“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

August 7, 2011

കെട്ടുതാലി പൊട്ടിക്കുന്ന നിമിഷങ്ങൾ

                             നാല്‌മണി ആയി ബെല്ലടിച്ചതോടെ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികളെല്ലാം ക്ലാസ്സിൽ‌നിന്ന് വെളിയിലിറങ്ങി; ഒപ്പം അദ്ധ്യാപകരും. സ്ക്കൂൾ ഗെയ്റ്റ് കടന്ന് റോഡിലെത്താനും ബസ്സിൽ കയറാനും അവിടെയുള്ള ചില അദ്ധ്യാപകർ വിദ്യാർത്ഥികളെക്കാൾ ഒട്ടും പിന്നിലായിരുന്നില്ല. അഞ്ച് മിനിട്ട് ബസ്‌യാത്ര ചെയ്ത് സമീപമുള്ള ചെറിയ പട്ടണത്തിൽ എത്തിയപ്പോൾ കൂട്ടത്തിൽ ഒരു അദ്ധ്യാപിക മറ്റ് യാത്രക്കാരോടൊപ്പം ഇറങ്ങി. വീടെത്താൻ ഇനി ഇരുപത് മിനിട്ട് നടക്കണം; അഞ്ച് മിനിട്ട് റോഡിലൂടെ, പിന്നെ ഇടവഴിയിലൂടെ,,,

                          ടീച്ചർ ഇരുപത് മിനിട്ട് നടന്നെത്തുന്ന ദൂരം മറ്റുള്ളവർക്ക് വെറും പത്ത് മിനുട്ട് മതിയാവും, അത്രക്ക് പതുക്കെ ശരീരഭാരവും വഹിച്ചാണ് നടത്തം. റോഡിലൂടെ നടക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടുമായി പലതരം വാഹനങ്ങൾ പോകുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെയാണ് അവർ നടക്കുന്നത്. റോഡ് കഴിഞ്ഞ് ആൽ‌മരത്തിന് സമീപം എത്തി ഇടവഴിയിലേക്ക് പ്രവേശിക്കാറായപ്പോൾ മുന്നിലൂടെ വന്ന ബൈക്ക്, പിന്നിലേക്ക് പോയത് ശ്രദ്ധിച്ചില്ല. എന്നാൽ ടിച്ചറെ കടന്ന് പിന്നിലേക്ക് ഓടിച്ചുപോയ ബൈക്ക് തിരിച്ചുവന്ന് തൊട്ടടുത്ത് നിർത്തിയത് ശ്രദ്ധിച്ചപ്പോഴേക്കും അത് സംഭവിച്ചു,
ടീച്ചറുടെ അഞ്ച് പവനോളം വരുന്ന താലിചെയിൻ അവന്റെ കൈയിൽ,,,
അതുമായി വന്നതിനെക്കാൾ സ്പീഡിൽ ആ ചെറുപ്പക്കാരൻ ബൈക്ക് ഓടിച്ചുപോയി.
ഒരു നിമിഷത്തെ ശരീരവേദനക്കും ഞെട്ടലിനും ശേഷം അവർ ഉച്ചത്തിൽ വിളിച്ചുകൂവി,
“അയ്യോ എന്റെ മാല,,, കള്ളൻ,,,,,”
തൊട്ടടുത്ത പറമ്പിൽ ജോലിചെയ്യുന്ന സ്ത്രീപുരുഷന്മാർ ഓടി വന്ന് കാര്യങ്ങൾ തിരക്കി. സംഭവങ്ങൽ അറിഞ്ഞപ്പോൾ പോലീസ്‌സ്റ്റേഷനിൽ അറിയിക്കാൻ പറഞ്ഞുകൊണ്ട് തിരികെ നടക്കുന്നതിനിടയിൽ അവർ പരസ്പരം പറഞ്ഞു,
“പരിസരം നോക്കാതെ നടന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും”

                          ‘പരിസരം നോക്കാതെ നടന്നതുകൊണ്ടാണോ’ ഇങ്ങനെ സംഭവിച്ചത്? തൊട്ടടുത്തുകൂടി പോകുന്ന ചെറുപ്പക്കാരൻ തന്റെ സ്വർണ്ണമാല പൊട്ടിക്കും എന്ന് ഒരു നിമിഷം മുൻപ് വരെ ചിന്തിച്ചിരുന്നില്ല. ബൈക്കിൽ വന്ന് സ്ത്രീകളുടെ മാല പൊട്ടിക്കൽ വ്യാപകമാവുന്ന കാലമാണ്. എനിക്കറിയാവുന്ന സംഭവങ്ങളിൽ മോഷണങ്ങൾക്ക് ഇരയാവുന്നത് അധികവും ഉദ്യോഗസ്ഥകളും അതിൽതന്നെ വലിയ വിഭാഗം അദ്ധ്യാപികമാരും ആണ്.
അതിന് കാരണങ്ങൾ പലതാണ്.
  1. ഉദ്യോഗസ്ഥകൾ എല്ലായിപ്പോഴും സ്വർണ്ണമാല അണിഞ്ഞിരിക്കും. സ്ഥിരമായി അണിയുന്നതിനാൽ കൂടുതലായി ശ്രദ്ധിക്കില്ല. മറ്റുള്ളവരിൽ ചിലർ വെളിയിൽ ഇറങ്ങുമ്പോൾ മാത്രം മാല അണിയുന്നവരാണ്. അവർക്ക് വെളിയിലിറങ്ങിന്ന അവസരങ്ങൾ കുറവായതിനാൽ മാല ശ്രദ്ധിക്കുന്നു.
  2. ഉദ്യോഗസ്ഥകൾ സ്വർണ്ണം അണിഞ്ഞ്‌കൊണ്ട് പലപ്പോഴും ഒറ്റക്ക് യാത്ര ചെയ്യുന്നവരാണ്; ദൂരയാത്രകളും ജോലി സംബന്ധമല്ലാത്ത യാത്രകളും അവർ ഒറ്റക്ക് ചെയ്യാറുണ്ട്. ജോലിയില്ലാത്ത സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ പലപ്പോഴും ഒറ്റയ്ക്ക് ആയിരിക്കില്ല, കൂടെ വീട്ടിലുള്ള ആരെങ്കിലും കാണും.  
  3. മാന്യതയുടെ ആവരണം ഉള്ളതിനാൽ മോഷണം നടന്നാൽ ബഹളം വെക്കാനും കള്ളനെ പിടിച്ച് വെക്കാനും ഉദ്യോഗസ്ഥകൾ മടിക്കുന്നു. അപ്പോഴേക്കും കള്ളൻ പമ്പയും മുല്ലപ്പെരിയാറും കടന്നിരിക്കും.
  4. അദ്ധ്യാപികമാർക്ക് ചെറുപ്പക്കാരെക്കുറിച്ച് തെറ്റായ ധാരണ ഉണ്ടാവുന്നതിനാൽ മോഷണം നടക്കുന്നതുവരെ കള്ളനെ സംശയിക്കില്ല. ഒരു ബസ്സിലോ സമ്മേളന സ്ഥലത്തൊ വെച്ച് ആരെങ്കിലും ‘ടീച്ചറെ’ എന്ന് വിളിച്ചാൽ അദ്ധ്യാപിക ആയവരും ആയിരുന്നവരും മൊത്തത്തിൽ തിരിഞ്ഞുനോക്കും. ഒരു ചെറുപ്പക്കാരൻ സമീപത്ത് വന്ന് എന്തെങ്കിലും ചോദിച്ചാൽ ഒരു ടീച്ചർ പെട്ടെന്ന് ചിന്തിക്കുന്നത്, ‘ഇവനെ ഏത് സ്ക്കുളിൽ, ഏത് ക്ലാസ്സിൽ‌വെച്ച്, എപ്പോഴായിരിക്കും ഞാൻ പഠിപ്പിച്ചത്?’ എന്നായിരിക്കും.

                           ബൈക്കിൽ വന്ന് കഴുത്തിൽ നിന്നും മാല പൊട്ടിച്ചവനെ ഒരിക്കൽ ഒരു സ്ക്കൂൾ വിദ്യാർത്ഥിനി പിടികൂടിയിരുന്നു. അതുപോലെ 78 കഴിഞ്ഞ കുഞ്ഞേലി ചേട്ടത്തി തന്റെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചവനെ വിടാതെ പിടികൂടിയ സംഭവവും ഏതാനും മാസം മുൻപ് ഉണ്ടായിരുന്നു.
                           ഇങ്ങനെ മാലമോഷണം വ്യാപകമായ കാലത്ത് എന്റെ ഒരു സഹപ്രവർത്തകയുടെ ബന്ധുവായ ഒരു ടീച്ചർ ബസ്സിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ഒരു യുവാവ് അടുത്ത് വന്ന് ചോദിച്ചു,
“ഹലോ, ഈ കൂത്തുപറമ്പ് എത്താൻ ഏത് വഴിയിലൂടെയാണ് പോകേണ്ടത്?”
പെട്ടെന്ന് ടീച്ചർ ഞെട്ടി; ടീച്ചറുടെ പ്രതികരണം കണ്ട് വഴി ചോദിച്ച യുവാവും ഞെട്ടി,
“ദൂരെ, ദൂരെ മാറി നിൽക്ക്,,, വഴി ചോദിക്കാൻ മറ്റാരെയും കണ്ടില്ലെ? എനിക്കറിയില്ല”
കഴുത്തിലെ സ്വർണ്ണമാല രണ്ട് കൈകൊണ്ടും മുറുകെപ്പിടിച്ച് പിന്നിലേക്ക് അകന്നുമാറി അവർ പറയുന്നത് കേട്ടപ്പോൾ വഴി ചോദിച്ചവൻ സ്ഥലം‌വിട്ടു.
***
                             ആ വലിയ വീട്ടിൽ രണ്ട്‌പേർ മാത്രം, അദ്ധ്യാപന സർവ്വീസിൽ നിന്നും വിരമിച്ച ഭാര്യയും ഭർത്താവും. മക്കളെല്ലാം വിവാഹിതരായി ജോലിസ്ഥലത്ത് കുടുംബമായി പാർക്കുന്നു. സാമ്പത്തികമായി ഉയർന്ന നിലവാരമുള്ള അവരുടെ കൂടെ മറ്റാരും താമസമില്ല. പതിവുപോലെ ഒരു രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഭാര്യക്കും ഭർത്താവിനും ഒന്നും തോന്നിയില്ല. അർദ്ധരാത്രി കഴിഞ്ഞ ഏതോ നേരത്ത് ടീച്ചർ ഞെട്ടിയുണർന്നപ്പോൾ മുറിയിൽ വെളിച്ചം. ഒപ്പം കണ്ടു, കഴുത്തിനു നേരെ കത്തിയുമായി ഒരു രൂപം. പേടിച്ച് ശബ്ദിക്കാനാവത്ത അവരുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല പൊട്ടിച്ച് കള്ളൻ നടന്നുപോകുന്നത് അവർ നോക്കി നിന്നു.
ഒച്ചവെക്കാത്തതുകൊണ്ട് ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് ടീച്ചർ,
  1. കള്ളനെ പിടിക്കാനുള്ള സൌകര്യവും ശക്തിയും അവസരവും ഒത്തുവന്നാൽ മാത്രം ആലോചിച്ച് മാത്രം ശ്രമിക്കുന്നതാണ് അഭികാമ്യം.
  2. നമ്മുടെ ഏതെങ്കിലും ചലനം മതിയാവും ചിലപ്പോൾ മോഷ്ടാവ്, കൊലയാളി ആവാൻ.
  3. മോഷണസമയത്ത് ആ മോഷ്ടാവ് നമുക്ക് അറിയാവുന്നവരാണെങ്കിൽ തീരെ മിണ്ടാൻ പാടില്ല; അവരെ തിരിച്ചറിഞ്ഞു എന്ന്, അറിയുന്ന നിമിഷം നമ്മുടെ ജീവൻ അപകടത്തിലാവും.
  4. ഉറങ്ങുന്നതിന് മുൻപ് വിടിന്റെ എല്ലാ മുറികളും മൊത്തമായി ഒന്ന് പരിശോദിക്കുന്നത് നല്ലതാണ്.
 ***
                            ഒരു പരീക്ഷാ ദിവസം ഉച്ചനേരം,, രാവിലെതന്നെ കുട്ടികളെ പരീക്ഷ എഴുതിച്ച നാല് അദ്ധ്യാപികമാർ ഒന്നിച്ച് സ്വന്തം വീടുകളിലേക്ക് നടന്ന് പോവുകയാണ്. ബസ്സിന് പോകാമെങ്കിലും സ്ക്കൂളിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകാനുള്ള ദൂരം മാത്രം ഉള്ളതിനാൽ ‘നടത്തം ആരോഗ്യം വർദ്ധിപ്പിക്കും’ എന്ന ആശയം പ്രാവർത്തികമാക്കിക്കൊണ്ട് നാട്ടിൻ‌പുറത്തുകൂടി നടക്കുകയാണവർ. നാട്ടിൻപുറത്ത് ആയതിനാൽ ആ വിദ്യാലയത്തിലെ അദ്ധ്യാപികമാർക്ക് നാട്ടുകാരെയും നാട്ടുകാർക്ക് അവരെയും നന്നായി അറിയാം.
                           അങ്ങനെ നട്ടുച്ചനേരത്ത് നടക്കുമ്പോഴാണ് സമീപത്തുള്ള ഒരു വീടിന്റെ പിന്നിലായി അല്പം അകലെ അഗ്നിജ്വാലകൾ കാണുന്നത്. മാർച്ച് മാസത്തെ ചൂടുള്ള ഉച്ചവെയിലിൽ, ഒരു വീടിനു സമീപമുള്ള വിറകുപുര കത്തുമ്പോൾ ഉണ്ടാകുന്ന അഗ്നിനാളങ്ങൾ ആകാശത്തോളം ഉയരുന്ന ആ കാഴ്ച മറ്റുള്ളവരോടൊപ്പം അദ്ധ്യാപികമാരും നോക്കിനിന്നു. അപ്പോൾ കൂട്ടത്തിൽ ഒരാൾ പറഞ്ഞു,
“ഇതെന്താ തീപ്പിടിച്ചിട്ടും ഫയർ സർവ്വീസൊന്നും വരാത്തത്?”
“ഇതിനെന്തിനാ ടീച്ചറെ ഫയർ സർവ്വീസ്?”
മറുപടി ഒരു പുരുഷശബ്ദമായതിനാൽ അവർ തിരിഞ്ഞുനോക്കി. അപ്പോഴേക്കും കൂട്ടത്തിലുള്ള ഒരു ടീച്ചറുടെ താലിമാലയും പൊട്ടിച്ച്‌കൊണ്ട്, പരിചയമില്ലാത്ത ഒരു ചെറുപ്പക്കാരൻ മറ്റൊരുത്തന്റെ ബൈക്കിന് പിന്നിലിരുന്നതും ബൈക്ക് ഓടിച്ച്‌പോയതും ഒന്നിച്ചായിരുന്നു.
                          അവർ ആരോടും പരാതി പറഞ്ഞില്ല, എന്നാൽ മറ്റൊന്ന് ചെയ്തു. നാല് പേരും സ്വർണ്ണ മാല മാറ്റി ഇമിറ്റേഷൻ ആക്കി മാറ്റി. വല്ലവനും അടിച്ചുമാറ്റിയാൽ പിന്നെ പ്രശ്നമില്ലല്ലൊ. ഇങ്ങനെയുള്ള സംഭവങ്ങൾക്ക് ശേഷം അദ്ധ്യാപികമാർ പലരും ധരിക്കുന്നത് ഇമിറ്റേഷൻ ആഭരണങ്ങളാണ് എന്ന്, മോഷ്ടാക്കളും അറിയുന്നുണ്ടാവും.
***
                          മനസ്സിൽ ഭീതിയുണർത്തുന്ന മറ്റൊരു അനുഭവം ഉണ്ടായത് എക്സ് ജവാന്റെ ധൈര്യശാലിയായ ഭാര്യക്കാണ്. ഭാര്യഭർത്താക്കന്മാരോടൊപ്പം പ്രായമായ അമ്മയും ഉള്ള അവരുടെ മകൻ ജോലി സ്ഥലത്താണ് താമസം. രാത്രി ഭക്ഷണത്തിനുശേഷം അടുക്കള ജോലിയെല്ലാം കഴിഞ്ഞ് വാതിൽ അടച്ചുപൂട്ടി ഉറങ്ങാൻ പോകുന്ന നേരത്ത്, വെളിയിൽ അടുക്കളവാതിലിനു സമീപത്ത് ഒരു വലിയ ശബ്ദം കേട്ടപ്പോൾ തൊട്ടടുത്ത മരം മുറിഞ്ഞു വീണതാണെന്ന് തോന്നി. എന്താണ് സംഭവിച്ചതെന്നറിയാൻ അടുക്കളയിൽ നിന്നും വെളിയിലേക്കിറങ്ങുന്ന വാതിൽ തുറന്നപ്പോൾ ടീച്ചർ ഞെട്ടി,
അരണ്ട വെളിച്ചത്തിൽ കാണാൻ കഴിഞ്ഞു,,,
വാതിലിന്റെ മുന്നിൽ തൊട്ടടുത്ത്, വലിയ ഒരു ആൾ രൂപം,,,
ഞൊടിയിടക്കിടയിൽ രണ്ട് കൈകൊണ്ടും കഴുത്തിലെ മാല ഇരു വശത്തേക്ക് വലിച്ച് പൊട്ടിച്ചത്, അവൻ സ്ഥലംവിട്ടതിന് ശേഷമാണ് ടിച്ചർ അറിഞ്ഞത്. അല്പം പോലും വേദനിക്കാതെ ദേഹത്ത് സ്പർശിക്കാതെ ആറ് പവനോളം വരുന്ന മാല പൊട്ടിച്ച നിമിഷം ഓർക്കുമ്പോൾ ഇന്നും അവർക്ക് ഞെട്ടൽ ഉണ്ടാകുന്നു,
“സ്വർണ്ണത്തിന് ഇത്രയും ഉറപ്പ് കുറവാണെന്ന് അറിഞ്ഞിരുന്നില്ല, ശരീരത്തിൽ നിന്നും ഊരിമാറ്റാതെ ചെയിനിന്റെ രണ്ട് വശങ്ങൾ പിടിച്ച്, ഇരു വശത്തേക്ക് വലിച്ചുപൊട്ടിക്കുക. ആ കള്ളൻ ഇങ്ങനെ പൊട്ടിക്കാൻ ദിവസങ്ങളോളം പ്രാക്റ്റീസ് ചെയ്തിരിക്കും”

രാത്രി നേരത്ത് വീടിന്റെ വെളിയിലേക്കുള്ള വാതിൽ തുറക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം,
  1. വീടിനു പുറത്ത് ആദ്യം ലൈറ്റ് ഇടണം.
  2. രാത്രി കറന്റ് പോയ സമയത്ത് അടച്ച വാതിൽ തുറക്കരുത്.
  3. രാത്രി ഒറ്റയ്ക്ക് സ്ത്രീകൾ വാതിൽ തുറക്കരുത്.
  4. വീടിന്റെ അകത്തുനിന്നും വെളിയിൽ കാണാനുള്ള സംവിധാനം ഉണ്ടാവണം.
  5. രാത്രി ആരെങ്കിലും വന്ന് വിളിച്ചാൽ ആളെ പരിചയമുണ്ടെന്നും അപകടം ഇല്ലെന്നും രണ്ട് പ്രാവശ്യം ചിന്തിച്ച് ഉറപ്പ് വരുത്തുക.
 സ്വർണ്ണത്തിന് വില കുതിച്ചുയരുകയാണ്,,, റോക്കറ്റ് പോലെ.
                            എന്നാൽ മലയാളിമങ്കമാർക്ക് അത് ഒഴിവാക്കനാത്ത ഒന്ന്‌ആയി മാറിയിരിക്കയാണ്. ഭക്ഷണം ശാരീരികമായ ആവശ്യമാണെങ്കിൽ വസ്ത്രം സാമൂഹികമായ ആവശ്യമാണ്. എന്നാൽ ഇന്നത്തെകാലത്ത് മലയാളിക്ക് വസ്ത്രം കുറഞ്ഞാലും സ്വർണ്ണം സാമൂഹികമായ ആവശ്യമാണെന്ന് ഏതെങ്കിലും ആഘോഷവേളകൾ ശ്രദ്ധിച്ചാൽ അറിയാം. കഴുത്തിലും കൈകളിലുമായി എത്ര ആയിരങ്ങൾ നിരത്തിയിട്ടാണ് അവർ നടക്കുന്നത്? പല സ്ത്രീകളും അണിയുന്ന ആഭരണങ്ങളിൽ ഒരു ഗ്രാം പോലും അവൾ സ്വന്തമായി അദ്ധ്വാനിച്ച് ഉണ്ടാക്കിയത് ആയിരിക്കില്ല. ബന്ധുക്കളായ പുരുഷന്മാർ (അച്ഛൻ, സഹോദരൻ, ഭർത്താവ്, മക്കൾ) സമ്പാദിച്ചത് പ്രദർശ്ശിപ്പിക്കാനുള്ള വേദിയാവുകയാണ് സ്ത്രീയുടെ ശരീരം.

                             കെട്ടുതാലി മോഷണം പോകുന്ന നേരത്ത് ഉണ്ടാകുന്ന ശാരീരികമായ അപകടത്തെക്കാൾ വലുതാണ്, മാനസികമായും സാമ്പത്തികമായും ഉള്ള പ്രയാസങ്ങൾ. പഠിക്കുന്ന കാലത്ത് മാത്രമല്ല, ഇപ്പോഴും ചില ദിവസങ്ങളിൽ ആഭരണം അണിയാതെ ഞാൻ യാത്ര ചെയ്യാറുണ്ട്. ആ ദിവസങ്ങളിൽ എന്തൊരു ആശ്വാസമാണ്. പിന്നെ താലിചെയിൻ,,, അത് വിവാഹനേരത്ത് കഴുത്തിൽ കെട്ടിയത്, പണത്തിന്റെ അത്യാവശ്യം വന്നപ്പോൾ ഊരിവിറ്റു. ഇപ്പോൾ വാങ്ങിയ മൂന്നാമത്തെ താലിമാല വീട്ടിലായിരിക്കുമ്പോൾ അഴിച്ചു വെക്കാറാണ് പതിവ്. താലിയിലാണോ ദാമ്പത്യം കുടികൊള്ളുന്നത്? സ്വർണ്ണം അണിഞ്ഞില്ലെങ്കിൽ എന്താണ് പ്രശ്നം?