“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

November 5, 2009

കള്ളവോട്ടില്‍ കുരുങ്ങിയ സൂര്യരശ്മികള്‍




                                  ഒരു തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ മനസ്സില്‍ തീയുമായി നടക്കുന്നവരാണ് ഏതാനും ചില സര്‍ക്കാര്‍ ജീവനക്കാര്‍ (പ്രത്യേകിച്ച് വനിതകള്‍). സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നതോടൊപ്പം നമ്മുടെ സര്‍ക്കാറിനെ  സേവിക്കാന്‍ ലഭിക്കുന്ന ‘ഒരു അടിപൊളി’ അവസരമാണിത്. എല്ലായിപ്പോഴും  മറ്റുള്ളവരെ വോട്ട് ചെയ്യിക്കുന്ന ചില സര്‍ക്കാര്‍ ജീവനക്കാര്‍ റിട്ടയര്‍മെന്റിന് ശേഷമായിരിക്കും, ആദ്യമായി ‘പോളിങ്ങ് ബൂത്തില്‍‌പോയി’ വോട്ട് ചെയ്യുന്നത്.
 .
                                തെരഞ്ഞെടുപ്പ് വന്നാല്‍ അതിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി നിയോഗിക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും, വോട്ട്ചെയ്യുന്നവരുടെ മുഖ്യശത്രുക്കളായിരിക്കും. ഇക്കാര്യം, സ്ക്കൂള്‍ തെരഞ്ഞെടുപ്പ് മുതല്‍ ലോകസഭ തെരഞ്ഞെടുപ്പ് വരെ ബാധകമാണ്. സ്ക്കൂളുകളില്‍ ‘തെരഞ്ഞെടുപ്പ് നടന്നിരുന്ന കാലത്ത്‘, തലേ ദിവസം ക്ലാസ്സ്ടീച്ചറുടെ മുന്നില്‍ പൂച്ചയെ പോലെ പതുങ്ങിഒതുങ്ങി നിന്നവന്‍ ഇലക്‍ഷന്‍ ദിവസം പുലിയായി മാറി അതേ ക്ലാസ്സ്ടീച്ചറെ വെല്ലുവിളിക്കും. അതുപോലെ തലേദിവസം അയല്‍‌പക്കത്തെ  വീട്ടില്‍‌വന്ന് കുട്ടിക്ക് മരുന്ന് വാങ്ങാനായി പണം കടം‌വാങ്ങിയവന്‍ , പോളിങ്ങ്ബൂത്തില്‍ വെച്ച് ഡ്യൂട്ടിയുള്ള  അതേ പോളിങ്ങ് ഓഫീസറെ അവസരം കിട്ടിയാല്‍ ഭീഷണിപ്പെടുത്തും. അതൊക്കെ നമ്മുടെ നാട്ടുനടപ്പാണ്.
.
                               ഇലക്‍ഷന്‍ ഡ്യൂട്ടി ഉണ്ടെന്ന അറിയിപ്പ് വന്നാല്‍, അന്നുതൊട്ട് കുടുംബസമേതം ദൈവത്തെ വിളിക്കാന്‍ തുടങ്ങും. ഇത് കണ്ണൂരാണ്; ആരൊക്കെ ആരുടെയൊക്കെ തലനോക്കിയാ ‘ബോംബ് ഇടുന്നത്’ എന്ന് ആരറിയാന്‍ ? ബോംബിനാണെങ്കില്‍ ഒരു പഞ്ഞവും കാണില്ല. ‘എപ്പോള്‍ വേണമെങ്കിലും പൊട്ടാന്‍ റഡിയായ ബോംബുകള്‍ കട്ടിലിനടിയില്‍ ഉണ്ടായാല്‍ മാത്രമേ കണ്ണൂരിലെ ചില വീട്ടമ്മമാര്‍ക്ക്പോലും ഉറക്കം വരികയുള്ളു എന്ന അവസ്ഥയാണ്’. പിന്നെ വലിയ മത്സരമില്ലാത്ത, വല്ല കാട്ടുമൂലയിലെ എല്‍. പി. സ്ക്കൂളിലാണ് ഡ്യൂട്ടി ലഭിച്ചതെങ്കില്‍; രണ്ടു ദിവസം ‘നിരാഹാരവും കൊതുക് കടിയും’ ആയിരിക്കും.
 .
                                അങ്ങനെയിരിക്കെ നമ്മുടെ നാട്ടില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആഗതമായി. അതാണെങ്കില്‍ മൂന്ന് തലങ്ങളിലാണ്; ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായാത്ത്, ജില്ലാ പഞ്ചായത്ത്. എല്ലവരുടെയും വീറും വാശിയും വെറുപ്പും പഞ്ചായത്ത്തലത്തില്‍ (വാര്‍ഡ് തലത്തില്‍) കാണിച്ച്, പകരം വീട്ടാനുള്ള സുവര്‍ണ്ണാവസരം. ഒരു വാര്‍ഡ് മുഴുവന്‍ ഒരേ പാര്‍ട്ടി ആയാലും സ്ഥാനാര്‍ത്ഥിയോട് വെറുപ്പുണ്ടെങ്കില്‍ അതേ പാര്‍ട്ടിയില്‍ പെട്ടവളെ പെണ്ണുങ്ങള്‍ തോല്പിച്ച് പകരം വീട്ടും. (ഇത് സ്ത്രീകളുടെ മാത്രം കുശുമ്പാണ്) അത്പോലെ ഒരേ വീട്ടിലുള്ള ബന്ധുക്കള്‍ തമ്മില്‍ ; പ്രത്യേകിച്ച്-  സഹോദരങ്ങള്‍ തമ്മില്‍ മത്സരിക്കുന്നതും ചില പഞ്ചായത്തില്‍ കാണാം.
 .
                              പ്രായപൂര്‍ത്തി വോട്ടവകാശം ആരംഭിച്ചതു മുതല്‍ പോസ്റ്റല്‍ബാലറ്റില്‍ മാത്രം വോട്ടുചെയ്തയാളാണ് ചന്ദ്രന്‍ മാസ്റ്റര്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ശ്രീമാന്‍ രാമചന്ദ്രന്‍ മാസ്റ്റര്‍.  റിട്ടയര്‍മെന്റ് അടുത്തിട്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്, പോസ്റ്റല്‍ ബാലറ്റ് തന്നെ ശരണം.
                               ഇത്തവണ അദ്ദേഹത്തിന്റെ ഇലക്‍ഷന്‍ ഡ്യൂട്ടിക്ക് ഒരു പ്രത്യേകതയുണ്ട്. സ്വന്തം പഞ്ചായത്തിലാണെങ്കിലും മറ്റൊരു വാര്‍ഡിലെ,  ഇതുവരെ സന്ദര്‍ശ്ശിച്ചിട്ടില്ലാത്ത ഒരു ഉള്‍നാടന്‍ എല്‍. പി. സ്ക്കൂളിലാണ് സെക്കന്റ് പോളിങ്ങ് ഓഫിസറായി ജോലി കിട്ടിയത്. ആ സ്ഥലത്തിന്റെ പ്രത്യേകത കൊണ്ടാണോ എന്നറിയില്ല, അവിടെ ഡ്യൂട്ടിയുള്ള എല്ലാവരും പുരുഷന്മാരായിരുന്നു.

                              രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം നാട്ടിലെ ഏറ്റവും വലിയ ഉത്സവമാണ് ഇലക്‍ഷന്‍ . അതിന്റെ തലേ ദിവസമാണ് കലാശക്കൊട്ട്. ‘സ്വന്തം വീട്ടില്‍വെച്ച് നടക്കുന്ന സ്വന്തം കല്ല്യാണത്തിന് പോലും’ ഇത്രയും ടെന്‍ഷന്‍ അവര്‍ക്ക് കാണില്ല. അതുപോലെ ഇലക്‍ഷന്റെ തലേദിവസം, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും ടെന്‍ഷന്‍ ആയിരിക്കും. പോളിങ്ങ്ബൂത്തില്‍ എത്തുന്നത് മുതല്‍ കൂടിക്കൂടി വരുന്ന ഈ ടെന്‍ഷന്‍ ഒടുവില്‍ സമ്മതിദാനം നിറച്ച ബാലറ്റ്ബോക്സ്  തിരിച്ചേല്‍പ്പിക്കുന്നതോടെ ആവിയായിപോകും.
.
                              രണ്ട് ദിവസത്തേക്ക് ആവശ്യമായ വസ്ത്രങ്ങളും പല്ലുതേപ്പ്, കുളി ആദിയായവ നിര്‍വ്വഹിക്കനുള്ള എക്‍ട്രാസും ഒരു സ്യൂട്ട്കേസില്‍ നിറച്ച് രാമചന്ദ്രന്‍ മാസ്റ്റര്‍ അതിരാവിലെ തന്നെ പോളിങ്ങ് ഡ്യൂട്ടിക്കായി  ജില്ലാകേന്ദ്രത്തിലെ ഹൈ സ്ക്കൂളിലെത്തി. വലിയ ഇരുമ്പ് ഗേറ്റ് കടന്ന് സ്ക്കൂള്‍ കോമ്പൌണ്ടില്‍ പ്രവേശിച്ചു. അവിടം ജനസമുദ്രമായി മാറിയിരിക്കയാണ്. സമ്മതിദാനാവകാശം ബാലറ്റ്‌പെട്ടിയിലാക്കി നാളെ വൈകുന്നേരം ഇവിടെതന്നെയാണ് തിരിച്ചേല്‍പ്പിക്കേണ്ടത്. വോട്ടെണ്ണല്‍ കേന്ദ്രം കൂടിയായതിനാല്‍ ഏതാണ്ട് ഒരു ജയിലുപോലെ സ്ക്കൂളിനു ചുറ്റും വലിയ മതിലും, പിന്നെ വലിയ ഇരുമ്പ് ഗേറ്റും ഉണ്ട്.
.
                              അകത്ത് പ്രവേശിച്ച് സഹഡ്യൂട്ടിക്കാരെ തപ്പിയപ്പോഴാണ് നമ്മുടെ ചന്ദ്രന്‍‌മാസ്റ്റര്‍ ഞെട്ടലുണ്ടാക്കുന്ന ഒരു കാര്യം അറിഞ്ഞത്; പ്രിസൈഡിങ്ങ് ഓഫീസര്‍ ഒന്നാം ക്ലാസ്സില്‍ വെച്ച് അദ്ദേഹം ഹരിശ്രീ പഠിപ്പിച്ച ശിഷ്യനാണ്. എന്തു ചെയ്യാം? അവന്‍ എം എ പഠിച്ച് ഹയര്‍ സെക്കന്ററി മാഷായി ഗസറ്റഡ് ഓഫീസറാണ്. ശിഷ്യന്‍ ഗുരുവിനെക്കാളും, മകന്‍ അച്ഛനെക്കാളും, വളര്‍ന്നാല്‍‌ അനുസരിക്കയല്ലാതെ എന്ത് ചെയ്യും? ഓഫീസറായിട്ടും, അവന്‍ വന്ന് കൈകൂപ്പി ലോഹ്യം പറഞ്ഞപ്പോള്‍ മനസ്സിന്റെ ഉള്ളില്‍ ഒരു ചെറിയ നൊമ്പരം. ഫസ്റ്റ് പോളിങ്ങ് ഓഫീസറായി ഹൈ സ്ക്കൂള്‍ അദ്ധ്യാപകനാണ്. അവനാണെങ്കില്‍ ഒന്നാം തരത്തില്‍ പഠിക്കുമ്പോള്‍തന്നെ ഒരു മണ്ടന്‍ ആയിരുന്നു. ഹൈ സ്ക്കൂള്‍ മാനേജരുടെ മകനായി ജനിച്ച അവന്‍ സ്വന്തം സ്ക്കൂളില്‍തന്നെ അദ്ധ്യാപകനാണ്. എന്നാല്‍ എങ്ങനെ, എവിടെനിന്ന് അവന്‍ ബി.എഡ്. പാസ്സായി എന്ന കാര്യത്തില്‍ നാട്ടുകാരായ ചിലര്‍ക്ക് സംശയം ഉണ്ട്. പിന്നെ മൂന്നാം സ്ഥാനക്കാരന്‍ സര്‍ക്കാര്‍ ഓഫീസിലെ ക്ലാര്‍ക്കും, പോളിങ്ങ് അസിസ്റ്റന്റ് അതേ ഓഫീസിലെ പ്യൂണും ആണ്.      
 .
                                 കാത്തിരിപ്പിനു ശേഷം രാമചന്ദ്രന്‍ മാസ്റ്ററുടെ ഗ്രൂപ്പിന് ഡ്യൂട്ടി സാമഗ്രികള്‍ ലഭിച്ചു. അവ ഒപ്പിട്ട് വാങ്ങി എല്ലാവരും ചേര്‍ന്ന് സ്ക്കൂളിലെ പുല്‍ത്തകിടിയില്‍ ഇരുന്ന് ഓരോന്നായി പരിശോധിച്ചു; ‘ബാലറ്റ് ബോക്സ്, ബാലറ്റ് പേപ്പര്‍, വോട്ടേര്‍സ് ലിസ്റ്റ്, പൂരിപ്പിക്കാനുള്ള ഫോറങ്ങള്‍, അനേകം കവറുകള്‍, വിരലില്‍ പതിക്കാനുള്ള ‘ഒരിക്കലും മായ്ക്കാനാവാത്ത’ മഷി, വോട്ട് ചെയ്യാനുള്ള സീലുകള്‍, അവയില്‍ പതിയേണ്ട മഷി, മഷി ഇടയ്ക്കിടെ ഒഴിക്കേണ്ട പാഡ്, വോട്ടിങ്ങ് കമ്പാര്‍ട്ട്മെന്റ് ആക്കാനുള്ള കാര്‍ഡ് ബോര്‍ഡുകള്‍, പെന്നുകള്‍, പെന്‍സില്‍, ബ്ലേയ്ഡ്, സ്കെയില്‍, സൂചി, നൂല്‍ തുടങ്ങി എല്ലാം റഡി. ഇതില്‍ ഒടുവില്‍ പറഞ്ഞവ പലതും ഉപയോഗശൂന്യമായിരിക്കും. എല്ലാ വസ്തുക്കളും നാളെ വൈകുന്നേരം ഇവിടെ തിരിച്ചെത്തിക്കേണ്ടതാണ്. ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ‘വിരലമര്‍ത്തി വോട്ട് ചെയ്യുന്നതിനു’ പകരം ‘സീല്‍ കുത്തി വോട്ട് ചെയ്യുക’ എന്ന പുരാതന രീതിയാണ്. ഒരു പ്രധാന ഐറ്റം വിട്ടുപോയി, പണം; നാളെ വരെ ഡ്യൂട്ടി സുഗമമായി നിര്‍വ്വഹിച്ചതിന് എല്ലാവര്‍ക്കും ലഭിക്കേണ്ട കൂലി. 
                         ഒടുവില്‍ ഡ്യൂട്ടിയുള്ള പഞ്ചായത്തിലേക്ക് പോകേണ്ട ബസ് വന്നതോടെ എല്ലാവരും അതില്‍ കയറി. ഒരുത്തന്‍‌കൂടി അവരുടെ കൂടെയുണ്ട്; താല്‍ക്കാലിക പോലീസ്ഡ്യൂട്ടി ലഭിച്ച എക്സ്-ജവാന്‍ .
 .
                               സ്വന്തം പഞ്ചായത്തില് ഇങ്ങനെയൊരു സ്ഥലവും സ്ക്കൂളും ആദ്യമായാണ് രാമചന്ദ്രന്‍ മാസ്റ്റര്‍ കാണുന്നത്. ഒരു പുഴയുടെ കരയിലാണ് സ്ക്കൂള്‍; എങ്കിലും പുഴവെള്ളം സ്ക്കൂളിനകത്ത് ഇതുവരെ കടന്നിട്ടില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരു പാലത്തിനുവേണ്ടി വര്‍ഷങ്ങളായി മുറവിളി കൂട്ടിയിട്ടും, മാറിമാറി ഭരിച്ച സര്‍ക്കാര്‍ കനിയാത്തതിനാല്‍, വികസനം മുരടിച്ച നാട്ടിന്‍പുറം. ഈ പുഴയോരത്ത് പിഞ്ചുകുഞ്ഞുങ്ങളെ സ്ക്കൂളിലയക്കുന്ന രക്ഷിതാക്കളെ സമ്മതിക്കണം. എങ്കിലും നാട്ടുകാരുടെ രാഷ്ട്രീയബോധം ഒട്ടും കുറഞ്ഞിട്ടില്ല. സ്ഥാനാര്‍ത്ഥികള്‍ വാര്‍ഡ് തലത്തില്‍ രണ്ട് പാര്‍ട്ടിക്കാര്‍ മാത്രം. ഇലക്ഷന്‍ ഡ്യൂട്ടിക്കാരെ കണ്ട്, അവര്‍ രണ്ടുപേരും വന്ന് പരിചയപ്പെട്ടു; ശേഷം സൌകര്യങ്ങളൊക്കെ തിരക്കി. അത് ഗ്രാമ പഞ്ചായത്തിലെ സംവരണ വാര്‍ഡാണ്. രണ്ട് സ്ഥ്നാര്‍ത്ഥിയും ഒരേ വീട്ടുകാരാണ്; ഒരാള്‍ അമ്മാവന്‍ ; രണ്ടാമന്‍ മരുമകന്‍ . അതാണ് ഇത്രയും ഐക്യം.
.
                                തിരിച്ചുപോകാന്‍ നേരത്ത് രാമചന്ദ്രന്‍ മാസ്റ്റര്‍ ചോദിച്ചു,
“നമ്മുടെ ഭക്ഷണക്കാര്യം? പിന്നെ കുളിക്കാനും മറ്റും സൌകര്യം എങ്ങനെയാ?”
“അത് ഇവിടെ അടുത്തൊന്നും ഹോട്ടലൊന്നും ഇല്ലല്ലോ; അപ്പോള്‍ പിന്നെ നമ്മള്‍ എന്ത് ചെയ്യാനാണ്? പിന്നെ കുളിക്കാനും മറ്റും പുഴയില്‍ പോയാല്‍ മതി”
ഇതു കേട്ടപ്പോള്‍ എത്രയോ തവണ വോട്ട് ചെയ്യിപ്പിച്ച രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക് കാര്യം പിടികിട്ടി; ഭക്ഷണക്കാര്യം നാട്ടുകാര്‍ ഒഴിഞ്ഞുമാറുകയാണ്.

 “നമ്മള്‍ മാഷന്മാര്‍ക്ക് പഠിപ്പിക്കലാണ് പണി; പിന്നെ ഈ പണിയൊക്കെ നിങ്ങള്‍ക്കു വേണ്ടിയാ സര്‍ക്കാര്‍ ഏല്‍പ്പിച്ചത്. സാധാരണ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയാല്‍ ഓരോ ദിവസവും ഓരോ പാര്‍ട്ടിക്കാരായിരിക്കും ഭക്ഷണക്കാര്യം നോക്കാറ്. അത് നിങ്ങള്‍ ആരാണെന്ന് തീരുമാനിച്ചൊ; പിന്നെ ചോറിന്റെയും ചായയുടെയും പൈസ ഞങ്ങള്‍ തരാം”
പറഞ്ഞത് നന്നായി ഏറ്റു, അതായിരിക്കണം അര മണിക്കൂര്‍ കൊണ്ട് ചായ വന്നത്.

രാത്രി ഭക്ഷണം കഴിഞ്ഞ് വോട്ട് ചെയ്യാനായി എറേഞ്ച് ചെയ്യുമ്പോള്‍ പ്രിസൈഡിങ്ങ് ഓഫീസര്‍ ശിഷ്യന്റെ ചോദ്യം;
 “മാഷെ അതൊക്കെ നാളെ രാവിലെ ചെയ്താല്‍ പോരെ?”
അവന് ഇതൊന്നും വലിയ പിടിയില്ല.
“നാളെ 7 മണിക്ക് നാട്ടുകാര്‍ എത്തുന്നതിനു മുന്‍പ് നീ ഒറ്റക്ക് എല്ലാം ചെയ്യുമോ?”
പിന്നെ മറുപടിയൊന്നും പറയാതെ എല്ലാവരും ചേര്‍ന്ന് ബഞ്ചും ഡസ്ക്കും പിടിച്ചിട്ട് പോളിങ്ങ് ബൂത്ത് എറേഞ്ച് ചെയ്തു.
.
                               പിറ്റേദിവസം ആറ് മണിക്ക് മുന്‍പ് പുഴക്കരയില്‍ പോയി ‘ഒന്നും രണ്ടും മൂന്നും’ കഴിഞ്ഞ് വരുമ്പോഴേക്കും കണ്ടു, പതിനഞ്ച് മീറ്റര്‍ നീണ്ട ക്യൂ. നാട്ടുകാരെല്ലാം ഉറങ്ങി എഴുന്നേറ്റ ഉടനെ ഇങ്ങോട്ട് വന്നതായിരിക്കണം.
.
                               ഉച്ചവരെ വോട്ടിങ്ങ് സുഗമമായി നടന്നു. മൂന്ന് ബാലറ്റ്പേപ്പറില്‍ സീലു വെച്ചാലും അവയെല്ലാം ഒരേ പെട്ടിയിലാണ് ഇടേണ്ടത്. അച്ഛന്റെ വോട്ട് മകന്‍ ചെയ്തതും കണ്ണു കാണുന്നവനെ ഓപ്പണ്‍ വോട്ട് ചെയ്യിച്ചതും വലിയ പ്രശ്നമില്ലാതെ കഴിഞ്ഞു. ബൂത്തിനകത്തിരിക്കുന്ന സ്ഥ്നാര്‍ത്ഥികളുടെ ഏജന്റുമാര്‍ വളരെ സൌഹൃതമായി പെരുമാറുന്നു. പലതും പറഞ്ഞ് ചിരിയും കളിയും തന്നെ. അങ്ങനെയിരിക്കെ ആളുകള്‍ വളരെ കുറഞ്ഞ സമയത്ത് ഒരു മൂന്ന് മണിയോടെയാണ് ‘ഒരു കറുത്ത സുന്ദരി’ കടന്നുവന്നത്. അവള്‍ വന്ന ഉടനെ കയിലുള്ള സ്ലിപ്പ്, ഫസ്റ്റ് പോളിങ്ങിനു നേരെ നീട്ടി. അയാള്‍ അത് വായിച്ചു,
“നമ്പര്‍ ഒന്ന് ഏഴ് മൂന്ന്, വീട്ടുനമ്പര്‍ ഇരുന്നൂറ്റീ എഴുപത്, സൂര്യ കിഴക്കെവീട്ടില്‍, വയസ്സ് ഇരുപത്തി നാല്, ജയചന്ദ്രന്‍ രക്ഷിതാവ്”


 ആ വിളികേട്ട് ഏജന്റുമാര്‍ പേജ് മറിക്കാന്‍ തുടങ്ങി. പെട്ടെന്ന് കൂട്ടത്തില്‍ ഒരാള്‍ എഴുന്നേറ്റ് ബഹളം വെച്ചു,
“ഇത് സൂര്യയല്ല, അവളുടെ സഹോദരിയാ”
അതുവരെ ലോഹ്യം പറഞ്ഞിരുന്ന അടുത്ത ഏജന്റ് കോപം കൊണ്ട് വിറച്ചു,
“ഇത് സൂര്യ തന്നെയാണ്, അനാവശ്യം പറയുന്നോ?”


                     എത്ര പെട്ടെന്നാണ് രംഗം കലങ്ങിമറിഞ്ഞത്! അകത്തുള്ള ഒച്ചയും ബഹളവും കേട്ട് പുറത്തുള്ളവര്‍ വാതിലിനു സമീപം കൂട്ടമായി എത്തി. പോലീസ് ഡ്യൂട്ടിക്കാരന്‍ അകത്ത് ആരെയും കയറ്റാതെ പരമാവധി തടഞ്ഞു. സൂര്യ അല്ല എന്ന് പറഞ്ഞവന്‍ സ്വന്തം പാര്‍ട്ടിക്കാരോട് വിശദീകരിക്കുകയാണ്,
“വോട്ട് ചെയ്യാന്‍ വരേണ്ട ‘സൂര്യ‘ ഒരാഴ്ച മുന്‍പ് പ്രസവത്തിനുശേഷം വീട്ടില്‍ കിടക്കുകയാണ്. ഇവിടെ വോട്ട് ചെയ്യാന്‍ വന്നത് അവളുടെ ഇരട്ടസഹോദരി ആയ ‘രശ്മി‘ ആണ്. ടീച്ചറായ രശ്മിക്ക് വോട്ട് ഭര്‍ത്താവിന്റെ വീട്ടിലാണ്”


എന്നാല്‍ പ്രശ്നക്കാരി (സൂര്യയോ രശ്മിയോ) ഒരു ചമ്മലും കൂടാതെ പോളിങ്ങ്‌ബൂത്തില്‍ നില്‍ക്കുകയാണ്. പ്രിസൈഡിങ്ങ് ഓഫീസറുടെ ചോദ്യത്തിന്, അവള്‍ തന്റേടത്തോടെ മറുപടി പറഞ്ഞു,
“ഞാന്‍ സൂര്യയാണ്, എനിക്ക് സഹകരണ ബാങ്കിലാണ് ജോലി. ഭര്‍ത്താവ് ഗള്‍ഫിലാണ്”
.
                             പ്രശ്നം ഗുരുതരമായി മാറി, പരിഹരിക്കപ്പെടില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ‘ഇലക്‍ഷന്‍ അര്‍ജന്റ് പോലീസ് ടീമിന്‍’ ഫോണ്‍ ചെയ്തു. വോട്ടിങ്ങ് തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കയാണ്. പുറത്തുള്ള വാക്കേറ്റം, അടുത്ത ഘട്ടമായ കൈയേറ്റത്തിലേക്ക് കടക്കുകയാണ്. അത് കഴിഞ്ഞാല്‍ ബോംബും കത്തിക്കുത്തും അരങ്ങേറും. ആദ്യമായി ലഭിച്ച തെരഞ്ഞെടുപ്പ് ഡ്യൂട്ടി ആയതിനാല്‍ പ്രിസൈഡിങ്ങ് ഓഫീസര്‍ പയ്യന് ആകെ വെപ്രാളം. ജീവിതത്തില്‍ ഇതുവരെ കേള്‍ക്കാന്‍ കഴിയാത്ത പുതുപുത്തന്‍ തെറികളാണ്, നല്ലവരായ നാട്ടുകാരില്‍നിന്നും അദ്ദേഹം കേള്‍ക്കുന്നത്.
.
                           പുറത്ത് പ്രശ്നങ്ങള്‍ അരങ്ങ് തകര്‍ക്കവേ രാമചന്ദ്രന്‍ മാസ്റ്റര്‍ പതുക്കെ നമ്മുടെ ‘സൂര്യ-രശ്മിയുടെ’ അടുത്തുപോയി, പതുക്കെ അവളെ വിളിച്ചു;
“ടീച്ചറെ ഇങ്ങോട്ട് വാ...”

അവള്‍ വിളികേട്ട ഭാഗത്ത് മാഷിന്റെ സമീപം വന്നു.
 “നിങ്ങള്‍ സൂര്യ ആണെങ്കില്‍ തീര്‍ച്ചയായും വോട്ട് ചെയ്യണം. അതല്ല രശ്മി ആണെങ്കില്‍ ‘ഒരു ടീച്ചര്‍‘ ആയിരിക്കും. അപ്പോള്‍ സര്‍വീസില്‍ പ്രവേശിച്ചിട്ട് അധികകാലം ആയിരിക്കയില്ല; ഇനിയും ധാരാളം വര്‍ഷം കുട്ടികളെ പഠിപ്പിക്കേണ്ടതാണ്. കള്ളവോട്ട് തെളിഞ്ഞാല്‍ അത് നാളെ പത്രത്തില്‍ വരും, കേസ് വരും, അത് നിങ്ങളുടെ ജോലിയെ ബാധിക്കും. ജോലി നഷ്ടപ്പെട്ടാല്‍ ഇപ്പോള്‍ കാണുന്ന ഒരുത്തനും ടീച്ചറെ സഹായിക്കാന്‍ കാണില്ല”


“ഞാന്‍ സൂര്യയാണ്”
പെട്ടെന്ന് അവള്‍ ഇടക്കുകയറി പറഞ്ഞു.
“അതെ സൂര്യയാണെങ്കില്‍ പോലീസ് വരുന്നതുവരെ ഇവിടെ നില്‍ക്കുക, വോട്ട് ചെയ്യാം; രശ്മിയാണെങ്കില്‍ മറ്റാരും അറിയാതെ പിന്‍‌വാതിലിലൂടെ സ്ഥലം വിട്ടോ..”
മാസ്റ്റര്‍ ക്ലാസ്സിനു പിന്നിലൂടെ സ്ക്കൂളിനു പുറത്തേക്കുള്ള വഴി ചൂണ്ടിക്കാട്ടി.
 .
                             പെട്ടെന്ന് പോലീസ്‌വണ്ടി ലാന്റ് ചെയ്തു; ഒപ്പം പത്രക്കാരും എത്തി. ഇരു പാര്‍ട്ടിയില്‍‌പ്പെട്ടവരും അവരെ വളഞ്ഞു. അകത്തുകടന്ന എസ് ഐ, പ്രിസൈഡിങ്ങ് ഓഫീസറോടും പാര്‍ട്ടിഏജന്റ്മാരോടും കള്ളവോട്ട് കാര്യം അന്വേഷിച്ചു; ശേഷം ചോദ്യം ചെയ്യാനായി ആ വോട്ടറെ വിളിക്കാന്‍ പറഞ്ഞു.
 “സൂര്യയെവിടെ” ഒരു വിഭാഗം അന്വേഷിച്ചു.
 “രശ്മിയെവിടെ” മറ്റൊരു വിഭാഗം അന്വേഷിച്ചു.


                        എന്നാല്‍ വോട്ട് ചെയ്യണമെന്ന് വാശിപിടിച്ച ‘സൂര്യ-രശ്മിയെ’ ഇരുപാര്‍ട്ടിയില്‍പെട്ട ആര്‍ക്കും‌തന്നെ ആ പോളിങ്ങ്ബൂത്തിന്റെ പരിസരത്തൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വോട്ടിങ്ങ് സമയം കഴിയുന്നതുവരെ പരസ്പരവൈരം മറന്ന് രണ്ട് പാര്‍ട്ടിക്കാരും ‘സൂര്യരശ്മികളുടെ’ അന്വേഷണത്തില്‍ മുഴുകി.

October 28, 2009

35. ജ്വലിക്കുന്ന ഓര്‍മ്മകള്‍

                    എന്റെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്ന; ഓര്‍ക്കുന്തോറും മനസ്സിന്റെ അടിത്തട്ടില്‍ ഒരു വേദനയായി പടര്‍ന്നു നില്‍ക്കുന്ന ഒരാള്‍; അത് എന്റെ അച്ഛനാണ്. മനസ്സില്‍ വേദനകള്‍ അവശേഷിപ്പിച്ച് കടന്നുപോയവര്‍ ധാരാളം ഉണ്ട്. എന്നാല്‍ എന്റെ അച്ഛന്‍ , അത് എനിക്ക് മാത്രം ലഭിച്ച സ്നേഹവാത്സല്യങ്ങളില്‍ പൊതിഞ്ഞ നീറുന്ന കണ്ണിരില്‍ കുതിര്‍ന്ന ഓര്‍മ്മകളാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഓര്‍മ്മയില്‍ ഞാന്‍ ഇന്ന് ഒരു പോസ്റ്റ് നിര്‍മ്മിക്കുകയാണ്.
.
                    സാധാരണക്കാരില്‍ ഒരാള്‍ മാത്രമായി, ഒരു നാട്ടിന്‍‌പുറത്ത് വളര്‍ന്ന അച്ഛന്‍ ജീവിക്കാന്‍‌വേണ്ടി പല വേഷങ്ങളും കെട്ടിയിട്ടുണ്ട്. നാട്ടിലെ ഏറ്റവും വലിയ പണക്കാരനായും പാവപ്പെട്ടവനായും ജീവിച്ചിട്ടുണ്ട്. ഒരു മുതലാളിയായും തൊഴിലാളിയായും ജീവിച്ചിട്ടുണ്ട്. ഒടുവില്‍ സ്വന്തമായി ഒരു ബിസ്‌നസ് നടത്തി. ഉപ്പു തൊട്ട് പഞ്ചസാര വരെയുള്ള അടുക്കള സാധനങ്ങളുടെ പൊടിപൊടിച്ച കച്ചവടം. നാട്ടുകാരെക്കൊണ്ട് നല്ലതു പറയിപ്പിക്കണമെന്ന് വാശിപിടിച്ച കച്ചവടത്തിലൂടെ ഒഴുകി ഒലിച്ചു പോയത് സ്വന്തമായുള്ള പറമ്പും പൊന്നും പണവും ആയിരുന്നു. മക്കള്‍ വലുതാകുമ്പോഴേക്കും സാമ്പത്തിക രേഖ പൂജ്യത്തിലും താഴ്ന്ന് നെഗറ്റീവില്‍ എത്തിയിരുന്നു. എന്നാലും അച്ഛന്‍ നിരാശനായില്ല; കാരണം കൈനോട്ടക്കാരനും ഭാവി പ്രവാചകന്മാരും ചേര്‍ന്ന് എന്റെ അച്ഛനോട് ഒരു കാര്യം ഉറപ്പിച്ച് പറഞ്ഞിരുന്നു,
‘ഒരു കാലത്ത് എല്ലാം നശിക്കുന്ന കാലത്ത് ഒരു നിധി കിട്ടും’. അത്കൊണ്ട് ഓരോ നഷ്ടവും അച്ഛന്‍ നിധിയിലേക്കുള്ള കാല്‍‌വെപ്പായി കണക്കാക്കി. അച്ഛന്റെ ആ നിധി സ്വന്തം  മക്കളാണെന്ന് മരിക്കുന്നതുവരെ അച്ഛന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
.
                   ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഒരു സംഭവം. ഡിഗ്രീ മൂന്നാം വര്‍ഷം ‘ഫൈനല്‍’; എല്ലാവരും സ്റ്റഡീ ടൂറിന് പോകാനുള്ള തയ്യാറെടുപ്പില്‍. അധ്യയന വര്‍ഷാരംഭത്തില്‍ ഊട്ടി, കൊടൈക്കനാല്‍, കന്യാകുമാരി, കോവളം എന്നിങ്ങനെ ടൂര്‍ പ്രോഗ്രാം ചെയ്ത് കൊതിപ്പിച്ചെങ്കിലും അതൊന്നും നടന്നില്ല. ഞങ്ങളുടെ യാത്ര മൂന്നു ദിവസം വയനാട് ജില്ലയിലെ കാട്ടിലൂടെയുള്ള ചുറ്റിയടിക്കല്‍ മാത്രം. ബോട്ടണി പഠിക്കുന്നവര്‍ പിന്നെ കാട്ടിലല്ലെ പോവേണ്ടത്?
.
                   അതിരാവിലെ അഞ്ച് മണിക്ക്‍തന്നെ കണ്ണൂരിലെ കെഎസ്ആര്‍ടീസീ ബസ്‌സ്റ്റാന്റില്‍ യാത്ര പോവാനുള്ള തയ്യാറെടുപ്പില്‍ എല്ലാ വിദ്യാര്‍ത്ഥികളും എത്തിയിട്ടുണ്ട്. (പുലര്‍ച്ചക്ക് കണ്ണൂരില്‍ എത്തിച്ചേരേണ്ടതു കൊണ്ട് നേരാംവണ്ണം ഉറങ്ങിയിരുന്നില്ല) അധികം പേര്‍ക്കും ബസ്‌സ്റ്റാന്റ് വരെ യാത്രയയക്കാനായി എസ്‌ക്കോര്‍ട്ട് രക്ഷിതാക്കള്‍ ഉണ്ട്. (പ്രത്യേകിച്ച് സ്ത്രീ വിദ്യാര്‍ത്ഥികള്‍ക്ക്) . എനിക്ക് എസ്‌ക്കോര്‍‌ട്ട് വന്നത് എന്റെ അച്ഛന്‍ തന്നെ. മറ്റുരക്ഷിതാക്കളും സഹപാഠികളും പുത്തന്‍ വേഷത്തില്‍ അണിനിരന്ന് പരമാവധി പൊങ്ങച്ചം കാണിക്കുകയും പറയുകയും ചെയ്യുമ്പോള്‍, തനി നാട്ടിന്‍‌പുറത്തുകാരനായ അച്ഛന്റെ കൂടെ ഞാനും ഒരു വശത്ത് ഒതുങ്ങി നിന്നു. നമുക്ക് യാത്രപോകാനുള്ള നമ്മുടെ സര്‍ക്കാര്‍ വക ബസ് ഇനിയും മുഖം കാണിച്ചിരുന്നില്ല.
.
                  ഒടുവില്‍ നമ്മുടെ സ്വന്തം ബോട്ടണി അധ്യാപകര്‍ കൂടി എത്തിച്ചേര്‍ന്നപ്പോഴാണ് യാത്ര അയക്കാനായി ‘ഹെഡ് ഓഫ് ദി ഡിപ്പാ‍ര്‍ട്ട്മെന്റ്‘ ആയ പ്രൊഫസര്‍ പ്രത്യക്ഷപ്പട്ടത്. അതോടെ രക്ഷിതാക്കളെല്ലാം അദ്ദേഹത്തെ പൊതിഞ്ഞ് പരിചയപ്പെടുകയാണ്. എന്നാല്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന പ്രൊഫസര്‍ നേരെ നടന്നു വന്നത് അച്ഛനും ഞാനും നില്‍ക്കുന്നിടത്താണ്. അച്ഛനെ പേര്‍ പറഞ്ഞ് വിളിച്ച ശേഷം അദ്ദേഹം പറഞ്ഞു,
“ഇവള്‍ നിന്റെ മകളാണെന്ന് ഇപ്പോള്‍ മനസ്സിലായി. ഏറ്റവും നന്നായി പഠിക്കുന്ന മകളെ നീ ഇനിയും കൂടുതല്‍ പഠിപ്പിക്കണം”
  
                     പിന്നെ ഒരു പഴയ സുഹൃത്തിനെ പരിചയപ്പെട്ട ആവേശത്തോടെ അവര്‍ സംസാരിക്കാന്‍ തുടങ്ങി. ഇതെല്ലാം കണ്ടും കേട്ടും നില്‍ക്കുന്ന ഞാന്‍ ആശ്ചര്യപ്പെട്ടു. ഇംഗ്ലണ്ടിലും അമേരിക്കയിലും പഠനം പൂര്‍ത്തിയാക്കിയ കൊല്ലം ജില്ലക്കാരനായ പ്രൊഫസര്‍, ജീവിതത്തിന്റെ ഏത് വഴിയില്‍ വെച്ചാണ് വെറും മൂന്നാം ക്ലാസ്സുവരെ മാത്രം പഠിച്ച എന്റെ അച്ഛനെ പരിചയപ്പെട്ടതെന്ന് എനിക്ക് മനസ്സിലായില്ല. വീട്ടില്‍‌വെച്ച് പലതവണ അക്കാര്യം ചോദിച്ചു. അപ്പൊഴെല്ലാം ഉത്തരം പറയാതെ, സാര്‍ എന്നെപ്പറ്റി പറഞ്ഞകാര്യങ്ങള്‍ അതിശയോക്തി കലര്‍ത്തി വിവരിക്കുകയായിരുന്നു.
.
                       ഇനി ഓര്‍മ്മയില്‍ വരുന്നത് അച്ഛന്റെ ജീവിതസായാഹ്നം. മക്കള്‍ എല്ലാവരും ജോലിയില്‍ പ്രവേശിച്ചു. രണ്ട് പെണ്‍‌മക്കളുടെയും ഒരു മകന്റെയും വിവാഹം കഴിഞ്ഞു. വീടിനടുത്തുള്ള കാവിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എല്ലാവരും ഒത്തുചേര്‍ന്നിരിക്കയാണ്. ഉത്സവദിവസം രാവിലെ പത്ത് മണിക്ക് വീടിന്റെ വരാന്തയിലിരുന്ന് അച്ഛനും മക്കളും മരുമക്കളും ചേര്‍ന്ന് നാട്ടുകാര്യങ്ങള്‍ ഓരോന്നായി പറഞ്ഞ് ചിരിക്കുകയാണ്. അപ്പോള്‍ എല്ലാവരുടെയും കൂട്ടത്തില്‍ നിന്നും ഒരു മുന്നറിയിപ്പും കൂടാതെ അച്ഛന്‍ പിന്നിലേക്ക് മറിഞ്ഞു വീണു. അതെ ശരിക്കും മരിച്ചുവീഴുക തന്നെഎന്റെ ഓര്‍മ്മകള്‍‌ക്ക് വിട; അവ ഇനി എന്റെ മനസ്സിന്റെ അടിത്തട്ടില്‍ വിശ്രമിക്കട്ടെ

പിന്‍‌കുറിപ്പ് :
  1. പ്രായവും രോഗവും വന്ന് കഷ്ടപ്പെടുന്ന ജീവിതം മതി എന്ന് ആഗ്രഹിക്കുന്ന എന്റെ നാട്ടുകാര്‍ ഇപ്പോഴും ആഗ്രഹിക്കുന്നത് എന്റെ അച്ഛന് ലഭിച്ചതുപോലെ സുന്ദരമായ സുഖകരമായ മരണത്തിനാണ്.
  2. അച്ഛന്റെ ഫോട്ടൊ -‘പോസ്റ്റിന്റെ മുന്നിലുള്ളത്’- എടുത്തത് 1960 ന്‍ മുന്‍പ് കണ്ണൂരിലെ ഒരു സ്റ്റുഡിയോവില്‍ നിന്നാണ്.

October 9, 2009

34. കുമാരിയമ്മയുടെ കുഞ്ഞ്




                   കുമാരിയമ്മ മകനെയും കൂട്ടി സ്ക്കൂളിലെ സ്റ്റാഫ് റൂമില്‍ വന്നപ്പോള്‍ അവിടെയിരിക്കുന്നവരെല്ലാം വലുതായി ഒന്നു ഞെട്ടിയെങ്കിലും, ആ ഞട്ടല്‍ പുറത്തു കാണിക്കാതെ എല്ലാവരും കര്‍മ്മനിരതരായി.

                   മുന്നിലെ മേശപ്പുറത്തുള്ള പെന്ന്, പെന്‍സില്‍, പണം ആദിയായവയെല്ലാം ഉടനെ ബേഗില്‍ കയറ്റി. ശേഷം പുസ്തകങ്ങളും ബേഗുകളും ഷെല്‍ഫില്‍ വെച്ച് പൂട്ടിയ ശേഷം എല്ലാവരും സ്വന്തം ഇരിപ്പിടങ്ങളില്‍ സ്ഥാനം‌പിടിച്ചു.
 .
                   അവനെ സ്വീകരിക്കാനായി എല്ലാം പൂര്‍ത്തിയായ നേരത്താണ് ആ മൂന്ന്‌വയസ്സുകാരന്‍ മുറിയില്‍ കടന്നത്. വന്ന ഉടനെ അവന്‍ ആദ്യം കണ്ട ആളില്ലാകസേലയില്‍ കയറി ഇരിപ്പായി. ഉടനെ മേശപ്പുറത്തുള്ള എട്ടാം ക്ലാസ്സിലെ കണക്ക് പുസ്തകം തുറന്ന് പേജുകള്‍ ഓരോന്നായി കീറി ചുരുട്ടി എറിയാന്‍ തുടങ്ങി. പാഠപുസ്തകത്തിലെ പേജുകള്‍ തീര്‍ന്നപ്പോള്‍ അടുത്തുള്ള ടീച്ചിങ്ങ് നോട്ടിലേക്ക് കടന്നു. അതും തീര്‍ന്നപ്പോഴാണ് സമീപത്തുള്ള ബേഗ് അവന്റെ കൊച്ചു കണ്ണില്‍‌പെട്ടത്. ബേഗിന്റെ ഉള്ളിലുള്ളതെല്ലാം പുറത്താക്കി വലിച്ചെറിഞ്ഞു. ഇത്രയൊക്കെ ഈ കൊച്ചുവികൃതി ചെയ്ത് കൂട്ടിയിട്ടും അവന്റെ അമ്മയായ ‘കുമാരിയമ്മ’ എതിര്‍ത്തൊന്നും പറഞ്ഞില്ല.
                     എന്നാല്‍ ഒരാള്‍ പറഞ്ഞു; മൂന്ന് മാസത്തേക്ക് താല്‍ക്കാലികനിയമനം ലഭിച്ച ‘ശകുന്തളടീച്ചര്‍’,
“ഒരു ടീച്ചറുടെ പുസ്തകങ്ങളും ബേഗും നശിപ്പിക്കുന്നത് അവന്റെ അമ്മയായ നിങ്ങള്‍ ഇങ്ങനെ നോക്കിനില്‍ക്കുകയോ? അവനെ ഒന്ന് പിടിച്ചു മാറ്റിക്കൂടെ?”


                   അത്രയും സമയം സ്വന്തം മകന്റെ വികൃതികള്‍ നോക്കി ആസ്വദിക്കുന്ന അമ്മ, മകനെ നോക്കിക്കൊണ്ട് തന്നെ മറുപടി പറഞ്ഞു,
 “അവന്‍ കൊച്ചുകുഞ്ഞല്ലെ; പിന്നെ എതിര്‍ത്താല്‍ അവന് ദേഷ്യം വരും, പിന്നെ ആകെ കുഴപ്പം ആയിരിക്കും” 

‘ബേഗിന്റെയും പുസ്തകത്തിന്റെയും ഉടമ, ഓഫീസില്‍ പോയ ടീച്ചര്‍ തിരിച്ചു വന്നാല്‍ പറയുന്നത് എന്തായിരിക്കും’ എന്ന് ചിന്തിക്കാനുള്ള പ്രായം മകന് ആയിട്ടില്ലെങ്കിലും അവന്റെ അമ്മ ചിന്തിക്കേണ്ടതല്ലെ!
  .
                        നമ്മുടെ സ്ക്കൂളിലെ ഹിന്ദി അദ്ധ്യാപികയാണ് കുമാരിയമ്മ എന്ന ആലപ്പുഴക്കാരി ശ്രീകുമാരിഅമ്മ. സ്വന്തം നാട്ടില്‍ സ്ത്രീധനത്തിനെതിരായി പോരാടുകയും തുടര്‍ന്ന് അടുത്ത ബന്ധുവും കാമുകനുമായ ബസ്‌ഡ്രൈവറെ കല്ല്യാണം കഴിക്കുകയും ചെയ്ത ആദര്‍ശ വനിതയാണ് നമ്മുടെ കഥാപാത്രം. അതിലുണ്ടായ ഒരേയൊരു ചിന്നക്കിളിയാണ് നമ്മുടെ വികൃതി മൂന്നുവയസ്സുകാരന്‍ .
 . 
                      പ്രേമവിവാഹങ്ങളില്‍ ചിലപ്പോള്‍ സംഭവിക്കാറുള്ളതുപോലെ അതിമധുരം അല്പദിവസം കൊണ്ട് കയ്പ്പായി മാറി. പ്രേമിക്കാന്‍ സ്ത്രീധനം ആവശ്യമില്ലെങ്കിലും അത് കല്ല്യാണത്തില്‍ അവസാനിച്ചപ്പോള്‍ അതുവരെ പൂച്ചയെ പോലെ പാല് കുടിച്ചിരുന്ന ‘കണവന്‍ ആയി രൂപാന്തരം പ്രാപിച്ച കാമുകന്‍ ’ പുലിയായി മാറി. രണ്ടുപേരുടെയും വീട്ടുകാര്‍ പറഞ്ഞു; ഇനി നിങ്ങളായി, നിങ്ങളുടെ പാടായി. അപ്പോഴേക്കും സ്ക്കൂള്‍ ടീച്ചര്‍ ജോലി എന്ന അനുഗ്രഹം നേടിയ കുമാരിയമ്മ നേരെ കണ്ണൂരിലെത്തി. സ്ക്കൂളിനു സമീപം വാടകവീട്ടില്‍ ഭര്‍ത്താവും മകനുമൊത്ത് സുഖജീവിതം ആരംഭിച്ചു.

                       ഭാര്യ ഹൈസ്ക്കൂള്‍ ടീച്ചറായപ്പോള്‍ നാട്ടില്‍ ഡ്രൈവറായി ജോലിചെയ്ത ഭര്‍ത്താവ്, ഏതാനും ദിവസം വളരെ നല്ല കുട്ടിയായി, ഒരു ഭാര്യയുടെ ജോലികളിലെ പ്രധാന ഐറ്റമായ അടുക്കളപ്പണിയെല്ലാം ചെയ്തുതീര്‍ത്തു. പിന്നെയങ്ങോട്ട് ഭര്‍ത്താവ് സുഖജീവിതം തേടി പുറത്ത് കടന്നു. ശമ്പളം കിട്ടിയാല്‍ പിന്നെ അത് തീരുന്നതുവരെ അടിപോളി ജീവിതം. ശേഷം ഭാര്യക്ക് അടിയും ഭീഷണിയും തന്നെ. ശമ്പളം വാങ്ങിയ ഉടനെ സ്ഥലംവിട്ട ആള്‍ പലപ്പോഴും അടുത്തമാസം ശമ്പളസമയത്തായിരിക്കും തിരിച്ചെത്തുന്നത്. എങ്കിലും മറുത്തൊന്നും പറയാതെ അവര്‍ ഭര്‍ത്താവിനെ സ്വീകരിക്കും.

                 ഭര്‍ത്താവ് കാരണം ഉണ്ടാവുന്ന നാണക്കേട് കൊണ്ട് ആത്മഹത്യ ചെയ്താലോ എന്ന് കുമാരിയമ്മ ചിലനേരത്ത് ചിന്തിച്ചെങ്കിലും മകനെ ഓര്‍ത്ത് ആ വഴി ഉപേക്ഷിച്ചു. രാത്രിസമയത്ത് മദ്യപിച്ച് അടിയും ബഹളവും ഉണ്ടാക്കുന്ന ഒരു ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചു. എത്ര ഉപദേശം കേട്ടാലും അടുത്തതവണ അദ്ദേഹം വന്നാല്‍ ശ്രീകുമാരിയമ്മ വീടിന്റെ വാതില്‍ മലര്‍ക്കെ തുറന്ന് സ്വാഗതം ചെയ്യും.
           അവര്‍ക്ക് പറയാന്‍ ഒരു വാക്കുണ്ട്;
 “എന്റെ ഭര്‍ത്താവല്ലെ. മകന്‍ വലുതായി ‘അമ്മെ എന്റെ അച്ഛനെവിടെ?’ എന്ന് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയും”
 .
                 ക്ലാസ്സില്‍ ശിഷ്യന്മാര്‍ എന്ത് കാട്ടികൂട്ടിയാലും നമ്മുടെ ഹിന്ദി ഒരിക്കലും മുഖം  കറുപ്പിച്ചിട്ടില്ല. അതുപോലെ അംഗന്‍വാടിയില്‍ പോകുന്നവനാണെങ്കിലും, കുരുത്തകേടില്‍ ഡിഗ്രിയും ഡിപ്ലോമയും നേടിയ മകനെ ടീച്ചര്‍ ഒരിക്കലും എതിര്‍ത്ത് പറഞ്ഞ് നേരെയാക്കാന്‍ ശ്രമിച്ചിട്ടില്ല. ഇത് കാ‍ണുമ്പോള്‍ മറ്റ് അദ്ധ്യാപികമാര്‍ ദേഷ്യംകൊണ്ട് പുകയും.
 .
                      ഒരു ദിവസം ഉച്ചക്ക് സമീപമുള്ള അംഗന്‍വാടിയില്‍ കൂടെപോകാന്‍  കുമാരിയമ്മ എന്നെ വിളിച്ചു. സ്ഥലം കാണാനുള്ള താല്പര്യം കൊണ്ട് ഞാന്‍ ഒന്നിച്ച് പോയി. അമ്മ മകന്റെ കൈ മുറുകെ പിടിച്ചിരിക്കയാണ്. അങ്ങനെ പിടിച്ചില്ലെങ്കില്‍ അവന്‍ ഇടംവലം നോക്കാതെ റോഡിലിറങ്ങി ഓടും എന്നത് ഉറപ്പാണ്. അംഗന്‍വാടിയുടെ മുന്നില്‍ എത്തിയപ്പോള്‍ മകന്‍ അമ്മയെ വട്ടംചുറ്റി പിടിച്ചിരിക്കയാണ്. അകത്തു കടക്കണമെങ്കില്‍ അമ്മയും ഒപ്പം അവിടെയിരിക്കണം. അവന്റെ കരച്ചില്‍ കേട്ട് കൊച്ചുപയ്യന്മാരെല്ലാം പുറത്തുവന്നു. ഇതെല്ലാം നോക്കിനില്‍ക്കുന്ന എന്നോടായി പറഞ്ഞു,
“ഞാന്‍ സ്ക്കൂളില്‍ എത്താന്‍  അല്പം വൈകിയാല്‍ എല്ലവരും എന്നെ കുറ്റം പറയും. എന്നാല്‍ എന്റെ പ്രയാസം ആരെങ്കിലും അറിയുന്നുണ്ടോ?”
.
                     കുട്ടിയുടെ കരച്ചില്‍ കേട്ടപ്പോള്‍ പുറത്തു വന്ന ‘ആയ’ അവനെ ബലമായി പിടിച്ച് അകത്തു കൊണ്ടുപോയി. അതോടെ കരച്ച്ല് ഉച്ഛസ്ഥാനത്തിലെത്തി. ആയയെ പിച്ചുകയും മാന്തുകയും ചെയ്യുന്നുണ്ടെങ്കിലും അവര്‍ക്ക് അതൊന്നും പ്രശ്നമല്ല.


 “ഇനി നമുക്കു പോകാം” അല്പസമയം വെളിയില്‍ നിന്നപ്പോള്‍ ഞാന്‍ പറഞ്ഞു.


 “അതെങ്ങനെയാ ടീച്ചറെ, എന്റെ കൊച്ച് അവിടെ ഇരിക്കുന്നത് ഞാന്‍ ഒന്ന്‌കൂടി നോക്കട്ടെ” ഇതും പറഞ്ഞ് ടീച്ചര്‍ അകത്തു പോയി.


                      അകത്തുപോയ കുമാരിയമ്മ കണ്ടത്, കരച്ചില്‍ മാറി മറ്റുള്ളവരുടെ കൂടെ ഇരിക്കുന്ന മകനെയാണ്. അവര്‍ അടുത്തുപോയി മകനെ തലോടികൊണ്ട് പറഞ്ഞു, 
“മോന്‍ നല്ല കുട്ടിയായി അമ്മ വരുന്നതുവരെ ഇവിടെയിരിക്കണം. അമ്മ വേഗം വരൂം,ട്ടോ”


                       കരച്ചില്‍ മതിയാക്കി ക്ലാസ്സിലെ ദൃശ്യങ്ങളില്‍ മുങ്ങിയ പയ്യന്‍ അമ്മയെ കണ്ടപ്പോള്‍ വീണ്ടും കരയാന്‍ തുടങ്ങി. അമ്മയുടെ സാരിത്തുമ്പ് മുറുകെപിടിച്ചാണ് കരച്ചില്‍. ഇതുകേട്ട ആയ ഓടിവന്ന് അമ്മയില്‍ നിന്നും മകനെ പിടിച്ചുവാങ്ങിയ ശേഷം പറഞ്ഞു,
     “ടീച്ചറെ കാണുമ്പോള്‍ മാത്രമാണ് ഇവന്‍ കരയുന്നത്. ടീച്ചര്‍ പോയാല്‍ കുഴപ്പമൊന്നും ഇല്ല”


                          ഞങ്ങള്‍ പുറത്തിറങ്ങി, റോഡിനു സമീപം എത്തിയപ്പോഴാണ് കുമാരിയമ്മ കൂടെയില്ലെന്ന് എനിക്ക് മനസ്സിലായത്. അവര്‍ അല്പം പിറകിലായി അംഗണ്‍‌വാടി നോക്കി നില്പാണ്. ഞാന്‍ അടുത്തുപോയി പറഞ്ഞു,
“ടീച്ചറെ ബല്ലടിക്കാറായി, വേഗം പോകാം”


“എന്റെ കൊച്ചിനെ ഒന്നുകൂടി കാണണം. അവനോട് റ്റാറ്റ പറയാതെ വന്നത് തെറ്റെല്ലെ. അവന് അമ്മയെപറ്റി എന്ത് തോന്നിക്കാണും”


ടീച്ചര്‍ അംഗന്‍വാടിയുടെ നേരെയും ഞാന്‍ ഹൈസ്ക്കൂളിനു നേരെയും നടന്നു.
.
                      ‘ശ്രീകുമാരിയമ്മയുടെ ജീവിതപരാജയം ഇതുതന്നെ ആയിരിക്കും. ഭര്‍ത്താവിനോടും മകനോടും അമിതമായ സ്നേഹം. അവര്‍ എന്ത് തെറ്റ് ചെയ്താലും ഭാര്യ എന്ന നിലയിലും അമ്മ എന്ന നിലയിലും എതിര്‍ക്കാന്‍ പാടില്ല എന്ന വിശ്വാസം. അവര്‍ സ്നേഹിക്കുന്നവര്‍ (അവരെ സ്നേഹിക്കണമെന്നില്ല) എന്ത് ചെയ്താലും പൊറുക്കണം, സ്നേഹിക്കണം. ഒരു സ്ത്രീ ഇങ്ങനെ ആകാന്‍ പാടുണ്ടോ?’