“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

December 29, 2018

അണ്ടിക്കൊരട്ടപ്പായസം

പാചകം : വാർത്താസാന്ത്വനം മാസികയിൽ വന്നത്,

         മാങ്ങയും ചക്കയും കശുമാങ്ങയും പേരക്കയും നെല്ലിക്കയും ചെക്കിപ്പഴവും കൊട്ടക്കയും മുള്ളിക്കയും നിലത്ത് മണ്ണിൽ‌വീണത് കഴുകാതെ തിന്നിരുന്ന പഴയകാലത്ത് എലിപ്പനിയും ഡങ്കിപ്പനിയും ചിക്കൻ‌ഗുനിയയും നിപയും ഉണ്ടായിരുന്നില്ല. കമ്പോളവൽ‌ക്കരണം വരുന്നതിനുമുൻപ് ഗ്രാമീണജനതയുടെ ആരോഗ്യം നിലനിർത്തി‌യിരുന്ന പലതരം ഭക്ഷണവസ്തുക്കൾ അന്നുണ്ടായിരുന്നു. അവയിൽ ഒന്നാണ് അണ്ടിക്കൊരട്ടപ്പായസം അതായത് മാങ്ങയണ്ടിപ്പായസം. അല്പം അദ്ധ്വാനിച്ചാൽ ഉണ്ടാക്കാൻ കഴിയുമെങ്കിലും പുത്തൻ തലമുറ പരിഷ്കാരത്തിന്റെ പേരിൽ മറവിയിലേക്ക് തള്ളിക്കളഞ്ഞ ആരോഗ്യകരമായ പായസമാണ് ഇന്നത്തെ വിഭവം.


          അണ്ടിപ്പായസം ഉണ്ടാക്കുമ്പോൾ ആവശ്യമായ പ്രധാന ഐറ്റം മാങ്ങയണ്ടിയാണ്. പഴുത്ത മാങ്ങ തിന്നതിനുശേഷമുള്ള മാങ്ങയണ്ടിക്ക് കണ്ണൂരിലെ ഗ്രാമീണർ അണ്ടിക്കൊരട്ട എന്നും പറയാറുണ്ട്. സ്ക്കൂൾ അടച്ചാൽ നാട്ടിൻ‌പുറത്തുള്ള കുട്ടികളെല്ലാം മാവിന്റെ ചുവട്ടിലായിരിക്കും. വേലിയും മതിലും ഇല്ലാത്ത കാലമായതിനാൽ മധുരവും പുളിയും നിറഞ്ഞ നാട്ടുമാങ്ങകളെല്ലാം‌‌തന്നെ കുട്ടികളുടേതാണ്. പിന്നെ നാട്ടുമാങ്ങയോടൊപ്പം തൊലിയും തിന്നാറാണ് പതിവ്. അങ്ങിനെ എത്രയെത്ര മാവുകളിലെ മാങ്ങകളാണ് ഒരുകാലത്ത് ഞങ്ങൾ തിന്നുതീർത്തത്!


        മാങ്ങകൾ തിന്നുകഴിഞ്ഞാൽ മാങ്ങയണ്ടിയെല്ലാം കാറ്റും വെളിച്ചവും ഉള്ളയിടത്ത് കൂട്ടിയിടുന്നു. അത് മിക്കവാറും അടുക്കളഭാഗത്ത് ആയിരിക്കും. മഴക്കാലം വരുന്നതിനുമുൻപ് ഭക്ഷണലഭ്യത കുറയുമ്പോൾ മാങ്ങയണ്ടികൊണ്ട് പായസം ഉണ്ടാക്കും. മാങ്ങ തിന്നവർ അണ്ടിപ്പായസം കഴിച്ചില്ലെങ്കിൽ ദഹനക്കേട് ഉണ്ടാവും എന്നാണ് പ്രായമുള്ളവർ പറഞ്ഞിട്ടുള്ളത്. വളരെയധികം പോഷകാംശമുള്ള അണ്ടിപ്പായസം പലതരം സൂത്രങ്ങൾ പറഞ്ഞിട്ട് മുതിർന്നവർ കുട്ടികളെ തീറ്റിക്കും. മധുരവും ചവർപ്പും കലർന്ന ഈ പായസത്തിന് പ്രത്യേക രുചിയാണ്.


         സാധാരണയായി നല്ല വെയിലുള്ള ദിവസമായിരിക്കും അണ്ടിക്കൊരട്ടപ്പായസ‌‌ത്തിന്റെ നിർമ്മാണം തുടങ്ങുന്നത്. അന്നു രാവിലെ മുറ്റത്തിറങ്ങിയ അമ്മ നൂറുകണക്കിന് മാങ്ങയണ്ടികളിൽ നിന്നും കുറച്ചെണ്ണം മുറത്തിൽ എടുത്ത് പലകയിൽ ഇരിക്കുന്നു. പിന്നീട് വലിയൊരു കല്ലിൽ ഓരോ അണ്ടിയും ‌വെച്ചിട്ട് കത്തികൊണ്ട് രണ്ടായി കൊത്തിപ്പിളർന്ന് ഉള്ളിലെ പരിപ്പ് പുറത്തെടുത്തിട്ട് അതിനെ പൊതിയുന്ന നേരിയ തവിട്ടുനിറമുള്ള തൊലി ചുരണ്ടിമാറ്റിയശേഷം ഒരു പാത്രത്തിലെ വെള്ളത്തിലിട്ട് അടച്ചുവെക്കുന്നു. ഒരുദിവസം മുഴുവൻ മാങ്ങയണ്ടി വെള്ളത്തിൽ മുങ്ങിക്കിടക്കണം. അതിനിടയിൽ ചില മാങ്ങയണ്ടിക്കുള്ളിൽ പുഴുക്കൾ ഉണ്ടെങ്കിൽ അവയെ ഉപേക്ഷിക്കും.


           പിറ്റേന്ന് വെള്ളത്തിൽ കിടന്നിരുന്ന അണ്ടിപ്പരിപ്പ് കഴുകി വൃത്തിയാക്കിയിട്ട് ഉരലിലിട്ട് ഉലക്കകൊണ്ട് ഇടിക്കുന്നു. ഇടിച്ച് കുഴമ്പ് രൂപത്തിലാക്കിയ പരിപ്പ് വലിയൊരു ‌പാത്രത്തിലെ വെള്ളത്തിലിടുന്നു. അണ്ടിപ്പരിപ്പ് ധാരാളം വെള്ളവുമായി കൂട്ടിക്കലർത്തിയിട്ട് അരമണിക്കൂർ അനക്കാതെ വെക്കുന്നു. അടിയിൽ വെള്ളനിറമുള്ള പൊടിരൂപത്തിൽ പരിപ്പ് അടിയുമ്പോൾ വെള്ളം മാറ്റിയിട്ട് പുതിയവെള്ളം ഒഴിച്ച് കലക്കുന്നു. ഇങ്ങനെ മൂന്നോ നാലോ തവണ വെള്ളമൊഴിച്ച് ഊറ്റിയെടുക്കുമ്പോൾ ചവർപ്പ് കുറഞ്ഞ പൊടിയായിട്ട് ലഭിക്കുന്ന മാങ്ങയണ്ടി കൊണ്ടാണ് പായസം ഉണ്ടാക്കുന്നത്.


     പായസം ഉണ്ടാക്കുമ്പോൾ ആദ്യം വേവിക്കേണ്ടത് അരിയാണ്. അണ്ടിപ്പരിപ്പിന്റെ അളവുനോക്കിയിട്ട് അതിനെക്കാൾ കുറഞ്ഞ അളവിൽ പച്ചരി കഴുകി പാത്രത്തിലിട്ട് വെള്ളം ചേർത്തശേഷം വേവിക്കുക. അരി വെന്തുകഴിഞ്ഞാൽ ശുദ്ധീകരിച്ച മാങ്ങയണ്ടിയുടെ പൊടി അതിലേക്ക് ചേർത്ത് ഇളക്കിക്കൊണ്ടിരിക്കുമ്പോൾ ആവശ്യത്തിന് വെള്ളം ചേർക്കണം. പിന്നീട് ശർക്കര(വെല്ലം) ചേർത്തശേഷം ഇളക്കി യോജിപ്പിക്കുക. ഒടുവിൽ ഒരുമുറി തേങ്ങ ചിരവിയിട്ട് പിഴിഞ്ഞെടുത്ത പാൽ ഒഴിച്ചിട്ട് ഒന്നുകൂടി തിളപ്പിച്ചശേഷം പായസം അടുപ്പിൽ‌നിന്നും എടുത്തുമാറ്റാം. നെയ്യിൽ വറുത്ത കശുവണ്ടി, മുന്തിരി, ഏലം, ഗ്രാമ്പു തുടങ്ങിയവ കൂടി ഒപ്പം ചേർത്താൽ രുചികരമായ അണ്ടിക്കൊരട്ടപ്പായസം തയ്യാറായി.  


         ശരീരത്തിന് ആവശ്യമായ അനേകം പോഷകാംശങ്ങൾ ചേർന്ന വിഭവമാണ് മാങ്ങയണ്ടിയുടെ പായസം. മാങ്ങയണ്ടി ഇടിച്ച് വെള്ളത്തിൽ കലർത്തി ഊറ്റിയെടുത്ത് ശുദ്ധീകരിച്ചശേഷം വെയിലത്തിട്ട് നന്നായി ഉണക്കിയ പൊടി സൂക്ഷിച്ചാൽ പിന്നീട് മഴക്കാലത്തും പായസം ഉണ്ടാക്കാം. നാട്ടുമാങ്ങകൾ സുലഭമായിരുന്ന പഴയകാലത്ത് എന്റെ ഗ്രാമത്തിലുള്ള എല്ലാ വീട്ടുകാരും അണ്ടിക്കൊരട്ടപ്പായസത്തിന്റെ രുചി അറിഞ്ഞവരാണ്.

*******

November 10, 2018

തൂങ്ങിമരിക്കാൻ കൊതിക്കുന്ന കുട്ടി


നാലാം തവണയും മാതൃഭൂമി ചോക്കുപൊടിയിൽ:‌- അദ്ധ്യാപന അനുഭവം:       ‘തൂങ്ങിമരിക്കാൻ കൊതിക്കുന്നകുട്ടി’


      സ്ക്കൂൾ യുവജനോത്സവം,, അത് വിദ്യാർത്ഥികളുടെ മാത്രം ഉത്സവമല്ല, അദ്ധ്യാപകരുടേതും രക്ഷിതാക്കളുടേതും നാട്ടുകാരുടേതും കൂടിയാണ്. കണ്ണൂർ ജില്ലയിലെ സർക്കാർ ഹൈ‌സ്ക്കൂളുകളിൽ അദ്ധ്യാപിക ആയിരുന്ന കാലത്ത് നടന്നിരുന്ന യുവജനോത്സവങ്ങൽ പലതും മറക്കാനാവത്ത അനുഭവങ്ങളാണ് എനിക്ക് നൽകിയത്. അതുവരെ അദ്ധ്യാപകരെ പേടിച്ചിരിക്കുന്ന വിദ്യാർത്ഥികൾ അക്കാലത്ത് സ്വതന്ത്രവായു ശ്വസിക്കുന്നത് ഇത്തരം മേളകളിൽ ആയിരുന്നു.

      അങ്ങിനെയുള്ളൊരു കാലത്ത് യുവജനോത്സവത്തിന്റെ ആദ്യപടിയായി ഹൈ‌സ്ക്കൂൾ ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ബ്ലൂ, ഗ്രീൻ, യലോ, റെഡ്, എന്നിങ്ങനെ നാല് ഹൌസുകളായി തരം തിരിച്ചശേഷം ഓരോ ഹൌസിന്റെ ചാർജ്ജും ഓരോ അദ്ധ്യാപകർക്ക് നൽകി. മത്സരത്തിൽ പങ്കെടുക്കുന്നവരെ കണ്ടെത്തുന്നതും അവരുടെ പ്രകടനം മനസ്സിലാക്കിയ‌ശേഷം സ്റ്റേജിൽ എത്തിക്കേണ്ടതും ഹൌസ് ചാർജ്ജുള്ളവരുടെ ഡ്യൂട്ടിയാണ്. സ്റ്റേജിൽ കളിച്ചിട്ടില്ലെങ്കിലും കളിപ്പിക്കാനറിയുന്ന എനിക്ക് ഒരു ഹൌസിന്റെ ചാർജ്ജ് കിട്ടിയപ്പോൾ വളരെയധികം സന്തോഷിച്ചു.                

           മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ഓരോരുത്തരായി പേര് തരാൻ തുടങ്ങി. ചില ഐറ്റങ്ങളിൽ ധാരാളം കുട്ടികൾ ഉണ്ടാവും ചിലതിന് ഒന്നോ രണ്ടോ പേർ മാത്രം. ധാരാളം കുട്ടികളുണ്ടെങ്കിൽ അവരുടെ പ്രകടനം വിലയിരുത്തിയിട്ട് ഏതാനും പേരെ ഒഴിവാക്കേണ്ടി വരും. അന്നത്തെ കാലത്ത് കുട്ടികൾക്ക് താല്പര്യമുള്ളൊരു മത്സരമാണ് ഫേൻ‌സി ഡ്രസ്, അതായത് പ്രച്ഛന്നവേഷം. അതിന് മത്സരിക്കാനായി എന്റെ ഹൌസിലുള്ള എട്ട് കുട്ടികൾ തയ്യാറായി വന്നെങ്കിലും നാലുപേർക്ക് മാത്രമാണ് മത്സരിക്കാനുള്ള അവസരം ലഭിക്കുന്നത്. 
   യുവജനോത്സവത്തിന് ഒരാഴ്ച മുൻപാണ് എന്റെ ഹൌസിലുള്ള കുട്ടികൾ ഫേൻസിഡ്രസ്സിന് അണിയുന്ന വേഷത്തെക്കുറിച്ച് പറഞ്ഞത്. ആദ്യം എട്ടുപേരുണ്ടെങ്കിലും ഇപ്പോൾ നാലുപേരാണുള്ളത്. അഭിനയിക്കുന്ന വേഷത്തെകുറിച്ച് മൂന്നുപേരും പറഞ്ഞത് ഞാൻ അംഗീകരിച്ചു. എന്നാൽ നാലാമനായ എട്ടാം ക്ലാസ്സുകാരൻ രതീഷ് പറഞ്ഞതുകേട്ട് ഞെട്ടി, അവന്റെ ഐറ്റം,, ‘തൂങ്ങി മരിക്കുന്ന കുട്ടി’,,,  ഞാൻ ചോദിച്ചു,
“സ്റ്റേജിൽ തൂങ്ങിമരിക്കാനോ?”

“അതേ ടീച്ചറേ,, തൂങ്ങി മരിക്കുന്നതായി അഭിനയിക്കുക,,”

“അഭിനയമായാലും ആ വേഷമൊന്നും വേണ്ട”

“ഒരു കുഴപ്പവുമില്ല ടീച്ചറെ,, വെറും അഭിനയമാണ്. എന്റെ കുപ്പായത്തിനുള്ളിൽ അരയിലുള്ള ബെൽട്ടിൽ ഉറപ്പിച്ച കയർ രണ്ട് കൈകൾക്കിടയിലൂടെ സ്റ്റേജിലെ കൊളുത്തിൽ തൂക്കുന്നു. അതിൽ കിടന്ന് ഞാൻ തൂങ്ങിമരിക്കുന്നതായി അഭിനയിക്കുന്നു. ആളുകൾ കാൺകെ മറ്റൊരു കയർ മുറുകാതെ എന്റെ കഴുത്തിൽ കുരുക്കിയിട്ടിരിക്കും. മുന്നിലുള്ളവർ കാണുന്നത് ഞാൻ തൂങ്ങിമരിക്കുന്നു എന്നായിരിക്കും”

         എന്റെ ദേഹത്തിലൊട്ടാകെ ഒരു വിറയൽ,, സ്ക്കൂൾ സ്റ്റേജിൽ കോൺക്രീറ്റ് മേൽക്കൂരയി‌ലുള്ള ഇരുമ്പ് കൊളുത്തുകൾ മനസ്സിലേക്കോടിയെത്തി. ഞാൻ പറഞ്ഞു,

“ഇതുപോലുള്ള അപകടകരമായതൊന്നും അഭിനയിക്കാൻ പാടില്ലെന്നാണ് നിയമം. ഞാൻ സമ്മതിക്കില്ല”

“അപകടമൊന്നും ഇല്ല ടീച്ചറെ,, നാട്ടിലുള്ള ക്ലബ്ബിന്റെ വാർഷികത്തിന് മൂന്നു തവണ ഞാനീ ഐറ്റം ചെയ്തിട്ടുണ്ട്. സഹായിക്കാൻ എന്റെയൊരു ഫ്രന്റ് വരും”

“ഏതായാലും ഈ സ്ക്കൂളിൽ വെച്ച് തൂങ്ങിമരണം അഭിനയിക്കാൻ ഞാൻ സമ്മതിക്കില്ല”

“ഇതുപോലെയാണ് സിനിമയിലൊക്കെ അഭിനയിക്കുന്നത്, ടീച്ചർ പേടിക്കേണ്ട”

“എനിക്ക് പേടിയാണ്,, ഇതല്ലാതെ മറ്റെന്തെങ്കിലും കണ്ടുപിടിച്ചാൽ നിനക്ക് മത്സരിക്കാം”


          കുട്ടികളെല്ലാം പോയപ്പോൾ ഞാൻ ചിന്തിച്ചത് രതീഷിന്റെ ഫേൻസിഡ്രസ്സിനെ കുറിച്ചാണ്. അഭിനയം നല്ലതുതന്നെ,, പക്ഷെ? അപകടം പറ്റിയാൽ,, പിന്നീട് വിദ്യാലയത്തോടൊപ്പം എന്റെയും ഭാവി എന്തായി മാറും? ആ നേരത്ത് പൊതുസമൂഹം ഒറ്റക്കെട്ടായി മാറിയിട്ട് ആദ്യം‌തന്നെ അടിക്കാൻ വരുന്നത് എന്നെയായിരിക്കും. അതുകൊണ്ട് അഭിനയത്തിലുള്ള അപകടം അവനോട് പറഞ്ഞു മനസ്സിലാക്കാൻ തുടങ്ങി. ഓരോദിവസവും രതീഷ് എന്റെയരികിൽ വന്ന് അഭിനയമോഹം ആവർത്തിച്ചു പറഞ്ഞെങ്കിലും എന്റെ തീരുമാനത്തിൽ മാറ്റമൊന്നും ഉണ്ടായില്ല.  
 ദിവസങ്ങൾ കഴിഞ്ഞപ്പോൾ യുവജനോത്സവദിനം വന്നെത്തി. അണിയറയിൽ കുട്ടികളെ നിയന്ത്രിക്കുന്ന തിരക്കിനിടയിലാണ് രതീഷ് വന്നത്. ഒറ്റക്ക് ആയിരുന്നില്ല, സഹായിക്കാൻ അടുത്ത വീട്ടിലെ പയ്യനും ഉണ്ട്. ഉച്ചക്കുശേഷം നടക്കാൻ പോകുന്ന ഫേൻസി‌ഡ്രസ്സ് മത്സരത്തിൽ തൂങ്ങിമരണം അഭിനയിക്കണമെന്നും അപകടം വരില്ലായെന്നും ആവർത്തിച്ചു പറയാൻ തുടങ്ങി. നാട്ടിലൊക്കെ അഭിനയിച്ച് കൈയ്യടി വാങ്ങിയ ഐറ്റമായതിനാൽ തെറ്റ് പറ്റാനിടയില്ലെന്ന് വിശദീകരിച്ചു. മെയ്ക്കപ്പ് ചെയ്യാനായി കൊണ്ടുവന്ന ഡ്രസ്സുകളും കയറുകളും അവരെന്നെ കാണിച്ചു. എല്ലാം കേട്ടതിന്റെ ഒടുവിൽ ഞാൻ പറഞ്ഞു,

“നിങ്ങൾക്ക് പേടി തീരെ ഇല്ലായിരിക്കാം, എന്നാൽ എനിക്ക് പേടിയാണ്”

“അപകടം വരില്ലെന്ന് ഞാൻ ഉറപ്പു നൽകിയാൽ പോരെ?”

രതീഷിന്റെ കൂടെയുള്ളവൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു,

“അത് സ്റ്റേജിൽ അപകടമുള്ള ഐറ്റങ്ങളൊന്നും ചെയ്യരുതെന്ന് സർക്കാർ നിയമം ഉണ്ട്. അതുപോലെ തീ കൊണ്ടുള്ള കളിയൊന്നും സ്റ്റേജിൽ അനുവദിക്കാറില്ല”

“അതേയോ,, എന്നാലും ടീച്ചറുടെയൊരു പേടി,,”

         നിരാശയോടെ അവർ നടന്നുപോയപ്പോൾ ഞാനോർത്തു,, ശരിക്കും എനിക്ക് പേടിയാണ്. തിരുവാതിരക്കളിക്ക് സ്റ്റേജിൽ നിലവിളക്ക് കൊളുത്തിയത് കെടുത്തുന്നതുവരെ പിന്നാലെ നടക്കുന്നവളാണ് ഞാൻ. വരാനിടയില്ലാത്ത അപകടങ്ങൾ‌പോലും മനസ്സിൽ കാണുന്ന എനിക്ക് തൂങ്ങിമരണം അഭിനയിക്കാനായി അനുവാദം കൊടുക്കാൻ ഒരിക്കലും കഴിയില്ല.


     വർഷങ്ങൾ കഴിഞ്ഞ് അദ്ധ്യാപന ജോലിയിൽ‌നിന്ന് വിരമിച്ചശേഷം ട്രഷറിയിൽനിന്ന് വരുമ്പോൾ സമീപമുള്ള ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഇറങ്ങിവന്ന യുവാവ് എന്റെ അടുത്തുവന്നു. പരിചയപ്പെടുത്തിക്കൊണ്ട് അവൻ പറഞ്ഞു,

“ടീച്ചറേ ഞാൻ രതീഷാണ്, എനിക്ക് ലൈൻ‌മാനായി ജോലികിട്ടി”

“നല്ലത്,, എനിക്ക് പരിചയം ഉണ്ടല്ലോ,,”

“ടീച്ചറെന്നെ ഓർക്കും, ഞാനൊരിക്കൽ യൂത്ത് ഫസ്റ്റിവെലിന് ഫേൻസിഡ്രസ് അഭിനയി‌ക്കാൻ വന്നപ്പോൾ ടീച്ചർ സമ്മതിച്ചില്ല”

“ഞാൻ സമ്മതിക്കാത്തതുകൊണ്ട് അഭിനയിച്ചില്ലെന്നോ?”

“അതെ,, ടീച്ചർ അഭിനയിക്കാൻ വിട്ടില്ല,, കാരണം അത് തൂങ്ങിമരണം ആയിരുന്നു”

പഴയ ചിന്തകൾ ഓർത്തുകൊണ്ട് ഞാൻ പറഞ്ഞു,

“അന്ന് അഭിനയിച്ചില്ലെങ്കിലും അപകടമുള്ള ജോലിയൊക്കെ ചെയ്യാൻ നിനക്ക് കഴിയുമെന്ന് ഇപ്പോഴെനിക്ക് മനസ്സിലായി”

“അതേ ടീച്ചറേ,,,”

        പോസ്റ്റിൽ നിന്നും ഇറങ്ങിയശേഷം ചുരുട്ടിയ കേബിളുമായി നടന്നുപോകുന്ന രതീഷിനെ നോക്കിയിരിക്കെ പഴയ യുവജനോത്സവരംഗങ്ങൾ ഓർമ്മയിൽ കടന്നുവന്നു.

*******

November 6, 2018

ആർത്തവ വിശേഷങ്ങൾ 1


ആർത്തവ ദിനങ്ങൾ:

           എന്റെ ആർത്തവം ഒരു മഹാസം‌ഭവം തന്നെ ആയിരുന്നു. എനിക്ക് ആർത്തവം ആയിട്ടുണ്ടെന്ന് എന്റെ അയൽക്കാരോട് ഒന്നുകിൽ ഞാൻ തന്നെ അറിയിക്കും അല്ലെങ്കിൽ എന്റെ അമ്മ അറിയിക്കും. വർഷങ്ങൾക്കു മുൻപ്, നാല്പത് വയസ്സിനു മുൻപെ ആ സംഭവങ്ങളൊക്കെ കഴിഞ്ഞിട്ട് ഇപ്പോൾ ഞാൻ സ്വസ്ഥമായി ഇരിക്കുകയാണ്. ഓരോ ആർത്തവവും എനിക്ക് ഭീകരമായ അനുഭവങ്ങളാണ് ഉണ്ടാക്കിയത്. ഈ ഭീകരാവസ്ഥ മറ്റൊരു പെണ്ണിനും ഉണ്ടാവരുതേയെന്ന് ആർത്തവനാളുകളിൽ ഒരിക്കൽ‌പോലും അമ്പലത്തിൽ പോകാത്ത, കാവിൽ പോകാത്ത, വീട്ടിൽ സ്വന്തമായി വിളക്ക് കത്തിക്കാത്ത, ഞാൻ പ്രാർത്ഥിക്കുകയാണ്.
ഇനി നമുക്ക് തുടങ്ങാമല്ലോ,,,
           നമ്മുടെ നാടൻ മലയാളത്തിൽ ആർത്തവത്തിന് പേരുണ്ടോ? ആർത്തവം എന്ന് ആദ്യമായി അറിഞ്ഞത് ശാസ്ത്ര പുസ്തകങ്ങളിലാണ്. മെൻസസ്, പിരീഡ്, തുടങ്ങി മാന്യമഹതികൾക്ക് വിളിക്കാനായി അനേകം പേരുകൾ ഉണ്ട്.
അപ്പോൾ അതിന്റെ പേര്?
എന്റെ ഗ്രാമത്തിലെ ചീരുഏടത്തി മാതു അമ്മയോട്,
“എണെ മാതു, നിന്റെ മോളെന്താ തെയ്യം കാണാൻ പോകാഞ്ഞത്?”
“ഓക്ക് പോകാമ്പറ്റില്ല, ഓളിന്നലെയാ പൊറത്തായത്”
“എന്നാലും ആയിനെങ്കില് ഓക്ക് കാവിന്റെ ആലക്കത്തെ പറമ്പില് വന്നിറ്റ് തെയ്യം തുള്ളുന്നത് കണ്ടൂടെ?,,
“ഇപ്പളത്തെ പെണ്ണിനൊന്നും തമ്പുരാട്ടിനെ കാണണം‌ന്നില്ല. ഇനിയിപ്പം അടുത്ത കൊല്ലല്ലെ തെയ്യം വരുന്നത്,,, ഓളോട് ഞാനെത്ര പറഞ്ഞതാ,,”
“പിന്നെ നീയൊരു കാര്യം കേട്ടിനോ?”
“എന്ത് കാര്യം?”
“നമ്മളെ വടക്കേലെ ആ പെണ്ണിന്റെ കാര്യം,, ഓളിന്നലെ തെരണ്ടിന് പോലും”
“അല്ലപ്പാ ഇത്രച്ചെറിയ പെണ്ണോ? അതിപ്പം ചൊവ്വ സ്ക്കൂളിൽ പഠിക്കാൻ പോയിറ്റ് കൊറച്ചല്ലെ ആയിനുള്ളൂ,, എനിയെങ്ങനെയാ ആയാല് ഓള് ചോരയൊലിപ്പിച്ചിട്ട് പഠിക്കാൻ പോവ്വ? ബസ്സിലൊക്കെ പോണ്ടേ? ഇനീപ്പം പഠിപ്പ് നിർത്ത്വാരിക്കും”
“കാലം പോയ പോക്ക്, ഞാനൊക്കെ തെരളുന്നതിന് മുമ്പെ മങ്ങലം കയിഞ്ഞിരുന്നു”
!!!!!;
ഈ ഡയലോഗിൽ പറയുന്ന ആലക്കത്തെ പെണ്ണ് ഞാൻ തന്നെയാണ്,
പൊറത്തായിന്, ആയിന്, തെരണ്ടിന് എന്നൊക്കെ പറയുന്നതാണ്  ***ആർത്തവം***
കാവിൽ കെട്ടിയാടുന്ന തെയ്യമാണ് തമ്പുരാട്ടി. ഇത് കാവാണ്,, അമ്പലം അല്ല.
!!!!;
എഴുതാൻ തുടങ്ങിയപ്പോൾ ധാരാളം ഉണ്ട്. അല്പം വിശ്രമിക്കട്ടെ, അതിനിടയിൽ മറക്കരുത്,,  ആർത്തവത്തിന്റെ മലയാളം പേര്?

തെരളുക എന്നു പറയുന്നത് ആദ്യമായി ആർത്തവം ഉണ്ടാവുന്നതിനെയാണ്. തിരണ്ടു‌കുളിക്കൊപ്പം തിരണ്ടുകല്ല്യാണം എന്നൊരു ഏർപ്പാട് പണ്ട് കേരളത്തിൽ ഉണ്ടായത് സാമൂഹ്യപരി‌ഷ്ക്കർത്താക്കളായ മഹാന്മാർ ഇടപെട്ട് നിർത്തിച്ചതാണ്. അതിനെപറ്റി അക്കാലത്ത് ഒരു മഹാൻ പറഞ്ഞത്,
‘വയലൊക്കെ ശരിയാക്കിയിട്ടുണ്ടെന്നും ഇനിയങ്ങോട്ട് ഉഴുതുമറിച്ച് വിത്തിടാം’
എന്ന അറിയിപ്പാണെന്ന് ആയിരുന്നു.
ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നപ്പോൾ മലബാറിലുള്ളവർക്ക്,, സ്ത്രീകൾക്കും,,, ജാതീയമായി മേൽത്തട്ടിൽ നിന്നുള്ള നിന്നുള്ള പീഡനം കുറവായിരുന്നു.

              ആർത്തവത്തെക്കുറിച്ച് ആദ്യമായി എന്നോട് പറഞ്ഞത് അമ്മുമ്മയാണ്. രാത്രി അമ്മുമ്മയോടൊപ്പം ഉറങ്ങാൻ കിടക്കുമ്പോഴാണ് ചരിത്രപ്രധാനമായ കഥകളെല്ലാം ഞാൻ പഠിച്ചത്. ശരിക്കും പഠിക്കുകയായിരുന്നു,, വർഷങ്ങൾ കഴിഞ്ഞിട്ടും മറക്കാനാവാത്ത കഥകളാണ് പാട്ടിലൂടെ അമ്മുമ്മ എന്നെ കേൾപ്പിച്ചത്. രാമായണം, മഹാഭാരതം, പിന്നെ വടക്കൻ പാട്ടിലെ കഥകൾ, ഉറങ്ങാൻ കിടന്നുകൊണ്ട് എല്ലാമെല്ലാം അമ്മുമ്മ പറഞ്ഞുതന്നു. വെറും മൂന്നാം ക്ലാസ്സുവരെ മാത്രം പഠിച്ച, മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ വിവാഹം കഴിഞ്ഞ എന്റെ അമ്മുമ്മ പറഞ്ഞ കഥകളും ചൊല്ലിയ പാട്ടുകളും വായിച്ചു പഠിച്ചതല്ല. എല്ലാം മുതിർന്നവരിൽ നിന്നും കേട്ടു പഠിച്ചതാണ്. എങ്ങിനെയെന്നോ?
വയലിൽ കൃഷിപ്പണി ചെയ്യുമ്പോൾ നാട്ടിപ്പാട്ടിലൂടെ,
അടുക്കളഭാഗത്തെ മുറ്റത്തിരുന്ന് ഓല മടയുമ്പോൾ,
വിറക് കൊത്തുമ്പോഴും ഓല തരക്കുമ്പോഴും സംസാരിക്കുന്നതിലൂടെ,
വയലിൽ വെള്ളരിക്ക് നടുമ്പോഴും വെള്ളം കോരുമ്പോഴും സംസാരിക്കുന്നത് വഴി,
പശുവിന് പുല്ലരിയാനായി വയലിലുടെ ചുറ്റുമ്പോൾ,
തോട്ടിലെ വെള്ളത്തിൽ നിന്നുകൊണ്ട് അലക്കുകല്ലിൽ തുണിയലക്കുമ്പോൾ,
അടുക്കളമുറ്റത്തിരുന്ന് അയൽക്കാരെല്ലാം ഒത്തുകൂടി തലയിലെ പേനെടുക്കുമ്പോൾ,
അങ്ങിനെയങ്ങനെ അനേകം കഥകളാണ് എപ്പോഴും എല്ലാവരും പറയുന്നത്.
               സന്തോഷിക്കാനും ചിരിക്കാനുമായി മറ്റൊരു വഴിയും ഇല്ലാത്ത ആ കാലത്ത് കഥ കേൾക്കാനുള്ള താല്പര്യം എല്ലാവർക്കും ഉണ്ടായിരുന്നു. ഏത് വഴിയിലൂടെ ആയാലും കേട്ട കഥകൾ മറ്റുള്ളവരോട് പറയുന്ന സ്വഭാവം നാട്ടുകാർക്ക് ഉണ്ടായിരുന്നു. റേഡിയോ, ടീവി തുടങ്ങിയവ ജീവിതത്തിൽ കടന്നുവരുന്നതിന് മുൻപുള്ള അവസ്ഥയാണ്.
              എന്റെ ഗ്രാമത്തിലുള്ള എല്ലാ പ്രായക്കാരുമായ സ്ത്രീകൾ ഒത്തുചേരുമ്പോൾ കേട്ടു പഠിച്ച കഥകൾ അമ്മുമ്മ പറഞ്ഞുതരുന്നതിന്റെ കൂട്ടത്തിലാണ് ആർത്തവത്തെകുറിച്ചും പറഞ്ഞു തന്നത്. വലുതായാൽ പെൺ‌കുട്ടികൾക്ക് ഇങ്ങനെയൊരു പരിപാടി ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ കൂടുതൽ ചോദ്യമായി. അതോടെ അമ്മുമ്മ അക്കാര്യം അവിടെ നിർത്തിയപ്പോൾ ഞാനാകെ സംശയത്തിലായി. ഒടുവിൽ ഇങ്ങനെയൊന്നും എനിക്ക് സംഭവിക്കില്ലെന്ന് ആശ്വസിച്ചുകൊണ്ട് ഉറങ്ങി.               
              ഇന്നത്തെ കാലത്ത് പെൺകുട്ടികൾക്ക് ആർത്തവം ആരംഭിക്കുന്ന പ്രായം 10നും 12നും ഇടയിലാണെന്ന് അറിയുന്നു. എന്നാൽ എന്റെ കുട്ടിക്കാലത്ത് ആർത്തവകാലം 13നും 16നും ഇടയിലായിരുന്നു. അന്നത്തെക്കാലത്ത് പട്ടിണി അറിഞ്ഞുകൊണ്ട് ജീവിക്കുന്നവരാണ് പെൺ‌കുട്ടികളിൽ പലരും. ആവശ്യത്തിന് പോഷണം ലഭിക്കാത്തവരാണ് 80% പെൺകുട്ടി‌കളും. അതുകൊണ്ടായിരിക്കും ആർത്തവം നേരത്തെ തുടങ്ങാത്തത്. പിന്നെ പോഷകം കൂടിയ ഭക്ഷണം (ബെയ്ക്കറി ഐറ്റം, മാംസഭക്ഷണം) അക്കാലത്ത് വീട്ടിലും നാട്ടിലും കടന്നുവന്നിട്ടില്ല.
              എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എനിക്ക് ആദ്യമായി ആർത്തവം ഉണ്ടായ അടയാളം കണ്ടത്. അടയാളം എന്നുതന്നെ പറയാം,, അത് വെറുമൊരു രക്തക്കറ മാത്രമാണ്. അക്കാര്യം ആദ്യം അറിയിച്ചത് ഇളയമ്മയെ ആയിരുന്നു. കാര്യം അറിഞ്ഞപ്പോൾ അമ്മയും ഇളയമ്മയും ചേർന്ന് ചർച്ചയായി. ഇത്രയും ചെറിയ പ്രായത്തിൽ ഇങ്ങനെ സംഭവിച്ചതിൽ അവർക്കെല്ലാം വിഷമം ഉണ്ടെന്ന് മനസ്സിലായി. മുൻപ് ചെയ്യുന്നതുപോലെ ഇനിയങ്ങോട്ട് മരത്തിന്മേലും മതിലിന്മേലും കയറാൻ പോകരുതെന്ന് ഇളയമ്മ പറഞ്ഞുതന്നു. അപ്പോഴാണ് അമ്മയൊരു കാര്യം പറഞ്ഞത്. അവരുടെയൊക്കെ കാലത്ത് ആദ്യമായിട്ട് ‘തെരണ്ടാല്??? അന്ന് വീട്ടില് ചോറും കറിയും പായസവും ഒക്കെ ഉണ്ടാക്കി ബന്ധുക്കളെ വിളിച്ച് സൽക്കരിക്കുമെന്ന്. മറ്റൊന്നും ചെയ്തില്ലെങ്കിലും അന്ന് വൈകിട്ട് അമ്മ പായസം ഉണ്ടാക്കി. ഈ പായസം എന്നത് ഇടയ്ക്കിടെ ഉണ്ടാക്കുന്നതുകൊണ്ട് അതിലൊരു പുതുമയും ഉണ്ടായില്ല.
                     മൂന്നാമത്തെ ദിവസം ഉച്ചക്ക് സ്ക്കൂൾ വിട്ട് വിട്ടിലെത്തിയപ്പോൾ എന്നെയും പ്രതീക്ഷിച്ച് ഒരാളവിടെ നിൽക്കുന്നുണ്ട്,  നമ്മുടെ ഗ്രാമത്തിലുള്ള അലക്കുകാരി ശാരദ. വസ്ത്രങ്ങളൊക്കെ മാറ്റിയിട്ട് ഉച്ചഭക്ഷണം കഴിക്കാൻ അടുക്കളയിൽ വന്നപ്പോൾ അമ്മ പറഞ്ഞു,
“നിന്നെ കാണാനാണ് ശാരദ വന്നത്”
“എന്തിന്?”
“നീ തെരണ്ടതുകൊണ്ട് വണ്ണാത്തിമാറ്റ് ഉടുത്തിട്ട് മൂന്നാമത്തെ ദിവസം കുളിക്കണം. പണ്ടൊക്കെ കുളത്തിലോ തോട്ടിലോ മുങ്ങിക്കുളിക്കണമെന്നാ പറയുന്നത്. നീയിപ്പം തോട്ടിലൊന്നും പോണ്ട,, കുളിമുറീന്ന് കുളിച്ചാൽ മതി”
“അതിനെന്താ വേണ്ടത്?”
“ഈ നാലണ കൊടുത്തിട്ട് ഓളോട് ആ വണ്ണാത്തിമാറ്റ് വാങ്ങിയാട്ടെ”
എന്റെ കൈയിൽ നാലണ തരുമ്പോൾ അമ്മ ഒന്നുകൂടി പറഞ്ഞു,
“ഒരണ കൊടുത്താലും മതി, ഇതിപ്പം ആദ്യായതുകൊണ്ട് നാലണ കൊടുക്കാം”
“അതൊന്നും എനിക്ക് വേണ്ട,, വെറുതെ ഓരോന്ന്”
“അതെങ്ങനെയാ എല്ലാരും ചെയ്യുന്നതുപോലെ അറിഞ്ഞിട്ട് ഓള് വന്നതാ”
“അതിനൊന്നും ഞാനില്ല”
ഒടുവിൽ അമ്മതന്നെ അവൾക്ക് നാലണ കൊടുത്തിട്ട് അലക്കി ഉണക്കിയ അര മീറ്റർ തുണി വാങ്ങിയിട്ട് എനിക്ക് തരുമ്പോൾ പറഞ്ഞു,
“ആദ്യായിട്ടായതുകൊണ്ടാ ഓള് വന്നത്. ഇനിയൊരിക്കലും വണ്ണാത്തിമാറ്റ് വേണ്ടാന്ന് ഞാൻ പറഞ്ഞിട്ടുണ്ട്”
അങ്ങിനെ എന്റെ ആദ്യത്തെ ആർത്തവ ആഘോഷം കഴിഞ്ഞു,,
&&&&&

                 ജാതി തരം തിരിച്ച് ഉണ്ടെങ്കിലും അതിന്റെ വലിപ്പച്ചെറുപ്പമൊന്നും എന്റെ ഗ്രാമത്തിൽ ഉണ്ടായിരുന്നില്ല. ഉയർന്നത് എന്ന് വിചാരിക്കുന്ന ഒരു മനുഷ്യജീവിയും അവിടെ ഇല്ലാത്തതായിരിക്കണം കാരണം. ഒരു നമ്പൂതിരിയെ ജീവനോടെ ആദ്യമായി കണ്ടത് ഹൈ സ്ക്കൂളിൽ പഠിപ്പിക്കാൻ പോയപ്പോഴാണ്.
                ജന്മി കുടിയാൻ വല്ല്യെശമാൻ സംഭവമൊന്നും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നില്ല. അന്ന് നികുതി കൊടുത്തത് അറക്കൽ ബീവിക്ക് ആയിരുന്നു. നികുതി കൈപ്പറ്റിയ രശീതിയിൽ അക്ഷരമറിയാത്ത ബീവി ശൂ വരച്ച് ഒപ്പിട്ടത് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്.
               പിന്നെയാ വണ്ണാത്തിമാറ്റ്? അത് തൊഴിൽ വിഭജനത്തിൽ അലക്കുകാരുടെ അവകാശവും വരുമാനവും ആണ്. ആർത്തവം പ്രസവം അബോർഷൻ ആദിയായ ഘട്ടങ്ങളിൽ അവർ തുണിയെല്ലാം കെട്ടായി എടുത്ത് വണ്ണാത്തിക്കുണ്ടിൽ മുക്കിയെടുത്താൽ അശുദ്ധി മാറിക്കിട്ടും എന്നാണ് വിശ്വാസം. വെള്ളം നിറഞ്ഞ കുളമോ തോടോ ആവാം വണ്ണാത്തിക്കുണ്ട്. അടുപ്പിൽ വിറക് കത്തിച്ചുണ്ടായ ചാരം വെള്ളത്തിൽ കലക്കിയശേഷം ഊറ്റിയെടുത്ത മുകളിലെ വെള്ളത്തിൽ രക്തംപുരണ്ട തുണികൾ മുക്കിയിട്ട് വലിയ ചെമ്പുപാത്രത്തിൽ (മൺ‌പാത്രം ആവാം) വട്ടത്തിൽ ചുരുട്ടിവെക്കും. അതിനകത്ത് ബാക്കി ചാരവെള്ളം ഒഴിച്ചശേഷം അടുപ്പത്തുവെച്ച് തീ കത്തിച്ച് തുണി പുഴുങ്ങിയെടുക്കും. പുഴുങ്ങിയ തുണികൾ ചൂടാറിയാൽ തോട്ടിലെ കല്ലിൽ അടിച്ചലക്കി‌യിട്ട് ഒഴുകുന്ന വെള്ളത്തിലിട്ട് തിരുമ്മും. വേലിപ്പടർപ്പിൽ ആറാനിട്ട തുണികൾ ഉണങ്ങിയാൽ മടക്കിയിട്ട് ഉടമസ്ഥന്റെ വീട്ടിലെത്തിച്ച് കൂലിവാങ്ങും.
               വണ്ണാത്തി ഇല്ലെങ്കിലും ഒരു കൊല്ലത്തിൽ ആറ് മാസം തുണിയൊക്കെ ഞാൻ അലക്കിയത് തോട്ടിലെ വെള്ളത്തിൽ ആയിരുന്നു. സ്ക്കൂളിൽ നിന്നും ഞാൻ വന്നതിനുശേഷം അലക്കാനുള്ള തുണികളൊക്കെ അമ്മ പുഴുങ്ങി വെച്ചിട്ടുണ്ടാവും. അതൊക്കെ ഒരു കാലം!!!
അപ്പോഴൊരു സംശയം ഉണ്ടല്ലോ,, ഉച്ചക്കാണോ സ്ക്കൂളിൽനിന്നും വരുന്നതെന്ന്,,
            ഞാൻ പഠിക്കുന്ന ചൊവ്വ ഹൈ സ്ക്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണം കൂടിയതിനാൽ രണ്ട് ഷിഫ്റ്റ് ആയിട്ടാണ് പഠനം,,
രാവിലെ 8 മണി മുതൽ 12.30 വരെ മോണിങ്ങ് ഷിഫ്റ്റ് പെൺകുട്ടികൾക്ക്,
12.30 മുതൽ 5 മണി വരെ ഈവിനിങ്ങ് ഷിഫ്റ്റ് ആൺകുട്ടികൾക്ക്,,
അപ്പോൾ നട്ടുച്ചക്ക് വിടുന്ന സ്ക്കൂളിൽ നിന്നും 30 മിനിട്ട് ബസ്സിലും 45 മിനിട്ട് നടന്നിട്ടും വീട്ടിലെത്തുമ്പോൾ 2 മണി ആവാം. ശരിയല്ലെ?
!!!!!;
ആർത്തവ വിശേഷങ്ങൾ ഇനിയും തുടരും,,,