
നാണയങ്ങളുടെ കൂട്ടത്തിൽനിന്നും വിടപറയുന്ന ഞങ്ങൾ ഏഴ്‌പേരുണ്ട്,
‘1,2,3,5,10,20,25’
 നി ഓർമ്മകളിലൂടെ,,,
                          ആറാം തരത്തിൽ പഠിക്കുമ്പോൾ കശുമാവ് (പറങ്കിമാവ്) ധാരാളമുള്ള വഴികളിലൂടെയാണ് എന്റെയും കൂട്ടുകാരുടെയും യാത്രകൾ. സ്ക്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള പറമ്പുകളെല്ലാം ഞങ്ങൾക്ക് സ്വന്തമാണ്. മാങ്ങ, കശുമാങ്ങ, നെല്ലിക്ക, പേരക്ക, പിന്നെ പേരറിയാത്ത പലതരം മരങ്ങളിൽനിന്നെല്ലാം താഴെ വീണതും വീഴാത്തതുമായ പഴങ്ങൾ, എല്ലാം നമുക്ക് സ്വന്തം. പുസ്തകസഞ്ചിയുമായി നടക്കുന്നതിനിടയിൽ പെൺകുട്ടികളും ആൺകുട്ടികളും കാൽ‌വിരലുകൾ ഉപയോഗിച്ച് കശുവണ്ടി (അണ്ടി) കട്ടെടുക്കുന്നത് ഒരിക്കലും ഉടമസ്ഥൻ അറിയാറില്ല.
                      എല്ലാവരും ചേർന്ന് മാട്ടിയ അണ്ടികളുടെ എണ്ണം കൂടിയാൽ വഴിയിലുള്ള പീടികയിൽ അണ്ടികൾ വിൽക്കും. 4അണ്ടിക്ക് 1 പൈസ (ആദ്യം നയാപൈസ എന്നാണ് അറിയപ്പെട്ടത്, പിന്നീട് പൈസ മാത്രമായി) വെച്ച് കച്ചവടക്കാരൻ തരും. അങ്ങനെ അണ്ടിവിറ്റ് പണം കിട്ടിയാൽ ഓരോരുത്തരും അതിൽ ഒരു പൈസ തിരിച്ചുകൊടുത്ത്, ഒരാണി വെല്ലം(ശർക്കര) അല്ലെങ്കിൽ മൂന്ന് നാരങ്ങമിഠായി എന്നിവയിൽ ഏതെങ്കിലും വാങ്ങിയിട്ട്, അവ നുണഞ്ഞ്‌തിന്നുകൊണ്ട് നമ്മൾ ആണും പെണ്ണും അടങ്ങിയ കൂട്ടങ്ങളായി തിരമാലകളുടെ സംഗീതത്തോടൊപ്പം കടൽക്കാറ്റേറ്റ് വീട്ടിലേക്ക് നടക്കും. തീരപ്രദേശ ഗ്രാമവും ഗ്രാമീണരും അന്ന് ഞങ്ങൾ കുട്ടികൾക്ക് സ്വന്തം.  

                        ചൊവ്വ ഹൈസ്ക്കൂളിൽ (നമ്മുടെ ഭൂമിയിൽതന്നെ കണ്ണൂരിലുള്ള ചൊവ്വ) പഠിക്കുമ്പോൾ, വീട്ടിൽനിന്നും രണ്ട് കിലോമീറ്റർ നടന്ന് ‘തോട്ടട’ നാഷനൽ ഹൈവേയിൽ എത്തിയിട്ട്, ബസ്സിൽ കയറിയാൽ കണ്ടക്റ്റർക്ക് 8 പൈസ കൊടുക്കണം. വിദ്യാർത്ഥികൾക്കുള്ള കൺസഷൻ ചാർജ്ജ് ഈ കൺസഷൻ ലഭിക്കാൻ അന്ന് ബസ് മുതലാളി ഒപ്പിട്ട് സീല് വെച്ച കാർഡ് കൈയിൽ കരുതണം. അതുകൊണ്ട്, എല്ലാവർക്കും എല്ലാ ബസ്സിനും പാസ് ഉണ്ടായിരിക്കില്ല. ‘വിദ്യാർത്ഥി ആണെങ്കിലും കണ്ടക്റ്ററെ പാസ് കാണിച്ചില്ലെങ്കിൽ കൺസഷൻ ലഭിക്കാത്ത കാലമായതിനാൽ പാസ് എടുക്കാൻ മറന്നാൽ ഫുൾ ചാർജ്ജ് കൊടുക്കണം’. അങ്ങനെ എട്ട് പൈസയുടെ ഒറ്റനാണയം ഇല്ലാത്തതുകൊണ്ട്, ചില്ലറകളായി നൽകും.
പലരും കൊടുക്കുന്നത് 10 പൈസ ആയിരിക്കും.
                         അപ്പോൾ കണ്ടക്റ്റർ ബാക്കി 2 പൈസ തന്നില്ലെങ്കിൽ ബസ്സിൽനിന്നും ഇറങ്ങുന്നതിനിടയിൽ ചോദിച്ച് വാങ്ങും.

                           ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലത്ത് ഒരുദിവസം അച്ഛൻ എനിക്ക് തരുന്നത് 25 പൈസ. അതിൽ 8 + 8 പൈസ ബസ്സ്‌ചാർജ്ജ് കൊടുത്ത് ബാക്കി 9 പൈസ സ്വന്തം. അങ്ങനെയുള്ള 9 പൈസകൾ വർദ്ധിച്ചാൽ ഇന്റർവെൽ നേരത്ത് കേന്റീനിൽ പോയി പെൺപടകൾക്കിടയിൽ ഞാനും ഇടിച്ചുകയറിയിട്ട്, ചായയും ഉണ്ടക്കായയും വാങ്ങിത്തിന്നും. ഒരു ഗ്ലാസ്സ് ചായക്ക് 6 പൈസ കൊടുക്കണം. പെൺകുട്ടികൾ രാവിലത്തെ ഷിഫ്റ്റ് ആയതിനാൽ (8 മുതൽ 12.30 വരെ) ഉച്ചഭക്ഷണം എന്നും വീട്ടിലാണ്. പിന്നെ 8 പൈസ ലാഭിക്കാനായി പലപ്പോഴും നട്ടുച്ച നേരത്ത് ‘ടാറിട്ട റോഡിലൂടെ നടന്ന്’ വീട്ടിലേക്ക് പോയിട്ടുണ്ട്.

                          ശ്രീ നാരായണ കോളേജിൽ (കണ്ണൂർ) പഠിക്കുമ്പോൾ അഞ്ച് വർഷവും കൊടുത്ത ബസ് ചാർജ്ജ് 5 പൈസ വീതം.  അന്ന് മിനിമം ചാർജ്ജ് 10 പൈസ ആയിരുന്നു. ബസ്സിൽ കൊടുക്കാനായി 5 പൈസകൾ എന്നും കൈയിൽ കരുതുമായിരുന്നു. കോളേജിൽ എത്തിയപ്പോൾ അച്ഛന് ചിലവ് കൂടി; ഒരുദിവസം 50 പൈസ തരണം. ഉച്ചഭക്ഷണം കോളേജിലെ കേന്റീനിൽ നിന്നും കഴിക്കാൻ 25 പൈസ കൊടുത്ത് കൂപ്പൺ വാങ്ങണം.
                         കുട്ടിക്കാലത്ത് ഞാൻ ഉപയോഗിച്ച നാണയങ്ങളിൽ ഒന്ന് മുക്കാൽ എന്ന കാലണ ആയിരുന്നു. അതിൽ നടുക്ക് തുളയുള്ള ഓട്ടമുക്കാലും ഓട്ടയില്ലാത്ത മുക്കാലും ഉണ്ടായിരുന്നു. പതിനാറണ ഒരു ഉറുപ്പികക്ക് സമം. ഒരണയുടെ കാൽഭാഗമാണ് മുക്കാൽ എന്ന് പറയുന്ന കാലണ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച കാലത്തെ ‘1947 ലെ’ ഓട്ടമുക്കാലാണ് ചിത്രത്തിലുള്ളത്.
                         ആദ്യകാലത്ത് വട്ടത്തിലുള്ള നയാപൈസ ആയിരുന്നു. നൂറ് നയാപൈസ ചേർന്നാൽ ഒരു രൂപ (ഉറുപ്പിക)
          അങ്ങനെ പണത്തിന്റെ പുരാണം തുടരുന്നു.  
 ‘`’
````````````````````````````````````````````````````````````````````````````````

June 15, 2011

നാലാമത് മലയാളം വിക്കി പ്രവർത്തക സംഗമം, കണ്ണൂർ

                             വിജ്ഞാനം വിരൽത്തുമ്പിൽ ലഭ്യമാവുന്ന ഈ കാലഘട്ടത്തിൽ, സ്വന്തമായി നേടിയ അറിവുകൾ സ്വതന്ത്രമായി ആവിഷ്ക്കരിക്കാനും മറ്റുള്ളവരുമായി പങ്ക്‌വെക്കാനും വിനിമയം ചെയ്യാനും കഴിയും, എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണ് വിക്കിമീഡിയ. ഓരോരുത്തർക്കും ലഭിച്ച അറിവുകൾ മറ്റുള്ളവർക്ക് ഇന്റർനെറ്റിലൂടെ പ്രയോജനപ്പെടുത്താനായി സ്വതന്ത്ര ലൈസൻസിലേക്ക് മാറുന്ന കാഴചയാണ് വിക്കിപീഡിയ പദ്ധതികൾ‌വഴി ഉണ്ടാവുന്നത്. അങ്ങനെയുള്ള മലയാളം വിക്കി പ്രവർത്തകരുടെ നാലാമത് സംഗമം കണ്ണൂർ ജില്ലാ ലൈബ്രറി കൌൺസിൽ ഹാളിൽ‌വെച്ച് 2011 ജൂൺ 11ന് ശനിയാഴ്ച നടന്നു.
                         കണ്ണൂർ കാൽടെക്സിലെ ജില്ലാ ലൈബ്രറി ഹാളിൽ നടന്ന വിക്കി സംഗമത്തിൽ പങ്കെടുക്കാനായി വന്നവർ, പേര് രജിസ്റ്റർ ചെയ്തശേഷമാണ് അകത്തേക്ക് പ്രവേശിച്ചത്.
                     രാവിലെ പത്ത് മണിക്ക്, വിക്കി പ്രവർത്തക സംഗമ പരിപാടികൾ ആരംഭിച്ചു. വിക്കിപീഡിയ പ്രവർത്തകൻ ‘പി. സിദ്ധാർത്ഥ്’, പങ്കെടുക്കാൻ വന്നവരെ സ്വാഗതം ചെയ്തു. 
                       വിക്കിസംഗമത്തിന്റെ അദ്ധ്യക്ഷൻ കണ്ണൂർ ജില്ലാ ലൈബ്രറി കൌൺസിൽ സെക്രട്ടറി ‘പി. കെ. ബൈജു’ ആയിരുന്നു.
                        കണ്ണൂരിലെ വിക്കി പ്രവർത്തക സംഗമം ഉദ്‌ഘാടനം ചെയ്തത് കേരള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും സാമൂഹ്യപ്രവർത്തകനുമായ ഡൊക്റ്റർ ‘ബി.ഇക്ബാൽ’ ആയിരുന്നു. ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ഈ വിവരസാങ്കേതിക സംരംഭത്തിൽ കൂടുതൽ ആളുകൾ സംഭാവന നൽകി വികസിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മലയാളഭാഷാ സ്നേഹികളും സാംസ്ക്കാരിക പ്രവർത്തകന്മാരും മലയാളം വിക്കിയിൽ സംഭാവന ചെയ്യാൻ മുന്നോട്ട് വരണമെന്നും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
                        കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എൺപതോളം വ്യക്തികൾ നാലാമത് മലയാളം വിക്കി സംഗമത്തിൽ പങ്കെടുത്തു. വിക്കിമീഡിയ ഫൌണ്ടേഷൻ പ്രതിനിധികളായ ‘ബിശാക ദത്ത, ഹിഷാം മുണ്ടോൾ, ടോറി റീഡ്’ എന്നിവരും കണ്ണൂരിലെ സംഗമത്തിൽ പങ്കെടുത്തു. 
പരിചയപ്പെടൽ
ഹിഷാം മുണ്ടോൾ
                 പങ്കെടുത്ത ഓരോ വ്യക്തിയും വേദിയുടെ മുന്നിൽ വന്ന് സ്വയം പരിചയപ്പെടുത്തിയതിനാൽ അന്യോന്യം തിരിച്ചറിയാൻ വളരെയേറെ സഹായിച്ചു.
                         തുടർന്ന് മലയാളം വിക്കിപീഡിയയും മറ്റു ഭാഷാ വിക്കിപീഡിയകളും താരതമ്യം ചെയ്ത് ‘ഷിജു അലക്സ്’ വിശദീകരിച്ചു. 
                         തുടർന്ന് മലയാളം വിക്കിപീഡിയയെ വിശദീകരിച്ച്, മലയാളത്തിന് മാത്രമായുള്ള മേന്മകൾ വിവരിച്ചത് ‘അനൂപ്’ ആയിരുന്നു.
                          അതിനുശേഷം വിക്കിഗ്രന്ഥശാലയെ വിശദീകരിച്ചത് ‘മനോജ്’ ആയിരുന്നു. സദസ്യർക്കുള്ള സംശയങ്ങൾക്ക് മനോജും ഷിജു അലക്സും ചേർന്ന് മറുപടി നൽകി.
                         പിന്നീട് വിക്കിചൊല്ലുകളെക്കുറിച്ച് ‘ഫുവാദ്’ സദസ്സിന് പരിചയപ്പെടുത്തി. ആ വിഷയത്തെക്കുറിച്ച് സദസ്യർക്കുള്ള സംശയങ്ങൾക്ക് ഉത്തരം നൽകിയത് ഷിജു അലക്സ്, ഫുവാദ്, ജുനൈദ്’ എന്നിവർ ചേർന്നായിരുന്നു.
ചിത്രങ്ങൾ സംഭാവന ചെയ്തവരിൽ എറ്റവും പ്രായം കുറഞ്ഞ സായിറാമിന്, ‘ടോറി റീഡ്’ ഉപഹാരം നൽകുന്നു
                         ഏതാനും മാസം മുൻപ് കഴിഞ്ഞ, ‘മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു’ എന്ന പരിപാടിയെക്കുറിച്ച് ‘ശ്രീജിത്ത്’ അവലോകനം നടത്തി. വിക്കിമീഡിയയിൽ ചിത്രങ്ങൾ സംഭാവന നൽകിയവരിൽ ഏറ്റവും പ്രായം കുറഞ്ഞ ഉപയോക്താവിനെയും ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംഭാവന നൽകിയ ഉപയോക്താവിനെയും സ്ത്രീ ഉപയോക്താവിനെയും പരിചയപ്പെടുത്തി. തുടർന്ന് വിക്കിപീഡിയ കോമൺസിനെ സദസ്സിന് പരിചയപ്പെടുത്തിയശേഷം സംശയങ്ങൾക്ക് മറുപടി നൽകി.
അജയ് കുയിലൂർ
ഭൂപടനിർമ്മാണം വിശദികരിക്കുന്നു
                    മലയാളം വിക്കിപീഡിയ ഏറ്റെടുത്ത പ്രധാന പദ്ധതി ആയ ഭൂപട നിർമ്മാണത്തെക്കുറിച്ച് ഷിജു അലക്സ് പരിചയപ്പെടുത്തിയപ്പോൾ അത് ദൌത്യമായി ഏറ്റെടുത്ത ‘അജയ് കുയിലൂർ’ സാങ്കേതികവശങ്ങൾ വിശദീകരിച്ചു.
കാസർഗോഡ് അന്ധവിദ്യാലയത്തിലെ ഹെഡ്‌മാസ്റ്റർ, ശ്രീ സത്യൻ മാസ്റ്റർ
                       നാലാമത് വിക്കി സംഗമത്തിൽ കാസർകോട് അന്ധവിദ്യാലയത്തിലെ ഏതാനും വ്യക്തികൾ പങ്കെടുത്തിരുന്നു. അന്ധവിദ്യാലയത്തിലെ ഹെഡ്‌മാസ്റ്ററായ ‘ശ്രീ. സത്യൻ മാസ്റ്റർ’ അന്ധന്മാർ വിക്കിപദ്ധതികൾ പ്രയോജനപ്പെടുത്തുന്നവിധം പ്രോഗ്രാം ചെയ്ത് മറ്റുള്ളവർക്ക് കാണിച്ചുതന്നത് പുത്തൻ അനുഭവംതന്നെ ആയിരുന്നു.
സത്യൻ മാസ്റ്റർ അന്ധന്മാർ വിക്കിപീഡിയ പ്രയോജനപ്പെടുത്തുന്ന വിധം ഡമോ ചെയ്ത് പരിചയപ്പെടുത്തുന്നു
                       മലയാളം വിക്കി പദ്ധതികളിലും മറ്റ് വെബ്‌സൈറ്റുകളിലും എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ കഴിയുന്ന ‘നാരായം’ എന്ന സോഫ്റ്റ്‌വെയർ ‘പി.പി. ജുനൈദ്’ പരിചയപ്പെടുത്തി. ഫോണ്ട് ഡൌൺ‌ലോഡ് ചെയ്യാതെ തന്നെ വെബ്‌സൈറ്റുകൾ കാണാൻ കഴിയുന്ന വെബ്‌ഫോണ്ടുകളെക്കുറിച്ച് ‘സന്തോഷ് തോട്ടിങ്ങൽ’ ക്ലാസ്സെടുത്തു.
ഉച്ചഭക്ഷണം, ഒപ്പം ചർച്ചകളും
                   ഉച്ചഭക്ഷണത്തിനുശേഷം പത്രസമ്മേളനം നടന്നു. വിക്കിമീഡിയ പ്രവർത്തകർ പങ്കെടുത്ത സമ്മേളനത്തിൽ വിക്കിപീഡിയയുടെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും വിശദമാക്കി.
പത്രസമ്മേളനം
                        മലയാളത്തിലെ വിവിധ കൃതികൾ ഉൾപ്പെടുത്തിക്കൊണ്ട് മലയാളം വിക്കിഗ്രന്ഥശാല തയ്യാറാകിയ സിഡി, നാലാമത് വിക്കി സംഗമത്തോടനുബന്ധിച്ച് പ്രകാശനം ചെയ്തു. സിഡിയുടെ കോപ്പി ‘ശ്രീ ഹിഷാം മുണ്ടോൾ’ ഏറ്റവും പ്രായം കുറഞ്ഞ വിക്കി ഉപയോക്താവായ ‘സായിറാമിന്’ നൽക്കിക്കൊണ്ട് പ്രകാശനചടങ്ങ് നിർവ്വഹിച്ചു. 
സിഡി പ്രകാശനം
                 പകർപ്പവകാശ കാലവധി കഴിഞ്ഞ വിവിധ മലയാള കൃതികളാണ് ഈ സിഡിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്ധ്യാത്മരാമായണം, ബൈബിൾ, സത്യവേദപുസ്തകം, ഖുർ‌ആൻ, ആദ്യമലയാള നോവലായ ഇന്ദുലേഖ, ഐതിഹ്യമാല, കേരളപാണിനീയം, തുഞ്ചത്തെഴുത്തച്ഛൻ ചെറുശ്ശേരി കുമാരനാശാൻ ശ്രീ നാരായണ ഗുരു ചങ്ങമ്പുഴ എന്നിവരുടെ സമ്പൂർണ്ണ കൃതികൾ, ഭക്തിഗാനങ്ങൾ, തനതുഗാനങ്ങൾ, തത്വശാസ്ത്രം, കമ്മ്യൂണിസ്റ്റ് മാനിഫസ്റ്റോ, വിക്കിമീഡിയ കോമൺസിലെ ചിത്രങ്ങൾ എന്നിവയെല്ലാം വിക്കി ഗ്രന്ഥശാല പ്രകാശനം ചെയ്ത ഒരു സിഡിയിൽ ലഭ്യമാണ്. മലയാളത്തിൽ പുറത്തിറങ്ങിയ ഏറ്റവും വലിയ ഡിജിറ്റൽ ആർക്കൈവ് ആയ വിക്കിഗ്രന്ഥശാലയുടെ സിഡി, ഓഫ്‌ലൈൻ ആയി പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ സംരംഭമാണ്. മലയാള ഭാഷക്ക് ഒരു മുതൽക്കൂട്ടാണ് വിക്കിയുടെ സിഡി.
കണ്ണൂർ ആകാശവാണിയുമായി ബിശാക ദത്തയുടെ അനുഭവം പങ്ക് വെക്കൽ
                 ജനാധിപത്യസംവിധാനമുള്ള നമ്മുടെ ഭാരതത്തിൽ സർക്കാർ സംരംഭങ്ങളുമായി ബന്ധപ്പെട്ട വിജ്ഞാനപ്രവർത്തനങ്ങളെല്ലാം കോപ്പിറൈറ്റ് നിബന്ധനകളുള്ളതിനാൽ ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയാത്ത അവസ്ഥയിലാണ്. ഇതെല്ലാം ആവശ്യക്കാർക്ക് ഉപയോഗിക്കാനുള്ള സാഹചര്യം ഉണ്ടാവുന്നത് നല്ലതാണ്. അതിനാൽ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള വെബ്‌സൈറ്റുകളുടെയും അനുബന്ധസേവനങ്ങളുടെയും ലൈസൻസ് ‘ക്രിയേറ്റീവ് കോമൺസ് ഷെയർ എലൈക്ക്’ പോലെയുള്ള സ്വതന്ത്ര ലൈസൻസിലേക്ക് മാറ്റണമെന്ന് കണ്ണൂരിൽ‌വെച്ച് നടന്ന നാലാമത് വിക്കി പ്രവർത്തകരുടെ സംഗമം കേരളസർക്കാറിനോട് അഭ്യർത്ഥിച്ചുകൊണ്ട് പ്രമേയം പാസ്സാക്കി.

                        കണ്ണൂരിലെ ഈ സംഗമവേളയിൽ വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കി ചൊല്ലുകൾ, വിക്കി നിഘണ്ടു, വിക്കി പാഠശാല, വിക്കിമീഡിയ കോമൺസ് തുടങ്ങിയ അനേകം വിജ്ഞാനശാഖകളിലേക്ക് സംഭാവന നൽകുന്നവരെ കാണാനും പരിചയപ്പെടാനും കഴിഞ്ഞു. ഒടുവിൽ നടന്ന സംവാദത്തിൽ വിക്കിപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവർക്ക് ഉണ്ടായ സംശയങ്ങൾക്ക് പ്രവർത്തകർ ചേർന്ന് വിശദമായ മറുപടികൾ നൽകി. കേരള ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാസെക്രട്ടറി ടി.വി. നാരായണൻ നന്ദി പ്രകാശിപ്പിച്ചു.
ഏറ്റവും കൂടുതൽ ഫോട്ടോ സംഭാവന ചെയ്ത, സ്ത്രീ ഉപയോക്താവിനുള്ള ഉപഹാരം ബിശാക ദത്ത നൽകുന്നു.
                           വിക്കിമീഡിയ കോമൺസിലേക്ക് ഏറ്റവും കൂടുതൽ ഫൊട്ടോ സംഭവനചെയ്ത വ്യക്തിയെയും, ഫോട്ടോ സംഭാവന ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെയും, ഏറ്റവും കൂടുതൽ ഫോട്ടോ നൽകിയ വനിതയെയും അഭിനന്ദിച്ച് ഉപഹാരം നൽകി. ഒടുവിൽ എല്ലാവരും ചേർന്ന് ഗ്രൂപ്പ് ഫോട്ടോ എടുത്തശേഷം വിടവാങ്ങി.
പിരിയുന്നതിന് മുൻപ് ഒരു ഗ്രൂപ്പ് ഫോട്ടൊ എടുക്കാനുള്ള ആരംഭം
                        വിക്കിമീഡിയ പ്രവർത്തകർ തമ്മിൽ കാണാനും പരിചയം പുതുക്കാനും വിക്കി പദ്ധതികൾ കൂടുതൽ ജനകീയമാക്കാനും കഴിഞ്ഞ, കണ്ണൂരിലെ ഈ കൂട്ടായ്മ വൻ വിജയമാണെന്ന് പറയാം.