“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

September 20, 2017

‘വിചാരണ’ മാതൃഭൂമി ചോക്കുപൊടിയിൽ

മാതൃഭൂമി ചോക്കുപൊടിയിൽ എന്റെ അദ്ധ്യാപന അനുഭവം


          കണ്ണൂർ ജില്ലയിലെ ചേലോറ ഗവ. ഹയർ‌സെക്കന്ററി സ്ക്കൂളിൽ ജീവശാസ്ത്രം അദ്ധ്യാപികയായി  നിയമനം‌ ലഭിച്ച്, ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ വിദ്യാർത്ഥി‌കളോടുള്ള ബന്ധങ്ങൾക്ക് ആഴവും‌‌പരപ്പും വർദ്ധിച്ചു. സർക്കാർ വിദ്യാലയ‌ങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് വന്നെങ്കിലും പഠനനിലവാരം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇരുപത് വർഷം മുൻപുള്ള കാലത്ത് കുട്ടികളെല്ലാം അദ്ധ്യാപകരോട് കൂടുതൽ അടുപ്പം കാണിച്ചിരുന്നു. എനിക്ക് ക്ലാസ്‌ചാർജുള്ള എട്ടാം‌തരം ഏ ഡിവിഷനിലെ കുട്ടികളുടെ കൊച്ചുകൊച്ചു പ്രശ്നങ്ങൾ പങ്കുവെക്കുമ്പോൾ അവരെന്നിൽ കണ്ടത് അമ്മയുടേയും മുതിർന്ന ചേച്ചിയുടെയും സ്ഥാനമായിരുന്നു. വീട്ടിലെ കാര്യങ്ങ‌ളൊക്കെ എന്നോട്‌പറയാൻ വിദ്യാർത്ഥികൾ സമയം കണ്ടെത്തിയിരുന്നു.

           സ്ക്കൂളിൽ എത്തിയാൽ ഒഴിവു സമയങ്ങളിൽ അധികവും ഞാൻ ചെലവഴിച്ചത് ക്ലാസ് ചാർജുള്ള എട്ടാം‌തരത്തിലെ വിദ്യാർത്ഥികൾക്കൊപ്പം ആയിരുന്നു. രാവിലെയും ഉച്ചഭക്ഷണത്തിനു‌‌ശേഷവും വൈകിട്ട് സ്ക്കൂൾ വിട്ടാലും ഏതാനും‌ നേരത്തേക്ക് കുട്ടികളു‌മായി ഇടപഴകാൻ എനിക്ക് കഴിഞ്ഞിരുന്നു.



        അങ്ങനെയുള്ള ഒരുദിവസം രാവിലെ മൂന്നാമത്തെ ബഞ്ചിൽ ഇരിക്കുന്ന ദീപയാണ് ഒരു പ്രശ്നം എന്നോട് പറഞ്ഞത്. അവൾ പുതിയതായി വാങ്ങിയ നോട്ടു‌പുസ്തകം കാണാതായിരിക്കുന്നു. കരയുന്നമട്ടിൽ മുന്നിൽ നിൽക്കുന്ന ദീപയോട് ഞാൻ ചോദിച്ചു,

“പുതിയ നോട്ട് ബുക്കാണോ? എപ്പോഴാണ് കാണാതായത്?”

“ടീച്ചറെ, ഞാനിന്നലെ സ്ക്കൂളിലെ സ്റ്റോറിൽ നിന്നും വാങ്ങിയതാണ്, 200 പേജ് വരയില്ലാത്ത പുസ്തകം. പേരൊന്നും എഴുതിയിട്ടില്ല”

“അതുപിന്നെ ഒരു പുസ്തകം വാങ്ങിയാൽ എത്രയും വേഗം അതിൽ സ്വന്തം പേര് എഴുതണം. അങ്ങനെയായാൽ കാണാതെ പോകുമ്പോൾ പെട്ടെന്ന് കണ്ടെത്താമല്ലൊ”

“അതൊന്നും ഞാനോർത്തില്ല ടീച്ചറെ, വാങ്ങിയ ഉടനെ ക്ലാസ്സിൽ വന്നിട്ട് എന്റെ ബാഗിൽ വെച്ചു. ഇന്നുരാവിലെ നോക്കിയപ്പോൾ പുസ്തകം കാണാനില്ല”

“അത് വീട്ടിൽ കൊണ്ടുപോയതല്ലെ, അവിടെ വെച്ചിട്ടുണ്ടാവും”

“അല്ല ടീച്ചറെ വീട്ടിലാകെ നോക്കി. ഇന്നലെതന്നെ കാണാതെ പോയിട്ടുണ്ട്”

“അപ്പോൾ ക്ലാസ്സിലുള്ള കുട്ടികളാരെങ്കിലും എടുത്തിട്ടുണ്ടാവും എന്നല്ലെ പറയുന്നത്”

“അതെനിക്കറിയില്ല ടീച്ചറെ”

       മറുപടി പറയുന്നതിന്റെ ഒടുക്കം കരച്ചിലിന്റെ ആരംഭമായപ്പോൾ രാവിലത്തെ അദ്ധ്യാപനം വഴിമുട്ടി. 40 ശിഷ്യന്മാരെയും നോക്കിയിട്ട് ഞാൻ പറഞ്ഞു,

“നിങ്ങളുടെ കൂട്ടുകാരി ദീപയുടെ 200 പേജ് വരയില്ലാത്ത നോട്ട് ബുക്ക് കാണാനില്ല. ചിലപ്പോൾ അറിയാതെതന്നെ ആരെങ്കിലും ബാഗിൽ എടുത്തുവെക്കാൻ ഇടയുണ്ട്. അതുകൊണ്ട് എല്ലാവരും പുസ്തകങ്ങൾ പരിശോധിച്ച് സ്വന്തമാണെന്ന് ഉറപ്പുവരുത്തണം”

പറയേണ്ടതാമസം കുട്ടികളെല്ലാം പുസ്തകസഞ്ചികൾ അഴിച്ച് ഓരോ പുസ്തകവും എടുത്ത് എന്നെ കാണിക്കാൻ തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു,

“പുസ്തകങ്ങൾ എന്നെ കാണിക്കേണ്ട. നിങ്ങൾ തന്നെ പരിശോധിച്ചിട്ട് നിങ്ങളുടേ‌തല്ലാത്തത് കൂട്ടത്തിലുണ്ടോ എന്ന് നോക്കിയാൽ മതി”

പരിശോധനയുടെ ഒടുവിൽ എല്ലാവരും ഒന്നിച്ച് പറഞ്ഞു,

“ടീച്ചറെ ഞങ്ങളാരും എടുത്തിട്ടില്ല. പിന്നെ,,”

“പിന്നെ ദീപ കളവുപറയുന്നു എന്നാണോ?”

“അല്ല ടീച്ചറെ ഇന്ന് ക്ലാസ്സിൽ‌വരാത്ത ആരെങ്കിലും എടുത്തതാണെങ്കിലോ”



        പറയുന്നതോടൊപ്പം കുട്ടികളുടെ നോട്ടം ഒന്നാമത്തെ ബെഞ്ചിൽ ഒന്നാം സ്ഥാനത്തേക്ക് പതിഞ്ഞു. അതോടെ എനിക്കാകെ പരിഭ്രമമായി. മുടുക്കന്മാർ മുൻ‌ബെഞ്ചിൽ ഇരിക്കും, എന്ന പതിവിന് വിപരീതമായി എന്റെ ക്ലാസ്സിൽ ഒന്നാമത്തെ ബെഞ്ചിലിരിക്കുന്ന കുട്ടികൾ പഠനത്തിൽ പിന്നിലായവരാണ്. പലപ്പോഴും അവർ സാമ്പത്തികമായി പാവപ്പെട്ടവരും ആയിരിക്കും. അപ്പോൾ,, ഇന്ന് വരാത്തവൻ, ഒന്നാം സ്ഥാനത്തിരിക്കുന്ന രജീഷിന് നേരെയാണ് സഹപാഠികളുടെ നോട്ടം. ക്ലാസ്സിലെ ഏറ്റവും പാവപ്പെട്ടവൻ,, വിശന്നപ്പോൾ രണ്ടുതവണ ഞാൻ‌തന്നെ അവന് ഭക്ഷണം വാങ്ങി‌ക്കൊടുത്തിട്ടുണ്ട്. അവനാണോ,, മോഷ്ടാവ്? നോട്ടുപുസ്തകം കട്ടെടുത്ത വകയിൽ ഒരുദിവസം ക്ലാസ്സിൽ വരാതിരിക്കാൻ അവന് കഴിയുമോ?

ചിന്തിച്ചിരിക്കെ കുട്ടികൾ പറയാൻ തുടങ്ങി,

“ടീച്ചറെ മുൻപൊരു ദിവസം സെമീറിന്റെ പത്തുരൂപ കാണാതെ പോയിരുന്നു.അതിന്റെ പിറ്റേദിവസവും രജീഷ് ക്ലാസ്സിൽ വന്നിട്ടില്ല”

കുട്ടികളുടെ നിരീക്ഷണപാടവത്തിൽ അത്ഭുതം തോന്നി. ഞാൻ പറഞ്ഞു,

“അത് അവനാണ് എടുത്തതെന്ന് ഉറപ്പിച്ച് പറയാൻ പറ്റുമോ?”

“ഇല്ല ടീച്ചറെ”

“നഷ്ടപ്പെട്ട സാധനം അവന്റെ കൈയിൽ നിന്നും കണ്ടെടുക്കുന്നതുവരെ അവൻ കുറ്റവാളിയല്ല”

“എന്നാലും ഇതങ്ങനെ വിടാൻ പറ്റില്ല. അടുത്തിരിക്കുന്നവന്റെ പുസ്തകമൊക്കെ രജീഷ് തുറന്നു നോക്കാറുണ്ട്”

“അങ്ങനെ നോക്കുന്നത് ഒരു കുറ്റമേയല്ല. നാളെ രജീഷ് ക്ലാസ്സിൽ വന്നാൽ അവന്റെ ബാഗിലുള്ള പുസ്തകം ഞാൻ പരിശോധിച്ചിട്ട് അവനോട് ചോദിച്ചുകൊള്ളും. അതുവരെ നിങ്ങളാരും ഇക്കാര്യം അവനോട് പറയരുത്. പിന്നെ ദീപയുടെ കാണാതെ പോയ പുസ്തകത്തിന് പകരം മറ്റൊന്ന് വാങ്ങിത്തരും”

വിചാരണക്ക് താൽക്കാലിക വിരാമം നൽകിയിട്ട് ഞാൻ പഠിപ്പിക്കാൻ തുടങ്ങി.



അടുത്ത ദിവസം,,,

ക്ലാസ്സിലെത്തിയ എന്നെ എതിരേറ്റത് ദീപയാണ്. പുതിയ 200 പേജ് നോട്ടുപുസ്തകം എന്നെ കാണിച്ചിട്ട് അവൾ പറഞ്ഞു,

“ടീച്ചറെ എന്റെ പുസ്തകം കിട്ടി”

“എവിടെന്ന്?”

“വീട്ടിൽ‌നിന്നും നാലാം ക്ലാസ്സിൽ പഠിക്കുന്ന അനുജത്തി എന്റെ ബാഗിലുള്ള പുസ്തകം ചോദിക്കാതെ എടുത്തിട്ട് അവളുടെ സ്ക്കൂളിൽ കൊണ്ടുപോയിരുന്നു”

“അപ്പോൾ?,,,”



             എന്റെ നോട്ടം ഒന്നാം സ്ഥാനത്തിരിക്കുന്ന രജീഷിലേക്ക് പതിഞ്ഞു, അവനെന്നെ നോക്കുകയാണ്. മെലിഞ്ഞ ശരീരവും കീറാൻ തുടങ്ങുന്ന മുഷിഞ്ഞ യൂനിഫോമിലും വരുന്ന കൂട്ടത്തിൽ‌ കുഞ്ഞിയായ എന്റെ ശിഷ്യനെ ഒറ്റ‌നോട്ട‌ത്തിൽ പാവമാണെന്ന് പറയാം. അങ്ങനെയുള്ളവനാണ് കള്ളൻ എന്ന് പറയുന്ന സമൂഹത്തിന്റെ അവസ്ഥയാണ് ഇവിടെ സംഭവിച്ചത്. ആനേരത്തെ ടെൻഷൻ കുറക്കാനായി കുട്ടികളോട് രണ്ടു‌തവണ എഴുന്നേക്കാനും ഇരിക്കാനും പറഞ്ഞു. പിന്നെ എല്ലാവരോടുമായി പറഞ്ഞു,

“ഇന്നലെ ദീപയുടെ പുസ്തകം അവളുടെ അനുജത്തിയാണ് എടുത്തത്. നിങ്ങളിൽ ആരുടേയെങ്കിലും പണമോ പുസ്തകമോ കാണാതെപോയാൽ ആദ്യം വീട്ടിലാണ് പരിശോധിക്കേണ്ടത്. എന്നിട്ട് സ്ക്കൂളിൽ എത്തിയാൽ അക്കാര്യം ആദ്യമായി ക്ലാസ്‌ടീച്ചറായ എന്നോട് പറയണം. ഇപ്പോൾ പുസ്തകം കിട്ടിയതുകൊണ്ട് അതിനെക്കുറിച്ച് മുൻപ് പറഞ്ഞ കാര്യങ്ങളെല്ലാം മറന്നുകളയുക. ക്ലാസ്സിലെ കുട്ടികളെല്ലാം നല്ല സുഹൃത്തുക്കളാവണം”



              കാര്യങ്ങൾ തിരിച്ചറിഞ്ഞ വിദ്യാർത്ഥികൾ തലേദിവസം നടന്നതൊന്നും അറിയാതെ പുസ്തകം തുറന്ന് വായിക്കുന്ന രജീഷിനെ നോക്കിയെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ ഞാൻ പഠിപ്പിക്കാൻ തുടങ്ങി. പാവപ്പെട്ടവനെ കുറ്റവാളിയാക്കുന്ന സംഭവങ്ങളാണ് ഇന്നും നമുക്കിടയിൽ കാണാൻ‌കഴിയുന്നത്. അത്തരം വാർത്തകൾ വായിക്കുമ്പോൾ മുൻപ് എട്ടാം ക്ലാസ്സിൽ നടന്നസംഭവം ഓർത്തുപോവുകയാണ്.

*******