“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

October 8, 2019

വിജയദശമി


ഹരി ശ്രീ ഗ ണ പ ത യെ നമഃ

February 5, 2019

ഇനി ഞാനത് പറയട്ടെ,,


5.2.1969
അതൊരു ദിവസം മാത്രമാണ്,, അന്ന് എന്തായിരിക്കും ആഴ്ച എന്ന് ഓർമ്മയില്ലെങ്കിലും അവധി ദിവസം അല്ല എന്ന് ഉറപ്പിക്കാം. കാരണം,, 50 കൊല്ലം കഴിഞ്ഞിട്ടും ഒരു ദിവസത്തെ ഓർമ്മിക്കാനുള്ള മഹാസംഭവം നടന്നത് കണ്ണൂർ ശ്രീ നാരായണ കോളേജിൽ പ്രീ ഡിഗ്രി സയൻസ് ഗ്രൂപ്പ് ഒന്നാം വർഷം ക്ലാസ്സ് നടന്നു കൊണ്ടിരിക്കുമ്പോഴാണ്. പിന്നീടുള്ള പഠനകാലത്ത് എന്റെ എല്ലാ പുസ്തകങ്ങളുടെ കവറിനുമുകളിലും ഒന്നാം പേജിലും ആ തീയ്യതി ഞാൻ എഴുതിവെക്കാറുണ്ട്.
5.2.69
എന്റെ പിറന്നാൾ പലപ്പോഴും ഞാൻ മറക്കാറുണ്ട്, എന്നാൽ ഫിബ്രവരി അഞ്ച് ഒരു കൊല്ലം പോലും ഞാൻ മറന്നിട്ടില്ല. ആ പതിവ് ഇന്നും അതായത് 50 കൊല്ലത്തിനുശേഷവും തുടരുന്നു. എന്നെ ഞാനാക്കി മാറ്റിയത് ഈ ദിവസത്തിന്റെ ഓർമ്മയാണ്,, നാട്ടിൻ‌പുറത്തുകാരി ആയ ലോകവിവരമില്ലാത്തെ എനിക്ക് ലോകത്തെക്കുറിച്ച് ചിന്തിക്കാനും മത്സരിക്കാനും മറ്റുള്ളവരെ മനസ്സിലാക്കാനും ആ ദിവസം എന്നെ സഹായിച്ചു.
5.2.69
ഞാനെന്റെ കുറ്റവും കുറവുകളും എല്ലാം മറന്നതും ഇവിടെ ഞാൻ എന്ന വ്യക്തി ഒരു വലിയ ആളാണെന്നും എല്ലാവരെക്കാളും മുന്നിലാണെന്നും ഉള്ള ചിന്തയോടെ മത്സരിച്ച് പഠിച്ചതും അദ്ധ്യാപിക ആയതും പെൻഷൻ വാങ്ങി ജീവിക്കുന്നതും കമ്പ്യൂട്ടർ പഠിച്ചതും ഇപ്പോൾ എഴുത്തുകാരി ആയതും എല്ലാം ആ ദിവസം എനിക്കുണ്ടായ അനുഭവത്തിൽ നിന്നും ആയിരുന്നു.
5.2.69
പങ്കെടുക്കുന്ന എല്ലാ മത്സരത്തിലും ഒന്നാം സ്ഥാനം എനിക്ക് ആയിരിക്കണം എന്ന ചിന്ത മനസ്സിൽ കയറിയതും അതിനായി പ്രവർത്തിച്ചതും എന്റെ വിജയത്തിനുവേണ്ടി ഏത് ചെകുത്താനുമായും കൂട്ടുകൂടാനും ആവശ്യമാണെങ്കിൽ അടുപ്പമുള്ളവരേയും വിശ്വസിക്കുന്നവരേയും നിഷ്ക്കരുണം തള്ളാനും എനിക്ക് തന്റേടം ഉണ്ടായത് ആ ദിവസം എനിക്കുണ്ടായ അനുഭവത്തിൽ നിന്നാണ്.
5.2.69
ആ ദിവസം അങ്ങിനെയൊരു അപകടം ഉണ്ടായില്ലെങ്കിൽ ഇന്നു കാണുന്ന ഈ ഞാൻ ഉണ്ടാവുകയില്ല. പിന്നെയോ? പ്രീ ഡിഗ്രി തോറ്റ് പഠിപ്പ് മതിയാക്കി നാട്ടിൻ‌പുറത്ത് ജീവിച്ച് ആദ്യം അന്വേഷിച്ചു വന്ന ഒരുത്തന്റെ ഭാര്യയായി മാറും. കൂലിപ്പണിക്കാരനായ മറ്റൊരു വരുമാനം ഇല്ലാത്ത സ്വന്തമായി വീടില്ലാത്ത അച്ഛന്റെ മകൾ കൂടുതലെന്താണ് പ്രതീക്ഷിക്കേണ്ടത്? മൂന്നോ നാലോ പിള്ളേരെ പെറ്റുകൂട്ടിയതിനുശേഷം അടിയും ഇടിയും കൊണ്ട് മിണ്ടാതെ മറുവാക്ക് പറയാതെ പുസ്തകം വായിക്കാതെ തുലഞ്ഞു പോകുന്ന ജന്മം ആയിരിക്കും എന്റേത്. ഒരിക്കലും ഞാനൊരു ടീച്ചർ ആവാൻ ഇടയില്ല.
5.2.69
അന്നത്തെ ദിവസം എന്ത് സംഭവിച്ചെന്നോ? ആരാണ് ഉപദ്രവിച്ചതെന്നോ?
അന്നത്തെ സംഭവം പൂർണ്ണമായും ഞാൻ തന്നെ ചെയ്ത കുസൃതിയാണ്,, ഈ സംഭവത്തിന്റെ തിരക്കഥയും സംവിധാനവും അഭിനയവും നടത്തിയത് ഞാൻ തന്നെയാണ്. കാണികളായവർ കൂവിയപ്പോൾ സംഗതി കുളമായി. വിദ്യാർത്ഥികളോട് വിരോധമുള്ള അദ്ധ്യാപകനും ഒത്തുചേർന്നപ്പോൾ കോളേജിൽ നിന്നും എന്നെ ഡിസ്‌മിസ് ചെയ്യപ്പെടും എന്ന അവസ്ഥയിൽ എത്തി. ഒടുവിൽ ചെയ്ത വികൃതികളെല്ലാം പ്രിൻസിപാളിനോട് ഏറ്റുപറഞ്ഞ് മാപ്പ് ചോദിച്ച് പ്രശ്നങ്ങൾ പരിഹരിച്ച് എല്ലാം ശരിയാക്കി.
5.2.69
ഇതിലെന്താണ് ഇത്രയും വലിയ കാര്യം?
സഹപാഠികളുടെ പരിഹാസത്തിന് ഞാൻ ജീവനുള്ള ഇരയായി. അടുത്തു നിന്നവരെല്ലാം പെട്ടെന്ന് അകന്നുമാറിയപ്പോൾ ഞാനെന്റെ മുഖം മറക്കാൻ ശ്രമിച്ചു.
സംഭവം നടക്കുന്ന കാലത്ത് എന്റെ ഗ്രാമത്തിൽനിന്നും ആദ്യമായി കോളേജിൽ പഠിക്കാൻ പോയ പെണ്ണ് ഞാനായിരുന്നു. ആണായിട്ടൊരുത്തൻ പഠിക്കുന്നുണ്ടോ എന്ന് അറിയില്ല,, ആണെല്ലാം മനസ്സിന്റെ മറ്റൊരു ലോകത്ത് ആയിരുന്നു,, പിന്നെ പ്രേമം? ജീവിക്കണോ മരിക്കണോ എന്ന് ചിന്തിക്കുന്നതിനിടയിൽ എന്ത് പ്രേമം? എന്റെ ജീവിതത്തിൽ അങ്ങിനെയൊന്നില്ല.
5.2.69
ആ നേരത്ത് കോളേജ്‌ കുമാരി ആയി കടപ്പുറത്തുകൂടി നടന്നിരുന്ന എന്നെ കോളേജിൽ നിന്നും പൊറത്താക്കി എന്ന വാർത്ത നാട്ടുകാർക്കിടയിൽ പടർന്നുപിടിച്ചാൽ എന്തായിരിക്കും എന്റെ പരദൂഷണ ഭാവി???
“എണെ ജാനൂ നീയൊരു കാര്യം അറിയോ?”
“എന്ത് കാര്യാ മാതുഎ,,”
“നമ്മളെ വടക്കേലെ ആ തുള്ളിച്ചിപ്പെണ്ണില്ലെ,,”
“ഏത് തുള്ളിച്ചിയാ?”
“ആ കോളാജിൽ പോന്നോള്”
“ആ, ഓക്കെന്ത് പറ്റീ”
“ഓളെ ആടന്ന് പൊറത്താക്കീന് പോലും”
“ഏട്‌ന്നാ പൊറത്താക്കിയെ മാതുഏ?”
“ഓളെ കോളേജിന്ന് പൊറത്താക്കീന് പോലും”
“അ‌യ് എന്തിനാപ്പാ? ഓളെന്നാ ചെയ്ത?”
“ഓളൊരു പെണ്ണിന്റെ ചേലക്ക് തീവെച്ച് പോലും”
“ഊയീ നീയെന്താണെ പറിന്നെ? പാവാട ഉടുക്കുന്ന ആ പെണ്ണെന്തിനാ ചേലക്ക് തീവെച്ചത്?”
“അയിനും അയിന്റച്ചനും കിട്ടണം,, ആരെങ്കിലും ഇക്കാലത്ത് പെണ്ണിനെ കോളേജിൽ അയക്കുഓ?”
“അല്ലേലും ആ പെണ്ണ് നിലത്തൊന്നുമല്ല നിക്ക്ന്നത്. ഇന്നാളൊരീസം ഓള് കൈയ്യമാങ്ങ പറിക്കാൻ മരത്തിമ്മ കേരീറ്റ് ഞാങ്കണ്ട്”
“എനീപ്പം ഓള് വീട്ടില് മൂലക്കിരിക്കട്ട്,, നീ ബാണേ,, നമ്മക്ക് പോആ,,,”
5.2.69
പുത്തൻ അറിവ് ലഭിച്ച ദിവസം,, എനിക്കൊരു വീഴ്ച പറ്റിയാൽ സഹായിക്കാൻ ആരും ഉണ്ടാവില്ലെന്നും വീഴയിൽ നിന്നും സ്വയം എഴുന്നേറ്റ് നിൽക്കണം എന്നും പഠിപ്പിച്ച ആ ദിവസം ഞാനെങ്ങിനെ മറക്കും? എന്റെ ഭാവി എന്റെ കൈയിലാണെന്നും അത് തൊലഞ്ഞു പോകാതിരിക്കാൻ ഞാനാണ് ശ്രമിക്കേണ്ടതെന്നും പഠിപ്പിച്ച ദിവസം ഞാനെങ്ങിനെ മറക്കും? പൂർവ്വികരിൽ നിന്നും പാരമ്പര്യമായി ലഭിച്ച പണവും പ്രശസ്തിയും ബിഗ് സീറോ അല്ല,,,,
അതൊരു ബിഗ് നെഗറ്റീവ് ആയിരുന്നു,,,
എനിക്ക് ജീവിക്കാനുള്ള പണം, ഞാൻ ഉണ്ടാക്കി,,,
എന്നെ അറിയപ്പെടാനുള്ള ഇടം, അതും ഞാൻ ഉണ്ടാക്കി,,,
എല്ലാം വാശി ആയിരുന്നു,, അതെ വാശി ഇപ്പോഴും തുടരുന്നു.
5.2.69
ആർക്കും ഒന്നും പിടികിട്ടിയില്ല എന്ന് മനസ്സിലായി,,
ഒരു ദിവസം നടന്ന ചെറിയൊരു കാര്യം ആനക്കാര്യം ആക്കി മാറ്റിയിട്ട് അതിന്റെ പേരിൽ ഒന്നും ഇല്ലാത്ത ഞാൻ ജീവിതത്തിൽ എല്ലാം നേടിയെടുക്കാനുള്ള വലിയൊരു പരിശ്രമം നടത്തി.
എന്നിട്ടോ?
ഞാനതിൽ പൂർണ്ണമായി വിജയിച്ചു.
ആദിവസം ഇപ്പോഴും ഞാൻ ഓർക്കുന്നു, ഇന്ന്,,
5.2.2019
*******