“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി
Showing posts with label ആദ്യത്തെ അനുഭവം. Show all posts
Showing posts with label ആദ്യത്തെ അനുഭവം. Show all posts

December 23, 2013

ആദ്യമായ് ആനപ്പുറത്ത്….100 പോസ്റ്റിന്റെ നിറവിൽ

 മുൻ‌കുറിപ്പ്:
മിനിലോകത്തിൽ നൂറാമത്തെ പോസ്റ്റ്, 
ഇത്,, എന്റെ ആദ്യത്തെ അനുഭവമാണ്. അധികമാർക്കും ഇല്ലാത്ത അനേകം അനുഭവങ്ങൾ എനിക്കുമാത്രമായി ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ആദ്യത്തെ അനുഭവങ്ങളായി ഓർക്കുന്നവയിൽ പലതും അവസാനത്തേതും ആയിരുന്നു. നൂറിന്റെ നിറവിൽ ഇനി ആനപ്പുറത്ത് കയറട്ടെ,,,,

ആനപ്പുറത്ത് കയറിയത്?
ഞാൻ തന്നെ,
കുഴിയാനയാണോ? ഡ്യൂപ്ലിക്കേറ്റ് ആനയാണോ?,,
                  കയറിയത് സാക്ഷാൽ ആനയുടെ പുറത്ത് തന്നെ; നാല് കാലും രണ്ട് കൊമ്പും ഒരു വാലും ഉള്ള അസ്സൽ കൊമ്പനാനയുടെ പുറത്ത്,, ആന എന്നെയും കയറ്റിക്കൊണ്ട് ഏതാണ്ട് പത്തുമിനിട്ട് സമയം ചുറ്റിനടന്നു. ചാൻസ് കിട്ടിയാൽ ഇനിയും ആനപ്പുറത്ത് കയറും. അതുകൊണ്ടാണ് ‘ആദ്യമായ് ആനപ്പുറത്ത്’, എന്ന് ആദ്യം‌തന്നെ എഴുതിയത്.
എന്നെ പുറത്ത് കയറ്റി നടക്കാൻ‌മാത്രം ആനക്കെന്ത് പറ്റി?
                  ആനക്ക് ഒന്നും പറ്റിയില്ല; മറ്റുള്ളവരെ കയറ്റുന്ന കൂട്ടത്തിൽ എന്നെയും കയറ്റി എന്നുമാത്രം. പിന്നെ ആനപ്പുറത്ത് ഞാനൊറ്റക്കായിരുന്നില്ല. ആനയുടെ ഡ്രൈവർ കൂടാതെ ആകെ എട്ട്‌പേരുണ്ടായിരുന്നു. കൂട്ടത്തിൽ ഞാൻ‌മാത്രം സ്ത്രീ, ബാക്കി ഏഴും പുരുഷന്മാർ
അത് കലക്കിയല്ലൊ,, ഇയാളൊരു കാട്ടുജീവിയായിരിക്കും!
‘കാട്ടുജീവിയാവാനാണെനിക്കേറെയിഷ്ടം’; എന്ത് ചെയ്യാം!

സംഭവം നടന്നത്?
ബ്ലോഗും ഇന്റർനെറ്റും കമ്പ്യൂട്ടറും ഡിജിറ്റൽ ക്യാമറയും കൂടാതെ, ഈ ബ്ലോഗ് വായിക്കുന്നവരിൽ പലരും ജനിക്കുന്നതിന് മുൻപ്, കൃത്യമായി പറഞ്ഞാൽ 1974ൽ,,,
                  മൂന്ന് വർഷത്തെ സസ്യശാസ്ത്ര പഠനത്തിന്റെ ഭാഗമാണ് പഠനയാത്ര; അപ്പോൾ മാത്രമല്ല ഇപ്പോഴും അങ്ങനെയൊന്നുണ്ട്. കണ്ണൂർ എസ്.എൻ. കോളേജിലെ ബോട്ടണി ഡിപ്പാർട്ട്‌മെന്റ് അവസാനവർഷം ഡിഗ്രി വിദ്യാർത്ഥികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു; അക്കാലത്ത് കണ്ണൂർ ജില്ലയുടെ ഭാഗമായ മാനന്തവാടിയിൽ എത്തുക, പിന്നീട് സമീപമുള്ള കാടുകളിൽ കടന്നുകറങ്ങി ചെടികളെയും മരങ്ങളെയും അടുത്തുകണ്ട്‌ അറിയുക. അങ്ങനെ 18 വിദ്യാർത്ഥികളും 18 വിദ്യാർത്ഥിനികളും ഒരു അദ്ധ്യാപകനും രണ്ട് അദ്ധ്യാപികമാരും ഒരു അറ്റന്ററും ചേർന്ന് യാത്രക്ക് തയ്യാറായി.
ഇതെന്താ ഇങ്ങനെയൊരു ചെറിയയാത്ര എന്നോ? വലിയൊരു യാത്രക്ക് എല്ലാവിധ തയ്യാറെടുപ്പും നടത്തിയിട്ട് മാസങ്ങൾക്ക് മുൻപ് പണം അടച്ചതായിരുന്നു; 
കൊടൈക്കനാലിൽ,,
                 പക്ഷെ അജ്ഞാതമായ കാരണത്താൽ ആ യാത്ര നീണ്ടുപോയിട്ട് ഡിലീറ്റ് ആയപ്പോൾ മാനന്തവാടിയിൽ വെറും മൂന്ന് ദിവസത്തെ യാത്രയിൽ അവസാനിച്ചു. പോയത് സ്പെഷ്യൽ വാഹനത്തിലൊന്നുമല്ല, നമ്മുടെ കെ.എസ്.ആർ.ടീ.സി. ബസ്സിൽ. കണ്ണൂർ ബസ്‌സ്റ്റാന്റിൽ പുലർച്ചെ എത്തിച്ചേർന്ന ഞങ്ങളെ സർക്കാറിന്റെ ചുവന്നവണ്ടിയിലേക്ക് ബോട്ടണി പ്രൊഫസർ കയറ്റിവിട്ട് റ്റാറ്റാ പറഞ്ഞപ്പോൾ അത് സ്വന്തം വാഹനമായി കരുതിയിട്ട് അടിച്ചുപൊളിച്ചു പാട്ടുപാടി; ഞാനൊഴികെ,,,,, എനിക്ക് പണ്ടേ പാട്ട് ഇഷ്ടമല്ല.
മൂന്ന് ദിവസത്തെ താമസത്തിനും യാത്രക്കുമായി ഓരോ വിദ്യാർത്ഥിക്കും വന്ന ചെലവ് എത്രയാണെന്നറിയോ???
‘ഇരുപത്തി അഞ്ചുരൂപ’,,, Rs 25!!!!

                    മാനന്തവാടിയിൽ എത്തിയതിന്റെ രണ്ടാം ദിവസം രണ്ട് വാനുകളിലായി നമ്മൾ 36 കുട്ടികളും(?) 3 അദ്ധ്യാപകരും സമീപമുള്ള തേയില തോട്ടങ്ങളിലും കാപ്പിത്തോട്ടങ്ങളിലും പുഴക്കരകളിലും ചുറ്റിക്കറങ്ങി. ഉച്ചഭക്ഷണത്തിനുശേഷം നേരെ ‘നാഗർ‌ഹോളെ’ കാട്ടിലേക്ക് കടന്നു. അത് കേരളമാണോ കർണ്ണാടകമാണോ എന്ന് എനിക്കിപ്പോഴും സംശയം ഉണ്ട്.
കാട്ടിൽ, കൊടും‌കാട്ടിൽ ഫോറസ്റ്റ് ഓഫീസിൽ എത്തിയപ്പോൾ കാടിന്റെ ഉള്ളിലേക്ക് കടക്കാൻ എല്ലാവർക്കും മോഹം. കാട് എന്നുവെച്ചാൽ മരങ്ങൾ നിറഞ്ഞതാണല്ലൊ, മരങ്ങളെല്ലാം ചെടികൾ, ചെടികൾ സസ്യങ്ങൾ,, അവയെക്കുറിച്ച പഠിക്കുന്ന സസ്യശാസ്ത്രഞ്ജന്മാരാണ് മുപ്പത്തിആറുപേർ. നമ്മൾ വന്ന വാനുകളിൽ തന്നെ ഫോറസ്റ്റ് ഓഫീസിലെ രണ്ട് മനുഷ്യരുടെ അകമ്പടിയോടെ കാട്ടിലേക്ക് യാത്ര തുടർന്നു.

                  കാട്‌നിറയെ മരങ്ങളെ കണ്ടപ്പോൾ ശരിക്കും കാട്ടുമനുഷ്യരെപോലെ ഓരോ മരവും പരിശോധിച്ച് പേരും ഫേമലിയും കണ്ടെത്താൻ പലരും പരിശ്രമിച്ചു. അതിനിടയിൽ മാ‍നും കരടിയും ആനക്കൂട്ടവും കാട്ടുപോത്തുകളും ഞങ്ങളെ ശ്രദ്ധിച്ചെങ്കിലും ഞങ്ങളാരും അവരെ തിരിഞ്ഞുനോക്കിയില്ല. കാട്ടുകോഴികളും മൈലുകളും ഫേമലിസഹിതം സമീപത്തുകൂടി പറന്നുപോയിട്ടും അവയെ കാണാത്തമട്ടിൽ എല്ലാവരും ഇരുന്നു. ചെടികളെക്കുറിച്ച് പഠിക്കുന്നവർ ജന്തുക്കളെ എന്തിന് നോക്കണം? അങ്ങനെ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ വിശേഷപ്പെട്ട ഒരു കാഴ്ച അകലെ കാണാനിടയായി. മൂന്ന് ആനകൾ വരിവരിയായി നടന്ന്‌പോകുന്നു, മൂന്നിന്റെയും മുകളിൽ നിറയെ മനുഷ്യന്മാർ. അപ്പോൾ കൂടെയുള്ള വാച്ചർ സംഭവം പറഞ്ഞു, ‘അത് നമ്മുടെ ഫോറസ്റ്റ് വക ആനകളാണ്, നിങ്ങൾ വരുന്നതിന് മുൻപെ എത്തിയ ഒരുകൂട്ടം ടൂറിസ്റ്റുകൾ ആനപ്പുറത്തുകയറിയിട്ട് കാട്ടിലേക്കുപോയി’. ആനപ്പുറത്ത് കാട്ടിലൂടെ സഞ്ചരിക്കുക, അതൊരു അനുഭവം ആയിരിക്കുമല്ലൊ. യാത്ര വൈകിയതുകൊണ്ട് അതിനുള്ള യോഗം ഇല്ലതെപോയി.

                     വൈകുന്നേരം ആയപ്പോൾ കാര്യമായ അപകടമൊന്നും പറ്റാതെ ചുറ്റിക്കറങ്ങി ഇലകളും പൂക്കളും ശാഖകളും കൈയിലേന്തിയിട്ട് ഫോറസ്റ്റ് ഓഫീസിൽ തിരിച്ചെത്തിയപ്പോഴാണ് വിശേഷപ്പെട്ട കാഴച കണ്ടത്. ഏതാനും മനുഷ്യന്മാരെ ചുമന്നുകൊണ്ട് വലിയ ഒരാന കാട്ടിനുള്ളിൽനിന്ന് ഓഫീസിലേക്ക് നടന്നുവരുന്നു,,, തൊട്ടുപിന്നിൽ അതേപോലെ മറ്റൊരാനയും. സംഗതി നോക്കിയിരിക്കെ അതാ മൂന്നാമതും ഒരാന, അതല്പം വലുതാണ്. ആനകളെല്ലാം ഒന്നിനു പിന്നാലെ മറ്റൊന്നായി നേരെ നടന്ന് നടന്ന് ഓഫീസ് കെട്ടിടത്തിന്റെ പിന്നിലേക്ക് പോയി.

ആ നേരത്ത് അനകളെ നോക്കി വെള്ളമിറക്കാതെ വായതുറന്നുപിടിച്ച വിദ്യാർത്ഥിസമൂഹത്തോട് ഫോറസ്റ്റ് ഓഫീസ് ജീവനക്കാരിൽ ഒരാൾ പറഞ്ഞു,
“ഏതായാലും ഇവിടം‌വരെ വന്നതല്ലെ, എല്ലാവരെയും ആനപ്പുറത്ത് കയറ്റിയിട്ട് ഈ പരിസരത്ത് ചുറ്റിയടിക്കാം” അതുകേട്ടപ്പോൾ പുതുമഴയിൽ നനയുന്ന ചെടികളെപ്പോലെ എല്ലാവരുടേയും മനം‌കുളിർത്തു, സന്തോഷം വന്നിട്ട് ഇരിക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥയിലായി; ഞാനൊഴികെ,,,
                      അതെന്താ അങ്ങിനെ? അത് സന്തോഷമുള്ള കാര്യങ്ങൾക്കെല്ലാം മുഖം തിച്ചു നിൽക്കുന്ന സ്വഭാവമാണ് എന്റേത്.
        അല്പസമയം കഴിഞ്ഞപ്പോൾ ഫോറസ്റ്റ് ഗാർഡുകൾ എല്ലാവരേയും ഓഫീസിന് പിന്നിലേക്ക് നയിച്ചു. അവിടെ മൂന്ന് ആനകളും തിരക്കിട്ട് ഡിന്നർ കഴിക്കുന്ന കാഴചയാണ് നമ്മൾ കണ്ടത്. പനയോലകൾ ഓരോന്നായി പറിച്ചെടുത്ത് ചുരുട്ടിയിട്ട് വായീലേക്ക് ഇടുകയാണ്; ഒപ്പം തുമ്പിക്കൈയും ചെവികളും ആട്ടിക്കൊണ്ടിരിക്കുന്നു. ഇവരാണ് കാടുകയറുന്ന നാട്ടാനകൾ.

അതിനിടയിൽ ആനപ്പുറത്ത് കയറുന്ന കാര്യത്തെക്കുറിച്ച് ചർച്ച തുടങ്ങിയിരുന്നു,
*ആന അതിന്റെ സ്വന്തംകാല് മടക്കിത്തരും, അതേൽ‌പിടിച്ച് മേലോട്ട് കയറണം.
*ആനയെ ഒരു മരത്തിന്റെ ചുവട്ടിൽ നിർത്തും, കയറാൻ ആഗ്രഹിക്കുന്നവർ മരത്തിൽ കയറിയിട്ട് ആനപ്പുറത്ത് ഇറങ്ങിയാൽ മതിയാവും.
*ആനയുടെ വാലിൽ‌പിടിച്ചുതൂങ്ങി മേലോട്ട് കയറാം.
*ആന തുമ്പിക്കൈകൊണ്ട് ഓരോ ആളെയും എടുത്ത് മുകളിലേക്ക് എറിയും, അപ്പോൾ പിടിച്ചിരുന്നുകൊള്ളണം.
*ഒരു ഹെലിക്കോപ്റ്റർ കിട്ടിയാൽ ആനപ്പുറത്ത് ഇറങ്ങാമായിരുന്നു.
*ആനയുടെ ദേഹത്ത് ഒരു ഏണി ചാരിവെക്കും, അതുപിടിച്ചുകയറി മുകളിലെത്താം.
                     ചർച്ച പൂർത്തിയാവുന്നതിന് മുൻപ് ഫോറസ്റ്റ് ഗാർഡ് അല്പം അകലെയുള്ള സ്ഥലത്തേക്ക് ഞങ്ങളെ വിളിച്ചു. അവിടെയതാ കല്ലുകൊണ്ട് കെട്ടിയ പത്തോ പതിനഞ്ചോ പടികൾ; പടികൾ അവസാനിക്കുന്നിടത്ത് മറുവശത്തായി ആന നിൽക്കുന്നു; ആനക്കും പടികൾക്കും ഒരേ ഉയരം. അപ്പോൾ,,, ആനപ്പുറത്ത് കയറാനുള്ള സംശയംതീർന്നു.

                   ആദ്യയാത്രക്കായി കുറച്ചുപേരെ വിളിച്ചു; കൂട്ടത്തിൽ ധൈര്യശാലികളായ ഏതാനും‌ വിദ്യാർത്ഥികൾ മുന്നോട്ടുവന്നു; അവർ പടികൾ ഓരോന്നായി കയറുന്നത് മറ്റുള്ളവർ നോക്കിനിന്നു. ആന അവരെയും ചുമന്ന് ഫോറസ്റ്റ് ഓഫീസിന്റെ പരിസരത്ത് ചുറ്റിക്കറങ്ങാൻ തുടങ്ങി, ആനയെ കാണുന്നതുപോലെയല്ല,,, നല്ല സ്പീഡുണ്ട്. അപ്പോഴേക്കും മറ്റൊരു ഡ്രൈവർ മറ്റൊരാനയെ പടികൾക്ക് സമീപത്തേക്ക് നയിച്ചു, അതിലും കയറി ആണും പെണ്ണുമായി അഞ്ചെട്ട് സഹപാഠികൾ, കൂടെ അദ്ധ്യാപകനും ഉണ്ട്. തുടർന്ന് മൂന്നാമൻ ആനയും ആളുകളെ കയറ്റിയിട്ട് യാത്ര തുടർന്നു. അപ്പോഴേക്കും ആദ്യത്തെ ആന യാത്ര മതിയാക്കി സ്റ്റാർട്ട് ചെയ്ത അതേസ്പോട്ടിൽ വന്നുനില്പായി. ആനയുടെ പുറത്തുകയറിയവർ ഓരോരുത്തരായി ഇറങ്ങിവന്ന് അനുഭവങ്ങൾ വീരസാഹസിക കഥകളാക്കി പറയാൻ തുടങ്ങി. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഒരു ഭാവവും ഇല്ലാതെ മറ്റുള്ളവരിൽ നിന്ന് അകന്നുനിൽക്കുന്ന എന്റെ സമീപം ഒരു സഹപാഠി വന്നു,,,, ഗോപി; ക്ലാസ്സിലുള്ളവരെല്ലാം ഒരേപോലെ അനുസരിക്കുന്നത് ഗോപിയെ മാത്രമാണ്. അവൻ ചോദിച്ചു,
“എന്താ ആനപ്പുറത്തു കയറുന്നില്ലെ?”
“ഞാനില്ല”
“പേടിയാണോ?”
“പേടിയൊന്നും ഇല്ല, എനിക്ക് കയറാൻ തോന്നുന്നില്ല”
“അതെന്താ അങ്ങനെ പറയുന്നത്? കിട്ടിയ ചാൻസാണ്, ഇപ്പോൾ കയറിയില്ലെങ്കിൽ ജീവിതത്തിൽ ഒരിക്കലും ആനപ്പുറത്ത് കയറാനാവില്ല”
“അതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല”
“ആവശ്യമില്ലാതെയാണ് പലതും പലരും ചെയ്യുന്നത്; വലുതായി അമ്മയും അമ്മൂമ്മയും ഒക്കെ ആവുമ്പോൾ അവരോട് ആനപ്പുറത്തു കയറിയിരുന്നു, എന്ന് പറയാമല്ലൊ”
                      പിന്നെ ഒട്ടും സംശയിച്ചില്ല, ഒടുവിലത്തെ ആനസവാരിയിൽ പങ്കെടുക്കാനായി ഞാനും പടികൾ കയറി. മുകളിൽ ആറു മീറ്റർ നീളവും രണ്ട് മീറ്റർ വീതിയും ഉള്ള പരന്ന ഉപരിതലം, അവിടെ ആനയതാ തൊട്ടടുത്ത് നിൽക്കുന്നു. ആനപ്പുറത്ത് ചാടിക്കയറിയ ഫോറസ്റ്റ് വാച്ചർ മുന്നിൽ നിൽക്കുന്ന എനിക്കുനേരെ കൈനീട്ടിയപ്പോൾ അയാളുടെ കൈപിടിച്ച് ആനപ്പുറത്ത് ഇറങ്ങിയിട്ട് പതുക്കെ അവിടെയിരുന്നു. ഇത്ര എളുപ്പത്തിൽ ആനപ്പുറത്ത് കയറി ഇരുന്നാൽ ‘അതേ സ്പീഡിൽ താഴേക്ക് ഉരുണ്ട്‌പോവില്ലെ?’, എന്നൊരു സംശയം ഉണ്ടാവും,,, ഇത് ടൂറിസ്റ്റ്കൾ കയറുന്ന ആനയാണ്,, അതിന്റെ മുതുകിൽ നാലുവശത്തും ഉറപ്പിച്ച മരപ്പലകയോട് ചേർന്ന അഴികളിൽ‌പിടിച്ച് ഇരിക്കുന്നതിനാൽ ആരും താഴോട്ട് വീഴില്ല; ഇരിക്കുന്നതാവട്ടെ നല്ല പഞ്ഞിക്കിടക്കയിലും. നാലുവശത്തും അഴിയുള്ള കട്ടിലിൽ വിരിച്ച കിടക്കയിൽ ഇരിക്കുന്നതുപോലെ,,,

                     അങ്ങനെ എട്ടുപേരെയും ചുമന്നുകൊണ്ട് ആന പതുക്കെ ചുറ്റിനടന്നു. അതൊരു അതിവിശാലമായ അനുഭവമായിരുന്നു; ആനേരത്ത് ആനപ്പുറത്ത് കയറിയവരുടെ കൂട്ടത്തിൽ ഞാൻ മാത്രം പെൺകുട്ടി,, മറ്റു പെൺകുട്ടികളെല്ലാം എന്നെക്കാൾ മുന്നെ ആനസവാരി കഴിഞ്ഞ് മണ്ണിൽ ലാന്റ് ചെയ്തിരിക്കുന്നു. ഏതാണ്ട് പത്തുമിനിട്ട് സമയം ചുറ്റിയറ്റിച്ച ആന ഒടുവിൽ പുറപ്പെട്ട സ്ഥാനത്ത് വന്ന് സ്റ്റോപ്പ് ചെയ്തു. ട്രെയിനിൽ‌നിന്ന് ഇറങ്ങുന്നതുപോലെ അനപ്പുറത്തുനിന്നും ഇറങ്ങാൻ ശ്രമിച്ചാൽ പരിചയമില്ലാത്തവർ ട്രാക്കിൽ വീഴും. അതുകൊണ്ട് ഇരിക്കുന്നവർ എഴുന്നേറ്റ് നിൽക്കുമ്പോൾ കൈ പിടിച്ച് താഴെയിറക്കാനായി ലാന്റിംഗ്‌ട്രാക്കിൽ വാച്ചർ തയ്യായായി നിൽക്കുന്നുണ്ട്. പ്രത്യേകം പറയേണ്ട ഒരു സംഗതി; ആനപ്പുറത്ത് കയറുമ്പോഴും ഇറങ്ങുമ്പോഴും തൊട്ടടുത്ത് തോക്കുമായി ഒരാൾ നിൽക്കുന്നുണ്ട്. പെട്ടെന്ന് മദം‌പൊട്ടിയാൽ ആനയെ വെടിവെക്കാനോ? അതല്ല മനുഷ്യനെ വെടിവെക്കാനാണോ?

ആനപ്പുറത്തു നിന്നിറങ്ങിയപ്പോൾ നമുക്കെല്ലാവർക്കും പലവിധം സംശയങ്ങൾ,,,
                     ആനയുടെ കഴുത്തിൽ ഇരു ചെവിക്ക് സമീപമായി ഇരിക്കുന്ന പാപ്പാൻ ഒരിക്കൽ‌പോലും ആനയെ അടിക്കുന്നത് കണ്ടിട്ടില്ല. പിന്നെങ്ങനെ ആനകളെല്ലാം അനുസരണക്കുട്ടപ്പന്മാരായി അവർ നിർദ്ദേശിക്കുന്ന വഴിയിലൂടെ നടക്കുകയും നിൽക്കുകയും ചെയ്യുന്നു? ആരും സംശയം ചോദിച്ചില്ലെങ്കിലും എന്റെ കൂടെ ഇറങ്ങിയ ഒരുത്തൻ സംഗതി വിവരിച്ചു,
*പാപ്പാൻ ആനയുടെ രണ്ട് ചെവിയിലും ചവിട്ടിയാൽ ആന നേരെ മുന്നോട്ട് നടക്കും,
*പാപ്പാൻ ആനയുടെ ഇടതുചെവിയിൽ മാത്രം ചവിട്ടിയാൽ ആന ഇടത്തോട്ട് വളയും,
*പാപ്പാൻ ആനയുടെ വലതുചെവിയിൽ മാത്രം ചവിട്ടിയാൽ ആന വലത്തോട്ട് വളയും,
*പാപ്പാൻ ചെവിയിൽ ചവിട്ടിയില്ലെങ്കിൽ ആന സ്റ്റോപ്പ്”
എങ്ങനെയുണ്ട് ആനയുടെ ബുദ്ധി?
ആനയുടെ ഡ്രൈവിംഗ് കണ്ടുപിടിക്കാനായി നമ്മുടെ സഹപാഠി മറ്റാരും അറിയാതെ രണ്ടുതവണ ആനപ്പുറത്ത് കയറി.
****അങ്ങനെ,, എന്റെ ആനസവാരി, ഇവിടെ സവാരി ഗിരിഗിരി,,

പിൻ‌കുറിപ്പ്:
വർഷങ്ങൾക്കു മുൻപെയുള്ള അനുഭവം ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്. അന്ന് ആനപ്പുറത്ത് കയറിയതുകൊണ്ട് ഇപ്പോൾ ബ്ലോഗിലൂടെ അനുഭവം പങ്കുവെക്കാനും കഴിയുന്നു. മിനിലോകത്തിൽ പഴയ അനുഭവങ്ങൾ എഴുതുമ്പോൾ പലപ്പോഴും എനിക്ക് കരച്ചിൽ വരാറുണ്ട്. ആനസവാരി എഴുതുമ്പോഴും ഞാനൊത്തിരി ആനക്കണ്ണീർ പൊഴിച്ചു. ഇവിടെ ഞാനെഴുതിയ ‘ആദ്യത്തെ അനുഭവം’ 1974ൽ കണ്ണൂർ എസ്.എൻ. കോളേജിലെ കണ്ണാടിമാളികയിൽ ഇരുന്നുപഠിച്ച, ജീവിച്ചിരിക്കുന്നവരും മരിച്ചവരും ആയ, അവസാനവർഷ ഡിഗ്രി ബോട്ടണി വിദ്യാർത്ഥികൾക്കായി സമർപ്പിക്കുന്നു.     

December 23, 2012

ആദ്യത്തെ ലോകാവസാനം


‘നാളെ വൈകുന്നേരമാണ് ലോകാവസാനം,, നമ്മളെല്ലാരും ഒന്നിച്ച് മരിക്കും’
നാലാം‌തരത്തിലെ കുട്ടികളെല്ലാം പേടിയോടെ കുമാരൻ മാസ്റ്ററുടെ മുഖത്ത് നോക്കിയിരിക്കുമ്പോൾ അദ്ദേഹം ബാക്കികൂടി പറയാൻ തുടങ്ങി.
“ലോകാവസാനം ആയാൽ കടലിലെ തിരകളെല്ലാം നമ്മളെ സ്ക്കൂൾ വളപ്പിലെ പീറ്റത്തെങ്ങിനെക്കാൾ ഉയരത്തിലായിരിക്കും കരയിലേക്ക് പാഞ്ഞ്‌വരുന്നത്. അതിന്റെ ഒപ്പരം ഭൂമി കുലുക്കവും ആകാശത്ത്‌ന്ന് തീയും വരുമ്പം നമ്മളെല്ലാരും ചാവും. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഭൂമിയും അങ്ങനെ എട്ട് ഗ്രഹങ്ങൾ ഒന്നിച്ച് ചേർന്ന് എല്ലാം അവസാനിക്കും അഷ്ടഗ്രഹയോഗം”
                       തൊട്ടപ്പുറത്ത്‌നിന്നും അലയടിക്കുന്ന അറബിക്കടലിനെ, സ്‌ക്കൂൾ വരാന്തയിലെ ഓലമറയിലൂടെ ഞങ്ങൾ നോക്കി,, നാളെ വൈകിട്ട് ഈ കടല് വലുതായി വന്ന് സ്ക്കൂളും വീടും നാടും കടന്ന് അങ്ങനെയങ്ങ് തകർക്കും. അയ്യോ അപ്പോൾ എന്ത് ചെയ്യും? എന്തായാലും നല്ല രസമായിരിക്കും ഈ ലോകാവസാനം പക്ഷെ! അത് കാണാൻ നമ്മളുണ്ടാവുമോ?

                      ആദ്യത്തെ ലോകാവസാന സംഭവനേരത്ത് ഞാൻ നാലാം തരത്തിൽ പഠിക്കുകയാണ്. അവിടെ ഏതാനും ദിവസങ്ങളായി ക്ലാസ്സുകളിൽ കണക്കും സയൻസും മലയാളവും പഠിക്കുന്നതിന് പകരം ലോകാവസാന പഠനം മാത്രമായി മാറി. കണക്കുകൂട്ടിനോക്കിയപ്പോൾ സംഭവം നടന്നത് 1962ൽ ആയിരിക്കും. ‘അഷ്ടഗ്രഹയോഗം’ അതായത് എട്ട് ഗ്രഹങ്ങൾ ഒന്നിച്ച് ചേരുക, അപ്പോൾ‌പിന്നെ ഭൂമിയിലെ മനുഷ്യരുടെ കാര്യം എന്തായിരിക്കും? അക്കാലത്ത് ഗ്രഹങ്ങൾ ഒൻപതെണ്ണം ഉണ്ടായിരുന്നു,, അതിൽ ആരാണ് മാറിനിന്നത്? ഇടക്ക് സ്ഥാനം നഷ്ടപ്പെട്ട പ്ലൂട്ടോ ആയിരിക്കുമോ?

                       അക്കാലത്ത് ലോകാവസാന വാർത്തകൾ കേൾക്കാനും പറയാനുമായി നാട്ടുകാരെല്ലാം അത്യുത്സാഹം കാണിച്ചിരുന്നു. വായനശാലയിൽ മാതൃഭൂമി വായിക്കുന്ന ആണുങ്ങൾ മാത്രമല്ല, കിണറ്റിൻ‌കരയിലെ പെണ്ണുങ്ങളും ചായപീടികയിലെ ബാലിയക്കാരും വയലിൽ കളപറിക്കുന്ന പണിക്കാരും കടപ്പുറത്ത് ചിരട്ടയിൽ മണ്ണപ്പം ചുട്ടുകളിക്കുന്ന പിള്ളേരും പറയുന്നത് ലോകാവസാന വിശേഷങ്ങൾ മാത്രം. അന്നന്നത്തെ അപ്പത്തിന് വക കണ്ടെത്തുന്ന ഗ്രാമീണന് ലോകാവസാനം വരുന്ന നേരത്ത് ഒളിപ്പിച്ച്‌വെക്കാൻ സമ്പത്തൊന്നും ഉണ്ടായിരുന്നില്ല. ഉള്ളവൻ ഇല്ലാത്തവനെ സഹായിക്കാൻ സന്മനസ്സ് കാണിക്കുന്ന കാലം. ഒരാഴ്ച മുൻപ് തെക്കേട്ടിലെ കാർത്തിയേച്ചി അമ്മയോട് ചോദിക്കുന്നതു കേട്ടു,
“യശോദേടത്തി, അന്റെ ലീലക്ക് ഇടാൻ നിങ്ങളെ മോളെ പയേ കുപ്പായം തര്വോ?”
“അതെങ്ങനെയാ കാർത്തി, ഇവളെ കുപ്പായമൊന്നും പയേതായിറ്റില്ല”
“എന്നാപിന്നെ പുതിയ ഒരെണ്ണം തന്നൂടെ?”
“പുതിയതോ?”
“അത്‌പിന്നെ ഒരായ്ച്ച കയിഞ്ഞാല് ലോകാവസാനമല്ലെ,,, അപ്പൊപിന്നെ ഇത്രേം കുപ്പായമെന്തിനാ നിങ്ങളെ കുട്ടി ഇടുന്നത്? അന്നേരം രണ്ടോ മൂന്നോ എണ്ണം ഒന്നിച്ച് ഇട്ടാൽ പോരെ?,,”
                    ലോകാവസാന നേരത്ത് സ്വന്തം മകൾക്ക് അണിയാൻ നല്ലൊരു കുപ്പായത്തിനുവേണ്ടി ചോദിക്കുകയാണ് എന്റെയൊപ്പം നാലാം ക്ലാസ്സിൽ പഠിക്കുന്ന ലീലയുടെ അമ്മ. ഒടുവിൽ അച്ഛന്റെ ഇരുമ്പ്‌പെട്ടി തുറന്ന് അടിയിൽ ഇസ്ത്രിയിട്ട് വെച്ച നീലയിൽ വെള്ളപുള്ളിയുള്ള പുതിയ ഉടുപ്പ് അമ്മ അവർക്കു നൽകി. അതുമായി ഇറങ്ങിപോകുമ്പോൾ അവർ പറഞ്ഞു,
“ലോകാവസാനം വരുന്ന ദെവസം നമ്മളെ വീട്ടില് ചോറ് വെക്കുന്നുണ്ട്, കൊറേസമായി അതിന് അരിയൊക്കെ മാറ്റിവെക്കാൻ തൊടങ്ങീറ്റ്”
അരപ്പട്ടിണിക്കാരൻ ലോകാവസാന നേരത്ത് വയറുനിറച്ച് ഉണ്ണാൻ ശ്രമിക്കുകയാണ്; അടുത്ത ഭക്ഷണം എപ്പോഴാണെന്നറിയില്ലല്ലൊ. അതുപോലെ ചാവുമ്പം ചമഞ്ഞുകിടക്കാനാണ് പുതിയ കുപ്പായം.   
*****
                      സ്ക്കൂൾ‌വിട്ട് വീട്ടിലെത്തുന്നതുവരെ കുട്ടികളുടെ സംഭാഷണവിഷയം ലോകാവസാനം തന്നെ. എന്റെ ബോഡിഗാർഡായ അടുത്ത വീട്ടിലെ ഇന്ദിരേച്ചി പാറമുകളിൽ വളർന്ന പച്ചപ്പുല്ലിൽ ഇരുന്ന് പുസ്തകമൊക്കെ നിലത്ത്‌വെച്ച് മറ്റുള്ളവരെ നോക്കിയിട്ട് പറഞ്ഞു,
“ഇനിയീ ബുക്കൊന്നും ആവശ്യമില്ലല്ലൊ,,, നാളെയിപ്പം ലോകാവസാനം വരുമ്പം ഏത് കുപ്പായമാ ഇടുക,, വീട്ടിൽ‌പോയപ്പാട് ഈ പാവാടയും ബ്ലൌസും അലക്കണം. എന്നിട്ട് ഇസ്ത്രിവെച്ച് നാളെ വയീറ്റ് ഇടണം. കൊറച്ച് പൌഡറൊക്കെ ഞാനെടുത്ത്‌വെച്ചിട്ടുണ്ട്. എണേ, നീയേത് കുപ്പായമാ നാളെ ഇടുന്നത്? കുഞ്ഞമ്മാവൻ പട്ടാളത്തിന്ന് വന്നപ്പം പുതിയ കുപ്പായം കൊണ്ടുവന്നിട്ടില്ലെ?”
ചോദ്യം എന്നോടാണ് എന്റെ അമ്മാവൻ മിലിറ്ററി ആയതിനാൽ പവ്വറ് അധികമാണ്.
“അന്റെ പുതിയ കുപ്പായം നീ കണ്ടിട്ടില്ലെ,”
“എന്നാല് ആദ്യം പെറ്റിക്കോട്ടിന്റെ മോളില് മറ്റുള്ള കുപ്പായങ്ങളെല്ലാം ഇടുക, അഞ്ചാറെണ്ണം ഉണ്ടാകുമല്ലൊ,, കുഞ്ഞമ്മാവൻ കൊണ്ടേന്നത് അതിന്റെ മോളില് പൊറത്തിടുക, കേട്ടോ”
എല്ലാം ശരിവെച്ച് കുട്ടിപ്പട നടന്നുനീങ്ങി,
വീട്ടിലെത്തിയപ്പോൾ ഒരു മഹാസംഭവം നടന്നു,
മരിക്കുന്നതുവരെ ഇവിടെ താമസിക്കും എന്ന് പറഞ്ഞ് ഒരു കൊല്ലമായി നമ്മുടെ വീട്ടിൽ കഴിയുന്ന അച്ഛന്റെ ഇളയമ്മ നാളത്തെ ലോകാവസാനം സ്വന്തം മക്കളോടൊത്ത് ആഘോഷിക്കാനായി സ്ഥലം വിട്ടിരിക്കുന്നു. എൺപത് കഴിഞ്ഞ അവർ വീട്ടിലുള്ള ആണുങ്ങളോടൊന്നും പറയാതെയാണ് നട്ടുച്ചനേരത്ത് കണ്ണൂരിൽ ഇടച്ചേരിയിലെ മകളുടെ വീട്ടിലേക്ക് പോയത്.
                     പിറ്റേദിവസം നമ്മൾ ലോകാവസാനത്തെ കാത്തിരുന്നു. ഒന്നും സംഭവിക്കാതെ പതിവുപോലെ ദിവസങ്ങൾ ഒരോന്നായി കടന്നുപോയി. ലോകം അതേപടി അവസാനത്തിനായി ഇപ്പോഴും കാത്തിരിക്കുന്നു.
******

 ഇനി അല്പം ചിന്തകൾ???
                  യുഗങ്ങള്‍ നാലാണ്, ഇപ്പോള്‍ നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് നാലാമത്തെ യുഗമായ കലിയുഗത്തില്‍ കൂടിയാണെന്ന് തിരിച്ചറിയാൻ ഒട്ടും പ്രയാസമില്ല. കലിയുഗത്തിന്റെ അവസാന കാലത്തെ ലോകാവസാന ലക്ഷണങ്ങള്‍ ഓരോന്നായി നമ്മുടെ മഹാഭാരതത്തിൽ പറയുന്നുണ്ട്,
  1. മനുഷ്യരുടെ ചിന്തയും പ്രവൃത്തിയും പരസ്പരവിരുദ്ധമായി മാറുന്നു.
  2. ആളുകള്‍ക്ക് ഭക്ഷ്യവും അഭക്ഷ്യവും തിരിച്ചറിയാതാവുന്നു.
  3. ഭൂമി മ്ലേച്ഛന്മാര്‍ ഭരിക്കുന്നു.
  4. സ്ത്രീകള്‍ പൊക്കം കുറഞ്ഞവരും ധാരാളം പ്രസവിക്കുന്നവരും ആയി മാറുന്നു.
  5. ഗുരുനാഥന്മാര്‍ വിദ്യ വില്‍ക്കുന്നു.
  6. സ്ത്രീകള്‍ ശരീരം വില്‍ക്കുന്ന വേശ്യകളായി മാറുന്നു.
  7. ഗൃഹസ്ഥന്മാര്‍ ചോറ് വില്‍ക്കുന്നു.
  8. പുരുഷന്മാര്‍ക്ക് സ്വന്തം മകളിലും സ്ത്രീകള്‍ക്ക് ഭൃത്യന്മാരിലും മക്കള്‍ ഉണ്ടാവുന്നു.
  9. ഭിക്ഷാടനമെന്ന പേരില്‍ വീട്ടില്‍ കയറി മോഷണം നടത്തുന്നു.
  10. കള്ളവും തട്ടിപ്പും മദ്യപാനവും നാട്ടില്‍ വര്‍ദ്ധിക്കുന്നു.
  11. സസ്യങ്ങളില്‍ നിന്നും ജന്തുക്കളില്‍ നിന്നും ആദായം കുറയുന്നു.
  12. മരങ്ങളില്‍ മറ്റു പക്ഷികള്‍ കുറഞ്ഞ് കാക്കകള്‍ വര്‍ദ്ധിക്കുന്നു’
അങ്ങനെ,
ഒടുവില്‍ ഏഴ് സൂര്യന്‍മാര്‍ ചേര്‍ന്നുള്ള പ്രളയാഗ്നിയില്‍ പ്രപഞ്ചം നശിക്കുന്നു’.

                     കലിയുഗ ലക്ഷണമായി ഒരുകാലത്ത് പറഞ്ഞതെല്ലാം ഇന്ന് ആചാരമായി മാറിയിരിക്കയാണ്.

1.  ചിന്തയും പ്രവൃത്തിയും തമ്മിലുള്ള ബന്ധം ഇല്ലാതായിട്ട് വളരെ നാളായി.
2.  കഴിക്കുന്നത് എന്താണെന്നറിയാതെയാണ് പലതും നാം ഭക്ഷിക്കുന്നത്.
3.  ഭൂമി ഭരിക്കുന്നത് ഇപ്പോള്‍ തട്ടിപ്പ്‌വീരന്മാ.
4.  പിന്നെ സ്ത്രീകള്‍ ധാരാളം പ്രസവിക്കും; കുടും‌ബാസൂത്രണം കാരണം പലർക്കും ചാന്‍സ് കിട്ടാത്തതു കൊണ്ടാണ്.
5.  ഗുരുനാഥന്മാര്‍ ശമ്പളം കണക്ക്‍പറഞ്ഞ് വാങ്ങുകയും നിരക്ക് കൂട്ടാന്‍ സമരം നടത്തുകയും ചെയ്യുന്നു.
6. സ്ത്രീകള്‍‌ക്ക് എളുപ്പത്തില്‍ വില്‍ക്കാന്‍ പറ്റുന്നത് ശരീരമാണല്ലോ; എന്നാല്‍ അവരോട് മത്സരിക്കാൻ ആണ്‍‌വേശ്യകളും പെരുകുന്നുണ്ട്.
7.  ഗൃഹസ്ഥന്മാര്‍ തട്ടുകട മുതൽ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ വരെ നടത്തി ചോറ് വില്‍ക്കുന്നു.
8.  മക്കളെ ഉണ്ടാക്കുന്ന കാര്യമാണെങ്കില്‍; – ‘എന്റെ കൊച്ചിന്റെ അച്ഛന്‍ തന്നെയാണ് എന്റെ അച്ഛൻ’, എന്ന് പറയേണ്ട അവസ്ഥയിലുള്ള കൊച്ചു പെണ്‍‌കുട്ടികള്‍ നമ്മുടെ കൊച്ചുകേരളത്തില്‍ പെരുകുകയാണ്. സ്ത്രീകള്‍ ഭര്‍ത്താവിനെയും മക്കളെയും മറന്ന് പ്രായം കുറഞ്ഞ പുരുഷന്മാരുടെ പിന്നാലെ പായുന്നു.
9. വീട്ടില്‍ വരുന്ന അപരിചിതരെല്ലാം തട്ടിപ്പുകാരും കള്ളന്മാരും ആണെന്ന സംശയത്തിന് ഇടയാക്കുന്ന സാഹചര്യം വര്‍ദ്ധിക്കുന്നു. 
10. അച്ഛന്റെ തൊഴില്‍ എന്താണെന്ന് ചോദിച്ചാല്‍ ‘മദ്യപാനം’ എന്ന് മക്കള്‍ തന്നെ പറയുന്നു.
11. ജെ.സി.ബി. ഭൂമിയെ അട്ടിമറിക്കുമ്പോൾ രാസവളവും കീടനാശിനിയും ചേര്‍ന്ന് കൃഷി നശിപ്പിക്കുന്നു.
12. മരങ്ങൾ കാക്കകൾക്കും ഫ്ലക്സ് ബോർഡുകൾക്കും മാത്രമായി മാറിയിരിക്കുന്നു. കാക്കകളെ പേടിച്ച് മരങ്ങളുടെ ചുവട്ടില്‍‌ ആരും നില്‍ക്കാറില്ല’
ഇപ്പോൾ ഞാന്‍ ചോദിക്കുകയാണ്:
എന്നിട്ടും എന്തേ പ്രളയാഗ്നി ഇത്രയും വൈകുന്നത്??? ലോകാവസാനം ഇനിയെപ്പോൾ?