“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

December 31, 2011

വിദ്യാർത്ഥിനിയായും അദ്ധ്യാപികയായും പിന്നെ?


                              അഞ്ച് വയസ് തികഞ്ഞപ്പോൾ ഒന്നാം തരത്തിൽ ഒരു വിദ്യാർത്ഥിയായി ചേർന്ന്, ‘ഹരിശ്രീ’ എഴുതിപഠിക്കാൻ ആരംഭിച്ചത് സ്വന്തം ഗ്രാമത്തിൽ വീടിനടുത്തുള്ള എൽ.പി. സ്ക്കൂളിലാണ്. വർഷങ്ങൾക്ക് ശേഷം അദ്ധ്യാപികയുടെ വേഷമണിഞ്ഞ് ‘കൊച്ചു കുഞ്ഞുങ്ങളെ പഠിപ്പിക്കുക’ എന്ന അപൂർവ്വമായ സൌഭാഗ്യവും എനിക്ക് ലഭ്യമായത്, അതേ സ്ക്കൂളിൽ വെച്ചാണ് . അങ്ങനെ ഒരു അദ്ധ്യാപിക ആയിരിക്കെ, ആഹ്ലാദം തോന്നിയ ഒരു നിമിഷം മിനിലോകത്തിലൂടെ പങ്ക് വെക്കുകയാണ്.

                       ഒരു വിദ്യാർത്ഥി പരീക്ഷ എഴുതി നേടുന്ന മാർക്കുകളുടെ കണക്ക് നോക്കിയാൽ ‘ഒന്നാം തരം മുതൽ പ്രീ.ഡിഗ്രി വരെ’ ഞാനെന്നും പിൻ‌നിരയിലായിരുന്നു. താഴ്ന്ന ക്ലാസ്സുകളിൽ മിക്കവാറും വിഷയങ്ങളിൽ തോൽക്കാറുണ്ട്. അഞ്ച് വിദ്യാലയങ്ങളിൽ പഠിച്ച എനിക്ക്, അപ്പർ പ്രൈമറി സ്ക്കൂളിൽ ചേർന്ന് ആറും ഏഴും ക്ലാസ്സുകളിൽ പഠിക്കുമ്പോഴാണ് സുന്ദരമല്ലാത്ത ഓർമ്മകൾ ലഭ്യമായത്. ഏറ്റവുംകുറവ് മാർക്ക് ലഭിച്ചതും ഏറ്റവുംകൂടുതൽ അടി കിട്ടിയതും ആറാം തരത്തിൽ ഇംഗ്ലീഷ് പഠിക്കുമ്പോഴാണ്. ഇംഗ്ലീഷ് എന്ന് കേൾക്കുമ്പോൾ വെറുപ്പും ഞെട്ടലും ഉണ്ടാക്കിയ ഒരു പഴയകാലം,,,

                       ഒന്നു മുതൽ അഞ്ച്‌വരെ പഠിക്കുമ്പോൾ വീടിന് സമീപമുള്ള പ്രൈമറി വിദ്യാലയത്തിൽ ഒരു പൂമ്പാറ്റയെപ്പോലെ പാറിക്കളിച്ച ഞാൻ, പുതിയ വിദ്യാലയത്തിലെ ആറാം തരതരത്തിൽ എത്തിയപ്പോൾ അവിടെയുള്ള കർശ്ശനമായ അച്ചടക്കം കണ്ട് ഞെട്ടി. വിദ്യാർത്ഥികൾ പുത്തൻ ചട്ടങ്ങളും നിബന്ധനകളും പാലിച്ചില്ലെങ്കിൽ കർശ്ശനമായ ശിക്ഷകൾ ഉണ്ടായിരുന്ന ഒരു വിദ്യാലയം.,,,
അവിടെ ‘അദ്ധ്യാപകരോട് സംസാരിക്കുമ്പോൾ കൈയിൽ പുസ്തകങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം നിലത്ത് വെച്ചശേഷം ഇരു കൈകളും പിണച്ച്, കൈകെട്ടി കുനിഞ്ഞ് നിൽക്കണം. അദ്ധ്യാപകർ പരിസരത്തുണ്ടെങ്കിൽ ഉച്ചത്തിൽ സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യരുത്’. നിയമങ്ങൾ തെറ്റിച്ചാൽ ശിക്ഷയായി ലഭിക്കുന്നത് ചുട്ടഅടി ആയിരിക്കും. പിന്നെ പഠനം,,, അത് തലേദിവസം പറഞ്ഞ് എഴുതിയത് മനഃപാഠമാക്കി വന്നില്ലെങ്കിൽ ചൂരൽക്കഷായം ഉറപ്പ്. കാരണമില്ലാതെ അദ്ധ്യാപകകർക്ക് വിദ്യാർത്ഥികളെ അടിക്കാൻ കഴിയുന്ന,,, വിദ്യാർത്ഥികളെ സംരക്ഷിക്കാൻ കോടതിയും നിയമങ്ങളും കടന്നുവരാത്ത കാലം,,,

                       അടിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനം എന്റെ ഇംഗ്ലീഷ് അദ്ധ്യാപകന് നൽകാം. ഒരോ ഇംഗ്ലീഷ് വാക്കിന്റെയും സ്പെല്ലിംഗ് തെറ്റിച്ച വകയിൽ എനിക്ക് കിട്ടിയ അടിയുടെ കണക്ക് എന്റെ ആകെ വിദ്യാർത്ഥി ജീവിതത്തിൽ ലഭിച്ചതിനെക്കാൾ കൂടുതലായിരിക്കും. ചിലപ്പോൾ അദ്ദേഹം കൈത്തണ്ടയിൽ നുള്ളും; അപ്പോൾ ഞാൻ വേദനകൊണ്ട് പുളയും. ക്രമേണ ഇംഗ്ലീഷ് എന്ന് കേൾക്കുമ്പോൾ പേടിച്ച് ഞെട്ടാൻ തുടങ്ങി. സ്ക്കുളിൽ പോകാതിരിക്കാൻ മാത്രമല്ല, മരിച്ചുകളയാൻ പോലും അക്കാലത്ത് ചിന്തിക്കാറുണ്ടായിരുന്നു. അങ്ങനെ ഏറ്റവും വെറുക്കുന്ന വിഷയമായി മാറിയ ഇംഗ്ലീഷിൽ ഒന്നാം പാദവാർഷിക പരിക്ഷക്ക് എനിക്ക് ആകെകിട്ടിയത്, നൂറിൽ ഒരു മാർക്ക്. എങ്കിലും ഇംഗ്ലീഷ് ഒഴികെ മറ്റു വിഷയങ്ങളെല്ലാം വളരെ ഇഷ്ടമായതിനാൽ അവയിൽ നല്ല മാർക്ക് വാങ്ങുകയും ഒരോ ക്ലാസ്സിലും എളുപ്പത്തിൽ ജയിക്കുകയും ചെയ്തു.
.
                        വർഷങ്ങൾ കഴിഞ്ഞതോടെ സ്വയം തിരിച്ചറിവിന്റെ ഫലമായി നന്നായി പഠിച്ച് നല്ല മാർക്കോടെ ഡിഗ്രി പാസ്സായ ശേഷം ബി.എഡ്. കഴിഞ്ഞ് അദ്ധ്യാപിക ആയി മാറി. ആദ്യമായി എന്റെ നാട്ടിൽ തന്നെയുള്ള, ഞാൻ ഹരിശ്രീ കുറിച്ച പ്രൈമറി വിദ്യാലയത്തിൽ പഠിപ്പിക്കാൻ ആരംഭിച്ചു. അതുവരെ പേര് വിളിച്ച മുതിർന്നവർ പോലും എന്നെ കാണുമ്പോൾ ‘ടീച്ചറെ’ എന്ന് ബഹുമാനത്തോടെ വിളിക്കാൻ തുടങ്ങി.

ഒരു ദിവസം,
                       അദ്ധ്യാപകർക്കായുള്ള പരിശീലനക്ലാസ്സ്,,, വിഷയം ഇംഗ്ലീഷ്. ഇഷ്ടമില്ലാത്തതും എന്റെ പേടിസ്വപ്നമായതും ആയ ‘ഇംഗ്ലീഷ്’ കൂടി നാലാം ക്ലാസ്സിൽ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപികയായി എനിക്ക് രൂപാന്തരം വന്നിരിക്കയാണ്. ഉപജില്ലയിലെ എല്ലാവിദ്യാലയങ്ങളിൽ‌നിന്നും അദ്ധ്യാപകർ അവിടെ എത്തിയിട്ടുണ്ട്. കൂട്ടത്തിൽ പ്രായമുള്ള ഒരാൾ,,, 
എന്നെ ആറാം ക്ലാസ്സിൽ ഇംഗ്ലീഷ് പഠിപ്പിച്ച അദ്ധ്യാപകൻ! എന്റെ കൈവെള്ളയിൽ ചൂരൽക്കഷായം വെച്ചുതന്ന, കൂർത്ത നഖം‌കൊണ്ട് എന്നെ നുള്ളി വേദനിപ്പിച്ച അദ്ദേഹം എന്നെക്കണ്ട് ഞെട്ടി,
“നീ”
“സർ, ഞാനിപ്പോൾ ടീച്ചറാണ്”
എനിക്ക് അദ്ദേഹത്തോട് വളരെ ബഹുമാനം തോന്നി.
“നീ നന്നാവും എന്ന് എനിക്കറിയാമായിരുന്നു”
                        പഠനത്തിൽ വളരെ പിന്നിലായ പഴയ ശിഷ്യയെ ഒരു അദ്ധ്യാപികയുടെ രൂപത്തിൽ കണ്ടപ്പോൾ ഇംഗ്ലീഷ് അദ്ധ്യാപകന് എന്തായിരിക്കും തോന്നിയത്? അപ്പോൾ ഈ അടിയൊക്കെ തന്ന്, ഇംഗ്ലീഷിനെ വെറുക്കാനിടയാക്കിയത് ഞാൻ നന്നാവാനാണോ? 


                            
                       ആറാം തരത്തിൽ പഠിക്കുമ്പോൾ പഠനത്തിൽ ഏറ്റവും പിന്നിലായ വിദ്യാർത്ഥിനിക്ക് ജീവിതത്തിൽ സ്വയം തിരിച്ചറിവ് ഉണ്ടായപ്പോൾ മത്സരിച്ച് പഠിച്ചു. തുടർന്നങ്ങോട്ട് ഉയർന്ന മാർക്ക് വാങ്ങിയിട്ട് ‘ഒരു അദ്ധ്യാപിക ആയി രൂപാന്തരപ്പെട്ടത്’, എന്റെ കുട്ടിക്കാലത്തെ സഹപാഠികൾക്കും അദ്ധ്യാപകർക്കും മാത്രമല്ല, എനിക്കും ഒരു ആശ്ചര്യമായി ഇപ്പോഴും തുടരുന്നു. വിദ്യാർത്ഥി ജീവിതവും അദ്ധ്യാപക ജീവിതവും ആടിതീർത്തശേഷം ഇപ്പോൾ പുതിയൊരു വേഷത്തിലാണ്,, 
  ‘ബ്ലോഗർ’.
ആവേശത്തോടെ കമ്പ്യൂട്ടർ സ്വയം പഠിച്ചപ്പോൾ ഈ ലോകത്തിന്റെ മുന്നിൽ ബ്ലോഗിലൂടെ എല്ലാം വിളിച്ച് പറയുന്ന
മിനി എന്ന ബ്ലോഗെഴുത്തുകാരി,,, ,,, 


എല്ലാവർക്കും പുതുവത്സരാശംസകൾ

November 28, 2011

പീഡനം വരുന്ന വഴികൾ


                                  ടീവിയിൽ ‘റിയാലിറ്റി ഷോ, കോമഡി ഷോ’ ആദിയായവ അരങ്ങ് തകർക്കുന്നതിന് മുൻപുള്ള ഒരു സുവർണ്ണകാലം. അക്കാലത്ത് തീപാറുന്ന മത്സരങ്ങൾ നടന്നിരുന്നത് വിദ്യാലയങ്ങളിലെ യുവജനോത്സവ വേദികളിലായിരുന്നു. മത്സരാർത്ഥികൾക്ക് ഗ്രെയ്ഡുകൾ നൽകിയിട്ട് കൂടുതൽ‌പേരെ സന്തോഷിപ്പിക്കുന്ന കാലത്തിനു മുൻപ്, ഒന്നാം സ്ഥാനം നേടാനായി കുട്ടികൾ അരങ്ങിൽ കളിക്കുമ്പോൾ രക്ഷിതാക്കൾ അണിയറയിൽ കളിക്കുന്നുണ്ടാവും. കൂടുതൽ പോയിന്റ് നേടിയ കുട്ടി ‘കലാതിലകം’ ആയി സിനിമയിലേക്ക് കയറുമ്പോൾ കൂടുതൽ പോയിന്റ് നേടിയ ജില്ല, സ്വർണ്ണക്കപ്പുമായി ആർത്തുവിളിച്ച് നടക്കുന്ന കാലം.
    
                               വിദ്യാർത്ഥികളിൽ ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനകൾ വെളിയിലേക്ക് ചാടുന്നത് ഇത്തരം യുവജനോത്സവമേളകളിലാണ്. എന്നാൽ വിദ്യാർത്ഥികളെക്കാൾ രക്ഷിതാക്കളുടെ മത്സരമായി മാറുന്ന രംഗമാണ് പലയിടത്തും കാണപ്പെട്ടത്. ഏതാനും ചില സ്റ്റേജ് ഐറ്റങ്ങളിൽ വിദ്യാർത്ഥികൾക്ക് ഒരു പങ്കും ഇല്ലാതെ അവ പൂർണ്ണമായും മറ്റുവല്ലവരുടെയും കഴിവിനെ എടുത്ത് കാണിക്കുന്നത് ആയിരുന്നു. അതുകൊണ്ടാവാം ‘ടാബ്ലോ, ഫാൻസി ഡ്രസ്സ്’ തുടങ്ങിയ നിറം പകർന്ന, കാണികളെ സന്തോഷിപ്പിച്ച, ഐറ്റങ്ങൾ യുവജനോത്സവങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടത്. അതോടൊപ്പം ചില ഐറ്റങ്ങൾ പുത്തനായി വന്നുചേർന്നിട്ടും ഉണ്ട്.

                             ഫാൻസി ഡ്രസ്സ് അതായത് ‘പ്രശ്ചന്നവേഷം’ വളരെ മുൻപ്, സ്ക്കൂൾ കായികമേളയോടൊപ്പമായിരുന്നു നടന്നത്. ഹൈസ്ക്കൂളിലും കോളേജിലും പഠിക്കുന്നകാലത്ത്, ‘സ്പോട്സ്’ നടക്കുമ്പോൾ അതിൽ താല്പര്യം കുറഞ്ഞ എന്നെപോലുള്ളവർ കാത്തിരുന്നത്, ഓട്ടത്തിനും ചാട്ടത്തിനും ഇടയിൽ കടന്ന്‌വരുന്ന പ്രശ്ചന്നവേഷധാരികളെ ആയിരുന്നു. കുഷ്ഠരോഗിയും ഭിക്ഷക്കാരിയും ന്യൂസ്‌പേപ്പർ‌ബോയിയും സംന്യാസിയും കല്ല്യാണപ്പെണ്ണും ഗ്രൌണ്ടിൽ കടന്നുവന്നാൽ അത് ഒറിജിനൽ ആണോ മത്സരവേഷമാണോ എന്ന് നമ്മൾ സംശയിക്കാറുണ്ട്. അങ്ങനെയുള്ള ഈ വേഷപ്പകർച്ച നേരെ യുവജനോത്സവ വേദിയിലെ സ്റ്റേജിലേക്ക് കടന്നുവന്നപ്പോൾ ആവേശത്തോടെ എല്ലാവരും അവയെ സ്വാഗതം ചെയ്തു.

                              ആദ്യകാലത്ത് ഫാൻസിഡ്രസ്സ് ആൺ‌കുട്ടികൾക്കും പെൺ‌കുട്ടികൾക്കും വേറെ വേറെ മത്സരങ്ങളായിരുന്നു ഉണ്ടായത്. ഫാൻസിഡ്രസ്സ് മത്സരത്തിന്റെ സുവർണ്ണകാലമായിരുന്നു അന്ന്; ആൺകുട്ടികളെല്ലാം പെണ്ണായി വേഷം മാറും, പെൺ‌കുട്ടികളെല്ലാം ആണായും വേഷം മാറും. പോലീസുകാരനും കുഷ്ഠരോഗിയും പാവവേഷവും നോട്ടെണ്ണുന്ന ഹാജിയാരും ഭ്രാന്തിത്തള്ളയും ഭിക്ഷക്കാരിയും അംഗവൈകല്യമുള്ളവരും റോബോട്ടുകളും വീരപ്പനും ഡയാനയും ബാർബിയും കൃഷിക്കാരനും സ്റ്റേജിൽ നിറഞ്ഞാടി. ആൺ‌കുട്ടികളുടെ വേഷത്തിൽ എടുത്തുപറയേണ്ടത്, മാറുമറക്കാതെ കുനിഞ്ഞ് വടികുത്തി നടക്കുന്ന വൃദ്ധയുടെ വേഷം ആയിരുന്നു.

                              വേഷമണിഞ്ഞ് വരുന്നത് ‘വിദ്യാർത്ഥിയാണോ’ അല്ല ‘വിദ്യാർത്ഥിനിയാണോ’ എന്ന സംശയം ചിലപ്പോൾ പന്തയത്തിൽ‌പോലും എത്തിച്ചേരാറുണ്ട്. ഒരിക്കൽ പ്രായമുള്ള മുസ്ലിം വൃദ്ധന്റെ വേഷമണിഞ്ഞ് സ്വന്തം അമ്മയോടൊപ്പം ഇരിക്കുന്നത് പെൺ‌കുട്ടിയാണെന്നറിയാതെ ചില ആൺകുട്ടികൾ‌വന്ന് ‘നീയെന്താടാ വേഷം‌കെട്ടി ഇവിടെയിരിക്കുന്നത്?’ എന്ന്‌പറഞ്ഞ് കൈപിടിച്ചു വലിച്ചതും അത് പെൺ‌കുട്ടിയാണെന്നറിഞ്ഞപ്പോൾ അവർ ഓടിരക്ഷപ്പെട്ടതുമായ സംഭവം അണിയറയിൽ നടന്നിട്ടുണ്ട്. അതുപോലെ ‘ആൺകുട്ടികളുടെ മത്സരത്തിൽ പങ്കെടുത്ത’, അംഗവൈകല്യം ബാധിച്ച് ഒരുകാൽ സ്വാധീനമില്ലാത്ത പെൺകുട്ടിയായി സ്റ്റേജിൽ വന്നത് ശരിക്കും പെൺകുട്ടിതന്നെയാണെന്ന് പറഞ്ഞ അദ്ധ്യാപകരുടെ തർക്കം, ഒടുവിൽ വേഷമഴിക്കുന്നിടത്ത് എത്തിയിട്ട് ആൺ‌കുട്ടിയെകണ്ട് തീർത്ത സംഭവവും ഉണ്ടായിരുന്നു.
                           
                             ഇന്നത്തെ കുട്ടികൾക്ക് ഇതെല്ലാം ടീ.വി.യിലെ കോമഡി ഷോകളിൽ കാണാൻ കഴിയും. കോമഡി ഷോകളുടെ പ്രധാന ആകർഷണം തന്നെ പെൺ‌വേഷം കെട്ടിയാടുന്ന പുരുഷന്മാരാണല്ലൊ. പെണ്ണായി വേഷം കെട്ടിയ പുരുഷന്മാരെ കാണുമ്പോൾ എന്റെ മനസ്സിൽ ഓടിയെത്തുന്നത് വർഷങ്ങൾക്ക് മുൻപ് ഒരു ആൺ‌കുട്ടി പെൺ‌വേഷം കെട്ടി വേദിയിൽ വന്നതാണ്.
                            വിട്ടിൽ‌നിന്നും അകലെയാണെങ്കിലും അദ്ധ്യാപകരെ ആദരിക്കാനും ബഹുമാനിക്കാനും നന്നായി അറിയുന്ന ശിഷ്യഗണങ്ങളെ പഠിപ്പിച്ച്‌കൊണ്ടിരിക്കുമ്പോഴാണ്, വിഖ്യാതമായ ആൺ‌പള്ളിക്കൂടത്തിലേക്ക് ട്രാൻ‌സ്ഫർ ചോദിച്ച് വാങ്ങിയത്. കാരണം ഒന്നേയുള്ളൂ; യാത്രാദൂരം പകുതിയായി കുറയും. അങ്ങിനെ ആൺ‌പള്ളിക്കൂടത്തിലെ ആൺ‌കുട്ടികളെ പഠിപ്പിക്കുന്ന കാലം. അദ്ധ്യാപകർക്ക് വിദ്യാർത്ഥികളെ പഠിപ്പിക്കാനും സ്വയം പഠിക്കാനും കഴിയുന്നത് ഇവിടെ വെച്ചാണ്. സത്യം പറഞ്ഞാൽ ഇവിടെയുള്ള വിദ്യാർത്ഥികളെ എനിക്ക് ഇത്തിരി ഭയം ഉണ്ടായിരുന്നു. ഒൻപതാം ക്ലാസ് മുതൽ എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപികമാരെക്കാൾ ഉയരം ഉണ്ടാവും; അതോടൊപ്പം തലതെറിച്ച സ്വഭാവം കൂടി ഉണ്ടായാൽ? പഠിപ്പിക്കുക എന്നത് ശരിക്കും ഒരു അഭ്യാസം തന്നെ ആയിരുന്നു. എന്നാൽ പഠനം ഒഴികെയുള്ള എല്ലാ കാര്യത്തിനും ഇവിടെയുള്ള ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ തയ്യാറാണ്.

                            അക്കാലത്ത് കണ്ണൂർ‌ജില്ലയിലെ സർക്കാർ സ്ക്കൂളുകളിൽ ‘ഹെഡ്’ ആയിവരുന്നത് മിക്കവാറും അന്യജില്ലക്കാരായിരുന്നു. കണ്ണൂർ ജില്ലക്കാർ പി.എസ്.സി. എഴുതി ജോലിനേടുന്നതിൽ പിൻ‌നിരയിലാവുമ്പോൾ തെക്കൻ കേരളത്തിലുള്ളവർ അന്നും ഇന്നും മുൻ‌നിരയിലുണ്ടായിരുന്നു. ബോയ്സ് ഹൈസ്ക്കൂളിൽ ഞാൻ ചേർന്നതിന്റെ അടുത്ത വർഷം പുതിയതായി പ്രമോഷൻ ലഭിച്ച ഒരു തിരുവനന്തപുരക്കാരി നമ്മുടെ ‘ഹെഡ്‌മിസ്ട്രസ്സ്’ ആയി വന്നുചേർന്നു. ദേശീയപാതക്കും റെയിൽ‌പാളത്തിനും ഇടയിൽ കിടന്ന് വീർപ്പുമുട്ടുന്ന നമ്മുടെ വിദ്യാലയത്തെ, അവർ വന്നനാൾതൊട്ട് മാറ്റിമറിക്കാൻ തുടങ്ങി.

                            അതിന്റെ ആദ്യപടിയായി തൊട്ടടുത്ത പള്ളിയിലെ ഗാനമേളട്രൂപ്പിലെ അംഗങ്ങളായ നമ്മുടെ വിദ്യാർത്ഥികൾ ശ്രുതിമധുരമായി ആലപിച്ചിരുന്ന പ്രാർത്ഥനയും ദേശിയഗാനവും നിർത്തലാക്കി. ആൺ‌കുട്ടികളല്ലെ, അവർ പാടെണ്ട, പഠിച്ചാൽ മതിയെന്ന് ഓർഡർ. പിന്നെ തൊട്ടടുത്ത തിങ്കളാഴ്ച മീറ്റിംഗിന് കണ്ണൂരിൽ പോയി ഉച്ചക്ക് തിരിച്ചുവന്നപ്പോൾ ഹെഡ്‌ടീച്ചർ ഒരു വിശേഷപ്പെട്ട വസ്തു കൊണ്ടുവന്നു,
‘ഒരുമീറ്റർ നീളമുള്ള ചൂരൽ’!
അദ്ധ്യാപകരുടെ മുന്നിൽ‌വെച്ച് ട്രെയ്ഡ് മാർക്കുള്ള കവർ പൊളിച്ച് ചൂരൽ വെളിയിലെടുത്തത് കണ്ടപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി. എന്നിട്ട് ഒരു പ്രഖ്യാപനം,
“ഇതുകൊണ്ട് ഇവിടത്തെ ആൺ‌പിള്ളേരെ മാത്രമല്ല, അദ്ധ്യാപകരെയും ഞാൻ നേരെയാക്കും”

                            അങ്ങനെ നേരെയാക്കാനുള്ള പരിശ്രമം നടന്നുകൊണ്ടിരിക്കെ യുവജനോത്സവം ആഗതമായി. അതുവരെ അദ്ധ്യാപകരെ പേടിച്ച് അമർന്നിരിക്കുന്ന വിദ്യാർത്ഥികൾ അല്പം സ്വതന്ത്രവായു ശ്വസിക്കുന്നത് ഇത്തരം അവസരങ്ങളിലാണല്ലൊ. ആൺ‌കുട്ടികളാണെങ്കിലും എല്ലാ ഐറ്റത്തിനും അവർ പങ്കെടുക്കും. ആർക്കും ആദ്ധ്യാപകരുടെ സഹായം ആവശ്യമില്ല.
യുവജനോത്സവ ദിനം,,, രണ്ടാം നാൾ,,,
സ്റ്റേജിൽ ഡാൻസ്, പാട്ട്, മോണോആക്റ്റ്, മിമിക്രി, ആദിയായവ നടന്നുകൊണ്ടിരിക്കെ അറിയിപ്പ് വന്നു,
അടുത്തത് ഫാൻസിഡ്രസ്സ്,,, അതായത് പ്രശ്ചന്നവേഷം;
അണിയറയിൽ വേഷങ്ങൾ അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്,
ആൺകുട്ടികളുടെ മാത്രം സ്ക്കൂളായതിനാൽ ഞങ്ങൾ അദ്ധ്യാപികമാർക്ക് അണിയറയിലേക്ക് പ്രവേശനം ഇല്ല. മുൻപ് ആൺ പെൺ ഇടകലർന്ന സ്ക്കൂളിലായപ്പോൾ യൂത്ത് ഫസ്റ്റിവെൽ വന്നാൽ എനിക്ക് വിശ്രമിക്കാൻ സമയം ലഭിക്കാറില്ല. ആഘോഷം കഴിഞ്ഞതിന്റെ പിറ്റേദിവസം ആശുപത്രിയിൽ അഡ്‌മിറ്റാവുന്ന ശീലവും എനിക്കുണ്ട്. എന്നാൽ ഇവിടെ അണിയറയുടെ പരിസരത്ത്‌കൂടി നടക്കുന്ന പണി മാത്രമാണ് ഇപ്പോൾ ഞങ്ങൾക്കുള്ളത്.  

വേഷങ്ങൾ ഓരോന്നായി സ്റ്റേജിൽ വരാൻ തുടങ്ങി,
മിക്കവാറും ഭിക്ഷക്കാർ,, ക്ഷയരോഗി,,, കാണാൻ അത്ര രസമൊന്നുമില്ല.
പിന്നെ പുസ്തകഭാരവുമായി ഒരു സ്ക്കൂൾ‌വിദ്യാർത്ഥി,
പിന്നെ മത്സ്യതൊഴിലാളി ഒരു കൂട്ട മീനുമായി വന്നു, പിന്നാലെ കുടനന്നാക്കുന്നവനും,
പിന്നീട് വന്ന വേഷം കണ്ടപ്പോൾ കാണികളെല്ലാം ഒന്നിച്ചെഴുന്നേറ്റ് കൈയ്യടിച്ചു, വന്നത്,,,
ഒരു ഭിക്ഷക്കാരി,,, ഒക്കത്തൊരു കുഞ്ഞ്,,, അല്ല കുഞ്ഞിന്റെ വലിപ്പമുള്ള ഒരു പാവയാണ്,
അവൾ മുഷിഞ്ഞ സാരിയുടെ തുമ്പ്‌കൊണ്ട് പൊതിഞ്ഞ കുഞ്ഞിനെ പാട്ടുപാടി മുലയൂട്ടാൻ ശ്രമിക്കുകയാണ്,,,
“വാവോ,,, വാവ,, കരയല്ലെ, എന്റെ പൊന്നല്ലെ,,, വാവ പാലുകുടിച്ചോ,,,”
ഇങ്ങനെ പോകുന്നു ഡയലോഗുകൾ; ശരിക്കും ഒരു ഭിക്ഷക്കാരി പെണ്ണ്, അതിനിടയിൽ അവൾ പണത്തിനായി കൈനീട്ടി യാചിക്കുന്നുമുണ്ട്.
ഇവിടെ ഒരു കാര്യം പറയാനുണ്ട്; അണ്ണാച്ചികളും അവരോടൊപ്പം ഇന്ന് സാധാരണയായി പറയുന്ന ‘അണ്ണാച്ചി’ എന്നൊരു വാക്കും കണ്ണൂർ ജില്ലയിൽ കടന്നുവരുന്നതിന് മുൻപുള്ള കാലമാണ്, അത്‌കൊണ്ട് ഭിക്ഷയാചിക്കുന്ന സ്ത്രീയെ, അവൾ തമിഴത്തി ആയാലും, ‘ഭിക്ഷക്കാരി’ എന്ന് മാത്രമാണ് വിളിക്കുന്നതും പറയുന്നതും
ഉഗ്രൻ വേഷവും അഭിനയവും’ അദ്ധ്യാപകർ ഒന്നടങ്കം പറഞ്ഞു, ‘ഒന്നാസ്ഥാനം അവന് തന്നെ’.
“പത്താം ക്ലാസ്സിലെ കുട്ടിയാണ്”
ഒരു സഹപ്രവർത്തകൻ പറഞ്ഞു,
ഇത്രക്ക് നന്നായി വേഷം കെട്ടിയവനെ ഒന്ന് നേരിട്ട് കാണണമല്ലൊ, ഞങ്ങൾ ചില അദ്ധ്യാപികമാർ അവൻ സ്റ്റേജിൽ നിന്ന് വെളിയിൽ വന്നപ്പോൾ അടുത്തേക്ക് നടന്നു. പെൺ‌വേഷം കെട്ടിയവൻ കൈയിലുള്ള പാവയെ തൊട്ടടുത്ത മേശപ്പുറത്ത് വെച്ച് അദ്ധ്യാപകരെ നോക്കിയൊന്ന് ചിരിച്ചു. അപ്പോഴാണ് കുറേയേറെ സഹപാഠികൾ അവനെ സമീപിച്ചത്, അവർ വന്ന ഉടനെ ഒരു ചോദ്യം,
“എടാ നീയാണോ പെണ്ണായി വന്നത്?”
മറുപടി പറയാൻ ഭിക്ഷക്കാരി വായതുറക്കുന്നതിന് മുൻപ് അത് സംഭവിച്ചു,
കൂട്ടത്തിൽ ഒരുത്തന്റെ കൈ നീണ്ടുവന്ന് മാറിലൊരു പിടുത്തം, അത് കണ്ട് മറ്റൊരുത്തൻ പിൻ‌വശം പിടിച്ചുഞെക്കി. പിന്നെ ഓരോ ഭാഗങ്ങളായി ആൺകുട്ടികൾ പിടിച്ചുവലിച്ച് സാരിയും ബ്ലൌസും കീറാൻ തുടങ്ങി, ബ്ലൌസിനുള്ളിൽ നിന്ന് പഞ്ഞികൾ വെളിയിലേക്ക് ചാടി. അപ്രതീക്ഷിതമായി പീഡനരംഗം കണ്ടുനിന്ന അദ്ധ്യാപികമാർ ഞെട്ടി. ശിഷ്യന്മാരെ പിടിച്ചുമാറ്റുന്നതിന് മുൻപ് പെണ്ണായി വേഷംകെട്ടിയവൻ ഓടാൻ തുടങ്ങി, പിന്നാലെ പതിനഞ്ചോളം ആൺകുട്ടികളും; സ്റ്റേജിന് മുന്നിലൂടെ, ക്ലാസ് മുറികളിലൂടെ ഓഫീസ് വരാന്തയിലൂടെ,,,
കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ‌കൊണ്ട് ശരീരം മറക്കാൻ ശ്രമിക്കുന്ന സ്ത്രീയുടെ പിന്നാലെ ഒരുപറ്റം വിദ്യാർത്ഥികൾ ഓടുന്നത്‌കണ്ട് യുവജനോത്സവത്തിലെ കാണികളായ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും അന്തം‌വിട്ടു. രക്ഷപ്പെടാൻ പഴുത് കാണാതെ ഓടുന്നവൻ ഒടുവിൽ ഓടിക്കയറിയത് അരവാതിലിന്റെ അടിയിലൂടെ നമ്മുടെ ഹെഡ്‌മിസ്ട്രസിന്റെ മുറിയിൽ!!!
“ടീച്ചറേ ഞാൻ,,,”
“ആരാ നീ?”
ബഹളം കേട്ട് ചൂരലെടുക്കാൻ തുനിഞ്ഞ നമ്മുടെ ഹെഡ്‌ടീച്ചർക്ക് ഒന്നും മനസ്സിലായില്ല. വെളിയിലെ ശിഷ്യഗണങ്ങൾ ഇര രക്ഷപ്പെട്ടതറിഞ്ഞ് വാതിലിന്റെ മുന്നിൽ വന്ന് കുനിഞ്ഞും ഏന്തിവലിഞ്ഞും നോക്കാൻ തുടങ്ങി; മാളത്തിലൊളിച്ച ഇരയെ എത്തിനോക്കുന്ന ചെന്നായകളെപോലെ,,, അകത്ത് പ്രവേശിക്കാൻ ആർക്കും ധൈര്യം പോര.
“ടീച്ചറെ ഞാൻ ഈ സ്ക്കൂളിലെ പത്താം ക്ലാസ്സിലെ കുട്ടിയാണ്, ഫാൻസി ഡ്രസ്സിന് മത്സരിച്ചതാ,,, അവരൊക്കെ എന്നെ പിടിച്ച് വലിക്കുന്നു,,”
“ഫാൻസി ഡ്രസ്സിന് ഈ വേഷമോ?”
“ഞാനൊരു ഭിക്ഷക്കാരിയായി വേഷം കെട്ടിയതാ”
“മോനേ, ഈ ലോകത്ത് എന്തെല്ലാം വേഷങ്ങൾ കെടക്കുന്നുണ്ട്? എന്നിട്ട് നിനക്ക് സാരിയും ബ്ലൌസുമിട്ട പെൺ‌വേഷമല്ലാതെ മറ്റൊന്നും കെട്ടാൻ തോന്നിയില്ലെ?”
ഹെഡ്‌മിസ്ട്രസ് പറഞ്ഞതൊന്നും മനസ്സിലാവാതെ മുറിയുടെ ഒരു മൂലയിൽ പേടിച്ച്‌വിറച്ച് നമ്മുടെശിഷ്യൻ നിൽക്കുകയാണ്.  ചൂരലുമായി വെളിയിലേക്കിറങ്ങുമ്പോൾ നമ്മുടെ ഹെഡ്‌ടീച്ചർ അവനെനോക്കി വീണ്ടും പറഞ്ഞു,
“പെണ്ണാവണമെന്നില്ല,,, പെൺ‌വേഷം കെട്ടിയാലും മറ്റുള്ളവർ ഉപദ്രവിക്കും”

November 5, 2011

കാത്തിരിപ്പ് നേരത്തെ പെണ്ണനുഭവങ്ങൾ


                                നേരത്തെ പറഞ്ഞുറപ്പിച്ച സമയത്തിനും രണ്ട് മണിക്കൂർ മുൻപ്‌‌തന്നെ, അപ്രതീക്ഷിതമായി എനിക്ക് ആ ബസ്സ്‌സ്റ്റോപ്പിൽ എത്തിച്ചേരേണ്ടിവന്നു. മറ്റുള്ള യാത്രക്കാരുടെ കൂട്ടത്തിൽ ഒരാളായി മാറി ഞാനും കാത്തിരിപ്പ് തുടർന്നു; നാല് മണിക്ക് അവിടെ എത്തിച്ചേരുന്ന ആളെയും പ്രതീക്ഷിച്ച് അവിടെനിന്നത് രണ്ട് മണി മുതൽ. ബസ്സുകൾ ഓരോന്നായി‌വന്ന് സ്റ്റോപ്പിൽ നിർത്തുമ്പോഴൊക്കെ അതിൽ‌നിന്ന് ആളുകൾ ഇറങ്ങുകയും, ചിലർ അതിലേക്ക് കയറുകയും ചെയ്യുന്നുണ്ട്. ഇക്കൂട്ടത്തിൽ ഞാൻ ശ്രദ്ധിക്കുന്നത് ഒറേയൊരു കാര്യം മാത്രമാണ്; എന്റെ ഭർത്താവ് ഇറങ്ങിയവരുടെ കൂട്ടത്തിലുണ്ടോ?

                      ഇന്ന്, യാത്രചെയ്യുന്ന അവസരങ്ങളിലെല്ലാം ശരീരത്തിന്റെ അവിഭാജ്യഘടകം‌പോലെ ഞാൻ മൊബൈൽ ഫോൺ കൊണ്ടു നടക്കാറുണ്ടെങ്കിലും, സംഭവം നടക്കുന്ന കാലത്ത് ലാന്റ്‌ഫോൺ പോലും എന്നെപ്പോലുള്ള സാധാരണക്കാരുടെ വീടുകളിൽ എത്തിച്ചേർന്നിരുന്നില്ല. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ സ്ക്കൂളിൽ നിന്ന് ഭർത്താവിന്റെ വിട്ടിലെക്കുള്ള യാത്രാ വേളയിലാണ് അദ്ധ്യാപികയായ എന്റെയീ കാത്തിരിപ്പ്. അദ്ദേഹം വന്നിറങ്ങുന്ന ബസ്സിനെയും പ്രതീക്ഷിച്ച് നിൽക്കാൻ തുടങ്ങിയിട്ട് അര മണിക്കൂർ കഴിഞ്ഞു. അങ്ങനെ ഒരേ സ്ഥലത്ത് നിന്ന് ‘വടക്കുനോക്കിയന്ത്രം പോലെ’ ഒരേ വശത്തേക്ക് നോക്കുമ്പോഴാണ്, ഞാൻ നിൽക്കുന്നതിന്റെ എതിർവശത്ത് റോഡിന്റെ മറുവശത്തായി ഒരു രംഗം കണ്ടത്. എന്റെ നോട്ടത്തിന്റെ ദിശയിൽ, ഒരു കടയുടെ പിന്നിലുള്ള മറവിൽ നിന്നും ഒരു യുവാവ് എന്നെ നോക്കി കൈകൊണ്ട് ആഗ്യം കാണിക്കുന്നു; അയാൾ എന്നെ അങ്ങോട്ട് വിളിക്കുകയാണ്. പിന്നെ കഥകളി മുദ്രകളിലൂടെ പലതും ചോദിക്കുകയാണ്;
‘ഞാൻ എവിടെയാണ്?
എങ്ങോട്ട് പോകുന്നു?
എത്ര നേരമായി?’

                     അയാളുടെ ഈ പ്രകടനം എന്നോടായിരിക്കില്ല, എന്നമട്ടിൽ അലസമായി ചുറ്റുപാടും നിരീക്ഷിക്കാൻ തുടങ്ങി. അതിനിടയിൽ ഓരോ ബസ്സ് വന്ന് നിർത്തുമ്പോഴും അതിൽ‌നിന്ന് ഭർത്താവ് ഇറങ്ങിവരുന്നവരുന്നുണ്ടോ എന്ന്‌കൂടി ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഞാനവിടെ നിൽക്കുന്ന ആ രണ്ട് മണിക്കൂർ നേരത്തും ആ മനുഷ്യൻ അതേ സ്ഥാനത്ത് നിന്ന് എന്റെ നേരെ കഥകളി മുദ്രകൾ ഓരോന്നായി കാട്ടുന്നുണ്ടായിരുന്നു. അങ്ങനെ നാല് മണി കഴിഞ്ഞ് പത്ത് മിനിട്ട് ആയപ്പോൾ വന്നുചേർന്ന ബസ്സിൽ‌നിന്നും അദ്ദേഹം ഇറങ്ങി. ഒപ്പം നാട്ടിലെക്ക് പോകേണ്ട ബസ് കൂടി വന്നപ്പോൾ നമ്മൾ അതിൽ കയറി യാത്രയായി.
                    ആ യാത്രയിൽ അങ്ങനെയൊരാൾ റോഡിന്റെ മറുവശത്ത് നിന്ന് ആഗ്യം കാണിച്ചത് ഉത്തരമില്ലാത്ത ചോദ്യമായി ഇന്നും എന്നിൽ അവശേഷിക്കുന്നു;
ഈ വ്യക്തിക്ക് തൊഴിലൊന്നും ഇല്ലെ?
അയാൾ എന്താണ് പറയാൻ ശ്രമിച്ചത്?
ഈ വ്യക്തിക്ക് സ്ത്രീകളെക്കുറിച്ചുള്ള ധാരണകൾ എന്തായിരിക്കും?
                      
                      ജനനത്തിനും മരണത്തിനും ഇടവേളകളിൽ ആടിതീർക്കുന്ന മനുഷ്യജീവിതത്തിന്റെ ഒരു ഭാഗമാണ് കാത്തിരിപ്പ്. വരാനിരിക്കുന്ന നല്ലതിനെകുറിച്ച് പ്രതീക്ഷകൾ വെച്ച് പുലർത്തുന്ന വ്യക്തികൾ എത്രകാലം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ്. എന്നാൽ നിത്യേന മണിക്കൂറുകൾ യാത്രചെയ്യേണ്ടി വരുന്ന വ്യക്തിക്ക് മറ്റുള്ളവരിൽ‌നിന്ന് വ്യത്യസ്തമായി കാത്തിരിപ്പിന്റെ അനുഭവങ്ങൾ ധാരാളം ഉണ്ടാവും. അത് ഒരു സ്ത്രീ ആണെങ്കിൽ അവളുടെ പ്രായം കൂടി കണക്കിലെടുക്കുമ്പോൾ സ്ഥലകാലദേശമനുസരിച്ച് നല്ലതും ചീത്തയുമായ അനുഭവങ്ങൾ കാണും.

                      ഒരു ലക്ഷ്യത്തെയും പ്രതീക്ഷിച്ച് ഒരിടത്ത് തന്നെ നിന്ന് മിനിട്ടുകളും മണിക്കൂറുകളും കടന്നുപോകവെ ഒടുവിൽ ഒരു നിമിഷം നമ്മുടെ മനസ്സ് സന്തോഷം കൊണ്ട് വീർപ്പ്മുട്ടുന്നു. അതുവരെ മനസ്സിലുള്ള പ്രയാസങ്ങളെല്ലാം ഒരു നിമിഷം അലിഞ്ഞില്ലാതാവുന്നു. ഈ സന്തോഷം അതുവരെ നമ്മൾ കാത്തിരുന്ന ലക്ഷ്യത്തെ ആശ്രയിച്ചിരിക്കും. മണിക്കൂറുകൾ കാത്തിരുന്നതിന് ശേഷം വരുന്ന ഒരു സുഹൃത്ത്, ബന്ധു, ബസ്സ്, ട്രെയിൻ എല്ലാം മനസ്സിൽ സൃഷ്ടിക്കുന്ന അലകൾ ഒരുപോലെ ആയിരിക്കില്ല. അതുപോലെ കൂടുതൽ നേരം കാത്തിരുന്ന് കൈവരിക്കുന്ന ലക്ഷ്യത്തിന് മാധുര്യം കൂടും. വൈകി വരുന്നബസ്സിനെ കാണുമ്പോൾ കയറിപറ്റാൻ കൂടുതൽ ആവേശം ഉണ്ടാവും. ഏറെ നേരത്തെ കാത്തിരിപ്പിനുശേഷം കടന്നുവരുന്ന വ്യക്തിയെ കൺ‌മുന്നിൽ കാണുമ്പോൾ മനസ്സ് കോരിത്തരിക്കും.

                       കാത്തിരിപ്പുകൾ യാത്രകളുടെ അവിഭാജ്യഘടകമാണെങ്കിലും സ്ത്രീകളെ സംബന്ധിച്ചിടത്തോളം, നമ്മുടെ യാത്രകളിൽ സംഭവിക്കാറുള്ളതുപോലുള്ള ‘ദുരനുഭവങ്ങൾ’ കാത്തിരിപ്പ് വേളകളിലും അനുഭവപ്പെടാറുണ്ട്. ബസ്‌സ്റ്റോപ്പ്, റെയിൽ‌വെ സ്റ്റേഷൻ എന്നീ ഇടങ്ങളിൽ സ്ത്രീപുരുഷന്മാരായ യാത്രക്കാർ അനേകം ഉണ്ടാവുമെങ്കിലും കാത്തിരിപ്പിന്റെ സമയം ദീർഘിക്കുന്തോറും ഒറ്റയ്ക്ക് നിൽക്കുന്ന സ്ത്രീകളുടെ നേരെ ചിലരുടെ കഴുകൻ‌കണ്ണുകൾ തുറിച്ചുനോക്കുന്നതായി കാണാൻ കഴിയും. ഈ തുറിച്ചുനോട്ടത്തിന് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ല; കൊച്ചു പെൺ‌കുട്ടിയെന്നോ പടു കിഴവിയെന്നോ വ്യത്യാസമില്ല. പിന്നെ പതുക്കെ അടുത്തുവരലായി, അന്വേഷണങ്ങളായി, സഹായവാഗ്ദാനങ്ങളായി,,,

                         ഒരു അദ്ധ്യാപികയായി ജോലി ചെയ്യുന്ന കാലത്ത് വർഷങ്ങളോളം ദൂരയാത്ര ചെയ്ത അനുഭവങ്ങൾ എനിക്കുണ്ട്. രാവിലെയും വൈകിട്ടുമായി ലക്ഷ്യത്തിലെത്താൻ രണ്ടും മൂന്നും ബസ്സുകളിൽ മാറി മാറി കയറുന്ന ഇടവേളകളിൽ ഒന്നിൽ നിന്നിറങ്ങി അടുത്തതിനായുള്ള കാത്തിരിപ്പിനിടയിൽ പലതരം സംഭവങ്ങൾ കാണാനിടയായിട്ടുണ്ട്. യാത്രകൾ മിക്കവാറും ബസ്സിൽ ആയതിനാൽ, അതിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ജീവിതത്തിലെ അനേകം മണിക്കൂറുകൾ അപഹരിച്ചത്. സ്വന്തം ഗ്രാമത്തിലേക്ക് പോകുന്ന ആകെ ബസ് മൂന്നെണ്ണം. അവയിലൊന്നിനെയും പ്രതീക്ഷിച്ച് ബസ്‌സ്റ്റാന്റിൽ നിൽക്കുമ്പോൾ എന്റെ നേരെ വരുന്ന തുറിച്ചുനോട്ടങ്ങൾ എല്ലായിപ്പോഴും അവഗണിക്കാറാണ് പതിവ്. ഒന്നും അറിയാത്ത മട്ടിൽ നടന്ന് ശരീരത്തിൽ സ്പർശിക്കുന്ന ചിലരുണ്ടാവും, പൊതുസ്ഥലത്ത് പുകവലി നിരോധിക്കുന്നതിന് മുൻപ് പിന്നിലൂടെ വന്ന് പുകയൂതി വിടുന്നവരുണ്ടാവും. പെണ്ണായാൽ പിന്നിലേക്കും ഒരു കണ്ണ്’ വേണമെന്ന് മനസ്സിലാക്കിയത് ആ നേരത്താണ്.
ബസ്സ്‌സ്റ്റാന്റിലായിരിക്കുമ്പോൾ കാത്തിരിപ്പ് നീളുന്നതിനനുസരിച്ച് അപരിചിതരായ ചിലർ വളരെ മാന്യമായി അന്വേഷണം ആരംഭിക്കും,
“എങ്ങോട്ടാ പോകേണ്ടത്?”
ഞാൻ സ്ഥലത്തിന്റെ പേര് പറയും,
“പയ്യന്നൂർ”
“പയ്യന്നൂരിൽ പോകുന്ന ബസ്സ് ഇവിടെയുണ്ടല്ലൊ; പിന്നെന്താ പോകാത്തത്?”
“ഞാൻ സ്ഥിരമായി പോകുന്ന ബസ്സ് വന്നിട്ടില്ല”
“സ്ഥിരമായി പോകുന്ന ബസ് സ്വന്തം ബസ്സാണോ?”
നമുക്ക് ഇഷ്ടമില്ലെങ്കിലും സംഭാഷണം നീട്ടിക്കൊണ്ടുപോകുന്നതായി അറിയുന്നു. സഹായിക്കാനെന്ന വ്യാജേന ശല്യം‌ചെയ്ത് ഉപദ്രവിക്കുന്നതായി മനസ്സിലാക്കാം. സ്ഥലത്തിന്റെയോ പോകേണ്ട ബസ്സിന്റെയോ പേരിന്റെ കാര്യത്തിൽ കള്ളം പറയാനാവില്ല. കളവ് പറഞ്ഞാൽ അടുത്ത ചോദ്യങ്ങൾ നമ്മുടെ ഉത്തരം മുട്ടിക്കുന്നതായിരിക്കും. അപ്പോൾ നമ്മൾ ദൈവത്തോട് പ്രാർത്ഥിക്കും, ‘എന്റെ ബസ്സ് പെട്ടെന്ന് വരേണമേ,,,’

                      പലപ്പോഴും ഒരു സ്ത്രീയുടെ വഴിവിട്ട ജീവിതം മറ്റ് സ്ത്രീകൾക്ക് വിനയായി മാറുന്നത് പതിവാണ്. തൊട്ടടുത്ത് ‘വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങിവരുന്ന ഒരു യാത്രക്കാരിയുടെ മട്ടിൽ നിൽക്കുന്നവൾ’ തന്നെ സമീപിക്കുന്ന പുരുഷനുമായി വിലപറഞ്ഞുറപ്പിച്ച് നടന്നുപോകുന്നത്, എനിക്ക് കാണാനിടയായിട്ടുണ്ട്. ‘അവളെപോലെ നീയും ഒരു പെണ്ണാണ്, അതുപോലെ സഹകരിച്ചാലെന്താണ്’ എന്നൊരു ചോദ്യം ചില പുരുഷന്മാരിൽ നിന്ന് ഉയർന്ന് വരാം. തന്നെപ്പോലെ ഒരു സ്ത്രീയാണെന്ന പരിഗണനയിൽ മുൻ‌പരിചയമില്ലാത്ത സ്ത്രീകൾ പറയുന്നത് അതെപടി ഒരിക്കലും വിശ്വസിക്കരുത്. കേരളത്തിൽ നടക്കുന്ന എല്ലാ പെൺ‌വാണിഭത്തിന്റെ പിന്നിലും ‘ഇടനിലക്കാരിയായി സ്ത്രീ’ ഉണ്ടാവും എന്നത് മനസ്സിലാക്കണം.

                       പരസഹായമില്ലാതെ, ആരോടും സഹായം അഭ്യർത്ഥിക്കാതെ യാത്ര ചെയ്യാനുള്ള തന്റേടം ഇന്ന് ഒറ്റയ്ക്ക് സഞ്ചരിക്കുന്ന എല്ലാ സ്ത്രീകൾക്കും ഉണ്ട്. എന്നാൽ ഏതാനും ചില പുരുഷ മനസ്സുകളിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നവളെക്കുറിച്ച് വികലമായ ധാരണകളാണ് വെച്ച്‌പുലർത്തുന്നത്. ‘അവൾ അബലയാണ്, അനാഥയാണ്, പുരുഷസഹായം ആവശ്യപ്പെടേണ്ടവളാണ്, പുരുഷന്മാർക്ക് അവളെ എന്ത്‌വേണമെങ്കിലും ചെയ്യാം,’ തുടങ്ങിയ ചിന്തകൾ വെച്ച്പുലർത്തുന്ന ഒരു സമൂഹത്തിൽ ജീവിക്കേണ്ടി വരുന്ന സ്ത്രീകൾ ഒരിക്കലും സുരക്ഷിതരല്ല. ഒറ്റയ്ക്കുള്ള യാത്രവേളകളിൽ സ്ത്രീകൾ ജാഗ്രത പാലിക്കണം.  ചുറ്റുപാടുമുള്ളവരുടെ കണ്ണുകൾ അവളെ നിരീക്ഷിക്കുന്നുണ്ടെന്ന ചിന്തയോടുകൂടി യാത്രചെയ്താൽ അപകടമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം

....നാലാമിടം പെണ്മയിൽ പ്രസിദ്ധീകരിച്ചത്,

October 6, 2011

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം 4

                             പതിവിൽ കൂടുതൽ കാലം മഴ പെയ്തതിനാൽ എന്റെ ടെറസ്സിൽ എന്താണ് സംഭവിച്ചത് എന്ന് ഞാൻ ശ്രദ്ധിച്ചതേയില്ല. കാലവർഷം കഴിഞ്ഞതോടെ ഇനി കൃഷി ആരംഭിക്കാം. 
                നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ചിലയിനം വിളകളുടെ കൃഷിരീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ടെറസ്സിൽ ഒരു കൃഷിപാഠം പുതിയ അദ്ധ്യായം ആരംഭിക്കുന്നു.
 ഒരു ദിവസം,,,
അയൽ‌പക്കത്തുള്ള ഒരു വീട്ടിൽ, അടുക്കളപ്പുറത്തുകൂടി എളുപ്പവഴി സഞ്ചരിക്കുമ്പോൾ കിണറ്റിനരികിൽ നിറയെ കായ്ച്ച രണ്ട് വഴുതന ചെടികൾ കണ്ടു. അതിൽ ഒരു കായപോലും പറിച്ചെടുക്കാത്തതിനാൽ ചിലത് മൂത്ത്, വിത്ത് ആയി മാറിയിരിക്കുന്നു. ഇതുകണ്ട് ആശ്ചര്യപ്പെട്ട ഞാൻ ചെറുപ്പക്കാരിയായ വീട്ടമ്മയോട് സംശയം ചോദിച്ചപ്പോൾ അവരുടെ മറുപടി എന്നെ ഞെട്ടിച്ചു,
“അത് ടീച്ചറെ പറമ്പിൽ വീണ്‌മുളച്ച ചെടിയുടെ കായ കറിവെക്കാൻ പറ്റുമോ?”
“അതെന്താ സ്വന്തം പറമ്പിൽ കായ്ച്ചത് കറിവെച്ചു കൂടെ?”
“നമ്മള് പച്ചക്കറികളൊക്കെ ടൌണിന്നു വാങ്ങാറാണ് പതിവ്; ഇതിപ്പൊ നല്ല വഴുതനങ്ങയാണെന്ന് എങ്ങനെ തിരിച്ചറിയും?”

                        ഏതാണ്ട് ഇരുപത് വർഷം മുൻപ്‌വരെ, ഇതെ ഗ്രാമത്തിലെ എല്ലാവീട്ടുകാരും തൊട്ടടുത്ത വയലിൽ പച്ചക്കറി വിളകൾ കൃഷി ചെയ്യാറുണ്ടായിരുന്നു. രണ്ടാവിള നെല്ല് കൊയ്തതിനുശേഷം സ്ഥലം‌ഉടമ നാട്ടുകാർക്ക് പച്ചക്കറി കൃഷി ചെയ്യാൻ സ്വന്തം വയൽ വിട്ടുകൊടുക്കുന്ന പതിവ് പണ്ട്‌തൊട്ടേ ഉണ്ടായിരുന്നു. അവിടെ കുടുംബാംഗങ്ങളെല്ലാം ഒത്തുചേർന്ന് വെള്ളരി, വെണ്ട, കയ്പ, ചീര തുടങ്ങിയവ നട്ട്, കാലവർഷം ആരംഭിക്കുന്നതുവരെ വിളവെടുക്കുന്നു. അങ്ങനെയുള്ള നന്മ നിറഞ്ഞ നാട്ടിൻ‌പുറം പുത്തൻ തലമുറക്ക് അന്യമായിരിക്കയാണ്.
                      പട്ടണമായി വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രാമത്തിലാണ് ഞാനിപ്പോൾ താമസിക്കുന്നത്. ഗ്രാമീണ നിഷ്ക്കളങ്കതയും പരിശുദ്ധിയും പരസ്പരബന്ധവും കാർഷിക സംസ്കൃതിയും പാരമ്പര്യവും പാടെ മറന്ന നാട്ടുകാർ. എന്നാൽ പട്ടണത്തിന്റെതായ വിദ്യാഭ്യാസ യോഗ്യതയും ഉദ്യോഗവും പൊങ്ങച്ചവും ജീവിതപുരോഗതിയും ഇവിടെ കടന്നു വന്നിട്ടില്ല. പണം യഥേഷ്ടം ഉള്ളതിനാൽ സ്വന്തം തൊടിയിലെ മണ്ണിനെ മറന്നുകൊണ്ട് തൊട്ടടുത്ത കടയിൽ‌പോയി സാധനങ്ങൾ വാങ്ങുന്ന ഉപഭോഗസംസ്ക്കാരം വളർന്ന് വന്നിരിക്കയാണ്.

ഇന്ന് തക്കാളി കൃഷിയെക്കുറിച്ച്,,,
                തക്കാളി, വഴുതന, മുളക് എന്നിവ... 
ടെറസ്സിലെ കൃഷിപാഠങ്ങൾ പുസ്തകരൂപത്തിൽ;
ടെറസ്സ് കൃഷിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ,
പുസ്തകം വി.പി.പി. ആയി ലഭിക്കാൻ.

എന്ന ഐഡിയിൽ അഡ്രസ്സും ഫോൺ നമ്പരും മെയിൽ ചെയ്യുക.  
 ‘ആരോഗ്യവും സന്തോഷവും വർദ്ധിക്കാൻ, നമുക്കുവേണ്ടി നമ്മുടെ ടെറസ്സിൽ നമ്മൾ ചെയ്യുന്നകൃഷി; ടെറസ്സ്‌കൃഷി’
Ks Mini യുടെ ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ എന്ന 60 രൂപയുള്ള പുസ്തകം വി.പി.പി ആയി (60‌+23 വി.പി.പി. ചാർജ്ജ്) (ആകെ 80 രൂപ) ലഭിക്കാൻ ആഗ്രഹിക്കുന്നവർ ‘പിൻ‌കോഡ് സഹിതം അഡ്രസ്സും ഫോൺ നമ്പറും’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini എന്ന പേജിൽ മെസേജ് അയക്കുകയോ, 9847842669 എന്ന മൊബൈൽ നമ്പറിൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക. 

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം1

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം2 

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം3

 

September 12, 2011

സൈബർ മീറ്റ്, കണ്ണൂർ

കണ്ണൂരിൽ ഒരു സൈബർ കൂട്ടായ്മ,,,
              ഇന്റർനെറ്റ് ലോകത്ത് ജീവിക്കുന്നവർ ആഗ്രഹിക്കുന്ന ഒരു മഹാസംഭവമാണ് 2011 സപ്തംബർ 11ന് നടന്നത്. ഇങ്ങനെ ഒരു കൂട്ടായ്മ നടക്കാൻ വേദി ഒരുങ്ങിയത് കണ്ണൂർ ജവഹർ ലൈബ്രറി ഹാളിലാണ്. ബ്ലോഗ്, ഫെയ്സ്‌ബുക്ക്, ഓർക്കുട്ട്, ചാറ്റ് എന്നിവയിൽ ഒളിഞ്ഞും തെളിഞ്ഞു വരാറുള്ള മനുഷ്യരെ ജീവനോടെ കണ്ടപ്പോൾ എല്ലാവരും പരസരം മറന്ന് പരസ്പരം നോക്കിനിന്നു.

                        സൈബർ കൂട്ടായ്മ എന്നാണ് പേരെങ്കിലും പങ്കെടുത്തവർ മിക്കവാറും ബ്ലോഗർ ആയി അറിയപ്പെടുന്നവരാണ്. കാരണം, ഒരു മലയാളി ഇന്റർനെറ്റിൽ കടക്കാൻ തുടങ്ങിയാൽ മുന്നോട്ട് പോയിക്കൊണ്ടേയിരിക്കും. വെറുമൊരു ഇ.മെയിലിൽ തുടങ്ങിയത് ചാറ്റിലും ഓർക്കുട്ടിലും കടന്ന് ബ്ലോഗിലൂടെ അങ്ങനെയങ്ങനെ മുന്നോട്ട് സഞ്ചരിക്കും. ഇന്റർനെറ്റിൽ പുത്തനായി കണ്ടെത്തിയതെല്ലാം മലയാളികൾ സന്തോഷപൂർവ്വം സ്വാഗതം ചെയ്യും. 
 ആദ്യം റെജിസ്ട്രേഷൻ,,, കുമാരൻ, ബിനസി എന്നിവർ മീറ്റിൽ വന്നവരെ സ്വീകരിക്കുന്ന തിരക്കിൽ
                       നമ്മുടെ സൈബർ മീറ്റ്, ഉദ്ഘാടനം അദ്ധ്യക്ഷപ്രസംഗം തുടങ്ങിയവയൊന്നും കൂടാതെ നേരിട്ട് ആരംഭിക്കുകയാണ്. രാവിലെ മുതൽ ഉച്ചഭക്ഷണം വരെ മീറ്റിൽ പങ്കെടുത്തവൽ സ്വയം പരിചയപ്പെടുകയും പരിചയപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം ബ്ലോഗർമാരുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു. ഓരോരുത്തരും അവരുടെതായ കഴിവുകൾ കാണികൾക്കിടയിൽ പ്രകടിപ്പിച്ചു. കേരളത്തിന്റെ വിവിധയിടങ്ങളിൽ ചിതറിക്കിടക്കുന്ന ബ്ലോഗർമാർ ആശയവിനിമയം നടത്തി കണ്ണൂർ സൈബർ മീറ്റ് ഒരു മഹാസംഭവമാക്കി മാറ്റി.
 ‘സൈബർ മീറ്റ് ആരംഭിക്കാൻ അക്ഷമയോടെ കാത്തിരിക്കുന്നവർ’
                         കണ്ണൂരിൽ മീറ്റ് സപ്തംബർ 11ന് ഞായറാഴ്ച ആണെങ്കിലും തലേദിവസം വൈകുന്നേരം‌തന്നെ മാടായിപാറയിൽ മീറ്റ് ആരംഭിച്ചിരുന്നു. കണ്ണൂരിൽ ലാന്റ് ചെയ്തപലരും മാടായിപാറയിൽ എത്തിച്ചേരാനായി ‘റോഡുകൾ‌തേടി നടക്കുന്നത് കണ്ട്’ സംശയിച്ച നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതായി അറിയാൻ കഴിഞ്ഞു. ഏതായാലും അപകടമൊന്നും കൂടാതെ മാടായിപാറയിലെത്തിയപ്പോൾ ഒരിക്കലും വറ്റാത്ത ജലാശയവും പൂക്കളുടെ ഫോട്ടോകളും ക്യാമറയിലാക്കി അവർ സംതൃപ്തിയടഞ്ഞു. മീറ്റിനുള്ള ആഹാരം തയ്യാറാക്കിയിട്ട് അതിസാഹസികമായി റോഡുകൾ കണ്ടുപിടിച്ച്, കണ്ണൂരിൽ എത്തിച്ചവർക്ക് അഭിനന്ദനങ്ങളുടെ പൂത്തിരികൾ.
 കെ. പി. സുകുമാരൻ അഞ്ചരക്കണ്ടി സൈബർ ലോകത്തെക്കുറിച്ച് വിവരിക്കുന്നു, സമീപം മോഡറേറ്റർ ‘ഷറീഫ് കൊട്ടാരക്കര’
                       ബ്ലോഗർമാരെ പരിചയപ്പെടുത്തുന്ന മോഡറെറ്ററായി ‘ഷെറീഫ് കൊട്ടാരക്കര’ ആദ്യാവസാനം ഉണ്ടായിരുന്നു. ഉച്ചഭക്ഷണം സമൂഹ ഓണസദ്യ ആയിരുന്നു. തുമ്പപ്പു ചോറിനോടൊപ്പം ഉപ്പേരിയും കാളനും കൂട്ടുകറിയും സാമ്പാറും അവിയിലും ഓലനും പപ്പടവും പായസവും ചേർന്ന സദ്യയുടെ രുചി എന്നെന്നും ഓർക്കും. പിന്നെ ഊണ് കഴിക്കാൻ തൊട്ടടുത്ത കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കയറിയതുകൊണ്ട് പതിവിൽ കൂടുതൽ ഭക്ഷണം എല്ലാവരും കഴിച്ചു.
 “ഈ ഫോട്ടോഗ്രാഫർമാർ മര്യാദക്കൊന്ന് പറയാനും വിടില്ല”
                        ഫോട്ടോഗ്രാഫർമാരുടെ തിരക്ക് ആദ്യാവസാനം ഉണ്ടായിരുന്നു, ക്യാമറ ഇല്ലാത്തവർ വിരളമായിരുന്നു. മീറ്റിന്റെ ഓർമ്മക്കായി എല്ലാവരും ചേർന്ന ഗ്രൂപ്പ്‌ഫോട്ടൊ എടുത്തു. നാടൻ‌പാട്ടും മാജിക്കുകളും കാണിച്ച് മറക്കാനാവാത്ത അനുഭവങ്ങൾ പങ്ക് വെക്കാൻ കണ്ണൂർ സൈബർ മീറ്റിന് കഴിഞ്ഞു എന്ന് പറയാം.
 “ഇതൊരു ചെറിയ മാജിക്ക്”
ഉച്ചക്ൿശേഷം തൃശ്ശൂർ ആകാശവാണി ഡയറക്റ്റർ, ഡി. പദീപ് കുമാർ ‘ഇ-എഴുത്ത്, ബ്ലോഗിങ്ങ്’ എന്നിവയെക്കുറിച്ച് ക്ലാസെടുത്തു. കണ്ണൂരിലെ കോളേജ് വിദ്യാർത്ഥികൾ ക്ലാസ്സിൽ പങ്കെടുത്തു. ബ്ലോഗിലെ വിവിധ രചനകളെക്കുറിച്ചു ബ്ലോഗ് മാധ്യമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ചകൾ നടന്നു.
‘തൃശ്ശൂർ ആകാശവാണി ഡയറക്റ്റർ, ഡി. പദീപ് കുമാർ വിദ്യാർത്ഥികൾക്ക് ബ്ലോഗിങ്ങിനെക്കുറിച്ച് ക്ലാസ്സ് എടുക്കുന്നു’
ഇവിടെ ഏതാനും ഫോട്ടോകൾ മാത്രം പോസ്റ്റ് ചെയ്യുന്നു, കൂടുതൽ ഫോട്ടോ അടുത്ത ദിവസം പ്രതീക്ഷിക്കാം.
 ‘ബ്ലോഗർ മിനി, അതായത് ഞാൻ സ്വയം പരിചയപ്പെടുത്തുന്നു’
‘സദസിലുള്ളവരെ ചില പൊടിക്കൈകൾ പഠിപ്പിക്കുന്നത്, മുക്താർ ഉദരം‌പൊയിൽ’
‘മുക്താർ പറയുന്നത് നോക്കി കണ്ണും മൂക്കും കണ്ടെത്തുന്ന സദസ്യർ’
‘ലീല ടീച്ചർ പുസ്തക പരിചയം നടത്തുന്നു, ബ്ലോഗർമാരെ സഹായിക്കാൻ സി.എൽ.എസ്. ബുക്സ് തയ്യാർ’
‘ഇത് ചിത്രകാരൻ, ഏതാനും ദിവസം മുൻപ് ഒരു വിവാഹം കഴിച്ചതിന്റെ ക്ഷീണത്തിലാണ്’
‘മാത്‌സ് ബ്ലോഗ് ടീം’ ന്റെ മുഖ്യധാര പ്രവർത്തകനായ ജനാർദ്ദനൻ മാസ്റ്റർ, ഇപ്പോൾ നാടൻപാട്ട് പാടി എല്ലാവരെയും രസിപ്പിക്കുകയാണ്’
‘സായിപ്പിനെ മാജിക്ക് പഠിപ്പിക്കുന്ന വലിയ മനുഷ്യൻ, മുരളി മുകുന്ദൻ ബിലാത്തിപട്ടണം. മാജിക്കിന്റെ സൂത്രങ്ങൾ ധാരാളം’
“മെ വിധു ചോപ്രാ ഹെ, ഹൈ, ഹൊ, ഹും” 
‘പേരിനു പിന്നിൽ എന്തോ ഒരു ഇത്, ഒറിജിനൽ കണ്ണൂർക്കാരൻ തന്നെയാ’
‘കുമാരൻ ഒരു സംഭവം പരിചയപ്പെടുത്തുന്നു, തൊട്ടടുത്ത് ബിജു കൊട്ടില’
‘ഇനിയും ആരെങ്കിലും വരാനുണ്ടോ? ആകെ ക്ഷീണിച്ചു, ഇനിയൊന്നിരിക്കട്ടെ; ഷെറീഫ് കൊട്ടാരക്കര’
ഇനി ജനാർദ്ദനൻ മാസ്റ്ററുടെ നാടൻപാട്ട് കേൾക്കാം,

കൂടുതൽ ഫോട്ടോകൾ കാണാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക,

September 7, 2011

പാഠം 4 : എ.ഇ.ഒ. വരുന്നേ,,,


                           ‘പന്തം’ കണ്ടാൽ പെരുച്ചാഴികൾ ഫേമലിസഹിതം ഞെട്ടും; ‘കുരിശ്’ കണ്ടാൽ ചെകുത്താൻസ് ഓരോന്നായി ഞെട്ടും; ‘ജെ.സി.ബി.’ കണ്ടാൽ പരിസ്ഥിതിപ്രവർത്തകർ ഒന്നിച്ചൊന്നായി ഞെട്ടും. അതുപോലെ, തെക്ക്‌വടക്കായി കിടക്കും കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങളിൽ‌വെച്ച്, കുഞ്ഞുങ്ങളെ അക്ഷരം‌പഠിപ്പിച്ച് കണ്ണ് തെളിയിക്കുന്ന അദ്ധ്യാപകവൃന്ദം ‘ഒരു കാലത്ത്’ ഞെട്ടിയിരുന്നത് എ.ഇ.ഒ. എന്നറിയപ്പെടുന്ന അസിസ്റ്റന്റ് എഡ്യുക്കേഷനൽ ഓഫീസറെ കാണുമ്പോഴായിരുന്നു. പേടികാരണം പ്രൈമറി അദ്ധ്യാപകരുടെയും അവിടം വാഴുന്ന ഹെഡ്‌മാസ്റ്ററുടെയും ഊണും ഉറക്കവും ഒന്നിച്ച് നഷ്ടപ്പെടുന്നത് ഒരേഒരു അവസരത്തിലാണ്,,, അത് എ.ഇ.ഒ. വരുമ്പോൾ ആയിരിക്കും. അക്കാലത്ത് ക്ലാസിലിരുന്നും, വീട്ടിൽ കിടന്നും, കൂർക്കം വലിച്ച്‌കൊണ്ട് ഉറങ്ങുന്ന ഒരു അദ്ധ്യാപകനോട്, ആരെങ്കിലും ‘എ.ഇ.ഒ.’ എന്ന് പറഞ്ഞാൽ ഉടനടി ഞെട്ടി എഴുന്നേറ്റ് ഓടും.

                          ഒരു എൽ.പി. സ്ക്കൂളിനെ സംബന്ധിച്ചിടത്തോളം അദ്ധ്യാപകർ ഭയപ്പെടുന്ന അവസരങ്ങൾ ഇടയ്ക്കിടെ ഉണ്ടാവും.  മാനേജർ നിയമനം നടത്തിയിട്ട്, ശമ്പളക്കാര്യം വരുമ്പോൾ സർക്കാരിനോട് സമരം ചെയ്ത് വാങ്ങാൻ അദ്ധ്യാപകരെ പ്രാപ്തരാക്കുന്ന എയിഡഡ് വിദ്യാലയങ്ങളിൽ ചേർന്നവർക്ക് പേടി സർക്കാർ വിദ്യാലയത്തിലുള്ളവരെക്കാൾ ഒരുപടി കൂടുതലാണ്.
അവർ ഓഫീസർമാരെ കൂടാതെ സ്ക്കൂൾ മാനേജറെയും പേടിക്കണം,,,
അന്നത്തിനുള്ള വക സർക്കാർ തരുന്ന ശമ്പളമായി മാസാമാസം കിട്ടുന്നുണ്ടെങ്കിലും അന്നം മുടങ്ങാതെ കിട്ടാനുള്ള നിയമന ഉത്തരവിൽ, അവരാണല്ലൊ ഒപ്പിടുന്നത്.
പിന്നെ ചിലർക്ക് പേടി, ചില രക്ഷിതാക്കളെയാണ്,,,
തലേദിവസം തരികിടയാക്കി ചിരിച്ച്‌കളിച്ച് വീട്ടിലേക്ക് പോയ കൊച്ചിനേം പിടിച്ച്‌വലിച്ച് ചില അമ്മച്ചിമാർ വരും,
എന്നിട്ട് ക്ലാസ്‌ടീച്ചറോടൊരു ചോദ്യം,
“ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ അമ്മൂനെ ഇന്നലെ രണ്ടാക്ലാസ്സിൽ പഠിക്കുന്ന അയൽ‌പക്കത്തെ ജാനൂന്റെ മോൻ തള്ളിയിട്ടത് ടിച്ചർ കണ്ടില്ലെ? ടീച്ചർമാര് ഇങ്ങനെ പോയാലെങ്ങനെയാ”
തലേദിവസം ഈ ജാനൂന്റെ മോന്റെ ഒപ്പം അമ്മുവും ചിരിച്ച് കളിച്ച് വീട്ടിൽ പോയവരായിരിക്കും,
എന്നാൽ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,!!!!!!!!!!!!!!!

പുത്തൻ രതിനിർവേദവും സീരിയലുകളും നീലപ്പടവും മൊബൈലും ഇല്ലാത്ത ഒരു കാലമായതിനാൽ ‘മറ്റു ഭീഷണികൾ’ ഒന്നും‌തന്നെ ഉണ്ടാവില്ല,
അതായത്,,,,,,,,
 ‘ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മോള് അമ്മൂനെ നാലാം ക്ലാസ്സിലെ പയ്യന്മാർ പീഡിപ്പിച്ചു’ എന്നോ,
 ‘നാലാം തരത്തിൽ പഠിക്കുന്ന എന്റെ മോളെ ഒന്നാംതരത്തിൽ പഠിപ്പിക്കുന്ന മാഷ് പീഡിപ്പിച്ചു’ എന്നോ,
ഒരിക്കലും പരാതിയോ ഭീഷണിയോ ഉണ്ടാവില്ല.,,,,,

***അങ്ങനെയുള്ള ഒരു സുവർണ്ണ കാലത്ത്,,,
                            ഒന്നാം തരം മുതൽ അഞ്ചാം തരം വരെയുള്ള ഞങ്ങളുടെ സ്ക്കൂളിൽ ഹെഡ്ടീച്ചറടക്കം നാല് വനിതകൾക്കിടയിലുള്ള ഒരേഒരു ആൺ‌തരിയാണ് കുട്ടപ്പൻ മാസ്റ്റർ. സ്വന്തം മക്കളെയും സ്വന്തം വിദ്യാലയത്തിൽ പഠിപ്പിച്ച ധീരനായ ‘ശ്രീമാൻ കുട്ടപ്പൻ മാസ്റ്റർ’ നമ്മുടെ കൂട്ടത്തിലുള്ള ഒരേ ഒരു ആണ് മാത്രമല്ല, ഒരേ ഒരു ഒഴപ്പനും ആയിരുന്നു. ക്ലാസ്സിൽ പഠിപ്പിക്കുന്നതൊഴിച്ച് മറ്റുള്ള സ്ക്കൂൾ കാര്യത്തിനെല്ലാം മാസ്റ്റർ മുന്നിലുണ്ടാവും.
പിന്നെ എന്തിന് അദ്ധ്യാപകനായി എന്നോ?

അത് അദ്ദേഹം ആഗ്രഹിച്ചതല്ല, എന്ന് അദ്ദേഹം തന്നെ പറയും.
                           കൃഷിക്കാരനായ കുട്ടപ്പന്റെ അച്ഛൻ സ്വന്തമായി കൃഷി ചെയ്ത് മകനെ പഠിപ്പിച്ചു. സ്വന്തം മകൻ തേരാപാരാ നടക്കാതിരിക്കാനായി സ്വന്തമായ കൃഷിസ്ഥലത്തിന്റെ ഒരുഭാഗം വിറ്റുകിട്ടിയ പണം, സ്വന്തം നാട്ടിലെ എൽ.പി. സ്ക്കൂൾ മാനേജർക്ക് നൽകിയപ്പോൾ നമ്മുടെനാട്ടിലെ വെറും കുട്ടപ്പൻ അങ്ങനെ കുട്ടപ്പൻമാസ്റ്ററായി.
                           അദ്ധ്യാപകനായിട്ടും കുട്ടപ്പൻ മാസ്റ്റർ സ്വന്തം അച്ഛന്റെ പാത പിൻ‌തുടരുകയാണുണ്ടായത്. അദ്ദേഹത്തിന്റെ പ്രധാനജോലി കൃഷിയും അതുകഴിഞ്ഞുള്ള ‘എക്ട്രാ വർക്ക്’ കുട്ടികളെ പഠിപ്പിക്കലും ആയിരുന്നു. വിശാലമായ വയലും തെങ്ങിൻ‌തോപ്പും സ്വന്തമായി ഉള്ള മാസ്റ്റർ, കുലച്ചുനിൽക്കുന്ന നെല്ലും തെങ്ങും വാഴയും കാണുമ്പോൾ എങ്ങനെ കൃഷി ചെയ്യാതിരിക്കും!

ചിലപ്പോൾ നാലാം ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരിക്കെ കുട്ടപ്പാൻ മാസ്റ്റർ ചിന്താമഗ്നനാവും.
വയലിലുള്ള ‘കുലച്ച വാഴയുടെ കൂമ്പ്’ പുല്ലരിയാൻ വരുന്ന നാണിയമ്മ കണ്ടിട്ട് പൊട്ടിച്ചിരിക്കുമോ?
സമയത്ത് തേങ്ങ പറിക്കാത്തതുകൊണ്ട് പറമ്പിൽ തേങ്ങ വീണത് ആരെങ്കിലും കണ്ടിരിക്കുമോ?
ചീരയും വെണ്ടയും പയറും വലുതായതിനാൽ ഇലയിൽ പുഴുക്കൾ വന്നിരിക്കുമോ?’
ഇങ്ങനെ ചിന്തിക്കുന്നതിനിടയിൽ പെട്ടെന്ന് കുട്ടികളോട് ചോദിക്കും,
“ആരുടെയൊക്കെ വീട്ടിലാണ് ചാണകപ്പൊടി ഉള്ളത്?”
“മാഷെ എന്റെ വീട്ടിലുണ്ട്”
ഉത്തരം പറഞ്ഞ കുട്ടികളുടെ വീട് ചോദിച്ചറിഞ്ഞ്, വൈകുന്നേരം നേരെ ആ വീട്ടിൽ‌പോയി രക്ഷിതാവിനെ കണ്ടുപിടിച്ച് ചാണകവളത്തിന്റെ കച്ചവടം ഉറപ്പിക്കും.
മൂപ്പർക്ക് അന്നും ഇന്നും ജൈവകൃഷിയിലാണ് താല്പര്യം.
എന്തൊക്കെ ചെയ്താലും മാസം തികഞ്ഞാൽ ഒപ്പിട്ട് കൃത്യമായി ശമ്പളം വാങ്ങും. അങ്ങനെ വിദ്യാർത്ഥികളുടെ കാര്യം കട്ടപ്പൊക തന്നെ. 

                          സ്ക്കൂളിലെ ഒരേഒരു പുരുഷ അദ്ധ്യാപകനായതിനാൽ നമ്മൾ സ്ത്രീജനങ്ങൾക്ക് പ്രീയപ്പെട്ടവനാണ് കുട്ടപ്പൻ മാസ്റ്റർ. മറ്റുള്ളവർ രണ്ട് മിനിട്ട് വൈകിയാൽ ഒപ്പുപട്ടിക തുറക്കുമ്പോൾ മുഖം കറുപ്പിച്ച് വാച്ച് നോക്കുന്ന നമ്മുടെ എച്ച്.എം, പത്ത് മിനിട്ട് വൈകിയെത്തുന്ന കുട്ടപ്പൻ മാസ്റ്ററെ ചിരിച്ച്‌കൊണ്ട് സ്വാഗതം ചെയ്ത് കുശലാന്വേഷണം നടത്തും. അതുപോലെ ചിലപ്പോൾ അരമണിക്കൂർ നേരത്തെ പോകാനും മാസ്റ്റർക്ക് മാത്രം പെർമിഷൻ നൽകും. എങ്കിലും നമ്മളാരും ഒരു പരാതിയും ഉന്നയിക്കാറില്ല.
കാരണം,
സ്ക്കൂൾ ആവശ്യങ്ങൾക്ക് ഓഫീസുകളിൽ ഓടിനടക്കുന്നത് കുട്ടപ്പൻ മാസ്റ്ററാണ്,
                          ഒരു എൽ.പി. സ്ക്കൂളായതുകൊണ്ട്, നമ്മുടെ ഹെഡ്‌മിസ്ട്രസിന് രണ്ടാം‌തരത്തിലെ കുട്ടികളെ പഠിപ്പിക്കുന്ന ചുമതല മാത്രമല്ല; ബല്ലടിക്കണം, ഉച്ചക്കഞ്ഞിക്കുള്ള അരി വാങ്ങണം, ഉച്ചക്കഞ്ഞി ശരിക്കും വെന്തോ എന്ന് നോക്കണം, ശമ്പളം എഴുതണം, ട്രഷറിയിൽ പോയി വാങ്ങണം, അത് എണ്ണിനോക്കി വിതരണം ചെയ്യണം, തുടങ്ങിയ ആയിരമായിരം കാര്യങ്ങളാണ്. ഈ വക കാര്യങ്ങളെല്ലാം ശരീരഭാരവും വഹിച്ച്‌കൊണ്ട് നമ്മുടെ എച്ച്.എം. ഓടി നടന്ന് ചെയ്യുമെങ്കിലും സഹായിക്കാൻ ആണായ കുട്ടപ്പൻ മാസ്റ്റർ കൂടിയേ കഴിയു.
മാനേജറുടെ മുഖത്തുനോക്കി രണ്ട് വാക്ക് പറയാനുള്ള ധൈര്യം കുട്ടപ്പൻ മാസ്റ്റർക്ക് മാത്രമാണ്,
                           നാട്ടിൽ നിറഞ്ഞിരിക്കുന്ന അജ്ഞാനത്തിന്റെ അന്ധകാരത്തിൽ കഴിയുന്ന കൊച്ചുകുഞ്ഞുങ്ങളെ വിജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് നയിക്കാനുള്ള ദീപശിഖയുമായി, നമ്മൾ അഞ്ചുപേർക്കും അദ്ധ്യാപനജോലി ചെയ്യാൻ അനുവാദം തന്ന മാനേജർ ഇടയ്ക്കിടെ സ്വന്തം സ്ക്കൂളിൽ വരും. ആദ്ദേഹം വന്നാൽ അദ്ധ്യാപകരെല്ലാം മുന്നിൽ വന്ന് വണങ്ങി നിൽക്കുമ്പോൾ വിദ്യാർത്ഥികളെല്ലാവരും നിശബ്ദരായിരിക്കും. പിന്നീട് ഓരോ ക്ലാസ്സിലും ചുറ്റിനടന്ന് തെറ്റ് കുറ്റങ്ങൾ കണ്ടുപിടിച്ച് ഭീഷണിപ്പെടുത്തും.
“എടി നാണി, നിന്റെ ക്ലാസ്സിന്റെ മൂലയിലെന്താ കടലാസുകഷ്ണങ്ങൾ? നിനക്കിതൊന്നും അടിച്ചുവാരിക്കൂടെ?”
“അങ്ങനെ ചെയ്യാമേ”
“നിന്റച്ഛൻ രാമനെയോർത്താ നിന്നെയിവിടെ ടിച്ചറാക്കിയത്, നീ പോയാൽ പകരം വരാൻ ആളുണ്ട്?
ഇത്‌കേട്ട് പരിസരം മറന്ന് കരയുന്ന നാരായണി ടീച്ചറെ നോക്കിയിരിക്കുന്ന കുട്ടികൾക്ക് സങ്കടം വരും.
പിറ്റേന്ന് രാവിലെ ടീച്ചർ കുട്ടികളോട് പറയും,
“മക്കളെ കടലാസ് കഷ്ണങ്ങളൊന്നും താഴെയിടല്ലെ, നമ്മുടെ മാനേജർ കണ്ടാൽ തിന്നുകളയും”

എന്നാൽ കുട്ടപ്പൻ മാസ്റ്ററുടെ വരവോടെ മാനേജരുടെ ഭീഷണി കുറഞ്ഞു.
അതെങ്ങനെയെന്നോ,,,
                           മാസ്റ്റർ അദ്ധ്യാപകനായി ചേർന്ന് രണ്ട് മാസം കഴിഞ്ഞപ്പോൾ ഒരു ദിവസം മാനേജർ സ്ക്കൂളിൽ വന്നു. നേരെ ഓഫീസ് റൂമിൽ വന്ന അദ്ദേഹത്തെ മറ്റുള്ളവരെല്ലാം പഠിപ്പിക്കുന്നത് നിർത്തിയിട്ട് മുന്നിൽ‌വന്ന് വണങ്ങിയെങ്കിലും കുട്ടപ്പൻ മാസ്റ്ററെ കൂട്ടത്തിൽ കാണാത്തതിനാൽ നാലാം ക്ലാസ്സിലേക്ക് നടന്നു. അവിടെ മലയാളം കവിത പഠിപ്പിക്കുകയാണ്,
“പ്രസാദം വദനത്തിങ്കൽ
കാരുണ്യം ദർശനത്തിലും;
മാധുര്യം വാക്കിലും,
ചേർന്നവനെ പുരുഷോത്തമൻ”
ഇത്രയും വായിച്ച അദ്ധ്യാപകൻ തലയുയർത്തി നോക്കിയപ്പോൾ മുന്നിൽ പുരുഷോത്തമനായി,,
സാക്ഷാൽ മേനേജർ,,,.
അദ്ദേഹം ക്ലാസ്സിൽ കടന്നുവന്ന് അദ്ധ്യാപകനെ അടിമുടി നോക്കി,,, പിന്നെയും നോക്കി,,, പിന്നെയും പിന്നെയും നോക്കി,,, നോട്ടം അവസാനിച്ചത് അദ്ധ്യാപകന്റെ കാലിൽ,,,
കലികയറിയ മേനേജർ അലറി,
“ഇതൊരു സരസ്വതി ക്ഷേത്രമാണ്; ഇവിടെ ചെരിപ്പിട്ടു വരാനോ? അശുദ്ധമാക്കരുത്?”
കുട്ടപ്പൻ ശബ്ദം കുറച്ചുകൊണ്ട് പറഞ്ഞു,
“സാർ ഞാനിതുവരെ ചെരിപ്പിടാതെ നടന്നിട്ടില്ല; വീട്ടിനകത്തും വെളിയിലും വയലിലും പോകുമ്പോൾ എനിക്ക് പ്രത്യേകം പ്രത്യേകം ചെരിപ്പുകളുണ്ട്. എനിക്ക് ചെരിപ്പില്ലാതെ നടക്കാനാവില്ല”
“ധിക്കാരം പറയുന്നോ? ഇത് നിന്റെ വീടല്ല, പഠിപ്പിക്കാൻ വരുമ്പോൾ ചെരിപ്പ് വെളിയിൽ അഴിച്ചുവെക്കണം”
“അതെനിക്കാവില്ല, അങ്ങനെയാണെങ്കിൽ സ്ക്കൂളിന് വെളിയിൽ വയലിനടുത്തുള്ള മാവിൻ‌ചുവട്ടിലിരുന്ന് കുട്ടികളെ പഠിപ്പിക്കാം”
അങ്ങനെ കുട്ടപ്പനെ പഠിപ്പിക്കാനാവാത്ത മാനേജർ പത്തി താഴ്ത്തി; അതോടെ ഇടയ്ക്കിടെയുള്ള മേനേജരുടെ വരവ് അവസാനിച്ചപ്പോൾ അദ്ധ്യാപികമാർ ചെരിപ്പിട്ട് സ്ക്കൂളിൽ വരാൻ തുടങ്ങി.
അതുപോലെ സ്ക്കൂളിൽ വന്ന് അനാവശ്യമായി ഭീഷണിപ്പെടുത്തുന്ന രക്ഷിതാക്കളെ നിലക്ൿനിർത്തുന്നത് കുട്ടപ്പൻ മാസ്റ്ററാണ്.
                             ഒരു ദിവസം രാവിലെ പത്ത്‌മണി നേരത്ത് ബെല്ലടിച്ച് ക്ലാസ് തുടങ്ങിയപ്പോഴാണ് ചായക്കടക്കാരൻ ദാമു നമ്പ്യാർ ഒരു പൊതിയുമായി സ്ക്കൂളിൽ വന്നത്. വന്ന ഉടനെ ഹെഡ്‌ടീച്ചറെ വിളിച്ചശേഷം പൊതിയഴിച്ച് സ്ക്കൂൾ വരാന്തയിൽ പ്രദർശ്ശിപ്പിച്ചു. പ്രശ്നം എന്താണെന്നറിയാൻ മറ്റുള്ള അദ്ധ്യാപികമാരും ഏതാനും കുട്ടികളും എത്തിനോക്കിയപ്പോൾ കണ്ടത്,,,
നൂറ് കണക്കിന് പച്ച കാന്താരിമുളകുകൾ.
തുടർന്ന് നമ്പ്യാർ ഡയലോഗ് ആരംഭിച്ചു,
“എന്റെ വീട്ടിൽ നട്ട് വെള്ളമൊഴിച്ച് ഞാൻവളർത്തുന്ന കാന്താരി, ഇവിടെയുള്ള തെണ്ടിപ്പിള്ളേർക്ക് പറിക്കാനാണോ? ഇതൊക്കെ ടീച്ചർ‌മാര് ശ്രദ്ധിക്കാത്തതുകൊണ്ടല്ലെ”
“നമ്പ്യാറെ ഇതെല്ലാം ആരാണ് ചെയ്തത്?”
“അത് ഇവിടെ പഠിക്കുന്ന ആ കാന്താരിപ്പെണ്ണില്ലെ, എന്റെ മോന്റെ മോള്; അവളും അഞ്ചാറ് പിള്ളേരും വന്ന് പറിച്ചതാ, എന്നാലും ടീച്ചർമാര് അതൊക്കെ ശ്രദ്ധിക്കണ്ടെ?”
അത് കേട്ടുകൊണ്ടാണ് നമ്മുടെ കുട്ടപ്പന്റെ വരവ്, പതിനഞ്ച് മിനിട്ട് വൈകിയതിനാൽ തിരക്കു പിടിച്ച വരവാണ്. രംഗം വീക്ഷിച്ച് കാര്യം മനസ്സിലാക്കിയ കുട്ടപ്പൻ വന്ന ഉടനെ മുളകുപൊതിക്കിട്ട് ഒറ്റ ചവിട്ട്,,, കാന്താരികളെല്ലാം സമീപത്തെ തെങ്ങിൻ‌ചുവട്ടിലേക്ക് പറന്നു,
“അതെയ് സ്വന്തം വീട്ടിലെ കൊച്ചുമോള് കാന്താരി പറിച്ചതും കൊണ്ട് ഇങ്ങോട്ട് വന്നാലുണ്ടല്ലൊ,,,”
ബാക്കി പറഞ്ഞില്ലെങ്കിലും പിന്നീട് നമ്പ്യാർ ഒരു നിമിഷം‌പോലും അവിടെ നിന്നില്ല. കൂടുതൽ സമയം നിന്നാൽ ചിലപ്പോൾ ചവിട്ട് തന്റെ നെഞ്ചത്തായാലോ?

                       കുട്ടപ്പൻ മാസ്റ്റർക്ക് തീര ഇഷ്ടമില്ലാത്ത സംഭവമാണ് ടീച്ചിംഗ് നോട്ട്. കാലാകാലങ്ങളായി അദ്ധ്യാപകർ ഇഷ്ടമില്ലെങ്കിലും ‘വളരെ കരക്റ്റായി’ ചെയ്യുന്ന കഠിനാദ്ധ്വാനമാണ് ടീച്ചിംഗ് നോട്ട്അഥവാ ചീറ്റിംഗ് നോട്ട്. കുട്ടപ്പൻ മാസ്റ്ററുടെ സർവ്വീസിനിടയിൽ അങ്ങനെയൊരു സാധനം ഇതുവരെ എഴുതിയിട്ടില്ല, എന്ന് മാത്രമല്ല, അൻപത്തഞ്ചായി പെൻഷനാവുന്നതു വരെ ടീച്ചിംഗ് നോട്ട് എഴുതുകയില്ല എന്ന് ദൃഢപ്രതിജ്ഞ ചെയ്തിരിക്കയാണ്. അതുകൊണ്ട് ഏറ്റവും കഷ്ടപ്പെട്ടത് നമ്മുടെ ഹെഡ്‌ടീച്ചർ തന്നെയാണ്. പഠിപ്പിക്കുന്ന കാര്യം നൊട്ടിലെഴുതിയിട്ടു വേണോ പഠിപ്പിക്കാൻ എന്നാണ് കുട്ടപ്പൻ‌മാഷിന്റെ ചോദ്യം.
മൂന്നാം ക്ലാസ്സിലെ ടീച്ചർ നാല് കള്ളികൾ വരച്ച്, വളരെ മനോഹരമായി വടിവൊത്ത അക്ഷരങ്ങളിൽ ടീച്ചിംഗ് നോട്ട് എഴുതാറുണ്ടെങ്കിലും ക്ലാസ്സിൽ പഠിപ്പിക്കുന്നതിനു പകരം എപ്പോഴും ഉറക്കമാണ്. ‘ഉറങ്ങുന്നകാര്യം നോട്ടിൽ എഴുതിയിട്ടുണ്ടോ’ എന്ന് കുട്ടപ്പൻ മാസ്റ്റർ ചോദിക്കും.

അങ്ങനെയിരിക്കെ,,,
                      ഒരുദിവസം രാവിലെ നമ്മുടെ ഹെഡ്‌മിസ്ട്രസ്സ് ഞെട്ടിക്കുന്ന ഒരു വാർത്തയുമായാണ് സ്ക്കൂളിൽ രംഗപ്രവേശനം ചെയ്തത്,
‘അന്ന് ഉച്ചക്ക്‌ശേഷം നമ്മുടെ ബഹുമാനപ്പെട്ട ‘എ.ഇ.ഒ.’, നമ്മുടെ വിദ്യാലയം സന്ദർശ്ശിക്കുന്നുണ്ട്’,,
വർഷം‌തോറും മുൻ‌കൂട്ടി അറിയിപ്പ് നൽകിയ സ്ക്കൂൾ ഇൻഷ്പെൿഷൻ നടക്കാറുണ്ട്; എന്നാൽ ഇത് ‘സ്ക്കൂൾ എങ്ങനെ നടക്കുന്നു’ എന്ന് അറിയാനായി വെറുമൊരു വിസിറ്റ് മാത്രം.
സംഭവം ഒരു ഞെട്ടലോടെ അറിയിച്ചതുകേട്ട് അദ്ധ്യാപകർ ഒന്നടങ്കം ഞെട്ടി ഒരാളൊഴികെ,,,
കുട്ടപ്പൻ മാസ്റ്റർ മാത്രം ഞെട്ടിയില്ല,,
അത് ശരിയല്ലല്ലൊ,,,
അദ്ദേഹം ഒരു ആണാണെങ്കിലും നമ്മൾ എണ്ണിവാങ്ങുന്നതു പോലെ ശമ്പളം വാങ്ങുന്നതാണല്ലൊ,,,
ശരിക്കും ഞെട്ടേണ്ടത് കുട്ടപ്പൻ മാസ്റ്ററാണ്,,,
പാഠം സിലബസ് അനുസരിച്ച് എടുത്തിട്ടില്ല, ഹോം‌വർക്ക് ചെയ്യിപ്പിച്ചിട്ടില്ല, കുട്ടികളെ നേരാം‌വണ്ണം പഠിപ്പിച്ചിട്ടില്ല, ഇതെല്ലാം പോരാഞ്ഞ് ടീച്ചിംഗ് നോട്ട് എന്നൊരു സാധനം ഇതുവരെ എഴുതിയിട്ടില്ല.
                             ഞെട്ടാത്ത മാസ്റ്ററെ അവഗണിച്ച് ഞങ്ങൾ വനിതകൾ ഒത്ത്‌ചെർന്ന് കാര്യങ്ങൾ ചർച്ച ചെയ്തു. ഉച്ചക്ക് ശേഷമുള്ള വരവായതിനാൽ ഓഫീസർ ഉച്ചഭക്ഷണം കഴിച്ചിരിക്കും. അതിനാൽ ചായയും അദ്ദേഹത്തിന് ഇഷ്ടമാണെന്ന് മറ്റ് സ്ക്കൂൾഅദ്ധ്യാപകർ പറഞ്ഞറിഞ്ഞ ഉള്ളിവടയും ഉണ്ടാക്കാൻ രാധമ്മയെ ഏല്പിച്ചു.

പിന്നീട് അവിടെ നടന്നത് ഒരു ഉത്സവ ഒരുക്കങ്ങളായിരുന്നു,
                           ടീച്ചർ‌മാർ ചേർന്ന് ക്ലാസ്സും പരിസരങ്ങളും അടിച്ചുവാരി വൃത്തിയാക്കി. വിശേഷ അവസരങ്ങളിൽ വിരിക്കുന്ന മേശവിരികളാൽ എല്ലാ ക്ലാസ്സിലെയും മേശപ്പുറം അലങ്കരിക്കപ്പെട്ടു. കലണ്ടർ, ചാർട്ടുകൾ, ചിത്രങ്ങൾ എന്നിവയെല്ലാം പൊടിതട്ടി പുറത്തെടുത്ത്, വെള്ളപൂശിയത് അടർന്നു വീഴാറായ ചുമരുകളിൽ തൂക്കിയിട്ടു. ഹാജർപട്ടികകളെല്ലാം എഴുതി പൂർത്തിയാക്കിയശേഷം ഭംഗിയുള്ള കവർകൊണ്ട് പൊതിഞ്ഞു. ടീച്ചിംഗ് നോട്ടുകൾ, ഹേന്റ്‌ബുക്കുകൾ, പാഠാവലികൾ, പഠനോപകരണങ്ങൾ എന്നിവയോടൊപ്പം കുട്ടികളുടെ കോപ്പിബുക്കുകളും ചേർന്ന് ഓരോ ക്ലാസ്സിലെയും മേശപ്പുറം നിറഞ്ഞ് കവിയാൻ തുടങ്ങി. എല്ലാദിവസവും മേശപ്പുറത്ത് വി.ഐ.പി. ആയി വിലസിയിരുന്ന ‘ചൂരൽ‌വടി’ കഞ്ഞി വെന്തുകൊണ്ടിരുന്ന അടുപ്പിലിടുകയും ആ സ്ഥാനത്ത് ചോക്കും ഡസ്റ്ററും കൊണ്ട് അലങ്കരിക്കുകയും ചെയ്തു. കഞ്ഞിപ്പുരയിലെ പുകയേറ്റ്‌കൊണ്ട് ഉച്ചക്കഞ്ഞി പാകം ചെയ്യുന്ന രാധമ്മ നേരത്തെ കഞ്ഞിവെച്ച് കുട്ടികളെ കുടിപ്പിക്കാനുള്ള തയ്യറെടുപ്പുകൾ നടത്താൻ തുടങ്ങി.

                         ഹെഡ്‌മിസ്ട്രസ്സാണെങ്കിൽ തലക്കും സാരിക്കും തീപ്പിടച്ചതുപോലെ ഓടിനടക്കുകയും അതിനിടയിൽ അലമാരകൾ അട്ടിമറിച്ച് ഔദ്യോഗിക രേഖകൾ ഓക്കെയാക്കുകയും ചെയ്യുന്ന തിരക്കിലാണ്. അഡ്‌മിഷൻ രജിസ്റ്റർ, അറ്റന്റൻസ് രജിസ്റ്റർ, ലീവ് രജിസ്റ്റർ, ടീച്ചിംഗ് നോട്ട് രജിസ്റ്റർ, പോക്ക് വരവ് രജിസ്റ്റർ, എന്നിവയോടൊപ്പം ശമ്പളം വാങ്ങാൻ ഒപ്പിടുന്ന അക്വിറ്റൻസ്, ഫീസിന്റെ കണക്ക്, ഫീസിളവിന്റെ കണക്ക്, സ്കോളർഷിപ്പിന്റെ കണക്ക്, പാസ്‌ബുക്കുകൾ എന്നിവയെല്ലാം ഓരൊ പേജും തുറന്ന് ‘തെറ്റൊന്നും ഇല്ല’ എന്ന് ഉറപ്പ് വരുത്തുകയാണ്. ഒടുവിൽ മിന്നുന്ന കവർ‌കൊണ്ട് പൊതിഞ്ഞ വിസിറ്റ് ബുക്കും ഇൻ‌സ്പെൿഷൻ ഡയറിയും പൊടിതട്ടിയെടുത്ത് മേശപ്പുറത്ത് വെച്ചു.
എന്നാൽ ഒരാൾ‌മാത്രം ഒരു തിരക്കും ഇല്ലാതെ ഇതൊന്നും തന്റേതല്ല എന്ന ഭാവത്തിൽ കണക്കുകൾ കൂട്ടാനും കുറക്കാനും പഠിപ്പിക്കുകയാണ്,
അത് മറ്റാരുമല്ല,,, നമ്മുടെ കുട്ടപ്പൻ മാസ്റ്റർ തന്നെ,
നാല് സ്ത്രീജനങ്ങൾക്കിടയിൽ ഒരേഒരു കൃഷ്ണനായി വിലസുന്ന സാക്ഷാൽ കുട്ടപ്പൻ മാസ്റ്റർ,

                            ഉച്ചക്കഞ്ഞി കുടിച്ച കുട്ടികളെല്ലാം കളിക്കാൻ‌ മറന്ന്‌കൊണ്ട് നേരത്തെതന്നെ ക്ലാസ്സിൽ വന്നിരിപ്പായി. നമ്മുടെ ഹെഡ്‌മിസ്ട്രസ്സ് ഇടവഴിയിലേക്ക് കണ്ണും‌നട്ട് ഇരിപ്പാണ്, ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുന്നുണ്ട്. ആരുടെയെങ്കിലും തല കണ്ടാൽ അവർ സ്വയമറിയാതെ വരാന്തയിലേക്ക് ഓടിവന്ന് നോക്കുന്നത് ആറാം തവണയാണ്.
ഒടുവിൽ,,,
അയാൾ വന്നു,, സാക്ഷാൽ എ.ഇ.ഒ. തന്നെ,,, ചെത്ത് വേഷത്തിൽ ഒരു തടിയൻ
                           ഹെഡ്‌മിസ്ട്രസ്സ് വരാന്തയിലേക്ക് ഓടിവന്ന് അദ്ദേഹത്തെ സ്വീകരിച്ച് നേരെ ഓഫീസ് റൂമിലേക്ക് ആനയിച്ചു. തുടർന്ന് സ്ക്കൂൾ രേഖകൾ ഓരോന്നായി നോക്കി ഒപ്പ് വെക്കുകയും അതിനിടയിൽ രാധമ്മ സ്വന്തമായി നിർമ്മിച്ച ചായ ചൂടോടെ കുടിക്കുകയും ഉള്ളിവട തിന്നുകയും ഒപ്പം സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. എല്ലാറ്റിന്റെയും ഒടുവിൽ ഓഫീസർ പ്രധാനകാര്യം പറഞ്ഞു,
“ഞാനിവിടെ പെട്ടെന്ന് വന്നത് ഇവിടെയുള്ള ചില അദ്ധ്യാപകരെപ്പറ്റി പരാതികൾ ലഭിച്ചതുകൊണ്ടാണ്,,,”
ഹെഡ്‌മിസ്ട്രസ്സ് ഞെട്ടി, അല്പനേരം ഹൃദയമിടിപ്പ് നിന്ന്, ശ്വാസോച്ഛ്വാസം പതുക്കെ ആയി. പിന്നീട് ദീർഘമായി ശ്വാസം ഉള്ളിലേക്ക് വലിച്ചുകൊണ്ട് പൂർവ്വസ്ഥിതിയിൽ ആയപ്പോൾ അവ്യക്തമായി പറഞ്ഞു,
“സർ അ,,ആര്?”
“അദ്ധ്യാപകരൊന്നും മര്യാദക്ക് പഠിപ്പിക്കുന്നില്ല എന്നാണ് പരാതി, അത് തെറ്റാണെന്ന് എനിക്കറിയാം. എനിക്ക് ക്ലാസ്സുകൾ കാണണം”

എ.ഇ.ഒ. ആദ്യം പോയത് ഒന്നാം ക്ലാസ്സിൽ,
അവിടെ അക്ഷരം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന രേവതി ടിച്ചർ തന്റെതായ അദ്ധ്യാപന വൈഭവം ഓഫീസർക്ക് കാണിച്ചുകൊടുത്തു,
എ.ഇ.ഒ. സന്തോഷിച്ചു. പിന്നീട് പോയത് രണ്ടാം തരത്തിൽ,,,
അത് ഹെഡ്‌മിസ്ട്രസ്സിന്റെ ക്ലാസ്സായതിനാൽ കൂടുതൽ സമയം വേണ്ടി വന്നില്ല. കുട്ടികളുടെ നോട്ടുകൾ നോക്കി ഏതാനും ചോദ്യം ചോദിച്ച് തൃപ്തനായ ഓഫീസർ പുറത്ത് കടന്നു.
പിന്നീട് തൊട്ടടുത്ത അഞ്ചാം തരത്തിൽ എ.ഇ.ഒ. കടന്നപ്പോൾ പുതിയതായി ചേർന്ന ലക്ഷ്മിക്കുട്ടി പേടിച്ചുവിറച്ചു. അവരുടെ വിറയൽ മനസ്സിലാക്കിയതു കൊണ്ടാവാം പതിവിൽ കൂടുതൽ സമയം ഓഫീസർ ആ ക്ലാസ്സിൽ‌തന്നെ ഇരുന്നു. ഓഫീസർ അടുത്ത ക്ലാസ്സ് തേടി പോകുമ്പോഴേക്കും ഇംഗ്ലീഷ് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ടീച്ചർ വിയർത്ത് കുളിച്ചിരുന്നു.

തൊട്ടടുത്ത് സ്ക്കൂളിന്റെ ഒരു വശത്തായാണ് നാലാം ക്ലാസ്സ്,
അതാണ് കുട്ടപ്പൻ മാസ്റ്ററുടെ ക്ലാസ്സ്,
എ.ഇ.ഒ. നേരെ നാലാം ക്ലാസ്സിലേക്ക് പ്രവേശിച്ചു,
അദ്ദേഹം ഞെട്ടി,
ഒപ്പം അനുഗമിച്ച ഹെഡ്‌മിസ്ട്രസ്സും ഞെട്ടി,,,
നാലാം ക്ലാസ്സിൽ ബഞ്ചും ഡസ്ക്കും മേശയും കസേരയും ബ്ലാക്ൿബോർഡും അതേപടിയുണ്ട്. എന്നാൽ കുട്ടപ്പൻ മാസ്റ്ററും കുട്ടികളും ഇല്ല. ക്ലാസിന്റെ പിന്നിലൂടെയാണ് കഞ്ഞിപ്പുരയിലേക്കുള്ള വാതിൽ; അതിലൂടെ നോക്കിയപ്പോൾ രാധമ്മ കഞ്ഞിവെച്ച പാത്രം കഴുകുന്നത് നന്നായി കാണാം.
അങ്ങോട്ട് നോക്കി നിൽക്കുന്ന ഹെഡ്‌മിസ്ട്രസിനോട് ഓഫീസർ പറഞ്ഞു,
“ടീച്ചർ ഇതൊന്ന് വായിച്ചാട്ടെ”
ക്ലാസ്സിന്റെ ഇടത്തെ മൂലയിലെ കറുത്ത ബോർഡിൽ, വെളുത്ത ചോക്ക്‌ കൊ‌ണ്ട് എഴുതി വെച്ചിരിക്കുന്നു,,,
പാഠം 4: പരിസ്ഥിതിപഠനം
‘നമ്മുടെ പരിസ്ഥിതിയെക്കുറിച്ച് നേരിട്ട് പഠിക്കാനായി നാലാം തരത്തിലെ വിദ്യാർത്ഥികൾ അദ്ധ്യാപകനോടൊപ്പം പരിസ്ഥിതി നിരീക്ഷണത്തിനായി വയലിലേക്ക് പോകുന്നു’