“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി
Showing posts with label നർമ്മം. Show all posts
Showing posts with label നർമ്മം. Show all posts

August 29, 2012

തിരുവോണ സായഹ്നത്തിൽ പൊട്ടിയ പടക്കങ്ങൾ


                        പൊന്നോണക്കാലത്ത് പൊന്നിൻ‌നിറമുള്ള പൂക്കളണിയുന്ന മരമാണ് ‘പൊന്നാവീരം’. ഞാൻ ജനിച്ചുവളർന്ന കടൽ‌തീരഗ്രാമത്തിൽ എന്റെവീട്ടിൽ‌മാത്രം കാണപ്പെട്ട ഒരേയൊരു മരമായിരുന്നു അത്, പൊന്നിൻ ചിങ്ങത്തിന്റെ വരവറിയിച്ച് വർഷം‌തോറും പുഷ്പങ്ങൾ നിറയുന്ന പൊന്നാവീരം. എന്റെ ഗ്രാമത്തിന് മാത്രം സ്വന്തമായ ഒറ്റപ്പെട്ട മറ്റുപല മരങ്ങളും അക്കാലത്ത് ഉണ്ടായിരുന്നു; ഒരേയൊരു മുരിങ്ങമരം, ഒരേയൊരു കണിക്കൊന്ന, ഒരേയൊരു പുളിമരം, ഒരേയൊരു ഉയരം‌കുറഞ്ഞ തെങ്ങ്, ഒരേയൊരു കടലാസ്‌പൂവ്‌ ചെടി, ഒരേയൊരു യക്ഷിപ്പന, ഒരേയൊരു ചെന്തമരി അങ്ങനെപലതും. ഇതെല്ലാം ഗ്രാമീണരുടെ പൊതുസ്വത്താണ്, പൊന്നാവീരം എന്റെ വീട്ടുപറമ്പിലാണെങ്കിലും കണിക്കൊന്നയെക്കാൾ വലിപ്പമുള്ള വിടർന്ന്‌നിവർന്ന അതിലെ പൂക്കൾ മൊത്തമായി പറിച്ച് ഓഹരിവെച്ചിട്ട് പൂക്കളമിടുന്നത് എന്റെ വീട്ടുമുറ്റത്ത് മാത്രമായിരിക്കില്ല, നാട്ടുകാരുടെയെല്ലാം മുറ്റത്ത്‌കൂടി ആയിരിക്കും.   

                         പൊന്നാവീരം എന്ന് നാട്ടുകാർ പറയുന്ന മരം എന്റെ വീട്ടുമുറ്റത്തിന് സമീപം മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ഞാൻ നടന്ന വഴികളിലും പഠിച്ച സസ്യശാസ്ത്രത്തിലും ഇതുവരെ അങ്ങനെയൊരു മരത്തെ കണ്ടിട്ടില്ല. കണിക്കൊന്നയെപ്പോലെ മഞ്ഞപ്പൂക്കൾ വിടരുന്ന അതേ കുടുംബത്തിൽ ഉൾപ്പെട്ട ഏതാണ്ട് പത്ത് മീറ്റർ മാത്രം ഉയരമുള്ള ഇലകൊഴിയാത്ത മരം. സാധാരണ വൃക്ഷങ്ങൾ പുഷ്പിക്കുന്നത് ശൈത്യകാലത്തിനു ശേഷമാണെങ്കിലും നമ്മുടെ പൊന്നാവീരത്തിൽ പൂക്കൾ നിറയുന്നത് കാലവർഷം അവസാനിക്കുന്ന ഓണക്കാലത്താണ്. 
                        തലശ്ശേരിയിൽ‌നിന്ന് എന്റെ വലിയമ്മാവൻ കൊണ്ടുവന്ന് നട്ടുവളർത്തിയ മൂന്ന്‌തരം ചെടികളിൽ ഒന്നാണിത്. ധാരാളം വിത്തുകൾ ഉണ്ടാവുമെങ്കിലും ഞാൻ മുതിർന്നപ്പോഴേക്കും അടുത്ത തലമുറ അവശേഷിക്കാതെ പൊന്നാവീരം ഉണങ്ങിനശിച്ചു. എങ്കിലും അയൽ‌പക്കത്തെ ആൺ‌‌കുട്ടികൾ നന്നായി ചരിഞ്ഞ്‌വളർന്ന ആ മരത്തിന്റെ മുകളിൽ എളുപ്പത്തിൽ‌കയറിയിട്ട് സ്വർണ്ണനിറമുള്ള പൂക്കൾ പറിച്ച് കൂട്ടിയിടുന്നതും എല്ലാവീട്ടുകാർക്കും‌വേണ്ടി അവ പങ്ക്‌വെക്കുന്നതും എന്റെ ഓർമ്മയിലുണ്ട്.

ചേരണി
                         ഒരു വർഷം മുൻപ്‌വന്ന ഒരു പത്രവാർത്ത കണ്ടപ്പോഴാണ് എന്റെ പൊന്നാവീരത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചത്. തലശ്ശേരിയിലെ ഒരു വീട്ടിൽ ഇതുപോലുള്ള ഒരു സസ്യം മുൻപ് ഉണ്ടായിരുന്നു. ഔഷധപ്രാധാന്യമുള്ള ആ ചെടിയുടെ പേരാണ് ‘പൊന്നവര’. വിത്ത് മുളച്ച് അടുത്ത തലമുറ വളരാത്തതുകൊണ്ട് ഇപ്പോൾ പൊന്നവര അപ്രത്യക്ഷമായി എന്നാണ് വാർത്ത. ചെടിയുടെ വിവരണത്തിൽ‌നിന്ന് കുട്ടിക്കാലത്ത് പൂക്കളം നിർമ്മിക്കാൻ നാട്ടുകാർക്ക് പുക്കൾ‌തന്ന് സഹായിച്ച പൊന്നാവീരം, ‘പൊന്നവര’ തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. പൊന്നവര നാട്ടുകാരുടെ ഭാഷയിൽ പൊന്നാവീരം ആയതാവാം.


തുമ്പ
                 ഓണക്കാലമായാൽ അത്തം‌നാളിന്റെ തലേദിവസം വൈകിട്ട്‌മുതൽ നമ്മൾ കുട്ടികൾ പൂപറിക്കാൻ തുടങ്ങും. ഗ്രാമത്തിലെ കുട്ടികൾ പൂക്കൾ പറിക്കുന്നത് പ്രധാനമായും തലേദിവസം വൈകിട്ടാണ്. ഇന്നത്തെപോലെ അത്തം വെളുക്കുകയോ ഓണം കറുക്കുകയോ ചെയ്യാറില്ല; അത്തം‌മുതൽ എന്നും കാലാവസ്ഥ തെളിഞ്ഞതായിരിക്കും. ചിലപ്പോൾ ചിങ്ങമാസത്തെ മഴ ചിനുങ്ങിയാലും അന്തരീക്ഷം മഴക്കാലത്തിന്റെത് ആയിരിക്കില്ല. പൂന്തോട്ടത്തിൽ നട്ടുവളർത്തുന്ന ചെട്ടിപ്പൂ, ചെണ്ട്‌മല്ലിക, ചെമ്പരത്തി ആദിയായ ചെടികളിൽ പൂ വിരിയാറില്ലെങ്കിലും വീട്ടുപറമ്പിലുള്ള തുമ്പ, മഷിപ്പൂ, കാക്കപ്പൂ, തൊട്ടാവാടി, ചേരണി, മുക്കുറ്റി, പഗോഡ, അരിപ്പൂ എന്നിവയെല്ലാം പൂത്തുലഞ്ഞ് ഞങ്ങൾ കുട്ടികളെ കാത്തിരിക്കുന്നുണ്ടാവും. തീരപ്രദേശത്ത് മാത്രം കാണപ്പെടുന്ന ഉയരം കുറഞ്ഞ തുമ്പച്ചെടികളിൽ വിടരുന്ന വെള്ളപൂക്കൾ പറിച്ചെടുക്കാനാണ് കുട്ടികൾ കൂടുതൽ താല്പര്യം കാണിക്കുന്നത്.  


മഷിപൂവ്
                   പൂക്കൾ പറിച്ചെടുക്കാനായി വൈകുന്നേരം കുട്ടികൾ ഇറങ്ങുന്നത്, തെങ്ങോലകൊണ്ട് നിർമ്മിച്ച ‘കൊമ്മ’യും കഴുത്തിലിട്ടാണ്. പച്ചോല നാലെണ്ണം ചീന്തിയതും നാല് കാരമുള്ളും സംഘടിപ്പിച്ച് അമ്മയുടെയോ അമ്മൂമ്മയുടെയോ കൈയിൽ കൊടുത്താൽ അത് മടക്കിവെച്ച് കാലുകൊണ്ട് ചവിട്ടി, കാരമുള്ള് കുത്തിയുറപ്പിച്ച് മെടഞ്ഞ് നിർമ്മിക്കുന്ന ചെറിയ പൂക്കൂടയാണ് ‘കൊമ്മ’. ഓലയുടെ അറ്റം നൂലുപോലെ ചീന്തിയതിന്റെ രണ്ടറ്റം കൊമ്മയുടെ വക്കിൽ കെട്ടിയുറപ്പിച്ച് കഴുത്തിലിട്ടുകൊണ്ടാണ് പൂപറിക്കാൻ കുട്ടിപ്പട നാട്ടിലിറങ്ങുന്നത്. വേലിയും മതിലുമില്ലാത്ത എന്റെ കടൽ‌തീരഗ്രാമത്തിൽ എല്ലാ പറമ്പിലും വിടരുന്ന പൂക്കൾ എല്ലാ കുട്ടികൾക്കും പറിച്ചെടുക്കാം.
മുക്കുറ്റി
                    പൂക്കൾ പറിച്ചെടുക്കുന്നത് കുട്ടികളാണെങ്കിലും വീട്ടുമുറ്റത്ത് പൂക്കളം നിർമ്മിക്കാൻ വീട്ടിലെ മുതിർന്നവരുടെ സഹായം‌കൂടി ഉണ്ടാവും. പൂക്കളത്തിന്റെ വലിപ്പം നിർണ്ണയിക്കുന്നത് ഇന്നത്തെപോലെ പണക്കൊഴുപ്പല്ല, ഓരോവീട്ടിൽ നിന്നും പൂക്കൾ പറിക്കാനിറങ്ങുന്ന കുട്ടികളുടെ എണ്ണവും കരവിരുതും ആയിരിക്കും. എന്റെ വീട്ടിൽ ആകെയൊരു കുട്ടി ഞാനായതിനാൽ പൂക്കളത്തിന്റെ വലിപ്പം പലപ്പോഴും കുറഞ്ഞിരിക്കും.

പഗോഡ
                      കണ്ണൂരിലുള്ളവർ ഓണവും വിഷുവും ആഘോഷിക്കുന്നത് തുല്ല്യപ്രാധാന്യത്തോടെയാണ്. ഓണമായാലും വിഷു ആയാലും രണ്ട് ദിവസമാണ് ആഘോഷം; ചെറിയ ഓണവും വലിയ ഓണവും, ചെറിയ വിഷുവും വലിയ വിഷുവും. അങ്ങനെ രണ്ട് ദിവസവും ഇഷ്ടം‌പോലെ ഭക്ഷണം ഉണ്ടാവും, അത് മത്സ്യമാംസം ഒഴിവാക്കാനാവാത്ത സദ്യയാണ്. ഇപ്പോൾ കോഴിയുടെ കഴുത്തിൽ കത്തിവീഴുമ്പോൾ പഴയകാലത്ത് ആടിന്റെ കഴുത്തിൽ മാത്രമായിരിക്കും കത്തി വീഴുന്നത്. ഗ്രാമത്തിലെ അറവുകാരൻ ഏതാനും ദിവസം‌ മുൻപുതന്നെ രണ്ടോ മൂന്നോ ‘കുട്ടനാടുകളെ’ സംഘടിപ്പിച്ച് പ്ലാവിലയും വെള്ളവും കൊടുക്കാൻ തുടങ്ങിയിരിക്കും; വിശേഷദിവസങ്ങളിൽ മാത്രം അറവ് തൊഴിലാക്കിയ വ്യക്തിയാണയാൾ.
                       നമ്മുടെ ആഘോഷങ്ങളെല്ലാം അവസാനിക്കുന്നത് കടൽ‌തീരത്ത് ആയിരിക്കും. വയറുനിറയെ ഭക്ഷണം കഴിച്ച കുട്ടികളും മുതിർന്നവരും കടൽ‌തീരത്ത് നടക്കാനിറങ്ങും. എല്ലാദിവസം അറബിക്കടലിന്റെ സംഗീതം‌കേട്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവരാണെങ്കിലും വിശേഷദിവസങ്ങളിൽ ആ വെളുത്ത പൂഴിമണലിലിറങ്ങി നടക്കുക എന്നത് നമ്മുടെ ഒരു ശീലമാണ്. സൂര്യൻ കടലിൽ‌താഴ്ന്ന് ഇരുട്ട് പരക്കുന്നതുവരെ കടൽ‌തീരത്ത് നടക്കാനും കളിക്കാനും വിശ്രമിക്കാനുമായി നാട്ടുകാരായ സ്ത്രീപുരുഷന്മാരും കുട്ടികളും ഉണ്ടാവും. 

                ‘അക്ഷരങ്ങൾ പഠിക്കാൻ തുടങ്ങുന്ന’ എന്റെ കുട്ടിക്കാലത്തെ ഒരു തിരുവോണ ദിവസം,,,
                        അക്കാലത്ത് എല്ലാ ആഘോഷവും കുട്ടികളുടേതാണ്, അവർക്ക് ഓടാം ചാടാം ഇഷ്ടം‌പോലെ കൂവി വിളിച്ചുകൊണ്ട് ഓടിക്കളിക്കാം. ആ ദിവസം കുട്ടികൾ ഓടിച്ചാടി കളിച്ച് മടുത്തപ്പോൾ കടപ്പുറം‌വിട്ട് ഏറ്റവും അടുത്തുള്ള എന്റെ വീട്ടിലെത്തി എല്ലാവരും ചേർന്ന് വരാന്തയിലിരുന്നു, ആണും പെണ്ണുമായി അഞ്ചെട്ട് പേരുണ്ട്. വലിയ വീടായതിനാൽ മുറ്റത്തും വരാന്തയിലും അകത്തുമായി ഇഷ്ടം‌പോലെ ഇരിക്കാനും ഓടിച്ചാടി കളിക്കാനും ഇടമുണ്ട്. പിന്നെ തിന്നാനുള്ള വക പലപ്പോഴും അടുക്കളയിൽ നിന്ന് കിട്ടും. ആനേരത്ത് അമ്മ കൊണ്ടുവന്ന പാൽ‌പായസം എല്ലാവരും കുടിച്ചുതീർത്തു.

അപ്പോഴാണ് കൂട്ടത്തിലുള്ള ഒരുത്തന്റെ തലയിൽ പെട്ടെന്നൊരു ചിന്തയുണർന്നത്,
‘ഇനി നമുക്ക് ഒളിച്ചുകളിക്കാം’
കിലുക്കാം‌പെട്ടി
              കടപ്പുറം പരിപാടി വിട്ട് നമ്മളെല്ലാവരും ഒളിച്ചുകളിക്കാൻ തീരുമാനിച്ചു, ഒരാൾ അച്ച്‌പിടിച്ച് കണ്ണടച്ച് ഒന്നുമുതൽ ഇരുപത് വരെ എണ്ണുക, അതിനിടയിൽ മറ്റുള്ളവർ ഒളിച്ചിരിക്കും. ഒളിച്ചിരിക്കുന്ന എല്ലാവരെയും കണ്ടെത്തിയാൽ പിന്നീട് കണ്ണടച്ച് എണ്ണാനുള്ള ഊഴം അടുത്ത കുട്ടിക്ക് ആയിരിക്കും. അതിനിടയിൽ ഒളിക്കാനുള്ള പരിധി നിശ്ചയിക്കും; വീട്, വീടിന്റെ അകം, അങ്ങനെ വരുന്ന പരിധിയിൽ അടുക്കള കുളിമുറി തുടങ്ങിയവ ഒഴിവാക്കും.

തൊട്ടാവാടി
                       നമ്മൾ ഒളിച്ചുകളി ആരംഭിച്ചു; കുട്ടത്തിൽ മുതിർന്ന കുട്ടി വരാന്തയിലെ തൂണുകളിലൊന്ന് അച്ച് ആക്കിമാറ്റി അതും പിടിച്ചുകൊണ്ട് കണ്ണടച്ച് എണ്ണാൻ തുടങ്ങിയപ്പോൾ മറ്റുള്ളവർ ഒളിക്കാനിടം‌തേടി പരക്കം‌പാഞ്ഞു. കൂട്ടത്തിലുള്ള ഞാൻ വീട്ടിനകത്ത് കടന്ന് നേരെ തെക്കെ അകത്തേക്ക് കടന്നു; എന്റെ വീടല്ലെ, മറ്റുള്ളവരെക്കാൾ സമർത്ഥമായി ഒളിക്കാനുള്ള ഇടം എനിക്കല്ലെ അറിയുന്നത്! ഞാൻ നേരെപോയി മുറിക്കകത്തുള്ള കട്ടിലിന്റെ അടിയിൽ ഒളിച്ചു, ആകെ ഇരുട്ടായതിനാൽ എന്നെയാരും കാണുകയില്ല. തെക്കെ അകം വലിയമ്മാവന് സ്വന്തമായ മുറിയായതിനാൽ മറ്റുള്ളവർക്ക് അതിനകത്തേക്ക് പ്രവേശനം കുറവാണ്. എന്റെ ഗ്രാമത്തിലെ ഒരേയൊരു അദ്ധ്യാപകനായതുകൊണ്ട് വീട്ടുകാർക്ക് മാത്രമല്ല നാട്ടുകാർക്കും അദ്ദേഹത്തെ ഭയമാണ്.

കാക്കപ്പൂ
                  
              വലിയമ്മാവന്റെ മുറിയിൽ കടക്കാൻ അടുത്തകാലത്തായി എനിക്ക് പേടി തോന്നാറില്ല.  കാരണം ഏതാനും മാസം‌മുൻപ് അമ്മാവന്റെ വിവാഹം കഴിഞ്ഞപ്പോൾ രാത്രിനേരത്ത് മറ്റാരും കാണാതെ അമ്മായി അദ്ദേഹത്തിന്റെ മുറിയിലേക്ക് പോകുന്നത് കാണാം, അപ്പോൾ എനിക്കും അകത്ത് കടന്നാലെന്താ? അമ്മായി ഇതിനകത്താണ് ഉറങ്ങുന്നത്‌പോലും; എന്നിട്ട് അകം മുഴുവൻ തപ്പിനോക്കിയിട്ട് അമ്മാവൻ ഉറങ്ങുന്ന കട്ടിലും കിടക്കയുമല്ലാതെ മറ്റൊന്നും ഞാൻ കണ്ടിട്ടില്ല,,, ഒരു കീറപ്പായപോലും. അമ്മായി കസാരയിൽ ഇരുന്നായിരിക്കും ഉറങ്ങുന്നത്, പിന്നെങ്ങനാ?

ചെമ്പരത്തി
                     കട്ടിലിനടിയിലെ ഇരുട്ടിൽ ഒളിച്ചിരുന്ന് വെളിയിലേക്ക് നോക്കിയിരിക്കെ ആ മുറിയിലേക്ക് ഒരു നിഴൽ‌പോലെ മറ്റൊരുത്തൻ കടന്നുവന്നു. കുനിഞ്ഞ് മുട്ടുകുത്തിയിരുന്ന ആ നിഴൽ നേരെ ഞാനൊളിച്ചിരിക്കുന്ന കട്ടിലിനടിയിലേക്ക് വന്നു. ഇരുട്ടത്ത് തിളങ്ങുന്ന അവന്റെ കണ്ണുകൾ നോക്കി ഞാൻ പറഞ്ഞു,
“വേഗം പോയ്‌ക്കോ, ഇവിടെ ഞാനൊളിച്ചിട്ടുണ്ട്”
വീട്ടുകാരിയാണല്ലൊ പറയുന്നത് എന്ന് മനസ്സിലാക്കിയ അവൻ പറഞ്ഞു,
“നീയിവിടെ ഒളിച്ചൊ, ഞാനപ്രത്തെ മുറിയിൽ പോകാം”
അവൻ വെളിയിലേക്കിട്ട തല പെട്ടെന്ന് ഉള്ളിലേക്ക് വലിച്ച് എന്നോട് മിണ്ടരുത് എന്ന് ആഗ്യം കാണിച്ചു. ഞാൻ നോക്കിയപ്പോൾ കണ്ടത് മുറിയിലേക്ക് നടന്നു കയറിയ രണ്ട് കാലുകളാണ്, എന്റെ അമ്മായിയുടെ കാലുകൾ. അമ്മായി അകത്തേക്ക് വന്ന് നേരെ കട്ടിലിൽ‌കയറി കിടന്നപ്പോൾ എനിക്കാശ്ചര്യം വന്നു. അമ്മാവൻ മാത്രം കിടക്കുന്ന കട്ടിലിൽ  അമ്മായി കിടക്കുന്നത് ആരെങ്കിലും കണ്ടാൽ?

ശംഖ്‌പുഷ്പം...നീല
                      പെട്ടെന്നൊരു ശബ്ദം കേട്ടപ്പോൾ ഞാൻ മാത്രമല്ല അവനും ഞെട്ടിയിരിക്കണം,, അമ്മാവൻ! അദ്ദേഹം അകത്ത് കടന്ന ഉടനെ വാതിലടച്ച് കൊളുത്തിടുകയാണ് ചെയ്തത്. പേടിച്ചരണ്ട ഞാനും അവനും ശബ്ദം വെളിയിൽ വരാതെ ശ്വാസം‌പിടിച്ച് കമഴ്ന്ന് കിടന്നു. ഒരുനിമിഷം, കട്ടിൽ ആകെയൊന്ന് കുലുങ്ങിയിട്ട് പൊട്ടുന്നതുപോലെ ശബ്ദം കേട്ടപ്പോൾ ഉച്ചത്തിൽ നിലവിളിക്കാനായി തുറന്ന എന്റെ വായ അവൻ കൈകൊണ്ട് മുറുകെ അടച്ചുപിടിച്ചപ്പോൾ ഞാനവന്റെ വിരലുകൾ കടിച്ചതും അവൻ കരഞ്ഞതും ഒന്നിച്ചായിരുന്നു. അതോടെ കട്ടിൽ വീണ്ടും കുലുങ്ങി, അമ്മാവൻ നിലത്തിറങ്ങി കുനിഞ്ഞുനോക്കിയിട്ട് ആദ്യം‌കണ്ട എന്റെ കാലിൽ‌പിടിച്ച് വലിച്ചു. ആ വലിയുടെ ശക്തിയാൻ ഞാൻ വെളിയിൽ വന്നപ്പോൾ എന്റെ പിന്നാലെ അതാ അവനും വെളിയിലേക്ക് വരുന്നു! അതിനിടയിൽ വാതിൽ‌തുറന്ന് അമ്മായി പുറത്തേക്കോടിയത് ആരും ശ്രദ്ധിച്ചില്ല.

                          ഞങ്ങൾ രണ്ട്‌പേരെയും പിടിച്ച് മുറ്റത്തിറങ്ങിയ അമ്മാവൻ ആദ്യം‌കണ്ട വടിയെടുത്ത് അവനെമാത്രം അടിക്കാൻ തുടങ്ങി, തിരുവോണ ദിവസം പടക്കം പൊട്ടുകയാണ്. മൂന്നാമത്തെ അടി വീണപ്പോൾ അമ്മായി വന്ന് തടഞ്ഞതിനാൽ വടി അകലേക്ക് എറിഞ്ഞുകൊണ്ട് എല്ലാവരെയും‌നോക്കി അമ്മാവൻ താക്കീത് നൽകി, “ഇനി വീട്ടിനകത്ത് വന്ന് കളിച്ചാൽ എല്ലാവർക്കും ചുട്ടഅടി കിട്ടും, പറഞ്ഞേക്കാം”
നാട്ടിലെ ഒരേയൊരു അദ്ധ്യാപകനായതിനാൽ എന്റെ വലിയമ്മാവന് എല്ലാ കുട്ടികളെയും ശിക്ഷിക്കാനുള്ള അധികാരം അക്കാലത്ത് ഉണ്ടായിരുന്നു.

                      അടികൊണ്ടവനെ ആശ്വസിപ്പിച്ചുകൊണ്ട് കളി പൂർത്തിയാക്കാനായി കടൽക്കരയിലേക്ക് എല്ലാവരും നടന്നു. അപ്പോൾ കൂട്ടത്തിൽ കുട്ടിയായ ഞാൻ ചിന്തിക്കുകയാണ്,
വലിയമ്മാവൻ എന്തുകൊണ്ട് എന്നെ അടിച്ചില്ല?
വലിയമ്മാവന്റെതു മാത്രമായ കട്ടിലിൽ അമ്മായി എന്തിന് കിടന്നു?
കട്ടിൽ കുലുങ്ങിയതിന് കാരണമെന്തായിരിക്കും?

പിൻ‌കുറിപ്പ്: 
വിഷുദിവസവും പടക്കം പൊട്ടിയിട്ടുണ്ട്,വിഷുവിന്റെ പടക്കം പൊട്ടുന്നത് വായിക്കാൻ,
തുറക്കുക,

November 28, 2011

പീഡനം വരുന്ന വഴികൾ


                                  ടീവിയിൽ ‘റിയാലിറ്റി ഷോ, കോമഡി ഷോ’ ആദിയായവ അരങ്ങ് തകർക്കുന്നതിന് മുൻപുള്ള ഒരു സുവർണ്ണകാലം. അക്കാലത്ത് തീപാറുന്ന മത്സരങ്ങൾ നടന്നിരുന്നത് വിദ്യാലയങ്ങളിലെ യുവജനോത്സവ വേദികളിലായിരുന്നു. മത്സരാർത്ഥികൾക്ക് ഗ്രെയ്ഡുകൾ നൽകിയിട്ട് കൂടുതൽ‌പേരെ സന്തോഷിപ്പിക്കുന്ന കാലത്തിനു മുൻപ്, ഒന്നാം സ്ഥാനം നേടാനായി കുട്ടികൾ അരങ്ങിൽ കളിക്കുമ്പോൾ രക്ഷിതാക്കൾ അണിയറയിൽ കളിക്കുന്നുണ്ടാവും. കൂടുതൽ പോയിന്റ് നേടിയ കുട്ടി ‘കലാതിലകം’ ആയി സിനിമയിലേക്ക് കയറുമ്പോൾ കൂടുതൽ പോയിന്റ് നേടിയ ജില്ല, സ്വർണ്ണക്കപ്പുമായി ആർത്തുവിളിച്ച് നടക്കുന്ന കാലം.
    
                               വിദ്യാർത്ഥികളിൽ ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനകൾ വെളിയിലേക്ക് ചാടുന്നത് ഇത്തരം യുവജനോത്സവമേളകളിലാണ്. എന്നാൽ വിദ്യാർത്ഥികളെക്കാൾ രക്ഷിതാക്കളുടെ മത്സരമായി മാറുന്ന രംഗമാണ് പലയിടത്തും കാണപ്പെട്ടത്. ഏതാനും ചില സ്റ്റേജ് ഐറ്റങ്ങളിൽ വിദ്യാർത്ഥികൾക്ക് ഒരു പങ്കും ഇല്ലാതെ അവ പൂർണ്ണമായും മറ്റുവല്ലവരുടെയും കഴിവിനെ എടുത്ത് കാണിക്കുന്നത് ആയിരുന്നു. അതുകൊണ്ടാവാം ‘ടാബ്ലോ, ഫാൻസി ഡ്രസ്സ്’ തുടങ്ങിയ നിറം പകർന്ന, കാണികളെ സന്തോഷിപ്പിച്ച, ഐറ്റങ്ങൾ യുവജനോത്സവങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടത്. അതോടൊപ്പം ചില ഐറ്റങ്ങൾ പുത്തനായി വന്നുചേർന്നിട്ടും ഉണ്ട്.

                             ഫാൻസി ഡ്രസ്സ് അതായത് ‘പ്രശ്ചന്നവേഷം’ വളരെ മുൻപ്, സ്ക്കൂൾ കായികമേളയോടൊപ്പമായിരുന്നു നടന്നത്. ഹൈസ്ക്കൂളിലും കോളേജിലും പഠിക്കുന്നകാലത്ത്, ‘സ്പോട്സ്’ നടക്കുമ്പോൾ അതിൽ താല്പര്യം കുറഞ്ഞ എന്നെപോലുള്ളവർ കാത്തിരുന്നത്, ഓട്ടത്തിനും ചാട്ടത്തിനും ഇടയിൽ കടന്ന്‌വരുന്ന പ്രശ്ചന്നവേഷധാരികളെ ആയിരുന്നു. കുഷ്ഠരോഗിയും ഭിക്ഷക്കാരിയും ന്യൂസ്‌പേപ്പർ‌ബോയിയും സംന്യാസിയും കല്ല്യാണപ്പെണ്ണും ഗ്രൌണ്ടിൽ കടന്നുവന്നാൽ അത് ഒറിജിനൽ ആണോ മത്സരവേഷമാണോ എന്ന് നമ്മൾ സംശയിക്കാറുണ്ട്. അങ്ങനെയുള്ള ഈ വേഷപ്പകർച്ച നേരെ യുവജനോത്സവ വേദിയിലെ സ്റ്റേജിലേക്ക് കടന്നുവന്നപ്പോൾ ആവേശത്തോടെ എല്ലാവരും അവയെ സ്വാഗതം ചെയ്തു.

                              ആദ്യകാലത്ത് ഫാൻസിഡ്രസ്സ് ആൺ‌കുട്ടികൾക്കും പെൺ‌കുട്ടികൾക്കും വേറെ വേറെ മത്സരങ്ങളായിരുന്നു ഉണ്ടായത്. ഫാൻസിഡ്രസ്സ് മത്സരത്തിന്റെ സുവർണ്ണകാലമായിരുന്നു അന്ന്; ആൺകുട്ടികളെല്ലാം പെണ്ണായി വേഷം മാറും, പെൺ‌കുട്ടികളെല്ലാം ആണായും വേഷം മാറും. പോലീസുകാരനും കുഷ്ഠരോഗിയും പാവവേഷവും നോട്ടെണ്ണുന്ന ഹാജിയാരും ഭ്രാന്തിത്തള്ളയും ഭിക്ഷക്കാരിയും അംഗവൈകല്യമുള്ളവരും റോബോട്ടുകളും വീരപ്പനും ഡയാനയും ബാർബിയും കൃഷിക്കാരനും സ്റ്റേജിൽ നിറഞ്ഞാടി. ആൺ‌കുട്ടികളുടെ വേഷത്തിൽ എടുത്തുപറയേണ്ടത്, മാറുമറക്കാതെ കുനിഞ്ഞ് വടികുത്തി നടക്കുന്ന വൃദ്ധയുടെ വേഷം ആയിരുന്നു.

                              വേഷമണിഞ്ഞ് വരുന്നത് ‘വിദ്യാർത്ഥിയാണോ’ അല്ല ‘വിദ്യാർത്ഥിനിയാണോ’ എന്ന സംശയം ചിലപ്പോൾ പന്തയത്തിൽ‌പോലും എത്തിച്ചേരാറുണ്ട്. ഒരിക്കൽ പ്രായമുള്ള മുസ്ലിം വൃദ്ധന്റെ വേഷമണിഞ്ഞ് സ്വന്തം അമ്മയോടൊപ്പം ഇരിക്കുന്നത് പെൺ‌കുട്ടിയാണെന്നറിയാതെ ചില ആൺകുട്ടികൾ‌വന്ന് ‘നീയെന്താടാ വേഷം‌കെട്ടി ഇവിടെയിരിക്കുന്നത്?’ എന്ന്‌പറഞ്ഞ് കൈപിടിച്ചു വലിച്ചതും അത് പെൺ‌കുട്ടിയാണെന്നറിഞ്ഞപ്പോൾ അവർ ഓടിരക്ഷപ്പെട്ടതുമായ സംഭവം അണിയറയിൽ നടന്നിട്ടുണ്ട്. അതുപോലെ ‘ആൺകുട്ടികളുടെ മത്സരത്തിൽ പങ്കെടുത്ത’, അംഗവൈകല്യം ബാധിച്ച് ഒരുകാൽ സ്വാധീനമില്ലാത്ത പെൺകുട്ടിയായി സ്റ്റേജിൽ വന്നത് ശരിക്കും പെൺകുട്ടിതന്നെയാണെന്ന് പറഞ്ഞ അദ്ധ്യാപകരുടെ തർക്കം, ഒടുവിൽ വേഷമഴിക്കുന്നിടത്ത് എത്തിയിട്ട് ആൺ‌കുട്ടിയെകണ്ട് തീർത്ത സംഭവവും ഉണ്ടായിരുന്നു.
                           
                             ഇന്നത്തെ കുട്ടികൾക്ക് ഇതെല്ലാം ടീ.വി.യിലെ കോമഡി ഷോകളിൽ കാണാൻ കഴിയും. കോമഡി ഷോകളുടെ പ്രധാന ആകർഷണം തന്നെ പെൺ‌വേഷം കെട്ടിയാടുന്ന പുരുഷന്മാരാണല്ലൊ. പെണ്ണായി വേഷം കെട്ടിയ പുരുഷന്മാരെ കാണുമ്പോൾ എന്റെ മനസ്സിൽ ഓടിയെത്തുന്നത് വർഷങ്ങൾക്ക് മുൻപ് ഒരു ആൺ‌കുട്ടി പെൺ‌വേഷം കെട്ടി വേദിയിൽ വന്നതാണ്.
                            വിട്ടിൽ‌നിന്നും അകലെയാണെങ്കിലും അദ്ധ്യാപകരെ ആദരിക്കാനും ബഹുമാനിക്കാനും നന്നായി അറിയുന്ന ശിഷ്യഗണങ്ങളെ പഠിപ്പിച്ച്‌കൊണ്ടിരിക്കുമ്പോഴാണ്, വിഖ്യാതമായ ആൺ‌പള്ളിക്കൂടത്തിലേക്ക് ട്രാൻ‌സ്ഫർ ചോദിച്ച് വാങ്ങിയത്. കാരണം ഒന്നേയുള്ളൂ; യാത്രാദൂരം പകുതിയായി കുറയും. അങ്ങിനെ ആൺ‌പള്ളിക്കൂടത്തിലെ ആൺ‌കുട്ടികളെ പഠിപ്പിക്കുന്ന കാലം. അദ്ധ്യാപകർക്ക് വിദ്യാർത്ഥികളെ പഠിപ്പിക്കാനും സ്വയം പഠിക്കാനും കഴിയുന്നത് ഇവിടെ വെച്ചാണ്. സത്യം പറഞ്ഞാൽ ഇവിടെയുള്ള വിദ്യാർത്ഥികളെ എനിക്ക് ഇത്തിരി ഭയം ഉണ്ടായിരുന്നു. ഒൻപതാം ക്ലാസ് മുതൽ എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപികമാരെക്കാൾ ഉയരം ഉണ്ടാവും; അതോടൊപ്പം തലതെറിച്ച സ്വഭാവം കൂടി ഉണ്ടായാൽ? പഠിപ്പിക്കുക എന്നത് ശരിക്കും ഒരു അഭ്യാസം തന്നെ ആയിരുന്നു. എന്നാൽ പഠനം ഒഴികെയുള്ള എല്ലാ കാര്യത്തിനും ഇവിടെയുള്ള ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ തയ്യാറാണ്.

                            അക്കാലത്ത് കണ്ണൂർ‌ജില്ലയിലെ സർക്കാർ സ്ക്കൂളുകളിൽ ‘ഹെഡ്’ ആയിവരുന്നത് മിക്കവാറും അന്യജില്ലക്കാരായിരുന്നു. കണ്ണൂർ ജില്ലക്കാർ പി.എസ്.സി. എഴുതി ജോലിനേടുന്നതിൽ പിൻ‌നിരയിലാവുമ്പോൾ തെക്കൻ കേരളത്തിലുള്ളവർ അന്നും ഇന്നും മുൻ‌നിരയിലുണ്ടായിരുന്നു. ബോയ്സ് ഹൈസ്ക്കൂളിൽ ഞാൻ ചേർന്നതിന്റെ അടുത്ത വർഷം പുതിയതായി പ്രമോഷൻ ലഭിച്ച ഒരു തിരുവനന്തപുരക്കാരി നമ്മുടെ ‘ഹെഡ്‌മിസ്ട്രസ്സ്’ ആയി വന്നുചേർന്നു. ദേശീയപാതക്കും റെയിൽ‌പാളത്തിനും ഇടയിൽ കിടന്ന് വീർപ്പുമുട്ടുന്ന നമ്മുടെ വിദ്യാലയത്തെ, അവർ വന്നനാൾതൊട്ട് മാറ്റിമറിക്കാൻ തുടങ്ങി.

                            അതിന്റെ ആദ്യപടിയായി തൊട്ടടുത്ത പള്ളിയിലെ ഗാനമേളട്രൂപ്പിലെ അംഗങ്ങളായ നമ്മുടെ വിദ്യാർത്ഥികൾ ശ്രുതിമധുരമായി ആലപിച്ചിരുന്ന പ്രാർത്ഥനയും ദേശിയഗാനവും നിർത്തലാക്കി. ആൺ‌കുട്ടികളല്ലെ, അവർ പാടെണ്ട, പഠിച്ചാൽ മതിയെന്ന് ഓർഡർ. പിന്നെ തൊട്ടടുത്ത തിങ്കളാഴ്ച മീറ്റിംഗിന് കണ്ണൂരിൽ പോയി ഉച്ചക്ക് തിരിച്ചുവന്നപ്പോൾ ഹെഡ്‌ടീച്ചർ ഒരു വിശേഷപ്പെട്ട വസ്തു കൊണ്ടുവന്നു,
‘ഒരുമീറ്റർ നീളമുള്ള ചൂരൽ’!
അദ്ധ്യാപകരുടെ മുന്നിൽ‌വെച്ച് ട്രെയ്ഡ് മാർക്കുള്ള കവർ പൊളിച്ച് ചൂരൽ വെളിയിലെടുത്തത് കണ്ടപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി. എന്നിട്ട് ഒരു പ്രഖ്യാപനം,
“ഇതുകൊണ്ട് ഇവിടത്തെ ആൺ‌പിള്ളേരെ മാത്രമല്ല, അദ്ധ്യാപകരെയും ഞാൻ നേരെയാക്കും”

                            അങ്ങനെ നേരെയാക്കാനുള്ള പരിശ്രമം നടന്നുകൊണ്ടിരിക്കെ യുവജനോത്സവം ആഗതമായി. അതുവരെ അദ്ധ്യാപകരെ പേടിച്ച് അമർന്നിരിക്കുന്ന വിദ്യാർത്ഥികൾ അല്പം സ്വതന്ത്രവായു ശ്വസിക്കുന്നത് ഇത്തരം അവസരങ്ങളിലാണല്ലൊ. ആൺ‌കുട്ടികളാണെങ്കിലും എല്ലാ ഐറ്റത്തിനും അവർ പങ്കെടുക്കും. ആർക്കും ആദ്ധ്യാപകരുടെ സഹായം ആവശ്യമില്ല.
യുവജനോത്സവ ദിനം,,, രണ്ടാം നാൾ,,,
സ്റ്റേജിൽ ഡാൻസ്, പാട്ട്, മോണോആക്റ്റ്, മിമിക്രി, ആദിയായവ നടന്നുകൊണ്ടിരിക്കെ അറിയിപ്പ് വന്നു,
അടുത്തത് ഫാൻസിഡ്രസ്സ്,,, അതായത് പ്രശ്ചന്നവേഷം;
അണിയറയിൽ വേഷങ്ങൾ അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്,
ആൺകുട്ടികളുടെ മാത്രം സ്ക്കൂളായതിനാൽ ഞങ്ങൾ അദ്ധ്യാപികമാർക്ക് അണിയറയിലേക്ക് പ്രവേശനം ഇല്ല. മുൻപ് ആൺ പെൺ ഇടകലർന്ന സ്ക്കൂളിലായപ്പോൾ യൂത്ത് ഫസ്റ്റിവെൽ വന്നാൽ എനിക്ക് വിശ്രമിക്കാൻ സമയം ലഭിക്കാറില്ല. ആഘോഷം കഴിഞ്ഞതിന്റെ പിറ്റേദിവസം ആശുപത്രിയിൽ അഡ്‌മിറ്റാവുന്ന ശീലവും എനിക്കുണ്ട്. എന്നാൽ ഇവിടെ അണിയറയുടെ പരിസരത്ത്‌കൂടി നടക്കുന്ന പണി മാത്രമാണ് ഇപ്പോൾ ഞങ്ങൾക്കുള്ളത്.  

വേഷങ്ങൾ ഓരോന്നായി സ്റ്റേജിൽ വരാൻ തുടങ്ങി,
മിക്കവാറും ഭിക്ഷക്കാർ,, ക്ഷയരോഗി,,, കാണാൻ അത്ര രസമൊന്നുമില്ല.
പിന്നെ പുസ്തകഭാരവുമായി ഒരു സ്ക്കൂൾ‌വിദ്യാർത്ഥി,
പിന്നെ മത്സ്യതൊഴിലാളി ഒരു കൂട്ട മീനുമായി വന്നു, പിന്നാലെ കുടനന്നാക്കുന്നവനും,
പിന്നീട് വന്ന വേഷം കണ്ടപ്പോൾ കാണികളെല്ലാം ഒന്നിച്ചെഴുന്നേറ്റ് കൈയ്യടിച്ചു, വന്നത്,,,
ഒരു ഭിക്ഷക്കാരി,,, ഒക്കത്തൊരു കുഞ്ഞ്,,, അല്ല കുഞ്ഞിന്റെ വലിപ്പമുള്ള ഒരു പാവയാണ്,
അവൾ മുഷിഞ്ഞ സാരിയുടെ തുമ്പ്‌കൊണ്ട് പൊതിഞ്ഞ കുഞ്ഞിനെ പാട്ടുപാടി മുലയൂട്ടാൻ ശ്രമിക്കുകയാണ്,,,
“വാവോ,,, വാവ,, കരയല്ലെ, എന്റെ പൊന്നല്ലെ,,, വാവ പാലുകുടിച്ചോ,,,”
ഇങ്ങനെ പോകുന്നു ഡയലോഗുകൾ; ശരിക്കും ഒരു ഭിക്ഷക്കാരി പെണ്ണ്, അതിനിടയിൽ അവൾ പണത്തിനായി കൈനീട്ടി യാചിക്കുന്നുമുണ്ട്.
ഇവിടെ ഒരു കാര്യം പറയാനുണ്ട്; അണ്ണാച്ചികളും അവരോടൊപ്പം ഇന്ന് സാധാരണയായി പറയുന്ന ‘അണ്ണാച്ചി’ എന്നൊരു വാക്കും കണ്ണൂർ ജില്ലയിൽ കടന്നുവരുന്നതിന് മുൻപുള്ള കാലമാണ്, അത്‌കൊണ്ട് ഭിക്ഷയാചിക്കുന്ന സ്ത്രീയെ, അവൾ തമിഴത്തി ആയാലും, ‘ഭിക്ഷക്കാരി’ എന്ന് മാത്രമാണ് വിളിക്കുന്നതും പറയുന്നതും
ഉഗ്രൻ വേഷവും അഭിനയവും’ അദ്ധ്യാപകർ ഒന്നടങ്കം പറഞ്ഞു, ‘ഒന്നാസ്ഥാനം അവന് തന്നെ’.
“പത്താം ക്ലാസ്സിലെ കുട്ടിയാണ്”
ഒരു സഹപ്രവർത്തകൻ പറഞ്ഞു,
ഇത്രക്ക് നന്നായി വേഷം കെട്ടിയവനെ ഒന്ന് നേരിട്ട് കാണണമല്ലൊ, ഞങ്ങൾ ചില അദ്ധ്യാപികമാർ അവൻ സ്റ്റേജിൽ നിന്ന് വെളിയിൽ വന്നപ്പോൾ അടുത്തേക്ക് നടന്നു. പെൺ‌വേഷം കെട്ടിയവൻ കൈയിലുള്ള പാവയെ തൊട്ടടുത്ത മേശപ്പുറത്ത് വെച്ച് അദ്ധ്യാപകരെ നോക്കിയൊന്ന് ചിരിച്ചു. അപ്പോഴാണ് കുറേയേറെ സഹപാഠികൾ അവനെ സമീപിച്ചത്, അവർ വന്ന ഉടനെ ഒരു ചോദ്യം,
“എടാ നീയാണോ പെണ്ണായി വന്നത്?”
മറുപടി പറയാൻ ഭിക്ഷക്കാരി വായതുറക്കുന്നതിന് മുൻപ് അത് സംഭവിച്ചു,
കൂട്ടത്തിൽ ഒരുത്തന്റെ കൈ നീണ്ടുവന്ന് മാറിലൊരു പിടുത്തം, അത് കണ്ട് മറ്റൊരുത്തൻ പിൻ‌വശം പിടിച്ചുഞെക്കി. പിന്നെ ഓരോ ഭാഗങ്ങളായി ആൺകുട്ടികൾ പിടിച്ചുവലിച്ച് സാരിയും ബ്ലൌസും കീറാൻ തുടങ്ങി, ബ്ലൌസിനുള്ളിൽ നിന്ന് പഞ്ഞികൾ വെളിയിലേക്ക് ചാടി. അപ്രതീക്ഷിതമായി പീഡനരംഗം കണ്ടുനിന്ന അദ്ധ്യാപികമാർ ഞെട്ടി. ശിഷ്യന്മാരെ പിടിച്ചുമാറ്റുന്നതിന് മുൻപ് പെണ്ണായി വേഷംകെട്ടിയവൻ ഓടാൻ തുടങ്ങി, പിന്നാലെ പതിനഞ്ചോളം ആൺകുട്ടികളും; സ്റ്റേജിന് മുന്നിലൂടെ, ക്ലാസ് മുറികളിലൂടെ ഓഫീസ് വരാന്തയിലൂടെ,,,
കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ‌കൊണ്ട് ശരീരം മറക്കാൻ ശ്രമിക്കുന്ന സ്ത്രീയുടെ പിന്നാലെ ഒരുപറ്റം വിദ്യാർത്ഥികൾ ഓടുന്നത്‌കണ്ട് യുവജനോത്സവത്തിലെ കാണികളായ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും അന്തം‌വിട്ടു. രക്ഷപ്പെടാൻ പഴുത് കാണാതെ ഓടുന്നവൻ ഒടുവിൽ ഓടിക്കയറിയത് അരവാതിലിന്റെ അടിയിലൂടെ നമ്മുടെ ഹെഡ്‌മിസ്ട്രസിന്റെ മുറിയിൽ!!!
“ടീച്ചറേ ഞാൻ,,,”
“ആരാ നീ?”
ബഹളം കേട്ട് ചൂരലെടുക്കാൻ തുനിഞ്ഞ നമ്മുടെ ഹെഡ്‌ടീച്ചർക്ക് ഒന്നും മനസ്സിലായില്ല. വെളിയിലെ ശിഷ്യഗണങ്ങൾ ഇര രക്ഷപ്പെട്ടതറിഞ്ഞ് വാതിലിന്റെ മുന്നിൽ വന്ന് കുനിഞ്ഞും ഏന്തിവലിഞ്ഞും നോക്കാൻ തുടങ്ങി; മാളത്തിലൊളിച്ച ഇരയെ എത്തിനോക്കുന്ന ചെന്നായകളെപോലെ,,, അകത്ത് പ്രവേശിക്കാൻ ആർക്കും ധൈര്യം പോര.
“ടീച്ചറെ ഞാൻ ഈ സ്ക്കൂളിലെ പത്താം ക്ലാസ്സിലെ കുട്ടിയാണ്, ഫാൻസി ഡ്രസ്സിന് മത്സരിച്ചതാ,,, അവരൊക്കെ എന്നെ പിടിച്ച് വലിക്കുന്നു,,”
“ഫാൻസി ഡ്രസ്സിന് ഈ വേഷമോ?”
“ഞാനൊരു ഭിക്ഷക്കാരിയായി വേഷം കെട്ടിയതാ”
“മോനേ, ഈ ലോകത്ത് എന്തെല്ലാം വേഷങ്ങൾ കെടക്കുന്നുണ്ട്? എന്നിട്ട് നിനക്ക് സാരിയും ബ്ലൌസുമിട്ട പെൺ‌വേഷമല്ലാതെ മറ്റൊന്നും കെട്ടാൻ തോന്നിയില്ലെ?”
ഹെഡ്‌മിസ്ട്രസ് പറഞ്ഞതൊന്നും മനസ്സിലാവാതെ മുറിയുടെ ഒരു മൂലയിൽ പേടിച്ച്‌വിറച്ച് നമ്മുടെശിഷ്യൻ നിൽക്കുകയാണ്.  ചൂരലുമായി വെളിയിലേക്കിറങ്ങുമ്പോൾ നമ്മുടെ ഹെഡ്‌ടീച്ചർ അവനെനോക്കി വീണ്ടും പറഞ്ഞു,
“പെണ്ണാവണമെന്നില്ല,,, പെൺ‌വേഷം കെട്ടിയാലും മറ്റുള്ളവർ ഉപദ്രവിക്കും”

April 10, 2011

വിലയേറിയ ഒരു ‘വൊട്ട്’

                         കണ്ണൂർ ജില്ലയുടെ വടക്കൻ‌മേഖലയിൽ, സാംസ്ക്കാരികമായും സാമൂഹ്യപരമായും ഉന്നതനിലവാരമുള്ള ഒരു ഗ്രാമത്തിലെ ഹൈസ്ക്കൂൾ. അവിടെയാണ് വർഷങ്ങൾക്ക് മുൻപ് പി.എസ്.സി കനിഞ്ഞനുഗ്രഹിച്ച നേരത്ത്, അദ്ധ്യാപന സർവ്വീസിൽ കയറിപ്പറ്റിയത്. ജോലി ലഭിച്ച ഉടനെ ആയതിനാൽ, ആവേശം‌മൂത്ത് സിലബസിലുള്ളതിനെക്കാൾ കൂടുതൽ പഠിപ്പിക്കുകയും ഒപ്പം പഠിക്കുകയും ചെയ്യുന്ന ഒരു കാലം.

ജോലിയിൽ പ്രവേശിച്ച് ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ അതാ വരുന്നു,,,
നിയമസഭാ തെരഞ്ഞെടുപ്പ്.
                        വോട്ടുള്ളവർക്ക് മാത്രമല്ല, വോട്ടില്ലാത്ത കുട്ടികൾക്കും തെരഞ്ഞെടുപ്പ് ‘പനി’ പിടിപെട്ട്, ചൂട് വർദ്ധിക്കാൻ തുടങ്ങി. (അന്ന് വോട്ട് ചെയ്യാൻ വയസ്സ് 21 ആവണം) നേതാക്കൾക്കും പൊതുജനങ്ങൾക്കും, നമ്മുടെ കേരളത്തിൽ നടക്കാൻ പോകുന്ന അസംബ്ലി തെരഞ്ഞെടുപ്പ് എന്നൊരു ചിന്ത മാത്രം. സമ്മതിദാനം പെട്ടിയിലാക്കേണ്ട ചുമതല അദ്ധ്യാപകരുടേത് കൂടിയായതിനാൽ, അക്കാലത്ത് ഞങ്ങൾ എല്ലാവരും അതിനു തയ്യാറാണ്. (ഇന്ന് സർക്കാർ ജീവനക്കാരിൽ പലരും ഈ ഡ്യൂട്ടി ഭയപ്പെടുന്നുണ്ട്) രാഷ്ട്രീയ ആവേശം നാട്ടുകാർക്ക് മാത്രമല്ല, അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൂടിയുണ്ട്. അങ്ങനെ തെരഞ്ഞെടുപ്പിന്റെ ചൂട് വർദ്ധിച്ച് വർദ്ധിച്ച് തർമ്മോമീറ്ററിന്റെ മുകളറ്റം പൊട്ടിച്ച്, രസം പുറത്ത്‘ചാടുന്ന’ കാലം.

                           സ്ഥനാർത്ഥികൾ വീടുകൾ‌തോറും കയറിയിറങ്ങുന്ന ക്രമത്തിൽ വിദ്യാലയങ്ങളിലും മറ്റുള്ള പൊതുസ്ഥാപനങ്ങളിലും കയറിയിറങ്ങാറുണ്ട്. അവർക്ക് കിട്ടിയാലൊരു വിലയേറിയ വോട്ട്, പോയാലൊരു വെറുംവാക്ക്. നമ്മുടെ ഹൈസ്ക്കൂളിൽ വരുന്നവരെ സ്വീകരിക്കാനും പരിചയപ്പെടുത്താനും അദ്ധ്യാപകർ തന്നെ മുന്നിലുണ്ടാവും. ഏത് പാർട്ടി വന്നാലും കൊടിയുടെ നിറവും ഡിസൈനും നോക്കാതെ അദ്ധ്യാപകരെല്ലാം അവരെ സ്വീകരിക്കും. പിന്നീട് സ്റ്റാഫ്‌റൂമിൽ വന്ന് നേതാവിന്റെ വക ചെറിയ ഒരു പ്രസംഗത്തിനുശേഷം വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കും. ജയിച്ചതിനുശേഷം സ്ക്കൂളിനുവേണ്ടി ചെയ്യാൻ‌പോകുന്ന ‘സംഭവങ്ങളുടെ’ ഒരു ലിസ്റ്റ് മുന്നിൽ‌നിരത്തി ഞങ്ങളെ പ്രലോഭിപ്പിക്കും. തുടർന്ന് അദ്ധ്യാപകരെല്ലാം അപ്പോൾ വന്ന അവർക്ക് വോട്ട് ചെയ്യാമെന്ന് ഉറപ്പ് നൽകും. ആരും എതിര് പറയാത്തതിനാൽ സന്തോഷപൂർവ്വം നെതാവ് സ്ക്കൂൾ വിട്ട് അടുത്ത സൈറ്റിലേക്ക് പോകും.

തെരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപ്,
അതാ എന്റെ സ്ക്കൂളിൽ വരുന്നു 
ഒരു സ്ഥാനാർത്ഥി
ഒറിജിനൽ സ്ഥാനാർത്ഥി,,, കൂടെ നാലഞ്ച് അകമ്പടിക്കാരും
                         സ്റ്റാഫ്‌റൂമിൽ കടന്നുവന്ന സ്ഥാനാർത്ഥിയെ അദ്ധ്യാപകരിൽ ചിലർ സ്വീകരിച്ചാനയിച്ച് മറ്റുള്ളവർക്ക് പരിചയപ്പെടുത്തി. ഭാവി MLA ആവുമെന്ന് പ്രതീക്ഷിക്കുന്ന ആ ചെറുപ്പക്കാരൻ മുഖത്ത് ഉഗ്രൻ ചിരി ഫിറ്റ് ചെയ്ത് എല്ലാവരെയും കൈകൂപ്പി വണങ്ങിയശേഷം ലഘുവായ ഒരു പ്രസംഗം നടത്തി. അതിവിദൂരമല്ലാത്ത ഭാവിയിൽ നമ്മുടെ വിദ്യാലയത്തിന് കൈവരാൻ പോകുന്ന നേട്ടങ്ങളുടെ ശ്രേണികൾ,,, 
അദ്ദേഹം പറഞ്ഞ വാക്കുകൾ കേട്ട് ഞാൻ രോമാഞ്ചമണിഞ്ഞു.
                           പ്രസംഗത്തിനുശേഷം അദ്ദേഹം അദ്ധ്യാപകരുടെ സമീപം വന്ന് കൈകൂപ്പിക്കൊണ്ട് വോട്ടിന് അഭ്യർത്ഥിക്കാൻ തുടങ്ങി. അങ്ങനെ വോട്ട് അഭ്യർത്ഥിക്കുന്ന സ്ഥാനാർത്ഥിക്ക്, അദ്ദേഹത്തിന്റെതായ ചിഹ്നത്തിൽ വോട്ട് ചെയ്യാമെന്ന് ഓരോരുത്തരായി ഉറപ്പ് നൽകിയപ്പോൾ നമ്മുടെ സ്റ്റാഫ്‌റൂമിൽ സന്തോഷം അലതല്ലി.

                           സ്ഥാനാർത്ഥി പുരുഷന്മാരുടെ ഊഴം കഴിഞ്ഞ് സ്ത്രീകളുടെ സമീപത്ത് വന്നു. അദ്ദേഹം വോട്ട് അഭ്യർത്ഥിക്കാനായി സമീപത്ത് വരുമ്പോൾ‌തന്നെ അദ്ധ്യാപികമാർ എഴുന്നേറ്റ് കൈകൂപ്പി.  അങ്ങനെ ഏറ്റവും ഒടുവിലാണ് എന്റെ സമീപം വന്നത്. ഏറ്റവും ഒടുവിൽ അവിടെ ചേർന്നതും ഏറ്റവും പ്രായം കുറഞ്ഞതിനാലും, ഏറ്റവും ഒടുവിലാണ് എന്റെ സ്ഥാനം; മാത്രമല്ല ക്ലാസ്സ്‌ചാർജ്ജും. സ്ഥാനാർത്ഥി ചിരിച്ച്‌കൊണ്ട് എന്നോട് പറഞ്ഞു,
“ടീച്ചറെ എല്ലാവരും എനിക്ക് വോട്ട് ചെയ്യാമെന്ന് പറഞ്ഞു, നിങ്ങളും എനിക്ക് വോട്ട് ചെയ്യണം”
“ഇല്ല, ഞാൻ നിങ്ങൾക്ക് വോട്ട് ചെയ്യില്ല”
പെട്ടെന്ന് രംഗമാകെ കലങ്ങിമറിഞ്ഞു,
അതുവരെ എല്ലാവരുടെയും മുഖത്ത് കാണപ്പെട്ട ചിരി ഒന്നിച്ച് മായാൻ തുടങ്ങി,,,
അന്തരീക്ഷം ആകെ മഴക്കാർ മൂടി നിശബ്ദം.

                           ദീർഘനാളത്തെ പൊതുജനസേവനത്തിനിടയിൽ ‘നിങ്ങൾക്ക് വോട്ട് ചെയ്യില്ല’ എന്നൊരു വാക്ക് നേരിട്ട് കേട്ടപ്പോൾ സ്ഥാനാർത്ഥിയെക്കാൾ ഞെട്ടിയത്, കൂടെയുള്ള ചെറുതും വലുതുമായ നേതാക്കളായിരിക്കാം. ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ ഏറ്റവും പിന്നിൽ‌നിന്ന, ഇത്തിരി പ്രായം‌കൂടിയ ഒരു വ്യക്തി മുന്നിൽ വന്ന് എന്നോട് പറഞ്ഞു,
“അതെന്താ ടീച്ചറെ അങ്ങനെ പറഞ്ഞത്?”
“നിങ്ങളുടെ സ്ഥാനാർത്ഥിക്ക് ഞാൻ വോട്ട് ചെയ്യില്ല’, എന്നാണ് പറഞ്ഞത്,”
“വോട്ട് ചോദിക്കാനുള്ള അവകാശം സ്ഥാനാർത്ഥികൾക്ക് ഉണ്ട്. എന്നാലും ഈ ഇലൿഷൻ‌സമയത്ത് സ്ഥാനാർത്ഥിയോട് ‘വോട്ട് തരില്ല’ എന്ന് നേരിട്ട് പറഞ്ഞത് അത്ര ശരിയായില്ല”

                           അവർക്കാകെ ഒരു വല്ലായ്മ, എന്തോ അരുതാത്തത് സംഭവിച്ചമട്ടിൽ അവരെല്ലാം അന്യോന്യം നോക്കി. ആ നേരത്ത് ഇതെല്ലാം കണ്ടുകൊണ്ടിരുന്ന നമ്മുടെ സീനിയർ അസിസ്റ്റന്റ് മുന്നിൽ‌വന്ന് അവരോട് പറയാൻ തുടങ്ങി,  
“ഈ ടീച്ചർ നിങ്ങൾക്ക് വോട്ട് ചെയ്യില്ല,,, വെറുതെ എന്തിനാ വോട്ട് ചോദിച്ചത്?”
അവർ ആശ്ചര്യപ്പെട്ട് നിൽക്കെ മാസ്റ്റർ ബാക്കികൂടി പറഞ്ഞു,
“ടീച്ചർ വോട്ട് ചെയ്യേണ്ടത് ഇവിടെ നിങ്ങൾക്കോ നിങ്ങളുടെ എതിർ സ്ഥാനാർത്ഥിക്കോ അല്ല, അവരുടെ വോട്ട് കണ്ണൂർ ജില്ലയിൽ മറ്റൊരു മണ്ഡലത്തിലാണ്”
അപ്പോഴുണ്ടായ കൂട്ടച്ചിരിക്കിടയിൽ സ്ഥാനാർത്ഥി പറഞ്ഞു,
“വോട്ട് ചെയ്യില്ല എന്ന് പറഞ്ഞപ്പോൾ ടീച്ചർ ഇത്രയും അകലെനിന്ന് വരികയാണെന്ന് ഞാൻ അറിഞ്ഞില്ല. ഇവിടെയുള്ള അദ്ധ്യാപകരെല്ലാം ഇവിടത്തുകാരാണെന്ന് ചിന്തിച്ചുപോയി”

July 5, 2010

ബയോളജി ടീച്ചറെ പേടിച്ച് ,,,

മുൻ‌കുറിപ്പ്:

1, ഒരു ടീച്ചറാൽ നിർമ്മിതമായ ഈ നർമ്മത്തിലെ പ്രധാന കഥാപാത്രമാണ് മൂത്രം. അതിനാൽ ആ പേര് പലപ്പോഴായി പറയേണ്ടി വരും എന്ന് ഇതിനാൽ അറിയിക്കുന്നു.

2, വിദ്യാലയത്തിലെ ക്ലാസ്‌മുറിയിൽവെച്ച് ഏറ്റവും കൂടുതൽ തവണ മൂത്രം എന്ന വാക്ക് പറയേണ്ടിവരുന്നത് ജീവശാസ്ത്രം (ബയോളജി) അദ്ധ്യാപകർക്ക് ആയിരിക്കും. രണ്ടാം സ്ഥാനം ഒന്നാം ക്ലാസ്സിലെ ടീച്ചർക്ക് കൊടുക്കുന്നതായിരിക്കും അത്യുത്തമം.

3, മാന്യന്മാർ എന്ന് വെറുതെ ധരിച്ചിരിക്കുന്നവർ പരസ്യമായി പറയാത്ത പല വാക്കുകളും ആശയങ്ങളും ബയോളജി ടീച്ചർ വർഷം‌തോറും പറയുന്നു. ഉദാ:- മൂത്രാശയം, ആമാശയം, പിത്താശയം, അണ്ഡാശയം, ഗർഭാശയം, മലാശയം, … മതിയായോ?

4, ഇത്തരം ആശയങ്ങൾ മാത്രമല്ല; ജീവശാസ്ത്രപരമായ മറ്റു പലതും ഞങ്ങൾ ജീവശാസ്ത്രികൾ പരസ്യമായി പറയും. വായനക്കാരെ പേടിച്ച് ഇപ്പോൾ ഇത്ര മാത്രം അറിയിക്കുന്നു.

5, തൊട്ട്‌മുൻപ് എഴുതി പോസ്റ്റിയ സംഭവം (കൊല്ലുന്ന ടീച്ചർ) നടന്ന് ഏതാനും വർഷം കഴിഞ്ഞാണ് ഈ സംഭവം നടക്കുന്നത്.

6, വേദി ഞാൻ പഠിപ്പിച്ചിരുന്ന എന്റെത് ആയിരുന്ന എനിക്ക് പ്രീയപ്പെട്ട സർക്കാർ വിദ്യാലയം.

… എല്ലാരും സമ്മതം തന്നല്ലൊ; ഇനി ഞാൻ തുടങ്ങട്ടെ?,,,


അദ്ധ്യാപകർക്ക് സർവീസ് കൂടുന്നതിനനുസരിച്ച് ശമ്പളനിരക്ക് ഉയരുന്നതോടൊപ്പം പഠിപ്പിക്കുന്ന വിദ്യാലയത്തിൽ‌ ക്ലാസ്സ്കയറ്റം കൂടി ലഭിക്കും. അതായത് മുൻപേ വന്നവർ മൂപ്പ് കൂടി കൂടി പുറത്തായാൽ, ഒന്നാം‌തരത്തിലെ ടീച്ചർ രണ്ടിലും, പിന്നെ മൂന്നിലും ആയി അങ്ങനെയങ്ങനെ മേലോട്ട് ഉയരും.

ഹൈസ്ക്കൂളാണെങ്കിൽ എട്ടാം തരക്കാരൻ ഒൻപതിലും പിന്നെ പത്തിലും പഠിപ്പിക്കേണ്ടി വരും. പലപ്പോഴും വർഷങ്ങളായി പഴയ ‘ആശയഘടന’ പഠിപ്പിക്കുന്ന തലമൂത്ത അദ്ധ്യാപകർ ഘടന മാറിയതറിയാതെ പഴയ അവയവത്തെ വീണ്ടുംവീണ്ടും വരച്ച് പത്താം തരത്തിൽ പഠിപ്പിക്കുമ്പോൾ; പുത്തൻ ഘടനയോടെ പുതിയതായി ജോയിൻ ചെയ്തവരെ പത്താം തരത്തിന്റെ വരാന്തയിൽ വരാൻപോലും അവർ അനുവദിക്കില്ല.

,,, എന്റെ സ്വന്തം പഞ്ചായത്തിനു സമീപമുള്ള ഹൈസ്ക്കൂളിൽ ‘ട്രാൻസ്ഫർ’ ആയി വന്ന ‘ബയോളജി അദ്ധ്യാപിക ആയ’ എനിക്ക്­മേലെ; ആദ്യമേ മുതിർന്ന രണ്ട് ബയോളജി ഉള്ളതിനാൽ എട്ടാം തരത്തിലെ എട്ട് ഡിവിഷനുകളും എന്റെ തലയിൽ ചാർത്തി അവർ ഒൻപതും പത്തും പങ്കിട്ടു. ക്ലാസ് ചാർജ്ജായി ലാസ്റ്റ് ക്ലാസ്സ് ‘8H’ എല്ലാവരും കാൺകെ സ്റ്റേജിൽ എനിക്കായി വിട്ടുതന്നു. ഇതിൽ ഒരു മാറ്റം വരുത്താൻ ഏഷണി ഭീഷണി പാരവെപ്പ് ആദിയായവ നടത്തിയിട്ടും, നോ രക്ഷ.

ഇന്ന് കാലത്തിനൊത്ത് വിദ്യാലയങ്ങൾ മാറിയെങ്കിലും അന്ന് മൂത്തവർ ചൊല്ലും വാക്കിന് മറുവാക്കില്ല.

വർഷങ്ങൾ കഴിഞ്ഞു, ക്ലാസ് ചാർജ്ജ് ‘8H’ ൽ നിന്ന് ‘8A’ യിലേക്ക് മാറി. കുട്ടികൾ മാറുന്നുണ്ടെങ്കിലും ഞാൻ പഠിപ്പിക്കേണ്ട എന്റെ ക്ലാസ്സിന് ഒരു മാറ്റവും ഇല്ല. പ്രമോഷൻ വീട്ടിനടുത്തേക്ക് ട്രാൻസ്ഫർ എന്നിവ വെച്ച്‌നീട്ടി കൊതിപ്പിച്ചിട്ടും സീനിയർ ബയോളജികൾ രണ്ടും സ്ക്കൂൾ വിട്ടുപോകാൻ തയ്യാറാവാത്തതിനാൽ പത്താംതരം പലപ്പോഴായി നോക്കിയിരിക്കാറുള്ള എനിക്ക് കൊതി സഹിക്കാൻ പറ്റാതായി.


സ്വന്തം ബന്ധുക്കളെയും മക്കളെയും കൂടാതെ പൂർവ്വശിഷ്യകളുടെ മക്കളെയും പഠിപ്പിച്ചിരുന്ന ഒരു അപൂർവ്വ അദ്ധ്യാപികയാണ് ഞാൻ, എന്ന് ഞാൻ‌തന്നെ പറയുന്നു. എന്റെ സ്ക്കൂളിൽതന്നെ പഠിക്കുന്ന എന്റെ മൂത്ത മകൾ എട്ടിൽ‌നിന്ന് പത്താം തരത്തിൽ എത്തി. ഇളയ മകൾ എട്ടാം തരത്തിൽ ചേർന്നു.

...മകൾക്ക് പത്തിലേക്ക് ക്ലാസ്‌കയറ്റം കിട്ടിയിട്ടും ‘മകളുടെ അമ്മ’ എട്ടിൽ തന്നെ;

…ആരായാലും ഇതു സഹിക്കുമോ,,,?



എന്റെ മുഖ്യശത്രു സീനിയർമോസ്റ്റ് ബയോളജി ടീച്ചറാണ്. എന്നോട് തീർക്കാൻ പറ്റാത്തതൊക്കെ ക്ലാസ്സിൽ‌വെച്ച് അവർ മകൾക്കിട്ട് കൊടുക്കും. അത് അടി കൊടുക്കാൻ ചാൻസില്ലാത്തതിനാൽ പലതരം ഡയലോഗുകളിലൂടെയാണെന്ന് മാത്രം.

ഉദാ:- “എനിക്ക് ഇരുപത്തിയെട്ട് കൊല്ലം സർവ്വീസായി; നിന്റെ അമ്മയ്ക്ക് എന്റെയത്ര സർവ്വീസില്ല, കേട്ടോ,,,”.

എന്നിട്ട് മകളോട് പറഞ്ഞത് സ്റ്റാഫ്‌റൂമിൽ വന്ന് എല്ലാവരുടെയും മുന്നിൽ‌വെച്ച് ടീച്ചർ‌തന്നെ എന്നെനോക്കി കമന്റ് പറയും.

എന്നാൽ സ്ക്കൂളിൽ നിന്ന് കിട്ടിയതൊക്കെ മക്കൾ നേരെ ‘വീട്ടിലെത്തിച്ച് കുടുംബകലഹം ഉണ്ടാക്കും’ എന്ന് വിശ്വസിച്ചങ്കിൽ ആ ധാരണ തിരുത്താം. “സ്ക്കൂളിലെ കാര്യം വീട്ടിലും, വീട്ടിലെ കാര്യം സ്ക്കൂളിലും പറയാൻ പാടില്ല” എന്ന് നമ്മുടെ പിള്ളമാസ്റ്റർ രണ്ട്‌പേരെയും ഫീഷണിപ്പെടുത്തിയതിനാൽ സ്ക്കൂളിൽ നടക്കുന്നതിന്റെ റണ്ണിംഗ് കമന്ററിയൊന്നും വീട്ടിലെത്താറില്ല.(പിള്ളമാഷ് എല്ലാ ടീച്ചേർസിന്റെ പിള്ളേരെയും ഭീഷണിപ്പെടുത്താറുണ്ട്, അദ്ദേഹത്തിന്റെ സ്വന്തമായ രണ്ട് മക്കളടക്കം)


പത്താം ക്ലാസ്സിലേക്ക് അടുത്ത കാലത്തൊന്നും പ്രമോഷൻ കിട്ടാൻ സാദ്ധ്യതയില്ലെന്ന് തോന്നിയ ഞാൻ അടുത്ത സ്റ്റാഫ്‌മീറ്റിംഗിൽ പൊട്ടിത്തെറിച്ചു,

“അടുത്ത് നടന്നെത്താവുന്ന ദൂരത്തിൽ വേറെ സ്ക്കൂൾ ഉണ്ടായിട്ടും ഞാൻ എന്റെ സ്ക്കൂളിൽതന്നെ മക്കളെ ചേർത്തത് അവരെ എനിക്ക്‌തന്നെ ബയോളജി പഠിപ്പിക്കാൻ വേണ്ടിയാണ്. അതുകൊണ്ട് മകൾ പഠിക്കുന്ന പത്താം ക്ലാസ്സിൽ എനിക്ക് തന്നെ ബയോളജി പഠിപ്പിക്കണം”

ഒടുവിൽ എന്റെ ആവശ്യം പരിഗണിച്ച് എനിക്ക് മൂത്തവൾ പഠിക്കുന്ന പത്താം തരം‘A’യിൽ പ്രവേശനം നൽകി; എങ്കിലും എട്ടാം തരം മൊത്തത്തിൽ ഞാൻ തന്നെ പഠിപ്പിക്കണം. എട്ടിലെ കുട്ടിയായി എന്റെ ഇളയ മകൾ ഉണ്ട്; അവളുടെ (8A) ക്ലാസ്ടീച്ചർ കൂടിയാണ്, അമ്മയായ ഞാൻ. ആ ക്ലാസ്സിൽ ആ അദ്ധ്യയനവർഷം ആദ്യമായി ചൂരൽ പ്രയോഗിച്ചത് എന്റെ മകളെ അടിച്ചുകൊണ്ടായിരുന്നു. അന്നത്തെ ആ സുവർണ്ണകാലത്ത് അടികൊള്ളാത്തവരായി ചുരുക്കം ചില വിദ്യാർത്ഥികൾ മാത്രമേ കാണുകയുള്ളു.


അന്ന് എട്ടാം ക്ലാസ്സിലെ ആറ് ഡിവിഷനുകൾ (A-F) പ്രവർത്തിച്ചത് ഒരു താൽക്കാലിക ഷെഡ്ഡിൽ ആയിരുന്നു. തെങ്ങോലകൾ പ്രധാന ഐറ്റം ആയ ഓലഷെഡ്ഡ് ആണെങ്കിലും ഓടിട്ട നാല് ചുമരുള്ള ക്ലാസ്സിനെക്കാൾ വളരെ സൌകര്യമുള്ളത്. അടക്കുകയും തുറക്കുകയും വേണ്ട. മുകൾ‌ഭാഗത്ത് മുളകെട്ടി ഓലമേഞ്ഞത്; അതുപോലെ ഇടത്തും വലത്തും ഓലയും മുളയും ചേർന്ന തുളയുള്ള പാർട്ടീഷൻ വാൾ. ക്ലാസ്സിന്റെ പിന്നിലൂടെയും മുന്നിലൂടെയും അകത്തു കടക്കാം. പിന്നെ വളരെ പ്രധാനപ്പെട്ട കാര്യം, എന്റെ വിദ്യാലയത്തിൽ ചോർച്ച തീരെയില്ലാത്തതും പൊട്ടാത്ത സിമന്റ് തറയുള്ളതുമായ ക്ലാസ്സ്‌മുറികൾ ഈ ഓലഷെഡ്ഡിൽ മാത്രമാണ്.

അദ്ധ്യാപകരും വിദ്യാർത്ഥികളും പോയിക്കഴിഞ്ഞാൽ മതിലും കാവൽക്കാരും ഇല്ലാത്ത സ്ക്കൂളിന്റെയും ഓലഷെഡ്ഡിന്റെയും സംരക്ഷണം മുഴുവൻ, നാട്ടുകാരും കാക്കകളും പൂച്ചകളും പട്ടികളും ചേർന്ന് ഏറ്റെടുക്കും.

ഈ ഓലഷെഡ്ഡിലുള്ള ഒരെട്ടിനെ അടുത്ത എട്ടിൽ‌നിന്ന് വേർതിരിക്കുന്നത് മുളയും ഓലയും ചേർന്ന മറയാണ്. ഒരു ക്ലാസ്സിൽ ഇരിക്കുന്നവർക്ക് അടുത്ത ക്ലാസ്സുകാരെ കാണാനാവില്ലെങ്കിലും നേരെ നിൽക്കുന്ന അദ്ധ്യാപകർക്കും സ്റ്റാന്റപ്പിൽ ആയ പിൻബെഞ്ചുകാരായ ചില വിദ്യാർത്ഥികൾക്കും തൊട്ടടുത്ത ക്ലാസ്സുകാരുമായി ആശയവിനിമയം നടത്താം.

സിനിമയിൽ അദ്ധ്യാപകനായ ഇന്നസന്റ് തൊട്ടടുത്ത ക്ലാസ്സിലെ ടീച്ചറുമായി ചേർന്ന് കേട്ടെഴുത്ത് നടത്തി ആശയവിനിമയം നടത്തിയത് പോലെ ‘ഒന്ന്’ ഇവിടെയും ആവാം;

“,,,കേൾക്കുന്നുണ്ടോ,,,?”

“,,,പറഞ്ഞോളൂ,,,”

“,,,അച്ഛനുണ്ടോ,,,?”

“,,,കിടപ്പിലാണ്,,,”

“,,,അമ്മയുണ്ടോ,,,?”

“,,,……………,,,”

എന്നാൽ ഞങ്ങളുടെ ഈ പള്ളിക്കൂടത്തിൽ ഇങ്ങനെയൊരു ഒളിഞ്ഞിരുന്ന് ആശയവിനിമയത്തിന്റെ ആവശ്യം വരാറില്ല. സർക്കാർ ഹൈസ്ക്കൂൾ ആയതിനാൽ പി.എസ്.സി. യുടെയും ട്രാൻസ്ഫറിന്റെയും അനുഗ്രഹം കിട്ടി ഇവിടെയെത്തുമ്പോൾ പലരുടേയും ഇളയകുഞ്ഞിനെ ഒന്നാം ക്ലാസ്സിൽ ചേർക്കാനായിട്ടുണ്ടാവും. അതുകൊണ്ട് പ്രേമിക്കുന്നവർ ഡൈവോഴ്സ് കാര്യം കൂടി പരിഗണിക്കേണ്ടി വരും.

,,,

എട്ടാം ക്ലാസ്സ് സ്ക്കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ പിന്നിലാണെങ്കിലും നാട്ടുകാരുടെ എളുപ്പവഴി അതിന്റെ പിന്നിലൂടെയാണ്. ഏതാനും മാസങ്ങളിലെ പരിശീലനം നൽകിയപ്പോൾ വിദ്യാർത്ഥികൾ ക്ലാസ്സിൽ ശ്രദ്ധിക്കാൻ തുടങ്ങി. പഠിപ്പിക്കുന്ന ടീച്ചറുടെ കണ്ണ് ക്ലാസ്സിനു വേളിയിൽ ഫോക്കസ് ചെയ്താൽ, വിദ്യാർത്ഥികളുടെ എൺപത്തിനാല് കണ്ണുകളും ആ സ്പോട്ടിലേക്ക് നീങ്ങും എന്ന് തിരിച്ചറിഞ്ഞ ഞാൻ കുട്ടികൾ എഴുതുമ്പോൾ മാത്രം പുറത്ത് നോക്കാൻ തുടങ്ങി.

പകുതി ഓപ്പൺ‌എയർ ആയ ക്ലാസ്സിൽ അനുവാദം ചോദിക്കാതെ കടന്നുവരുന്ന ചിലരുണ്ട്. ഒന്നാം സ്ഥാനം വണ്ട്; മുളകളിൽ ദ്വാരം ഉണ്ടാക്കി ചില കരിവണ്ടുകൾ അതിനകത്തേക്ക് കയറിപ്പോവുന്നത് കാണാറുണ്ട്. ഉള്ളിൽ കടന്ന വണ്ട് എന്ത് പരിപാടിയാണ് ഒപ്പിക്കുന്നത് എന്ന് ഒരു ബയോളജി ടീച്ചറായിട്ടും എനിക്ക് ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.

പിന്നെ അണ്ണാൻ, എലി, പല്ലി, പാറ്റ ആദിയായ അപൂർവ്വം ചിലരും മേൽ‌ത്തട്ടിലൂടെ കടന്നുപോകാറുണ്ട്.

ക്ലാസ്സിന്റെ മുന്നിലിരിക്കുകയും നിൽക്കുകയും ചെയ്യുന്ന ഞാൻ ഈ വക ജീവികൾ മേൽത്തട്ടിലെ ഓലകൾക്കിടയിലൂടെ പോയാലും അറിഞ്ഞ ഭാവം കാണിക്കാറില്ല. കാരണം ഞാനൊരാൾ മേലോട്ട് നോക്കിയാൽ ഉടൻ കുട്ടികളും നോക്കും. വിലയേറിയ അഞ്ച് മിനിട്ട് നഷ്ടമായിരിക്കും ഫലം.


… ഒരു വെള്ളിയാഴ്ച ഓലഷെഡ്ഡിന്റെ ഒരറ്റത്തുള്ള ‘8F’ൽ രണ്ടാമത്തെ പിരീഡ്…

… ഒരു ബയോളജി ക്ലാസ്…

… പഠിപ്പിക്കുന്നത് ഞാൻ…

ജീവശാസ്ത്ര അദ്ധ്യായങ്ങളുടെ പേജുകൾ ഓരോന്നായി മറിഞ്ഞു; അങ്ങനെ വിവിധ ജന്തുക്കളുടെ ശരീര പ്രവർത്തനങ്ങൾ പഠിക്കാൻ തുടങ്ങി; ദഹനം, ശ്വസനം, രക്തപര്യയനം, ഒക്കെ കഴിഞ്ഞ് വിസർജ്ജനത്തിൽ എത്തി.

അമീബ മുതൽ എല്ലാ ജന്തുക്കളും വിസർജ്ജനം നടത്തുന്നുണ്ടെന്നും അത് വളരെ അത്യാവശ്യമാണെന്നും വിവരിച്ച ശേഷം മനുഷ്യന്റെ വിസർജ്ജനത്തിൽ എത്തി. പ്രധാന വിസർജ്ജന അവയവമായ വൃക്കകളുടെ ഘടന യുടെ ചാർട്ട് തൂക്കി, ചിത്രം ബോർഡിൽ വരച്ചപ്പോഴാണ് ഒരുത്തന് സംശയം വന്നത്,

“ടീച്ചറെ ഇത് നമ്മുടെ കിഡ്നിയല്ലെ?”

നോക്കണേ എന്റെ ശിഷ്യന്റെ അറിവ്!

അവർക്ക് കിഡ്നി പണ്ടേ പരിചയം ഉണ്ട്; എന്നാൽ മാതൃഭാഷയിലെ വൃക്ക അറിയില്ല. അങ്ങനെ കിഡ്‌നിയുടെ-വൃക്കയുടെ, ഘടനയും പ്രവർത്തനവും വിവരിച്ചശേഷം ഞാൻ അവരോട് ബോർഡിൽ വരച്ചത് നോക്കി സ്വന്തം പുസ്തകത്തിൽ വരക്കാൻ പറഞ്ഞു. എല്ലാവരും പെൻസിൽ ചെത്തി കൂർപ്പിച്ച്, നോട്ട് പുസ്തകം തുറന്ന് വരക്കാൻ തുടങ്ങി.

പണ്ടെത്തെ അധ്യയനരീതി അതാണല്ലൊ;


കുട്ടികൾ ചിത്രംവര തുടങ്ങിയാൽ അവർക്കിടയിൽ ചുറ്റിയടിക്കുന്ന സ്വഭാവം എനിക്കുണ്ട്; ക്ലാസ്സിന്റെ പിന്നിലൂടെ നടന്ന് ഓരോരുത്തരെയും തലോടിയിട്ട് പുസ്തകത്തിലെ വര നോക്കി തെറ്റുകൾ പറഞ്ഞ്‌കൊടുത്ത് തിരുത്തിക്കും. ഇതിനിടയിൽ കുട്ടികളെ ശ്രദ്ധിക്കുന്നതോടൊപ്പം പരിസരനിരീക്ഷണം നടത്തുകയും ചെയ്യും. അങ്ങനെ നടന്ന് നാലുപാടും നിരീക്ഷിച്ച ശേഷം ക്ലാസ്സിന്റെ പിന്നിൽ‌വന്ന് മേലോട്ട് നോക്കിയപ്പോഴാണ്, ഞെട്ടിക്കുന്ന ഒരു കാഴ്ച കണ്ടത്!!!

ഒരു പാമ്പ്…

അസ്സൽ മഞ്ഞനിറത്തിലൊരു ചേര…

ക്ലാസ്സിനു മുൻ‌വശത്ത്, എന്റെ ഇരിപ്പിടത്തിന് തൊട്ടുമുകളിൽ, മേൽക്കൂരയിലൂടെ, മോന്തായത്തിലൂടെ, ഇഴഞ്ഞ് നീങ്ങുന്നു…

…ഞാനൊരു ജീവശാസ്ത്രം അദ്ധ്യാപികയല്ലെ?

…ഇങ്ങനെയെത്ര ജീവികളെ കണ്ടതാണ്!

അണ്ണാനും എലിയും പല്ലിയും മേൽക്കൂരയിൽ ഓടിക്കളിച്ചാലും അത് കുട്ടികൾ അറിയില്ല. അതുപോലെ ഈ പാമ്പും ഓലകൾക്കിടയിലൂടെ, മുളകൾക്കിടയിലൂടെ ഇഴഞ്ഞിഴഞ്ഞ് പുറത്ത് പോയിക്കൊള്ളും. താഴെവീണാൽ അവിടെയിരിപ്പുണ്ടെങ്കിൽ, ടീച്ചറുടെ തലയിലായാലും കുട്ടികളുടെ തലയിലാവില്ല. എട്ടാം ക്ലാസ്സ് ABCDE പിന്നിട്ട ശേഷം, അറ്റത്തുള്ള Fൽ എത്തിച്ചേർന്നതായിരിക്കാം. മറ്റാരും കാണാത്തത് കണ്ടുപിടിക്കുന്ന ഈ സ്വഭാവം എനിക്ക് പണ്ടേയുള്ളതാണ്.

കുട്ടികളോട് കാര്യം പറയണോ? ‘തലക്കുമുകളിൽ ഒരു പാമ്പുണ്ട്, എഴുന്നേറ്റ് പുറത്തുപോകണം’ എന്ന് പറയേണ്ടതാമസം എല്ലാവരും പേടിച്ച് ഓടും. ആ ബഹളത്തിനിടയിൽ ചിലപ്പോൾ പാമ്പ് താഴെ വീണാലോ? കുട്ടികളെ പാമ്പ് കാര്യം അറിയിക്കാതെ, അവരുടെ തലക്കുമുകളിൽ പാമ്പുണ്ടെന്ന് അറിയാതെ അവർ ചിത്രം‌വര തുടർന്നു.

എന്നാൽ എനിക്കാകെ പ്രശ്നമായി,,,

പാമ്പ് ഇഴഞ്ഞുനീങ്ങി ബോർഡിനു തൊട്ടുമുകളിൽ ഒരു വലിയ മുളയിൽ ചുറ്റിയിട്ട് ഒരേ നില്പാണ്. ഇടയ്ക്കിടെ ടീച്ചറായ എന്നെ എന്തോ സംശയം ചോദിക്കാനെന്നപോലെ നോക്കുന്നുമുണ്ട്. കുട്ടികളുടെ തലയിൽ വീഴാനിടയില്ലെങ്കിലും അങ്ങനെയൊരു പാമ്പ് അവിടെ കിടക്കുമ്പോൾ ക്ലാസ്സിന് മുന്നിൽ ബോർഡിനു സമീപം ഞാനെങ്ങനെ പോകും? പാമ്പ് ഇഴഞ്ഞുനീങ്ങി ഓലമറയിലൂടെ താഴോട്ടിറങ്ങി പോയാൽ പ്രശ്നം തീരും. എന്നാൽ ഇവിടെ ഇഴഞ്ഞു നീങ്ങുന്നത് പാമ്പിനുപകരം സമയമാണ്.


ശിഷ്യന്മാർ ഓരോരുത്തരായി ചിത്രം വരച്ചുകഴിഞ്ഞ് വിളിച്ചുപറയാൻ തുടങ്ങി,

“ടീച്ചറെ നമ്മള് വരച്ച് കഴിഞ്ഞു”

“എല്ലാവരും വരച്ചു തീരട്ടെ”

ക്ലാസ്സിന്റെ പിന്നിൽ‌നിന്നും പാമ്പിന്റെ ചലനം നിരീക്ഷിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

വിദ്യാർത്ഥികൾ എന്നെയോ പാമ്പിനെയോ കാണുന്നില്ലെങ്കിലും അവർക്ക് പിന്നിൽ നിന്ന്‌കൊണ്ട് ഞാൻ പാമ്പിനെത്തന്നെ നോക്കുകയാണ്. മുന്നിൽ ബോർഡിനു സമീപം പോകാനുള്ളധൈര്യം എന്നിൽ‌നിന്നും ചോർന്നുപോയി.

,,,

പെട്ടെന്ന്…വളരെ പെട്ടെന്ന്,,,

അത് സംഭവിച്ചു,,,

ക്ലാസ്സിനു മുന്നിൽ ബോർഡിനുസമീപം,,,

പാമ്പ് മൂത്രമൊഴിക്കുന്നു,,,ഒരു പെരുമഴപോലെ,,,

തുറന്ന ക്ലാസ്സിൽ അദ്ധ്യാപികയും 42വിദ്യാർത്ഥികളും നോക്കിനിൽക്കെ,,, ഒരു പാമ്പ്, ഒന്നും രണ്ടും കാര്യങ്ങൾ ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു… ഒപ്പം ദുർഗന്ധവും.

അനുവാദത്തിനു കാത്തുനിൽക്കാതെ നാൽ‌പ്പത്തിരണ്ട് വിദ്യാർത്ഥികളും വെളിയിലേക്കോടിയിട്ടും ഞാൻ ക്ലാസ്സിന്റെ പിന്നിൽ നിന്നുകൊണ്ട് ഈ അപൂർവ്വ ദൃശ്യം വീക്ഷിക്കുകയാണ്.

അങ്ങനെ അന്തം‌വിട്ട് നോക്കിനിൽക്കുന്ന എന്റെ സമീപം, അടുത്ത ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പിള്ളമാസ്റ്റർ വന്ന് ചോദിച്ചു,

“ടീച്ചറേ എന്ത് പറ്റീ?”

“അത് ടീച്ചർ വിസർജ്ജനം പഠിപ്പിക്കുമ്പോൾ പാമ്പ് വിസർജ്ജനം നടത്തിയതാ”

ഞാൻ പറയുന്നതിനു പകരം ശിഷ്യന്മാർ എല്ലാവരും‌ചേർന്ന് ഒന്നിച്ച് മറുപടി നൽകി.


കുട്ടികളുടെ ദേഹത്ത് മൂത്രാഭിഷേകം നടന്നില്ലെങ്കിലും അവരെല്ലാം റ്റോയ്‌ലറ്റിലും കിണറ്റിൻ‌കരയിലും ദേഹശുദ്ധി വരുത്താൻ പോയി. അവർ അറിയിച്ചതനുസരിച്ച് ക്ലാസ് വൃത്തിയാക്കാനായി നമ്മുടെ പ്യൂൺ കുട്ടിയമ്മ സ്വന്തം ചൂലുമായി പ്രവേശനം ചെയ്തപ്പോൾ, സഹായിക്കാൻ ഏതാനും ശിഷ്യന്മാർ ബക്കെറ്റുമെടുത്ത് പൂഴിവാരാൻ തയ്യാറായി.

ഇത്രയൊക്കെ പൊടിപൂരം നടന്നപ്പോൾ രണ്ട് അത്ഭുതങ്ങൾ നടന്നത് ഞാൻ ശ്രദ്ധിച്ചു,

ഒന്ന്, മറ്റു ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ആരും പുറത്തിറങ്ങിയില്ല. (അങ്ങനെയൊരു അച്ചടക്കം വളർത്തിയിരുന്നു)

രണ്ട്, അനുവാദമില്ലാതെ ക്ലാസ്സിൽകയറി ഒന്നും രണ്ടും നടത്തിയ പാമ്പ് എവിടെയോ പോയി ഒളിച്ചു.


പതിനൊന്നര, ഇന്റർ‌വെൽ മണിയടിച്ചു; ഞാൻ ക്ലാസ്സിൽ നിന്നും സ്റ്റാഫ്‌റൂമിൽ എത്തി. എന്നെ കണ്ട ഉടനെ പിള്ള മാസ്റ്റർ എല്ലാവരും കേൾക്കെ വിളിച്ച്‌പറഞ്ഞു,

“അദ്ധ്യാപകരെ പേടിച്ച് ചില കുട്ടികൾ ക്ലാസ്സിൽ മൂത്രമൊഴിക്കാറുണ്ട്; ഇവിടെ പഠിപ്പിക്കുന്നത് ബയോളജി ടീച്ചറാണെന്നറിഞ്ഞപ്പോൾ, ക്ലാസ്സിൽ കയ്യറിവന്ന ഒരു പാവം‌പാമ്പ്‌, പേടിച്ച് മൂത്രമൊഴിച്ചുപോയി”