“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

November 20, 2012

കേട്ടാലും കണ്ടാലും പഠിക്കാത്തവർ


ഏതാനും ദിവസം മുൻപ്,
                       കണ്ണൂർ റെയിൽ‌വെ സ്റ്റേഷനിൽ എത്തിച്ചേർന്ന രാത്രിവണ്ടിയിൽ നിന്നും ഒരു പെൺ‌കുട്ടി ഇറങ്ങുന്നു. ഇരുവശത്തും നോക്കിക്കൊണ്ട് യാത്രക്കാർക്ക് സംശയം ഉണർത്തുന്നവിധം ചുറ്റിനടക്കുന്ന അവൾക്ക് പോവാൻ ഒരിടവും ഇല്ല. വീട്ടുകാരുമായുള്ള പിണക്കത്തിന്റെ പേരിൽ പതിനെട്ട് വയസ് പ്രായമുള്ള അവൾ, മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലുള്ള സ്വന്തം വീട്‌വിട്ട് ഇറങ്ങിയതാണ്. അവിടെനിന്നും ട്രെയിനിൽ കയറിയ അവൾ ഇറങ്ങിയത് കണ്ണൂരിൽ. 
                      അങ്ങനെ നടക്കുന്നതിനിടയിലാണ് സിനിമയിൽ കാണുന്നതുപോലെ രണ്ട് ചെറുപ്പക്കാർ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഓട്ടോ ഡ്രൈവർമാരായ അവർ വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം അവളെ രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്യുന്നു. അസമയത്ത് റെയിൽ‌വെ സ്റ്റേഷനിൽ നിൽക്കുന്നത് അപകടമാണെന്നും അവരുടെ കൂടെ വന്നാൽ, വീട്ടിൽ താമസിപ്പിച്ച് നാളെമുതൽ ഒരു ജോലി തരപ്പെടുത്തികൊടുക്കാമെന്നും യുവാക്കൾ പറഞ്ഞപ്പോൾ അവൾ അവരുടെ പിന്നാലെ പോയി.

                        ചെറുപ്പക്കാരോടൊപ്പം ഓട്ടോയിൽ കയറിയ പെൺകുട്ടിയെ കണ്ണൂർ സിറ്റിയിലെ അഞ്ചുകണ്ടിയിൽ മുതിർന്ന പുരുഷന്മാർ മാത്രം താമസിക്കുന്ന വീട്ടിൽ എത്തിക്കുന്നു. അവിടെവെച്ച് ഇരുവരും‌ചേർന്ന് പീഡിപ്പിക്കുമ്പോൾ കരഞ്ഞ് ബഹളംകൂട്ടിയ അവളെ, ഓടിപ്പോകാതെ ബലമായി പിടിച്ചുവെച്ചത് 74 വയസ് പ്രായമുള്ള വീട്ടുടമസ്ഥനായിരുന്നു. അസമയത്ത് ആണുങ്ങൾ മാത്രം താമസിക്കുന്ന വീട്ടിൽ‌നിന്നും ഒരു പെണ്ണിന്റെ കരച്ചിൽ കേട്ട പരിസരവാസികൾ വീട് വളഞ്ഞ് പോലീസിനെ വിളിച്ചുവരുത്തി വാതിൽ തല്ലിപ്പൊളിച്ച് അകത്ത് പ്രവേശിച്ച് പുരുഷന്മാരെ പോലീസ്‌സ്റ്റേഷനിലേക്കും പെൺ‌കുട്ടിയെ ആശുപത്രിയിലേക്കും അഡ്‌മിറ്റാക്കി.

ഏതാനും ആഴ്ച മുൻപ്,
                        അതിരാവിലെ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് ബസ്‌സ്റ്റാന്റിൽ ഒരു പെൺകുട്ടി എത്തിച്ചേരുന്നു. അവൾക്ക് സ്ഥലം പരിചയമില്ലെന്ന് നോട്ടത്തിലും ഭാവത്തിലും തിരിച്ചറിയുന്ന പലരും ശ്രദ്ധിക്കാൻ തുടങ്ങി. അത്‌കണ്ട് ചുമട്ടുതൊഴിലാളികളിൽ ഒരാൾ വന്ന് സംഭവം ചോദിച്ചു. വളരെ അകലെ തിരുവനന്തപുരത്തുള്ള സ്വന്തം വീട്ടിൽ നിന്ന് ട്രെയിനിലും ബസ്സിലും സഞ്ചരിച്ച് കാമുകനായ ‘ഹംസയെ’ തേടിയിറങ്ങിയതാണവൾ. ഹംസ ആരാണെന്ന് അവൾക്കറിയില്ല; അറിയാവുന്നത് അയാൾ അവളെ സ്നേഹിക്കുന്നു എന്ന് മാത്രം. അവർ മൊബൈലിലൂടെ പ്രേമിക്കാൻ തുടങ്ങിയിട്ട് ഒന്നര വർഷമായി; ഇനിയവൾക്ക് ഹംസയുടെ കൂടെ ജീവിക്കണം. അതിനായി എന്തും ചെയ്യാനും, എന്തും ത്യജിക്കാനും തയ്യാറായി വന്നിരിക്കയാണ്.

                         ഹംസയെ കണ്ടുപിടിക്കാൻ സഹായിക്കാമെന്നേറ്റ ചുമട്ടുതൊഴിലാളി ആ പെൺകുട്ടിയെ തൊട്ടടുത്ത പോലീസ്‌സ്റ്റേഷനിൽ എത്തിച്ചു. അവിടെവെച്ച് ഒന്നര വർഷമായി വിളിക്കുന്ന നമ്പറിൽ കാമുകനെ വിളിച്ചു. വിളികേട്ട കാമുകൻ പെട്ടെന്ന് പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നു. കാമുകനെ നെരിട്ട് കണ്ടതോടെ കാമുകിയുടെ ബോധം‌പോയി. ഹംസയായി മുന്നിൽ നിൽക്കുന്നത് 70 കഴിഞ്ഞ ഒരു പുരുഷൻ; അയാളുടെ മൊബൈലിൽ ആ കിഴവനുമായാണ് ഇത്രയും കാലം അവൾ സംസാരിച്ചത്. മൊബൈലിൽ സംസാരിച്ച് പ്രേമം മൂത്ത് വീട്‌വിട്ടിറങ്ങി ഒന്നിച്ച് ജീവിക്കാൻ വന്നവളുടെ വിദ്യാഭ്യാസയോഗ്യത?
: ‘എം ടെക്ക്’.

ഏതാനും മാസം മുൻപ്,
                         ഒരു രാത്രി കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ ഒരു പെൺ‌കുട്ടി എത്തിച്ചേരുന്നു. ഇരിട്ടിയിൽ തൊഴിലെടുക്കുന്ന കാമുകനെ അന്വേഷിച്ച അവൾ വരുന്നത് ബംഗാളിൽ നിന്നാണ്. സ്വന്തം നാട്ടിലായിരുന്നപ്പോൾ പ്രേമിച്ച് ഒന്നിച്ചുജീവിക്കാൻ കൊതിച്ചവൾ സ്വന്തം സഹോദരനോടൊപ്പം കാമുകൻ ജോലിചെയ്യുന്ന സ്ഥലത്ത് വന്നതാണ്. രാത്രിയിൽ റോഡരികിൽ നിൽക്കുന്ന സഹോദരങ്ങളെ അപരിചിതരായ രണ്ടുപേർ ട്രിപ്പർ ലോറിയിൽ കയറ്റി വിജനമായ സ്ഥലത്തേക്ക് ഓടിച്ചുപോയി. പിന്നീട് സഹോദരനെ വാഹനത്തിൽ കെട്ടിയിട്ടശേഷം സഹോദരിയെ അതിക്രൂരമായി പീഡിപ്പിച്ചു. രക്ഷപ്പെടാൻ വേണ്ടി കരഞ്ഞുവിളിച്ച് ഓടുന്ന അവൾ ഒരു ബൈക്ക് വരുന്നത് കണ്ടപ്പോൾ ആ ഭാഗത്തേക്ക് ഓടി. ബൈക്കിൽ വന്നതോ? ലോറിയിലുള്ളവർ കൂട്ടുകാരനെ വിളിച്ചുവരുത്തിയതാണ്; ഇരയെ ഒത്തുകിട്ടിയത് പങ്ക്‌പറ്റാൻ. മൂന്നുപേരുടെ ആക്രമണത്തിൽ തകർന്ന് മെഡിക്കൽ‌കോളേജിൽ എത്തിച്ചേർന്ന പെൺകുട്ടിക്ക് ഇപ്പോൾ എന്ത് സംഭവിച്ചിട്ടുണ്ടാവും?

                        നമ്മുടെ പെൺ‌കുട്ടികൾക്ക് എന്ത് പറ്റി? ഇത്തരം സംഭവങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നാൽ ആധുനികയുഗത്തിൽ വരും‌വരായ്മകളെ തിരിച്ചറിയാനുള്ള സാഹചര്യങ്ങൾ ലഭ്യമായ അവസ്ഥയിൽ വരാനുള്ള അപകടങ്ങൾ അറിഞ്ഞുകൊണ്ട് നേരെ അതിലേക്ക് തലയിടുന്ന സ്വഭാവമാണ് പലപ്പോഴും കാണുന്നത്. പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും ഈ ലോകത്ത് നടക്കുന്ന തട്ടിപ്പുകൾ നിരന്തരം കേൾക്കുന്നുണ്ടെങ്കിലും പ്രായത്തിന്റെ അപക്വത, സ്നേഹിക്കുന്നവരെല്ലാം നല്ലവരാണെന്ന് വിശ്വസിക്കാൻ അവരെ പ്രേരിപ്പിക്കുന്നു. ‘സ്വന്തം വീട്ടിൽ നിന്ന് ലഭിക്കാത്ത സ്നേഹവും വിശ്വാസവും മറ്റുള്ളവരിൽ നിന്ന് ലഭിക്കും’, എന്ന് വിശ്വസിച്ച് ഇറങ്ങിനടക്കുന്ന ഈ പെൺ‌കുട്ടികൾക്ക് ഒരു നിമിഷനേരമെങ്കിലും ഒന്ന് ചിന്തിച്ചുകൂടെ?

ഇന്ന് നടന്നത്,
                         കണ്ണൂർ ജില്ലയിലെ ചേലേരിയിൽ, ഗൾഫിൽ ജോലിചെയ്യുന്ന ഭർത്താവും മകനും ഉള്ള, 26 വയസ്സുള്ള യുവതിയെ കാണാനില്ല; ഒപ്പം അവളുടെ വീട്ടിലുള്ള 65പവൻ സ്വർണ്ണവും 5ലക്ഷം രൂപയും മൂന്ന് വയസ്സുള്ള സ്വന്തം മകനും,
പിന്നെ?
തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന മാർബിൾ തൊഴിലാളിയായ രാജസ്ഥാൻ‌കാരനെയും.