“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

November 10, 2018

തൂങ്ങിമരിക്കാൻ കൊതിക്കുന്ന കുട്ടി


നാലാം തവണയും മാതൃഭൂമി ചോക്കുപൊടിയിൽ:‌- അദ്ധ്യാപന അനുഭവം:       ‘തൂങ്ങിമരിക്കാൻ കൊതിക്കുന്നകുട്ടി’


      സ്ക്കൂൾ യുവജനോത്സവം,, അത് വിദ്യാർത്ഥികളുടെ മാത്രം ഉത്സവമല്ല, അദ്ധ്യാപകരുടേതും രക്ഷിതാക്കളുടേതും നാട്ടുകാരുടേതും കൂടിയാണ്. കണ്ണൂർ ജില്ലയിലെ സർക്കാർ ഹൈ‌സ്ക്കൂളുകളിൽ അദ്ധ്യാപിക ആയിരുന്ന കാലത്ത് നടന്നിരുന്ന യുവജനോത്സവങ്ങൽ പലതും മറക്കാനാവത്ത അനുഭവങ്ങളാണ് എനിക്ക് നൽകിയത്. അതുവരെ അദ്ധ്യാപകരെ പേടിച്ചിരിക്കുന്ന വിദ്യാർത്ഥികൾ അക്കാലത്ത് സ്വതന്ത്രവായു ശ്വസിക്കുന്നത് ഇത്തരം മേളകളിൽ ആയിരുന്നു.

      അങ്ങിനെയുള്ളൊരു കാലത്ത് യുവജനോത്സവത്തിന്റെ ആദ്യപടിയായി ഹൈ‌സ്ക്കൂൾ ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ ബ്ലൂ, ഗ്രീൻ, യലോ, റെഡ്, എന്നിങ്ങനെ നാല് ഹൌസുകളായി തരം തിരിച്ചശേഷം ഓരോ ഹൌസിന്റെ ചാർജ്ജും ഓരോ അദ്ധ്യാപകർക്ക് നൽകി. മത്സരത്തിൽ പങ്കെടുക്കുന്നവരെ കണ്ടെത്തുന്നതും അവരുടെ പ്രകടനം മനസ്സിലാക്കിയ‌ശേഷം സ്റ്റേജിൽ എത്തിക്കേണ്ടതും ഹൌസ് ചാർജ്ജുള്ളവരുടെ ഡ്യൂട്ടിയാണ്. സ്റ്റേജിൽ കളിച്ചിട്ടില്ലെങ്കിലും കളിപ്പിക്കാനറിയുന്ന എനിക്ക് ഒരു ഹൌസിന്റെ ചാർജ്ജ് കിട്ടിയപ്പോൾ വളരെയധികം സന്തോഷിച്ചു.                

           മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ഓരോരുത്തരായി പേര് തരാൻ തുടങ്ങി. ചില ഐറ്റങ്ങളിൽ ധാരാളം കുട്ടികൾ ഉണ്ടാവും ചിലതിന് ഒന്നോ രണ്ടോ പേർ മാത്രം. ധാരാളം കുട്ടികളുണ്ടെങ്കിൽ അവരുടെ പ്രകടനം വിലയിരുത്തിയിട്ട് ഏതാനും പേരെ ഒഴിവാക്കേണ്ടി വരും. അന്നത്തെ കാലത്ത് കുട്ടികൾക്ക് താല്പര്യമുള്ളൊരു മത്സരമാണ് ഫേൻ‌സി ഡ്രസ്, അതായത് പ്രച്ഛന്നവേഷം. അതിന് മത്സരിക്കാനായി എന്റെ ഹൌസിലുള്ള എട്ട് കുട്ടികൾ തയ്യാറായി വന്നെങ്കിലും നാലുപേർക്ക് മാത്രമാണ് മത്സരിക്കാനുള്ള അവസരം ലഭിക്കുന്നത്. 
   യുവജനോത്സവത്തിന് ഒരാഴ്ച മുൻപാണ് എന്റെ ഹൌസിലുള്ള കുട്ടികൾ ഫേൻസിഡ്രസ്സിന് അണിയുന്ന വേഷത്തെക്കുറിച്ച് പറഞ്ഞത്. ആദ്യം എട്ടുപേരുണ്ടെങ്കിലും ഇപ്പോൾ നാലുപേരാണുള്ളത്. അഭിനയിക്കുന്ന വേഷത്തെകുറിച്ച് മൂന്നുപേരും പറഞ്ഞത് ഞാൻ അംഗീകരിച്ചു. എന്നാൽ നാലാമനായ എട്ടാം ക്ലാസ്സുകാരൻ രതീഷ് പറഞ്ഞതുകേട്ട് ഞെട്ടി, അവന്റെ ഐറ്റം,, ‘തൂങ്ങി മരിക്കുന്ന കുട്ടി’,,,  ഞാൻ ചോദിച്ചു,
“സ്റ്റേജിൽ തൂങ്ങിമരിക്കാനോ?”

“അതേ ടീച്ചറേ,, തൂങ്ങി മരിക്കുന്നതായി അഭിനയിക്കുക,,”

“അഭിനയമായാലും ആ വേഷമൊന്നും വേണ്ട”

“ഒരു കുഴപ്പവുമില്ല ടീച്ചറെ,, വെറും അഭിനയമാണ്. എന്റെ കുപ്പായത്തിനുള്ളിൽ അരയിലുള്ള ബെൽട്ടിൽ ഉറപ്പിച്ച കയർ രണ്ട് കൈകൾക്കിടയിലൂടെ സ്റ്റേജിലെ കൊളുത്തിൽ തൂക്കുന്നു. അതിൽ കിടന്ന് ഞാൻ തൂങ്ങിമരിക്കുന്നതായി അഭിനയിക്കുന്നു. ആളുകൾ കാൺകെ മറ്റൊരു കയർ മുറുകാതെ എന്റെ കഴുത്തിൽ കുരുക്കിയിട്ടിരിക്കും. മുന്നിലുള്ളവർ കാണുന്നത് ഞാൻ തൂങ്ങിമരിക്കുന്നു എന്നായിരിക്കും”

         എന്റെ ദേഹത്തിലൊട്ടാകെ ഒരു വിറയൽ,, സ്ക്കൂൾ സ്റ്റേജിൽ കോൺക്രീറ്റ് മേൽക്കൂരയി‌ലുള്ള ഇരുമ്പ് കൊളുത്തുകൾ മനസ്സിലേക്കോടിയെത്തി. ഞാൻ പറഞ്ഞു,

“ഇതുപോലുള്ള അപകടകരമായതൊന്നും അഭിനയിക്കാൻ പാടില്ലെന്നാണ് നിയമം. ഞാൻ സമ്മതിക്കില്ല”

“അപകടമൊന്നും ഇല്ല ടീച്ചറെ,, നാട്ടിലുള്ള ക്ലബ്ബിന്റെ വാർഷികത്തിന് മൂന്നു തവണ ഞാനീ ഐറ്റം ചെയ്തിട്ടുണ്ട്. സഹായിക്കാൻ എന്റെയൊരു ഫ്രന്റ് വരും”

“ഏതായാലും ഈ സ്ക്കൂളിൽ വെച്ച് തൂങ്ങിമരണം അഭിനയിക്കാൻ ഞാൻ സമ്മതിക്കില്ല”

“ഇതുപോലെയാണ് സിനിമയിലൊക്കെ അഭിനയിക്കുന്നത്, ടീച്ചർ പേടിക്കേണ്ട”

“എനിക്ക് പേടിയാണ്,, ഇതല്ലാതെ മറ്റെന്തെങ്കിലും കണ്ടുപിടിച്ചാൽ നിനക്ക് മത്സരിക്കാം”


          കുട്ടികളെല്ലാം പോയപ്പോൾ ഞാൻ ചിന്തിച്ചത് രതീഷിന്റെ ഫേൻസിഡ്രസ്സിനെ കുറിച്ചാണ്. അഭിനയം നല്ലതുതന്നെ,, പക്ഷെ? അപകടം പറ്റിയാൽ,, പിന്നീട് വിദ്യാലയത്തോടൊപ്പം എന്റെയും ഭാവി എന്തായി മാറും? ആ നേരത്ത് പൊതുസമൂഹം ഒറ്റക്കെട്ടായി മാറിയിട്ട് ആദ്യം‌തന്നെ അടിക്കാൻ വരുന്നത് എന്നെയായിരിക്കും. അതുകൊണ്ട് അഭിനയത്തിലുള്ള അപകടം അവനോട് പറഞ്ഞു മനസ്സിലാക്കാൻ തുടങ്ങി. ഓരോദിവസവും രതീഷ് എന്റെയരികിൽ വന്ന് അഭിനയമോഹം ആവർത്തിച്ചു പറഞ്ഞെങ്കിലും എന്റെ തീരുമാനത്തിൽ മാറ്റമൊന്നും ഉണ്ടായില്ല.  
 ദിവസങ്ങൾ കഴിഞ്ഞപ്പോൾ യുവജനോത്സവദിനം വന്നെത്തി. അണിയറയിൽ കുട്ടികളെ നിയന്ത്രിക്കുന്ന തിരക്കിനിടയിലാണ് രതീഷ് വന്നത്. ഒറ്റക്ക് ആയിരുന്നില്ല, സഹായിക്കാൻ അടുത്ത വീട്ടിലെ പയ്യനും ഉണ്ട്. ഉച്ചക്കുശേഷം നടക്കാൻ പോകുന്ന ഫേൻസി‌ഡ്രസ്സ് മത്സരത്തിൽ തൂങ്ങിമരണം അഭിനയിക്കണമെന്നും അപകടം വരില്ലായെന്നും ആവർത്തിച്ചു പറയാൻ തുടങ്ങി. നാട്ടിലൊക്കെ അഭിനയിച്ച് കൈയ്യടി വാങ്ങിയ ഐറ്റമായതിനാൽ തെറ്റ് പറ്റാനിടയില്ലെന്ന് വിശദീകരിച്ചു. മെയ്ക്കപ്പ് ചെയ്യാനായി കൊണ്ടുവന്ന ഡ്രസ്സുകളും കയറുകളും അവരെന്നെ കാണിച്ചു. എല്ലാം കേട്ടതിന്റെ ഒടുവിൽ ഞാൻ പറഞ്ഞു,

“നിങ്ങൾക്ക് പേടി തീരെ ഇല്ലായിരിക്കാം, എന്നാൽ എനിക്ക് പേടിയാണ്”

“അപകടം വരില്ലെന്ന് ഞാൻ ഉറപ്പു നൽകിയാൽ പോരെ?”

രതീഷിന്റെ കൂടെയുള്ളവൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു,

“അത് സ്റ്റേജിൽ അപകടമുള്ള ഐറ്റങ്ങളൊന്നും ചെയ്യരുതെന്ന് സർക്കാർ നിയമം ഉണ്ട്. അതുപോലെ തീ കൊണ്ടുള്ള കളിയൊന്നും സ്റ്റേജിൽ അനുവദിക്കാറില്ല”

“അതേയോ,, എന്നാലും ടീച്ചറുടെയൊരു പേടി,,”

         നിരാശയോടെ അവർ നടന്നുപോയപ്പോൾ ഞാനോർത്തു,, ശരിക്കും എനിക്ക് പേടിയാണ്. തിരുവാതിരക്കളിക്ക് സ്റ്റേജിൽ നിലവിളക്ക് കൊളുത്തിയത് കെടുത്തുന്നതുവരെ പിന്നാലെ നടക്കുന്നവളാണ് ഞാൻ. വരാനിടയില്ലാത്ത അപകടങ്ങൾ‌പോലും മനസ്സിൽ കാണുന്ന എനിക്ക് തൂങ്ങിമരണം അഭിനയിക്കാനായി അനുവാദം കൊടുക്കാൻ ഒരിക്കലും കഴിയില്ല.


     വർഷങ്ങൾ കഴിഞ്ഞ് അദ്ധ്യാപന ജോലിയിൽ‌നിന്ന് വിരമിച്ചശേഷം ട്രഷറിയിൽനിന്ന് വരുമ്പോൾ സമീപമുള്ള ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഇറങ്ങിവന്ന യുവാവ് എന്റെ അടുത്തുവന്നു. പരിചയപ്പെടുത്തിക്കൊണ്ട് അവൻ പറഞ്ഞു,

“ടീച്ചറേ ഞാൻ രതീഷാണ്, എനിക്ക് ലൈൻ‌മാനായി ജോലികിട്ടി”

“നല്ലത്,, എനിക്ക് പരിചയം ഉണ്ടല്ലോ,,”

“ടീച്ചറെന്നെ ഓർക്കും, ഞാനൊരിക്കൽ യൂത്ത് ഫസ്റ്റിവെലിന് ഫേൻസിഡ്രസ് അഭിനയി‌ക്കാൻ വന്നപ്പോൾ ടീച്ചർ സമ്മതിച്ചില്ല”

“ഞാൻ സമ്മതിക്കാത്തതുകൊണ്ട് അഭിനയിച്ചില്ലെന്നോ?”

“അതെ,, ടീച്ചർ അഭിനയിക്കാൻ വിട്ടില്ല,, കാരണം അത് തൂങ്ങിമരണം ആയിരുന്നു”

പഴയ ചിന്തകൾ ഓർത്തുകൊണ്ട് ഞാൻ പറഞ്ഞു,

“അന്ന് അഭിനയിച്ചില്ലെങ്കിലും അപകടമുള്ള ജോലിയൊക്കെ ചെയ്യാൻ നിനക്ക് കഴിയുമെന്ന് ഇപ്പോഴെനിക്ക് മനസ്സിലായി”

“അതേ ടീച്ചറേ,,,”

        പോസ്റ്റിൽ നിന്നും ഇറങ്ങിയശേഷം ചുരുട്ടിയ കേബിളുമായി നടന്നുപോകുന്ന രതീഷിനെ നോക്കിയിരിക്കെ പഴയ യുവജനോത്സവരംഗങ്ങൾ ഓർമ്മയിൽ കടന്നുവന്നു.

*******

1 comment:

  1. ഇനിയങ്ങോട്ട് ഇവിടെയും കാണും,, വായിക്കുക,,

    ReplyDelete

എന്റെ മനസ്സിലെ ഈ കൊച്ചു മിനിലോകത്തിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.