“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

November 21, 2009

സ്ക്കൂള്‍ അടക്കുമ്പോള്‍




                            സ്ക്കൂള്‍ അടക്കുന്ന കാര്യമാണ് ഇവിടെ പറയുന്നത്. എന്ന് വെച്ചാല്‍, കുട്ടികളുടെ കുറവ് കാരണം സ്ഥിരമായി അടച്ചുപൂട്ടുന്ന കാര്യമല്ല; രാവിലെ തുറന്ന ‘സ്ക്കൂളിന്റെ വാതില്‍‘ വൈകുന്നേരം അടക്കുന്നതിനെ പറ്റിയാണ് നമ്മുടെ ഇന്നത്തെ ചിന്താവിഷയം. സ്ക്കൂള്‍ അടക്കേണ്ടത് എങ്ങനെയാണെന്ന കാര്യത്തില്‍ ഇപ്പോള്‍ സര്‍ക്കാരിന് സംശയം തുടങ്ങിയിരിക്കയാണ്. നമ്മുടെ കേന്ദ്രം പറയുന്നു,... ‘പുറത്തേക്ക് തുറന്ന വാതില്‍ അകത്തോട്ട് തള്ളിയടക്കണം’ എന്ന്. അപ്പോള്‍ നമ്മള്‍ മലയാളികള്‍ പറയുന്നു,... ‘അകത്തേക്ക് തുറന്ന വാതില്‍ പുറത്തേക്ക് വലിച്ചടക്കണം’ എന്ന്. തച്ചുശാസ്ത്രവിധിപ്രകാരം ആയിരിക്കാം, ‘മലയാളിഭവനങ്ങളുടെയും സ്ഥാപനങ്ങളുടെയും പുറം‌വാതിലുകളെല്ലാംതന്നെ അകത്തോട്ട് തുറക്കുന്നവയാണ്’. അകത്തുള്ള വാതിലെല്ലാം അടിച്ച്പൊളിച്ച് പുറത്താക്കിയ ശേഷം പഠിപ്പിച്ചാല്‍ മതിയെന്ന് വിധിക്കുന്നത് കോടതിയാണ്.

                           ഈ കോടതി കാരണം അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ മര്യാദക്കൊന്ന് പെരുമാറാന്‍ പറ്റാതായി. അദ്ധ്യാപകര്‍ക്ക് നേരെ, ഇപ്പോള്‍ ഭീഷണി വരുന്നത് കോടതി ഉത്തരവായിട്ടാണ്. 
‘സ്ക്കൂളിലെത്തിയാല്‍ വിദ്യാര്‍ത്ഥികളെ മഴയും വെയിലും കൊള്ളാന്‍ അനുവദിക്കരുത്.
കൂടുതല്‍ സമയം പഠിപ്പിക്കരുത്.
പ്രത്യേക വാഹനത്തില്‍ പ്രത്യേക സീറ്റിലിരുത്തി സ്ക്കൂളിലും വീട്ടിലും എത്തിക്കണം. പുസ്തകഭാരം കുട്ടികള്‍ ചുമക്കാന്‍ പാടില്ല.
പരീക്ഷകള്‍ പാടില്ല.
ഹോം വര്‍ക്ക് (ഗൃഹപാഠം) പാടില്ല. (അത് ഉണ്ടെങ്കില്‍‌തന്നെ കുട്ടികളെകൊണ്ട് ചെയ്യിക്കരുത്)
ഒരിക്കലും അടിക്കാനോ ശാസിക്കാനോ പാടില്ല.
വിശന്നിരിക്കാന്‍ പാടില്ല.
അസംബ്ലി നടക്കുമ്പോള്‍ വെയിലുണ്ടെങ്കില്‍ കുടപിടിച്ച് കൊടുക്കണം.
ഓടിക്കാനോ ചാടിക്കാനോ പാടില്ല.
വെള്ളത്തില്‍ ഇറക്കാന്‍ പാടില്ല. (വിദ്യാര്‍ത്ഥികളെ വെള്ളത്തിലിറക്കാതെ നീന്താന്‍ പഠിപ്പിക്കണം)
                     
                         സാധാരണ ദേഷ്യം വന്നാല്‍ ടീച്ചേര്‍സ് കൈത്തരിപ്പ് മാറ്റിയത്, കൂട്ടത്തില്‍ പാവത്തെ പിടിച്ച് തല്ലിയിട്ടും ചെവിക്ക് പിടിച്ചിട്ടും ആയിരുന്നു. ഈ കോടതി കാരണം ആ അവകാശമാണ് ഇപ്പോള്‍ നഷ്ടമായത്.

                        ഇനി കാര്യത്തിലേക്ക് കടക്കാം. നമ്മുടെ സ്ക്കൂള്‍ രാവിലെ അശ്രദ്ധയോടെ തുറന്നാലും വൈകുന്നേരം അടക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. ഓരോ ക്ലാസ്മുറിയിലും കയറി ‘ഒന്ന് നോക്കിയിട്ടു വേണം വാതില്‍ വലിച്ചടക്കാന്‍ . എല്ലാ കാര്യവും വളരെ ശ്രദ്ധിച്ചാലും ഒരു ദിവസത്തെ ചെറിയ അശ്രദ്ധ ചിലപ്പോള്‍ വലിയ ദുരന്തത്തിന് ഇടയാക്കാം. വലിയ പ്രശ്നങ്ങള്‍ ഉണ്ടായില്ലെങ്കിലും ചില സംഭവങ്ങള്‍ മാത്രം ഇവിടെ പറയാം.

(1)   ക്ലാസ്സ് മുറികള്‍ ഓരോന്നായി അടക്കാന്‍ പോയ പ്യൂണ്‍ ഒന്‍പതാം ക്ലാസ്സില്‍ ഒളിച്ചിരിക്കുന്ന ഒരു പെണ്‍‌കുട്ടിയെയും ഒരു ആണ്‍കുട്ടിയെയും ഹെഡ്‌മാസ്റ്റരുടെ മുന്നില്‍ ഹാജരാക്കുന്നു. മാസ്റ്റര്‍ അവരെ നന്നായി ഒന്നു നോക്കി. ആണ്‍‌കുട്ടി ആകെ പരിഭ്രമിച്ചിരിക്കുന്നു; പെണ്‍‌കുട്ടിക്ക് ഒരു ചമ്മലും ഇല്ല. അവളെ ഭീഷണിപ്പെടുത്തിയിട്ടും ഒരക്ഷരം പറയുന്നില്ല. എന്നാല്‍ ആണ്‍‌കുട്ടി പേടിച്ച് വിറച്ച് പറയുന്നു,
“സാര്‍ ഇവള്‍ എന്നോട് ക്ലാസ്സിലെ എല്ലാവരും പോയാല്‍ അവിടെ ഇരിക്കണം എന്ന് പറഞ്ഞു, അവള്‍ക്കെന്തോ പറയാനുണ്ട് പോലും”
“എന്നിട്ട് വല്ലതും പറഞ്ഞോ?” ഹെഡ് ചൂരല്‍ വീശി ചോദിച്ചു.
“അവള്‍ എന്തൊക്കെയോ ചെയ്യാന്‍ പറയ്ന്ന് അപ്പോഴേക്കും വാതിലടക്കാന്‍ ആള് വന്നു. സാര്‍ ഞാനൊന്നും ചെയ്തില്ല”
                           നല്ല വളര്‍ച്ചയുള്ളവനാണെങ്കിലും അവന് ബുദ്ധി വികാസം പ്രാപിച്ചിട്ടില്ല. വളരെ നേരത്തെ ചോദ്യം ചെയ്യലിനു ശേഷം രണ്ട്‌പേരെയും ഭീഷണിപ്പെടുത്തി വിട്ടു. ‘ഇവിടെ പെണ്‍കുട്ടി ഏതോ സിനിമയോ സീരിയലോ കണ്ടത് സഹപാഠികളെല്ലാം പോയ നേരത്ത് പരീക്ഷിക്കുകയാണ്’.

(2)     ഒരു കാലത്ത് എന്റെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഒരു അദ്ധ്യാപകന്റെ നിയന്ത്രണത്തില്‍, വിദ്യാര്‍ത്ഥികള്‍ പച്ചക്കറികൃഷി നടത്തിയിരുന്നു.  അതിന്റെ പരിചരണം മുഴുവന്‍ ബയോളജി ടീച്ചറായ ഞാനും ചില വിദ്യാര്‍ത്ഥികളും ആയിരുന്നു. ആ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ എന്റെ മകളാണ്. സ്വന്തം മക്കളുടെ കൂടെ ടീച്ചറുടെ മകളെയും പച്ചക്കറി നടാനും വെള്ളം ഒഴിക്കാനും അയക്കുന്നത്‌കൊണ്ട് ആയിരിക്കാം, രക്ഷിതാക്കള്‍ക്കൊന്നും പരാതി ഉണ്ടായില്ല. ഒഴിവ് സമയത്തും ക്ലാസ് കഴിഞ്ഞ് വൈകുന്നേരവും, കുട്ടികളും ഞാനും ചേര്‍ന്ന് പച്ചക്കറി തോട്ടത്തില്‍ കയ്പ്പക്ക(പാവക്ക) പൊതിയുകയോ ചീരയിലെ പുഴുക്കളെ നശിപ്പിക്കുകയോ ചെയ്യുന്നുണ്ടാവും.
                        ഒരു ദിവസം പച്ചക്കറിതോട്ടത്തില്‍ ചുറ്റിക്കറങ്ങി സമയം പോയത് അറിഞ്ഞില്ല. അഞ്ച്മണി ആയപ്പോള്‍ വീട്ടിലേക്ക് പോകാനായി കുട്ടികള്‍ തൊട്ടടുത്ത ക്ലാസ്സില്‍‌പോയി പുസ്തകബാഗ് എടുത്ത് വന്നു. ‘അവരുടെ ക്ലാസ്സ് മുറികള്‍ ഓലമേഞ്ഞ താല്‍ക്കാലിക ഷെഡ്ഡാണ്’. അതിനു പിറകിലായി മുന്നില്‍നിന്നും കാണാത്ത ഇടത്താണ് നമ്മുടെ പച്ചക്കറി തോട്ടം. ഞാനും കുട്ടികളും (എല്ലാവരും പെണ്‍‌കുട്ടികളാണ്; ആ കൂട്ടത്തില്‍ മകളും ഉണ്ട്) ക്ലാസ്സുകള്‍ക്കിടയിലൂടെ നടന്ന് മുന്നിലുള്ള സ്റ്റാഫ്‌റൂമിനു മുന്നില്‍ എത്തി. ഒരു നിമിഷം കുട്ടികള്‍ എല്ലാവരും ഒന്നിച്ച് പറഞ്ഞു,
“അല്ല ടീച്ചറെ സ്കൂള്‍ പൂട്ടി എല്ലാവരും പോയല്ലൊ; ടീച്ചറുടെ ബാഗ് എടുക്കെണ്ടെ?”
പറഞ്ഞത് ശരിയാണ്; ടീച്ചറും ആറ് കുട്ടികളും നില്‍ക്കുന്നത് അടഞ്ഞ വാതിലുകളുടെ മുന്നിലാണ്. ഓഫീസ്, സ്റ്റാഫ്റൂം, ലാബ്, ലൈബ്രറി, ക്ലാസ്മുറികള്‍ തുടങ്ങിയവയെല്ലാം അടച്ചുപൂട്ടി ഹെഡ്‌മിസ്ട്രസ്സ് അടക്കം എല്ലാവരും സ്ഥലം വിട്ടിരിക്കുന്നു. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ എല്ലാവരും ചേര്‍ന്ന് കൂട്ടച്ചിരിയായി.
“ടീച്ചര്‍ക്ക് ബസ്സിന് പോകാന്‍ പൈസ വേണ്ടെ?; ടീച്ചര്‍ക്കും മകള്‍ക്കും ഇന്ന് എന്റെ വീട്ടില്‍ താമസിക്കാം, ഏറ്റവും അടുത്ത് എന്റെ വീടാണ്”
                         എട്ടാം ക്ലാസ്സുകാരിയുടെ കമന്റ് കേട്ടപ്പോഴാണ് സംഭവത്തിന്റെ ഗൌരവം മനസ്സിലായത്. മൊബൈല്‍ ഫോണ്‍ പോയിട്ട് ഒരു ലാന്റ്ഫോണ്‍‌പോലും സ്ക്കൂളിന് സമീപം കടന്ന് വരാത്ത കാലമാണ്. മകളുടെ ഉപകരണപ്പെട്ടിക്കുള്ളില്‍ അഞ്ച് രൂപയുള്ളതുകൊണ്ട് വീട്ടിലേക്കുള്ള മിനിമം ചാര്‍ജ്ജും അവളുടെ കണ്‍സെഷന്‍ ചാര്‍ജ്ജ് 25 പൈസയും ബസ്സില്‍ കൊടുത്ത് വീടെത്താന്‍ കഴിഞ്ഞു. ശിഷ്യകള്‍ എല്ലാവരും സമീപവാസിനികള്‍ ആയതിനാല്‍ അവര്‍ നടന്ന് വീട്ടില്‍ പോകുന്നവരാണ്. ജോലി കിട്ടിയതിനു ശേഷം ആദ്യമായിട്ടാണ് സ്ക്കൂളില്‍ നിന്ന് രണ്ട് കൈയും വീശി വീട്ടില്‍ വന്നുകയറിയത്.  
                        അഞ്ച്മണിക്ക് മുന്‍പ് സ്ക്കൂള്‍ അടച്ച കാര്യം ചോദ്യം ചെയ്ത് അടുത്തസ്റ്റാഫ് മീറ്റിംഗ്  അടിച്ചുപൊളിച്ചു.

(3)   ഒരു മാര്‍ച്ച് മാസം ആദ്യത്തെ ആഴ്ച. SSLC പരീക്ഷ എന്ന ഭീകരനെ അദ്ധ്യാപകരെല്ലാം ചേര്‍ന്ന് വിദ്യാര്‍ത്ഥികളുടെ തലയില്‍ കയറ്റിവിട്ടിരിക്കയാണ്. ഏതെല്ലാം വിഷയം ഏതൊക്കെ സമയത്ത് പഠിക്കണം എന്ന ചിന്തയാണ് കുട്ടികള്‍ക്ക്. നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വൈകുന്നേരം വീട്ടില്‍ പോകണമെന്ന ചിന്ത തീരെയില്ല. നമ്മുടെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിക്കുന്നത് മിക്കവാറും പാവപ്പെട്ടവരുടെ മക്കളാണ്. വീട്ടില്‍ പോയാല്‍ പുസ്തകം തുറക്കാന്‍‌പോലും കഴിയില്ല എന്നാണ് അവര്‍ പറയുന്നത്. വൈകുന്നേരം അഞ്ച് മണിവരെയാണ് പഠനസമയം എങ്കിലും ചിലപ്പോള്‍ അഞ്ചരയും ആറും വരെ ആവും.


                        ഒരു ദിവസം നാല് മണിക്ക് ക്ലാസ്സില്‍ നന്നായി പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികള്‍ക്ക് എന്റെ കൈവശം ഉള്ള ഒരു SSLC റാങ്ക്ഫയല്‍ കൊടുത്തു. അതും എടുത്ത് അവര്‍ മൂവരും കെട്ടിടത്തിനു പിന്നിലുള്ള വാതില്‍ ഇല്ലാത്ത  തുറന്ന ക്ലാസ്സ്മുറിയിലേക്ക് പഠിക്കാന്‍ പോയി. പോകുമ്പോള്‍ ഞാന്‍ ഒരു നിര്‍ദ്ദേശം കൊടുത്തു
“ഞാന്‍ വരുന്നതുവരെ അവിടെയിരുന്ന് പഠിക്കണം”
                              സമയം അഞ്ച് മണി കഴിഞ്ഞപ്പോള്‍ കുട്ടികള്‍ കൂട്ടമായി സ്ഥലംവിട്ടു. സ്ക്കൂള്‍ അടച്ചതോടെ ഒപ്പം അദ്ധ്യാപകരും കൂട്ടമായി പുറത്തിറങ്ങി. പത്ത് മിനുട്ട് നടന്ന് റോഡിലെത്തിയിട്ട് ബസ് കയറണം. അങ്ങനെ പൊങ്ങച്ചം പറഞ്ഞ് അദ്ധ്യാപികമാര്‍ നടക്കവേ, ഹൈവേയില്‍ എത്താറായപ്പോള്‍ എന്റെ തലയിലെ മെമ്മറിയില്‍ നിന്നും പെട്ടെന്ന് ഒരു ഫയല്‍ പുറത്ത്ചാടി.
‘ഞാന്‍ റാങ്ക്ഫയല്‍ കൊടുത്ത് പിന്നിലെ ക്ലാസ്സില്‍ ഇരുത്തിയ പെണ്‍കുട്ടികള്, റാങ്ക്ഫയല്‍ തിരിച്ചുതരാതെ അവര്‍ സ്ക്കൂള്‍വിട്ട് പോവാനിടയില്ല’.
                        ഹൈസ്പീഡില്‍ സ്കൂളിലേക്ക് തിരിച്ചടിച്ച ഞാന്‍ ഗെയിറ്റില്ലാത്ത ആ സ്ക്കൂള്‍ കോമ്പൌണ്ടില്‍ കടന്ന് പിന്നിലെ ക്ലാസ്സില്‍ എത്തിയപ്പോള്‍ കണ്ടു; ‘പരിസരം മറന്ന് മൂന്ന് വിദ്യാര്‍ത്ഥിനികളും പുസ്തകവായനയില്‍ മുങ്ങിയിരിക്കുന്നു’. എന്നെ കണ്ട ഉടനെ ഒരു കുട്ടി പറഞ്ഞു,
“ടീച്ചര്‍ ഇത്ര വേഗം വന്നോ, ഇനിയും ധാരാളം പഠിക്കാനുണ്ട്”
അവരെയും കൂട്ടി തിരിച്ച്പോകുമ്പോള്‍ ഞാന്‍ ഓര്‍ത്തു, “ഞാന്‍ ഇവരെ ഓര്‍ത്തില്ലെങ്കില്‍

(4)   ഏറെക്കാലം ജന്തുസസ്യജാലത്തെ പഠിപ്പിച്ച ഞാന്‍ ഹെഡ്‌മിസ്ട്രസായി രൂപാന്തരപ്പെട്ട് സ്വന്തം ജില്ലയില്‍ തന്നെയുള്ള പുതിയ സ്ക്കൂളില്‍ എത്തിചേര്‍ന്നു. ഗ്രാമപ്രദേശത്തുള്ള, ജില്ലയില്‍ വിജയശതമാനം ഏറ്റവും ‘പിന്നിലായ സ്ക്കൂളായതുകൊണ്ട്’ മാത്രം അറിയപ്പെടുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയം. സ്ക്കൂള്‍ ഭരിക്കാനറിയാത്ത എന്നെ സഹായിക്കാന്‍ അദ്ധ്യാപകരില്‍ ഏതാനും ചിലര്‍ മാത്രം.
                                അവിടെ രണ്ട് നില കെട്ടിടത്തില്‍ 18 ക്ലാസ് മുറികള്‍ ഉണ്ട്. അതില്‍ അപ്‌സ്റ്റേയറില്‍ ഉള്ള 8 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് താഴോട്ടിറങ്ങാന്‍ വീതി കൂടിയ വളഞ്ഞ ഒരു സ്റ്റേയര്‍‌കേയ്സ് മാത്രം. ഈ ചുറ്റുകോണി അവസാനിക്കുന്നിടത്ത് താഴെ വലിയ ഇരുമ്പ് ഗ്രില്ല് താഴിട്ട് പൂട്ടും. പൂട്ട്തുറന്നാല്‍ മാത്രമെ മുകളിലത്തെ ക്ലാസ്സ് മുറികളില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളു. വൈകുന്നേരം കുട്ടികളെല്ലാം പോയിക്കഴിഞ്ഞാല്‍ ഗ്രില്ല്‌സ് അടച്ച് താഴിട്ട് പൂട്ടും. എല്ലാകുട്ടികളും താഴെയിറങ്ങി എന്ന് ഉറപ്പാക്കിയ ശേഷം ഇങ്ങനെ അടച്ച് പൂട്ടുന്നത് അദ്ധ്യാപകരോ പ്യൂണോ ആയിരിക്കും. അഞ്ച് മണി കഴിഞ്ഞ് ഏറ്റവും ഒടുവില്‍ പുറത്ത് പോകുമ്പോള്‍ ഞാന്‍ മറ്റു ക്ലാസ്മുറികളെല്ലാം അടച്ചു എന്ന് ഉറപ്പാക്കിയ ശേഷം ഗേറ്റ് കടന്ന് റോഡിലിറങ്ങും. തുടര്‍ന്ന് പ്യൂണ്‍ ഗേറ്റ് അടക്കും. (ഗേറ്റിനു മുന്നില്‍തന്നെയുള്ള റോഡില്‍ നിന്നാല്‍ ബസ്‌സ്റ്റാന്റിലേക്ക് പോകുന്ന ബസ്‌ കിട്ടും)
                             ഒരു ദിവസം സമയം അഞ്ച് മണി കഴിഞ്ഞ് ഇരുപത് മിന്ട്ട്. ക്ലാസ്‌മുറികളും സ്റ്റേയര്‍‌കേയ്സിനു മുന്നിലെ ഗ്രില്ല്‌സും ഓഫീസും അടച്ചശേഷം ഞങ്ങള്‍ ഓഫീസ്‌സ്റ്റാഫും രണ്ട് അദ്ധ്യാപകരും ഒന്നിച്ച് പുറത്തിറങ്ങി സ്ക്കൂള്‍ഗേയിറ്റിനു നേരെ നടന്നു. ഗെയ്റ്റിനു സമീപം എത്താറായപ്പോള്‍ എല്ലാവരും കേള്‍ക്കെ ഒരു പിന്‍‌വിളി,
“ടീച്ചറേ ഞാനിവിടെയാ‍
ഞങ്ങളെല്ലവരും ഒന്നിച്ച് തിരിഞ്ഞ് നോക്കുമ്പോള്‍ അപ്‌സ്റ്റെയറിലെ വരാന്തയില്‍ നിന്നും ഒരു പയ്യന്‍ രണ്ട് കൈയും ഉയര്‍ത്തി വിളിച്ച് കൂവുകയാണ്. 
                      മുകളിലുള്ള എല്ലാ ക്ലാസ്സും നോക്കി ഉറപ്പ് വരുത്തിയിട്ടാണ് താഴോട്ട് ഇറ്ങ്ങേണ്ട വാതില്‍ അടച്ചത്. എന്നിട്ടും ഒരുത്തന്‍ ,  ക്ലാസില്‍‌വെച്ച് ഉറങ്ങിപ്പോയതായിരിക്കാം.  
                     അവനെ തുറന്ന് വിടാനായി തിരിച്ച് നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു,
 ‘ആ വിദ്യാര്‍ത്ഥി ഉണര്‍ന്നത് ഞങ്ങളെല്ലാവരും പോയതിനു ശേഷമാണെങ്കില്‍; പുറത്ത് വരാന്‍ കഴിയാത്ത അവന്‍ താഴോട്ട് ചാടുകയോ നാട്ടുകാരെ കൂവി വിളിച്ച് വരുത്തുകയോ ചെയ്യും. രണ്ടായാലും പിറ്റേന്ന് സ്ക്കൂള്‍ ഇവിടെ ഉണ്ടാകുമോ? ഇവിടെ വരുന്ന അദ്ധ്യാപകരെയെല്ലാം നാട്ടുകാര്‍ ശരിയാക്കും, അപ്പോള്‍പിന്നെ ഹെഡ്ടീച്ചര്‍ എന്ന നിലയില്‍ എന്റെ കാര്യം???’
.
പിന്‍‌കുറിപ്പ്: പല കാലങ്ങളില്‍ പല സ്ഥലങ്ങളിലായി നടന്നിരുന്ന സംഭവങ്ങളാണ് ഇവിടെ അവതരിപ്പിച്ചത്. 

November 5, 2009

കള്ളവോട്ടില്‍ കുരുങ്ങിയ സൂര്യരശ്മികള്‍




                                  ഒരു തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ മനസ്സില്‍ തീയുമായി നടക്കുന്നവരാണ് ഏതാനും ചില സര്‍ക്കാര്‍ ജീവനക്കാര്‍ (പ്രത്യേകിച്ച് വനിതകള്‍). സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നതോടൊപ്പം നമ്മുടെ സര്‍ക്കാറിനെ  സേവിക്കാന്‍ ലഭിക്കുന്ന ‘ഒരു അടിപൊളി’ അവസരമാണിത്. എല്ലായിപ്പോഴും  മറ്റുള്ളവരെ വോട്ട് ചെയ്യിക്കുന്ന ചില സര്‍ക്കാര്‍ ജീവനക്കാര്‍ റിട്ടയര്‍മെന്റിന് ശേഷമായിരിക്കും, ആദ്യമായി ‘പോളിങ്ങ് ബൂത്തില്‍‌പോയി’ വോട്ട് ചെയ്യുന്നത്.
 .
                                തെരഞ്ഞെടുപ്പ് വന്നാല്‍ അതിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി നിയോഗിക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും, വോട്ട്ചെയ്യുന്നവരുടെ മുഖ്യശത്രുക്കളായിരിക്കും. ഇക്കാര്യം, സ്ക്കൂള്‍ തെരഞ്ഞെടുപ്പ് മുതല്‍ ലോകസഭ തെരഞ്ഞെടുപ്പ് വരെ ബാധകമാണ്. സ്ക്കൂളുകളില്‍ ‘തെരഞ്ഞെടുപ്പ് നടന്നിരുന്ന കാലത്ത്‘, തലേ ദിവസം ക്ലാസ്സ്ടീച്ചറുടെ മുന്നില്‍ പൂച്ചയെ പോലെ പതുങ്ങിഒതുങ്ങി നിന്നവന്‍ ഇലക്‍ഷന്‍ ദിവസം പുലിയായി മാറി അതേ ക്ലാസ്സ്ടീച്ചറെ വെല്ലുവിളിക്കും. അതുപോലെ തലേദിവസം അയല്‍‌പക്കത്തെ  വീട്ടില്‍‌വന്ന് കുട്ടിക്ക് മരുന്ന് വാങ്ങാനായി പണം കടം‌വാങ്ങിയവന്‍ , പോളിങ്ങ്ബൂത്തില്‍ വെച്ച് ഡ്യൂട്ടിയുള്ള  അതേ പോളിങ്ങ് ഓഫീസറെ അവസരം കിട്ടിയാല്‍ ഭീഷണിപ്പെടുത്തും. അതൊക്കെ നമ്മുടെ നാട്ടുനടപ്പാണ്.
.
                               ഇലക്‍ഷന്‍ ഡ്യൂട്ടി ഉണ്ടെന്ന അറിയിപ്പ് വന്നാല്‍, അന്നുതൊട്ട് കുടുംബസമേതം ദൈവത്തെ വിളിക്കാന്‍ തുടങ്ങും. ഇത് കണ്ണൂരാണ്; ആരൊക്കെ ആരുടെയൊക്കെ തലനോക്കിയാ ‘ബോംബ് ഇടുന്നത്’ എന്ന് ആരറിയാന്‍ ? ബോംബിനാണെങ്കില്‍ ഒരു പഞ്ഞവും കാണില്ല. ‘എപ്പോള്‍ വേണമെങ്കിലും പൊട്ടാന്‍ റഡിയായ ബോംബുകള്‍ കട്ടിലിനടിയില്‍ ഉണ്ടായാല്‍ മാത്രമേ കണ്ണൂരിലെ ചില വീട്ടമ്മമാര്‍ക്ക്പോലും ഉറക്കം വരികയുള്ളു എന്ന അവസ്ഥയാണ്’. പിന്നെ വലിയ മത്സരമില്ലാത്ത, വല്ല കാട്ടുമൂലയിലെ എല്‍. പി. സ്ക്കൂളിലാണ് ഡ്യൂട്ടി ലഭിച്ചതെങ്കില്‍; രണ്ടു ദിവസം ‘നിരാഹാരവും കൊതുക് കടിയും’ ആയിരിക്കും.
 .
                                അങ്ങനെയിരിക്കെ നമ്മുടെ നാട്ടില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആഗതമായി. അതാണെങ്കില്‍ മൂന്ന് തലങ്ങളിലാണ്; ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായാത്ത്, ജില്ലാ പഞ്ചായത്ത്. എല്ലവരുടെയും വീറും വാശിയും വെറുപ്പും പഞ്ചായത്ത്തലത്തില്‍ (വാര്‍ഡ് തലത്തില്‍) കാണിച്ച്, പകരം വീട്ടാനുള്ള സുവര്‍ണ്ണാവസരം. ഒരു വാര്‍ഡ് മുഴുവന്‍ ഒരേ പാര്‍ട്ടി ആയാലും സ്ഥാനാര്‍ത്ഥിയോട് വെറുപ്പുണ്ടെങ്കില്‍ അതേ പാര്‍ട്ടിയില്‍ പെട്ടവളെ പെണ്ണുങ്ങള്‍ തോല്പിച്ച് പകരം വീട്ടും. (ഇത് സ്ത്രീകളുടെ മാത്രം കുശുമ്പാണ്) അത്പോലെ ഒരേ വീട്ടിലുള്ള ബന്ധുക്കള്‍ തമ്മില്‍ ; പ്രത്യേകിച്ച്-  സഹോദരങ്ങള്‍ തമ്മില്‍ മത്സരിക്കുന്നതും ചില പഞ്ചായത്തില്‍ കാണാം.
 .
                              പ്രായപൂര്‍ത്തി വോട്ടവകാശം ആരംഭിച്ചതു മുതല്‍ പോസ്റ്റല്‍ബാലറ്റില്‍ മാത്രം വോട്ടുചെയ്തയാളാണ് ചന്ദ്രന്‍ മാസ്റ്റര്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ശ്രീമാന്‍ രാമചന്ദ്രന്‍ മാസ്റ്റര്‍.  റിട്ടയര്‍മെന്റ് അടുത്തിട്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്, പോസ്റ്റല്‍ ബാലറ്റ് തന്നെ ശരണം.
                               ഇത്തവണ അദ്ദേഹത്തിന്റെ ഇലക്‍ഷന്‍ ഡ്യൂട്ടിക്ക് ഒരു പ്രത്യേകതയുണ്ട്. സ്വന്തം പഞ്ചായത്തിലാണെങ്കിലും മറ്റൊരു വാര്‍ഡിലെ,  ഇതുവരെ സന്ദര്‍ശ്ശിച്ചിട്ടില്ലാത്ത ഒരു ഉള്‍നാടന്‍ എല്‍. പി. സ്ക്കൂളിലാണ് സെക്കന്റ് പോളിങ്ങ് ഓഫിസറായി ജോലി കിട്ടിയത്. ആ സ്ഥലത്തിന്റെ പ്രത്യേകത കൊണ്ടാണോ എന്നറിയില്ല, അവിടെ ഡ്യൂട്ടിയുള്ള എല്ലാവരും പുരുഷന്മാരായിരുന്നു.

                              രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം നാട്ടിലെ ഏറ്റവും വലിയ ഉത്സവമാണ് ഇലക്‍ഷന്‍ . അതിന്റെ തലേ ദിവസമാണ് കലാശക്കൊട്ട്. ‘സ്വന്തം വീട്ടില്‍വെച്ച് നടക്കുന്ന സ്വന്തം കല്ല്യാണത്തിന് പോലും’ ഇത്രയും ടെന്‍ഷന്‍ അവര്‍ക്ക് കാണില്ല. അതുപോലെ ഇലക്‍ഷന്റെ തലേദിവസം, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും ടെന്‍ഷന്‍ ആയിരിക്കും. പോളിങ്ങ്ബൂത്തില്‍ എത്തുന്നത് മുതല്‍ കൂടിക്കൂടി വരുന്ന ഈ ടെന്‍ഷന്‍ ഒടുവില്‍ സമ്മതിദാനം നിറച്ച ബാലറ്റ്ബോക്സ്  തിരിച്ചേല്‍പ്പിക്കുന്നതോടെ ആവിയായിപോകും.
.
                              രണ്ട് ദിവസത്തേക്ക് ആവശ്യമായ വസ്ത്രങ്ങളും പല്ലുതേപ്പ്, കുളി ആദിയായവ നിര്‍വ്വഹിക്കനുള്ള എക്‍ട്രാസും ഒരു സ്യൂട്ട്കേസില്‍ നിറച്ച് രാമചന്ദ്രന്‍ മാസ്റ്റര്‍ അതിരാവിലെ തന്നെ പോളിങ്ങ് ഡ്യൂട്ടിക്കായി  ജില്ലാകേന്ദ്രത്തിലെ ഹൈ സ്ക്കൂളിലെത്തി. വലിയ ഇരുമ്പ് ഗേറ്റ് കടന്ന് സ്ക്കൂള്‍ കോമ്പൌണ്ടില്‍ പ്രവേശിച്ചു. അവിടം ജനസമുദ്രമായി മാറിയിരിക്കയാണ്. സമ്മതിദാനാവകാശം ബാലറ്റ്‌പെട്ടിയിലാക്കി നാളെ വൈകുന്നേരം ഇവിടെതന്നെയാണ് തിരിച്ചേല്‍പ്പിക്കേണ്ടത്. വോട്ടെണ്ണല്‍ കേന്ദ്രം കൂടിയായതിനാല്‍ ഏതാണ്ട് ഒരു ജയിലുപോലെ സ്ക്കൂളിനു ചുറ്റും വലിയ മതിലും, പിന്നെ വലിയ ഇരുമ്പ് ഗേറ്റും ഉണ്ട്.
.
                              അകത്ത് പ്രവേശിച്ച് സഹഡ്യൂട്ടിക്കാരെ തപ്പിയപ്പോഴാണ് നമ്മുടെ ചന്ദ്രന്‍‌മാസ്റ്റര്‍ ഞെട്ടലുണ്ടാക്കുന്ന ഒരു കാര്യം അറിഞ്ഞത്; പ്രിസൈഡിങ്ങ് ഓഫീസര്‍ ഒന്നാം ക്ലാസ്സില്‍ വെച്ച് അദ്ദേഹം ഹരിശ്രീ പഠിപ്പിച്ച ശിഷ്യനാണ്. എന്തു ചെയ്യാം? അവന്‍ എം എ പഠിച്ച് ഹയര്‍ സെക്കന്ററി മാഷായി ഗസറ്റഡ് ഓഫീസറാണ്. ശിഷ്യന്‍ ഗുരുവിനെക്കാളും, മകന്‍ അച്ഛനെക്കാളും, വളര്‍ന്നാല്‍‌ അനുസരിക്കയല്ലാതെ എന്ത് ചെയ്യും? ഓഫീസറായിട്ടും, അവന്‍ വന്ന് കൈകൂപ്പി ലോഹ്യം പറഞ്ഞപ്പോള്‍ മനസ്സിന്റെ ഉള്ളില്‍ ഒരു ചെറിയ നൊമ്പരം. ഫസ്റ്റ് പോളിങ്ങ് ഓഫീസറായി ഹൈ സ്ക്കൂള്‍ അദ്ധ്യാപകനാണ്. അവനാണെങ്കില്‍ ഒന്നാം തരത്തില്‍ പഠിക്കുമ്പോള്‍തന്നെ ഒരു മണ്ടന്‍ ആയിരുന്നു. ഹൈ സ്ക്കൂള്‍ മാനേജരുടെ മകനായി ജനിച്ച അവന്‍ സ്വന്തം സ്ക്കൂളില്‍തന്നെ അദ്ധ്യാപകനാണ്. എന്നാല്‍ എങ്ങനെ, എവിടെനിന്ന് അവന്‍ ബി.എഡ്. പാസ്സായി എന്ന കാര്യത്തില്‍ നാട്ടുകാരായ ചിലര്‍ക്ക് സംശയം ഉണ്ട്. പിന്നെ മൂന്നാം സ്ഥാനക്കാരന്‍ സര്‍ക്കാര്‍ ഓഫീസിലെ ക്ലാര്‍ക്കും, പോളിങ്ങ് അസിസ്റ്റന്റ് അതേ ഓഫീസിലെ പ്യൂണും ആണ്.      
 .
                                 കാത്തിരിപ്പിനു ശേഷം രാമചന്ദ്രന്‍ മാസ്റ്ററുടെ ഗ്രൂപ്പിന് ഡ്യൂട്ടി സാമഗ്രികള്‍ ലഭിച്ചു. അവ ഒപ്പിട്ട് വാങ്ങി എല്ലാവരും ചേര്‍ന്ന് സ്ക്കൂളിലെ പുല്‍ത്തകിടിയില്‍ ഇരുന്ന് ഓരോന്നായി പരിശോധിച്ചു; ‘ബാലറ്റ് ബോക്സ്, ബാലറ്റ് പേപ്പര്‍, വോട്ടേര്‍സ് ലിസ്റ്റ്, പൂരിപ്പിക്കാനുള്ള ഫോറങ്ങള്‍, അനേകം കവറുകള്‍, വിരലില്‍ പതിക്കാനുള്ള ‘ഒരിക്കലും മായ്ക്കാനാവാത്ത’ മഷി, വോട്ട് ചെയ്യാനുള്ള സീലുകള്‍, അവയില്‍ പതിയേണ്ട മഷി, മഷി ഇടയ്ക്കിടെ ഒഴിക്കേണ്ട പാഡ്, വോട്ടിങ്ങ് കമ്പാര്‍ട്ട്മെന്റ് ആക്കാനുള്ള കാര്‍ഡ് ബോര്‍ഡുകള്‍, പെന്നുകള്‍, പെന്‍സില്‍, ബ്ലേയ്ഡ്, സ്കെയില്‍, സൂചി, നൂല്‍ തുടങ്ങി എല്ലാം റഡി. ഇതില്‍ ഒടുവില്‍ പറഞ്ഞവ പലതും ഉപയോഗശൂന്യമായിരിക്കും. എല്ലാ വസ്തുക്കളും നാളെ വൈകുന്നേരം ഇവിടെ തിരിച്ചെത്തിക്കേണ്ടതാണ്. ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ‘വിരലമര്‍ത്തി വോട്ട് ചെയ്യുന്നതിനു’ പകരം ‘സീല്‍ കുത്തി വോട്ട് ചെയ്യുക’ എന്ന പുരാതന രീതിയാണ്. ഒരു പ്രധാന ഐറ്റം വിട്ടുപോയി, പണം; നാളെ വരെ ഡ്യൂട്ടി സുഗമമായി നിര്‍വ്വഹിച്ചതിന് എല്ലാവര്‍ക്കും ലഭിക്കേണ്ട കൂലി. 
                         ഒടുവില്‍ ഡ്യൂട്ടിയുള്ള പഞ്ചായത്തിലേക്ക് പോകേണ്ട ബസ് വന്നതോടെ എല്ലാവരും അതില്‍ കയറി. ഒരുത്തന്‍‌കൂടി അവരുടെ കൂടെയുണ്ട്; താല്‍ക്കാലിക പോലീസ്ഡ്യൂട്ടി ലഭിച്ച എക്സ്-ജവാന്‍ .
 .
                               സ്വന്തം പഞ്ചായത്തില് ഇങ്ങനെയൊരു സ്ഥലവും സ്ക്കൂളും ആദ്യമായാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ കാണുന്നത്. ഒരു പുഴയുടെ കരയിലാണ് സ്ക്കൂള്‍; എങ്കിലും പുഴവെള്ളം സ്ക്കൂളിനകത്ത് ഇതുവരെ കടന്നിട്ടില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരു പാലത്തിനുവേണ്ടി വര്‍ഷങ്ങളായി മുറവിളി കൂട്ടിയിട്ടും, മാറിമാറി ഭരിച്ച സര്‍ക്കാര്‍ കനിയാത്തതിനാല്‍, വികസനം മുരടിച്ച നാട്ടിന്‍പുറം. ഈ പുഴയോരത്ത് പിഞ്ചുകുഞ്ഞുങ്ങളെ സ്ക്കൂളിലയക്കുന്ന രക്ഷിതാക്കളെ സമ്മതിക്കണം. എങ്കിലും നാട്ടുകാരുടെ രാഷ്ട്രീയബോധം ഒട്ടും കുറഞ്ഞിട്ടില്ല. സ്ഥാനാര്‍ത്ഥികള്‍ വാര്‍ഡ് തലത്തില്‍ രണ്ട് പാര്‍ട്ടിക്കാര്‍ മാത്രം. ഇലക്ഷന്‍ ഡ്യൂട്ടിക്കാരെ കണ്ട്, അവര്‍ രണ്ടുപേരും വന്ന് പരിചയപ്പെട്ടു; ശേഷം സൌകര്യങ്ങളൊക്കെ തിരക്കി. അത് ഗ്രാമ പഞ്ചായത്തിലെ സംവരണ വാര്‍ഡാണ്. രണ്ട് സ്ഥ്നാര്‍ത്ഥിയും ഒരേ വീട്ടുകാരാണ്; ഒരാള്‍ അമ്മാവന്‍ ; രണ്ടാമന്‍ മരുമകന്‍ . അതാണ് ഇത്രയും ഐക്യം.
.
                                തിരിച്ചുപോകാന്‍ നേരത്ത് രാമചന്ദ്രന്‍ മാസ്റ്റര്‍ ചോദിച്ചു,
“നമ്മുടെ ഭക്ഷണക്കാര്യം? പിന്നെ കുളിക്കാനും മറ്റും സൌകര്യം എങ്ങനെയാ?”
“അത് ഇവിടെ അടുത്തൊന്നും ഹോട്ടലൊന്നും ഇല്ലല്ലോ; അപ്പോള്‍ പിന്നെ നമ്മള്‍ എന്ത് ചെയ്യാനാണ്? പിന്നെ കുളിക്കാനും മറ്റും പുഴയില്‍ പോയാല്‍ മതി”
ഇതു കേട്ടപ്പോള്‍ എത്രയോ തവണ വോട്ട് ചെയ്യിപ്പിച്ച രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക് കാര്യം പിടികിട്ടി; ഭക്ഷണക്കാര്യം നാട്ടുകാര്‍ ഒഴിഞ്ഞുമാറുകയാണ്.

 “നമ്മള്‍ മാഷന്മാര്‍ക്ക് പഠിപ്പിക്കലാണ് പണി; പിന്നെ ഈ പണിയൊക്കെ നിങ്ങള്‍ക്കു വേണ്ടിയാ സര്‍ക്കാര്‍ ഏല്‍പ്പിച്ചത്. സാധാരണ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയാല്‍ ഓരോ ദിവസവും ഓരോ പാര്‍ട്ടിക്കാരായിരിക്കും ഭക്ഷണക്കാര്യം നോക്കാറ്. അത് നിങ്ങള്‍ ആരാണെന്ന് തീരുമാനിച്ചൊ; പിന്നെ ചോറിന്റെയും ചായയുടെയും പൈസ ഞങ്ങള്‍ തരാം”
പറഞ്ഞത് നന്നായി ഏറ്റു, അതായിരിക്കണം അര മണിക്കൂര്‍ കൊണ്ട് ചായ വന്നത്.

രാത്രി ഭക്ഷണം കഴിഞ്ഞ് വോട്ട് ചെയ്യാനായി എറേഞ്ച് ചെയ്യുമ്പോള്‍ പ്രിസൈഡിങ്ങ് ഓഫീസര്‍ ശിഷ്യന്റെ ചോദ്യം;
 “മാഷെ അതൊക്കെ നാളെ രാവിലെ ചെയ്താല്‍ പോരെ?”
അവന് ഇതൊന്നും വലിയ പിടിയില്ല.
“നാളെ 7 മണിക്ക് നാട്ടുകാര്‍ എത്തുന്നതിനു മുന്‍പ് നീ ഒറ്റക്ക് എല്ലാം ചെയ്യുമോ?”
പിന്നെ മറുപടിയൊന്നും പറയാതെ എല്ലാവരും ചേര്‍ന്ന് ബഞ്ചും ഡസ്ക്കും പിടിച്ചിട്ട് പോളിങ്ങ് ബൂത്ത് എറേഞ്ച് ചെയ്തു.
.
                               പിറ്റേദിവസം ആറ് മണിക്ക് മുന്‍പ് പുഴക്കരയില്‍ പോയി ‘ഒന്നും രണ്ടും മൂന്നും’ കഴിഞ്ഞ് വരുമ്പോഴേക്കും കണ്ടു, പതിനഞ്ച് മീറ്റര്‍ നീണ്ട ക്യൂ. നാട്ടുകാരെല്ലാം ഉറങ്ങി എഴുന്നേറ്റ ഉടനെ ഇങ്ങോട്ട് വന്നതായിരിക്കണം.
.
                               ഉച്ചവരെ വോട്ടിങ്ങ് സുഗമമായി നടന്നു. മൂന്ന് ബാലറ്റ്പേപ്പറില്‍ സീലു വെച്ചാലും അവയെല്ലാം ഒരേ പെട്ടിയിലാണ് ഇടേണ്ടത്. അച്ഛന്റെ വോട്ട് മകന്‍ ചെയ്തതും കണ്ണു കാണുന്നവനെ ഓപ്പണ്‍ വോട്ട് ചെയ്യിച്ചതും വലിയ പ്രശ്നമില്ലാതെ കഴിഞ്ഞു. ബൂത്തിനകത്തിരിക്കുന്ന സ്ഥ്നാര്‍ത്ഥികളുടെ ഏജന്റുമാര്‍ വളരെ സൌഹൃതമായി പെരുമാറുന്നു. പലതും പറഞ്ഞ് ചിരിയും കളിയും തന്നെ. അങ്ങനെയിരിക്കെ ആളുകള്‍ വളരെ കുറഞ്ഞ സമയത്ത് ഒരു മൂന്ന് മണിയോടെയാണ് ‘ഒരു കറുത്ത സുന്ദരി’ കടന്നുവന്നത്. അവള്‍ വന്ന ഉടനെ കയിലുള്ള സ്ലിപ്പ്, ഫസ്റ്റ് പോളിങ്ങിനു നേരെ നീട്ടി. അയാള്‍ അത് വായിച്ചു,
“നമ്പര്‍ ഒന്ന് ഏഴ് മൂന്ന്, വീട്ടുനമ്പര്‍ ഇരുന്നൂറ്റീ എഴുപത്, സൂര്യ കിഴക്കെവീട്ടില്‍, വയസ്സ് ഇരുപത്തി നാല്, ജയചന്ദ്രന്‍ രക്ഷിതാവ്”


 ആ വിളികേട്ട് ഏജന്റുമാര്‍ പേജ് മറിക്കാന്‍ തുടങ്ങി. പെട്ടെന്ന് കൂട്ടത്തില്‍ ഒരാള്‍ എഴുന്നേറ്റ് ബഹളം വെച്ചു,
“ഇത് സൂര്യയല്ല, അവളുടെ സഹോദരിയാ”
അതുവരെ ലോഹ്യം പറഞ്ഞിരുന്ന അടുത്ത ഏജന്റ് കോപം കൊണ്ട് വിറച്ചു,
“ഇത് സൂര്യ തന്നെയാണ്, അനാവശ്യം പറയുന്നോ?”


                     എത്ര പെട്ടെന്നാണ് രംഗം കലങ്ങിമറിഞ്ഞത്! അകത്തുള്ള ഒച്ചയും ബഹളവും കേട്ട് പുറത്തുള്ളവര്‍ വാതിലിനു സമീപം കൂട്ടമായി എത്തി. പോലീസ് ഡ്യൂട്ടിക്കാരന്‍ അകത്ത് ആരെയും കയറ്റാതെ പരമാവധി തടഞ്ഞു. സൂര്യ അല്ല എന്ന് പറഞ്ഞവന്‍ സ്വന്തം പാര്‍ട്ടിക്കാരോട് വിശദീകരിക്കുകയാണ്,
“വോട്ട് ചെയ്യാന്‍ വരേണ്ട ‘സൂര്യ‘ ഒരാഴ്ച മുന്‍പ് പ്രസവത്തിനുശേഷം വീട്ടില്‍ കിടക്കുകയാണ്. ഇവിടെ വോട്ട് ചെയ്യാന്‍ വന്നത് അവളുടെ ഇരട്ടസഹോദരി ആയ ‘രശ്മി‘ ആണ്. ടീച്ചറായ രശ്മിക്ക് വോട്ട് ഭര്‍ത്താവിന്റെ വീട്ടിലാണ്”


എന്നാല്‍ പ്രശ്നക്കാരി (സൂര്യയോ രശ്മിയോ) ഒരു ചമ്മലും കൂടാതെ പോളിങ്ങ്‌ബൂത്തില്‍ നില്‍ക്കുകയാണ്. പ്രിസൈഡിങ്ങ് ഓഫീസറുടെ ചോദ്യത്തിന്, അവള്‍ തന്റേടത്തോടെ മറുപടി പറഞ്ഞു,
“ഞാന്‍ സൂര്യയാണ്, എനിക്ക് സഹകരണ ബാങ്കിലാണ് ജോലി. ഭര്‍ത്താവ് ഗള്‍ഫിലാണ്”
.
                             പ്രശ്നം ഗുരുതരമായി മാറി, പരിഹരിക്കപ്പെടില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ‘ഇലക്‍ഷന്‍ അര്‍ജന്റ് പോലീസ് ടീമിന്‍’ ഫോണ്‍ ചെയ്തു. വോട്ടിങ്ങ് തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കയാണ്. പുറത്തുള്ള വാക്കേറ്റം, അടുത്ത ഘട്ടമായ കൈയേറ്റത്തിലേക്ക് കടക്കുകയാണ്. അത് കഴിഞ്ഞാല്‍ ബോംബും കത്തിക്കുത്തും അരങ്ങേറും. ആദ്യമായി ലഭിച്ച തെരഞ്ഞെടുപ്പ് ഡ്യൂട്ടി ആയതിനാല്‍ പ്രിസൈഡിങ്ങ് ഓഫീസര്‍ പയ്യന് ആകെ വെപ്രാളം. ജീവിതത്തില്‍ ഇതുവരെ കേള്‍ക്കാന്‍ കഴിയാത്ത പുതുപുത്തന്‍ തെറികളാണ്, നല്ലവരായ നാട്ടുകാരില്‍നിന്നും അദ്ദേഹം കേള്‍ക്കുന്നത്.
.
                           പുറത്ത് പ്രശ്നങ്ങള്‍ അരങ്ങ് തകര്‍ക്കവേ രാമചന്ദ്രന്‍ മാസ്റ്റര്‍ പതുക്കെ നമ്മുടെ ‘സൂര്യ-രശ്മിയുടെ’ അടുത്തുപോയി, പതുക്കെ അവളെ വിളിച്ചു;
“ടീച്ചറെ ഇങ്ങോട്ട് വാ...”

അവള്‍ വിളികേട്ട ഭാഗത്ത് മാഷിന്റെ സമീപം വന്നു.
 “നിങ്ങള്‍ സൂര്യ ആണെങ്കില്‍ തീര്‍ച്ചയായും വോട്ട് ചെയ്യണം. അതല്ല രശ്മി ആണെങ്കില്‍ ‘ഒരു ടീച്ചര്‍‘ ആയിരിക്കും. അപ്പോള്‍ സര്‍വീസില്‍ പ്രവേശിച്ചിട്ട് അധികകാലം ആയിരിക്കയില്ല; ഇനിയും ധാരാളം വര്‍ഷം കുട്ടികളെ പഠിപ്പിക്കേണ്ടതാണ്. കള്ളവോട്ട് തെളിഞ്ഞാല്‍ അത് നാളെ പത്രത്തില്‍ വരും, കേസ് വരും, അത് നിങ്ങളുടെ ജോലിയെ ബാധിക്കും. ജോലി നഷ്ടപ്പെട്ടാല്‍ ഇപ്പോള്‍ കാണുന്ന ഒരുത്തനും ടീച്ചറെ സഹായിക്കാന്‍ കാണില്ല”


“ഞാന്‍ സൂര്യയാണ്”
പെട്ടെന്ന് അവള്‍ ഇടക്കുകയറി പറഞ്ഞു.
“അതെ സൂര്യയാണെങ്കില്‍ പോലീസ് വരുന്നതുവരെ ഇവിടെ നില്‍ക്കുക, വോട്ട് ചെയ്യാം; രശ്മിയാണെങ്കില്‍ മറ്റാരും അറിയാതെ പിന്‍‌വാതിലിലൂടെ സ്ഥലം വിട്ടോ..”
മാസ്റ്റര്‍ ക്ലാസ്സിനു പിന്നിലൂടെ സ്ക്കൂളിനു പുറത്തേക്കുള്ള വഴി ചൂണ്ടിക്കാട്ടി.
 .
                             പെട്ടെന്ന് പോലീസ്‌വണ്ടി ലാന്റ് ചെയ്തു; ഒപ്പം പത്രക്കാരും എത്തി. ഇരു പാര്‍ട്ടിയില്‍‌പ്പെട്ടവരും അവരെ വളഞ്ഞു. അകത്തുകടന്ന എസ് ഐ, പ്രിസൈഡിങ്ങ് ഓഫീസറോടും പാര്‍ട്ടിഏജന്റ്മാരോടും കള്ളവോട്ട് കാര്യം അന്വേഷിച്ചു; ശേഷം ചോദ്യം ചെയ്യാനായി ആ വോട്ടറെ വിളിക്കാന്‍ പറഞ്ഞു.
 “സൂര്യയെവിടെ” ഒരു വിഭാഗം അന്വേഷിച്ചു.
 “രശ്മിയെവിടെ” മറ്റൊരു വിഭാഗം അന്വേഷിച്ചു.


                        എന്നാല്‍ വോട്ട് ചെയ്യണമെന്ന് വാശിപിടിച്ച ‘സൂര്യ-രശ്മിയെ’ ഇരുപാര്‍ട്ടിയില്‍പെട്ട ആര്‍ക്കും‌തന്നെ ആ പോളിങ്ങ്ബൂത്തിന്റെ പരിസരത്തൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വോട്ടിങ്ങ് സമയം കഴിയുന്നതുവരെ പരസ്പരവൈരം മറന്ന് രണ്ട് പാര്‍ട്ടിക്കാരും ‘സൂര്യരശ്മികളുടെ’ അന്വേഷണത്തില്‍ മുഴുകി.