“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

September 17, 2026

മരണാനന്തര വിശേഷങ്ങൾ

 

         നമ്മുടെ കടൽത്തീര ഗ്രാമത്തിലുള്ള സ്ത്രീജനങ്ങളുടെ നേതാവായ സീനിയർ മഹതി കുട്ടിയമ്മ അന്തരിച്ച വിവരം ഇന്നുരാവിലെ കേട്ടതുമുതൽ അങ്ങോട്ട് പോയി ആദരാഞ്ജലികൾ അർപ്പിച്ച് രണ്ടുതുള്ളി കണ്ണുനീർ പൊഴിച്ച് അനുശോചനം രേഖപ്പെടുത്താനുള്ള വെപ്രാളത്തിലാണ് ഞാൻ.

     രാവിലത്തെ ചായയും ചപ്പാത്തിയും കഴിച്ച് പുറപ്പെടാൻ നേരത്ത് അയല്പക്കത്തെ സുശീലയെ കൂട്ടിന് വിളിച്ചപ്പോഴാണ് കാര്യം അറിയുന്നത്, അമേരിക്കയിലുള്ള ഇളയമകനും ആസ്ട്രേലിയയിലുള്ള മുത്തമകനും സൗദിയിലുള്ള മകളും അമ്മയുടെ അന്ത്യ കർമ്മങ്ങളിൽ പങ്കെടുക്കാത്തതുകൊണ്ട് ഇന്ന് വൈകിട്ട് തന്നെ ശവസംസ്കാരം നടക്കും. സ്നേഹമുള്ള മക്കൾ,,

      തിരക്ക് കൂട്ടേണ്ട, ജോലികളെല്ലാം തീർത്ത് ഉച്ചഭക്ഷണം കഴിച്ചിട്ട് പോയാൽ മതി.

       കുട്ടിയമ്മക്ക് മൂന്ന് മക്കളാണ്, അച്ഛന്റെ വേർപാടിനുശേഷം അമ്മക്ക് ഒരു വിഷമവും ഇല്ലാതിരിക്കാൻ അവരെല്ലാം പരമാവധി ശ്രമിക്കുന്നുണ്ട്. ഒറ്റക്ക് വീട്ടിലിരിക്കുന്ന അമ്മയെ ശുശ്രൂഷിക്കാൻ സ്ഥിരമായി രണ്ട് ഹോംനേഴ്സിനെ ഏർപ്പെടുത്തിയ മക്കൾ സി.സി.ടി.വി. വഴി വീട്ടിലെ കാര്യങ്ങൾ 24 മണിക്കൂറും വിദേശത്തിരുന്ന് കാണുന്നുണ്ട്. ഇത്രയും കാര്യങ്ങൾ നാട്ടിൻപുറത്തുള്ളവർക്ക് അറിയുന്നതുകൊണ്ട് പെട്ടെന്ന് ശ്മശാനത്തിൽ കൊണ്ടുപോകാൻ ഒരു സാദ്ധ്യതയും ഇല്ലെന്നായിരുന്നു വിശ്വസിച്ചിരുന്നത്. അതായത് മക്കൾ വന്നില്ലെങ്കിലും സമയമായാൽ അമ്മയുടെ അന്ത്യയാത്ര സുഖമായി നടക്കും. അവർക്ക് സി.സി.ടി.വി. വഴി കാണുകയും കരയുകയും ചെയ്യാമല്ലോ,,

 

       ഉച്ചക്കുശേഷം മരണവീട്ടിൽ പോകാൻ തയ്യാറായ ഞാൻ ഭർത്താവിനോട് പറഞ്ഞ ശേഷം വീട്ടിൽനിന്നും ഇറങ്ങി. അദ്ദേഹം രാവിലെതന്നെ അവിടെ പോയതാണ്. അവിടേക്ക് ഇറങ്ങിയ ഞാൻ അടുത്ത വീട്ടിലെ സുശീലയുടെ വീടിനു മുന്നിലെത്തി. അവിടെന്ന് ഇറങ്ങിവന്നവളെ കണ്ടനിമിഷം ഞാനൊന്ന് ഞെട്ടി.

     അടിപൊളി പട്ടുസാരി ഉടുത്ത് സർണ്ണാഭരണങ്ങളായ രണ്ട് മാലയും ഒരു നെക്ലെയ്സും എട്ട് വളകളും അണിഞ്ഞിക്കുന്നു! ഒരു മരണവീടെന്ന് ഓർക്കാതെ,, ഇവൾക്കെന്ത് പറ്റി?

“എടി സുശീലേ, നമ്മളിപ്പോൾ പോകുന്നത് വിവാഹ സൽക്കാരത്തിനോ പിറന്നാൾ ആഘോഷത്തിനോ അല്ല. മരിച്ച വീട്ടിലേക്കാണ്”

“ഉം എന്ത് പറ്റി?”

“നീയീ പട്ടുസാരിയൊക്കെ ഉടുത്ത്; എന്തൊക്കെയാണ് കാണിക്കുന്നത്?”

“ആളുകൾ കൂടുന്നിടത്ത് എങ്ങനെയാ,, വേഷം മോശമാകാൻ പാടുണ്ടോ? നീയെന്താ ഇങ്ങനെ? രണ്ട് വളയും മാലയും ഇടാമായിരുന്നില്ലേ?”

“എന്നാലും ഇത്രക്ക് വേണോ”

       വിവരം തൊട്ട് തീണ്ടിയിട്ടില്ലാത്ത സുശീലയോട് പിന്നെന്ത് പറയാൻ,,

        കൂടുതലൊന്നും പറയാതെ ഞാൻ നടന്നു. പത്ത് മിനിട്ട് നടന്നപ്പോൾ അവിടേക്ക് പോകുന്ന ആളുകളെ കാണാൻ കഴിഞ്ഞു. മരണവീടിനെ സമീപിക്കുന്തോറും അടിപൊളി പാട്ട് കേട്ടപ്പോൾ എനിക്കാകെയൊരു സംശയം! കുട്ടിയമ്മയുടെ വീട് ഇതു തന്നെയല്ലേ?

 

        മരണ വീടിനു ചുറ്റം ആളും ആരവവും നിറഞ്ഞിട്ടുണ്ട്. അങ്ങോട്ടേക്ക് കടന്നപ്പോൾ മുറ്റത്ത് ഇറങ്ങുന്ന ഇടത്ത് സ്വാഗതം പറഞ്ഞ് ഭംഗിയായി വസ്ത്രം ധരിച്ച പെൺകുട്ടി കൈപിടിച്ച് അകത്തേക്ക് ക്ഷണിച്ചു. സാധാരണ വീടിൽ വരുന്നവരെ മുതിർന്നവർ വന്ന് സ്വീകരിക്കുന്നത് പതിവാണ്. എന്റെ ഓർമ്മയിൽ കുട്ടിയമ്മക്ക് ഈ കുട്ടിയെ പോലൊരു ബന്ധുവും ഇല്ല. എന്നിലാകെ സംശയങ്ങൾ നിഴൽവിരിച്ചു.

        മുറ്റത്ത് അലങ്കരിച്ച പന്തലിൽ ആകെ ശബ്ദവും വെളിച്ചവും. ഒരു വശത്തെ സ്റ്റേജിൽ ആരൊക്കെയോ പാട്ട് പാടുന്നനൊപ്പം ഡാൻസ് ചെയ്യുന്നു. മറ്റൊരു വശത്തെ വലിയ ടീവി സ്ക്രീനിൽ വരുന്നവരുടെയും പോകുന്നവരുടെയും ചിത്രത്തോടൊപ്പം കുട്ടിയമ്മയുടെയും കുടുംബത്തിന്റെയും വിവിധതരം ഫോട്ടോകൾ കാണിക്കുന്നതോടൊപ്പം വിദേശത്തുള്ള മക്കൾ അമ്മയുടെ കാര്യം പറഞ്ഞ് കരയുന്നത് ലൈവ് ടെലികാസ്റ്റ് ചെയ്യുന്നുണ്ട്.

       നിരത്തിവെച്ച ചെയറിൽ ഇരുന്നപ്പോൾ കുടിക്കാനുള്ള പാനീയവുമായി സുന്ദരിയായ പെൺകുട്ടി മുന്നിൽ വന്നതിനു പിന്നാലെ ലഘുഭക്ഷണവുമായി മറ്റൊരാൾ.

       ഞാനും സുശീലയും മുഖത്തോട് മുഖം നോക്കി,, മാറിയ കാലത്ത് എല്ലാവരും ട്രന്റിനോടൊപ്പം ആണല്ലോ? ഒരു നിമിഷം, പാട്ട് നിന്നപ്പോൾ മൈക്കിലൂടെ കിളിനാദം,

“പ്രീയപ്പെട്ടവരെ നമ്മുടെയല്ലാം സ്വന്തമായ കുട്ടിയമ്മ ഇന്ന് മരണപ്പെടിരിക്കുന്നു. അതായത് അവർ ഇവിടം വിട്ട് സ്വർഗത്തിൽ എത്തിച്ചേർന്നിരിക്കുന്നു. ഈ അവസരത്തിൽ അവരുടെ ആത്മാവിന്റെ ശാന്തിക്കായി എല്ലാവർക്കും പ്രാർത്ഥിക്കാം. അതോടൊപ്പം നമുക്ക് ആഘോഷിക്കുകയും ചെയ്യാം. നിങ്ങൾ എല്ലാവരും തയ്യാറല്ലേ?

“ഞങ്ങൾ തയ്യാറാണ്”

       ഇരിക്കുന്നവരും നിൽക്കുന്നവരും ഒന്നിച്ച് വിളിച്ചുപറഞ്ഞു, പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആർത്തലർച്ച് ഒരു പാട്ട് പൊട്ടിത്തെറിച്ചു.

 

       ചുറ്റും നോക്കിയ ഞാൻ കണ്ടത് കൂട്ടത്തിൽ മുന്തിയഇനം വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ മനുഷ്യരെയാണ്. കൂട്ടത്തിൽ ചേരാത്ത പഴഞ്ചൻ സാരിയിൽ എനിക്കാകെ നാണക്കേട് തോന്നി. ആ നേരത്ത് കുട്ടിയമ്മയുടെ കുടുംബമഹിമയും അവർ തന്റെ ജീവിതത്തിൽ ചെയ്ത നല്ല കാര്യങ്ങളും മൈക്കിലൂടെ എല്ലാവരെയും കേൾപ്പിക്കുകയാണ്. ഇതുവരെ അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവൾ മരണം കൊണ്ട് മഹതി ആയിരിക്കുന്നു.

       പെട്ടെന്നാണ് മരണം കൈപിടിച്ച് കൊണ്ടുപോയ ആളുടെ ബോഡി കാണുന്ന കാര്യം ഓർമ്മവന്നത്. ഇവിടെയുള്ള പാട്ടും കൂത്തും കേട്ട് ശവം കാണുന്ന കാര്യം മറന്നുപോയി. സുശീലയുടെ കൈ പിടിച്ച് അകത്തേക്ക് പ്രവേശിച്ചപ്പോൾ അവിടമാകെ മരണത്തിരക്ക്. തിരക്കുകൾക്കിടയിലൂടെ ഞങ്ങൾ ഊളിയിട്ട് മുന്നോട്ടു പോയപ്പോൾ ആരൊക്കൊയോ ചേർന്ന് പിച്ചുകയും തള്ളുകയും ചെയ്തു.

      വീടിന്റെ അകത്ത് ഒന്നാം നിലയിലും രണ്ടാം നിലയിലും ആയി നാട്ടുകാരായ സ്ത്രീകൾ ഓടിനടക്കുകയാണ്. അവർക്കിതൊരു ഗോൾഡൻ ചാൻസാണ്. കുട്ടിയമ്മ ജീവിച്ചിരുന്ന കാലത്ത് അവരുടെ വീടിന്റെ അകമൊന്ന് എത്തിനോക്കാൻ പോലും അയൽക്കാർക്ക് ചാൻസ് ലഭിച്ചിരുന്നില്ല. മരണത്തോടെ മരിച്ച ആളും വീടും സമൂഹത്തിന്റെത് ആവുകയാണ്.

 

        മൊത്തം പരതിയിട്ടും ശവത്തിന്റെ പൊടിപോലും കാണാനില്ല. ശവം ആശുപത്രിയിലെ ഫ്രീസറിൽ വെച്ചിരിക്കയാണോ? ഒടുവിൽ കണ്ണിലൂടെയും മൂക്കിലൂടെയും കരയുന്ന അയൽക്കാരി ശ്രീകുമാരിയെ കണ്ടപ്പോൾ സംശയം ചോദിച്ചു,

“കുട്ടിയമ്മ നിങ്ങളുടെ ബന്ധുവാണോ? നിങ്ങളെ സങ്കടം കണ്ടതുകൊണ്ട് ചോദിച്ചതാണ്

“ബന്ധുക്കളെക്കാൾ അനക്കിഷ്ടം കുടിയമ്മയെ ആണ്. അന്റെ അമ്മ ചത്തപ്പോൾ പോലും അനക്കിത്ര സങ്കടം വന്നിട്ടില്ല

         ഒരാഴ്ച മുൻപ് കുട്ടിയമ്മ ലോക പിശുക്കത്തി ആണെന്ന് എന്നോട് പറഞ്ഞത് ഇതേ ശ്രീകുമാരി തന്നെയാണ്. ഏത് പിശുക്കിയെയും ദാനശീല ആക്കി മാറ്റുന്ന മാന്ത്രികവിദ്യയാണ് മരണം. ഇനിയും എന്തെല്ലാം കാണാൻ കിടക്കുന്നുണ്ടാവാം.

“ശ്രീകുമാരിക്ക് അറിയോ ബോഡി എവിടെയാണെന്ന്? ഫ്രീസറിൽ ആക്കിയിട്ട് ആശുപത്രിയിലാണോ സൂക്ഷിക്കുന്നത്?”

“കുറച്ചു സമയം അകത്ത് ഉണ്ടായിരുന്നു. ഇപ്പോൾ കുളിപ്പിക്കാൻ കൊണ്ടുപോയിരിക്കും”

“ഏതായാലും കുളിപ്പിച്ച് കിടത്തിയശേഷം ബോഡി കണ്ടിട്ട് പോകാം”

       കുട്ടിയമ്മയുടെ വീട്ടിലെ ബെഡ്റൂമുകളിലും ബാത്ത് റൂമുകളിലും ലിവിംഗ് റൂമിലും സ്റ്റഡി റൂമിലും കിച്ചണിലും വർക്ക് ഏറിയയിലും എല്ലാം കയറിയിറങ്ങിയ ശേഷം ഞാനും സുശീലയും സ്വീകരണ മുറിയിൽ മറ്റുള്ളാരുടെ കൂട്ടത്തിൽ നിന്നു. അപ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായത്. ഞാനൊഴികെ എല്ലാവരും അടിപൊളി വേഷത്തിലാണ് അവിടെ വന്നത്. ഒത്തുകൂടാൻ ഒത്തുവന്ന അവസരങ്ങളെല്ലാം ഇന്നത്തെ ആളുകൾ ആഘോഷമാക്കി മാറ്റുന്നു. ഇവിടെ ജനനവും മരണവും ഒരുപോലെ, വിവാഹവും വിരഹവും ഒരുപോലെ.

 

        പെട്ടെന്നുണ്ടായ വലിയൊരു തിരക്കിൽ ഞാനും സുശീലയും ഒരു വശത്തെക്ക് മാറി. സംഗതി മറ്റൊന്നുമല്ല, കുളിപ്പിച്ച ബോഡി കൊണ്ടുവന്ന് മുന്നിലെ മേശപ്പുറത്ത് കിടത്തുകയാണ്. ഓരോരുത്തരായി ശവത്തെ വലംവെച്ച് കാലിൽ നമസ്കരിച്ച് വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങി. കൂട്ടത്തിൽ ജീവനില്ലാത്ത കുട്ടിയമ്മയെ സമീപിക്കാൻ ഞാനും നടന്നു.

       കൊട്ടും പാട്ടും നിറഞ്ഞിരിക്കുന്ന വീടിന്റെ പരിസരമാകെ കൊതിപ്പിക്കുന്ന സുഗന്ധം പരക്കുകയാണ്. സ്വീകരണ മുറിയിൽ ഉറങ്ങുന്നതു പോലെ നീണ്ടുനിവർന്നു കിടക്കുന്ന ശവം കണ്ടപ്പോൾ ഞെട്ടി. എനിക്കാകെ സംശയം,

ഇവിടെ കിടത്തിയത് കുട്ടിയമ്മയുടെ ശവം തന്നെയല്ലേ?’

       അടിപൊളി കസവുസാരി അണിഞ്ഞ് കണ്ണടച്ച് ഉറങ്ങിയമട്ടിൽ കിടക്കുന്ന ശവത്തിന് കുട്ടിയമ്മയുടെ ഒരു ഛായയും ഇല്ല. ഇതിപ്പോൾ ശവങ്ങളും ട്രന്റിനൊപ്പം മാറിയോ? മൃതദേഹം AI ആക്കുന്ന സൂത്രവിദ്യ കണ്ടുപിടിച്ചോ? സുശീലയുടെ കൈപിടിച്ചുകൊണ്ട് ഞാൻ അടുക്കള ഭാഗത്തുകൂടി വെളിയിലിറങ്ങുമ്പോൾ അയൽക്കാരി രശ്മി പറയുന്നത് കേട്ടു,

“ശവസംസ്കാരം ഇവന്റ് മാനേജുമെന്റ് സംസ്കാരആണ് നടത്തുന്നത്. ശവത്തിന് ബ്യൂട്ടീഷനെ കൊണ്ടുവന്നത് അവർ തന്നെയാണ്. നാട്ടുകാർ ഇവിടെവന്ന് ഭക്ഷണം കഴിച്ചാൽ മതി”

      ബിരിയാണിയുടെ കൊതിപ്പിക്കുന്ന മണത്തിനിടയിൽ അവിടെനിന്നും പെട്ടെന്ന് ഇറങ്ങണോ എന്ന് സംശയിച്ചു നിൽക്കുമ്പോൾ ഞാൻ സുശീലയോട് ചോദിച്ചു,

“ജീവിച്ചിരിക്കെ തന്നെ ഇവന്റ് മാനേജുമെന്റിനെ കണ്ടുപിടിച്ച് ശവസംസ്കാരം ഏർപ്പാടാക്കാൻ ഇനിയങ്ങോട്ട് പ്രായമുള്ളവർ ചിന്തിക്കണം”

    മാറിയ കാലത്തോടൊപ്പം മുന്നോട്ട് പോയില്ലെങ്കിൽ പുത്തൻ തലമുറ പ്രായമുള്ളവരെ ചവിട്ടി താഴെയിടും. ട്രെന്റിനൊപ്പം നമ്മൾ മുന്നോട്ട് പോകണം.

*******


 


July 7, 2026

നിനക്ക് ഞാനും എനിക്ക് നീയും

 


     ജീവിതസായാഹ്നത്തിൽ ആശ്വാസമായി അടുത്ത ബന്ധുക്കൾ ഉണ്ടാവുന്നത് ഭാഗ്യമെന്ന് പറയാം. ഒരോ വ്യക്തിക്കും അന്യന്റെ സഹായം ആവശ്യമായ നിർണ്ണായക ഘട്ടം വരുന്നത് രോഗിയായി കിടക്കുമ്പോഴാണ്. ശാരീരികമായ അവശതയിൽ ഒരാളുടെ കൈതാങ്ങ്, ഒരു തലോടൽ ഇവയെല്ലാം നൽകുന്ന ആശ്വാസം ചെറുതല്ല. മറ്റൊരാളുടെ പരിചരണവും നല്ല വാക്കുകളും രോഗാവസ്ഥയിൽ ഉള്ളവർക്ക് ആശ്വാസം നൽകുക മാത്രമല്ല, ചിലപ്പോഴത് മരണത്തെ പോലും തോല്പിക്കാനുള്ള കഴിവ് രോഗിയിൽ ഉണ്ടാക്കും. അതുപോലെ ജീവൻ നിലനിർത്തുന്ന ആശ്വാസമാണ് പ്രതീക്ഷകൾ,, സ്നേഹിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, പ്രവർത്തിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കുകഎന്ന് ആത്മഹത്യ ചെയ്യുന്നതിനു മുൻപ് കവിയായ ഇടപ്പള്ളി രാഘവൻ പിള്ള എഴുതിയ വരികളാണ്. പ്രതീക്ഷകൾ നശിക്കുമ്പോൾ മറ്റൊന്നും ചിന്തിക്കാത്ത ചില മനുഷ്യൻ പതുക്കെ മരണത്തിലേക്ക് ഇറങ്ങി അങ്ങോട്ട് പോവുകയാണ്.

             അങ്ങനെ ചിന്തിക്കുമ്പോൾ സ്ത്രീകൾ ആത്മഹത്യയുടെ കാര്യത്തിൽ പിന്നിൽ ആവേണ്ടതാണ്. ഈ മലയാള രാജ്യത്ത് വെറുതെ ഇരിക്കുന്ന വീട്ടമ്മമാർ വളരെ കുറവാണ്, എന്നുതന്നെ പറയാം. ഏത് കൊമ്പത്തുള്ള ഓഫീസർ ആയാലും സ്ത്രീ ആണെങ്കിൽ റിട്ടയർ ചെയ്തതിന്റെ പിറ്റേന്ന് അവൾക്കായി അടുക്കള തുറന്നിട്ടുണ്ടാവും. അങ്ങനെ ചോറും കറിയും വെക്കുന്നതിനിടയിൽ സ്വന്തം ജീവിതത്തെകുറിച്ച് അവൾ മറക്കും.

             മനുഷ്യർ പലതരക്കാർ ഉണ്ടെങ്കിലും ആകെമൊത്തം നോക്കിയാൽ ജീവിതം മുന്നോട്ടു പോകുന്നത് പല രീതിയിലാണ്. ഒരു വിഭാഗം അദ്ധ്വാനിച്ച് സ്വന്തം കഴിവിൽ ജീവിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നു. മറ്റൊരു വിഭാഗത്തിന് അദ്ധ്വാനിച്ച് ലഭിക്കുന്ന നേട്ടത്തോടൊപ്പം ഇത്തിരി ഭാഗ്യം കൂടി കടന്നുവരുന്നു. ഒടുവിൽ രണ്ട് വിഭാഗവും ഒരു പോലെ സന്തോഷത്തോടെ ദിവസങ്ങൾ കഴിച്ചു കൂട്ടുന്നു. ഇതിനിടയിൽ അസംതൃപ്തരായി ഒരു ജോലിയും ചെയ്യാത്ത മനുഷ്യരുണ്ട്. അവരുടെ ജീവിതരീതികൾ മാറ്റിയാൽ ഏത് നരകവും സ്വർഗമായി മാറും.       

           സ്വന്തമായി അദ്ധ്വാനിക്കുന്നതോടൊപ്പം മറ്റുള്ളവർക്കും നേട്ടം ഉണ്ടാക്കി ജീവിക്കുന്നത് ചിലരുടെ ശീലങ്ങളാണ്. സഹായങ്ങൾ തിരികെ ഒന്നും പ്രതീക്ഷിച്ച് ആയിരിക്കരുത്. എല്ലാവരും അവരവരുടെ കടമകൾ ചെയ്യുന്നു,, അത്രമാത്രം. വീട്ടിലെ ഓരോ കാര്യങ്ങൾ ശ്രദ്ധിച്ചാലും ഇതുപോലെ കാണാൻ കഴിയും. മിക്കവാറും സ്ത്രീകൾ എല്ലാവർക്കും വേണ്ടി ഭക്ഷണം ഉണ്ടാക്കി വീട് വൃത്തിയാക്കി വസ്ത്രം അലക്കി കുഞ്ഞുങ്ങളെ വളർത്തി അങ്ങനെ എല്ലാം ചെയ്യുന്നു. ആ നേരത്ത് ആ വീട്ടിലെ മറ്റുള്ളവർ വീട്ടമ്മയുടെ അദ്ധ്വാനത്തെ സഹായിക്കുകയോ അവൾ ചെയ്യുന്ന ജോലിയുടെ ഭാരം കുറക്കുകയോ ചെയ്യുന്നില്ല. ഒടുവിൽ അവൾ തളർന്നു വീണാൽ മാത്രം മനുഷ്യത്വം ഉണരുന്നു. പിന്നെ ആശുപത്രി, പരിചരണം,, മരുന്ന്,, ഒടുവിൽ വീട്ടിലെത്തിയാൽ ആരോഗ്യം ഉണ്ടെങ്കിൽ അടുക്കള വീണ്ടും അവൾക്കായി തുറന്നിരിക്കും.

         മുതിർന്നപ്പോൾ സ്വന്തം ജീവിതം സ്വന്തമായി മുന്നോട്ട് നയിച്ച വ്യക്തിയാണ് ഞാൻ. മാതാ പിതാക്കളും ബന്ധുക്കളും അദ്ധ്യാപകരും എന്നെ മുന്നോട്ടു നയിച്ചപ്പോൾ ഇഷ്ടമില്ലെങ്കിലും അതുവഴി ജീവിച്ചു. കരയുക, തിന്നുക, കുടിക്കുക, ഓടുക, വായിക്കുക, എഴുതുക, പഠിക്കുക, അങ്ങനെ ഞാൻ മുതിർന്ന പെണ്ണായി മാറി.

         ഒരു പെൺ‌കുട്ടി മുതിർന്നവൾ ആവുന്നത് എപ്പോഴാണ് എന്ന ചോദ്യത്തിന് ഉത്തരം,, ആർത്തവം മുതൽ എന്നാവും,, എനിക്കാണെങ്കിൽ എട്ടാം ക്ലാസ്സിൽ തുടങ്ങിയ ആർത്തവം ഒരുകൂട്ടം വേദന ഉണ്ടാക്കിയതല്ലാതെ ഒരു തരത്തിലും മുതിർന്നവൾ ആക്കിയില്ല. ശരിക്കും ഞാൻ മുതിർന്നത് കണ്ണൂർ ശ്രീ നാരായണ കൊളേജിൽ പ്രീ.ഡീഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ ആയിരുന്നു.

: അക്കാലത്താണ് കൂട്ടുകാരില്ലാതെ ഞാൻ ഒറ്റപ്പെട്ടത്,

: അക്കാലത്താണ് പരീക്ഷാദിവസം ഞാൻ മറന്നത്,

: അക്കാലത്താണ് ആദ്യമായി ഞാൻ തോൽക്കുന്നത്,

: അക്കാലത്താണ് എനിക്ക് ഞാൻ മാത്രമേ ഉള്ളൂ എന്ന് മനസ്സിലായത്.

         മാതാപിതാക്കളും ബന്ധുക്കളും ഇല്ലേ? എന്ന സംശയം തോന്നാം. അതിന് മറുപടിയുണ്ട്; ഞാൻ ജീവിക്കുന്നത് കടൽ‌തീര ഗ്രാമത്തിൽ ആണ്. അവിടെ ആദ്യമായി കോളേജിൽ പഠിക്കുന്നത് ഞാൻ ആയിരുന്നു. പിന്നെ പണവും സ്വത്തും ഉണ്ടായിട്ടും അതെല്ലാം കച്ചവടം ചെയ്ത് പാപ്പരായ അച്ഛന്റെ മകളാണ് ഞാൻ,, അങ്ങനെ സഹായിക്കാൻ ആരും ഇല്ലാത്ത അവസ്ഥയാണ്. എന്റെ ജീവിതത്തിന് വേണ്ടതെല്ലാം ഞാൻ‌തന്നെ പരിശ്രമിച്ച് കണ്ടെത്തണം. സഹോദരങ്ങൾ നാലുപേരും എന്നെക്കാൾ ഇളയവർ. എന്നെപോലെ അവരെല്ലാം സ്വന്തം ബുദ്ധികൊണ്ടും കൈകൊണ്ടും അദ്ധ്വാനിച്ച് ജീവിക്കാൻ പഠിച്ചു. ഡിഗ്രി കഴിഞ്ഞതിന്റെ പിറ്റേന്നുമുതൽ മറ്റുള്ളവരെ പഠിപ്പിച്ച് ജീവിക്കാനുള്ള വക എല്ലാവരും കണ്ടെത്തി. അതൊരു വലിയ നേട്ടമാണെന്ന് പറയാം,,

          സാധാരണക്കാരായ വിദ്യാഭ്യാസപരമായി ഉന്നതങ്ങളിൽ എത്താത്ത, നാലിലും ആറിലും മാത്രം പഠിച്ച രക്ഷിതാക്കളുടെ അഞ്ച് മക്കൾ ഡിഗ്രിയും പി.ജി.യും കഴിഞ്ഞ് പി.എസ്.സി. വഴി സർക്കാർ സർവ്വീസിൽ ജോലിചെയ്യുക എന്നത് വലിയ നേട്ടമാണ്. സ്വന്തമായി ബിസിനസ് നടത്തി നഷ്ടം വന്ന് കൂലിവേല ചെയ്യുന്ന ആളാണ് എന്റെ അച്ഛൻ. അതോടൊപ്പം അച്ഛന് നന്നായി കൃഷി ചെയ്യുന്ന ശീലവും ഉണ്ട്.

       മുതിർന്നപ്പോൾ ഞങ്ങൾ അഞ്ച് പേരും വിവാഹിതരാവുകയും അടുത്ത തലമുറയുടെ രക്ഷിതാക്കൾ ആവുകയും ചെയ്തു. കൂട്ടത്തിൽ ഞാനും അനുജത്തിയും അമ്മുമ്മമാർ ആയി മാറി. ജോലിയിൽ നിന്നും വിരമിച്ചവർ വീട്ടിൽ വിശ്രമിക്കാതെ മറ്റു തൊഴിലുകൾ ചെയ്യാറുണ്ട്. അദ്ധ്യാപന ജോലിയിൽ‌നിന്നും വിരമിച്ചപ്പോൾ എന്റെ ഹോബി സാഹിത്യരചന ആണ്. എന്റെ രണ്ട് പെൺ‌മക്കൾ ഉന്നത വിദ്യാഭ്യാസം നേടിയശേഷം വിവാഹിതരായി ഭർതൃവീട്ടിൽ പോവുകയും പിന്നീട് സ്വന്തമായി വീട് വെക്കുകയും ചെയ്ത് അവരുടെ മക്കളോടൊപ്പം താമസിക്കുന്നു. മൂത്ത മകൾ സർക്കാർ സ്കൂളിൽ അദ്ധ്യാപിക ആണ്. ഇളയവൾ ഭർത്താവിന്റെ ജോലിസ്ഥലമായ മസ്കറ്റിൽ ആണ്.

*******



November 4, 2025

**പാവാടപ്രായത്തിലേക്ക്**

 

       അഞ്ച് വിദ്യാലയങ്ങളിൽ പഠിക്കാൻ എനിക്ക് കഴിഞ്ഞതിൽ ഒന്നുമാത്രമാണ് സർക്കാർ സ്വന്തമായി നടത്തുന്ന സ്ഥാപനം. അദ്ധ്യാപന പരിശീലനമായ ബി.എഡ് എന്ന് വിളിക്കുന്ന ബാച്ച്ലർ ഓഫ് എഡ്യുക്കേഷൻ പഠനകാലത്ത് അതിനുള്ള അവസരം ലഭിച്ചു. ഗവണ്മെന്റ് ട്രെയിനിംഗ് കോളേജ് തലശ്ശേരിയിലെ പഠനം ഒരുകൊല്ലം മാത്രമാണെങ്കിലും എന്നും ഓർമ്മിക്കാൻ കഴിയുന്ന ഏതാനും അനുഭവങ്ങൾ അവിടെനിന്നും ലഭിച്ചു.

   അടിയന്തിരാവസ്ഥ എന്ന് അറിയപ്പെടുന്ന ഇന്ത്യാചരിത്രത്തിലെ സുവർണ്ണ/ഭീകര കാലത്താണ് എന്റെ ബി.എഡ്  പഠനം എന്നൊരു സവിശേഷതയുണ്ട്.

             കാര്യങ്ങൾ കണ്ടറിയാനും തന്റേടത്തോടെ രണ്ടുവാക്ക് പറയാനും തന്റേടം ലഭിച്ചത് ഡിഗ്രി കഴിഞ്ഞശേഷം ബി.എഡ് പഠിക്കുന്ന കാലത്താണ്. പ്രധാന സംഗതി എന്തെന്നാൽ ആഗസ്റ്റ് മാസം ബി.എഡ് റിസൽട്ട് വന്നതിന്റെ പിറ്റേന്നുതന്നെ ഞാൻ ഹരിശ്രീ കുറിച്ച കിഴുന്ന എൽ.പി സ്കൂളിൽ ടീച്ചറായി ചേർന്ന് പഠിപ്പിക്കാൻ കഴിഞ്ഞു. ഇക്കാര്യത്തിൽ സഹായം ആയത് ഞങ്ങൾക്ക് സ്വന്തമായി ഉള്ള പത്ത് സെന്റ് വിറ്റപ്പോൾ കിട്ടിയ പണമാണ്. നാലാം ക്ലാസിലെ ടീച്ചറായി ഞാൻ പഠിപ്പിക്കുമ്പോൾ മൂന്നിലും അഞ്ചിലും സഹോദരന്മാർ രണ്ടുപേർ പഠിക്കുന്നു. ഒപ്പം ബന്ധുക്കളും നാടുകാരുമായി അനേകം പേരുണ്ട്.


            തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജ് വിചിത്രമായ സ്ഥലമാണ്. അവിടെയുള്ള നിർമ്മിതി മുഴുവൻ ബ്രിട്ടീഷുകാർ ചെയ്തതാണ്. പ്രത്യേകതരം സിമന്റ് കൊണ്ടുള്ള തറയോട്, ഉയരമുള്ള മേൽക്കൂരയുടെ മുകളിലും താഴെയുമായി രണ്ട് തരം ഓടുകൾ. വലിയൊരു വീടിന് മാറ്റം വരുത്തി വിദ്യാലയം ആക്കിയതാണൊ എന്ന് തോന്നിപ്പോകും. ഓരോ വിഷയവും പഠിപ്പിക്കാനായി പ്രത്യേകം ഇടങ്ങളിൽ ആ വിഷയത്തിന്റെ ലൈബ്രറിയും ലബോററ്ററിയും ക്ലാസുകളും അദ്ധ്യാപകരും ഉണ്ട്. ഒരേ വിഷയക്കാർ അവിടെനിന്നും കറങ്ങിയാൽ മതി.

         എന്റെ വിഷയം നാച്ച്വറൽ സയൻസ് എന്ന് വിളിക്കുന്ന ബയോളജി ക്ലാസ്സിൽ 16 വിദ്യാർത്ഥികൾ ഉണ്ട്, 8 പെൺകുട്ടികളും 8 ആൺകുട്ടികളും. കുട്ടിപ്രായം കഴിഞ്ഞതിനാൽ അന്നത്തെ കാലത്ത് ഞങ്ങൾ വിളിക്കപ്പെടുന്നത് വിമൻ സ്റ്റൂഡൻസ്, മെൻ സ്റ്റൂഡൻസ് എന്നായിരുന്നു. ബയോളജി വിഷയത്തിന്റെ അദ്ധ്യാപകനായ ജി.പി കൃഷ്ണപ്പിള്ള സാർ സരസഗായകകവി കെ.സി കേശവപ്പിള്ളയുടെ അടുത്ത ബന്ധുവാണ്.


         1975ൽ തുടങ്ങി 1976ൽ അവസാനിക്കുന്ന എന്റെ ബി.എഡ് പഠനം അടിയന്തിരാവസ്ഥ കാലത്ത് ആയതിനാൽ യാത്രാബസുകൾ മാത്രമല്ല, സർക്കാർ ജീവനക്കാരും അദ്ധ്യാപകരും വിദ്യാർത്ഥികളും കൃത്യസമയം പാലിച്ചിരുന്നു. പഠിക്കേണ്ട വിഷയങ്ങളെല്ലാം ഞങ്ങൾക്ക് നന്നായി അറിയുന്നതിനാൽ കൃഷ്ണപ്പിള്ള സാർ പുതിയതായി ഒന്നും പഠിപ്പിച്ചിരുന്നില്ല. മിക്കദിവസവും ക്ലാസിൽ നടക്കുന്നത് അടിയന്തരാവസ്ഥയുടെ ഭീകരതയെ കുറിച്ചുള്ള ചർച്ചകളാണ്. പത്രങ്ങൾക്ക് സെൻസർഷിപ്പ് ഉള്ളതിനാൽ ഇന്ത്യയിലൊട്ടാകെ നടക്കുന്ന ആക്രമണങ്ങളുടെ വാർത്തകളെല്ലാം ഞങ്ങളെ അറിയിച്ചത് അദ്ധ്യാപകനായ കൃഷ്ണപ്പിള്ള സാർ ആയിരുന്നു. 

             പ്രധാന വിഷയമായ ബയോളജി കൂടാതെ സൈക്കോളജി ഫിലോസഫി, എഡ്യുക്കേഷൻ തുടങ്ങിയവയും ഞങ്ങൾക്ക് പഠിക്കണം. അവയെല്ലാം പഠിപ്പിച്ചത് അയ്യർ സാർ ആണ്, ഹരിഹരസുഭഅയ്യർ,, തീയറിയും പ്രാക്റ്റിക്കലും പരീക്ഷണങ്ങളും മറ്റു സ്കൂളുകളിൽ പോയിട്ടുള്ള ടീച്ചിംഗ് പ്രാക്റ്റീസും ചേർന്ന് അദ്ധ്യാപകപഠനം പൊടിപൊടിച്ചു.


             ഏതാണ്ട് 40 കൊല്ലം മുൻപുവരെ നമ്മുടെ സമൂഹം ഓരോ നാട്ടിലുമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഡ്രസ് കോഡ് ഉണ്ടാക്കിയിരുന്നു. മറ്റുള്ള മനുഷ്യരിൽ നിന്നും വ്യത്യസ്ഥമായി വസ്ത്രങ്ങൾ അണിഞ്ഞാൽ കാണുന്നവരുടെ ശ്രദ്ധ ആകർഷിക്കപ്പെടുന്ന കാലം. പെൺകുട്ടികൾ ഉടുപ്പ് മാറ്റി പാവാട ആക്കിയാൽ പിന്നീട് ഒരിക്കലും ഉടുപ്പ് അണിയുകയില്ല. അതുപോലെയാണ് സാരിയുടെ കാര്യം,, പാവാട മാറ്റി സാരിക്കാരി ആയാൽ, പിന്നെ പാവാടയിലേക്ക് തിരികെ പോവുകയില്ല. ഇന്നത്തെപോലെ വീട്ടകത്തിലും വാഹനത്തിലും ഒതുങ്ങി ഒറ്റപ്പെടുന്നവരല്ല അന്നത്തെ സ്ത്രീകൾ. ദിവസങ്ങളുടെ ഏതാനും മണിക്കൂറുകൾ സമൂഹവുമായി ഇടകലർന്നാണ് പുരുഷനോടൊപ്പം സ്ത്രീയും ജീവിക്കുന്നത്. എന്ത് ധരിക്കണമെന്നും എന്ത് ധരിക്കേണ്ടയെന്നും സമൂഹം തീരുമാനിക്കും. ഇന്നും അതേപോലുള്ള ചിന്താഗതിയുമായി ജീവിക്കുന്ന അനേകം പേരുണ്ട്.


      അങ്ങനെയുള്ള പഴയൊരു കാലം ഓർമ്മയിൽ തെളിയുകയാണ്,

         എന്റെ ഗ്രാമത്തിലുള്ള കിഴുന്ന സൗത്ത് യൂ.പി. സ്കൂളിൽ പഠിക്കുന്ന കാലം, ആറാം ക്ലാസിൽ ചേർന്നിട്ട് ഒരുമാസം കഴിഞ്ഞ് ഒരുദിവസം. രാവിലെ ക്ലാസിൽ കടന്ന് പുസ്തകസഞ്ചി ഡസ്കിൽ വെക്കുന്നനേരത്ത് ആരൊക്കെയോ ഓടുന്നശബ്ദം കേട്ടപ്പോൾ ഞാൻ തലയുയർത്തി. നേരത്തെവന്ന കുട്ടികളെല്ലാം സ്കൂളിന്റ കിഴക്കു ഭാഗത്ത് ഓടുന്ന ദൃശ്യം കണ്ടപ്പോൾ അടുത്തിരിക്കുന്ന വൈജയന്തിമാലയോട് ചോദിച്ചു,

“വൈജേ അതെവിടെയാ എല്ലാരും കീഞ്ഞി പായുന്നത്?”

         ചോദ്യം കേട്ട വൈജ വെളിയിലിറങ്ങി കാര്യം തിരക്കിയശേഷം എന്നോട് പറഞ്ഞു,

“ആട ഒന്നാംക്ലാസില് പുതിയൊരു കുട്ടി വന്നിട്ടുണ്ട്. അവള് ബോംബെക്കാരിയാ”

“അതിനെനെന്തിനാ എല്ലാരും പായുന്നത്? ഓളെക്കാണാനാണോ?”

“ഓളെക്കാണാൻ നല്ല രസമുണ്ട് പോലും, ഓളിട്ടത് നമ്മളെപ്പോലത്തെ കുപ്പായമല്ല”

“പിന്നെ അതെന്താ?”

“അനക്കറീല്ല”

“നീ വാ, നമ്മക്ക് പോയിനോക്കാം”


           അങ്ങനെ വൈജയന്തിയും ഞാനും ഒത്തുചേർന്ന് ഓടിയപ്പോൾ കണ്ടത് ഒന്നാം ക്ലാസിന്റെ ഇരുണ്ട മൂലയിൽ പേടിച്ച് പതുങ്ങിയിരിക്കുന്ന വെളുത്തു മെലിഞ്ഞ പെൺകുട്ടിയെ ആണ്. അവളിട്ടത് കൈനീളമുള്ള മിന്നുന്ന മേലുടുപ്പ്, അടിയിലാണെങ്കിൽ ആണുങ്ങൾ ഇടുന്ന കാൽസ്രായി പോലെ രണ്ട് കാലും വേറെ വേറെ കാണുന്നത്,, അതായത് പാന്റ്. ചുറ്റുമുള്ള കുട്ടികൾ ആവേശം മൂത്ത് ആ കുട്ടിയെ വലിക്കുകയും നുള്ളുകയും ചെയ്യുമ്പോൾ അവൾ വേദനകൊണ്ട് കരഞ്ഞ് കണ്ണിരൊഴുക്കുന്നു. മറ്റു കുട്ടികളെല്ലാം അവളെ നോക്കി ഉച്ചത്തിൽ കൂവിയാർക്കുകയാണ്. ബഹളത്തിന്റെ ഇടയിൽനിന്നും തിരികെ പോകുമ്പോൾ ഞാൻ വൈജയന്തിയോട് പറഞ്ഞു,

“ഓളിട്ട കുപ്പായം കാണാൻ നല്ല രസമുണ്ട്, ബോംബെലൊക്കെ ഇതാകും. അതിന്റെ പേരറിയോ?”

“കുട്ടികള് പറീന്ന കേട്ടില്ലേ, പൈജാമയും ജുബ്ബയും എന്നാണ് പോലും”

“ഓളെ പേരെന്താ?”

“ജയശ്രീ”

            അന്ന് അങ്ങനെയൊക്കെ ആയിരുന്നു. പെൺകുട്ടികൾ അണിയുന്ന ചൂരീദാറും പൈജാമയും നമ്മുടെ ഗ്രാമങ്ങളിൽ പ്രചരിച്ച ആദ്യകാലങ്ങളിൽ അതെല്ലാം അണിയുന്നവർ പലതരം പരിഹാസങ്ങൾക്ക് ഇരയായിട്ടുണ്ട്. ഇന്നാണെങ്കിൽ ട്രെന്റിനോടൊപ്പം നിന്ന് എന്തും ഏതും അണിയാമെന്ന അവസ്ഥയാണ്.


            അച്ഛൻ കൃഷി ചെയ്യുന്നതുകൊണ്ട് ഭക്ഷണക്ഷാമം എന്നത് അറിഞ്ഞില്ലെങ്കിലും ജീവിതത്തിന്റെ വലിയൊരു കാലയളവിൽ എനിക്ക് വസ്ത്രത്തിനും പണത്തിനും നല്ലൊരു വീടിനും ക്ഷാമം നേരിട്ടിരുന്നു. പ്രായവും രോഗവും തളർത്തിയപ്പോൾ ഉപയോഗിക്കാൻ കഴിയാത്ത എന്റെ വസ്ത്രങ്ങൾ അലമാര നിറയെ കാണുമ്പോൾ വലിയദുഃഖം തോന്നുന്നു. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് രസകരമായ ഏതാനും അനുഭവങ്ങൾ ഉണ്ടായിരുന്നു. അതിലൊന്ന് അദ്ധ്യാപന പരിശീലന കാലത്താണ്.

           അടിയന്തിരാവസ്ഥയുടെ കാലമാണെങ്കിലും സ്കൂൾ പരിപാടികൾക്ക് മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ആഘോഷപൊലിമ കുറവാണെങ്കിലും കലാമേള, കായികമേള തുടങ്ങിയവ നല്ലനിലയിൽ നടത്തി. സ്വതന്ത്രരായ മുതിർന്ന അദ്ധ്യാപക വിദ്യാർത്ഥികൾ അവയിലെല്ലാം പങ്കാളികളാണ്.


           എന്റെ ജീവിതത്തിൽ ആദ്യമായി സ്പോർഡ്സ് മൽസരത്തിൽ പങ്കെടുത്തത് ബി.എഡ് പഠിക്കുമ്പോഴാണ്. പ്രീ.ഡിഗ്രി രണ്ടാം വർഷം മുതൽ വീട്ടിലും വിദ്യാലയത്തിലും സാരി ഉടുക്കാൻ തുടങ്ങിയ ഞാൻ അതേ വേഷത്തിലാണ് ആദ്യദിവസം ഓടാനും ചാടാനും തുടങ്ങിയത്. സാരി ആരോഗ്യത്തിന് നല്ലതാണെങ്കിലും ഓട്ടത്തിനും ചാട്ടത്തിനും ഹാനികരമാണെന്ന കാര്യം അപ്പോഴാണ് മനസ്സിലാക്കിയത്. കൂടെയുള്ളവരിൽ രണ്ടുപേർ പാവാടയിൽ വന്നിട്ടുണ്ട്. എല്ലാ മത്സരങ്ങളിലും ഈസിയായി അവർ ജയിക്കുന്നു. പാവാട വീട്ടിലില്ലെങ്കിൽ കടം വാങ്ങിയെങ്കിലും അണിയണമെന്ന് സാരി അണിയുന്ന താരങ്ങൾക്ക് തോന്നാൻ തുടങ്ങി. 

        ഒരു പ്രധാന കാര്യം,,

            അക്കാലത്ത് സ്ത്രീകൾക്കുള്ള വസ്ത്രം, ഉടുപ്പ് കഴിഞ്ഞാൽ പാവാടയും ബ്ലൗസും അത് കഴിഞ്ഞാൽ സാരിയും ബ്ലൗസും. അതല്ലാതെ ഇന്നത്തെ ന്യൂജെൻ വസ്ത്രങ്ങൾ കണ്ണുർ പട്ടണത്തിലോ ഗ്രാമത്തിലോ കടന്നു വന്നിട്ടില്ല. അന്നത്തെ സാമൂഹ്യ ജീവിതത്തിൽ എന്റെ വസ്ത്രം എന്റെ ഇഷ്ടം എന്ന് പറയുന്ന കാര്യം നാട്ടിൻപുറത്തുള്ളവർക്ക് ചിന്തിക്കാനേ വയ്യ.


            അങ്ങനെ കായികമേളയുടെ ഒടുവിലത്തെ ദിവസം പാവാടയിൽ മത്സരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. വീട്ടിൽനിന്ന് പാവാട ഉടുക്കുന്നതിന് പകരം കോളേജിൽ എത്തിയിട്ട് ഡ്രസ് മാറ്റിയാൽ മതിയാവും. എട്ടാം ക്ലാസുകാരി ആയ സഹോദരി ചെറുപ്പം ആയതിനാൽ പാവാട ചെറുതാണ്. അതിനെന്താ,, എന്നോളം ഉയരമുള്ള ചെറുപ്പക്കാരികൾ അടുത്തവീട്ടിൽ നിരന്നു നിൽക്കുന്നുണ്ട്, രജിത, ബീന, റീന,, ഇതിൽ ബീനയെ ആ വർഷത്തെ ടീച്ചിംഗ് പ്രാക്റ്റീസ് സമയത്ത് തോട്ടട ഹൈ സ്കൂളിൽ വെച്ച് ഞാൻ പഠിപ്പിച്ചിട്ടുണ്ട്.

           അമ്മയോട് കാര്യം പറഞ്ഞശേഷം അടുത്ത വീട്ടിൽപോയി ഒന്നിനുപകരം രണ്ട് പാവാടകൾ കടം വാങ്ങി. ഒന്ന് ഹാഫ് സ്കേർട്ട്, പിന്നെ കാല് മുഴുവമായി മുടുന്ന ഒരു ഫുൾ സ്കേർട്ട്. രണ്ട് പാവാടകളും പൊതിഞ്ഞെടുത്ത ഞാൻ അതൊരു സഞ്ചിയിലാക്കിയിട്ട് പിറ്റേദിവസം കോളേജിൽ പോയി.

           തലശ്ശേരിയിൽ ബസ്സിറങ്ങി കോളേജിൽ കടന്നപ്പോൾ കൂട്ടുകാർ പലരും സാരിയിൽ നിന്നും പാവാടയിലേക്ക് മാറുന്നത് കണ്ടു. കൂട്ടത്തിൽ ഞാനും സാരിമാറ്റി പാവാടയിൽ കയറി. ഹാഫ് സ്കേർട്ട് അണിഞ്ഞപ്പോൾ ഇതുവരെയില്ലാത്ത മാറ്റങ്ങൾ എന്റെ ദേഹമൊട്ടാകെ പടർന്നുകയറി. ആവേശം മൂത്ത ഞാൻ മറ്റുള്ളവരോടൊപ്പം കോളേജിന്റെ മുന്നിലുള്ള റോഡ് മുറിച്ചുകടന്ന് അല്പം നടന്നപ്പോൾ മേള നടക്കുന്ന തലശ്ശേരി സ്റ്റേഡിയത്തിൽ എത്തി.


           മത്സരങ്ങൾ ഓരോന്നായി കഴിഞ്ഞപ്പോൾ ഒരുകാര്യം ഞാൻ തിരിച്ചറിഞ്ഞു,, ഓട്ടത്തിനും ചാട്ടത്തിനും വേണ്ടത് പാവാട മാത്രമല്ല; നല്ല ശക്തിയും സ്റ്റാമിനയും വേണം. മഴകൊണ്ടാലും വെയിലുകൊണ്ടാലും കടലിൽ കളിച്ചാലും, ശ്വാസതടസ്സം വരുന്ന എന്റെ ദേഹം കായിക മൽസരങ്ങൾക്ക് പറ്റിയതല്ല. കാര്യമായ സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും മറ്റുള്ളവരോട് ചേർന്നുള്ള കമ്പവലി (വടംവലി) മത്സരത്തിൽ ചായകുടിക്കാൻ യോജിച്ച ചെറിയൊരു ചില്ലുഗ്ലാസ് കിട്ടി. ഇന്നെന്റെ വീടിലുള്ള അനേകം ട്രോഫികളെക്കാൾ വലുതായി തോന്നിയത് അന്ന് കിട്ടിയ ചില്ലുഗ്ലാസാണ്.

           മത്സരങ്ങളുടെ ആവേശം ഒടുങ്ങിയ നേരത്ത് അര/പാവാട മാറ്റിയ ഞാൻ മുഴുവൻ പാവാടയിലേക്ക് പ്രവേശിച്ചിരുന്നു. അഞ്ച് മണി കഴിഞ്ഞപ്പോൾ വീട്ടിലേക്ക് പോകാൻ സമയമായി. ആ നേരത്ത് പാവാട മാറ്റി സാരിയിലേക്ക് പ്രവേശിക്കണം. ഒപ്പമുള്ള പലരും വീട്ടിൽ പോകാൻ തുടങ്ങിയനേരത്ത് കോളേജിലെ ക്ലാസ്സ്മുറിയിൽ കടന്ന് സാരിയിലേക്ക് മാറാൻ എന്റെകൂടെ സ്ത്രീജനങ്ങളാരും തയ്യാറായില്ല. മറ്റൊരു വഴിയും ഇല്ലാതായതോടെ അതേ വേഷത്തിൽതന്നെ വീട്ടിലേക്ക് പോകുന്ന കാര്യം ഓർത്തപ്പോൾ എനിക്കാകെ വിഷമം. രാത്രി വരികയാണ്, ഏതായാലും പോവുകതന്നെ,,


           തലശ്ശേരിയിൽനിന്നും കണ്ണൂർ ബസിൽ കയറിയ ഞാൻ ചിന്തിക്കാൻ തുടങ്ങി. അര മണിക്കൂർ കഴിഞ്ഞ് ഇറങ്ങാനുള്ള തോട്ടട എത്തുമ്പോൾ ആറുമണി കഴിയും. ആ നേരത്ത് സൂര്യൻ അസ്തമിച്ച് ഇരുട്ടാവുമ്പോൾ എന്റെ പാവാടവേഷം പരിചയക്കാരായ നാട്ടുകാർ കാണുകയില്ല.  മങ്ങിയ ഇരുട്ടിൽ അരമണിക്കൂർ നടന്ന് സുഖമായി വീട്ടിലെത്താം.

           ഞാൻ കയറിയ ത്രിവേണി ബസ് തോട്ടട എത്തിയപ്പോൾ അതിൽനിന്നും വെളിയിലിറങ്ങി പാവാടയിൽ നിവർന്ന് നിന്നുകൊണ്ട് ചുറ്റും നോക്കി. വെള്ളിവെളിച്ചവുമായി സൂര്യൻ തിളങ്ങുകയാണ്. മാർച്ച് മാസത്തെ ആദ്യപകുതിയിൽ സൂര്യൻ അസ്തമിച്ച് ഇരുട്ട് വീഴാൻ ഏഴ് മണി ആവുമെന്ന് ആ നേരത്ത് ചിന്തിച്ചിരുന്നില്ല.

           ചുറ്റുപാടും ഉള്ളവരിൽ അധികവും പരിചയക്കാരാണ്. ചോദ്യങ്ങൾക്ക് ഇട നൽകാതെ മറ്റുള്ളവർക്ക് മുഖം കൊടുക്കാതെ വേഗത്തിൽ ഞാൻ നടന്നു. വീട്ടിലെത്താൻ അര മണിക്കൂർ നടക്കണം. വാഹനങ്ങൾ പോകുന്ന വഴിയെ പോകാതെ ഇടവഴി കടന്ന് വയലിൽ ഇറങ്ങിയിട്ട് നേരെ നടന്നാൽ വീട്ടിലെത്തും. ഹാഫ് സ്കേർട്ട് മാറ്റി ഫുൾ സ്കേർട്ട് അണിഞ്ഞത് ഭാഗ്യംതന്നെയെന്ന് ആനേരത്ത് ഞാൻ ഓർമ്മിച്ചു.

           പുതിയ വേഷത്തിൽ എന്നെ കാണുമ്പോൾ മറ്റുള്ളവർ എന്ത് വിചാരിക്കും, അവർക്കെന്ത് തോന്നും എന്നത്, എനിക്കുണ്ടായ അപകർഷതാബോധം മാത്രമാണെന്ന് പിന്നീട് ഞാൻ തിരിച്ചറിഞ്ഞു. അതുപോലെ അവനവനെ കുറിച്ചുള്ള വിശ്വാസക്കുറവാണ് ഓരോ വ്യക്തിയുടെയും ജീവിതത്തെ പരാജയത്തിലേക്ക് നയിക്കുന്നത്.

*******