“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

December 23, 2013

ആദ്യമായ് ആനപ്പുറത്ത്….100 പോസ്റ്റിന്റെ നിറവിൽ

 മുൻ‌കുറിപ്പ്:
മിനിലോകത്തിൽ നൂറാമത്തെ പോസ്റ്റ്, 
ഇത്,, എന്റെ ആദ്യത്തെ അനുഭവമാണ്. അധികമാർക്കും ഇല്ലാത്ത അനേകം അനുഭവങ്ങൾ എനിക്കുമാത്രമായി ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ആദ്യത്തെ അനുഭവങ്ങളായി ഓർക്കുന്നവയിൽ പലതും അവസാനത്തേതും ആയിരുന്നു. നൂറിന്റെ നിറവിൽ ഇനി ആനപ്പുറത്ത് കയറട്ടെ,,,,

ആനപ്പുറത്ത് കയറിയത്?
ഞാൻ തന്നെ,
കുഴിയാനയാണോ? ഡ്യൂപ്ലിക്കേറ്റ് ആനയാണോ?,,
                  കയറിയത് സാക്ഷാൽ ആനയുടെ പുറത്ത് തന്നെ; നാല് കാലും രണ്ട് കൊമ്പും ഒരു വാലും ഉള്ള അസ്സൽ കൊമ്പനാനയുടെ പുറത്ത്,, ആന എന്നെയും കയറ്റിക്കൊണ്ട് ഏതാണ്ട് പത്തുമിനിട്ട് സമയം ചുറ്റിനടന്നു. ചാൻസ് കിട്ടിയാൽ ഇനിയും ആനപ്പുറത്ത് കയറും. അതുകൊണ്ടാണ് ‘ആദ്യമായ് ആനപ്പുറത്ത്’, എന്ന് ആദ്യം‌തന്നെ എഴുതിയത്.
എന്നെ പുറത്ത് കയറ്റി നടക്കാൻ‌മാത്രം ആനക്കെന്ത് പറ്റി?
                  ആനക്ക് ഒന്നും പറ്റിയില്ല; മറ്റുള്ളവരെ കയറ്റുന്ന കൂട്ടത്തിൽ എന്നെയും കയറ്റി എന്നുമാത്രം. പിന്നെ ആനപ്പുറത്ത് ഞാനൊറ്റക്കായിരുന്നില്ല. ആനയുടെ ഡ്രൈവർ കൂടാതെ ആകെ എട്ട്‌പേരുണ്ടായിരുന്നു. കൂട്ടത്തിൽ ഞാൻ‌മാത്രം സ്ത്രീ, ബാക്കി ഏഴും പുരുഷന്മാർ
അത് കലക്കിയല്ലൊ,, ഇയാളൊരു കാട്ടുജീവിയായിരിക്കും!
‘കാട്ടുജീവിയാവാനാണെനിക്കേറെയിഷ്ടം’; എന്ത് ചെയ്യാം!

സംഭവം നടന്നത്?
ബ്ലോഗും ഇന്റർനെറ്റും കമ്പ്യൂട്ടറും ഡിജിറ്റൽ ക്യാമറയും കൂടാതെ, ഈ ബ്ലോഗ് വായിക്കുന്നവരിൽ പലരും ജനിക്കുന്നതിന് മുൻപ്, കൃത്യമായി പറഞ്ഞാൽ 1974ൽ,,,
                  മൂന്ന് വർഷത്തെ സസ്യശാസ്ത്ര പഠനത്തിന്റെ ഭാഗമാണ് പഠനയാത്ര; അപ്പോൾ മാത്രമല്ല ഇപ്പോഴും അങ്ങനെയൊന്നുണ്ട്. കണ്ണൂർ എസ്.എൻ. കോളേജിലെ ബോട്ടണി ഡിപ്പാർട്ട്‌മെന്റ് അവസാനവർഷം ഡിഗ്രി വിദ്യാർത്ഥികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു; അക്കാലത്ത് കണ്ണൂർ ജില്ലയുടെ ഭാഗമായ മാനന്തവാടിയിൽ എത്തുക, പിന്നീട് സമീപമുള്ള കാടുകളിൽ കടന്നുകറങ്ങി ചെടികളെയും മരങ്ങളെയും അടുത്തുകണ്ട്‌ അറിയുക. അങ്ങനെ 18 വിദ്യാർത്ഥികളും 18 വിദ്യാർത്ഥിനികളും ഒരു അദ്ധ്യാപകനും രണ്ട് അദ്ധ്യാപികമാരും ഒരു അറ്റന്ററും ചേർന്ന് യാത്രക്ക് തയ്യാറായി.
ഇതെന്താ ഇങ്ങനെയൊരു ചെറിയയാത്ര എന്നോ? വലിയൊരു യാത്രക്ക് എല്ലാവിധ തയ്യാറെടുപ്പും നടത്തിയിട്ട് മാസങ്ങൾക്ക് മുൻപ് പണം അടച്ചതായിരുന്നു; 
കൊടൈക്കനാലിൽ,,
                 പക്ഷെ അജ്ഞാതമായ കാരണത്താൽ ആ യാത്ര നീണ്ടുപോയിട്ട് ഡിലീറ്റ് ആയപ്പോൾ മാനന്തവാടിയിൽ വെറും മൂന്ന് ദിവസത്തെ യാത്രയിൽ അവസാനിച്ചു. പോയത് സ്പെഷ്യൽ വാഹനത്തിലൊന്നുമല്ല, നമ്മുടെ കെ.എസ്.ആർ.ടീ.സി. ബസ്സിൽ. കണ്ണൂർ ബസ്‌സ്റ്റാന്റിൽ പുലർച്ചെ എത്തിച്ചേർന്ന ഞങ്ങളെ സർക്കാറിന്റെ ചുവന്നവണ്ടിയിലേക്ക് ബോട്ടണി പ്രൊഫസർ കയറ്റിവിട്ട് റ്റാറ്റാ പറഞ്ഞപ്പോൾ അത് സ്വന്തം വാഹനമായി കരുതിയിട്ട് അടിച്ചുപൊളിച്ചു പാട്ടുപാടി; ഞാനൊഴികെ,,,,, എനിക്ക് പണ്ടേ പാട്ട് ഇഷ്ടമല്ല.
മൂന്ന് ദിവസത്തെ താമസത്തിനും യാത്രക്കുമായി ഓരോ വിദ്യാർത്ഥിക്കും വന്ന ചെലവ് എത്രയാണെന്നറിയോ???
‘ഇരുപത്തി അഞ്ചുരൂപ’,,, Rs 25!!!!

                    മാനന്തവാടിയിൽ എത്തിയതിന്റെ രണ്ടാം ദിവസം രണ്ട് വാനുകളിലായി നമ്മൾ 36 കുട്ടികളും(?) 3 അദ്ധ്യാപകരും സമീപമുള്ള തേയില തോട്ടങ്ങളിലും കാപ്പിത്തോട്ടങ്ങളിലും പുഴക്കരകളിലും ചുറ്റിക്കറങ്ങി. ഉച്ചഭക്ഷണത്തിനുശേഷം നേരെ ‘നാഗർ‌ഹോളെ’ കാട്ടിലേക്ക് കടന്നു. അത് കേരളമാണോ കർണ്ണാടകമാണോ എന്ന് എനിക്കിപ്പോഴും സംശയം ഉണ്ട്.
കാട്ടിൽ, കൊടും‌കാട്ടിൽ ഫോറസ്റ്റ് ഓഫീസിൽ എത്തിയപ്പോൾ കാടിന്റെ ഉള്ളിലേക്ക് കടക്കാൻ എല്ലാവർക്കും മോഹം. കാട് എന്നുവെച്ചാൽ മരങ്ങൾ നിറഞ്ഞതാണല്ലൊ, മരങ്ങളെല്ലാം ചെടികൾ, ചെടികൾ സസ്യങ്ങൾ,, അവയെക്കുറിച്ച പഠിക്കുന്ന സസ്യശാസ്ത്രഞ്ജന്മാരാണ് മുപ്പത്തിആറുപേർ. നമ്മൾ വന്ന വാനുകളിൽ തന്നെ ഫോറസ്റ്റ് ഓഫീസിലെ രണ്ട് മനുഷ്യരുടെ അകമ്പടിയോടെ കാട്ടിലേക്ക് യാത്ര തുടർന്നു.

                  കാട്‌നിറയെ മരങ്ങളെ കണ്ടപ്പോൾ ശരിക്കും കാട്ടുമനുഷ്യരെപോലെ ഓരോ മരവും പരിശോധിച്ച് പേരും ഫേമലിയും കണ്ടെത്താൻ പലരും പരിശ്രമിച്ചു. അതിനിടയിൽ മാ‍നും കരടിയും ആനക്കൂട്ടവും കാട്ടുപോത്തുകളും ഞങ്ങളെ ശ്രദ്ധിച്ചെങ്കിലും ഞങ്ങളാരും അവരെ തിരിഞ്ഞുനോക്കിയില്ല. കാട്ടുകോഴികളും മൈലുകളും ഫേമലിസഹിതം സമീപത്തുകൂടി പറന്നുപോയിട്ടും അവയെ കാണാത്തമട്ടിൽ എല്ലാവരും ഇരുന്നു. ചെടികളെക്കുറിച്ച് പഠിക്കുന്നവർ ജന്തുക്കളെ എന്തിന് നോക്കണം? അങ്ങനെ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ വിശേഷപ്പെട്ട ഒരു കാഴ്ച അകലെ കാണാനിടയായി. മൂന്ന് ആനകൾ വരിവരിയായി നടന്ന്‌പോകുന്നു, മൂന്നിന്റെയും മുകളിൽ നിറയെ മനുഷ്യന്മാർ. അപ്പോൾ കൂടെയുള്ള വാച്ചർ സംഭവം പറഞ്ഞു, ‘അത് നമ്മുടെ ഫോറസ്റ്റ് വക ആനകളാണ്, നിങ്ങൾ വരുന്നതിന് മുൻപെ എത്തിയ ഒരുകൂട്ടം ടൂറിസ്റ്റുകൾ ആനപ്പുറത്തുകയറിയിട്ട് കാട്ടിലേക്കുപോയി’. ആനപ്പുറത്ത് കാട്ടിലൂടെ സഞ്ചരിക്കുക, അതൊരു അനുഭവം ആയിരിക്കുമല്ലൊ. യാത്ര വൈകിയതുകൊണ്ട് അതിനുള്ള യോഗം ഇല്ലതെപോയി.

                     വൈകുന്നേരം ആയപ്പോൾ കാര്യമായ അപകടമൊന്നും പറ്റാതെ ചുറ്റിക്കറങ്ങി ഇലകളും പൂക്കളും ശാഖകളും കൈയിലേന്തിയിട്ട് ഫോറസ്റ്റ് ഓഫീസിൽ തിരിച്ചെത്തിയപ്പോഴാണ് വിശേഷപ്പെട്ട കാഴച കണ്ടത്. ഏതാനും മനുഷ്യന്മാരെ ചുമന്നുകൊണ്ട് വലിയ ഒരാന കാട്ടിനുള്ളിൽനിന്ന് ഓഫീസിലേക്ക് നടന്നുവരുന്നു,,, തൊട്ടുപിന്നിൽ അതേപോലെ മറ്റൊരാനയും. സംഗതി നോക്കിയിരിക്കെ അതാ മൂന്നാമതും ഒരാന, അതല്പം വലുതാണ്. ആനകളെല്ലാം ഒന്നിനു പിന്നാലെ മറ്റൊന്നായി നേരെ നടന്ന് നടന്ന് ഓഫീസ് കെട്ടിടത്തിന്റെ പിന്നിലേക്ക് പോയി.

ആ നേരത്ത് അനകളെ നോക്കി വെള്ളമിറക്കാതെ വായതുറന്നുപിടിച്ച വിദ്യാർത്ഥിസമൂഹത്തോട് ഫോറസ്റ്റ് ഓഫീസ് ജീവനക്കാരിൽ ഒരാൾ പറഞ്ഞു,
“ഏതായാലും ഇവിടം‌വരെ വന്നതല്ലെ, എല്ലാവരെയും ആനപ്പുറത്ത് കയറ്റിയിട്ട് ഈ പരിസരത്ത് ചുറ്റിയടിക്കാം” അതുകേട്ടപ്പോൾ പുതുമഴയിൽ നനയുന്ന ചെടികളെപ്പോലെ എല്ലാവരുടേയും മനം‌കുളിർത്തു, സന്തോഷം വന്നിട്ട് ഇരിക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥയിലായി; ഞാനൊഴികെ,,,
                      അതെന്താ അങ്ങിനെ? അത് സന്തോഷമുള്ള കാര്യങ്ങൾക്കെല്ലാം മുഖം തിച്ചു നിൽക്കുന്ന സ്വഭാവമാണ് എന്റേത്.
        അല്പസമയം കഴിഞ്ഞപ്പോൾ ഫോറസ്റ്റ് ഗാർഡുകൾ എല്ലാവരേയും ഓഫീസിന് പിന്നിലേക്ക് നയിച്ചു. അവിടെ മൂന്ന് ആനകളും തിരക്കിട്ട് ഡിന്നർ കഴിക്കുന്ന കാഴചയാണ് നമ്മൾ കണ്ടത്. പനയോലകൾ ഓരോന്നായി പറിച്ചെടുത്ത് ചുരുട്ടിയിട്ട് വായീലേക്ക് ഇടുകയാണ്; ഒപ്പം തുമ്പിക്കൈയും ചെവികളും ആട്ടിക്കൊണ്ടിരിക്കുന്നു. ഇവരാണ് കാടുകയറുന്ന നാട്ടാനകൾ.

അതിനിടയിൽ ആനപ്പുറത്ത് കയറുന്ന കാര്യത്തെക്കുറിച്ച് ചർച്ച തുടങ്ങിയിരുന്നു,
*ആന അതിന്റെ സ്വന്തംകാല് മടക്കിത്തരും, അതേൽ‌പിടിച്ച് മേലോട്ട് കയറണം.
*ആനയെ ഒരു മരത്തിന്റെ ചുവട്ടിൽ നിർത്തും, കയറാൻ ആഗ്രഹിക്കുന്നവർ മരത്തിൽ കയറിയിട്ട് ആനപ്പുറത്ത് ഇറങ്ങിയാൽ മതിയാവും.
*ആനയുടെ വാലിൽ‌പിടിച്ചുതൂങ്ങി മേലോട്ട് കയറാം.
*ആന തുമ്പിക്കൈകൊണ്ട് ഓരോ ആളെയും എടുത്ത് മുകളിലേക്ക് എറിയും, അപ്പോൾ പിടിച്ചിരുന്നുകൊള്ളണം.
*ഒരു ഹെലിക്കോപ്റ്റർ കിട്ടിയാൽ ആനപ്പുറത്ത് ഇറങ്ങാമായിരുന്നു.
*ആനയുടെ ദേഹത്ത് ഒരു ഏണി ചാരിവെക്കും, അതുപിടിച്ചുകയറി മുകളിലെത്താം.
                     ചർച്ച പൂർത്തിയാവുന്നതിന് മുൻപ് ഫോറസ്റ്റ് ഗാർഡ് അല്പം അകലെയുള്ള സ്ഥലത്തേക്ക് ഞങ്ങളെ വിളിച്ചു. അവിടെയതാ കല്ലുകൊണ്ട് കെട്ടിയ പത്തോ പതിനഞ്ചോ പടികൾ; പടികൾ അവസാനിക്കുന്നിടത്ത് മറുവശത്തായി ആന നിൽക്കുന്നു; ആനക്കും പടികൾക്കും ഒരേ ഉയരം. അപ്പോൾ,,, ആനപ്പുറത്ത് കയറാനുള്ള സംശയംതീർന്നു.

                   ആദ്യയാത്രക്കായി കുറച്ചുപേരെ വിളിച്ചു; കൂട്ടത്തിൽ ധൈര്യശാലികളായ ഏതാനും‌ വിദ്യാർത്ഥികൾ മുന്നോട്ടുവന്നു; അവർ പടികൾ ഓരോന്നായി കയറുന്നത് മറ്റുള്ളവർ നോക്കിനിന്നു. ആന അവരെയും ചുമന്ന് ഫോറസ്റ്റ് ഓഫീസിന്റെ പരിസരത്ത് ചുറ്റിക്കറങ്ങാൻ തുടങ്ങി, ആനയെ കാണുന്നതുപോലെയല്ല,,, നല്ല സ്പീഡുണ്ട്. അപ്പോഴേക്കും മറ്റൊരു ഡ്രൈവർ മറ്റൊരാനയെ പടികൾക്ക് സമീപത്തേക്ക് നയിച്ചു, അതിലും കയറി ആണും പെണ്ണുമായി അഞ്ചെട്ട് സഹപാഠികൾ, കൂടെ അദ്ധ്യാപകനും ഉണ്ട്. തുടർന്ന് മൂന്നാമൻ ആനയും ആളുകളെ കയറ്റിയിട്ട് യാത്ര തുടർന്നു. അപ്പോഴേക്കും ആദ്യത്തെ ആന യാത്ര മതിയാക്കി സ്റ്റാർട്ട് ചെയ്ത അതേസ്പോട്ടിൽ വന്നുനില്പായി. ആനയുടെ പുറത്തുകയറിയവർ ഓരോരുത്തരായി ഇറങ്ങിവന്ന് അനുഭവങ്ങൾ വീരസാഹസിക കഥകളാക്കി പറയാൻ തുടങ്ങി. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഒരു ഭാവവും ഇല്ലാതെ മറ്റുള്ളവരിൽ നിന്ന് അകന്നുനിൽക്കുന്ന എന്റെ സമീപം ഒരു സഹപാഠി വന്നു,,,, ഗോപി; ക്ലാസ്സിലുള്ളവരെല്ലാം ഒരേപോലെ അനുസരിക്കുന്നത് ഗോപിയെ മാത്രമാണ്. അവൻ ചോദിച്ചു,
“എന്താ ആനപ്പുറത്തു കയറുന്നില്ലെ?”
“ഞാനില്ല”
“പേടിയാണോ?”
“പേടിയൊന്നും ഇല്ല, എനിക്ക് കയറാൻ തോന്നുന്നില്ല”
“അതെന്താ അങ്ങനെ പറയുന്നത്? കിട്ടിയ ചാൻസാണ്, ഇപ്പോൾ കയറിയില്ലെങ്കിൽ ജീവിതത്തിൽ ഒരിക്കലും ആനപ്പുറത്ത് കയറാനാവില്ല”
“അതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല”
“ആവശ്യമില്ലാതെയാണ് പലതും പലരും ചെയ്യുന്നത്; വലുതായി അമ്മയും അമ്മൂമ്മയും ഒക്കെ ആവുമ്പോൾ അവരോട് ആനപ്പുറത്തു കയറിയിരുന്നു, എന്ന് പറയാമല്ലൊ”
                      പിന്നെ ഒട്ടും സംശയിച്ചില്ല, ഒടുവിലത്തെ ആനസവാരിയിൽ പങ്കെടുക്കാനായി ഞാനും പടികൾ കയറി. മുകളിൽ ആറു മീറ്റർ നീളവും രണ്ട് മീറ്റർ വീതിയും ഉള്ള പരന്ന ഉപരിതലം, അവിടെ ആനയതാ തൊട്ടടുത്ത് നിൽക്കുന്നു. ആനപ്പുറത്ത് ചാടിക്കയറിയ ഫോറസ്റ്റ് വാച്ചർ മുന്നിൽ നിൽക്കുന്ന എനിക്കുനേരെ കൈനീട്ടിയപ്പോൾ അയാളുടെ കൈപിടിച്ച് ആനപ്പുറത്ത് ഇറങ്ങിയിട്ട് പതുക്കെ അവിടെയിരുന്നു. ഇത്ര എളുപ്പത്തിൽ ആനപ്പുറത്ത് കയറി ഇരുന്നാൽ ‘അതേ സ്പീഡിൽ താഴേക്ക് ഉരുണ്ട്‌പോവില്ലെ?’, എന്നൊരു സംശയം ഉണ്ടാവും,,, ഇത് ടൂറിസ്റ്റ്കൾ കയറുന്ന ആനയാണ്,, അതിന്റെ മുതുകിൽ നാലുവശത്തും ഉറപ്പിച്ച മരപ്പലകയോട് ചേർന്ന അഴികളിൽ‌പിടിച്ച് ഇരിക്കുന്നതിനാൽ ആരും താഴോട്ട് വീഴില്ല; ഇരിക്കുന്നതാവട്ടെ നല്ല പഞ്ഞിക്കിടക്കയിലും. നാലുവശത്തും അഴിയുള്ള കട്ടിലിൽ വിരിച്ച കിടക്കയിൽ ഇരിക്കുന്നതുപോലെ,,,

                     അങ്ങനെ എട്ടുപേരെയും ചുമന്നുകൊണ്ട് ആന പതുക്കെ ചുറ്റിനടന്നു. അതൊരു അതിവിശാലമായ അനുഭവമായിരുന്നു; ആനേരത്ത് ആനപ്പുറത്ത് കയറിയവരുടെ കൂട്ടത്തിൽ ഞാൻ മാത്രം പെൺകുട്ടി,, മറ്റു പെൺകുട്ടികളെല്ലാം എന്നെക്കാൾ മുന്നെ ആനസവാരി കഴിഞ്ഞ് മണ്ണിൽ ലാന്റ് ചെയ്തിരിക്കുന്നു. ഏതാണ്ട് പത്തുമിനിട്ട് സമയം ചുറ്റിയറ്റിച്ച ആന ഒടുവിൽ പുറപ്പെട്ട സ്ഥാനത്ത് വന്ന് സ്റ്റോപ്പ് ചെയ്തു. ട്രെയിനിൽ‌നിന്ന് ഇറങ്ങുന്നതുപോലെ അനപ്പുറത്തുനിന്നും ഇറങ്ങാൻ ശ്രമിച്ചാൽ പരിചയമില്ലാത്തവർ ട്രാക്കിൽ വീഴും. അതുകൊണ്ട് ഇരിക്കുന്നവർ എഴുന്നേറ്റ് നിൽക്കുമ്പോൾ കൈ പിടിച്ച് താഴെയിറക്കാനായി ലാന്റിംഗ്‌ട്രാക്കിൽ വാച്ചർ തയ്യായായി നിൽക്കുന്നുണ്ട്. പ്രത്യേകം പറയേണ്ട ഒരു സംഗതി; ആനപ്പുറത്ത് കയറുമ്പോഴും ഇറങ്ങുമ്പോഴും തൊട്ടടുത്ത് തോക്കുമായി ഒരാൾ നിൽക്കുന്നുണ്ട്. പെട്ടെന്ന് മദം‌പൊട്ടിയാൽ ആനയെ വെടിവെക്കാനോ? അതല്ല മനുഷ്യനെ വെടിവെക്കാനാണോ?

ആനപ്പുറത്തു നിന്നിറങ്ങിയപ്പോൾ നമുക്കെല്ലാവർക്കും പലവിധം സംശയങ്ങൾ,,,
                     ആനയുടെ കഴുത്തിൽ ഇരു ചെവിക്ക് സമീപമായി ഇരിക്കുന്ന പാപ്പാൻ ഒരിക്കൽ‌പോലും ആനയെ അടിക്കുന്നത് കണ്ടിട്ടില്ല. പിന്നെങ്ങനെ ആനകളെല്ലാം അനുസരണക്കുട്ടപ്പന്മാരായി അവർ നിർദ്ദേശിക്കുന്ന വഴിയിലൂടെ നടക്കുകയും നിൽക്കുകയും ചെയ്യുന്നു? ആരും സംശയം ചോദിച്ചില്ലെങ്കിലും എന്റെ കൂടെ ഇറങ്ങിയ ഒരുത്തൻ സംഗതി വിവരിച്ചു,
*പാപ്പാൻ ആനയുടെ രണ്ട് ചെവിയിലും ചവിട്ടിയാൽ ആന നേരെ മുന്നോട്ട് നടക്കും,
*പാപ്പാൻ ആനയുടെ ഇടതുചെവിയിൽ മാത്രം ചവിട്ടിയാൽ ആന ഇടത്തോട്ട് വളയും,
*പാപ്പാൻ ആനയുടെ വലതുചെവിയിൽ മാത്രം ചവിട്ടിയാൽ ആന വലത്തോട്ട് വളയും,
*പാപ്പാൻ ചെവിയിൽ ചവിട്ടിയില്ലെങ്കിൽ ആന സ്റ്റോപ്പ്”
എങ്ങനെയുണ്ട് ആനയുടെ ബുദ്ധി?
ആനയുടെ ഡ്രൈവിംഗ് കണ്ടുപിടിക്കാനായി നമ്മുടെ സഹപാഠി മറ്റാരും അറിയാതെ രണ്ടുതവണ ആനപ്പുറത്ത് കയറി.
****അങ്ങനെ,, എന്റെ ആനസവാരി, ഇവിടെ സവാരി ഗിരിഗിരി,,

പിൻ‌കുറിപ്പ്:
വർഷങ്ങൾക്കു മുൻപെയുള്ള അനുഭവം ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്. അന്ന് ആനപ്പുറത്ത് കയറിയതുകൊണ്ട് ഇപ്പോൾ ബ്ലോഗിലൂടെ അനുഭവം പങ്കുവെക്കാനും കഴിയുന്നു. മിനിലോകത്തിൽ പഴയ അനുഭവങ്ങൾ എഴുതുമ്പോൾ പലപ്പോഴും എനിക്ക് കരച്ചിൽ വരാറുണ്ട്. ആനസവാരി എഴുതുമ്പോഴും ഞാനൊത്തിരി ആനക്കണ്ണീർ പൊഴിച്ചു. ഇവിടെ ഞാനെഴുതിയ ‘ആദ്യത്തെ അനുഭവം’ 1974ൽ കണ്ണൂർ എസ്.എൻ. കോളേജിലെ കണ്ണാടിമാളികയിൽ ഇരുന്നുപഠിച്ച, ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയ, അവസാനവർഷ ഡിഗ്രി ബോട്ടണി വിദ്യാർത്ഥികൾക്കായി സമർപ്പിക്കുന്നു.     

October 31, 2013

തട്ടത്തിൻ മറയിൽ


                  മതിലുകളോ വേലിയോ ഇല്ലാത്ത പഴയകാലത്ത്, നമ്മുടെ സർക്കാർ സ്ക്കൂളുകളിൽ പലതും സാമൂഹ്യദ്രോഹികലുടെ വിളനിലമായിരുന്നു. അങ്ങനെ –തൊണ്ണൂറുകളുടെ ആദ്യപകുതിയിൽ- എന്റെ സർക്കാർ ഹൈ സ്ക്കൂളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ദിവസം,,,
.. ആദ്യമായി ശബ്ദം കേട്ടത് ലീലാവതി ടീച്ചറാണ്; ഒന്നാമത്തെ പിരിയേഡിൽ വർക്കൊന്നുമില്ലാതെ സ്റ്റാഫ്‌റൂമിൽ ഇരിക്കുന്ന നമ്മുടെ വർക്ക് എക്സ്പീരിയൻസ് അദ്ധ്യാപികയാണ് മിക്കവാറും വാർത്തകൾ ആദ്യമായി കേൾക്കാറുള്ളത്. ടീച്ചർ ജനാലക്കരികിലേക്ക് നടന്നെത്തി ചെവിവട്ടം പിടിച്ച് സ്ക്കൂളിലേക്കുള്ള പ്രവേശനവഴിക്കുനേരെ ഓൺ ചെയ്തു; അപ്പോൾ അതാ ഒരുകൂട്ടം പ്രീയശിഷ്യന്മാൻ മുദ്രാവാക്യവുമായി മുഷ്ടിചുരുട്ടിഉയർത്തി കടന്നുവരുന്നു,
“വിദ്യാർത്ഥിഐക്യം സിന്ദാബാദ്,
ഹെഡ്‌മാസ്റ്റർ നീതിപാലിക്കുക,
വിട്ടുതരില്ല, വിട്ടുതരില്ല,
തട്ടം നമ്മൾ വിട്ടുതരില്ല.
തട്ടത്തിലൊന്ന് തൊട്ടുകളിച്ചാൽ,
അക്കളി തീക്കളി നോക്കിക്കൊ”
അവസാനവരികൾ കേട്ടപ്പോൾ ആകെയൊന്ന് ഞെട്ടിയ ടീച്ചർ സ്റ്റാഫ്‌റൂമിന്റെ ഇടതുവശത്തെ ബഞ്ചിലിരുന്ന് മനോരമയിൽ ലയിച്ചിരിക്കുന്ന കായികഅദ്ധ്യാപിക രമണിയെ വിളിച്ചു,
“ടീച്ചറെ ഒന്നോടിവാ,, ഏതോകുട്ടിയുടെ തട്ടം പിടിച്ചുവലിച്ചിരിക്കുന്നു”
“തട്ടമോ?”
                       മനോരമക്ക് ഇടവേളനൽകിയിട്ട് ജനാലക്കരികിലേക്ക് ഓടിയെത്തിയ കായികവും അത് ശ്രദ്ധിക്കാൻ തുടങ്ങിയപ്പോഴേക്കും നമ്മുടെ ശിഷ്യന്മാൻ സ്ക്കൂൾ ഓഫീസിന് സമീപം എത്തിയിരുന്നു; ആവേശം മൂക്കുമ്പോൾ നടത്തത്തിന് വേഗത കൂടുമല്ലൊ! തുടർന്ന് ഹെഡ്‌മാസ്റ്ററുടെ മുറിക്ക് വെളിയിൽ അണിനിരന്ന് മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ഹെഡ്‌മാസ്റ്റർ നീതിപാലിക്കാനും സ്ക്കൂൾ അടച്ചുപൂട്ടാനും വിളിച്ചുപറയുന്നുണ്ട്. ഒരു അവധികിട്ടിയാലെന്താ പുളിക്കുമോ? അക്കാര്യത്തിൽ ഗുരുശിഷ്യന്മാർ ഒരുപോലെയാണ്.

ആ നേരത്താണ് പ്യൂൺ കുട്ടിയമ്മ ഓടിക്കിതച്ച് സ്റ്റാഫ്‌റൂമിൽ എത്തിയത്,
“രമണിടീച്ചറെ, പെട്ടെന്ന് വാ,, ഹെഡ്‌മാസ്റ്റർ വിളിക്കുന്നു”
“ഇന്നെന്തിനാ സമരം? പത്രത്തിലൊന്നും കാണുന്നില്ലല്ലൊ;”
“പത്രത്തിൽ നോക്കിയാണോ പിള്ളേര് സമരം ചെയ്യുന്നത്? അവരെന്തെങ്കിലും കാരണം കണ്ടുപിടിക്കില്ലെ”
“ഏത് കുട്ടിയുടെ തട്ടമാ തൊട്ടുകളിച്ചത്? അത് ഇവിടെ പഠിക്കുന്ന കുട്ടി തന്നെയാണോ?”
“തൊട്ടുകളിച്ചത് നിങ്ങൾ ടീച്ചേർസ് അല്ലെ; അവർക്ക് തട്ടം വേണ്ടപോലും! നിങ്ങള് വേഗം വാ,, എച്ച്.എം. ആകെ പേടിച്ചിരിക്കയാ,,”
“അത് നന്നായി,,, കുറച്ചുനേരത്തേക്ക് അങ്ങേര് കുട്ടികളെയെങ്കിലും പേടിക്കട്ടെ”

                      സംസാരിക്കുന്നതിനിടയിലും കായിക അദ്ധ്യാപിക ഓടിയതിനാൽ പെട്ടെന്ന് സമരക്കാരുടെ മുന്നിലെത്തി. സ്ക്കൂളിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ അവർക്ക് മാത്രമേ കഴിയുകയുള്ളു. കുട്ടികൾ വിളിക്കുന്നതും പറയുന്നതും കേൾക്കാത്തമട്ടിൽ അവർക്കിടയിലൂടെ വഴിതെളിച്ച് നേരെ ഹെഡ്‌മാസ്റ്ററുടെ മുന്നിലെത്തിയ രമണിടീച്ചർ അദ്ദേഹത്തെ മുഖം‌കാണിച്ചു. നോട്ടുബുക്കിൽ നിന്ന് കീറിയെടുത്ത വരയുള്ള പേപ്പറിൽ കുട്ടികൾ എഴുതിക്കൊടുത്ത പുത്തൻ അവകാശം ഹെഡ്‌മാസ്റ്റർ കായികത്തിനുനേരെ വെച്ചുനീട്ടി. അവരത് വായിച്ചു,
“നമ്മുടെ പെൺകുട്ടികൾ ഇടുന്ന വെള്ളതട്ടം മാറ്റിയിട്ട് കളറുള്ള തട്ടം ഇടാനുള്ള പെർമിഷൻ തരണമെന്ന് ഹെഡ്‌മാസ്റ്ററെ അറിയിക്കുന്നു, എന്ന്, മുഹമ്മദ് സമദ് ഒപ്പ്”

                       സംഗതി വായിച്ച കായിക അദ്ധ്യാപിക ഒന്നും മനസ്സിലാവാതെ ഹെഡ്‌മാസ്റ്ററെ നോക്കി. സ്ക്കൂൾ തുറക്കുന്നതിന് മുൻപ് നമ്മുടെ സർക്കാർ വിദ്യാലയത്തിലും യൂനിഫോം വേണമെന്ന തീരുമാനം പി.ടി.എ. ചേർന്ന് തീരുമാനിച്ചതാണ്. അതുവരെ പഴയ സിനിമയിൽ കാണുന്നതുപോലെ പലനിറങ്ങളിൽ പലതരം വേഷങ്ങളിൽ വരുന്ന ഹൈസ്ക്കൂൾ വിദ്യാർത്ഥികളെ യൂനിഫോമിൽ അണിനിരത്താൻ താല്പര്യം കാണിച്ചത് അവരുടെ രക്ഷിതാക്കൾതന്നെ ആയിരുന്നു. അങ്ങനെയാണ് ആൺ‌കുട്ടികൾക്ക് വെള്ളയും കറുപ്പും പെൺകുട്ടികൾക്ക് വെള്ളയും പച്ചയും തീരുമാനിച്ചത്. അതോടൊപ്പം ‘മുണ്ട്’ ഉടുക്കുന്നവർക്ക് ‘വെള്ളമുണ്ട്’ ഉടുക്കാം. പിന്നെ തട്ടം അണിയുന്നവർ വെള്ളത്തട്ടം തന്നെ ആയിരിക്കണം, എന്നും തീരുമാനമായി. അതെല്ലാം രക്ഷിതാക്കൾ കൈഅടിച്ച് പാസാക്കിയതാണ്. എന്നിട്ട് ഈ പിള്ളേർക്ക് എന്ത് പറ്റി? കായികം ഹെഡിനെ നോക്കിയിട്ട് പറഞ്ഞു,
“നമ്മളെല്ലാരും രക്ഷിതാക്കളടക്കം ചേർന്ന് തീരുമാനിച്ചിട്ടല്ലെ തട്ടം വെള്ളനിറത്തിലാക്കിയത്. അതിന് ഇവരെന്തിനാ സമരം ചെയ്യുന്നത്?”
“അവർക്ക് സ്ക്കൂൾ വിടണം‌പോലും, നിങ്ങള് വരുന്നതുവരെ അവരെ വെളിയിൽ നിർത്തിയിരിക്കയാ”
“അപ്പോൾ കളർ എന്ന് പറയുന്നത്?”
“വെള്ളനിറം ഒഴികെയുള്ള ഏത് നിറവും ആവാം; കളർ എന്നുപറഞ്ഞാൽ വെള്ള ഒഴികെയുള്ള നിറം. കറുപ്പും കളറാണ്”
“ഇതിപ്പം ഏത് പെൺകുട്ടിയാ ആവശ്യം പറഞ്ഞത്?”
“അതൊക്കെ അവരോട് ചോദിക്കാം, നേതാവിനെ വിളിക്കു,”

നേതാവിനോടൊപ്പം നാലുപേർകൂടി അകത്തുപ്രവേശിച്ചു. അവരിൽ നേതാവിനെ നോക്കിയിട്ട് രമണി എന്ന കായിക അദ്ധ്യാപിക ചോദിച്ചു,
“ഇവിടെ പഠിക്കുന്ന ഏത് കുട്ടിയാണ് വെള്ളത്തട്ടം വേണ്ട, എന്ന് നിങ്ങളോട് പറഞ്ഞത്?”
അതുവരെ മുദ്രാവാക്ക്യം വിളിച്ചവന് ശബ്ദമില്ലാതായി; അതുകണ്ട് തൊട്ടടുത്ത് നിൽക്കുന്നവൻ പറഞ്ഞു,
“ആരും പറഞ്ഞിട്ടില്ല”
“പിന്നെ, ഇതാര് തീരുമാനിച്ചു?”
“അതുപിന്നെ വെള്ള ആയാൽ പെട്ടെന്ന് ചേറ്‌പുരണ്ട് അഴുക്കാവില്ലെ? മറ്റുനിറമായാൽ,,, കാണാനൊരു ചന്തമുണ്ട്,,, പിന്നെ ചേറ് കാണുകയില്ലല്ലൊ”
“അപ്പോൾ ചേറ് പുരളുന്നതല്ല കാരണം, അത് കാണുന്നതാണ്. മറ്റുനിറങ്ങളിൽ ചേറ് ഉണ്ടായാലും അത് അലക്കിവെളുപ്പിക്കാതെ ഉപയോഗിക്കാം, എന്നായിരിക്കും,,”
“അതെ, നമ്മുടെ കുട്ടികൾക്ക് കളർ തട്ടം മതി”
“എന്ന് ആര് പറഞ്ഞു? നിന്റെ സഹോദരി ഇവിടെ പഠിക്കുന്നുണ്ടോ?”
“ഇല്ല, എന്നാലും അത് അലക്കുന്ന നേരത്ത് അവർക്ക് പഠിക്കാമല്ലൊ”
“അപ്പോൾ അവർ അലക്കുന്നതാണ് വിഷമം, അങ്ങനെ ഏതെങ്കിലും പെൺകുട്ടി പറഞ്ഞോ?”
“ആരും പറഞ്ഞിട്ടില്ല”
“നിങ്ങളുടെ രക്ഷിതാക്കളടക്കം തീരുമാനിച്ചതാണ് തട്ടത്തിന്റെ നിറം, അതിന് മാറ്റമില്ല”
പെട്ടെന്ന് ഹെഡ്‌മാസ്റ്റർ ചോദിച്ചു,
“അപ്പോൾ നിങ്ങളുടെ വെള്ളഷേർട്ട് നിറം മാറ്റണ്ടെ?”
“അതുവേണ്ട സാർ”
“അപ്പോൾ സ്വന്തം കാര്യത്തിൽ തീരുമാനമെടുക്കാത്ത ആൺകുട്ടികൾ പെൺകുട്ടികളുടെ തട്ടത്തിന്റെ നിറം മാറ്റാൻ നടക്കുന്നു. എല്ലാരും പോയി ക്ലാസ്സിലിരിക്കുന്നോ, അതോ രക്ഷിതാക്കളെ വിളിച്ചു വരുത്തി ഇവിടെനിന്ന് പറഞ്ഞയക്കണോ?”
                     കായിക അദ്ധ്യാപികയുടെ ഭീഷണി കേട്ട നമ്മുടെ ശിഷ്യന്മാർ ഇഷ്ടമില്ലാതെയാണെങ്കിലും അവരവരുടെ ക്ലാസ്സുകളിലെക്ക് പോയി; ഒപ്പം വലിയ നിരാശയോടെ സമരത്തെ കാത്തിരുന്ന മറ്റുള്ളവർ പഠിക്കാനും പഠിപ്പിക്കാനും തുടങ്ങി..

August 28, 2013

എന്റെ പുസ്തകം ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’

               കർഷകദിനമായ ചിങ്ങം1ന്, 17.8.2013 ശനിയാഴ്ച ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’  എന്ന എന്റെ പുസ്തകം ശ്രീ. എം.കെ.പി. മാവിലായി (സീനിയർ കൺസൽട്ടന്റ്, എം.എസ്. സ്വാമിനാഥൻ ഗവേഷണകേന്ദ്രം, വയനാട്) പ്രകാശനം ചെയ്തു. പുസ്തകം ഏറ്റുവാങ്ങിയത് ചെമ്പിലോട് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസറായ ശ്രീമതി നസീറാ ബീഗം. മണ്ണിനെ സ്നേഹിക്കുന്ന, കൃഷിയെ സ്നേഹിക്കുന്ന എല്ലാവരുടെയും മുന്നിലേക്ക് ടെറസ്സിലെ കൃഷിപാഠങ്ങൾ സമർപ്പിക്കുകയാണ്.
പുസ്തകപ്രകാശനം
പുസ്തകം ഏറ്റുവാങ്ങൽ
             കണ്ണൂർ ജില്ലയിൽ എന്റെ ഗ്രാമത്തിൽ, ചെമ്പിലോട് ഗ്രാമപഞ്ചായത്തിൽ‌ വെച്ച് ഈ വർഷം ചിങ്ങം1ന് നടത്തുന്ന കർഷകദിന ആഘോഷവേളയിൽ (2013 ആഗസ്ത്17 ശനിയാഴ്ച) ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ പുസ്തകപ്രകാശനം നടന്നു. സ്വാഗതം പറഞ്ഞത് ശ്രീമതി നസീറാ ബീഗം (കൃഷി ഓഫീസർ, കൃഷിഭവൻ, ചെമ്പിലോട് ഗ്രാമപഞ്ചായത്ത്). കർഷകദിന പരിപാടിയുടെ അദ്ധ്യക്ഷൻ ശ്രീ. എം.സി. മോഹനൻ (പ്രസിഡണ്ട്, ചെമ്പിലോട് ഗ്രാമപഞ്ചായത്ത്). കർഷകദിനം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത് ശ്രീ. കെ.കെ. നാരായണൻ (എം.എൽ.എ., ധർമ്മടം മണ്ഡലം). പുസ്തകപ്രകാശനം നടത്തിയത് ശ്രീ. എം.കെ.പി. മാവിലായി (സീനിയർ കൺസൽട്ടന്റ്, എം.എസ്. സ്വാമിനാഥൻ ഗവേഷണകേന്ദ്രം, വയനാട്). പുസ്തകം ഏറ്റുവാങ്ങിയത് ശ്രീമതി നസീറാ ബീഗം (കൃഷി ഓഫീസർ, കൃഷിഭവൻ, ചെമ്പിലോട് ഗ്രാമപഞ്ചായത്ത്). പുസ്തകപരിചയം നടത്തിയത് ശ്രീ. എം.വി. അനിൽകുമാർ (ചെമ്പിലോട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്& കില ഫാക്കൽറ്റി അംഗം) നന്ദി പ്രകാശനം നടത്തിയത് ശ്രീ. കെ.കെ. പ്രേമൻ (കൃഷി അസിസ്റ്റന്റ്). അതോടൊപ്പം കർഷകദിന ആഘോഷത്തിൽ വിവിധ വ്യക്തികളുടെ ആശംസാ പ്രസംഗവും സമ്മാനദാനവും കർഷകരെ ആദരിക്കൽ ചടങ്ങും കാർഷിക സെമിനാറും കാർഷിക മത്സരങ്ങളും നടന്നു.
സ്വാഗതം
കർഷകദിന ആഘോഷം ഉദ്ഘാടനം
പുസ്തകപരിചയം
ബ്ലോഗിലുള്ളതും അല്ലാത്തതുമായ എന്റെ രചനകൾ പലപ്പോഴായി അച്ചടിരൂപത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും എന്റെ പേരിൽ സ്വന്തമായി ഒരു പുസ്തകം പ്രകാശനം ചെയ്യപ്പെടുമ്പോഴുള്ള ആഹ്ലാദം അനിർവ്വചനീയമാണ്. എന്റെ സന്തോഷം എല്ലാ സുഹൃത്തുക്കളുമായി ഞാൻ പങ്കുവെക്കുന്നു.
             ടെറസ്സിലെ കൃഷിപാഠങ്ങൾ പുസ്തകരൂപത്തിലാക്കാൻ പ്രേരിപ്പിച്ച എല്ലാ സുഹൃത്തുക്കളോടും എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. വളരെ ഭംഗിയിൽ പുസ്തകം അച്ചടിച്ച് വെളിയിലിറക്കിയ സി.എൽ.എസ്. ബുക്ക്സിന്റെ സാരഥിയും അറിയപ്പെടുന്ന ബ്ലോഗറുമായ ശ്രീമതി ലീല ടീച്ചറോടും നന്ദി അറിയിക്കുന്നു.
             ഈ നേരത്ത് ഒരു കാര്യം കൂടി അറിയിക്കുന്നു: എന്റെ രണ്ടാമത്തെ കൃതി ആയി മാറേണ്ട പുസ്തകമാണ് ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’. ശ്രീമതി ലീല എം. ചന്ദ്രന്റെ ലീലടീച്ചറുടെ സമയൊചിതമായ എഡിറ്റിങ്ങിനോടൊപ്പം അച്ചടിക്കാനുള്ള ശുഷ്ക്കാന്തിയും കാരണം പുസ്തകം കർഷകദിനത്തിൽ തന്നെ പെട്ടെന്ന് പ്രകാശനം ചെയ്യാൻ കഴിഞ്ഞു. എന്റെ ആദ്യ പുസ്തകം എന്ന് പ്രതീക്ഷിച്ചിരുന്ന ‘രാത്രിമണൽ’ കൂടുതൽ വൈകാതെ പ്രകാശനം ചെയ്യപ്പെടുമെന്ന് അറിയിക്കുന്നു.
              ടെറസ്സുകൃഷി ചെയ്യുന്ന വിധവും അതുകൊണ്ടുള്ള നേട്ടങ്ങൾ കർഷകർക്ക് തിരിച്ചറിയാനും ഒപ്പം കൃഷിരീതികൾ വിവരിക്കുന്നതുമാണ് ടെറസ്സിലെ കൃഷിപാഠങ്ങൾ.
ശ്രീ എം.കെ.പി മാവിലായി
             ചിങ്ങം1 കേരളീയരുടെ കർഷകദിനത്തിലാണ് ടെറസ്സിലെ കൃഷിപാഠങ്ങൾ പുസ്തകരൂപത്തിൽ ഇറങ്ങിയത്. ആധുനിക കൃഷിപരീക്ഷണമായ ടെറസ്സ്‌കൃഷി വിശദീകരിക്കുന്ന പുസ്തകം കർഷകദിനത്തിൽ എന്റെ സ്വന്തം പഞ്ചായത്തിലെ കാർഷികമേളയിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. എന്റെ സന്തോഷം എല്ലാ ബ്ലോഗർ സുഹൃത്തുക്കളുമായി പങ്കുവെക്കുന്നു.
ഈ പുസ്തകത്തെപ്പറ്റി ബ്ലോഗർ ഫിലിപ്പ് ഏരിയൽ എഴുതിയ പുസ്തക അവലോകനം വായിക്കാൻ ചുവടെയുള്ള ലിങ്കിൽ അമർത്തുക 
ഇവിടെ

           ‘ആരോഗ്യവും സന്തോഷവും വർദ്ധിക്കാൻ, നമുക്കുവേണ്ടി നമ്മുടെ ടെറസ്സിൽ നമ്മൾ ചെയ്യുന്നകൃഷി; ടെറസ്സ്‌കൃഷി’
Ks Mini യുടെ ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ എന്ന 60 രൂപയുള്ള പുസ്തകം വി.പി.പി ആയി (60‌+23 വി.പി.പി. ചാർജ്ജ്) (ആകെ 80 രൂപ) ലഭിക്കാൻ ആഗ്രഹിക്കുന്നവർ ‘പിൻ‌കോഡ് സഹിതം അഡ്രസ്സും ഫോൺ നമ്പറുംSouminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini എന്ന പേജിൽ മെസേജ് അയക്കുകയോ, 9847842669 എന്ന മൊബൈൽ നമ്പറിൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. 

August 10, 2013

മുകളിലൊരാളുണ്ട്


ഈ പറയുന്ന കഥ(സംഭവം) നടക്കുന്നത് 1990ലാണ്.
                            തൊണ്ണൂറിന് തൊട്ടുമുന്നിലും പിന്നിലുമായി നമ്മുടെ സർക്കാർ നേരിട്ട് നിയമനം നടത്തിയിട്ട്, മാസപ്പടി നേരിട്ട് കൊടുക്കുന്ന സർക്കാറിന്റെ സ്വന്തം വിദ്യാലയങ്ങളിൽ സ്വകാര്യവ്യക്തികളുടെ സ്വകാര്യവിദ്യാലയങ്ങളിൽനിന്നും ചിലർ കടന്നുകയറാൻ തുടങ്ങി; അതാണ്,
***പ്രൊട്ടൿഷൻ***

                    കേരളത്തിലെ സ്വകാര്യസ്ക്കൂളിലെ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും ശമ്പളം കൊടുക്കുന്നത് സർക്കാർ ആണെങ്കിലും മാനേജർ ആയിരങ്ങൾ വാങ്ങിയിട്ടാണ് അവിടെ അദ്ധ്യാപകരെ നിയമിക്കുന്നത്; (അന്ന് ലക്ഷങ്ങളിലേക്ക് കടന്നിട്ടില്ല) അവർ പഠിപ്പിക്കുന്നു ശമ്പളം വാങ്ങുന്നു. അങ്ങനെയിരിക്കെ അടുത്ത കൊല്ലം(വർഷം) മുതൽ സ്ക്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണം കുറയുന്നു????
.ഈ കുറവിന് പലതരം കാരണങ്ങൾ ഉണ്ട്.
‘അദ്ധ്യാപക വിദ്യാർത്ഥി അനുപാതത്തിന്റെ പരിധി’ക്ക് പുറത്തുള്ള അദ്ധ്യാപകർ സ്ക്കൂളിൽ നിന്ന് ഔട്ടാവുന്നു???
ആ നേരത്താണ് അവിടെ അദ്ധ്യാപക ഐക്യം പ്രത്യക്ഷപ്പെടുന്നത്&&&
തൊഴിലില്ലാതെ പുറത്താവുന്ന അദ്ധ്യാപകൻ പട്ടിണികിടന്ന് ആത്മഹത്യ ചെയ്താലോ?
സർക്കാർ തന്നെ അതിനൊരു പരിഹാരം കണ്ടെത്തി. കുട്ടികളില്ലാതെ? സ്ക്കൂളിൽ‌നിന്ന് ഔട്ടായവരെ സർക്കാറിന്റെ സ്വന്തം വിദ്യാലയങ്ങളിൽ ചേർക്കുക.
അവർ എവിടെ പഠിപ്പിച്ചാലെന്താ,,, ശമ്പളം കൊടുക്കുന്നത് സർക്കാർ തന്നെയാണല്ലോ!!!
*** ഇങ്ങനെ ഔട്ടായവരുടെ സ്വന്തം മക്കളെല്ലാം വലിയ ഫീസ് കൊടുത്ത് വലിയ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ പഠിക്കുന്നൂ,,,’ എന്നത്, അക്കാലത്തെ പരസ്യമായ രഹസ്യമായി ഇന്നും അവശേഷിക്കുന്നു***
 %%%%%%
അങ്ങനെയാണ് മദ്ധ്യകേരളത്തിൽനിന്ന് (മദ്യകേരളത്തിൽ നിന്നല്ല) അവർവന്നത്,,,,
കുമാരിയമ്മ ടീച്ചർ,
അത് അവരുടെ പേരാണ്; അല്ലാതെ കുമാരി ആയിരിക്കെ അമ്മ ആയതല്ല.
രണ്ട് മക്കളും ഒരു ഭർത്താവും സ്വന്തമായി ഉള്ള അവർ ഒരു ഹിന്ദി അദ്ധ്യാപികാ ഹൈ,
മാനേജരാൽ നിയമിക്കപ്പെട്ട സ്വന്തം നാട്ടിലെ വിദ്യാലയത്തിൽ കുട്ടികൾ കുറഞ്ഞപ്പോൾ തെറിച്ച് വെളിയിലായിട്ടാണ് (ത്രോൺ ഔട്ട്) അവർ വന്നത്.
പ്രൊട്ടൿഷൻ‌തേടി അവർ എത്തിയത് കണ്ണൂർ ജില്ലയിലെ സർക്കാർ വക ആൺ‌പള്ളിക്കൂടത്തിൽ;
അതായത് എന്റെ വകയായി ജീവശാസ്ത്രം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ബോയ്സ് ഹൈസ്ക്കൂളിൽ.
അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലിരുത്തിയിട്ട്, തരികിടക്ക് പേരുകേട്ട, പറഞ്ഞാൽ തിരിയാത്ത ആൺപിള്ളേർ പഠിക്കുകയും അതോടൊപ്പം അദ്ധ്യാപകരെ പഠിപ്പിക്കുകയും ചെയ്യുന്ന മഹാവിദ്യാലയത്തിൽ,,,,

                    കുമാരിയമ്മ ഒറ്റക്ക് സ്വന്തം നാട്ടിൽ‌നിന്ന് വണ്ടി (ട്രെയിൻ) കയറി തൊട്ടടുത്ത റെയിൽ‌വേ സ്റ്റേഷനിൽ ഇറങ്ങിയിട്ട് നേരെ നടന്ന് സ്ക്കൂളിൽ എത്തി. ഹെഡ്‌മാസ്റ്ററെ കണ്ട്, ഹാജർപട്ടികയിൽ പേരെഴുതിച്ച് ഒപ്പുചാർത്തി —അതായത് സ്ക്കൂളിൽ ജോയിൻ ചെയ്ത്—
വെളിയിൽ ഇറങ്ങിയപ്പോൾ;
അതാ വരുന്നു,
ഭരണകക്ഷി യൂണിയൻ നേതാവ്:
“ടീച്ചർ വലത്തോട്ട് വരണം, ഞങ്ങൾ അവിടെയാ ഇരിക്കുന്നത്; പ്രൊട്ടൿഷൻ തരാം”
ആ നിമിഷം, ഭരണകക്ഷിയെ ബ്ലോക്ക് ചെയ്ത് പ്രതിപക്ഷ നേതാവ് മുന്നിൽ:
“ടീച്ചർ ഇടത്തോട്ട് വരണം, ഞങ്ങൾ അവിടെയാ ഇരിക്കുന്നത്; പ്രൊട്ടൿഷൻ തരാം”
ഇടത്തും വലത്തും പോവാനാവാതെ നേതാക്കൾക്കിടയിൽ കുടുങ്ങിയ ടീച്ചർ നട്ടംതിരിഞ്ഞ് മേലോട്ട് നോക്കുന്നതിനിടയിൽ സഹപ്രവർത്തകരായ നേതാക്കൾ വാക്കുകൾ കൊണ്ട് പൊരിഞ്ഞ അടി തുടങ്ങി. ഒടുവിൽ കൈയ്യേറ്റത്തിൽ എത്തുന്നതിനിടയിൽ അവർ ഒരു മഹാസത്യം തിരിച്ചറിഞ്ഞു:
കുമാരിയമ്മ പ്രൊട്ടൿഷനായി കണ്ണൂരിലെ ഹൈസ്ക്കൂളിൽ വരുന്നതിന് ഒരാഴ്ച മുൻപ് അവരുടെ കെട്ടിയവൻ സ്ക്കൂളിലെ ഭരണ--പ്രതിപക്ഷ നേതാക്കളുടെ പേരിൽ ഓരോ എഴുത്ത് അയച്ചിരുന്നു. (അന്ന് യൂസർ ഐഡിയും പാസ്‌വേഡും നമ്മുടെ ഐ.ടി. @ സ്ക്കൂളും ജനിച്ചിട്ടില്ലായിരുന്നു‌)
ഫോട്ടോകോപ്പി ആയ എഴുത്തുകളിൽ ഒരേ കാര്യം മാത്രം:
‘എനിക്ക് എത്രയും പ്രീയപ്പെട്ട എന്റെ ഭാര്യ കുമാരിയമ്മ ‘പ്രൊട്ടൿഷനായിട്ട്’ താങ്കളുടെ വിദ്യാലയത്തിൽ ചേരാൻ വരുന്നുണ്ട്. അവൾക്ക് ആവശ്യമായ ‘പ്രൊട്ടൿഷൻ’ കൊടുത്താൽ താങ്കൾ നേതാവായ യൂണിയനിൽ അവൾ അംഗമായി ചേരുന്നതാണ്’
അതോടെ രണ്ട് യൂണിയനും ഒരേ മനസ്സായും നടക്കുന്ന ഇരു നേതാക്കളും ഒന്നിച്ചുചേർന്ന് കുമായിയമ്മയുടെ പ്രൊട്ടൿഷൻ കാര്യം ‘ഏ ബി’ എന്നൊരക്ഷരം മിണ്ടിയില്ല.

                      രഹസ്യമായി കത്തെഴുതിയ സംഗതി നേതാക്കൾ അന്യോന്യം വിളിച്ചുപറഞ്ഞ് സ്ക്കൂളിൽ പാട്ടായതോടെ കുമാരിയമ്മയെ ആർക്കും വേണ്ടാതായി. അവർ തെക്കും വടക്കും നടന്ന് ഇഷ്ടമുള്ളിടത്ത് ഇടം കണ്ടെത്തി. പിന്നീടുള്ള ദിനങ്ങളിൽ എല്ലാവരും കൂട്ടമായി നടക്കുമ്പോൾ കുമാരിയമ്മ മാത്രം ഒറ്റക്ക് നടന്നു.
ഇന്റർവെൽ നേരത്ത് ചായകുടിക്കാൻ തൊട്ടടുത്ത കടയിലേക്ക് അദ്ധ്യാപികമാർ പോകുമ്പോൾ കുമാരിയമ്മയെ വിളിക്കും, അപ്പോൾ മറുപടി:
‘ടീച്ചർക്ക് പോവാം, ഞാനിപ്പോൾ ചായ കുടിക്കത്തില്ല’
ഉച്ചക്ക് റജിസ്റ്ററിൽ ഒപ്പിടാനായി പോവാൻനേരത്ത് കുമാരിയമ്മ പറയും:
‘നേരത്തേ ഞാൻ ഒപ്പ് ചാർത്തിക്കഴിഞ്ഞു’
സ്ക്കൂൾ വിട്ട് പോവാൻ നേരത്ത് കൂടെ പോവാമെന്ന് പറഞ്ഞ അയൽ‌വാസി രത്നജയോട് പറയും:
‘ഞാൻ പിന്നീട് വന്നേക്കാം, കുട്ടി പോയ്ക്കോ’
അങ്ങനെ ആരുടേയും പ്രൊട്ടൿഷൻ ഇല്ലാതെ കുമാരിയമ്മ സ്വന്തം കാലിൽ നിൽക്കുകയും നടക്കുകയും ചെയ്ത് കാലം മുന്നോട്ട് പോയി.

                 നമ്മുടെ സ്ക്കൂളിന്റെ തൊട്ടുമുന്നിൽ പടിഞ്ഞാറുഭാഗത്ത് നോക്കിയാൽ വാഹനങ്ങൾ ചീറിപ്പായുന്ന റോഡും കിഴക്കുഭാഗത്ത് നോക്കിയാൽ തീവണ്ടി?കൾ കൂകിപ്പായുന്ന റെയിൽ‌പാളവും കാണാം. തെക്കും വടക്കുമായി നോക്കെത്താദൂരത്തോളം നെൽ‌വയലും തെങ്ങിൻ‌തോട്ടവും ഉണ്ട്. മഴക്കാലം വന്നെത്തിയാൽ നമ്മുടെ വിദ്യാലയത്തിന് മാത്രമായി ഒരു പ്രത്യേകതയുണ്ട്; ആ ദിവസങ്ങളിൽ സ്ക്കൂൾ കോമ്പൌണ്ടിലിറങ്ങി നടക്കാനാവില്ല. പരിസരത്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഒരു കെട്ടിടത്തിൽ നിന്ന് അടുത്തതിലേക്ക്, താൽക്കാലികമായി നിർമ്മിച്ച പാലം കടന്നുപോവുന്നതാണ് എളുപ്പവഴി.

അങ്ങനെയുള്ള ഒരു തണുത്ത മഴക്കാലത്ത്,
ഒരു ദിവസം,,,
കുമാരിയമ്മ ടീച്ചർ എന്റെ അടുത്തുവന്ന് പതുക്കെ വിളിച്ചു,
“ടീച്ചർ എന്റെ കൂടെ ഒന്ന് വരാമോ?”
ചുവപ്പുമഷികൊണ്ട് അടിവരയിട്ടുകൊണ്ടിരിക്കുന്ന കോമ്പസിഷൻ അടച്ചുവെച്ച് തല ഉയർത്തിയിട്ട് ആശ്ചര്യത്തോടെ ഞാൻ കുമാരിയമ്മ ടീച്ചറെ നോക്കി,
“എങ്ങോട്ട്?”
“അത് എനിക്ക് ഒന്നിന് പോണം, കൂടെ വരാമോ?”
ചുവന്ന മഷിനിറച്ച ഹീറോപെൻ പെട്ടെന്ന് അടച്ചുവെച്ച് ഞാനെഴുന്നേറ്റു, ആദ്യമായാണല്ലൊ ടീച്ചർ ഇങ്ങനെയൊരാവശ്യം പറയുന്നത്.
ഞങ്ങൾ ഒന്നിച്ച് സ്റ്റാഫ്‌റൂമിൽ നിന്നും ഇറങ്ങുന്നത് സഹപ്രവർത്തകർ പലരും ശ്രദ്ധിച്ചു. എന്നും ഒറ്റക്ക് നടക്കുന്ന കുമാരിയമ്മ ടീച്ചർക്ക് എന്തേ, ഇന്ന് ഒരകമ്പടി?

                    ഓരോ ക്ലാസ്സുകളായി പിന്നിട്ട് എട്ടാം‌തരം നിൽക്കുന്ന ബ്ലോക്കിന്റെ പിറകിൽ റെയിൽ‌പാളത്തിന് സമീപത്തെ മൂത്രപ്പുരയിൽ എത്താറായപ്പോൾ അതുവരെ അടക്കിവെച്ച സംശയം എന്നിൽ‌നിന്ന് വെളിയിൽ വന്നു,
“ടീച്ചറ് എപ്പോഴും ഒറ്റയ്ക്കല്ലെ ബാത്ത്‌റൂമിലൊക്കെ പോവുന്നത്, ഇന്നെന്ത് പറ്റി?”
“ഓ,, അതൊരു മഹാസംഭവമാണ്; ഇന്നലെ ഈ ബാത്ത്‌റൂമിനകത്ത് കയറിയിട്ട് ഇരിക്കാൻ നേരത്ത് അടുത്തുള്ള തെങ്ങിൽനിന്നും ഒരുകുല തേങ്ങയങ്ങട്ട് താഴേവീഴുന്ന ശബ്ദം. അത്‌കേട്ട് മേലോട്ട് നോക്കിയപ്പോൾ ആ തെങ്ങിന്റെ മുകളിൽ കയറിയിരിക്കുന്ന ഒരാൾ തേങ്ങ അടർത്തി താഴെയിടുന്നത് കണ്ടു. സംഗതി പൂർത്തിയാക്കാതെ ഞാൻ വെളിയിലോട്ട് ഓടി,,, നമ്മള് പെണ്ണുങ്ങൾ എങ്ങനെയാ ഒറ്റയ്ക്ക് ഇതിനൊക്കെ പോവുക?”

                   കുമാരിയമ്മ അകത്തേക്ക് പോയപ്പോൾ അടച്ചുറപ്പുള്ളതാണെങ്കിലും മേൽക്കൂരയില്ലാത്ത ബാത്ത്‌റൂമിന്റെ ഇടത്തുവശത്തുള്ള തെങ്ങിന്റെ മുകളിലേക്ക് എന്റെ കണ്ണുകൾ പാഞ്ഞു. അവിടെ ഓലകൾക്കിടയിൽ ഏതെങ്കിലും ഒരുത്തൻ ഒളിച്ചിരിപ്പുണ്ടോ?
*******************************


ഈ കഥയുടെ ഒന്നാം ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക,,

May 28, 2013

ശാന്ത കാവുമ്പായിയുടെ ‘ഡിസംബർ30‘ പ്രകാശനം

                              എഴുത്തുകാരിയും ബ്ലോഗറും അദ്ധ്യാപികയുമായ ശ്രീമതി ശാന്താ കാവുമ്പായിയുടെ നോവൽ, ‘ഡിസംബർ 30‘ പുസ്തകപ്രകാശനം 2013 മെയ് 26ന് ഞായറാഴച വൈകുന്നേരം 3 മണിക്ക് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ വെച്ച് നടന്നു.
കാവുമ്പായി സമരത്തിന്റെ കനൽ‌പാറുന്ന ആവിഷ്കാരം നടത്തിയ പുസ്തക പ്രകാശനത്തിന് അഥിതികളെ കാത്തിരിക്കുന്ന വേദി
കാവുമ്പായി സമരത്തിൽ പങ്കെടുത്ത ഇന്ന് ജീവിച്ചിരിക്കുന്നവർ, അവരെ പുസ്തകപ്രകാശന ചടങ്ങിൽ വെച്ച് ആദരിച്ചു.
ചിന്ത പബ്ലിഷേർസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം നടത്തിയത് സ: പിണറായി വിജയൻ.
വേദി ഉണർന്നു,
സദസ് നിറഞ്ഞുകവിഞ്ഞു,
ശാന്ത കാവുമ്പായി രചിച്ച കവിത; സ്വാഗതഗാനാലാപനം.
സ്വാഗതം; ഡോ: ഏ.കെ. നമ്പ്യാർ
വിശിഷ്ടാഥിതികളെ സ്വീകരിക്കാൻ തയ്യാറായ കുട്ടികൾ
അദ്ധ്യക്ഷൻ; സ: എം.വി. ഗോവിന്ദൻ മാസ്റ്റർ
സ: പിണറായി വിജയൻ പുസ്തകം ഡോ: പി.എസ്. ശ്രീകലക്ക് നൽകി പ്രകാശനകർമ്മം നിർവ്വഹിക്കുന്നു.
പുസ്തക പ്രകാശനത്തിന് ശേഷം സ: പിണറായി വിജയൻ പ്രസംഗിക്കുന്നു.
കാവുമ്പായി സമരസേനാനികലെ ആദരിക്കുന്നത്, സ: ഇ.പി. ജയരാജൻ
ആശംസ; സ: ഇ.പി. ജയരാജൻ
ആശംസ; ഡോ: പി.എസ്. ശ്രീകല
ആശംസ; സ: കെ.കെ. ശൈലജ ടീച്ചർ
ആശംസ; ശ്രീ: പി.പി. ലക്ഷ്മണൻ
ആശംസ; ശ്രീമതി: എ.പി. ജ്യോതിർമയി
ആശംസ; സ: വി.കെ. ജോസഫ്
കാവുമ്പായി സമര അനുഭവം സദസ്യരുമായി പങ്ക് വെക്കുന്നു
സാമ്രാജ്യത്വ, നാടുവാഴിത്വത്തിന്റെ മുന്നിൽ നട്ടെല്ല് വളച്ച് വായപൊത്തിനിന്ന കർഷകന്, നിവർന്ന് നിൽക്കാനും മണ്ണിൽ അവകാശം നേടിയെടുക്കാനും കരുത്ത് നൽകിയ കർഷകസമരചരിത്രത്തിന്റെ തിളങ്ങുന്ന ഏടായ കാവുമ്പായി സമരത്തിന്റെ കഥപറയുന്ന നോവൽ ;‘ഡിസംബർ 30’ എഴുതിയത് ശ്രീമതി ശാന്താ കാവുമ്പായി ആണ്. സ്വന്തം കുടുംബത്തിന്റെ കഥയുടെ ആവിഷ്കാരമാണ് ഈ നോവലിൽ ഉള്ളത്.

April 30, 2013

ഓർമ്മയിലെ ഒരു പൈനാപ്പിളിൽ ബാക്കിവന്നത്


                   ഡിജിറ്റൽ ക്യാമറയിലെടുത്ത കൈതച്ചക്കയുടെ (പൈനാപ്പിൾ) ഫോട്ടോ, 2012 മെയ് 6ന് എന്റെ ബ്ലോഗിൽ(മിനി ചിത്രശാല) പോസ്റ്റ് ചെയ്തത് ‘ഓർമ്മയിൽ ഒരു പൈനാപ്പിൾ’ എന്ന പേരിലായിരുന്നു. അതോടൊപ്പം ഫോട്ടോയുടെ അടിക്കുറിപ്പായി ഏതാനും വാക്കുകൾ കൂടി എഴുതിച്ചേർത്തു:-
‘കണ്ണൂർ ശ്രീ നാരായണ കോളേജിൽ ഡിഗ്രി മൂന്നാം വർഷം ബോട്ടണി ക്ലാസ്സ്. നാട്ടിലും മറുനാട്ടിലും കാണപ്പെടുന്ന ചെടികളുടെ വേരും തടിയും ഇലയും പൂവും കായയും അടർത്തിയെടുത്ത്, കണ്ണാടി മാളികയെന്ന് നമ്മൾ പറയുന്ന വിശാലമായ ക്ലാസ്സിലിരുത്തി കുടുംബപാരമ്പര്യം പഠിപ്പിക്കുകയാണ് നമ്മുടെ ‘മൈത്രിഅമ്മ’ ടീച്ചർ. അങ്ങനെ പഠിപ്പിച്ചതിനുശേഷം നോട്ട് എഴുതാനുള്ള അവസരമായി. ടിച്ചർ വിഷയം പറഞ്ഞു,
“പൈനാപ്പിൾ”
എല്ലാവരും എഴുതിയിട്ടും മുൻ‌ബെഞ്ചിൽ ഒന്നാം‌സ്ഥാനത്തിരിക്കുന്ന ഞാൻ മാത്രം തുറന്ന നോട്ടിനുമുന്നിൽ, തുറന്ന ഹീറോപെന്നും പിടിച്ച്, എഴുതാതെ സംശയിച്ച് ഇരിക്കുന്നത് കണ്ടപ്പോൾ ടീച്ചർ ചോദിച്ചു,
“എന്താ എഴുതാത്തത്?”
“അത് ടീച്ചർ പൈനാപ്പിളിന്റെ സ്പെല്ലിങ്ങ്?”
“പൈനാപ്പിളിന്റെ സ്പെല്ലിങ്ങൊ? ,,, അത് തിന്നുനോക്കിയാൽ അറിയാം”
പൂച്ചക്ക് മണികെട്ടാനറിയില്ലെങ്കിലും ടീച്ചറെ മണിയടിക്കാനറിയുന്ന ഞാൻ ഇപ്പോഴും ചോദിക്കുന്നു??
പൈനാപ്പിളിന്റെ സ്പെല്ലിങ്ങ് എന്താണ്?
‘Pine apple or Pinapple’
എന്റെ പ്രീയപ്പെട്ട മൈത്രിഅമ്മ ടീച്ചർക്ക് എന്ത് പറ്റിയെന്നോ, എവിടെയാണെന്നോ ഇന്നെനിക്കറിയില്ല. ടീച്ചറുടെ ഓർമ്മക്ക് മുന്നിൽ സ്പെല്ലിങ്ങ് അറിയാത്ത പൈനാപ്പിളിന്റെ ഫോട്ടോ ഞാൻ സമർപ്പിക്കുന്നു.’

                   കണ്ണൂർ എസ്.എൻ. കോളേജിലെ ഡിഗ്രി ക്ലാസ്സും മൈത്രിഅമ്മ ടീച്ചറും (അക്കാലത്ത് കോളേജ് അദ്ധ്യാപിക‌മാരെയും ടീച്ചർ എന്ന് വിളിച്ചിരുന്നു, ഇന്നത്തെപോലെ മാഡവും മിസ്സും അല്ല) എനിക്ക് നൽകുന്നത് പൈനാപ്പിൾ പോലെ മധുരമുള്ള ഓർമ്മകളാണ്. പഠനത്തിൽ ഒരിക്കലും മുൻ‌നിരയിൽ വരാത്ത, ഗ്രാമീണ കർഷകന്റെ മകളായ എന്നെ ഡിഗ്രി ക്ലാസ്സിൽ ഒന്നാം സ്ഥാനക്കാരിയായി ഉയർത്തി ഉന്നതവിജയം നേടിത്തന്ന മധുരസ്മരണകൾ. എന്റെ വിജയത്തിന് പിന്നിൽ അനേകം അദ്ധ്യാപകർ നിർണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. കൂട്ടത്തിൽ എസ്. എൻ. കോളേജിലെ ബോട്ടണി ലക്ച്ചറർ ആയ മൈത്രി അമ്മ,, അവർ എനിക്ക് അദ്ധ്യാപിക മാത്രമല്ല, എല്ലാ കാര്യങ്ങളും തുറന്ന് പറയാവുന്ന സ്നേഹിത കൂടി ആയിരുന്നു. പലപ്പോഴും അവസാനവർഷ ഡിഗ്രി വിദ്യാർത്ഥികളിൽ ചിലർ ഇതുവരെ പഠിക്കാത്ത പുതിയ ചെടികളുടെ ശാഖകളുമായി മൈത്രിഅമ്മ ടീച്ചറെ തേടിച്ചെല്ലും. തുടർന്ന് അതിന്റെ ഇലയും പൂവും പരിശോധിച്ച് കുടുംബവും ശാസ്ത്രീയ നാമവും കണ്ടുപിടിക്കാൻ സസ്യശാസ്ത്ര വിദ്യാർത്ഥികളായ ഞങ്ങളെ ടീച്ചർ സഹായിക്കും.

                 കണ്ണൂർ ശ്രീ നാരായണ കോളേജിൽ മൈത്രിഅമ്മ ടീച്ചറുടെ ക്ലാസ്സിലിരുന്ന് പഠിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചത് 1973 മുതലാണ്. മുതിർന്നവരായ വിദ്യാർത്ഥികളുടെ മനസ്സറിഞ്ഞ്‌കൊണ്ട്, അവർ പഠിപ്പിക്കുന്ന ഓരോ ക്ലാസ്സും അറിവ് പകരുന്നതാണ്. ഗൌരവം ഒട്ടും കുറയാതെ ടീച്ചർ പറയുന്ന തമാശകൾ കാരണം പഠനത്തോടൊപ്പം ഞങ്ങൾ ജീവിതം ആഘോഷിക്കുകയായിരുന്നു. സന്തോഷത്തോടെയുള്ള ആ കോളേജ് ദിനങ്ങളിൽ എനിക്കൊരു ആഗ്രഹം ഉണ്ടായിരുന്നു. ഭാവിയിൽ ഒരു അദ്ധ്യാപിക ആയിത്തീരണം; ഒരു കോളേജ് അദ്ധ്യാപിക ആയി മാറിയിട്ട് മൈത്രിഅമ്മ ടീച്ചറോടൊപ്പം ജോലിചെയ്യണം.

                       പ്രതീക്ഷകൾ മനസ്സിലുൾക്കൊണ്ട് പഠനം തുടർന്നപ്പോൾ അദ്ധ്യാപിക ആയി മാറിയ എനിക്ക് കോളേജ് വിദ്യാർത്ഥികളെ പഠിപ്പിക്കാനായില്ലെങ്കിലും ഹൈസ്ക്കൂൾ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. 32വർഷത്തെ അദ്ധ്യാപന സർവ്വീസിനു ശേഷം വിരമിച്ച് വീട്ടിലിരിക്കുമ്പോൾ ഇന്റർ‌നെറ്റിൽ കടന്ന് ഓർക്കുട്ടിലും ഫെയ്സ്‌ബുക്കിലും ബ്ലോഗിലും ചുറ്റിയടിക്കുമ്പോൾ പലപ്പോഴും ചിന്തിക്കാറുണ്ട്; ഒരു കാലത്ത് വേർപിരിഞ്ഞതും പിന്നീട് കണ്ടുമുട്ടാത്തതുമായ പഴയ സഹപാഠികളിൽ ആരെയെങ്കിലും കണ്ടുമുട്ടിയെങ്കിൽ,, അവരുടെ വിവരങ്ങൾ അറിഞ്ഞെങ്കിൽ!!!          
                       അങ്ങനെ ഏതാനും ദിവസങ്ങൾക്ക് മുൻപ് മൈത്രിഅമ്മ ടീച്ചറുടെ ഫോട്ടോ കാണാനും വിവരങ്ങൾ അറിയാനും കഴിഞ്ഞത് ഇന്റർനെറ്റിലൂടെ ആയിരുന്നു.

                          2012 ഒക്റ്റോബർ മൂന്നാം തീയ്യതി ബുധനാഴ്ച, ഇ.മെയിൽ വഴി ഒരു ഫോട്ടോ അയച്ചുതന്നത് അബുദാബിയിൽ ജോലി ചെയ്യുന്ന, തൃശ്ശൂർ ചാമക്കാല സ്വദേശി ശ്രീമാൻ ടി. എ. ശശി ആയിരുന്നു. കവിയും ബ്ലോഗറും ആയ അദ്ദേഹം (ബ്ലോഗ്: എരകപ്പുല്ല്, കവിതാ സമാഹാരം: ചിരിച്ചോടും മത്സ്യങ്ങളെ) 1989ൽ നാട്ടിക ശ്രീ നാരായണ കോളേജിൽ വെച്ച് മൈത്രിഅമ്മ ടീച്ചറുടെ ശിഷ്യനായിരുന്നു. ഫോട്ടോയോടൊപ്പം ഒരു ചോദ്യവും; മൈത്രിഅമ്മ ഇതാണോ? ആ ഫോട്ടോയിൽ കാണുന്ന വ്യക്തിയെ ഞാൻ സസൂക്ഷ്മം വീക്ഷിച്ചു; പോയ വർഷങ്ങൾ കണക്കുകൂട്ടി പ്രായം കണക്കാക്കി നോക്കിയപ്പോൾ എനിക്ക് മനസ്സിലായി അവർ മൈത്രിഅമ്മ തന്നെയാണെന്ന്. കൂടുതൽ വിവരങ്ങൾ അറിയാനായി മറുപടി അയച്ചു. ഏതാനും മിനുട്ടുകൾക്കകം വിശദമായി മറുപടി കിട്ടി. കണ്ണൂർ ശ്രീ നാരായണ കോളേജിൽ നിന്നും ട്രാസ്ൻഫർ ആയ മൈത്രിടീച്ചർ 1989വരെ നാട്ടിക എസ്.എൻ കോളേജിൽ ബോട്ടണി ഡിപ്പാർട്ട്‌മെന്റ് ഹെഡ് ആയിരുന്നു. പിന്നീട് വിരമിച്ചശേഷം ചാലക്കുടിയിൽ വിശ്രമജീവിതം നയിക്കുന്നു. നാട്ടിക എസ്.എൻ. കോളേജിൽ പൂർവ്വ വിദ്യാർത്ഥിസംഗമത്തിൽ അവർ പങ്കെടുത്തപ്പോൾ എടുത്ത ഫോട്ടോയാണ് എനിക്ക് കാണാനായത്. 
ടി.എ ശശി അയച്ചുതന്ന മൈത്രിഅമ്മ ടീച്ചറുടെ ഫോട്ടോകളിൽ ഒന്ന്
                           നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും വർഷങ്ങൾക്ക് ശേഷം പ്രീയപ്പെട്ട അദ്ധ്യാപികയുടെ ഫോട്ടോ കാണാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതോടൊപ്പം ഈ അറുപതാം വയസ്സിൽ ഓർക്കുട്ടിലും ഫെയ്സ്ബുക്കിലും ബ്ലോഗിലും ചുറ്റിക്കറങ്ങാൻ കഴിഞ്ഞതിന്റെ നേട്ടത്തിൽ ഞാൻ സന്തോഷിക്കുന്നു.

March 15, 2013

പാഠം 3 : ഓർമ്മകളിലെ നുണപറച്ചിൽ


‘താങ്കളുടെ ജീവിതത്തിൽ എപ്പോഴെങ്കിലും കള്ളം പറഞ്ഞിട്ടുണ്ടോ?’
‘ഇല്ല’ എന്നാണ് ഉത്തരമെങ്കിൽ,, പറഞ്ഞ ഉത്തരം ശരിയാണെങ്കിൽ,, ‘താങ്കളൊരു അപൂർവ്വവ്യക്തി ആയിരിക്കും’; എന്നാണ് എന്റെ അഭിപ്രായം. സംസാരിക്കാൻ പഠിച്ച സാമൂഹ്യജീവിയായ മനുഷ്യൻ, സത്യം പറയാൻ പഠിച്ചപ്പോൾ‌തന്നെ അത്യാവശ്യത്തിനും ആവശ്യത്തിനും അനാവശ്യത്തിനും ഇത്തിരി കള്ളം പറയാനും പഠിച്ചിരിക്കണം. ‘പിള്ള മനസ്സിൽ കള്ളമില്ല’ എന്നൊരു ചൊല്ലുണ്ടെങ്കിലും കള്ളം പറയുന്ന അനേകം പിള്ളകളെ നമുക്ക്‌ചുറ്റും കാണാൻ കഴിയും.
... ഒരു ‘എൽ.കെ.ജി. പയ്യനോട് ക്ലാസ്സ് ടീച്ചർ ചോദിക്കുന്നു,
“മോനേ ഈ ഹോം‌വർക്ക് ആരാണ് ചെയ്തത്?”
“മമ്മി ചെയ്തതാണ്, പിന്നെ മോനാണ് ചെയ്തതെന്ന് പറയാൻ മമ്മി പറഞ്ഞു”
അപ്പോൾ കള്ളം പറയാനറിയാത്ത പിള്ളയെ, തള്ള കള്ളം പറയാൻ പഠിപ്പിക്കുന്നു!  അടുത്ത ദിവസം,
“മോന്റെ അടുത്തിരിക്കുന്ന ഡൂഡൂന്റെ ക്രെയോൺ മോനെടുത്തിട്ടുണ്ടോ?”
“ഇല്ല മിസ്, മോനത് കണ്ടതേയില്ല” അതും പറഞ്ഞ്‌കൊണ്ട് അടുത്തിരിക്കുന്നവന്റെ ക്രെയോൺ സ്വന്തം പോക്കറ്റിൽ‌തന്നെയുണ്ടെന്ന് മോൻ ഉറപ്പ് വരുത്തുന്നു.
അങ്ങനെയങ്ങനെ നുണയന്മാരും നുണച്ചികളും വളരുന്ന ഈ ലോകത്ത് നുണപറയാത്തവർ ഒറ്റപ്പെടുന്നുണ്ടൊ?
എന്നാൽ സത്യം പറഞ്ഞാലോ???
……………….
വർഷങ്ങൾക്ക് മുൻപ് നാട്ടിൻ‌പുറത്തുള്ള എന്റെ കുട്ടിക്കാലം,
                    നാട്ടിലെ മാവായ മാവെല്ലാം നമ്മൾ കുട്ടികളുടെ സ്വന്തം. അണ്ണാറക്കണ്ണനോടും കാക്കച്ചിയോടും മാങ്ങ കടം‌ചോദിച്ച് പാട്ടുപാടി നടക്കുന്ന കുട്ടിപ്പടയിലെ അഞ്ചുവയസ്സുകാരിയായ ഇളം‌പൈതലായി, ഞാൻ നടക്കുന്ന കാലം. വീട്ടുപറമ്പിൽ ആകെ ഒരു മാവ്; എങ്കിലും നൂറ് കണക്കിന് മാങ്ങകൾ വർഷം‌തോറും ഞങ്ങൾക്ക് നൽകും. മാമ്പൂ വിരിഞ്ഞ് കടുമാങ്ങയെന്ന് ചിലർ പറയുന്ന, നമ്മുടെ ‘ഉണ്ണിമാങ്ങ’ പൊഴിഞ്ഞ്‌വീഴുന്ന കാലം‌തൊട്ട് ആ മാവിന്റെ ചുവട്ടിൽ കുട്ടികൾ ഉണ്ടായിരിക്കും. ഒരു ദിവസം രാവിലെ, മൂത്ത് പാകമായ മാങ്ങകൾ പറിച്ചെടുത്ത് വീട്ടിലെത്തിക്കാൻ അടുത്ത വീട്ടിലെ ഏട്ടന് അമ്മാവൻ കൊട്ടേഷൻ നൽകി. വലയും കയറും കൊക്ക(തോട്ടി)യും ചാക്കുമായി അങ്ങേര് മാവിന്റെ മുകളിൽ കയറിയപ്പോൾ അമ്മ ഭീഷണിപ്പെടുത്തിയതിനാൽ ഞാൻ വീട്ടിനകത്തുതന്നെ നിന്നു. മാവും മാങ്ങയും നോക്കി ഞാനങ്ങനെ ഇരിക്കുമ്പോൾ അമ്മ, അമ്മൂമ്മയോട് പറയുന്നത് കേട്ടു,
“കിഴക്കേലെ വീട്ടിലെ പെൺകുട്ടിയതാ മാങ്ങയെടുത്ത് ഓടുന്നു,,,”
ഞാൻ നോക്കിയപ്പോൾ എന്റെ കൂട്ടുകാരിയായ ഏച്ചി ഓടുന്നത് കണ്ടു; മാങ്ങ എടുക്കാതെ അവരെന്തിന് ഓടണം?

               നേരം സന്ധ്യയായപ്പോൾ അമ്മൂമ്മയും ഞാനും അല്പം അകലെയുള്ള കാവിലേക്ക് നടന്നുപോവുകയാണ്. വേലിയുംമതിലും‌ കെട്ടി വേർതിരിക്കാത്ത എന്റെ കടൽ‌തീരഗ്രാമത്തിലെ വഴികളെല്ലാം പലരുടേയും വീട്ടുപറമ്പുകളിൽ കൂടിയാണ്. അമ്മൂമ്മയോടൊപ്പം വീട്ടിൽ‌നിന്നിറങ്ങിയ ഞാൻ കിഴക്കേലെ വീടിന്റെ മുന്നിലെത്തിയപ്പോൾ അവിടെയതാ മുറ്റത്ത്, ‘മാങ്ങയെടുത്ത് ഓടി’ എന്ന് അമ്മ പറഞ്ഞ ഏച്ചിയും അവരുടെ വീട്ടുകാരും. ഞാൻ നേരെ നടന്നുപോയി അവരോട് പറഞ്ഞു,
“ഏച്ചിയെന്തിനാ ഞങ്ങളെ മാങ്ങയെടുത്ത് ഓടിയത്?”
“ആരു പറഞ്ഞു?”
“അമ്മ പറഞ്ഞല്ലൊ? മാങ്ങയെടുത്ത് ഓടിയെന്ന്”
“ഞാനെടുത്തില്ല,, കള്ളം, പച്ചക്കള്ളം”
എനിക്ക് കിട്ടിയ വാർത്ത അവരെ അറിയിച്ചശേഷം മറുപടി ചർച്ചക്ക് ചെവികൊടുക്കാതെ ഞാൻ അമ്മൂമ്മയോടൊപ്പം സ്ഥലം‌വിട്ടു.
എന്നിട്ടോ?
സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു; അതുവരെ ഭരണകക്ഷിയിൽ ഉൾപ്പെട്ട ഘടകകക്ഷി നേതാക്കന്മാരെപോലെ, ഒത്തൊരുമിച്ച് മെയ്യും മനസ്സുമായി നടന്ന നല്ല അയൽ‌ക്കാർ നിത്യനിതാന്ത ശത്രുക്കളായി മാറി. അന്ന് അവിടെ ഉണ്ടായിരുന്ന മാവ് ഏതാനും വർഷത്തിനുശേഷം കോടാലിക്കിരയായി. വീടും വീട്ടുകാരും മാറിയെങ്കിലും, കിഴക്കേലെ വീടിനുമുന്നിലെത്തിയാൽ സത്യം പറഞ്ഞതുകൊണ്ട് സംഭവിച്ച അപകടം ഞാനിന്നും ഓർത്തുപോകും.

ആ സംഭവം കഴിഞ്ഞ് വർഷങ്ങൾക്കുശേഷം,,,
. സത്യം പറഞ്ഞതിന്റെ സമ്മാനമായി അടികിട്ടി; അത് എന്റെ അമ്മയിൽ‌നിന്ന് തന്നെ,
ആറാം തരത്തിൽ പഠിക്കുന്ന കാലം,
                    ഒക്റ്റോബർ 2ന് ഗാന്ധിജയന്തി സേവനദിനമായി ആചരിച്ച് സ്ക്കൂളും പരിസരവും വൃത്തിയാക്കുന്ന ദിവസം വന്നുചേർന്നു. അദ്ധ്യാപകർ പറഞ്ഞതനുസരിച്ച് രാവിലെതന്നെ സ്ക്കൂളിലേക്ക് പുറപ്പെട്ടപ്പോഴാണ് ‘എന്റെ സഹപാഠിയും ബോർഡിഗാർഡും’ ആയ അയൽ‌വാസി പയ്യന്റെ വരവ്. വീട്ടുവേഷത്തിൽ വന്ന അവൻ സ്ക്കൂൾ വേഷത്തിലുള്ള എന്നെ കണ്ടപ്പോൾ അമ്മയോട് പറഞ്ഞു,
“ഇന്നെന്തിനാ സ്ക്കൂളിൽ പോകുന്നത്? പഠനം നടക്കില്ല, പിന്നെ ഉച്ചവരെ സ്ക്കൂളും‌പറമ്പും അടിച്ചുവാരി വൃത്തിയാക്കണം. ഞാൻ പോകുന്നില്ലല്ലൊ”
അവൻ പറഞ്ഞത് കേട്ടപ്പോൾ അമ്മയുടെ അറിയിപ്പ് വന്നു,
“ഇന്നാൽ ഇന്ന് നീയും സ്ക്കൂളിൽ പോകണ്ട”
കേട്ടപ്പോൾ ആദ്യം അല്പം വിഷമം തോന്നിയെങ്കിലും, ഞങ്ങൾ രണ്ട്‌പേരും ചേർന്ന് കടപ്പുറത്ത് പോയി മറ്റുള്ളവരോടൊപ്പം ചേർന്ന് ചിരിച്ചുല്ലസിച്ച് കളിക്കാനരംഭിച്ചു.

                        പിറ്റേദിവസം സ്ക്കൂളിൽ എത്തിയപ്പോൾ അതാ ആറാം‌തരം‌‘ബി’ എന്ന്‌പറയുന്ന എന്റെ ക്ലാസ്സിൽ ചൂരലുമായി  വരുന്നു,,, നമ്മുടെ ഹെഡ്‌മാസ്റ്റർ. അദ്ദേഹം ക്ലാസ്സിൽ വന്നഉടനെ ചൂരൽ മേശപ്പുറത്ത് രണ്ട്‌തവണ അടിച്ചശേഷം ശിഷ്യരെ നോക്കിയിട്ട് പറഞ്ഞു,
“ഇന്നലെ നമ്മുടെ രാക്ഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായതിനാൽ വിദ്യാർത്ഥികൾ‌ ചേർന്ന് ക്ലാസ്സും പരിസരവും വൃത്തിയാക്കി. എന്നാൽ ചിലർമാത്രം ഇന്നലെ വന്നില്ല; അവരൊന്ന് എഴുന്നേറ്റ് നിന്നേ?”
                         ഇന്നലെ വരാതെ മുങ്ങിനടന്നവരെല്ലാം ഭയത്തോടെ എഴുന്നേറ്റ്‌ കൈകെട്ടി നിന്നു. ‘അദ്ധ്യാപകരുടെ മുന്നിൽ എഴുന്നേറ്റ് നിൽക്കുമ്പോൾ രണ്ട് കൈയും പിണച്ച് കൈകെട്ടി നിൽക്കണമെന്നാണ് എന്റെ യൂ.പീ. സ്ക്കൂളിലെ അലിഖിത നിയമം’. അക്കൂട്ടത്തിൽ ഒരാളായ ഞാനാകെ വല്ലാതായി; സ്ക്കൂളിലേക്ക് പുറപ്പെട്ടതായിരുന്നു, എന്നാൽ എന്റെ യാത്ര മുടക്കിയവൻ തൊട്ടടുത്ത ‘ഏ’ഡിവിഷനിൽ ഉണ്ട്. അവനും അടി കിട്ടിക്കാണുമോ?
                        ഹെഡ്‌മാസ്റ്റർ ചോദ്യം ചെയ്യാൻ ക്ലാസ്സിൽ വരുന്നത് വിദ്യാർത്ഥികൾ ഗുരുതരമായ കുറ്റങ്ങൾ ചെയ്താൽ മാത്രമാണ്. നീളൻ ഖദർ ജുബ്ബയും മുണ്ടും അണിഞ്ഞ് ആജാനബാഹുവായ അദ്ദേഹത്തെ കണ്ടാൽ വിദ്യാർത്ഥികൾ പേടിച്ച് വിറക്കും. അദ്ദേഹം ഓരോ ക്ലാസ്സിലും കയറിയിട്ട് സേവനം ചെയ്യാതെ മുങ്ങിയവരെ പിടികൂടാൻ ഇറങ്ങിയതാണ്. ഹെഡ്‌മാസ്റ്റർ ആൺ‌കുട്ടികൾ ഓരോരുത്തരെ ചോദ്യം ചെയ്ത് ചൂരൽ‌വീശി അടികൊടുക്കാൻ തുടങ്ങി. അടിയൊന്നും കൈനീട്ടി വാങ്ങേണ്ടതില്ല, കാരണം അടികൊള്ളുന്നത് കാലിനാണല്ലൊ,,,
ആൺ‌കുട്ടികൾ കഴിഞ്ഞ് പെൺ‌കുട്ടികളുടേ ഊഴമായി, ആദ്യഊഴം എന്റേതാണ്. പേടിച്ച്‌വിറച്ച് നിൽക്കുന്ന എന്നെനോക്കി ഹെഡ്‌മാസ്റ്റർ ചോദ്യരൂപത്തിൽ ഒരു നോട്ടമെറിഞ്ഞു,
“ഉം, ഇന്നലെ വീട്ടിൽ നെല്ല്‌കുത്താനുണ്ടായിരുന്നോ?”
“ഇല്ല മാഷെ”
“പിന്നെന്താ ഇന്നലെ മടിച്ചുകൂടിയത്?”
“അത്,, അത്, ഇന്നലെ ഞാൻ,,”
“ഇന്നലെ നീ?”
“ഞാനിന്നലെ സ്ക്കൂളിൽ വരാനിറങ്ങിയതായിരുന്നു, അപ്പോൾ അടുത്ത ക്ലാസ്സിലെ ഒരു കുട്ടി അമ്മയോട് പറഞ്ഞു, സ്ക്കൂളിൽ അടിച്ചുവാരുന്ന പണിയാണ്, അതുകൊണ്ട് എന്നെ സ്ക്കൂളിലേക്ക് വിടണ്ടാന്ന്,,”
ആറാം‌തരം ‘ബി’യിലെ വിദ്യാർത്ഥിവൃന്ദം ഒന്നിച്ച് ഞെട്ടി!
പച്ചയായ സത്യം അതേപടി വിളിച്ചുപറഞ്ഞ എന്നെനോക്കി അദ്ദേഹം ദുരൂഹമായ ഒരു ചെറുപുഞ്ചിരി പാസാക്കിയിട്ട് പതുക്കെ ചോദിച്ചു,
“ആരാ അവൻ?”
എന്റെ നാവിൽ‌നിന്നും തൊട്ടടുത്ത ക്ലാസ്സിലെ വിദ്യാർത്ഥിയായ അവന്റെ പേര് പുറത്തുവന്നതോടെ ഹെഡ്‌മാസ്റ്റർ ക്ലാസ്‌ലീഡറോട് ആജ്ഞാപിച്ചു,
“വിളിക്കെടാ അവനെ?”
അടുത്ത നിമിഷം അവൻ ക്ലാസ്സിലേക്ക് ആനയിക്കപ്പെട്ടു. ഇരു കൈകളും കെട്ടി, മുഖം കുനിച്ച് പതുക്കെ നടന്നുവരുന്ന അവന്റെ ദയനീയമായ രൂപം കണ്ടപ്പോൾ എനിക്ക് കുസൃതിയാണ് തോന്നിയത്. ഞാനെന്താ സത്യമല്ലെ പറഞ്ഞത്? ‘ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും’ എന്നല്ലെ ചൊല്ല്?
ഞാനിപ്പം കരയും എന്നമട്ടിൽ നിൽക്കുന്ന അവനുനേരെ ഹെഡ്‌മാസ്റ്റർ ചോദ്യശരങ്ങൾ ഉതിർത്തു,
“നീയിന്നലെ സ്ക്കൂളിൽ വന്നില്ലെ?”
“ഇല്ല മാഷെ”
“കാരണം?”
“ഇന്നലെ ഞാൻ വയലിൽ വാഴക്ക് വളം ചെർക്കാൻ പോയി”
“അതെന്താ ഇന്നലെതന്നെ വളമിട്ടത്?”
മറുപടി ലഭിക്കും‌മുൻപ് അവന്റെ മുതുകിൽ ചൂരൽ പതിച്ചു, നാല് തവണ,,
“നീയി കുട്ടീന്റെ അമ്മയോട് അവളെ സ്ക്കൂളിലേക്ക് വിടണ്ട എന്ന് പറഞ്ഞോ?”
“പറഞ്ഞു”
“നീ സ്ക്കൂളിൽ വരാതിരിക്കുക, പിന്നെ വരാൻ പുറപ്പെട്ട കുട്ടിയെ തടയുക, ഇതെല്ലാം അക്രമമാണ്, അക്രമം”
പിന്നെ അടിയുടെ പൊടിപൂരമായിരുന്നു,,, ഓരോ തുടയിലും അടി വീഴുമ്പോഴെല്ലാം അവൻ ഉച്ചത്തിൽ കരഞ്ഞു. ആ കരച്ചിൽ‌കേട്ട് മറ്റ് വിദ്യാർത്ഥികൾ ഞെട്ടി.
ചോദ്യവും ഉത്തരവും അടിയും കഴിഞ്ഞു, ഹെഡ്‌മാസ്റ്റർ തൊട്ടടുത്ത ക്ലാസ്സിലേക്ക് പോയി മുങ്ങിനടന്നവരെ തപ്പാൻ തുടങ്ങി. ആ നേരത്ത് എന്റെ അടുത്തിരിക്കുന്ന രാധ പതുക്കെ ചോദിച്ചു,
“നീയെന്തിനാ അവനെ അടികൊള്ളിച്ചത്?”
“അത് ഞാൻ സത്യം പറഞ്ഞതല്ലെ?”
“സത്യം,,, ആർക്ക് വേണം നിന്റെ സത്യം? നിന്റൊപ്പരം കളിക്കുന്നവനല്ലെ അടികൊണ്ട് കരഞ്ഞത്?”
അത് ശരിയാണല്ലൊ,,, ഇനി അവനെന്നോട് കൂട്ട്‌കൂടുമോ? കൂടെ കളിക്കുമോ?

                         അന്ന് വൈകുന്നേരം ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോകാനായി കാത്തിരുന്നിട്ടും അവനെ കണ്ടില്ല. അടികൊടുപ്പിച്ച ദേഷ്യം‌കൊണ്ട് നേരത്തെ പോയിരിക്കും; പുസ്തകസഞ്ചിയുമെടുത്ത് ഞാൻ വെളിയിലേക്കിറങ്ങി. ഇടവഴി കഴിഞ്ഞ് കശുമാവിൽ പറമ്പുകൾ പിന്നിട്ട്, തോട്ടിൻ‌കരയിലൂടെ നടന്ന്, വേലിയേറ്റമില്ലാത്ത നേരത്ത് പീച്ചത്തോടിന്റെ അഴിമുറിച്ച്‌കടന്ന്, കടപ്പുറത്തിറങ്ങി നനഞ്ഞകാലുകൾ പൂഴിയിൽ താഴ്ത്തിയിട്ട്, വീട്ടിന് മുന്നിലെ പാലം കടന്ന് മുറ്റത്ത് കാലെടുത്ത് കുത്തിയ നിമിഷം,,
അതാ നിൽക്കുന്നു,,,
അസ്സൽ ഭദ്രകാളിരൂപത്തിൽ എന്റെ അമ്മ,
“നീയിങ്ങ് വാ”
ഞാൻ വരാൻ കാത്തിരിക്കാതെ എന്നെ പിടിച്ച്‌വലിച്ച് തോളത്തിരുന്ന പുസ്തകസഞ്ചി അഴിച്ച് ദൂരെയെറിഞ്ഞു, പിന്നെ ഇടതുകൈകൊണ്ട് എന്നെ പിടിച്ച്‌നേരെ നിർത്തിയിട്ട് വലതുകൈകൊണ്ട് അടിക്കാൻ തുടങ്ങി. ഇടക്ക് ഇരുകവിളുകളും ബലമായിപിടിച്ച് നുള്ളാൻ‌തുടങ്ങിയ അമ്മ ഉച്ചത്തിൽ പറയാൻ തുടങ്ങി,
“വലുതായിട്ട് ഒന്നുമാത്രേ ഉള്ളൂന്ന്‌വെച്ച് ആളെക്കൊണ്ട് പറീപ്പിക്കണോ? ഇന്നലെ പനിയായതുകൊണ്ടാണ് സ്ക്കൂളിൽ വരാഞ്ഞതെന്ന് ആ മാഷോട് പറഞ്ഞൂടായിരുന്നോ? മാഷടിച്ചിട്ട് ആ ചെക്കന്റ് മേലാകെ പൊട്ടിയത് കണ്ടപ്പം അനക്ക് കരച്ചില് വന്ന്, ഓനിവിടെ വന്നിട്ട് എത്രയാ കരഞ്ഞത്?”
                            അടിയെക്കാൾ വേദന അമ്മയുടെ നുള്ളലിനുണ്ട്, എന്നാൽ ആ നേരത്ത് എനിക്കാകെ വിഷമമായി. ഞാൻ സത്യം പറഞ്ഞതുകൊണ്ടല്ലെ അവന് അടികൊണ്ടത്, ഇനി അവനെന്നെ കാണുമ്പോൾ എന്തായിരിക്കും പറയുക,
എന്നിട്ടോ?
കുട്ടികളുടെ പിണക്കത്തിന് ആയുസ്സ് കുറവല്ലെ; വെറും രണ്ട്‌ദിവസം മാത്രം അവൻ എന്നോട് മിണ്ടിയില്ല, പിന്നെ എല്ലാം മറന്നു.
‘സത്യം പറയുമ്പോൾ രണ്ടുവട്ടം ചിന്തിക്കണം’ എന്ന്, ആ നേരത്താണ് ഞാൻ പഠിച്ചത്.
……………..
ഇന്നലെ വൈകുന്നേരം,,,,,,,,,,,,,,,,,,,
എന്റെ അമ്മയെ ഞാൻ ഫോൺ ചെയ്യുന്നത് കണ്ടുകൊണ്ടിരിക്കെ സമീപത്ത് വന്ന ഭർത്താവ് എന്നോടൊരു ചോദ്യം,
“ആരെയാ വിളിച്ചത്?”
“അത് അമ്മയെ വിളിച്ചതാണ്”
“എന്തിനാ ഇടയ്ക്കിടെ അമ്മയെ വിളിക്കുന്നത്? അവർക്ക് ഇങ്ങോട്ട് വിളിച്ചുകൂടായിരുന്നോ? അതെങ്ങനെയാ എപ്പോഴും അങ്ങോട്ട് വിളിക്കുമ്പം ഇങ്ങോട്ട് വിളിക്കാൻ നേരം കാണുകയില്ലല്ലൊ”
ശേഷം ഡയലോഗ് പരിധിക്ക് പുറത്താണ്,,, !@#$%^&*
ഇന്ന് രാവിലെ,,,,,,,,,,,,,,,,,
“ആരെയാ ഫോൺ ചെയ്തത്?”
“അത് എന്റെ അനുജൻ വിളിച്ചതാണ്”
“എന്നിട്ട് മൊബൈലിന്റെ ഒച്ചയൊന്നും കേട്ടില്ലല്ലൊ?”
“അത് മൊബൈൽ എന്റെ കൈയിലായിരുന്നു, ഒച്ച വരുമ്പോഴേക്കും ഞാനത് ഓൺ ചെയ്തു”
“അവനിങ്ങോട്ട് വിളിച്ചതല്ലെ നിനക്ക് കൊറേനേരം സംസാരിക്കാമായിരുന്നില്ലെ?”
എന്തിന് അനാവശ്യമായി മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ കേൾക്കണം?
അവശ്യഘട്ടങ്ങളിൽ സത്യം പറയാതിരിക്കാൻ അന്നും ഇന്നും ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നു.

************************************************************