“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

January 31, 2012

അച്ചുവേട്ടന്റെ പെങ്ങൾ


                             ഒരുകാലത്ത് എന്റെ നാട്ടിലെ ഒന്നാം‌നമ്പർ കുടിയനും കുടിച്ചത് വയറ്റിൽ കിടത്താതെ അടുത്തനിമിഷം അത് നാട്ടുകാരെ വിളിച്ചറിയിക്കുന്നവനുമായ അച്ചുവേട്ടന്റെ, ഇളയസഹോദരിയെ നാട്ടുകാർക്കെല്ലാം പേടിയാണ്. അച്ചുവേട്ടൻ മദ്യപിച്ചാൽ മാത്രം വഴക്ക് ഉണ്ടാക്കുമ്പോൾ അദ്ദേഹത്തിന്റെ പെങ്ങൾ മദ്യപിക്കാതെയും വഴക്ക്കൂടും. ചെറുപ്രായം മുതൽ അദ്ധ്വാനിച്ച്, പരാശ്രയം കൂടാതെ ജീവിക്കുന്ന അവർ സമൂഹത്തിലെ അനീതിയും അക്രമവും കണ്ടാൽ ഒരിക്കലും വെച്ച്‌പൊറുപ്പിക്കില്ല. തൊഴിലിടങ്ങളിലായാലും കുടുംബശ്രീ യോഗങ്ങളിലായാലും അച്ചുവേട്ടന്റെ പെങ്ങളുണ്ടെങ്കിൽ ‘അവരുടെ ഒച്ച’ ഉച്ചത്തിൽ കേൾക്കാം. സഭ്യമല്ലാത്ത പദങ്ങൾ ചേർത്ത് വായിൽ തോന്നുന്നത് വിളിച്ചുപറയുന്ന അവരോട് പൊതുജനം അല്പം ശ്രദ്ധിച്ച് മാത്രമാണ് ഇടപെടാറുള്ളത്.
                            മൂന്ന് സഹോദരന്മാരും മൂന്ന് സഹോദരിമാരും ഉള്ളതിൽ ഏറ്റവും ഇളയവളാണ് അച്ചുവേട്ടന്റെ ഈ പെങ്ങൾ. മാതാപിതാക്കൾ ചെറുപ്രായത്തിലെ നഷ്ടപ്പെട്ടനേരത്ത്, മൂത്തവരെല്ലാം വിവാഹം കഴിഞ്ഞ് കുടുംബജീവിതം ആരംഭിച്ചപ്പോൾ ഇളയവളുടെ കാര്യം സഹോദരങ്ങൾ മനപൂർവ്വം മറന്നു എന്ന് പറയാം.
                           എല്ല്‌മുറിയെ അധ്വാനിച്ച് ലഭിക്കുന്ന പണംകൊണ്ട് സ്വന്തം ചെലവ് കണ്ടെത്തുന്നതിനാൽ അവർ ജീവിതസായാഹ്നത്തിൽ പരമാവധി സ്വാതന്ത്ര്യം ആസ്വദിച്ച് ജീവിക്കുയാണ്. ഭാവിജീവിതത്തിൽ അവശ്യം വേണ്ട പണം ഉറുമ്പ് ഓരോ അരിമണി ശേഖരിക്കുന്നതുപോലെ കൂട്ടിവെച്ച് സഹകരണബാങ്കിൽ നിക്ഷേപിച്ചിരിക്കയാണ്. അച്ചുവേട്ടൻ മരിച്ചപ്പോൾ അവരുടെ പുത്രിയോടൊപ്പം സ്വന്തമായി ഉണ്ടാക്കിയെടുത്ത കൊച്ചുവീട്ടിൽ സസുഖം വാഴുന്ന അവരുടെയും അവരുടെ ബന്ധുക്കളെയും ചരിത്രങ്ങൾ അറിയുന്ന എനിക്ക് ബ്ലോഗെഴുതാനുള്ള കഥകൾക്ക് ഒരിക്കലും ക്ഷാമം ഉണ്ടാവില്ല.

                          അച്ചുവേട്ടന്റെ പെങ്ങൾ അദ്ധ്വാനിച്ച് ജീവിക്കാൻ തുടങ്ങുന്നത് പതിനാല് വയസ് മുതലാണെന്ന്, അവർ പറയാറുണ്ട്. കുട്ടിക്കാലത്ത് പട്ടിണിയും ക്ഷാമവും കാരണം സ്ക്കൂൾ പഠനം മുന്നോട്ട് പോയിട്ടില്ല. ‘മര്യാദക്ക് ഉടുക്കാനില്ലാതെ, തിന്നാനില്ലാതെ, എങ്ങനെ പള്ളിക്കൂടത്തിൽ പോവും ടീച്ചറെ?’, എന്നാണ് എന്നോട് പലപ്പോഴും പറഞ്ഞത്. ചെറുപ്രായത്തിലെ കൂലിവേലക്ക് പോവുന്നതിനാൽ പെങ്ങൾ അച്ചുവേട്ടനോ മറ്റ് സഹോദരങ്ങൾക്കോ ഒരു ഭാരമായിരുന്നില്ല. അതിനാലായിരിക്കണം സഹോദരിയുടെ വിവാഹം അവർ മനപൂർവ്വം മറന്നതായി നടിച്ചത്. കെട്ടിടനിർമ്മാണ തൊഴിലിടത്ത്‌വെച്ച് പരിചയപ്പെട്ട ചെറുപ്പക്കാരൻ അവരെ വിവാഹം ചെയ്യാൻ തയ്യാറായി മുന്നോട്ട് വന്ന് അന്വേഷണം അരംഭിച്ചപ്പോൾ മദ്യപാനിയായ അച്ചുവേട്ടൻ അയാളെ ഓടിച്ചുവിട്ടു. പെങ്ങൾ കൂലിപ്പണിക്ക് പുറമെ എക്ട്രാ പണികളൊക്കെ ചെയ്ത് കൂടുതൽ പണവുമായി വന്നപ്പോൾ അതിന്റെ ഉറവിടം അന്വേഷിക്കാൻ മെനക്കെടാതെ അവർ വളരെയധികം സന്തോഷിച്ചു.

                          പലപ്പോഴും അയൽ‌വാസിയായ എന്റെ വീട്ടിൽ വന്ന്, പോയ കാലത്തെ ചരിത്രമുഹൂർത്തങ്ങൾ ഓരോന്നായി പറയുന്നത് കേൾക്കുന്നത് ഒരു രസമാണ്. 
അങ്ങനെ ഒരു ദിവസം,,,
അച്ചുവേട്ടന്റെ പെങ്ങൾക്ക് പ്രായം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ് വേണം,,, സ്ക്കൂളിൽ പോയിട്ടില്ല എന്ന് പറയുന്ന അവരുടെ പ്രായം ഏതാനും വർഷമായി ‘നാല്പത്തി അഞ്ചിൽ’ സ്ഥിരമായി ഇരിക്കുകയാണ്. റേഷൻ‌കാർഡിൽ ഒരിക്കൽ ചേർത്ത ‘35’ ഏതാണ്ട് ഇരുപത് വർഷം പിന്നിട്ടപ്പോഴും വർഷങ്ങളായി 45ൽ ഒരേ നില്പാണ്. ഒരിക്കൽ അവിവാഹിതകൾക്കുള്ള പെൻഷൻ വാങ്ങാൻ 50 വയസെങ്കിലും പൂർത്തിയാവണമെന്ന് അറിഞ്ഞ ഒരു വൈകുന്നേരം എന്നെ സമീപിച്ച് അവർ പറഞ്ഞു, “ടീച്ചറിപ്പോൾ ഹൈസ്ക്കൂളിലെ ഹെഡ്‌ടീച്ചറായില്ലെ?”
“അതെ”
“അവിടെ പത്താം തരത്തിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വയസ്സറീക്കിന്ന കടലാസ് കൊടുക്കില്ലെ?”
“പരീക്ഷ എഴുതിയവർക്ക് സർട്ടിഫിക്കറ്റ് കൊടുക്കും”
“എന്നാപിന്നെ അന്റെപേരും അവിടെ എഴുതിചേർത്തിട്ട് ഞാൻ പത്താം‌തരം പഠിച്ചൂന്നൊരു കടലാസ് അനക്ക് തന്നൂടെ?”
അതാണ് അച്ചുവേട്ടന്റെ പെങ്ങൾ,,,

                         സൂത്രപ്പണികളൊക്കെ നന്നായി അറിയാവുന്ന അവരുടെ പ്രധാനജോലി കെട്ടിടനിർമ്മാണ തൊഴിലാണ്. മേസ്ത്രിമാരായ പുരുഷന്മാരെ ഭയപ്പെടാത്ത അവർ, മറ്റ് തൊഴിലാളി സ്ത്രീകൾക്ക് മുതിർന്ന ഏടത്തിയാണ്. സ്ക്കൂളിൽ പോയില്ലെങ്കിലും ‘കട്ടിംഗ്, സിമന്റ് സെറ്റ്‌ചെയ്യൽ, കോൺക്രീറ്റ് മെഷിൻ, സപറേറ്റ് ചെയ്യൽ, ഫിറ്റിംഗ്’, ആദിയായ തൊഴിലിടങ്ങളിൽ ആവശ്യമായ ഇംഗ്ലീഷ് പദങ്ങളൊക്കെ നന്നായി പ്രയോഗിക്കും. പിന്നെ വീട്ടിലെത്തിയാൽ സഹോദര മക്കളെ ഒരു അമ്മയുടെ സ്നേഹവാത്സല്യം നൽകി പരിചരിക്കും.

                            അങ്ങനെയിരിക്കെ അവരുടെ സംഭാഷണത്തിൽ നിന്ന് ഒരുകാര്യം എനിക്ക് അറിയാൻ കഴിഞ്ഞു, ‘അച്ചുവേട്ടന്റെ പെങ്ങൾ ഒന്നാം തരത്തിൽ പഠിക്കാൻ സ്ക്കൂളിൽ ചേർന്നതിനുശേഷം ഏതാനും ദിവസം‌കൊണ്ട് പഠനം നിർത്തിയതാണ്’. അതറിഞ്ഞ് ഏതാനും ദിവസം കഴിഞ്ഞപ്പോൾ വയസ് തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ് ചോദിച്ച അവരോട് ഒന്നാം‌തരത്തിൽ ചേർന്ന യൂ.പി. സ്ക്കൂളിൽ അന്വേഷിച്ചാൽ ലഭിക്കുമെന്ന് പറഞ്ഞു,
“നിങ്ങൾ സ്ക്കൂളിൽ ചേർന്നിട്ടുണ്ടെങ്കിൽ പേര് അവിടെയുണ്ടാവും. അത് കണ്ട്‌പിടിച്ച് ഹെഡ്‌മാസ്റ്റർ സർട്ടിഫിക്കറ്റ് തരും”
വളരെ സന്തോഷത്തോടെ പോയ അവർ വളരെ നിരാശയോടെ തിരിച്ചുവന്ന് പറഞ്ഞ മറുപടികേട്ട് എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.
“ടീച്ചറെ ഞാനവിടെ പോയി എല്ലാ സാറമ്മാരെം കണ്ടു. അവരെല്ലാം ചെറുപ്പക്കാരാണ്. ഞാനവിടെ ചേരുന്ന കാലത്തുള്ളവരെല്ലാം മരിച്ചുപോയി. ഇപ്പൊഴുള്ളവരെങ്ങനെ എന്നെ തിരിച്ചറിയും?”

                          അച്ചുവേട്ടന്റെ പെങ്ങൾ പറയുന്ന കോമഡികൾ പലതും അശ്ലീലത്തിൽ പൊതിഞ്ഞതാണെങ്കിലും പൊട്ടിച്ചിരിക്കാൻ വക നൽകുന്നതാണ്. തൊഴിലിടങ്ങളിൽ വിളമ്പുന്നതും കാണുന്നതുമായ അശ്ലീലകഥകൾ ചിലനേരങ്ങളിൽ അവർ എന്നോട് പറയും. അങ്ങനെയുള്ള ഒരു സംഭവം,,
കെട്ടിടങ്ങളുടെ വാർപ്പ് പണിക്ക് കണ്ണൂർ ജില്ലയുടെ പലഭാഗങ്ങളിലും അവരുടെ തൊഴിലാളിക്കൂട്ടം യാത്രചെയ്യാറുണ്ട്. അങ്ങനെയുള്ള യാത്രയിൽ അവരോടൊപ്പം പണിയായുധങ്ങളുടെ വലിയൊരു ശേഖരം ഉണ്ടാവും. മിക്കവാറും അതെല്ലാം ചുമക്കുന്നത് സ്ത്രീതൊഴിലാളികൾ ആയിരിക്കും.
ഒരിക്കൽ,,,
നാട്ടിലേക്ക് വരുന്ന തിരക്കുള്ള ബസ്സിൽ പണിയായുധങ്ങളുമായി ഏതാനും സ്ത്രീകളും പുരുഷന്മാരും കയറി. സഞ്ചിയിലും ചാക്കിലും കൂട്ടയിലുമായി ഭാരമുള്ള തൊഴിലുപകരണങ്ങൾ ബസ്സിനകത്ത് പിൻ‌വാതിലിലൂടെ കയറ്റുമ്പോൾ അകത്തുള്ള ഏതോ ചെറുപ്പക്കാരൻ വിളിച്ചുപറഞ്ഞു,
“എന്താ പെണ്ണുങ്ങളെ തെരക്കുള്ള ബസ്സിലാണോ ഈ പണിസാമാനമൊക്കെ കയറ്റുന്നത്, എല്ലാമെടുത്ത് പൊറത്ത്‌ചാട്”
ഈ ചാടുക കണ്ണൂരിൽ എറിയുകയാണല്ലൊ,,,
ഇതുകേട്ടപ്പോൽ അച്ചുവേട്ടന്റെ പെങ്ങളുടെ തനിനിറം നാടൻ ഡയലോഗായി യാത്രക്കാരെല്ലാം കേൾക്കെ വെളിയിൽ വന്നു,
“നീയെന്താടാ പറയുന്നത്? പണിസാമാനമൊക്കെ പൊറത്ത് ചാടാനോ? നീയൊക്കെ അങ്ങനെയാണോടാ ചെയ്യുന്നത്? നീ നിന്റെ സാമാനമൊക്കെ എട്‌ത്ത് പൊറത്ത് ചാടിറ്റ് പണിയെടുക്കാൻ തൊടങ്ങുമ്പം എട്‌ത്ത് ഫിറ്റ് ചെയ്യുന്നുണ്ടാവും. അതൊന്നും ഇവിടെ നടക്കില്ലെടാ”
ഇതുകേട്ടപ്പോൾ ചിരിയടക്കാൻ പ്രയാസപ്പെട്ട യാത്രക്കാരുടെ ഇടയിൽ‌നിന്നും, ‘സാമാനം’ പൊറത്ത്‌ചാടാൻ പറഞ്ഞവൻ തിരക്കിനിടയിൽ ഒളിച്ചു.
.........................
അച്ചുവേട്ടന്റെ മകളുടെ കഥ വായിക്കാൻ തുറക്കുക