“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി
Showing posts with label ഗ്രാമവിശേഷം. Show all posts
Showing posts with label ഗ്രാമവിശേഷം. Show all posts

August 5, 2014

കർക്കിടകപേമാരിയിൽ അവർവന്നു,,, വേടൻ


                   പതിവുപോലെ കാലവർഷം ഉറഞ്ഞുതുള്ളുന്ന കർക്കിടക മാസത്തിൽ ആചാരം മുടക്കാതെ അവർ വന്നു വേടൻ. ഉത്തരമലബാറിലെ ആചാരമായി കെട്ടിയാടിയ വേടനും അകമ്പടിക്കാരും ചെണ്ടകൊട്ടിന്റെ താളത്തിൽ പാട്ടുപാടിയിട്ട് എന്റെ ഗ്രാമത്തിലെ വീടുകൾതോറും കയറിയിറങ്ങി.
അവർ വരുന്നു,,,

              വേടനെക്കുറിച്ച് ഏതാനും വർഷം മുൻപ് ഞാനെഴുതിയ ലേഖനം ഫോട്ടോസഹിതം “ഒറ്റമൂലി മാസിക ജൂലായ് ലക്കത്തിൽ” അച്ചടിച്ചു വന്നിട്ടുണ്ട് എന്ന സംഗതി സന്തോഷപൂർവ്വം അറിയിക്കുന്നു.
ഒറ്റമൂലിയിൽ വന്ന ലേഖനത്തിന്റെ ഫോട്ടോ


വേടെനെക്കുറിച്ച് ഇതേ ബ്ലോഗിൽ   എഴുതിയ പോസ്റ്റ് ഇവിടെ ഇവിടെ വീണ്ടും ആവർത്തിക്കുന്നു. ഇതുവരെ വായിക്കാത്തവർക്ക് വായിക്കാനും വായിച്ചവർക്ക് ഓർമ പുതുക്കാനും,,,
              “ഉത്തര മലബാറിലെ ഗ്രാമീണ കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ട ആചാരമാണ് വേടൻ കെട്ടിയാടൽ. കാലത്തിന്റെ കുത്തൊഴുക്കിൽ അപ്രത്യക്ഷമാവുന്ന ഈ ഗ്രാമീണകല, ഏതാനും ചില തുരുത്തുകളിൽ ഒരു ബാക്കിപത്രമായി ഇന്നും അവശേഷിക്കുന്നണ്ട്. പുതുമഴ പെയ്ത മണ്ണിൽ വിത്തിട്ട്, നട്ടുവളർത്തിയ വിളകൾ വളർന്ന് പൂവിട്ട് കായ്ച്ചതിനുശേഷം, വിളവെടുപ്പിന് പാകമാവുന്നതിന്റെ ഇടവേളയിൽ, മുറ്റത്തെ പെരുമഴയും നോക്കി വിശപ്പകറ്റാനായി ചക്കക്കുരു ചുട്ട്‌തിന്ന് വീട്ടിലിരിക്കുന്ന ഗ്രാമീണ കർഷകന്റെ വീടുകൾ‌തോറും, ചെണ്ടകൊട്ടിയുള്ള വേടന്റെ വരവ് ഒരു പുത്തനുണർവ്വ് പകരുന്നു.

                             കർക്കിടകത്തിലെ രോഗപീഡകൾ അകറ്റാനായുള്ള ഈ വേടൻ കെട്ടിയാടൽ ഒരു പ്രത്യേക ജനവിഭാഗത്തിന്റെ മാത്രം അവകാശമാണ്. കാർഷികസംസ്കൃതിയുടെ ഭാഗമായ മേലാളർ-കീഴാളർ ബന്ധം ഉറപ്പിക്കുന്ന കാലത്ത് രൂപംകൊണ്ട, ഈ ആചാരം വളരെ നല്ലൊരു കലാരൂപമാണ്. വേടൻ കെട്ടിയാടാൻ അവകാശമുള്ളവർ മറ്റുതൊഴിലുകൾ തേടുകയും ഗ്രാമീണർക്ക് കൃഷി അന്യമാവുകയും ഗ്രാമം പട്ടണങ്ങളുടെ വികലമായ രൂപം പ്രാപിക്കുക്കയും ചെയ്തതോടെ ഇതുപോലുള്ള ആചാരങ്ങൾക്കെല്ലാം വംശനാശം സംഭവിക്കുകയാണ്.

                                    കർക്കിടകമാസം വീടുകൾ‌തോറും കയറിയിറങ്ങുന്നവരാണ് ‘വേടനും ആടിയും’. ഒന്നിച്ച് ‘ആടിവേടൻ’ എന്ന് പറയുന്നുണ്ടെങ്കിലും ‘വേടൻ’ മലയ സമുദായക്കാരും ‘ആടി’ വണ്ണാൻ സമുദായക്കാരും കർക്കിടകത്തിലെ വ്യത്യസ്ഥ ദിവസങ്ങളിൽ കെട്ടിയാടുന്നു. അതുപോലെ ‘കോതാമ്മൂരി, ഉച്ചാർ‌പൊട്ടൻ’ എന്നി ആചാര കലാരൂപങ്ങൾ കുട്ടിക്കാലത്ത് കാണാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ‘ആടി’ കെട്ടിയാടുന്നതിനെ കുറിച്ച് എനിക്ക് കേട്ടറിവ് മാത്രമാണുള്ളത്. ‘കർക്കിടകത്തിലെ വേടൻ’, കാലഹരണപ്പെടാതെ ചില സ്ഥലങ്ങളിൽ ഇപ്പോഴും കാണാൻ കഴിയും.

                    വീട്ടിൽ വരുന്ന വേടൻ, മുഖത്തും ദേഹത്തും ചായം‌പൂശിയിട്ട് തിളങ്ങുന്ന കിരീടവും ചുവന്ന ആടയാഭരണങ്ങളും ധരിച്ചിരിക്കും. മുതിർന്ന പുരുഷനോടൊപ്പം ചെണ്ടമുട്ടിന്റെ അകമ്പടിയോടെ വീടിന്റെ മുറ്റത്ത് കടന്നുവരുന്ന വേടൻ സംസാരിക്കില്ല. വേടന്റെ വേഷമണിഞ്ഞ കുട്ടിയോടൊപ്പം ചെണ്ടക്കാരൻ കൂടാതെ ഒന്നോ രണ്ടോ സഹായികളും കാണും. വീട്ടിലെത്തിയാൽ കത്തിച്ച വിളക്കിനെയും ആവണിപ്പലകയിൽ അരി നിറച്ച നിറനാഴിയെയും വണങ്ങി വേടനെ മുന്നിൽ നിർത്തിക്കൊണ്ട്, ചെണ്ടകൊട്ടി പാട്ടുപാടുന്നു. തപസ്സുചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാനായി വേടന്റെ രൂപത്തിൽ വന്ന പരമശിവന്റെ കഥയാണ് പാട്ടിലുള്ളത്.

                                  മഹാഭാരതം വനപർവ്വത്തിൽ പറയുന്ന ഈ കഥ പാണ്ഡവരുടെ വനവാസകാലത്ത് സംഭവിച്ചതാണ്. തപസ്സു ചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാനായി പരമശിവൻ വേടനായും പാർവ്വതി വേടത്തിയായും ഭൂതഗണങ്ങൾ അനുചരന്മാരുമായി വെഷംമാറി കാട്ടിലൂടെ നടക്കുമ്പോൾ, മൂകൻ എന്ന അസുരൻ ഒരു കാട്ടുപന്നിയുടെ രൂപത്തിൽ അർജ്ജുനനെ ആക്രമിക്കാൻ മുന്നിലെത്തി. അവിടെയെത്തിയ ശിവനും, അർജ്ജുനനും ഒരേസമയം അമ്പെയ്തതോടെ കാട്ടുപന്നിയായ മൂകാസുരൻ മരിച്ച് അസുരരൂപത്തിലായി മാറുന്നു. തുടർന്ന് പന്നിയെ(അസുരനെ) കൊന്നതിന്റെ അവകാശത്തർക്കമായി. അവർ തമ്മിലുള്ള യുദ്ധത്തിൽ വേടന്റെ ദേഹത്ത് അമ്പ് കൊള്ളാത്തതിൽ മനം‌നൊന്ത അർജ്ജുൻ, തന്റെ മുന്നിൽ വന്നത് സാക്ഷാൽ പരമശിവനാണെന്ന് തിരിച്ചറിഞ്ഞ് മാപ്പ്‌ചോദിച്ച് സ്തുതിക്കുന്നു. തുടർന്ന് അർജ്ജുനന് പാശുപതാസ്ത്രം നൽകി പരമശിവൻ അനുഗ്രഹിക്കുന്നു.

                            ചെണ്ടകൊട്ടി പാടിയതിന്റെ ഒടുവിൽ വേടനും അകമ്പടി സേവിച്ചവർക്കും വീട്ടുകാർ നൽകേണ്ട കാർഷികവിളകളെ പരാമർശിക്കുന്നുണ്ട്. അരി, വെള്ളരിക്ക, തേങ്ങ, ഉപ്പ്, മുളക്, മഞ്ഞൾ ആദിയായവ കൂടാതെ വീട്ടിലുള്ള ഏത് പച്ചക്കറികളും പ്രത്യേകം ഉഴിഞ്ഞ്‌വെച്ച് നൽകാം. സഹായികളായി വന്നവർ ഇതെല്ലാം സ്വീകരിച്ച് തുണിയിൽ കെട്ടിവെക്കുന്നു. പഞ്ഞമാസമായ കർക്കിടകത്തിൽ ഭക്ഷണത്തിനുള്ള വക ഇങ്ങനെ അവർക്ക് ലഭിക്കുന്നു.

                           തുടർന്ന് ഓരോ പാത്രത്തിൽ ചുവപ്പും കറുപ്പും നിറമുള്ള ഗുരുസി കലക്കുന്നു. (വെള്ളത്തിൽ മഞ്ഞളും നൂറും ചേർത്താൽ ചുവപ്പ് ഗുരുസി, വെള്ളത്തിൽ കരിക്കട്ട കലക്കിയാൽ കറുപ്പ് ഗുരുസി) മാരിപോവാൻ ചുവന്നവെള്ളം വീടിന്റെ തെക്കുഭാഗത്തും ജേഷ്ഠപോകാൻ കറുത്തവെള്ളം വടക്കുഭാഗത്തുമായി, വീട്ടിലുള്ളവരെ ഉഴിഞ്ഞതിനുശേഷം ഒഴിക്കുന്നു. ഒടുവിൽ മണ്ണിനും കൃഷിക്കും കന്നുകാലികൾക്കും സന്താനങ്ങൾക്കും അനുഗ്രഹം ചൊരിഞ്ഞ് ദക്ഷിണയും വാങ്ങി വേടൻ അടുത്ത വീട്ടിലേക്ക് യാത്രയാവുന്നു”.

August 29, 2012

തിരുവോണ സായഹ്നത്തിൽ പൊട്ടിയ പടക്കങ്ങൾ


                        പൊന്നോണക്കാലത്ത് പൊന്നിൻ‌നിറമുള്ള പൂക്കളണിയുന്ന മരമാണ് ‘പൊന്നാവീരം’. ഞാൻ ജനിച്ചുവളർന്ന കടൽ‌തീരഗ്രാമത്തിൽ എന്റെവീട്ടിൽ‌മാത്രം കാണപ്പെട്ട ഒരേയൊരു മരമായിരുന്നു അത്, പൊന്നിൻ ചിങ്ങത്തിന്റെ വരവറിയിച്ച് വർഷം‌തോറും പുഷ്പങ്ങൾ നിറയുന്ന പൊന്നാവീരം. എന്റെ ഗ്രാമത്തിന് മാത്രം സ്വന്തമായ ഒറ്റപ്പെട്ട മറ്റുപല മരങ്ങളും അക്കാലത്ത് ഉണ്ടായിരുന്നു; ഒരേയൊരു മുരിങ്ങമരം, ഒരേയൊരു കണിക്കൊന്ന, ഒരേയൊരു പുളിമരം, ഒരേയൊരു ഉയരം‌കുറഞ്ഞ തെങ്ങ്, ഒരേയൊരു കടലാസ്‌പൂവ്‌ ചെടി, ഒരേയൊരു യക്ഷിപ്പന, ഒരേയൊരു ചെന്തമരി അങ്ങനെപലതും. ഇതെല്ലാം ഗ്രാമീണരുടെ പൊതുസ്വത്താണ്, പൊന്നാവീരം എന്റെ വീട്ടുപറമ്പിലാണെങ്കിലും കണിക്കൊന്നയെക്കാൾ വലിപ്പമുള്ള വിടർന്ന്‌നിവർന്ന അതിലെ പൂക്കൾ മൊത്തമായി പറിച്ച് ഓഹരിവെച്ചിട്ട് പൂക്കളമിടുന്നത് എന്റെ വീട്ടുമുറ്റത്ത് മാത്രമായിരിക്കില്ല, നാട്ടുകാരുടെയെല്ലാം മുറ്റത്ത്‌കൂടി ആയിരിക്കും.   

                         പൊന്നാവീരം എന്ന് നാട്ടുകാർ പറയുന്ന മരം എന്റെ വീട്ടുമുറ്റത്തിന് സമീപം മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ഞാൻ നടന്ന വഴികളിലും പഠിച്ച സസ്യശാസ്ത്രത്തിലും ഇതുവരെ അങ്ങനെയൊരു മരത്തെ കണ്ടിട്ടില്ല. കണിക്കൊന്നയെപ്പോലെ മഞ്ഞപ്പൂക്കൾ വിടരുന്ന അതേ കുടുംബത്തിൽ ഉൾപ്പെട്ട ഏതാണ്ട് പത്ത് മീറ്റർ മാത്രം ഉയരമുള്ള ഇലകൊഴിയാത്ത മരം. സാധാരണ വൃക്ഷങ്ങൾ പുഷ്പിക്കുന്നത് ശൈത്യകാലത്തിനു ശേഷമാണെങ്കിലും നമ്മുടെ പൊന്നാവീരത്തിൽ പൂക്കൾ നിറയുന്നത് കാലവർഷം അവസാനിക്കുന്ന ഓണക്കാലത്താണ്. 
                        തലശ്ശേരിയിൽ‌നിന്ന് എന്റെ വലിയമ്മാവൻ കൊണ്ടുവന്ന് നട്ടുവളർത്തിയ മൂന്ന്‌തരം ചെടികളിൽ ഒന്നാണിത്. ധാരാളം വിത്തുകൾ ഉണ്ടാവുമെങ്കിലും ഞാൻ മുതിർന്നപ്പോഴേക്കും അടുത്ത തലമുറ അവശേഷിക്കാതെ പൊന്നാവീരം ഉണങ്ങിനശിച്ചു. എങ്കിലും അയൽ‌പക്കത്തെ ആൺ‌‌കുട്ടികൾ നന്നായി ചരിഞ്ഞ്‌വളർന്ന ആ മരത്തിന്റെ മുകളിൽ എളുപ്പത്തിൽ‌കയറിയിട്ട് സ്വർണ്ണനിറമുള്ള പൂക്കൾ പറിച്ച് കൂട്ടിയിടുന്നതും എല്ലാവീട്ടുകാർക്കും‌വേണ്ടി അവ പങ്ക്‌വെക്കുന്നതും എന്റെ ഓർമ്മയിലുണ്ട്.

ചേരണി
                         ഒരു വർഷം മുൻപ്‌വന്ന ഒരു പത്രവാർത്ത കണ്ടപ്പോഴാണ് എന്റെ പൊന്നാവീരത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചത്. തലശ്ശേരിയിലെ ഒരു വീട്ടിൽ ഇതുപോലുള്ള ഒരു സസ്യം മുൻപ് ഉണ്ടായിരുന്നു. ഔഷധപ്രാധാന്യമുള്ള ആ ചെടിയുടെ പേരാണ് ‘പൊന്നവര’. വിത്ത് മുളച്ച് അടുത്ത തലമുറ വളരാത്തതുകൊണ്ട് ഇപ്പോൾ പൊന്നവര അപ്രത്യക്ഷമായി എന്നാണ് വാർത്ത. ചെടിയുടെ വിവരണത്തിൽ‌നിന്ന് കുട്ടിക്കാലത്ത് പൂക്കളം നിർമ്മിക്കാൻ നാട്ടുകാർക്ക് പുക്കൾ‌തന്ന് സഹായിച്ച പൊന്നാവീരം, ‘പൊന്നവര’ തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. പൊന്നവര നാട്ടുകാരുടെ ഭാഷയിൽ പൊന്നാവീരം ആയതാവാം.


തുമ്പ
                 ഓണക്കാലമായാൽ അത്തം‌നാളിന്റെ തലേദിവസം വൈകിട്ട്‌മുതൽ നമ്മൾ കുട്ടികൾ പൂപറിക്കാൻ തുടങ്ങും. ഗ്രാമത്തിലെ കുട്ടികൾ പൂക്കൾ പറിക്കുന്നത് പ്രധാനമായും തലേദിവസം വൈകിട്ടാണ്. ഇന്നത്തെപോലെ അത്തം വെളുക്കുകയോ ഓണം കറുക്കുകയോ ചെയ്യാറില്ല; അത്തം‌മുതൽ എന്നും കാലാവസ്ഥ തെളിഞ്ഞതായിരിക്കും. ചിലപ്പോൾ ചിങ്ങമാസത്തെ മഴ ചിനുങ്ങിയാലും അന്തരീക്ഷം മഴക്കാലത്തിന്റെത് ആയിരിക്കില്ല. പൂന്തോട്ടത്തിൽ നട്ടുവളർത്തുന്ന ചെട്ടിപ്പൂ, ചെണ്ട്‌മല്ലിക, ചെമ്പരത്തി ആദിയായ ചെടികളിൽ പൂ വിരിയാറില്ലെങ്കിലും വീട്ടുപറമ്പിലുള്ള തുമ്പ, മഷിപ്പൂ, കാക്കപ്പൂ, തൊട്ടാവാടി, ചേരണി, മുക്കുറ്റി, പഗോഡ, അരിപ്പൂ എന്നിവയെല്ലാം പൂത്തുലഞ്ഞ് ഞങ്ങൾ കുട്ടികളെ കാത്തിരിക്കുന്നുണ്ടാവും. തീരപ്രദേശത്ത് മാത്രം കാണപ്പെടുന്ന ഉയരം കുറഞ്ഞ തുമ്പച്ചെടികളിൽ വിടരുന്ന വെള്ളപൂക്കൾ പറിച്ചെടുക്കാനാണ് കുട്ടികൾ കൂടുതൽ താല്പര്യം കാണിക്കുന്നത്.  


മഷിപൂവ്
                   പൂക്കൾ പറിച്ചെടുക്കാനായി വൈകുന്നേരം കുട്ടികൾ ഇറങ്ങുന്നത്, തെങ്ങോലകൊണ്ട് നിർമ്മിച്ച ‘കൊമ്മ’യും കഴുത്തിലിട്ടാണ്. പച്ചോല നാലെണ്ണം ചീന്തിയതും നാല് കാരമുള്ളും സംഘടിപ്പിച്ച് അമ്മയുടെയോ അമ്മൂമ്മയുടെയോ കൈയിൽ കൊടുത്താൽ അത് മടക്കിവെച്ച് കാലുകൊണ്ട് ചവിട്ടി, കാരമുള്ള് കുത്തിയുറപ്പിച്ച് മെടഞ്ഞ് നിർമ്മിക്കുന്ന ചെറിയ പൂക്കൂടയാണ് ‘കൊമ്മ’. ഓലയുടെ അറ്റം നൂലുപോലെ ചീന്തിയതിന്റെ രണ്ടറ്റം കൊമ്മയുടെ വക്കിൽ കെട്ടിയുറപ്പിച്ച് കഴുത്തിലിട്ടുകൊണ്ടാണ് പൂപറിക്കാൻ കുട്ടിപ്പട നാട്ടിലിറങ്ങുന്നത്. വേലിയും മതിലുമില്ലാത്ത എന്റെ കടൽ‌തീരഗ്രാമത്തിൽ എല്ലാ പറമ്പിലും വിടരുന്ന പൂക്കൾ എല്ലാ കുട്ടികൾക്കും പറിച്ചെടുക്കാം.
മുക്കുറ്റി
                    പൂക്കൾ പറിച്ചെടുക്കുന്നത് കുട്ടികളാണെങ്കിലും വീട്ടുമുറ്റത്ത് പൂക്കളം നിർമ്മിക്കാൻ വീട്ടിലെ മുതിർന്നവരുടെ സഹായം‌കൂടി ഉണ്ടാവും. പൂക്കളത്തിന്റെ വലിപ്പം നിർണ്ണയിക്കുന്നത് ഇന്നത്തെപോലെ പണക്കൊഴുപ്പല്ല, ഓരോവീട്ടിൽ നിന്നും പൂക്കൾ പറിക്കാനിറങ്ങുന്ന കുട്ടികളുടെ എണ്ണവും കരവിരുതും ആയിരിക്കും. എന്റെ വീട്ടിൽ ആകെയൊരു കുട്ടി ഞാനായതിനാൽ പൂക്കളത്തിന്റെ വലിപ്പം പലപ്പോഴും കുറഞ്ഞിരിക്കും.

പഗോഡ
                      കണ്ണൂരിലുള്ളവർ ഓണവും വിഷുവും ആഘോഷിക്കുന്നത് തുല്ല്യപ്രാധാന്യത്തോടെയാണ്. ഓണമായാലും വിഷു ആയാലും രണ്ട് ദിവസമാണ് ആഘോഷം; ചെറിയ ഓണവും വലിയ ഓണവും, ചെറിയ വിഷുവും വലിയ വിഷുവും. അങ്ങനെ രണ്ട് ദിവസവും ഇഷ്ടം‌പോലെ ഭക്ഷണം ഉണ്ടാവും, അത് മത്സ്യമാംസം ഒഴിവാക്കാനാവാത്ത സദ്യയാണ്. ഇപ്പോൾ കോഴിയുടെ കഴുത്തിൽ കത്തിവീഴുമ്പോൾ പഴയകാലത്ത് ആടിന്റെ കഴുത്തിൽ മാത്രമായിരിക്കും കത്തി വീഴുന്നത്. ഗ്രാമത്തിലെ അറവുകാരൻ ഏതാനും ദിവസം‌ മുൻപുതന്നെ രണ്ടോ മൂന്നോ ‘കുട്ടനാടുകളെ’ സംഘടിപ്പിച്ച് പ്ലാവിലയും വെള്ളവും കൊടുക്കാൻ തുടങ്ങിയിരിക്കും; വിശേഷദിവസങ്ങളിൽ മാത്രം അറവ് തൊഴിലാക്കിയ വ്യക്തിയാണയാൾ.
                       നമ്മുടെ ആഘോഷങ്ങളെല്ലാം അവസാനിക്കുന്നത് കടൽ‌തീരത്ത് ആയിരിക്കും. വയറുനിറയെ ഭക്ഷണം കഴിച്ച കുട്ടികളും മുതിർന്നവരും കടൽ‌തീരത്ത് നടക്കാനിറങ്ങും. എല്ലാദിവസം അറബിക്കടലിന്റെ സംഗീതം‌കേട്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവരാണെങ്കിലും വിശേഷദിവസങ്ങളിൽ ആ വെളുത്ത പൂഴിമണലിലിറങ്ങി നടക്കുക എന്നത് നമ്മുടെ ഒരു ശീലമാണ്. സൂര്യൻ കടലിൽ‌താഴ്ന്ന് ഇരുട്ട് പരക്കുന്നതുവരെ കടൽ‌തീരത്ത് നടക്കാനും കളിക്കാനും വിശ്രമിക്കാനുമായി നാട്ടുകാരായ സ്ത്രീപുരുഷന്മാരും കുട്ടികളും ഉണ്ടാവും. 

                ‘അക്ഷരങ്ങൾ പഠിക്കാൻ തുടങ്ങുന്ന’ എന്റെ കുട്ടിക്കാലത്തെ ഒരു തിരുവോണ ദിവസം,,,
                        അക്കാലത്ത് എല്ലാ ആഘോഷവും കുട്ടികളുടേതാണ്, അവർക്ക് ഓടാം ചാടാം ഇഷ്ടം‌പോലെ കൂവി വിളിച്ചുകൊണ്ട് ഓടിക്കളിക്കാം. ആ ദിവസം കുട്ടികൾ ഓടിച്ചാടി കളിച്ച് മടുത്തപ്പോൾ കടപ്പുറം‌വിട്ട് ഏറ്റവും അടുത്തുള്ള എന്റെ വീട്ടിലെത്തി എല്ലാവരും ചേർന്ന് വരാന്തയിലിരുന്നു, ആണും പെണ്ണുമായി അഞ്ചെട്ട് പേരുണ്ട്. വലിയ വീടായതിനാൽ മുറ്റത്തും വരാന്തയിലും അകത്തുമായി ഇഷ്ടം‌പോലെ ഇരിക്കാനും ഓടിച്ചാടി കളിക്കാനും ഇടമുണ്ട്. പിന്നെ തിന്നാനുള്ള വക പലപ്പോഴും അടുക്കളയിൽ നിന്ന് കിട്ടും. ആനേരത്ത് അമ്മ കൊണ്ടുവന്ന പാൽ‌പായസം എല്ലാവരും കുടിച്ചുതീർത്തു.

അപ്പോഴാണ് കൂട്ടത്തിലുള്ള ഒരുത്തന്റെ തലയിൽ പെട്ടെന്നൊരു ചിന്തയുണർന്നത്,
‘ഇനി നമുക്ക് ഒളിച്ചുകളിക്കാം’
കിലുക്കാം‌പെട്ടി
              കടപ്പുറം പരിപാടി വിട്ട് നമ്മളെല്ലാവരും ഒളിച്ചുകളിക്കാൻ തീരുമാനിച്ചു, ഒരാൾ അച്ച്‌പിടിച്ച് കണ്ണടച്ച് ഒന്നുമുതൽ ഇരുപത് വരെ എണ്ണുക, അതിനിടയിൽ മറ്റുള്ളവർ ഒളിച്ചിരിക്കും. ഒളിച്ചിരിക്കുന്ന എല്ലാവരെയും കണ്ടെത്തിയാൽ പിന്നീട് കണ്ണടച്ച് എണ്ണാനുള്ള ഊഴം അടുത്ത കുട്ടിക്ക് ആയിരിക്കും. അതിനിടയിൽ ഒളിക്കാനുള്ള പരിധി നിശ്ചയിക്കും; വീട്, വീടിന്റെ അകം, അങ്ങനെ വരുന്ന പരിധിയിൽ അടുക്കള കുളിമുറി തുടങ്ങിയവ ഒഴിവാക്കും.

തൊട്ടാവാടി
                       നമ്മൾ ഒളിച്ചുകളി ആരംഭിച്ചു; കുട്ടത്തിൽ മുതിർന്ന കുട്ടി വരാന്തയിലെ തൂണുകളിലൊന്ന് അച്ച് ആക്കിമാറ്റി അതും പിടിച്ചുകൊണ്ട് കണ്ണടച്ച് എണ്ണാൻ തുടങ്ങിയപ്പോൾ മറ്റുള്ളവർ ഒളിക്കാനിടം‌തേടി പരക്കം‌പാഞ്ഞു. കൂട്ടത്തിലുള്ള ഞാൻ വീട്ടിനകത്ത് കടന്ന് നേരെ തെക്കെ അകത്തേക്ക് കടന്നു; എന്റെ വീടല്ലെ, മറ്റുള്ളവരെക്കാൾ സമർത്ഥമായി ഒളിക്കാനുള്ള ഇടം എനിക്കല്ലെ അറിയുന്നത്! ഞാൻ നേരെപോയി മുറിക്കകത്തുള്ള കട്ടിലിന്റെ അടിയിൽ ഒളിച്ചു, ആകെ ഇരുട്ടായതിനാൽ എന്നെയാരും കാണുകയില്ല. തെക്കെ അകം വലിയമ്മാവന് സ്വന്തമായ മുറിയായതിനാൽ മറ്റുള്ളവർക്ക് അതിനകത്തേക്ക് പ്രവേശനം കുറവാണ്. എന്റെ ഗ്രാമത്തിലെ ഒരേയൊരു അദ്ധ്യാപകനായതുകൊണ്ട് വീട്ടുകാർക്ക് മാത്രമല്ല നാട്ടുകാർക്കും അദ്ദേഹത്തെ ഭയമാണ്.

കാക്കപ്പൂ
                  
              വലിയമ്മാവന്റെ മുറിയിൽ കടക്കാൻ അടുത്തകാലത്തായി എനിക്ക് പേടി തോന്നാറില്ല.  കാരണം ഏതാനും മാസം‌മുൻപ് അമ്മാവന്റെ വിവാഹം കഴിഞ്ഞപ്പോൾ രാത്രിനേരത്ത് മറ്റാരും കാണാതെ അമ്മായി അദ്ദേഹത്തിന്റെ മുറിയിലേക്ക് പോകുന്നത് കാണാം, അപ്പോൾ എനിക്കും അകത്ത് കടന്നാലെന്താ? അമ്മായി ഇതിനകത്താണ് ഉറങ്ങുന്നത്‌പോലും; എന്നിട്ട് അകം മുഴുവൻ തപ്പിനോക്കിയിട്ട് അമ്മാവൻ ഉറങ്ങുന്ന കട്ടിലും കിടക്കയുമല്ലാതെ മറ്റൊന്നും ഞാൻ കണ്ടിട്ടില്ല,,, ഒരു കീറപ്പായപോലും. അമ്മായി കസാരയിൽ ഇരുന്നായിരിക്കും ഉറങ്ങുന്നത്, പിന്നെങ്ങനാ?

ചെമ്പരത്തി
                     കട്ടിലിനടിയിലെ ഇരുട്ടിൽ ഒളിച്ചിരുന്ന് വെളിയിലേക്ക് നോക്കിയിരിക്കെ ആ മുറിയിലേക്ക് ഒരു നിഴൽ‌പോലെ മറ്റൊരുത്തൻ കടന്നുവന്നു. കുനിഞ്ഞ് മുട്ടുകുത്തിയിരുന്ന ആ നിഴൽ നേരെ ഞാനൊളിച്ചിരിക്കുന്ന കട്ടിലിനടിയിലേക്ക് വന്നു. ഇരുട്ടത്ത് തിളങ്ങുന്ന അവന്റെ കണ്ണുകൾ നോക്കി ഞാൻ പറഞ്ഞു,
“വേഗം പോയ്‌ക്കോ, ഇവിടെ ഞാനൊളിച്ചിട്ടുണ്ട്”
വീട്ടുകാരിയാണല്ലൊ പറയുന്നത് എന്ന് മനസ്സിലാക്കിയ അവൻ പറഞ്ഞു,
“നീയിവിടെ ഒളിച്ചൊ, ഞാനപ്രത്തെ മുറിയിൽ പോകാം”
അവൻ വെളിയിലേക്കിട്ട തല പെട്ടെന്ന് ഉള്ളിലേക്ക് വലിച്ച് എന്നോട് മിണ്ടരുത് എന്ന് ആഗ്യം കാണിച്ചു. ഞാൻ നോക്കിയപ്പോൾ കണ്ടത് മുറിയിലേക്ക് നടന്നു കയറിയ രണ്ട് കാലുകളാണ്, എന്റെ അമ്മായിയുടെ കാലുകൾ. അമ്മായി അകത്തേക്ക് വന്ന് നേരെ കട്ടിലിൽ‌കയറി കിടന്നപ്പോൾ എനിക്കാശ്ചര്യം വന്നു. അമ്മാവൻ മാത്രം കിടക്കുന്ന കട്ടിലിൽ  അമ്മായി കിടക്കുന്നത് ആരെങ്കിലും കണ്ടാൽ?

ശംഖ്‌പുഷ്പം...നീല
                      പെട്ടെന്നൊരു ശബ്ദം കേട്ടപ്പോൾ ഞാൻ മാത്രമല്ല അവനും ഞെട്ടിയിരിക്കണം,, അമ്മാവൻ! അദ്ദേഹം അകത്ത് കടന്ന ഉടനെ വാതിലടച്ച് കൊളുത്തിടുകയാണ് ചെയ്തത്. പേടിച്ചരണ്ട ഞാനും അവനും ശബ്ദം വെളിയിൽ വരാതെ ശ്വാസം‌പിടിച്ച് കമഴ്ന്ന് കിടന്നു. ഒരുനിമിഷം, കട്ടിൽ ആകെയൊന്ന് കുലുങ്ങിയിട്ട് പൊട്ടുന്നതുപോലെ ശബ്ദം കേട്ടപ്പോൾ ഉച്ചത്തിൽ നിലവിളിക്കാനായി തുറന്ന എന്റെ വായ അവൻ കൈകൊണ്ട് മുറുകെ അടച്ചുപിടിച്ചപ്പോൾ ഞാനവന്റെ വിരലുകൾ കടിച്ചതും അവൻ കരഞ്ഞതും ഒന്നിച്ചായിരുന്നു. അതോടെ കട്ടിൽ വീണ്ടും കുലുങ്ങി, അമ്മാവൻ നിലത്തിറങ്ങി കുനിഞ്ഞുനോക്കിയിട്ട് ആദ്യം‌കണ്ട എന്റെ കാലിൽ‌പിടിച്ച് വലിച്ചു. ആ വലിയുടെ ശക്തിയാൻ ഞാൻ വെളിയിൽ വന്നപ്പോൾ എന്റെ പിന്നാലെ അതാ അവനും വെളിയിലേക്ക് വരുന്നു! അതിനിടയിൽ വാതിൽ‌തുറന്ന് അമ്മായി പുറത്തേക്കോടിയത് ആരും ശ്രദ്ധിച്ചില്ല.

                          ഞങ്ങൾ രണ്ട്‌പേരെയും പിടിച്ച് മുറ്റത്തിറങ്ങിയ അമ്മാവൻ ആദ്യം‌കണ്ട വടിയെടുത്ത് അവനെമാത്രം അടിക്കാൻ തുടങ്ങി, തിരുവോണ ദിവസം പടക്കം പൊട്ടുകയാണ്. മൂന്നാമത്തെ അടി വീണപ്പോൾ അമ്മായി വന്ന് തടഞ്ഞതിനാൽ വടി അകലേക്ക് എറിഞ്ഞുകൊണ്ട് എല്ലാവരെയും‌നോക്കി അമ്മാവൻ താക്കീത് നൽകി, “ഇനി വീട്ടിനകത്ത് വന്ന് കളിച്ചാൽ എല്ലാവർക്കും ചുട്ടഅടി കിട്ടും, പറഞ്ഞേക്കാം”
നാട്ടിലെ ഒരേയൊരു അദ്ധ്യാപകനായതിനാൽ എന്റെ വലിയമ്മാവന് എല്ലാ കുട്ടികളെയും ശിക്ഷിക്കാനുള്ള അധികാരം അക്കാലത്ത് ഉണ്ടായിരുന്നു.

                      അടികൊണ്ടവനെ ആശ്വസിപ്പിച്ചുകൊണ്ട് കളി പൂർത്തിയാക്കാനായി കടൽക്കരയിലേക്ക് എല്ലാവരും നടന്നു. അപ്പോൾ കൂട്ടത്തിൽ കുട്ടിയായ ഞാൻ ചിന്തിക്കുകയാണ്,
വലിയമ്മാവൻ എന്തുകൊണ്ട് എന്നെ അടിച്ചില്ല?
വലിയമ്മാവന്റെതു മാത്രമായ കട്ടിലിൽ അമ്മായി എന്തിന് കിടന്നു?
കട്ടിൽ കുലുങ്ങിയതിന് കാരണമെന്തായിരിക്കും?

പിൻ‌കുറിപ്പ്: 
വിഷുദിവസവും പടക്കം പൊട്ടിയിട്ടുണ്ട്,വിഷുവിന്റെ പടക്കം പൊട്ടുന്നത് വായിക്കാൻ,
തുറക്കുക,

June 15, 2012

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം5


                    അതീവ സുന്ദരമായ, സ്നേഹം ചൊരിയുന്ന അനുഭവങ്ങളാണ് കൃഷിയെക്കുറിച്ച് എനിക്ക് ഓർക്കാനുള്ളത്. പഠിക്കുന്ന കാലത്ത് പാഠപുസ്തകത്തിൽ പാവൽ പടവലം എന്നിവയെക്കുറിച്ച് വായിക്കാനിടയായപ്പോൾ, പാവൽ നമ്മുടെ നാട്ടിലെ(കണ്ണൂർ) ‘കയ്പ’ ആണെന്ന് അദ്ധ്യാപകൻ പറഞ്ഞുതന്നെങ്കിലും പടവലം എന്താണെന്ന് എനിക്ക് ഒരറിവും ഉണ്ടായിരുന്നില്ല. എന്റെ തീരദേശഗ്രാമത്തിൽ പാവൽകൃഷി ചെയ്യാറുണ്ടെങ്കിലും പടവലംകൃഷി ഉണ്ടായിരുന്നില്ല. സൂപ്പർ മാർക്കറ്റുകൾ ജനിക്കുന്നതിന് മുൻപുള്ള ആ കാലത്ത് അന്യസംസ്ഥാന കൃഷിവിളവുകളൊന്നും മലകടന്ന് കേരളത്തിൽ വന്നിരുന്നില്ല. വലിപ്പചെറുപ്പം നോക്കാതെ ഗ്രാമീണരെല്ലാം ഒത്ത്‌ചേർന്ന് കൊയ്ത്തിന് ശേഷം പച്ചക്കറി കൃഷിചെയ്യാൻ നെൽ‌വയലിലേക്കിറങ്ങും. അത് സ്വന്തം സ്ഥലമാവണമെന്നില്ല; അന്യരുടെ സ്ഥലമായാലും അവകാശം പോലെ ഗ്രാമീണർ വർഷങ്ങളായി മണ്ണിലിറങ്ങി വിളവെടുക്കും.
                        അങ്ങനെ നാട്ടുകാരെല്ലാം കൃഷി ചെയ്ത് അന്നം കണ്ടെത്തുന്ന ഒരു മഴക്കാലത്ത് വീടിന്റെ പിന്നിലുള്ള കൃഷിസ്ഥലത്തെ തടത്തിൽ, മുളപൊട്ടി വളർന്ന പുതിയ ചെടികൾ എന്റെയും സഹോദരന്റെയും ശ്രദ്ധ ആകർഷിച്ചു. ഇലകൾ തൊട്ട് തടവിയിട്ട് മണത്തുനോക്കിയപ്പോൾ അതുവരെ അറിയാത്ത രൂക്ഷമായ ഒരു ഗന്ധം. അച്ഛനോട് ചോദിച്ചപ്പോൽ പറഞ്ഞുതന്നു; ‘അതാണ് പടവലം’. അങ്ങനെ പടവലംവളരുന്നതും പന്തലിൽ പടരുന്നതും പൂവിടുന്നതും കായ നീണ്ട് താഴാൻ അറ്റത്ത് കല്ല് കെട്ടുന്നതും ഞങ്ങൾ അനുഭവിച്ചറിഞ്ഞു. ഇന്ന് പടവലകൃഷി മാത്രമല്ല, എല്ലാ കൃഷിവിളകളും കാണുമ്പോൾ,, ‘കൃഷി അനുഭവിച്ചറിഞ്ഞ എന്റെ പിതാവിന്റെ, മരിച്ചെങ്കിലും മായാത്ത ഓർമ്മകൾ’ എന്നിൽ ഉയരും.
ഇത്തവണ മഴക്കാലം കഴിഞ്ഞ് ടെറസ്സ്‌കൃഷി ആരംഭിക്കുന്നത് പടവലം നട്ടുകൊണ്ടാവട്ടെ,,,

ടെറസ്സിലെ കൃഷിപാഠങ്ങൾ പുസ്തകരൂപത്തിൽ;
ടെറസ്സ് കൃഷിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ,
പുസ്തകം വി.പി.പി. ആയി ലഭിക്കാൻ.


എന്ന ഐഡിയിൽ അഡ്രസ്സും ഫോൺ നമ്പരും മെയിൽ ചെയ്യുക.
 ‘ആരോഗ്യവും സന്തോഷവും വർദ്ധിക്കാൻ, നമുക്കുവേണ്ടി നമ്മുടെ ടെറസ്സിൽ നമ്മൾ ചെയ്യുന്നകൃഷി; ടെറസ്സ്‌കൃഷി’
Ks Mini യുടെ ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ എന്ന 60 രൂപയുള്ള പുസ്തകം വി.പി.പി ആയി (60‌+23 വി.പി.പി. ചാർജ്ജ്) (ആകെ 80 രൂപ) ലഭിക്കാൻ ആഗ്രഹിക്കുന്നവർ ‘പിൻ‌കോഡ് സഹിതം അഡ്രസ്സും ഫോൺ നമ്പറും’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini എന്ന പേജിൽ മെസേജ് അയക്കുകയോ, 9847842669 എന്ന മൊബൈൽ നമ്പറിൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. 

May 13, 2012

കടപ്പുറം‌ചാലിലെ മത്സ്യം പങ്കുവെക്കൽ

        രാവിലെ എഴുന്നേറ്റ ഞാൻ ഉമിക്കരികൊണ്ട് പല്ല്‌തേച്ചശേഷം കഞ്ഞി കുടിച്ചുകൊണ്ടിരിക്കുമ്പോൾ, കുഞ്ഞിക്കടപ്പുറത്തെ നാരാണൻഗുരിക്കൾ നമ്മുടെ വീട്ടിലേക്ക് നോക്കി വിളിച്ചു പറയുന്നത് കേട്ടു,
“ഇന്ന് നമ്മള് വലവലിച്ചപ്പം വലിയ മീന് കിട്ടീട്ടുണ്ട്, മോളെ കടപ്പൊറത്തെ പീടിയേന്റെ മുമ്പിലയച്ചാൽ അതിനെമുറിക്കുമ്പം നിങ്ങക്കും ഒരോതിതരാം”
അത്‌ കേട്ടത്‌മുതൽ, കഞ്ഞികുടിച്ചുകൊണ്ടിരിക്കുന്ന എന്നെ, അമ്മ ശല്യം ചെയ്യാൻ തുടങ്ങി,
“നീയൊന്ന് വേഗം കഞ്ഞികുടിച്ചാട്ടെ, വേംപോയിറ്റില്ലെങ്കിൽ മീനൊക്കെ ഓതിവെച്ച് മറ്റുള്ളാള് കൊണ്ടോകും”
മൂന്നാം തവണയും അമ്മയുടെ അറിയിപ്പ് കേട്ടപ്പോൾ കഞ്ഞികുടി അവസാനിപ്പിച്ച ഞാൻ അമ്മയോട് പറഞ്ഞു,
“ബാക്കികഞ്ഞി ഞാമ്പന്നിറ്റ് കുടിക്കാം”
കഞ്ഞി വിളമ്പിയ ഓട്ടുകിണ്ണം മാറ്റിവെച്ച്, ചമ്മന്തി മൊത്തമായി തിന്നുകൊണ്ട്, അടുക്കളയിൽ നിന്നും ഞാൻ മുറ്റത്തേക്ക് തുള്ളി. അപ്പോൾ മുറ്റത്തിരുന്ന് തേങ്ങയുരിക്കുന്ന അമ്മമ്മയുടെ അറിയിപ്പ് വന്നു,
“മീനും എട്‌ത്ത് വരുമ്പം പരുന്തൊന്നും കൊത്താതെ നോക്കണം”
റാകിപ്പറക്കുന്ന ചെമ്പരുന്ത് മാത്രമല്ല, പലയിനം പരുന്തുകൾ നമ്മുടെ കടൽ‌തീരഗ്രാമത്തിന്റെ മുകളിൽ വട്ടമിട്ട് നിരീക്ഷണം നടത്താറുണ്ട്. ഈ പരുന്തുകൾക്ക് എന്നെയല്ല, മീനിനെ റാഞ്ചിയെടുക്കാനാണ് കൂടുതൽ ഇഷ്ടം. പരുന്തിനുകൂടി അവകാശപ്പെട്ട മീൻ വെറും ഏഴ്‌വയസുകാരിയുടെ കൈയിൽ കണ്ടാൽ അത് തട്ടിപ്പറിക്കാതെ പരുന്തെന്ത് ചെയ്യും?

                         മുറ്റത്തിറങ്ങിയ ഞാൻ വീടിന്റെ പടിഞ്ഞാറോട്ട് നടന്ന് തൊട്ടടുത്ത തെക്കെപറമ്പിൽ കടന്നു. അകലെ നോക്കിയപ്പോൾ കടലിലെ തിരമാലകൾ ഇളകുന്നത് കാണുന്നുണ്ടെങ്കിലും വലിയശബ്ദമൊന്നും കേൾക്കാനില്ല.
‘അത് ഞങ്ങളുടെ ശീലമാണ്, കടൽതീരത്ത് വസിക്കുന്നവർക്ക് കടലിന്റെ സാധാരണശബ്ദമൊന്നും കേൾക്കാനാവില്ല’.
                        പിറന്ന്‌വീണപ്പോൾ ആദ്യം കേട്ടത് അറബിക്കടലിലെ തിരമാലകളുടെ ശബ്ദമായിരിക്കാം; ഞാൻ മാത്രമല്ല, കുട്ടിക്കാലത്ത് ഒന്നിച്ച് കളിച്ച് പഠിച്ച് വളർന്ന എല്ലാവരും. ജനിച്ച്‌വളർന്ന വീട്ടിൽ‌നിന്ന് നേരെ പടിഞ്ഞാറ് നോക്കിയാൽ‌കാണുന്നത് അറബിക്കടലായതുകൊണ്ട് ജനിക്കുന്നതിന് മുൻപ് കേട്ടുകൊണ്ടിരുന്നതും ജനിച്ചപ്പോൾ ആദ്യം കേൾക്കുന്നതും തിരമാലകളുടെ താരാട്ടുപാട്ടായിരിക്കുമല്ലോ. ശരിക്കും അത്‌തന്നെയാണ് ഞാൻ കേട്ടത്,,, അറബിക്കടലിന്റെ താരാട്ടുപാട്ടും അലർച്ചയും,, വ്യത്യസ്തമായ രാഗ താള ഭാവ ലയങ്ങളിൽ അലയടിക്കുന്ന ശബ്ദം.

                          ഞാൻ തെക്കേലെ വീടിന്റെ മുന്നിൽ‌പോയി ഇന്ദിരേച്ചിയെ വിളിച്ചു, അവരുടെ കൂടെ കളിക്കാൻ മാത്രമാണ് എനിക്ക് പെർ‌മിഷൻ ഉള്ളത്. എന്നെക്കാൾ രണ്ട് വയസ്സ് മൂത്ത ഇന്ദിരേച്ചിയാണ് മൊത്തത്തിൽ എന്നെ നിയന്ത്രിക്കുന്നത്. രണ്ട് തവണ വിളിച്ചിട്ടും ഒച്ചകേൾക്കാത്തതുകൊണ്ട്, വീടിന്റെ തുറന്ന അടുക്കളവാതിൽ കടന്ന് അകത്തുപ്രവേശിച്ച ഞാൻ ചായ്പും പടിഞ്ഞിറ്റയും ഇറയകവും പരതിനോക്കിയിട്ട് തുറന്ന മുൻ‌വാതിലിലൂടെ പുറത്തിറങ്ങി. വീട്ടിലാരുമില്ല; വാതില് ചാരാതെ ഇവരൊക്കെ ഏട്യാ പോയത്? ഇന്ദിരേച്ചിയുടെ അമ്മ പണിക്ക് പോയാൽ‌പിന്നെ നാട്ടിലെ കുട്ടികളുടെ കളിസ്ഥലമായിരിക്കും അവരുടെ വീട്. സ്ക്കൂളില്ലാത്ത ദിവസമായതിനാൽ ഇന്ദിരേച്ചിയും അനിയനും തൊട്ടടുത്ത ഏതെങ്കിലും വീട്ടിലുണ്ടാവും! അതാണല്ലൊ,, വാതിലൊക്കെ തുറന്നിട്ടത്!!!

                            വെളുത്ത പൂഴിയിൽ കാലമർത്തിയിട്ട് ഞാൻ പതുക്കെ നടന്ന് വായനശാലയുടെ അടുത്തെത്തി. അതിനപ്പുറത്തെ പറമ്പിലാണ് കടപ്പുറത്തെ ചായപീടികയും കൂടെ പലചരക്ക് വില്പനശാലയും. ഗ്രാമീണരായ നാട്ടുകാർക്ക് ചായകുടിക്കണമെന്ന് തോന്നിയാൽ കടപ്പൊറത്തെ ചായപീടികയിൽ‌തന്നെ വരണം. റേഷനറി കിട്ടാത്ത കാലത്ത് ചോറും കഞ്ഞിയും വെക്കാൻ കടപ്പൊറത്തെ പീടികയിൽ നിന്ന് അരി വാങ്ങണം. പിന്നെ,, ആരെങ്കിലും വിരുന്ന്‌വന്നാൽ അടുത്തവീട്ടുകാർ സ്വന്തം മക്കളെ തൂക്കുപാത്രവുമായി ഓടിക്കും; എപ്പോഴും തീയെരിയുന്ന സമാവറിലെ വെള്ളവും പാലും പഞ്ചസാരയും ചേർത്തിളക്കി ചായപീടികക്കാരൻ നിർമ്മിക്കുന്ന ചൂടുള്ള ചായ വാങ്ങിവരാൻ!
                            സംഭവം എത് നൂറ്റാണ്ടിലാണെന്ന് ചിന്തിക്കുന്നുണ്ടാവും,, ഇത് നടക്കുന്നത് അൻപത് വർഷം മുൻപാണ്,,, 1960നു മുൻപ്,,, അക്കാലത്ത് ചായ നമ്മുടെ ഗ്രാമീണഭവനങ്ങളിൽ കടന്നുവന്നിട്ടില്ല, പിന്നെ കാപ്പികുരു പൊടിച്ച് ഉണ്ടാക്കുന്ന ചക്കരകാപ്പിയോ വെല്ലകാപ്പിയോ ചില സ്പെഷ്യൽ അവസരങ്ങളിൽ വിട്ടിൽ ഉണ്ടാക്കുകയും വിരുന്ന് വരുന്നവർക്ക് നൽകുകയും ചെയ്യും. വീട്ടിൽ‌വരുന്ന വി.വി.ഐ.പി. കൾക്ക് ചായ കൊടുക്കുന്നുണ്ടെങ്കിൽ അത് തൊട്ടടുത്ത പീടികയിൽ നിന്ന് വാങ്ങിയത് ആയിരിക്കും, എന്ന് മാത്രം.

                           എന്റെ ഗ്രാമത്തിന്റെ ഒരറ്റമായ കടപ്പുറംചാലിലെ വീടുകൾക്കൊന്നും അക്കാലത്ത് സ്വന്തമായി ഒരു പേരുണ്ടായിരുന്നില്ല. തെക്കേല്, വടക്കേല്, പടിഞ്ഞാറേല്, കിഴക്കേല്, കുഞ്ഞിക്കടപ്പുറം, ആനേന്റകടപ്പുറം, പീച്ചേല്, അങ്ങനെ പോകുന്നു വിട്ടുപേരുകൾ. ഒരു വീടിന്‌തന്നെ ഒന്നിലധികം പേരുകൾ കാണും, അതുപോലെ ഒരേ പേര് ഒന്നിലധികം വീടുകൾക്ക് ഉണ്ടാവും. എന്റെ വീട് പലർക്കും ‘വടക്കേല്’ ആണ്, എന്നാൽ വീടിന്റെ കിഴക്ക് ഭാഗത്ത് താമസിക്കുന്ന കിഴക്കേലെ അയൽ‌വാസികൾക്ക് ഞങ്ങൾ ‘പടിഞ്ഞാറേല്’ ആണ്. ഒരുവശത്തുകൂടി ഒഴുകുന്ന ‘പീച്ചതോട്’ കടലിൽ അവസാനിക്കുന്ന അഴിമുഖം ‘തെക്കേല്’ വീട്ടുകാരുടെ തൊട്ടപ്പുറത്താണ്. ഗ്രാമത്തിന്റെ കിഴക്കുഭാഗത്തുനിന്ന് രണ്ട് ശാഖകളായി ഒഴുകിവരുന്ന പീച്ചതോട് ഒന്നായി മാറുന്നതിന് തൊട്ടുടുത്താണ് വിശാലമായ നെൽ‌വയൽ. രണ്ട്‌വിള നെല്ലും ഇടവിളയായി വെള്ളരിയും പയറും കൃഷിചെയ്യുന്നത് സഹകരണ അടിസ്ഥാനത്തിൽ ഗ്രാമീണർ തന്നെയാണ്.
പിന്നെ, ഗ്രാമത്തിൽ എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും കാണാം,,,
ഇളം‌കാറ്റിൽ ഇളകിയാടുന്ന തെങ്ങുകൾ,,
  
                           അറബിക്കടലിന്റെ തീരത്ത് കാണപ്പെടുന്ന വെളുത്ത മണൽ തന്നെയാണ് കടപ്പുറം‌ചാലിലെ പറമ്പുകളിൽ കാണുന്നത്. കടൽ ആക്രമിച്ച് കൈയ്യേറാ‍റില്ലെങ്കിലും ഇവിടെ ചിലകാലത്ത് കടൽ ഇളകിമറിഞ്ഞ് തൊട്ടടുത്ത പറമ്പിലെ ഒന്നോ രണ്ടോ തെങ്ങുകൾ ഇളക്കിമാറ്റി തേങ്ങയടക്കം എടുത്ത് കൊണ്ടുപോകും. അത്രെയുള്ളു; മറ്റൊരു ഉപദ്രവവും ഇവിടെ ഇതുവരെ കടൽ ചെയ്തിട്ടില്ല. പിന്നെ ഒരു പ്രത്യേകത, എന്റെ ഗ്രാമത്തിൽ കടപ്പുറംചാൽ ഒഴികെ എല്ലായിടത്തും ചെങ്കല്ലും ചെമ്മണ്ണും മാത്രമാണ്. ഒരുവശത്ത് കടലിലേക്ക് ഇറങ്ങിനിൽക്കുന്ന ചെങ്കൽ പാറക്കൂട്ടങ്ങളാണ്. അതിൽ പറ്റിപ്പിടിച്ച് യഥേഷ്ടം വളരുന്ന കല്ലുമ്മക്കായ ഗ്രാമീണരുടെ പൊതുസ്വത്താണ്; അതുപോലെ കടലിൽ‌നിന്ന് പിടിച്ചെടുക്കുന്ന മത്സ്യങ്ങളും. കടലോരത്ത് താമസിക്കുന്ന എന്റെ ഗ്രാമത്തിലുള്ളവർ വീട്ടാവശ്യത്തിന് മീൻ‌പിടിക്കാറുണ്ടെങ്കിലും ആരും‌തന്നെ മത്സ്യതൊഴിലാളികളല്ല. പുരുഷന്മാർ സ്വന്തമായി വലവീശിയും ചൂണ്ടയിട്ടും മുങ്ങിത്തപ്പിയും കുറേയേറെ മീൻ പിടിച്ചെടുക്കുമ്പോൾ ആവശ്യം കഴിഞ്ഞ് ഒരോഹരി അയൽ‌വാസികൾക്കും നൽകും.

                           പിന്നെ നാല് ആണുങ്ങൾ ഉണ്ടായിട്ടും കടപ്പുറത്ത് മീൻ‌പിടിക്കാൻ പോകാത്തവരാണ് എന്റെ വീട്ടുകാർ. രണ്ട് അമ്മാമൻ‌മാർ അദ്ധ്യാപകർ, ഇളയമ്മാവൻ മിലിറ്ററി, അച്ഛന് കണ്ണൂരിൽ കച്ചവടം; പിന്നെ അവർക്കെങ്ങനെ മീൻ‌പിടിക്കാൻ നേരം? എന്റെ വീട്ടിൽ മീൻ കൂട്ടണമെങ്കിൽ ഏഴരക്കടപ്പുറത്തുനിന്നോ ആയിക്കര കടപ്പുറത്തുനിന്നോ പിടിച്ച മീനുകളെ, തലചുമടായി ‘കൂവിക്കൊണ്ടുവരുന്നവരിൽ‌നിന്നും’  വിലകൊടുത്ത് വാങ്ങണം, അല്ലെങ്കിൽ അയൽ‌വാസികളുടെ ദാനം സ്വീകരിക്കണം. ഇങ്ങനെ ദാനമായി സ്വീകരിക്കാൻ എന്നെയാണ് എല്ലാവരും പറഞ്ഞയക്കുന്നത്. കാരണം വീട്ടിലുള്ള ഒരേഒരു കുട്ടി ഞാനാണ്.

                            വലിയമ്മാവൻ ലൈബ്രേറിയനായ വായനശാലയുടെ മുന്നിലൂടെ നടന്നുപോകുന്ന ഞാൻ പരിസരത്ത് നോക്കി; കൂട്ടുകാർ ആരെയും കണ്ടില്ല. വൈകുന്നേരമായാൽ ആണും പെണ്ണുമായി പത്ത്‌പതിനഞ്ച് പിള്ളേർ വായനശാലയുടെ പരിസരത്ത് കളിക്കാൻ വരുന്നതാണ്. വായനശാലയിലിരുന്ന് ഏതാനും ആണുങ്ങൾ പത്രം വായിക്കുന്നുണ്ട്; അതിലൊരാൾ എന്നെ കണ്ടപ്പോൾ അടുത്തിരിക്കുന്നവനോട് ചോദിച്ചു,
“ഈ കുട്ടിയെന്തിനാ വേലികടന്ന് അപ്രത്ത് പോന്നത്?”
“ആടന്ന് മീന് മുറിക്കുന്നുണ്ട്, അത് വാങ്ങാനാരിക്കും”

                              അവരുടെ സംഭാഷണം കേട്ടുകൊണ്ട് കടലാവണക്കും നുച്ചിലും കൊണ്ട് നിർമ്മിച്ച വേലിക്കിടയിലൂടെ അടുത്ത പറമ്പിലേക്ക് നൂണുകടക്കുമ്പോൾ‌തന്നെ ഞാൻ കണ്ടു,,, അവസാനത്തെ ഒരുതുള്ളി വെള്ളത്തിയായുള്ള പിടച്ചിൽ അവസാനിപ്പിച്ച് വെളുത്ത പൂഴിയിൽ അവനങ്ങനെ ചത്ത്‌കിടന്ന് തിളങ്ങുകയാണ്. പത്ത്‌പന്ത്രണ്ട് ആണുങ്ങൾ ചുറ്റിനിൽക്കുന്ന കൂട്ടത്തിൽ മീൻ തരാമെന്ന് പറഞ്ഞ ഗുരിക്കളെ നോക്കിയെങ്കിലും അയാളെന്നെ കണ്ടഭാവം നടിച്ചില്ല. ‘മീൻ‌മോത്ത് കണ്ണില്ല’ എന്ന് അമ്മൂമ്മ പറയാറുള്ളത് പോലെ മീനിനെ നോക്കുന്ന ഗുരിക്കൾ എന്നെ മൈന്റ് ചെയ്യുന്നതേയില്ല. പെട്ടെന്ന് തെക്കേലെ ദാസാട്ടൻ മരം‌മുറിക്കുന്ന മഴുവുമായി കടന്നുവന്ന് എല്ലാവരോടുമായി പറഞ്ഞു,
“മഴു കിട്ടി, ഇനി ശ്രാവിനെ മുറിക്കാം”
അതെ, അതൊരു വലിയ സ്രാവായിരുന്നു, അമ്മമ്മ പറയുന്ന ചിറാവ്!!!
സ്രാവിനെ വാല് പിടിച്ച് എടുത്തുയർത്താനുള്ള ദാസാട്ടന്റെ പരിശ്രമം വെറുതെയായി, അത് ശരിക്കും അദ്ദേഹത്തെക്കാൾ ഒരടി കൂടുതൽ പൊക്കം ഉണ്ടാവും!

                       പിന്നെ കത്തി, കത്ത്യാൾ തുടങ്ങിയ മാരകായുധങ്ങളൊക്കെ എത്തിച്ചേർന്നപ്പോൾ സ്രാവിനെ വെട്ടിപ്പൊളിക്കാൻ തുടങ്ങി. ചിറകൊക്കെ മുറിച്ചതിനുശേഷം ആദ്യം മഴുവീണത് തലയും ഉടലും ചേരുന്നഭാഗത്ത് തന്നെ. പെട്ടെന്ന് തെറിച്ചുവീണ ചോരതുള്ളികൾ വെള്ളമുണ്ടിൽ പതിച്ചത് പലരും തുടച്ചുമാറ്റി. വീട്ടിലെ യൂനിഫോമായ എന്റെ പെറ്റിക്കോട്ടിൽ ചോര തെറിക്കാതിരിക്കാൻ ഞാനല്പം മാറിനിന്നു. മഴുകൊണ്ട് തോല്‌പൊളിച്ച് കൊത്തിയെടുത്ത വലിയ കഷ്ണങ്ങൾ, മറ്റുള്ളവരെല്ലാം ഒത്തുചേർന്ന്, മറ്റുള്ള ആയുധങ്ങൾകൊണ്ട് ചെറിയ കുറേ കഷ്ണങ്ങളാക്കിയിട്ട് മണലിൽ വിരിച്ച ചേമ്പിലകളിൽ ഒന്നിച്ച് വലിയ കൂമ്പാരമാക്കി കൂട്ടിയിടുകയാണ്. അങ്ങനെ ഏതാനും മണിക്കൂർ മുൻപ് കടലിൽ നീന്തിത്തുടിച്ച സ്രാവ്, അരമണിക്കൂർ‌കൊണ്ട്, ചോരയിൽ കുതിർന്ന വെറും ഇറച്ചിതുണ്ടുകളായി മാറി.
                        മുതിർന്ന പുരുഷന്മാർ വളരെ കാര്യമായി ചെയ്യുന്ന ഈ കർമ്മങ്ങളെല്ലാം നോക്കിക്കൊണ്ട് അധികപ്പറ്റാണെന്ന ഭാവത്തിൽ ഒരു പൂച്ചക്കുട്ടിയെപോലെ ഞാനവിടെ നിന്നു. പരിസരത്തൊന്നും സമപ്രായക്കാരായ കുട്ടികളെ കാണാത്തതിൽ എനിക്കാകെ വിഷമം തോന്നി. മുതിർന്നവരിൽ ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവണം,
‘ഈ പൂച്ചക്കുട്ടിക്കെന്താ പൊന്നുരുക്കുന്നിടത്ത്, ‘അല്ല മത്സ്യം മുറിക്കുന്നിടത്ത്’, കാര്യം?’
എന്നെ വിളിച്ചുവരുത്തിയ നാരാണൻ ഗുരുക്കൾക്കാണെങ്കിൽ ഞാനവിടെ നിൽക്കുന്നുണ്ടെന്ന ചിന്തയേ ഇല്ല.

                        എനിക്ക് ശരിക്കും ബോറടിക്കാൻ തുടങ്ങി. തിരിച്ച് വീട്ടിലേക്ക് പോകാനും വയ്യ,, ‘പോയാൽ അമ്മയും ഇളയമ്മയും അമ്മമ്മയും തിരികെ ഓടിച്ച്‌വിടും’, ഉച്ചക്ക് മീൻ‌കൂട്ടാൻ വെക്കണമെന്ന് പറഞ്ഞാണല്ലൊ എന്നെ അയച്ചത്.
അപ്പോഴേക്കും ഇറച്ചിത്തുണ്ടുകളായി മാറിയ സ്രാവിനെ ഓഹരിവെക്കുന്ന ഡ്യൂട്ടി കൂട്ടത്തിലൊരാൾ ഏറ്റെടുത്തു. ആകെയുള്ള ആണുങ്ങളുടെ എണ്ണം കണ്ടെത്തിയിട്ട് അത്രയും ചേമ്പിലകൾ നിലത്ത് വിരിച്ച് സ്രാവ്‌കഷ്ണങ്ങൾ തുല്യമായി വീതിച്ചു. പതിനാറ് പേർക്ക് പതിനാറ് ഇലകൾ നിരത്തി; ഓരോ ഇലയിലും പത്ത്‌വീതം ഇറച്ചികഷ്ണങ്ങൾ. ഒടുവിൽ ദാസാട്ടൻ അറിയിച്ചു,
“ഇഷ്ടമുള്ള ഇല ഓരോ ആൾക്കും എടുക്കാം”
അത്‌കേട്ട ഉടനെ കൂട്ടത്തിൽ നല്ലതെന്ന് തോന്നിയ ഇലയിലെ ഇറച്ചി ഓരോ ആണുങ്ങളും പൊതിഞ്ഞെടുത്ത് സന്തോഷത്തോടെ പിരിഞ്ഞുപോകാൻ നേരത്താണ്, കൂട്ടത്തിലുള്ള ഒരാൾ കരയാൻ മുട്ടിനിൽക്കുന്ന എന്നെ ശ്രദ്ധിക്കാനിടയായത്,
“ഈ കുട്ടി? ഇത്രയും നേരം ഇവിടെ ഉണ്ടായിട്ടും മീന് കൊടുക്കാതെ?”
“ആരാ ഇവളോട് ഈടെ വരാമ്പറഞ്ഞത്?”
‘മറ്റൊരാൾ പറയാതെ, വീട്ടുകാർ അറിയാതെ, ഞാനവിടെ എത്തില്ല’ എന്നകാര്യം എല്ലാവർക്കും അറിയാം.
“അത് ഞാമ്പറഞ്ഞിറ്റാ”
നാരാണൻ ഗുരിക്കൾ പറഞ്ഞപ്പോൾ മറ്റുള്ളവർ അദ്ദേഹത്തെ കുറ്റപ്പെടുത്തി,
“എന്നിട്ട് ഈ മീന് ഓഹരിവെക്കുമ്പം ഗുരിക്കളെന്താ അക്കാര്യം പറയാഞ്ഞത്?”
“ഞാനതിന്,,, ഓളെ കണ്ടില്ല,,”
കണ്ടില്ല പോലും, അയാളെന്നെ നോക്കിയിട്ടും കണ്ടില്ല പോലും!!!
“ഇനിയെന്നാ ചെയ്യ? എല്ലാരും മീന് എടുത്തല്ലൊ”
‘ഞാനിപ്പം കരയും’ എന്ന മട്ടിൽ നിൽക്കുന്ന എന്നെനോക്കിയിട്ട് ദാസാട്ടൻ ഗുരിക്കളോട് പറഞ്ഞു,
“ഇനിയിങ്ങനെ മറ്റുള്ളാളെ കൂട്ടിവരരുത്,, ഏതായാലും ഗുരിക്കൾ പറഞ്ഞിട്ട് കുട്ടി വന്നതുകൊണ്ട് ഗുരിക്കളുടെ ഓഹരി കുട്ടിക്ക് കൊടുക്ക്”
          ഗുരിക്കൾ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവാനായി എടുത്ത, ചേമ്പിലയിൽ പൊതിഞ്ഞ ഓഹരി എനിക്ക് തന്നു. അന്നേരം ചിരിച്ചില്ലെങ്കിലും തീരെ കരയാതെ സ്രാവിറച്ചിയുമായി ഞാൻ വീട്ടിലേക്ക് നടന്നു. ഉച്ചക്ക് സ്രാവ് ‌കറി കൂട്ടി ഊണ്  കഴിക്കുമ്പോൾ അന്നെനിക്ക് ഒന്നും തോന്നിയില്ലെങ്കിലും, ഇന്ന് സ്രാവിന്റെ രുചി ഓർമ്മകളായി അവശേഷിക്കുന്നു.
****************************************************************

January 31, 2012

അച്ചുവേട്ടന്റെ പെങ്ങൾ


                             ഒരുകാലത്ത് എന്റെ നാട്ടിലെ ഒന്നാം‌നമ്പർ കുടിയനും കുടിച്ചത് വയറ്റിൽ കിടത്താതെ അടുത്തനിമിഷം അത് നാട്ടുകാരെ വിളിച്ചറിയിക്കുന്നവനുമായ അച്ചുവേട്ടന്റെ, ഇളയസഹോദരിയെ നാട്ടുകാർക്കെല്ലാം പേടിയാണ്. അച്ചുവേട്ടൻ മദ്യപിച്ചാൽ മാത്രം വഴക്ക് ഉണ്ടാക്കുമ്പോൾ അദ്ദേഹത്തിന്റെ പെങ്ങൾ മദ്യപിക്കാതെയും വഴക്ക്കൂടും. ചെറുപ്രായം മുതൽ അദ്ധ്വാനിച്ച്, പരാശ്രയം കൂടാതെ ജീവിക്കുന്ന അവർ സമൂഹത്തിലെ അനീതിയും അക്രമവും കണ്ടാൽ ഒരിക്കലും വെച്ച്‌പൊറുപ്പിക്കില്ല. തൊഴിലിടങ്ങളിലായാലും കുടുംബശ്രീ യോഗങ്ങളിലായാലും അച്ചുവേട്ടന്റെ പെങ്ങളുണ്ടെങ്കിൽ ‘അവരുടെ ഒച്ച’ ഉച്ചത്തിൽ കേൾക്കാം. സഭ്യമല്ലാത്ത പദങ്ങൾ ചേർത്ത് വായിൽ തോന്നുന്നത് വിളിച്ചുപറയുന്ന അവരോട് പൊതുജനം അല്പം ശ്രദ്ധിച്ച് മാത്രമാണ് ഇടപെടാറുള്ളത്.
                            മൂന്ന് സഹോദരന്മാരും മൂന്ന് സഹോദരിമാരും ഉള്ളതിൽ ഏറ്റവും ഇളയവളാണ് അച്ചുവേട്ടന്റെ ഈ പെങ്ങൾ. മാതാപിതാക്കൾ ചെറുപ്രായത്തിലെ നഷ്ടപ്പെട്ടനേരത്ത്, മൂത്തവരെല്ലാം വിവാഹം കഴിഞ്ഞ് കുടുംബജീവിതം ആരംഭിച്ചപ്പോൾ ഇളയവളുടെ കാര്യം സഹോദരങ്ങൾ മനപൂർവ്വം മറന്നു എന്ന് പറയാം.
                           എല്ല്‌മുറിയെ അധ്വാനിച്ച് ലഭിക്കുന്ന പണംകൊണ്ട് സ്വന്തം ചെലവ് കണ്ടെത്തുന്നതിനാൽ അവർ ജീവിതസായാഹ്നത്തിൽ പരമാവധി സ്വാതന്ത്ര്യം ആസ്വദിച്ച് ജീവിക്കുയാണ്. ഭാവിജീവിതത്തിൽ അവശ്യം വേണ്ട പണം ഉറുമ്പ് ഓരോ അരിമണി ശേഖരിക്കുന്നതുപോലെ കൂട്ടിവെച്ച് സഹകരണബാങ്കിൽ നിക്ഷേപിച്ചിരിക്കയാണ്. അച്ചുവേട്ടൻ മരിച്ചപ്പോൾ അവരുടെ പുത്രിയോടൊപ്പം സ്വന്തമായി ഉണ്ടാക്കിയെടുത്ത കൊച്ചുവീട്ടിൽ സസുഖം വാഴുന്ന അവരുടെയും അവരുടെ ബന്ധുക്കളെയും ചരിത്രങ്ങൾ അറിയുന്ന എനിക്ക് ബ്ലോഗെഴുതാനുള്ള കഥകൾക്ക് ഒരിക്കലും ക്ഷാമം ഉണ്ടാവില്ല.

                          അച്ചുവേട്ടന്റെ പെങ്ങൾ അദ്ധ്വാനിച്ച് ജീവിക്കാൻ തുടങ്ങുന്നത് പതിനാല് വയസ് മുതലാണെന്ന്, അവർ പറയാറുണ്ട്. കുട്ടിക്കാലത്ത് പട്ടിണിയും ക്ഷാമവും കാരണം സ്ക്കൂൾ പഠനം മുന്നോട്ട് പോയിട്ടില്ല. ‘മര്യാദക്ക് ഉടുക്കാനില്ലാതെ, തിന്നാനില്ലാതെ, എങ്ങനെ പള്ളിക്കൂടത്തിൽ പോവും ടീച്ചറെ?’, എന്നാണ് എന്നോട് പലപ്പോഴും പറഞ്ഞത്. ചെറുപ്രായത്തിലെ കൂലിവേലക്ക് പോവുന്നതിനാൽ പെങ്ങൾ അച്ചുവേട്ടനോ മറ്റ് സഹോദരങ്ങൾക്കോ ഒരു ഭാരമായിരുന്നില്ല. അതിനാലായിരിക്കണം സഹോദരിയുടെ വിവാഹം അവർ മനപൂർവ്വം മറന്നതായി നടിച്ചത്. കെട്ടിടനിർമ്മാണ തൊഴിലിടത്ത്‌വെച്ച് പരിചയപ്പെട്ട ചെറുപ്പക്കാരൻ അവരെ വിവാഹം ചെയ്യാൻ തയ്യാറായി മുന്നോട്ട് വന്ന് അന്വേഷണം അരംഭിച്ചപ്പോൾ മദ്യപാനിയായ അച്ചുവേട്ടൻ അയാളെ ഓടിച്ചുവിട്ടു. പെങ്ങൾ കൂലിപ്പണിക്ക് പുറമെ എക്ട്രാ പണികളൊക്കെ ചെയ്ത് കൂടുതൽ പണവുമായി വന്നപ്പോൾ അതിന്റെ ഉറവിടം അന്വേഷിക്കാൻ മെനക്കെടാതെ അവർ വളരെയധികം സന്തോഷിച്ചു.

                          പലപ്പോഴും അയൽ‌വാസിയായ എന്റെ വീട്ടിൽ വന്ന്, പോയ കാലത്തെ ചരിത്രമുഹൂർത്തങ്ങൾ ഓരോന്നായി പറയുന്നത് കേൾക്കുന്നത് ഒരു രസമാണ്. 
അങ്ങനെ ഒരു ദിവസം,,,
അച്ചുവേട്ടന്റെ പെങ്ങൾക്ക് പ്രായം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ് വേണം,,, സ്ക്കൂളിൽ പോയിട്ടില്ല എന്ന് പറയുന്ന അവരുടെ പ്രായം ഏതാനും വർഷമായി ‘നാല്പത്തി അഞ്ചിൽ’ സ്ഥിരമായി ഇരിക്കുകയാണ്. റേഷൻ‌കാർഡിൽ ഒരിക്കൽ ചേർത്ത ‘35’ ഏതാണ്ട് ഇരുപത് വർഷം പിന്നിട്ടപ്പോഴും വർഷങ്ങളായി 45ൽ ഒരേ നില്പാണ്. ഒരിക്കൽ അവിവാഹിതകൾക്കുള്ള പെൻഷൻ വാങ്ങാൻ 50 വയസെങ്കിലും പൂർത്തിയാവണമെന്ന് അറിഞ്ഞ ഒരു വൈകുന്നേരം എന്നെ സമീപിച്ച് അവർ പറഞ്ഞു, “ടീച്ചറിപ്പോൾ ഹൈസ്ക്കൂളിലെ ഹെഡ്‌ടീച്ചറായില്ലെ?”
“അതെ”
“അവിടെ പത്താം തരത്തിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വയസ്സറീക്കിന്ന കടലാസ് കൊടുക്കില്ലെ?”
“പരീക്ഷ എഴുതിയവർക്ക് സർട്ടിഫിക്കറ്റ് കൊടുക്കും”
“എന്നാപിന്നെ അന്റെപേരും അവിടെ എഴുതിചേർത്തിട്ട് ഞാൻ പത്താം‌തരം പഠിച്ചൂന്നൊരു കടലാസ് അനക്ക് തന്നൂടെ?”
അതാണ് അച്ചുവേട്ടന്റെ പെങ്ങൾ,,,

                         സൂത്രപ്പണികളൊക്കെ നന്നായി അറിയാവുന്ന അവരുടെ പ്രധാനജോലി കെട്ടിടനിർമ്മാണ തൊഴിലാണ്. മേസ്ത്രിമാരായ പുരുഷന്മാരെ ഭയപ്പെടാത്ത അവർ, മറ്റ് തൊഴിലാളി സ്ത്രീകൾക്ക് മുതിർന്ന ഏടത്തിയാണ്. സ്ക്കൂളിൽ പോയില്ലെങ്കിലും ‘കട്ടിംഗ്, സിമന്റ് സെറ്റ്‌ചെയ്യൽ, കോൺക്രീറ്റ് മെഷിൻ, സപറേറ്റ് ചെയ്യൽ, ഫിറ്റിംഗ്’, ആദിയായ തൊഴിലിടങ്ങളിൽ ആവശ്യമായ ഇംഗ്ലീഷ് പദങ്ങളൊക്കെ നന്നായി പ്രയോഗിക്കും. പിന്നെ വീട്ടിലെത്തിയാൽ സഹോദര മക്കളെ ഒരു അമ്മയുടെ സ്നേഹവാത്സല്യം നൽകി പരിചരിക്കും.

                            അങ്ങനെയിരിക്കെ അവരുടെ സംഭാഷണത്തിൽ നിന്ന് ഒരുകാര്യം എനിക്ക് അറിയാൻ കഴിഞ്ഞു, ‘അച്ചുവേട്ടന്റെ പെങ്ങൾ ഒന്നാം തരത്തിൽ പഠിക്കാൻ സ്ക്കൂളിൽ ചേർന്നതിനുശേഷം ഏതാനും ദിവസം‌കൊണ്ട് പഠനം നിർത്തിയതാണ്’. അതറിഞ്ഞ് ഏതാനും ദിവസം കഴിഞ്ഞപ്പോൾ വയസ് തെളിയിക്കാനുള്ള സർട്ടിഫിക്കറ്റ് ചോദിച്ച അവരോട് ഒന്നാം‌തരത്തിൽ ചേർന്ന യൂ.പി. സ്ക്കൂളിൽ അന്വേഷിച്ചാൽ ലഭിക്കുമെന്ന് പറഞ്ഞു,
“നിങ്ങൾ സ്ക്കൂളിൽ ചേർന്നിട്ടുണ്ടെങ്കിൽ പേര് അവിടെയുണ്ടാവും. അത് കണ്ട്‌പിടിച്ച് ഹെഡ്‌മാസ്റ്റർ സർട്ടിഫിക്കറ്റ് തരും”
വളരെ സന്തോഷത്തോടെ പോയ അവർ വളരെ നിരാശയോടെ തിരിച്ചുവന്ന് പറഞ്ഞ മറുപടികേട്ട് എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.
“ടീച്ചറെ ഞാനവിടെ പോയി എല്ലാ സാറമ്മാരെം കണ്ടു. അവരെല്ലാം ചെറുപ്പക്കാരാണ്. ഞാനവിടെ ചേരുന്ന കാലത്തുള്ളവരെല്ലാം മരിച്ചുപോയി. ഇപ്പൊഴുള്ളവരെങ്ങനെ എന്നെ തിരിച്ചറിയും?”

                          അച്ചുവേട്ടന്റെ പെങ്ങൾ പറയുന്ന കോമഡികൾ പലതും അശ്ലീലത്തിൽ പൊതിഞ്ഞതാണെങ്കിലും പൊട്ടിച്ചിരിക്കാൻ വക നൽകുന്നതാണ്. തൊഴിലിടങ്ങളിൽ വിളമ്പുന്നതും കാണുന്നതുമായ അശ്ലീലകഥകൾ ചിലനേരങ്ങളിൽ അവർ എന്നോട് പറയും. അങ്ങനെയുള്ള ഒരു സംഭവം,,
കെട്ടിടങ്ങളുടെ വാർപ്പ് പണിക്ക് കണ്ണൂർ ജില്ലയുടെ പലഭാഗങ്ങളിലും അവരുടെ തൊഴിലാളിക്കൂട്ടം യാത്രചെയ്യാറുണ്ട്. അങ്ങനെയുള്ള യാത്രയിൽ അവരോടൊപ്പം പണിയായുധങ്ങളുടെ വലിയൊരു ശേഖരം ഉണ്ടാവും. മിക്കവാറും അതെല്ലാം ചുമക്കുന്നത് സ്ത്രീതൊഴിലാളികൾ ആയിരിക്കും.
ഒരിക്കൽ,,,
നാട്ടിലേക്ക് വരുന്ന തിരക്കുള്ള ബസ്സിൽ പണിയായുധങ്ങളുമായി ഏതാനും സ്ത്രീകളും പുരുഷന്മാരും കയറി. സഞ്ചിയിലും ചാക്കിലും കൂട്ടയിലുമായി ഭാരമുള്ള തൊഴിലുപകരണങ്ങൾ ബസ്സിനകത്ത് പിൻ‌വാതിലിലൂടെ കയറ്റുമ്പോൾ അകത്തുള്ള ഏതോ ചെറുപ്പക്കാരൻ വിളിച്ചുപറഞ്ഞു,
“എന്താ പെണ്ണുങ്ങളെ തെരക്കുള്ള ബസ്സിലാണോ ഈ പണിസാമാനമൊക്കെ കയറ്റുന്നത്, എല്ലാമെടുത്ത് പൊറത്ത്‌ചാട്”
ഈ ചാടുക കണ്ണൂരിൽ എറിയുകയാണല്ലൊ,,,
ഇതുകേട്ടപ്പോൽ അച്ചുവേട്ടന്റെ പെങ്ങളുടെ തനിനിറം നാടൻ ഡയലോഗായി യാത്രക്കാരെല്ലാം കേൾക്കെ വെളിയിൽ വന്നു,
“നീയെന്താടാ പറയുന്നത്? പണിസാമാനമൊക്കെ പൊറത്ത് ചാടാനോ? നീയൊക്കെ അങ്ങനെയാണോടാ ചെയ്യുന്നത്? നീ നിന്റെ സാമാനമൊക്കെ എട്‌ത്ത് പൊറത്ത് ചാടിറ്റ് പണിയെടുക്കാൻ തൊടങ്ങുമ്പം എട്‌ത്ത് ഫിറ്റ് ചെയ്യുന്നുണ്ടാവും. അതൊന്നും ഇവിടെ നടക്കില്ലെടാ”
ഇതുകേട്ടപ്പോൾ ചിരിയടക്കാൻ പ്രയാസപ്പെട്ട യാത്രക്കാരുടെ ഇടയിൽ‌നിന്നും, ‘സാമാനം’ പൊറത്ത്‌ചാടാൻ പറഞ്ഞവൻ തിരക്കിനിടയിൽ ഒളിച്ചു.
.........................
അച്ചുവേട്ടന്റെ മകളുടെ കഥ വായിക്കാൻ തുറക്കുക

June 29, 2011

ഞങ്ങൾ പോവുകയാണ്…1,2,3,5,10,20,25…

                       നിങ്ങൾ ഞങ്ങളെ തഴഞ്ഞെങ്കിലും ഇത്രയും കാലം ഞങ്ങൾ നിങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ ഇനിയുള്ളകാലത്ത് ഔദ്യോഗികമായി ഞങ്ങൾ ഇല്ലാതാവുകയാണ്. ഇത്രയും കാലം നിങ്ങളെ സേവിക്കാൻ അവസരം തന്നതിന് എല്ലാവരോടും നന്ദി പറയുന്നു.
നന്ദി, ഒരായിരം നന്ദി.
നാണയങ്ങളുടെ കൂട്ടത്തിൽനിന്നും വിടപറയുന്ന ഞങ്ങൾ ഏഴ്‌പേരുണ്ട്,
‘1,2,3,5,10,20,25’
 നി ഓർമ്മകളിലൂടെ,,,
                          ആറാം തരത്തിൽ പഠിക്കുമ്പോൾ കശുമാവ് (പറങ്കിമാവ്) ധാരാളമുള്ള വഴികളിലൂടെയാണ് എന്റെയും കൂട്ടുകാരുടെയും യാത്രകൾ. സ്ക്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള പറമ്പുകളെല്ലാം ഞങ്ങൾക്ക് സ്വന്തമാണ്. മാങ്ങ, കശുമാങ്ങ, നെല്ലിക്ക, പേരക്ക, പിന്നെ പേരറിയാത്ത പലതരം മരങ്ങളിൽനിന്നെല്ലാം താഴെ വീണതും വീഴാത്തതുമായ പഴങ്ങൾ, എല്ലാം നമുക്ക് സ്വന്തം. പുസ്തകസഞ്ചിയുമായി നടക്കുന്നതിനിടയിൽ പെൺകുട്ടികളും ആൺകുട്ടികളും കാൽ‌വിരലുകൾ ഉപയോഗിച്ച് കശുവണ്ടി (അണ്ടി) കട്ടെടുക്കുന്നത് ഒരിക്കലും ഉടമസ്ഥൻ അറിയാറില്ല.
                      എല്ലാവരും ചേർന്ന് മാട്ടിയ അണ്ടികളുടെ എണ്ണം കൂടിയാൽ വഴിയിലുള്ള പീടികയിൽ അണ്ടികൾ വിൽക്കും. 4അണ്ടിക്ക് 1 പൈസ (ആദ്യം നയാപൈസ എന്നാണ് അറിയപ്പെട്ടത്, പിന്നീട് പൈസ മാത്രമായി) വെച്ച് കച്ചവടക്കാരൻ തരും. അങ്ങനെ അണ്ടിവിറ്റ് പണം കിട്ടിയാൽ ഓരോരുത്തരും അതിൽ ഒരു പൈസ തിരിച്ചുകൊടുത്ത്, ഒരാണി വെല്ലം(ശർക്കര) അല്ലെങ്കിൽ മൂന്ന് നാരങ്ങമിഠായി എന്നിവയിൽ ഏതെങ്കിലും വാങ്ങിയിട്ട്, അവ നുണഞ്ഞ്‌തിന്നുകൊണ്ട് നമ്മൾ ആണും പെണ്ണും അടങ്ങിയ കൂട്ടങ്ങളായി തിരമാലകളുടെ സംഗീതത്തോടൊപ്പം കടൽക്കാറ്റേറ്റ് വീട്ടിലേക്ക് നടക്കും. തീരപ്രദേശ ഗ്രാമവും ഗ്രാമീണരും അന്ന് ഞങ്ങൾ കുട്ടികൾക്ക് സ്വന്തം.  

                        ചൊവ്വ ഹൈസ്ക്കൂളിൽ (നമ്മുടെ ഭൂമിയിൽതന്നെ കണ്ണൂരിലുള്ള ചൊവ്വ) പഠിക്കുമ്പോൾ, വീട്ടിൽനിന്നും രണ്ട് കിലോമീറ്റർ നടന്ന് ‘തോട്ടട’ നാഷനൽ ഹൈവേയിൽ എത്തിയിട്ട്, ബസ്സിൽ കയറിയാൽ കണ്ടക്റ്റർക്ക് 8 പൈസ കൊടുക്കണം. വിദ്യാർത്ഥികൾക്കുള്ള കൺസഷൻ ചാർജ്ജ് ഈ കൺസഷൻ ലഭിക്കാൻ അന്ന് ബസ് മുതലാളി ഒപ്പിട്ട് സീല് വെച്ച കാർഡ് കൈയിൽ കരുതണം. അതുകൊണ്ട്, എല്ലാവർക്കും എല്ലാ ബസ്സിനും പാസ് ഉണ്ടായിരിക്കില്ല. ‘വിദ്യാർത്ഥി ആണെങ്കിലും കണ്ടക്റ്ററെ പാസ് കാണിച്ചില്ലെങ്കിൽ കൺസഷൻ ലഭിക്കാത്ത കാലമായതിനാൽ പാസ് എടുക്കാൻ മറന്നാൽ ഫുൾ ചാർജ്ജ് കൊടുക്കണം’. അങ്ങനെ എട്ട് പൈസയുടെ ഒറ്റനാണയം ഇല്ലാത്തതുകൊണ്ട്, ചില്ലറകളായി നൽകും.
പലരും കൊടുക്കുന്നത് 10 പൈസ ആയിരിക്കും.
                         അപ്പോൾ കണ്ടക്റ്റർ ബാക്കി 2 പൈസ തന്നില്ലെങ്കിൽ ബസ്സിൽനിന്നും ഇറങ്ങുന്നതിനിടയിൽ ചോദിച്ച് വാങ്ങും.

                           ഹൈസ്ക്കൂളിൽ പഠിക്കുന്ന കാലത്ത് ഒരുദിവസം അച്ഛൻ എനിക്ക് തരുന്നത് 25 പൈസ. അതിൽ 8 + 8 പൈസ ബസ്സ്‌ചാർജ്ജ് കൊടുത്ത് ബാക്കി 9 പൈസ സ്വന്തം. അങ്ങനെയുള്ള 9 പൈസകൾ വർദ്ധിച്ചാൽ ഇന്റർവെൽ നേരത്ത് കേന്റീനിൽ പോയി പെൺപടകൾക്കിടയിൽ ഞാനും ഇടിച്ചുകയറിയിട്ട്, ചായയും ഉണ്ടക്കായയും വാങ്ങിത്തിന്നും. ഒരു ഗ്ലാസ്സ് ചായക്ക് 6 പൈസ കൊടുക്കണം. പെൺകുട്ടികൾ രാവിലത്തെ ഷിഫ്റ്റ് ആയതിനാൽ (8 മുതൽ 12.30 വരെ) ഉച്ചഭക്ഷണം എന്നും വീട്ടിലാണ്. പിന്നെ 8 പൈസ ലാഭിക്കാനായി പലപ്പോഴും നട്ടുച്ച നേരത്ത് ‘ടാറിട്ട റോഡിലൂടെ നടന്ന്’ വീട്ടിലേക്ക് പോയിട്ടുണ്ട്.

                          ശ്രീ നാരായണ കോളേജിൽ (കണ്ണൂർ) പഠിക്കുമ്പോൾ അഞ്ച് വർഷവും കൊടുത്ത ബസ് ചാർജ്ജ് 5 പൈസ വീതം.  അന്ന് മിനിമം ചാർജ്ജ് 10 പൈസ ആയിരുന്നു. ബസ്സിൽ കൊടുക്കാനായി 5 പൈസകൾ എന്നും കൈയിൽ കരുതുമായിരുന്നു. കോളേജിൽ എത്തിയപ്പോൾ അച്ഛന് ചിലവ് കൂടി; ഒരുദിവസം 50 പൈസ തരണം. ഉച്ചഭക്ഷണം കോളേജിലെ കേന്റീനിൽ നിന്നും കഴിക്കാൻ 25 പൈസ കൊടുത്ത് കൂപ്പൺ വാങ്ങണം.
                         കുട്ടിക്കാലത്ത് ഞാൻ ഉപയോഗിച്ച നാണയങ്ങളിൽ ഒന്ന് മുക്കാൽ എന്ന കാലണ ആയിരുന്നു. അതിൽ നടുക്ക് തുളയുള്ള ഓട്ടമുക്കാലും ഓട്ടയില്ലാത്ത മുക്കാലും ഉണ്ടായിരുന്നു. പതിനാറണ ഒരു ഉറുപ്പികക്ക് സമം. ഒരണയുടെ കാൽഭാഗമാണ് മുക്കാൽ എന്ന് പറയുന്ന കാലണ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച കാലത്തെ ‘1947 ലെ’ ഓട്ടമുക്കാലാണ് ചിത്രത്തിലുള്ളത്.
                         ആദ്യകാലത്ത് വട്ടത്തിലുള്ള നയാപൈസ ആയിരുന്നു. നൂറ് നയാപൈസ ചേർന്നാൽ ഒരു രൂപ (ഉറുപ്പിക)
          അങ്ങനെ പണത്തിന്റെ പുരാണം തുടരുന്നു.  
 ‘`’
````````````````````````````````````````````````````````````````````````````````