“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

November 28, 2011

പീഡനം വരുന്ന വഴികൾ


                                  ടീവിയിൽ ‘റിയാലിറ്റി ഷോ, കോമഡി ഷോ’ ആദിയായവ അരങ്ങ് തകർക്കുന്നതിന് മുൻപുള്ള ഒരു സുവർണ്ണകാലം. അക്കാലത്ത് തീപാറുന്ന മത്സരങ്ങൾ നടന്നിരുന്നത് വിദ്യാലയങ്ങളിലെ യുവജനോത്സവ വേദികളിലായിരുന്നു. മത്സരാർത്ഥികൾക്ക് ഗ്രെയ്ഡുകൾ നൽകിയിട്ട് കൂടുതൽ‌പേരെ സന്തോഷിപ്പിക്കുന്ന കാലത്തിനു മുൻപ്, ഒന്നാം സ്ഥാനം നേടാനായി കുട്ടികൾ അരങ്ങിൽ കളിക്കുമ്പോൾ രക്ഷിതാക്കൾ അണിയറയിൽ കളിക്കുന്നുണ്ടാവും. കൂടുതൽ പോയിന്റ് നേടിയ കുട്ടി ‘കലാതിലകം’ ആയി സിനിമയിലേക്ക് കയറുമ്പോൾ കൂടുതൽ പോയിന്റ് നേടിയ ജില്ല, സ്വർണ്ണക്കപ്പുമായി ആർത്തുവിളിച്ച് നടക്കുന്ന കാലം.
    
                               വിദ്യാർത്ഥികളിൽ ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനകൾ വെളിയിലേക്ക് ചാടുന്നത് ഇത്തരം യുവജനോത്സവമേളകളിലാണ്. എന്നാൽ വിദ്യാർത്ഥികളെക്കാൾ രക്ഷിതാക്കളുടെ മത്സരമായി മാറുന്ന രംഗമാണ് പലയിടത്തും കാണപ്പെട്ടത്. ഏതാനും ചില സ്റ്റേജ് ഐറ്റങ്ങളിൽ വിദ്യാർത്ഥികൾക്ക് ഒരു പങ്കും ഇല്ലാതെ അവ പൂർണ്ണമായും മറ്റുവല്ലവരുടെയും കഴിവിനെ എടുത്ത് കാണിക്കുന്നത് ആയിരുന്നു. അതുകൊണ്ടാവാം ‘ടാബ്ലോ, ഫാൻസി ഡ്രസ്സ്’ തുടങ്ങിയ നിറം പകർന്ന, കാണികളെ സന്തോഷിപ്പിച്ച, ഐറ്റങ്ങൾ യുവജനോത്സവങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടത്. അതോടൊപ്പം ചില ഐറ്റങ്ങൾ പുത്തനായി വന്നുചേർന്നിട്ടും ഉണ്ട്.

                             ഫാൻസി ഡ്രസ്സ് അതായത് ‘പ്രശ്ചന്നവേഷം’ വളരെ മുൻപ്, സ്ക്കൂൾ കായികമേളയോടൊപ്പമായിരുന്നു നടന്നത്. ഹൈസ്ക്കൂളിലും കോളേജിലും പഠിക്കുന്നകാലത്ത്, ‘സ്പോട്സ്’ നടക്കുമ്പോൾ അതിൽ താല്പര്യം കുറഞ്ഞ എന്നെപോലുള്ളവർ കാത്തിരുന്നത്, ഓട്ടത്തിനും ചാട്ടത്തിനും ഇടയിൽ കടന്ന്‌വരുന്ന പ്രശ്ചന്നവേഷധാരികളെ ആയിരുന്നു. കുഷ്ഠരോഗിയും ഭിക്ഷക്കാരിയും ന്യൂസ്‌പേപ്പർ‌ബോയിയും സംന്യാസിയും കല്ല്യാണപ്പെണ്ണും ഗ്രൌണ്ടിൽ കടന്നുവന്നാൽ അത് ഒറിജിനൽ ആണോ മത്സരവേഷമാണോ എന്ന് നമ്മൾ സംശയിക്കാറുണ്ട്. അങ്ങനെയുള്ള ഈ വേഷപ്പകർച്ച നേരെ യുവജനോത്സവ വേദിയിലെ സ്റ്റേജിലേക്ക് കടന്നുവന്നപ്പോൾ ആവേശത്തോടെ എല്ലാവരും അവയെ സ്വാഗതം ചെയ്തു.

                              ആദ്യകാലത്ത് ഫാൻസിഡ്രസ്സ് ആൺ‌കുട്ടികൾക്കും പെൺ‌കുട്ടികൾക്കും വേറെ വേറെ മത്സരങ്ങളായിരുന്നു ഉണ്ടായത്. ഫാൻസിഡ്രസ്സ് മത്സരത്തിന്റെ സുവർണ്ണകാലമായിരുന്നു അന്ന്; ആൺകുട്ടികളെല്ലാം പെണ്ണായി വേഷം മാറും, പെൺ‌കുട്ടികളെല്ലാം ആണായും വേഷം മാറും. പോലീസുകാരനും കുഷ്ഠരോഗിയും പാവവേഷവും നോട്ടെണ്ണുന്ന ഹാജിയാരും ഭ്രാന്തിത്തള്ളയും ഭിക്ഷക്കാരിയും അംഗവൈകല്യമുള്ളവരും റോബോട്ടുകളും വീരപ്പനും ഡയാനയും ബാർബിയും കൃഷിക്കാരനും സ്റ്റേജിൽ നിറഞ്ഞാടി. ആൺ‌കുട്ടികളുടെ വേഷത്തിൽ എടുത്തുപറയേണ്ടത്, മാറുമറക്കാതെ കുനിഞ്ഞ് വടികുത്തി നടക്കുന്ന വൃദ്ധയുടെ വേഷം ആയിരുന്നു.

                              വേഷമണിഞ്ഞ് വരുന്നത് ‘വിദ്യാർത്ഥിയാണോ’ അല്ല ‘വിദ്യാർത്ഥിനിയാണോ’ എന്ന സംശയം ചിലപ്പോൾ പന്തയത്തിൽ‌പോലും എത്തിച്ചേരാറുണ്ട്. ഒരിക്കൽ പ്രായമുള്ള മുസ്ലിം വൃദ്ധന്റെ വേഷമണിഞ്ഞ് സ്വന്തം അമ്മയോടൊപ്പം ഇരിക്കുന്നത് പെൺ‌കുട്ടിയാണെന്നറിയാതെ ചില ആൺകുട്ടികൾ‌വന്ന് ‘നീയെന്താടാ വേഷം‌കെട്ടി ഇവിടെയിരിക്കുന്നത്?’ എന്ന്‌പറഞ്ഞ് കൈപിടിച്ചു വലിച്ചതും അത് പെൺ‌കുട്ടിയാണെന്നറിഞ്ഞപ്പോൾ അവർ ഓടിരക്ഷപ്പെട്ടതുമായ സംഭവം അണിയറയിൽ നടന്നിട്ടുണ്ട്. അതുപോലെ ‘ആൺകുട്ടികളുടെ മത്സരത്തിൽ പങ്കെടുത്ത’, അംഗവൈകല്യം ബാധിച്ച് ഒരുകാൽ സ്വാധീനമില്ലാത്ത പെൺകുട്ടിയായി സ്റ്റേജിൽ വന്നത് ശരിക്കും പെൺകുട്ടിതന്നെയാണെന്ന് പറഞ്ഞ അദ്ധ്യാപകരുടെ തർക്കം, ഒടുവിൽ വേഷമഴിക്കുന്നിടത്ത് എത്തിയിട്ട് ആൺ‌കുട്ടിയെകണ്ട് തീർത്ത സംഭവവും ഉണ്ടായിരുന്നു.
                           
                             ഇന്നത്തെ കുട്ടികൾക്ക് ഇതെല്ലാം ടീ.വി.യിലെ കോമഡി ഷോകളിൽ കാണാൻ കഴിയും. കോമഡി ഷോകളുടെ പ്രധാന ആകർഷണം തന്നെ പെൺ‌വേഷം കെട്ടിയാടുന്ന പുരുഷന്മാരാണല്ലൊ. പെണ്ണായി വേഷം കെട്ടിയ പുരുഷന്മാരെ കാണുമ്പോൾ എന്റെ മനസ്സിൽ ഓടിയെത്തുന്നത് വർഷങ്ങൾക്ക് മുൻപ് ഒരു ആൺ‌കുട്ടി പെൺ‌വേഷം കെട്ടി വേദിയിൽ വന്നതാണ്.
                            വിട്ടിൽ‌നിന്നും അകലെയാണെങ്കിലും അദ്ധ്യാപകരെ ആദരിക്കാനും ബഹുമാനിക്കാനും നന്നായി അറിയുന്ന ശിഷ്യഗണങ്ങളെ പഠിപ്പിച്ച്‌കൊണ്ടിരിക്കുമ്പോഴാണ്, വിഖ്യാതമായ ആൺ‌പള്ളിക്കൂടത്തിലേക്ക് ട്രാൻ‌സ്ഫർ ചോദിച്ച് വാങ്ങിയത്. കാരണം ഒന്നേയുള്ളൂ; യാത്രാദൂരം പകുതിയായി കുറയും. അങ്ങിനെ ആൺ‌പള്ളിക്കൂടത്തിലെ ആൺ‌കുട്ടികളെ പഠിപ്പിക്കുന്ന കാലം. അദ്ധ്യാപകർക്ക് വിദ്യാർത്ഥികളെ പഠിപ്പിക്കാനും സ്വയം പഠിക്കാനും കഴിയുന്നത് ഇവിടെ വെച്ചാണ്. സത്യം പറഞ്ഞാൽ ഇവിടെയുള്ള വിദ്യാർത്ഥികളെ എനിക്ക് ഇത്തിരി ഭയം ഉണ്ടായിരുന്നു. ഒൻപതാം ക്ലാസ് മുതൽ എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപികമാരെക്കാൾ ഉയരം ഉണ്ടാവും; അതോടൊപ്പം തലതെറിച്ച സ്വഭാവം കൂടി ഉണ്ടായാൽ? പഠിപ്പിക്കുക എന്നത് ശരിക്കും ഒരു അഭ്യാസം തന്നെ ആയിരുന്നു. എന്നാൽ പഠനം ഒഴികെയുള്ള എല്ലാ കാര്യത്തിനും ഇവിടെയുള്ള ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ തയ്യാറാണ്.

                            അക്കാലത്ത് കണ്ണൂർ‌ജില്ലയിലെ സർക്കാർ സ്ക്കൂളുകളിൽ ‘ഹെഡ്’ ആയിവരുന്നത് മിക്കവാറും അന്യജില്ലക്കാരായിരുന്നു. കണ്ണൂർ ജില്ലക്കാർ പി.എസ്.സി. എഴുതി ജോലിനേടുന്നതിൽ പിൻ‌നിരയിലാവുമ്പോൾ തെക്കൻ കേരളത്തിലുള്ളവർ അന്നും ഇന്നും മുൻ‌നിരയിലുണ്ടായിരുന്നു. ബോയ്സ് ഹൈസ്ക്കൂളിൽ ഞാൻ ചേർന്നതിന്റെ അടുത്ത വർഷം പുതിയതായി പ്രമോഷൻ ലഭിച്ച ഒരു തിരുവനന്തപുരക്കാരി നമ്മുടെ ‘ഹെഡ്‌മിസ്ട്രസ്സ്’ ആയി വന്നുചേർന്നു. ദേശീയപാതക്കും റെയിൽ‌പാളത്തിനും ഇടയിൽ കിടന്ന് വീർപ്പുമുട്ടുന്ന നമ്മുടെ വിദ്യാലയത്തെ, അവർ വന്നനാൾതൊട്ട് മാറ്റിമറിക്കാൻ തുടങ്ങി.

                            അതിന്റെ ആദ്യപടിയായി തൊട്ടടുത്ത പള്ളിയിലെ ഗാനമേളട്രൂപ്പിലെ അംഗങ്ങളായ നമ്മുടെ വിദ്യാർത്ഥികൾ ശ്രുതിമധുരമായി ആലപിച്ചിരുന്ന പ്രാർത്ഥനയും ദേശിയഗാനവും നിർത്തലാക്കി. ആൺ‌കുട്ടികളല്ലെ, അവർ പാടെണ്ട, പഠിച്ചാൽ മതിയെന്ന് ഓർഡർ. പിന്നെ തൊട്ടടുത്ത തിങ്കളാഴ്ച മീറ്റിംഗിന് കണ്ണൂരിൽ പോയി ഉച്ചക്ക് തിരിച്ചുവന്നപ്പോൾ ഹെഡ്‌ടീച്ചർ ഒരു വിശേഷപ്പെട്ട വസ്തു കൊണ്ടുവന്നു,
‘ഒരുമീറ്റർ നീളമുള്ള ചൂരൽ’!
അദ്ധ്യാപകരുടെ മുന്നിൽ‌വെച്ച് ട്രെയ്ഡ് മാർക്കുള്ള കവർ പൊളിച്ച് ചൂരൽ വെളിയിലെടുത്തത് കണ്ടപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി. എന്നിട്ട് ഒരു പ്രഖ്യാപനം,
“ഇതുകൊണ്ട് ഇവിടത്തെ ആൺ‌പിള്ളേരെ മാത്രമല്ല, അദ്ധ്യാപകരെയും ഞാൻ നേരെയാക്കും”

                            അങ്ങനെ നേരെയാക്കാനുള്ള പരിശ്രമം നടന്നുകൊണ്ടിരിക്കെ യുവജനോത്സവം ആഗതമായി. അതുവരെ അദ്ധ്യാപകരെ പേടിച്ച് അമർന്നിരിക്കുന്ന വിദ്യാർത്ഥികൾ അല്പം സ്വതന്ത്രവായു ശ്വസിക്കുന്നത് ഇത്തരം അവസരങ്ങളിലാണല്ലൊ. ആൺ‌കുട്ടികളാണെങ്കിലും എല്ലാ ഐറ്റത്തിനും അവർ പങ്കെടുക്കും. ആർക്കും ആദ്ധ്യാപകരുടെ സഹായം ആവശ്യമില്ല.
യുവജനോത്സവ ദിനം,,, രണ്ടാം നാൾ,,,
സ്റ്റേജിൽ ഡാൻസ്, പാട്ട്, മോണോആക്റ്റ്, മിമിക്രി, ആദിയായവ നടന്നുകൊണ്ടിരിക്കെ അറിയിപ്പ് വന്നു,
അടുത്തത് ഫാൻസിഡ്രസ്സ്,,, അതായത് പ്രശ്ചന്നവേഷം;
അണിയറയിൽ വേഷങ്ങൾ അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്,
ആൺകുട്ടികളുടെ മാത്രം സ്ക്കൂളായതിനാൽ ഞങ്ങൾ അദ്ധ്യാപികമാർക്ക് അണിയറയിലേക്ക് പ്രവേശനം ഇല്ല. മുൻപ് ആൺ പെൺ ഇടകലർന്ന സ്ക്കൂളിലായപ്പോൾ യൂത്ത് ഫസ്റ്റിവെൽ വന്നാൽ എനിക്ക് വിശ്രമിക്കാൻ സമയം ലഭിക്കാറില്ല. ആഘോഷം കഴിഞ്ഞതിന്റെ പിറ്റേദിവസം ആശുപത്രിയിൽ അഡ്‌മിറ്റാവുന്ന ശീലവും എനിക്കുണ്ട്. എന്നാൽ ഇവിടെ അണിയറയുടെ പരിസരത്ത്‌കൂടി നടക്കുന്ന പണി മാത്രമാണ് ഇപ്പോൾ ഞങ്ങൾക്കുള്ളത്.  

വേഷങ്ങൾ ഓരോന്നായി സ്റ്റേജിൽ വരാൻ തുടങ്ങി,
മിക്കവാറും ഭിക്ഷക്കാർ,, ക്ഷയരോഗി,,, കാണാൻ അത്ര രസമൊന്നുമില്ല.
പിന്നെ പുസ്തകഭാരവുമായി ഒരു സ്ക്കൂൾ‌വിദ്യാർത്ഥി,
പിന്നെ മത്സ്യതൊഴിലാളി ഒരു കൂട്ട മീനുമായി വന്നു, പിന്നാലെ കുടനന്നാക്കുന്നവനും,
പിന്നീട് വന്ന വേഷം കണ്ടപ്പോൾ കാണികളെല്ലാം ഒന്നിച്ചെഴുന്നേറ്റ് കൈയ്യടിച്ചു, വന്നത്,,,
ഒരു ഭിക്ഷക്കാരി,,, ഒക്കത്തൊരു കുഞ്ഞ്,,, അല്ല കുഞ്ഞിന്റെ വലിപ്പമുള്ള ഒരു പാവയാണ്,
അവൾ മുഷിഞ്ഞ സാരിയുടെ തുമ്പ്‌കൊണ്ട് പൊതിഞ്ഞ കുഞ്ഞിനെ പാട്ടുപാടി മുലയൂട്ടാൻ ശ്രമിക്കുകയാണ്,,,
“വാവോ,,, വാവ,, കരയല്ലെ, എന്റെ പൊന്നല്ലെ,,, വാവ പാലുകുടിച്ചോ,,,”
ഇങ്ങനെ പോകുന്നു ഡയലോഗുകൾ; ശരിക്കും ഒരു ഭിക്ഷക്കാരി പെണ്ണ്, അതിനിടയിൽ അവൾ പണത്തിനായി കൈനീട്ടി യാചിക്കുന്നുമുണ്ട്.
ഇവിടെ ഒരു കാര്യം പറയാനുണ്ട്; അണ്ണാച്ചികളും അവരോടൊപ്പം ഇന്ന് സാധാരണയായി പറയുന്ന ‘അണ്ണാച്ചി’ എന്നൊരു വാക്കും കണ്ണൂർ ജില്ലയിൽ കടന്നുവരുന്നതിന് മുൻപുള്ള കാലമാണ്, അത്‌കൊണ്ട് ഭിക്ഷയാചിക്കുന്ന സ്ത്രീയെ, അവൾ തമിഴത്തി ആയാലും, ‘ഭിക്ഷക്കാരി’ എന്ന് മാത്രമാണ് വിളിക്കുന്നതും പറയുന്നതും
ഉഗ്രൻ വേഷവും അഭിനയവും’ അദ്ധ്യാപകർ ഒന്നടങ്കം പറഞ്ഞു, ‘ഒന്നാസ്ഥാനം അവന് തന്നെ’.
“പത്താം ക്ലാസ്സിലെ കുട്ടിയാണ്”
ഒരു സഹപ്രവർത്തകൻ പറഞ്ഞു,
ഇത്രക്ക് നന്നായി വേഷം കെട്ടിയവനെ ഒന്ന് നേരിട്ട് കാണണമല്ലൊ, ഞങ്ങൾ ചില അദ്ധ്യാപികമാർ അവൻ സ്റ്റേജിൽ നിന്ന് വെളിയിൽ വന്നപ്പോൾ അടുത്തേക്ക് നടന്നു. പെൺ‌വേഷം കെട്ടിയവൻ കൈയിലുള്ള പാവയെ തൊട്ടടുത്ത മേശപ്പുറത്ത് വെച്ച് അദ്ധ്യാപകരെ നോക്കിയൊന്ന് ചിരിച്ചു. അപ്പോഴാണ് കുറേയേറെ സഹപാഠികൾ അവനെ സമീപിച്ചത്, അവർ വന്ന ഉടനെ ഒരു ചോദ്യം,
“എടാ നീയാണോ പെണ്ണായി വന്നത്?”
മറുപടി പറയാൻ ഭിക്ഷക്കാരി വായതുറക്കുന്നതിന് മുൻപ് അത് സംഭവിച്ചു,
കൂട്ടത്തിൽ ഒരുത്തന്റെ കൈ നീണ്ടുവന്ന് മാറിലൊരു പിടുത്തം, അത് കണ്ട് മറ്റൊരുത്തൻ പിൻ‌വശം പിടിച്ചുഞെക്കി. പിന്നെ ഓരോ ഭാഗങ്ങളായി ആൺകുട്ടികൾ പിടിച്ചുവലിച്ച് സാരിയും ബ്ലൌസും കീറാൻ തുടങ്ങി, ബ്ലൌസിനുള്ളിൽ നിന്ന് പഞ്ഞികൾ വെളിയിലേക്ക് ചാടി. അപ്രതീക്ഷിതമായി പീഡനരംഗം കണ്ടുനിന്ന അദ്ധ്യാപികമാർ ഞെട്ടി. ശിഷ്യന്മാരെ പിടിച്ചുമാറ്റുന്നതിന് മുൻപ് പെണ്ണായി വേഷംകെട്ടിയവൻ ഓടാൻ തുടങ്ങി, പിന്നാലെ പതിനഞ്ചോളം ആൺകുട്ടികളും; സ്റ്റേജിന് മുന്നിലൂടെ, ക്ലാസ് മുറികളിലൂടെ ഓഫീസ് വരാന്തയിലൂടെ,,,
കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ‌കൊണ്ട് ശരീരം മറക്കാൻ ശ്രമിക്കുന്ന സ്ത്രീയുടെ പിന്നാലെ ഒരുപറ്റം വിദ്യാർത്ഥികൾ ഓടുന്നത്‌കണ്ട് യുവജനോത്സവത്തിലെ കാണികളായ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും അന്തം‌വിട്ടു. രക്ഷപ്പെടാൻ പഴുത് കാണാതെ ഓടുന്നവൻ ഒടുവിൽ ഓടിക്കയറിയത് അരവാതിലിന്റെ അടിയിലൂടെ നമ്മുടെ ഹെഡ്‌മിസ്ട്രസിന്റെ മുറിയിൽ!!!
“ടീച്ചറേ ഞാൻ,,,”
“ആരാ നീ?”
ബഹളം കേട്ട് ചൂരലെടുക്കാൻ തുനിഞ്ഞ നമ്മുടെ ഹെഡ്‌ടീച്ചർക്ക് ഒന്നും മനസ്സിലായില്ല. വെളിയിലെ ശിഷ്യഗണങ്ങൾ ഇര രക്ഷപ്പെട്ടതറിഞ്ഞ് വാതിലിന്റെ മുന്നിൽ വന്ന് കുനിഞ്ഞും ഏന്തിവലിഞ്ഞും നോക്കാൻ തുടങ്ങി; മാളത്തിലൊളിച്ച ഇരയെ എത്തിനോക്കുന്ന ചെന്നായകളെപോലെ,,, അകത്ത് പ്രവേശിക്കാൻ ആർക്കും ധൈര്യം പോര.
“ടീച്ചറെ ഞാൻ ഈ സ്ക്കൂളിലെ പത്താം ക്ലാസ്സിലെ കുട്ടിയാണ്, ഫാൻസി ഡ്രസ്സിന് മത്സരിച്ചതാ,,, അവരൊക്കെ എന്നെ പിടിച്ച് വലിക്കുന്നു,,”
“ഫാൻസി ഡ്രസ്സിന് ഈ വേഷമോ?”
“ഞാനൊരു ഭിക്ഷക്കാരിയായി വേഷം കെട്ടിയതാ”
“മോനേ, ഈ ലോകത്ത് എന്തെല്ലാം വേഷങ്ങൾ കെടക്കുന്നുണ്ട്? എന്നിട്ട് നിനക്ക് സാരിയും ബ്ലൌസുമിട്ട പെൺ‌വേഷമല്ലാതെ മറ്റൊന്നും കെട്ടാൻ തോന്നിയില്ലെ?”
ഹെഡ്‌മിസ്ട്രസ് പറഞ്ഞതൊന്നും മനസ്സിലാവാതെ മുറിയുടെ ഒരു മൂലയിൽ പേടിച്ച്‌വിറച്ച് നമ്മുടെശിഷ്യൻ നിൽക്കുകയാണ്.  ചൂരലുമായി വെളിയിലേക്കിറങ്ങുമ്പോൾ നമ്മുടെ ഹെഡ്‌ടീച്ചർ അവനെനോക്കി വീണ്ടും പറഞ്ഞു,
“പെണ്ണാവണമെന്നില്ല,,, പെൺ‌വേഷം കെട്ടിയാലും മറ്റുള്ളവർ ഉപദ്രവിക്കും”

22 comments:

  1. തേങ്ങ റെഡി...
    ആ സ്കൂളില്‍ പഠിപ്പിച്ചതിനു ടീച്ചര്‍ക്ക് ധീരതക്കുള്ള അവാര്‍ഡ്‌ തരണം..

    ReplyDelete
  2. പെണ്ണാവണമെന്നില്ല...
    പെൺ‌വേഷം കെട്ടണമെന്നുമില്ല...
    തൂണിൽ സാരി ചുറ്റിയാലും മതി...!
    പീഠനം ഉറപ്പാ...!!

    ReplyDelete
  3. ടീച്ചറേ നല്ല വായനക്കുള്ള വകയുണ്ടായിരുന്നു. പക്ഷേ അവസാന ഭാഗം അല്പം കടന്നുപോയില്ലേ? ഇങ്ങനെ ആരോപിക്കാൻ മാത്രം മലീമസമാണോ ഇവിടത്തേ ആളുകളുടെ മാനസീകാവസ്ഥ എന്നതിനു മറുപടി പറയേണ്ടിവരും കേട്ടോ.
    ദയവായി കാടടച്ച് വെടി വയ്ക്കുന്ന ഈ സ്വഭാവം എല്ലാവരും ഒന്ന് മതിയാക്കിയാൽ നന്നായിരുന്നു.
    ഒരു പക്ഷേ ഇത് അന്നത്തെ കാലത്ത് ഉള്ളതാവാം. പക്ഷേ ഇന്ന് അങ്ങനെയൊന്നുമില്ല എന്ന് തോന്നുന്നു.

    അതു കൊണ്ട്: “പെണ്ണാവണമെന്നില്ല,,, പെൺ‌വേഷം കെട്ടിയാലും മറ്റുള്ളവർ ഉപദ്രവിക്കും”എന്ന ഭാഗം മിനി ടീച്ചറുടെ വാക്കുകളല്ല എന്ന് തന്നെ കരുതുന്നു. അത് ആ ഹെഡ് ടീച്ചറുടെ മാത്രം അഭിപ്രായമായി കാണാം അല്ലേ? ഇത്തരം അഭിപ്രായങ്ങൾ അത്തരക്കാർക്കേ ചേരൂ. അതിൽ സത്യമൊന്നുമില്ല തന്നെ.സെൻസേഷനലൈസ് ചെയ്ത പീഢനങ്ങളൊഴിച്ചാൽ പൊതുവേ ഇവിടം ശാന്തമാണ്. അങ്ങനെ ആശിക്കാനെങ്കിലും കഴിയട്ടെ.
    എന്തായാലും രസമുള്ള പോസ്റ്റ് തന്നെ. വൈകാതെ അടുത്ത ഭാഗവും വരട്ടെ. നമ്മുടെ കുമാരന്റെ ഹൈസ്കൂൾ ഡേയ്സ് പോലെ കിടിലനായിട്ട്.
    101 ആശംസകൾ.

    ReplyDelete
  4. പെണ്ണാവണമെന്നില്ല,,, പെൺ‌വേഷം കെട്ടിയാലും .....ഹാ ഹാ

    ReplyDelete
  5. റ്റീച്ചര്‍,നല്ല പീഡനം ശശി, നര്‍മവേദി

    ReplyDelete
  6. വർഷങ്ങാാൽ പിന്നിലേക്ക് ...എന്റെ സ്കൂൾ ദിനങ്ങൾ അറിയാതെ ഓർമ്മയിൽ നല്ല വായന തന്നതിനു ടീച്ചർക്ക് നന്മകൾ.....

    ReplyDelete
  7. ഇപ്പഴത്തെ പല വാർത്തകളും വായിക്കുമ്പോൾ ആ പറഞ്ഞതു ശരിയാണെന്നു തോന്നും, പെണ്ണാവണമെന്നില്ല, പെൺ വേഷം കെട്ടിയാലും മതി എന്നു്.

    ReplyDelete
  8. കൊള്ളാം....നല്ല ഓർമ്മകൾ...

    ReplyDelete
  9. ടീച്ചര്‍ ഇപ്രാവശ്യത്തെ മനോരമ ചാനലില്‍ ശ്രീകണ്ഠന്‍ നായരുടെ “സമദൂരം” പരിപാടി കണ്ടല്ലെ? ,പെട്ടെന്നു പഴയ സ്ത്രീ വേഷം ഓര്‍മ്മിക്കാന്‍ അതാവും കാരണം!. ഏതായാലും ഫാന്‍സി പീഡനം കലക്കി!. അഭിനന്ദനങ്ങള്‍!.

    ReplyDelete
  10. @ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur-,
    @വീ കെ-,
    @വിധു ചോപ്ര-,
    @ലീല എം ചന്ദ്രന്‍..-,
    @sasidharan-,
    @Echmukutty-,
    അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
    പീഡനം എന്ന വാക്ക് കടന്നുവരാത്ത കാലത്താണ് സംഭവം നടന്നത്. വെറും കുട്ടിക്കളി ആണെങ്കിലും സാരിയും ബ്ലൌസും അണിഞ്ഞ കാരണം കൊണ്ട്, ഒരുത്തനെ ഉപദ്രവിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾ അദ്ധ്യാപികമാർക്ക് ആ നേരത്ത് ഞെട്ടലുണ്ടായി. അക്കാലത്ത് ഉണ്ടായിരുന്ന നമ്മുടെ ഹെഡ്മിസ്ട്രസ്സ് ഭയങ്കര പൊങ്ങച്ചക്കാരിയും മേലേ പിടിപാടുള്ളവരും ആയിരുന്നു. വളപട്ടണം പുഴയുടെ വടക്ക് ആയതിനാൽ സ്ക്കൂളിലെ പ്രധാന ഐറ്റം പൂരക്കളി ആണെന്ന് കേട്ടപ്പോൾ അത് ‘പൂരപ്പാട്ട്‘ ആണെന്ന് തോന്നിയതിനാൽ പൂരക്കളി നടത്തെണ്ട എന്ന് അവർ പറഞ്ഞിരുന്നു. പിന്നീട് നമ്മുടെ പൂരക്കളി കുട്ടികൾ അവതരിപ്പിച്ചപ്പോഴാണ് സ്റ്റേജിൽ നടത്താൻ അനുവാദം തന്നത്.
    പള്ളിയിലെ ഗാനമേളട്രൂപ്പ്… കൃസ്റ്റ്യൻ പള്ളിയാണ്,

    ReplyDelete
  11. @ചന്തു നായർ-,
    @Typist | എഴുത്തുകാരി-,
    @പഥികൻ-,
    @Mohamedkutty മുഹമ്മദുകുട്ടി-,
    അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.
    വിദ്യാലയ അന്തരീക്ഷം എല്ലാ കാലത്തും ഒരുപോലെ ആയിരുന്നില്ല. 1985 വരെ പുരാതന രീതിയിൽ അദ്ധ്യാപക വിദ്യാർത്ഥി ബന്ധം നല്ല രീതിയിലായിരുന്നു. (എന്ന് വെച്ചാൽ അനുസരണയുള്ള കുട്ടികൾ, അദ്ധ്യാപകരോട് അല്പം ബഹുമാനമൊക്കെ ഉണ്ടായിരുന്നു). പിന്നീട് 1985 മുതൽ 1995 വരെ പ്രശ്നങ്ങൾ ധാരാളം ഉണ്ടായിരുന്നു. (അദ്ധ്യാപകൻ ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകുന്ന ശിഷ്യന്മാർ, അക്കാലത്ത് സാധുക്കളായ ടീച്ചർമാരെ ഭീഷണിപ്പെടുത്തുന്ന ശിഷ്യന്മാരും ഉണ്ടായിരുന്നു. ജോലി രാജിവെക്കാൻ തോന്നും) 1995നു ശേഷം വളരെ നല്ല അദ്ധ്യാപക വിദ്യാർത്ഥി ബന്ധം ഉണ്ടായി. (അദ്ധ്യാപകനും വിദ്യാർത്ഥികളും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. വിജയശതമാനം ഉയർന്നു, പഠനസൌകര്യങ്ങൾ കൂടി).
    … എന്നാൽ ഈ അടുത്തകാലത്ത് അദ്ധ്യാപക വിദ്യാർത്ഥി ബന്ധം തകരാൻ തുടങ്ങുന്നുണ്ട്. ഈ തകർച്ച് +2 ക്ലാസ്സുകളിൽ ഇപ്പോൾ തുടങ്ങിയിരിക്കയാണ്.
    (മാറ്റങ്ങളുടെ വർഷങ്ങൾ സൂചിപ്പിച്ചത് എല്ലാ വിദ്യാലയങ്ങളിലും ഒരുപോലെ ആയിരിക്കില്ല)
    കോമഡി ഷോകൾ കാണാറുണ്ടെങ്കിലും മനോരമാ ചാനലിലെ പരിപാടി കണ്ടിട്ടില്ല.

    ReplyDelete
  12. വായന ഓര്‍മ്മകള്‍ മറികടന്നു.. അവസാന ഭാഗത്ത്‌ ഒന്ന് തട്ടി അല്ലെ?
    ആശംസകള്‍

    ReplyDelete
  13. രസിപ്പിച്ചു, ടീച്ചര്‍. ഹെഡ്മിസ്ട്രെസ്സ് ആണ് താരം.

    ReplyDelete
  14. HA HA HA KURACH SATHYANGAL....
    AASAMSAKAL

    ReplyDelete
  15. >>പെണ്ണാവണമെന്നില്ല,,, പെൺ‌വേഷം കെട്ടിയാലും മറ്റുള്ളവർ ഉപദ്രവിക്കും”
    <<

    കുറച്ച് കടന്ന് പോയോ എന്ന് സംശയിക്കുമ്പോഴും.. മറുത്ത് പറയാൻ കഴിയുന്നില്ല ടീച്ചറെ.. കാ‍രണം ആ നിലക്കാണ് വാർത്തകൾ വന്ന് കൊണ്ടിരിക്കുന്നത്..

    ReplyDelete
  16. നല്ല രസം തോന്നി ..ഭാവുകങ്ങള്‍

    ReplyDelete
  17. @Mohamedkutty മുഹമ്മദുകുട്ടി-,
    താങ്കൾ പറഞ്ഞത് ശരിയാണെന്ന് ഇപ്പോഴാണ് ഓർത്തത്. ഓർമ്മവരുമ്പോൾ അല്ലെങ്കിൽ ആരെങ്കിലും വിഷയം പറഞ്ഞു തന്നാൽ ഉടനെ പോസ്റ്റ് ചെയ്യാനുൾല വിഷയം എഴുതി വെക്കാറുണ്ട്. അങ്ങനെ വളരെ മുൻപ് എഴുതി വെച്ചത് ഏതാനും ദിവസം മുൻപാണ് പൂർത്തിയാക്കിയത്. അതിനിടയിൽ സ്ത്രീവേഷം കെട്ടുന്ന പുരുഷന്മാരെക്കുറിച്ചുള്ള പരിപാടികളും കണ്ടിരുന്നു. ചാനൽ ഓർമ്മയില്ല. ഇത്തവണ മറ്റൊരു പോസ്റ്റ് ആയിരുന്നു, ഞാൻ തീരുമാനിച്ചത്. അത് ശരിയാവാത്തതിനാൽ പെട്ടെന്ന് എഡിറ്റ് ചെയ്ത് പോസ്റ്റിട്ടു. അഭിപ്രായം എഴുതിയതിന് നന്ദി.
    @ശിഖണ്ഡി-,
    ഓർമ്മകൾ തന്നെയാണ് എല്ലാ പോസ്റ്റുകളിലും ഉള്ളത്, അഭിപ്രായം എഴുതിയതിന് നന്ദി.
    @Sreejith EC-,
    അതൊരു താരം തന്നെയായിരുന്നു, കണ്ണൂരിലുള്ള സ്ത്രീകൾ തൊട്ടടുത്ത സ്ക്കൂളിലാണെങ്കിലും പരിചയമില്ലാത്തിടത്ത് ആദ്യമായി പോകുമ്പോൾ കൂടെ ബന്ധുക്കളെ കൂട്ടുന്നിടത്ത് തിരുവനന്തപുരത്തുനിന്നും ഒറ്റക്ക വന്ന് ഭരിച്ച് തിരിച്ചു പോയവരാണ്. എനിക്ക് അസുഖമുള്ളപ്പോൾ 50 കിലോമീറ്റർ അകലെയുള്ള നാട്ടിൻ‌പുറത്തെ എന്റെ വീട്ടിൽ അവർ ഒറ്റക്ക് വന്നു. അഭിപ്രായം എഴുതിയതിന് നന്ദി.
    @അഭിഷേക്-,
    കുറച്ചല്ല, കുറെയേറെ സത്യം മാത്രമാണ്. അവതരണം മാത്രമാണ് അല്പം കൂടിയത്. അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  18. @ബഷീര്‍ പി.ബി.വെള്ളറക്കാട്‌-,
    വികൃതികളായ കുട്ടികൾ ഒത്തുചേർന്നാൽ എന്തും സംഭവിക്കാം. ഇത് കാലം ഒരു വല്ലാത്ത കാലമാണ്, അഭിപ്രായം എഴുതിയതിന് നന്ദി.
    @Pradeep paima-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete
  19. www.themusicplus.com. Says:

    We have http://www.themusicplus.com is the biggest music collection site for free are link exchange with Music Plus .
    I putt your blog link in Our site and share your blog with our visitor .
    Our Sit visited above 100 daily
    If interest cont to our admin department : admin@themusicplus.com

    site : http://www.themusicplus.com
    -have nice day
    The Music Plus
    Team - Dubai

    ReplyDelete
  20. Peedanam varunna vazhikaleeee... Post nannayi tto. Kaalika prasakthiyundu :)

    Regards
    http://jenithakavisheshangal.blogspot.com/
    (Puthiya oru post ittittundu tto)

    ReplyDelete
  21. @JEOMEX-,
    @Jenith Kachappilly-,
    അഭിപ്രായം എഴുതിയതിന് നന്ദി.

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.