“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

December 24, 2009

അച്ഛനെ വെറുക്കുന്ന മകന്റെ ലോകം




                            അതുവരെ മുഖത്തുനോക്കി തന്റേടത്തോടെ ഉത്തരം പറഞ്ഞവൻ തല താഴ്ത്തി മിണ്ടാതെ നിന്നു. അടുത്തുപോയി അവന്റെ തല പിടിച്ചുയർത്തിയപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി; അവൻ കരയുകയാണ്. ഇരു കണ്ണിൽനിന്നും ഒഴുകുന്ന കണ്ണുനീർ, തുള്ളികളായി  താഴോട്ടൊഴുകി ഡസ്ക്കിനു മുകളിൽ തുറന്ന്‌വെച്ച അവന്റെ പുസ്തകത്തിൽ പതിക്കുകയാണ്. എന്റെ ചോദ്യത്തിനുള്ള ഉത്തരം അവനിൽനിന്നും ലഭിക്കില്ലെന്ന് മനസ്സിലാക്കിയ ഞാൻ അവനോട് ഇരിക്കാൻ പറഞ്ഞതിനു ശേഷം ബാക്കി ജോലി പൂർത്തിയാക്കാൻ തുടങ്ങി.

                            അവനെന്തിനാണ് കരഞ്ഞത്? കരയാൻ മാത്രം ചോദ്യങ്ങളൊന്നും അവനോട് ഞാൻ ചോദിച്ചില്ലല്ലൊ! കുട്ടികളുടെ ഉത്തരക്കടലാസ് നോക്കി മാർക്കിടുന്നതിനിടയിൽ ഞാൻ അത്‌തന്നെ ആലോചിക്കാൻ തുടങ്ങി. എന്റെ ശ്രദ്ധ പതറിയപ്പോൾ ഉത്തരക്കടലാസുകളെല്ലാം കെട്ടിവെച്ച്, ഒൻപതാം ക്ലാസ്സിലെ ബയോളജി ടെക്സ്റ്റ് എടുത്ത് വായിക്കാൻ തുടങ്ങി.

                             ഹൈസ്ക്കൂൾ അദ്ധ്യാപികയായി ആദ്യനിയമനം ലഭിച്ച സ്ക്കൂളിൽ രണ്ട് ഷിഫ്റ്റ് ആയിട്ടാണ് അദ്ധ്യയനം. ആൺകുട്ടികളും പെൺകുട്ടികളും ചേർന്ന മിക്സഡ് ക്ലാസ്സുകളാണ് എല്ലാം. എനിക്ക് ഡ്യൂട്ടി 12.30ന് ആരംഭിക്കുന്ന ഉച്ചപ്പണിയാണ്. വളരെ അകലെനിന്നും വരുന്ന എനിക്ക്, എട്ട് മണിക്ക് മോർണിങ്ങ് ഷിഫ്റ്റ് ആരംഭിക്കുന്ന പ്രാർത്ഥന ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. പകരം അഞ്ച്മണിക്ക് ദേശീയഗാനം കേട്ട് അറ്റൻഷനായി നിന്നശേഷം സ്ഥലംവിടും.

                             ഒരു സയൻസ് അദ്ധ്യാപിക ആയതിനാൽ കൂടുതൽ സമയവും ലബോറട്ടറിയിലാണ് എന്റെ വാസം. ആവശ്യം വരുമ്പോൾ ഒരു ക്ലാസ്സ്മുറി ആയും നമ്മുടെ ലാബ് രൂപാന്തരപ്പെടും. ഒഴിവ് പിരീഡുകളിൽ എക്സ്ട്രാ വർക്കുകൾ ലഭിക്കുമ്പോൾ വിദ്യാർത്ഥികളോട് സയൻസ് ലാബിൽ നിശബ്ദമായി ഇരുന്ന് പഠിക്കാൻ പറയും. അവരുടെ കൂടെ ഞാനുംഇരുന്ന് എഴുതുകയോ വായിക്കുകയോ ചെയ്യുന്നുണ്ടാവും.

                             അന്ന് ലാബിൽ ഇരുന്ന് പഠിക്കുന്നത് 9th F ലെ വിദ്യാർത്ഥികളാണ്. അവർ നിശബ്ദമായി പഠിക്കുമ്പോൾ ഞാൻ ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ് ഓരോന്നായി നോക്കി മാർക്കിടുകയാണ്. ആ നിശബ്ദമായ അന്തരീക്ഷത്തിൽ ഏതോ ഒരു പയ്യൻ താളംതെറ്റാതെ ഡസ്ക്കിൽ കൊട്ടുകയാണ്. ശ്രദ്ധിച്ചപ്പോൾ കക്ഷി മുൻബഞ്ചിലിരിക്കുന്നവൻ തന്നെ; താളം‌പിടിക്കുന്നത് കാലുകൊണ്ടാണെന്ന് മാത്രം.

അവനെ എഴുന്നേല്പിച്ച ഉടനെ ഞാൻ ചോദിച്ചു,
“നിന്റെ അച്ഛന്റെ ജോലി എന്താണ്”

എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പെട്ടെന്ന് അവൻ മറുപടി പറഞ്ഞു,
“അച്ഛൻ മരിച്ചുപോയി”

ഞാനൊന്ന് ഞെട്ടിയെങ്കിലും ഒരു ഭാവമാറ്റവും ഇല്ലാതെ നിൽക്കുന്ന അവനോട് വീണ്ടും ചോദിച്ചു,
“നിന്നോട് ചോദിച്ചത് അച്ഛന്റെ ജോലിയല്ലെ. അതിന്റെ ഉത്തരം നിനക്ക് പറയാമല്ലോ”

പയ്യൻ ശബ്ദം കുറച്ചുകൂടി ഉയർത്തി അല്പം പരുക്കനായി അതേ വാക്ക് ആവർത്തിക്കുകയാണ്.
“അച്ഛൻ മരിച്ചുപോയി”

വീണ്ടും അതേ വാക്ക് കേട്ടപ്പോൾ എനിക്ക് വാശിയായി. ഞാൻ ദേഷ്യപ്പെട്ടു,
“അതേയ് തന്റെ അച്ഛന്റെ ജോലിയാണ് ഞാൻ ചോദിച്ചത്. മരിക്കുന്നതിനു മുൻപ് എന്തായിരുന്നു തൊഴിൽ ചെയ്തത്? അത് പറഞ്ഞിട്ട് ഇരുന്നാൽ മതി”

                             ഏതാനും മിനുട്ടുകൾ കഴിഞ്ഞ് അവൻ കരയുന്നത് കണ്ടപ്പോൾ ഞാൻ ആകെ വിഷമിച്ചു. എന്റെ ചോദ്യം കുട്ടിയുടെ മനസ്സിൽ ഒരു പോറൽ ഏല്പിച്ചിരിക്കുന്നു. മരിച്ചുപോയ പിതാവിന്റെ ഓർമ്മകൾ കാരണം ആ മകന് ഉണ്ടായ ദുഖമാണ് കണ്ണുനീർ‌തുള്ളികളായി താഴോട്ട് പതിച്ചത്. അത്രക്ക് തീവ്രമായ സ്നേഹം അവർ തമ്മിൽ ഉണ്ടായിരിക്കാം. ക്ലാസ്സിലെ ഒരു തരികിട ആയ അവൻ ഡസ്ക്കിൽ തലചായ്ച്ച് കിടക്കുകയാണ്; കരയുകയായിരിക്കാം. ആലോചിക്കാതെയുള്ള എടുത്തുചാട്ടം വഴി ഉണ്ടായ മനപ്രയാസം ഒഴിവാക്കാനായി, ഞാൻ അങ്ങനെയൊന്ന് നടന്നിട്ടില്ലെന്ന് വിശ്വസിക്കാൻ ശ്രമിച്ചു.

അവന്റെ അച്ഛന്റെ തൊഴിലെന്തിനാണ്, ഞാൻ അറിയുന്നത്?
                             അവനെ വഴക്ക്പറയാൻ തന്നെ. അക്കാലത്ത് എന്റെ മുന്നിൽ ഇരിക്കുന്ന ഭാവി വാഗ്ദാനങ്ങൾ, ക്ലാസ്സിൽ എല്ലാതരത്തിൽ‌പ്പെട്ട വികൃതിയും കാണിക്കന്നവരാണ്. ശബ്ദിക്കാതെ വായിക്കുന്നവർ ചിലപ്പോൾ കൈയോ കാലോ ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കും. അപ്പോൾ അവനെ ശകാരിക്കണം; ‘അച്ഛന്റെ തൊഴിൽ താളം പിട്ക്കലല്ലല്ലോ, പിന്നെ നീയെന്തിനാ വെറുതെ കൊട്ടുന്നത്?’ അങ്ങനെ അടിക്ക് പകരം ഇങ്ങനെയൊരു ശകാരം കൊടുത്താൽ പിന്നെ മര്യാദക്കാരനായി ഇരുന്ന്കൊള്ളും. അതിനുള്ള ആദ്യപടിയാണ് എന്റെ ഈ തൊഴിലന്വേഷണം.   

                              ബല്ലടിച്ചതോടെ ഞാൻ കുട്ടികളെയെല്ലാം പുറത്ത്‌വിട്ട്  സ്റ്റാഫ്‌റൂമിൽ എത്തി സംഭവം പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ടപ്പോൾ നാട്ടുകാരനായ ഡ്രോയിംഗ് മാസ്റ്റർ എന്നോട് പയ്യന്റെ പേര് ചോദിച്ചു,
“പേര് രാജീവൻ സീ, ഒൻപത് എഫ്”

 “അവനെന്താ പറഞ്ഞത് അച്ഛൻ മരിച്ചെന്നോ?”
മാസ്റ്റർ സംശയത്തോടെ ചോദിച്ചപ്പോൾ എനിക്കും സംശയമായി.
“ടീച്ചർ ആ ക്ലാസ്സിലെ രജിസ്റ്റർ എടുത്ത് അവന്റെ ബയോഡാറ്റ ഒന്ന് നോക്കിയാട്ടെ”
ഡ്രോയിംഗ് എന്നോട് പറഞ്ഞത്‌പോലെ 9thF ലെ രജിസ്റ്റർ എടുത്ത് അവന്റെ പേര് ഉച്ചത്തിൽ വായിച്ചു,
“രാജീവൻ സീ. ചന്തക്കാരൻ വീട്, പിന്നെ

“ടീച്ചർ അവന്റെ അമ്മയുടെയും അച്ഛന്റെയും പേര് വായിച്ചാൽ മതി”
ഡ്രായിംഗ് മാസ്റ്റർ പ്രത്യേകം പറയുന്നത് കേട്ട് എല്ലാവരും ശ്രദ്ധിച്ചു.
“അമ്മയുടെ പേര് പ്രസന്ന സീ, അച്ഛൻ,,,അത്,,, ‘മുഹമ്മദ്‌കുഞ്ഞി’, അപ്പോൾപിന്നെ”
ഞാൻ മുഖമുയർത്തി മാഷെ ഒന്ന് നോക്കി.

“അത് തന്നെയാണ് കാര്യം. അവന് അമ്മ മാത്രമാണുള്ളത്. സ്ക്കൂളിൽ ചേർക്കുന്ന സമയത്ത് അയാൾ  അംഗീകരിക്കുന്നില്ലെങ്കിലും മകന്റെ പിതാവിന്റെ പേര് കൂടി ചേർത്ത് പൂരിപ്പിക്കണമല്ലൊ. ഈ സത്യം നാട്ടുകാർക്കും ആ പയ്യനും അറിയാം. അവന്റെ അമ്മ കൂലിവേല ചെയ്ത് മകനെ പോറ്റുകയാണ്”.
“അപ്പോൾ‌പിന്നെ സ്വന്തം അച്ഛൻ മരിച്ചെന്ന് പറഞ്ഞതോ?”
എനിക്കാകെ സംശയമായി.
“അത് ടീച്ചർ ജോലി ചോദിച്ചാൽ അവന് അക്കാര്യം അറിയില്ലല്ലൊ. പിന്നെ വീണ്ടും വീണ്ടും ചോദ്യങ്ങൾ ആവും. ഹിന്ദുവായി വളരുന്ന കുട്ടി, അവനെ ഇല്ലാതാക്കാൻ ശ്രമിച്ച മുസ്ലീമായ അച്ഛന്റെ പേര് പറയാൻ ഒരിക്കലും ഇഷ്ടപ്പെടില്ല. മരിച്ചെന്ന് പറഞ്ഞാലെങ്കിലും ടീച്ചർ ചോദ്യം നിർത്തുമെന്ന് അവന് തോന്നിയിരിക്കാം. അയാളിപ്പോഴും നാട്ടിലെ വലിയ പണക്കാരനായി ജീവിക്കുന്നുണ്ട്. അയാളുടെ വീട്ടുപറമ്പിലെ ഒരു തൊഴിലാളി ആയിരുന്നു അവന്റെ അമ്മ”

                                അപ്പോൾ എനിക്ക് കാര്യം പിടികിട്ടി. അവൻ അമ്മയുടെ മാത്രം മകനാണ്. അച്ഛൻ എന്നത് അവനെ സംബന്ധിച്ചിടത്തോളം വെറുപ്പുണ്ടാക്കുന്ന ഒരു ഘടകമാണ്. മകനെ അംഗീകരിക്കാത്ത അച്ഛനെ, മകനും അംഗീകരിക്കുന്നില്ല എന്നതാണ് സത്യം. അവന്റെയും അമ്മയുടെയും മുന്നിലെ ജീവിതപാതയിൽ ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ട്.

പിൻ‌കുറിപ്പ്:
സ്ക്കൂൾ പ്രവേശനത്തിന് അമ്മയുടെ ജാതി ചേർക്കുന്ന രക്ഷിതാവിന് പ്രാധാന്യം കൊടുക്കുന്ന ആ കാലത്ത് അച്ഛൻ ഒരു പേരിൽ മാത്രം ഒതുങ്ങുകയാണ് പതിവ്.
ഇരുപത്തി അഞ്ച് വർഷം മുൻപ് ലൌ ജിഹാദ് നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്നോ എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. എന്നാൽ ഇവിടെ നമുക്ക് ചുറ്റുമുള്ള ജീവിതമാണ്.

December 13, 2009

പാഠം (1)



      പരീക്ഷാ‘ദിവസം’ മറന്നുപോയവൾ

                 എന്റെ ജീവിതത്തിൽ നിന്ന് ധാരാളം പാഠം ഉൾക്കൊള്ളാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഓരോ പരാജയത്തിന്റെയും മുന്നിൽ പകച്ച് നിൽക്കുമ്പോൾ,  അവയുടെ കാരണങ്ങളെ ആഴത്തിൽ അപഗ്രഥിച്ച്, എന്റെ തെറ്റ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്റെ ചെറിയ(വൻ) വീഴ്ചകൾക്ക് കാരണം എന്റെ തെറ്റാണെന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. അത്തരം ചെറിയ(വൻ)വീഴ്ചകൾ മനസ്സിലാക്കി, ഇനി ഒരു പരാജയം ഉണ്ടാവാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഇത് എന്റെ മാത്രം വിശ്വാസങ്ങളും ചിന്തകളും മാത്രമാണ്. ആവശ്യം വരുന്ന അവസരങ്ങളിൽ എന്റെ ജീവിതത്തിലെ പാഠങ്ങൾ മറ്റുള്ളവരോട് പറയാറുണ്ട്.
           ഞാൻ ആദ്യമായി പരാജയപ്പെട്ടതും ഏറ്റവും അധികം പാഠങ്ങൾ പഠിച്ചതും എന്റെ പ്രീ-ഡിഗ്രി കാലത്താണ്. അങ്ങനെ ഞാൻ ആദ്യമായി തോറ്റപ്പോൾ പഠിച്ച ഒന്നാംപാഠം എഴുതി തുടങ്ങാം.


   ‘അദ്ധ്യാപകരെ കുറ്റം പറയരുത്’


             ‘മാതാ പിതാ ഗുരു ദൈവം’. ഇതിൽ ഗുരുവിനെപറ്റിയാണ് ഇന്നത്തെ പാഠം. ഗുരുനാഥനെ കുറ്റം ‘പറഞ്ഞ്, പറഞ്ഞ്, ഒടുവിൽ അദ്ദേഹം പഠിപ്പിച്ച വിഷയത്തിന്റെ പരീക്ഷ ജീവിതത്തിൽ ഒരിക്കലും എഴുതാൻ കഴിയാതെ വന്ന ഒരു പെൺകുട്ടിയുടെ കഥ.


                പരീക്ഷയുടെ തലേ ദിവസം ഉറക്കമിളച്ച് നന്നായി പഠിച്ചു. രണ്ട് വർഷം കൊണ്ട് പഠിപ്പിച്ചതും പഠിച്ചതും എല്ലാം മനപ്പാഠം. കെമിസ്ട്രി എനിക്ക് ഇഷ്ടവിഷയമാണ്; ഏത് ചോദ്യം വന്നാലും എഴുതാം. പരീക്ഷാദിവസം ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക്, ‘രണ്ട് മണിക്ക് തുടങ്ങുന്ന പരീക്ഷ എഴുതാനായി’, പെന്നും പെൻസിലും ഹാൾട്ടിക്കറ്റും പുസ്തകങ്ങളുമായി കോളേജിലേക്ക് പുറപ്പെട്ടു.
                  ബസിൽ നിന്നും ഇറങ്ങി വിശാലമായ ഗ്രൌണ്ടിലൂടെ നടന്ന് എന്റെ കോളേജിലെത്തി. നോക്കുമ്പോൾ അവിടം ആരവങ്ങളില്ലാതെ, വിദ്യാർത്ഥികളില്ലാതെ, അദ്ധ്യാപകരില്ലാതെ, പരീക്ഷകളില്ലാതെ, ഫയലുകൾ ഡിലീറ്റ് ചെയ്ത കമ്പ്യൂട്ടർ പോലെ ശൂന്യം. ഭാഗ്യം; ഈ ശൂന്യതയിൽ നിൽക്കുന്ന എന്നെക്കാണാൻ അവിടെ ആരും ഉണ്ടായിരുന്നില്ല. ഞാൻ ആശ്ചര്യപ്പെട്ട് നിന്നു; മനസ്സിൽ വലിയ ഭാരത്തോടെ, കുറ്റബോധത്തോടെ; എന്റെ വിധിയെ കുറ്റം പറയാതെ. അങ്ങനെ ഉച്ചവെയിലത്ത് നിൽക്കുമ്പോൾ ആ മാഹാസത്യം അറിയാൻ കഴിഞ്ഞു; ‘ഞാൻ ആ ദിവസം എഴുതാൻ തയ്യാറെടുത്ത് വന്ന ആ പരീക്ഷ ‘ഇന്നലെ കഴിഞ്ഞിരിക്കുന്നു!!!


                പത്താംതരം പാസ്സായപ്പോൾ നാട്ടിൻപുറത്തുകാരിയായ എന്നെ കോളേജിൽ ചേർത്തു. അക്കാലത്ത് SSLC പാസ്സായതും കോളേജില് പഠിക്കുന്നവരുമായ നാട്ടിൻപുറത്തെ അപൂർവ്വം ചിലരിൽ ഒരാളായിരുന്നു ഞാൻ. സഹപാഠികളായ കൂട്ടുകാർ കുറവായത്കൊണ്ട് എന്റെ യാത്രകൾ അധികവും ഏകാന്തമായിരുന്നു. പഠനത്തെപറ്റി ചർച്ച ചെയ്യാനും സംശയങ്ങൾ ചോദിക്കാനും; അയൽ‌വാസികളായി കൂടെ പഠിക്കുന്നവർ ആരും ഇല്ല. സെക്കന്റ് ഗ്രൂപ്പ് (സയൻസ്) വിഷയമായി എടുത്ത് തിയ്യറിയും പ്രാക്റ്റിക്കലുമായി രണ്ട് വര്ഷം കഴിഞ്ഞു. അന്നത്തെ പ്രീ ഡിഗ്രി കാലത്ത് യൂനിവേർസിറ്റി പരിക്ഷകൾ നടന്നത്, പ്രീ ഡിഗ്രി രണ്ടാം വർഷത്തിന്റെ ഒടുവിൽ മാത്രമായിരുന്നു. അങ്ങനെ മാർച്ച് മാസം കഴിഞ്ഞ് പരീക്ഷകൾ ഓരോന്നായി നടക്കുന്നതിനിടയിൽ ഏതാനും ചില പരീക്ഷകൾക്ക്, ഹാൾടിക്കറ്റിൽ നല്കിയ ദിവസങ്ങളിൽ നിന്നും ചെറിയ മാറ്റങ്ങൾ വന്നു. അങ്ങനെ മാറിയ തീയതികൾ പരീക്ഷാഹാളിൽ വെച്ച് നോട്ടീസ് വായിക്കുമ്പോൾതന്നെ, ഞാൻ ഹാൾടിക്കറ്റിൽ കൃത്യമായി എഴുതിവെച്ചു.


                  അവിടെയാണ് എനിക്ക് തെറ്റ് പറ്റിയത്. കെമിസ്ട്രി സെക്കന്റ് പേപ്പർ പരീക്ഷാ തീയ്യതി എഴുതിയത് മാറി. ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് പകരം ഞാൻ എഴുതിയത് ശനിയാഴ്ച. അതെ, ഞാൻ പരീക്ഷ എഴുതാൻ കോളേജിൽ എത്തിയത് ശനിയാഴ്ച നട്ടുച്ച സമയത്ത്. പ്രാക്റ്റിക്കൽ അടക്കം എല്ലാ പരീക്ഷകളും കഴിഞ്ഞ് ഒടുവിലായിരുന്നു ഈ മാറ്റിവെക്കപ്പെട്ട പരീക്ഷകൾ നടന്നത്. എന്റെ ശ്രദ്ധക്കുറവ് കാരണം അങ്ങനെ ഒരു പരീക്ഷ എഴുതാന് കഴിഞ്ഞില്ല. എനിക്ക് തെറ്റ്പറ്റും എന്ന് ഞാൻ അതിനുമുൻപ് വിശ്വസിച്ചിരുന്നില്ല.


                     ഇന്നത്തെ കാലത്ത് എഴുതാത്ത വിഷയം പിന്നീട് എഴുതി ഇംപ്രൂവ്ചെയ്യാം ; സേ-പരീക്ഷ എഴുതി പാസ്സവാം. എന്നാൽ സംഭവം നടക്കുന്നത്, അങ്ങനെയൊരു സംവിധാനം ഇല്ലാത്ത കാലത്താണ്. അപ്പോൾ പിന്നെ തോൽക്കുകയാണ് എന്റെ ഗതി. റിസൽട്ട് വന്നപ്പോൾ ഞാൻ തോറ്റിരിക്കുന്നു; അത് കെമിസ്ട്രിയിലായിരുന്നില്ല എന്ന് മാത്രം. ഒരു പേപ്പർ എഴുതാത്ത കെമിസ്ട്രിയിൽ ഞാൻ പാസ്സായപ്പോൾ, തോറ്റത് എന്റെ സ്ഥിരം തലവേദനയായ ഇംഗ്ലീഷിൽ. പ്രക്റ്റിക്കലിന്റെയും തീയ്യറി ഒരു പേപ്പറിന്റെയും മാർക്ക് കൊണ്ട്തന്നെ കെമിസ്ട്രിയിൽ നല്ലൊരു മാർക്ക് വാങ്ങി ഞാൻ പാസ്സായിട്ടുണ്ട്. അങ്ങനെ ഒരു അദ്ധ്യാപകൻ പഠിപ്പിച്ച കെമിസ്ട്രി പാഠങ്ങളിലെ പരീക്ഷ പിന്നീട് ഒരിക്കലും എനിക്ക് എഴുതാൻ കഴിഞ്ഞില്ല.


                      ഈ അമളിക്ക് പിന്നിലെ തെറ്റുകാരി ഞാൻ തന്നെയാണ്. പ്രീ ഡിഗ്രിക്ക് പഠിക്കുന്ന എനിക്ക്, ഏറ്റവും പ്രീയപ്പെട്ട ഒരു ശാസ്ത്രവിഷയമാണ് കെമിസ്ട്രി. വിഷയം നല്ലതാണെങ്കിലും അതില് നല്ല മാര്ക്ക് ലഭിക്കാറുണ്ടെങ്കിലും അതിന്റെ ഒരു ഭാഗം പഠിപ്പിക്കുന്ന അദ്ധ്യാപകനോട് എനിക്ക് വെറുപ്പാണ്; എനിക്ക് മാത്രമല്ല പലർക്കും. ഏതാനും ചില വിദ്യാർത്ഥികളോട് മാത്രമായി അദ്ധ്യാപകൻ കാണിക്കുന്ന അമിത താല്പര്യമാണ് ഈ വെറുപ്പിന് കാരണം. അദ്ദേഹത്തെകുറിച്ച് ആരോപണങ്ങൾ പറയുന്ന കൂട്ടത്തിൽ ഞാനും പ്രധാന പങ്ക് വഹിച്ചിരുന്നു. ആ തെറ്റുകൾ ഒരു വലിയ ശിക്ഷയായി എന്റെ തലയിൽ പതിച്ചു എന്ന് പറയാം.


                     ഒരു അദ്ധ്യാപിക ആയി മാറി, എന്റെ സ്ക്കൂളിൽ ക്ലാസ്സ് പരീക്ഷകൾ നടത്താനുള്ള ചുമതല എനിക്ക് ആയപ്പോൾ ഇതുപോലെ പരീക്ഷക്ക് സമയം മാറി വന്ന കുട്ടികൾ ഉണ്ടായിരുന്നു. അവർക്ക് തെറ്റ്പറ്റിയതാണെന്ന് ചോദ്യം ചെയ്യലിലൂടെ മനസ്സിലാക്കിയ ഞാൻ അവരെ പ്രത്യേകമായി ഇരുത്തി പരീക്ഷ എഴുതിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ‘ദിവസം മാറിയതിനാൽ പരീക്ഷ എഴുതാൻ കഴിയാതെവന്ന ഒരു പെൺകുട്ടിയുടെ ഓർമ്മ’ മനസ്സിൽ ഒളിഞ്ഞിരിപ്പുണ്ട് എന്ന് ഞാൻ തിരിച്ചറിയുന്നു.


                പിന്നീട് ഒരിക്കലും ഞാൻ എന്റെ അദ്ധ്യാപകരെ മാത്രമല്ല, എനിക്ക് വേണ്ടപ്പെട്ട ആരെയും കുറ്റപ്പെടുത്തി സംസാരിക്കാറില്ല. എന്റെ മക്കളോടും വിദ്യാർത്ഥികളോടും അവശ്യസന്ദർഭങ്ങളിൽ ഞാൻ നൽകുന്ന ഉപദേശങ്ങളിൽ ഒന്നു മാത്രമാണിത്.


                  ‘ഒരു വിഷയം പഠിക്കുമ്പോൾ ആ വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകനെ ഒരിക്കലും കുറ്റം പറയരുത്. അദ്ധ്യാപകനെ ഇഷ്ടപ്പെട്ടാൽ അവർ പഠിപ്പിക്കുന്ന വിഷയം എളുപ്പത്തിൽ പഠിക്കാൻ കഴിയും’.

November 21, 2009

സ്ക്കൂള്‍ അടക്കുമ്പോള്‍




                            സ്ക്കൂള്‍ അടക്കുന്ന കാര്യമാണ് ഇവിടെ പറയുന്നത്. എന്ന് വെച്ചാല്‍, കുട്ടികളുടെ കുറവ് കാരണം സ്ഥിരമായി അടച്ചുപൂട്ടുന്ന കാര്യമല്ല; രാവിലെ തുറന്ന ‘സ്ക്കൂളിന്റെ വാതില്‍‘ വൈകുന്നേരം അടക്കുന്നതിനെ പറ്റിയാണ് നമ്മുടെ ഇന്നത്തെ ചിന്താവിഷയം. സ്ക്കൂള്‍ അടക്കേണ്ടത് എങ്ങനെയാണെന്ന കാര്യത്തില്‍ ഇപ്പോള്‍ സര്‍ക്കാരിന് സംശയം തുടങ്ങിയിരിക്കയാണ്. നമ്മുടെ കേന്ദ്രം പറയുന്നു,... ‘പുറത്തേക്ക് തുറന്ന വാതില്‍ അകത്തോട്ട് തള്ളിയടക്കണം’ എന്ന്. അപ്പോള്‍ നമ്മള്‍ മലയാളികള്‍ പറയുന്നു,... ‘അകത്തേക്ക് തുറന്ന വാതില്‍ പുറത്തേക്ക് വലിച്ചടക്കണം’ എന്ന്. തച്ചുശാസ്ത്രവിധിപ്രകാരം ആയിരിക്കാം, ‘മലയാളിഭവനങ്ങളുടെയും സ്ഥാപനങ്ങളുടെയും പുറം‌വാതിലുകളെല്ലാംതന്നെ അകത്തോട്ട് തുറക്കുന്നവയാണ്’. അകത്തുള്ള വാതിലെല്ലാം അടിച്ച്പൊളിച്ച് പുറത്താക്കിയ ശേഷം പഠിപ്പിച്ചാല്‍ മതിയെന്ന് വിധിക്കുന്നത് കോടതിയാണ്.

                           ഈ കോടതി കാരണം അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ മര്യാദക്കൊന്ന് പെരുമാറാന്‍ പറ്റാതായി. അദ്ധ്യാപകര്‍ക്ക് നേരെ, ഇപ്പോള്‍ ഭീഷണി വരുന്നത് കോടതി ഉത്തരവായിട്ടാണ്. 
‘സ്ക്കൂളിലെത്തിയാല്‍ വിദ്യാര്‍ത്ഥികളെ മഴയും വെയിലും കൊള്ളാന്‍ അനുവദിക്കരുത്.
കൂടുതല്‍ സമയം പഠിപ്പിക്കരുത്.
പ്രത്യേക വാഹനത്തില്‍ പ്രത്യേക സീറ്റിലിരുത്തി സ്ക്കൂളിലും വീട്ടിലും എത്തിക്കണം. പുസ്തകഭാരം കുട്ടികള്‍ ചുമക്കാന്‍ പാടില്ല.
പരീക്ഷകള്‍ പാടില്ല.
ഹോം വര്‍ക്ക് (ഗൃഹപാഠം) പാടില്ല. (അത് ഉണ്ടെങ്കില്‍‌തന്നെ കുട്ടികളെകൊണ്ട് ചെയ്യിക്കരുത്)
ഒരിക്കലും അടിക്കാനോ ശാസിക്കാനോ പാടില്ല.
വിശന്നിരിക്കാന്‍ പാടില്ല.
അസംബ്ലി നടക്കുമ്പോള്‍ വെയിലുണ്ടെങ്കില്‍ കുടപിടിച്ച് കൊടുക്കണം.
ഓടിക്കാനോ ചാടിക്കാനോ പാടില്ല.
വെള്ളത്തില്‍ ഇറക്കാന്‍ പാടില്ല. (വിദ്യാര്‍ത്ഥികളെ വെള്ളത്തിലിറക്കാതെ നീന്താന്‍ പഠിപ്പിക്കണം)
                     
                         സാധാരണ ദേഷ്യം വന്നാല്‍ ടീച്ചേര്‍സ് കൈത്തരിപ്പ് മാറ്റിയത്, കൂട്ടത്തില്‍ പാവത്തെ പിടിച്ച് തല്ലിയിട്ടും ചെവിക്ക് പിടിച്ചിട്ടും ആയിരുന്നു. ഈ കോടതി കാരണം ആ അവകാശമാണ് ഇപ്പോള്‍ നഷ്ടമായത്.

                        ഇനി കാര്യത്തിലേക്ക് കടക്കാം. നമ്മുടെ സ്ക്കൂള്‍ രാവിലെ അശ്രദ്ധയോടെ തുറന്നാലും വൈകുന്നേരം അടക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. ഓരോ ക്ലാസ്മുറിയിലും കയറി ‘ഒന്ന് നോക്കിയിട്ടു വേണം വാതില്‍ വലിച്ചടക്കാന്‍ . എല്ലാ കാര്യവും വളരെ ശ്രദ്ധിച്ചാലും ഒരു ദിവസത്തെ ചെറിയ അശ്രദ്ധ ചിലപ്പോള്‍ വലിയ ദുരന്തത്തിന് ഇടയാക്കാം. വലിയ പ്രശ്നങ്ങള്‍ ഉണ്ടായില്ലെങ്കിലും ചില സംഭവങ്ങള്‍ മാത്രം ഇവിടെ പറയാം.

(1)   ക്ലാസ്സ് മുറികള്‍ ഓരോന്നായി അടക്കാന്‍ പോയ പ്യൂണ്‍ ഒന്‍പതാം ക്ലാസ്സില്‍ ഒളിച്ചിരിക്കുന്ന ഒരു പെണ്‍‌കുട്ടിയെയും ഒരു ആണ്‍കുട്ടിയെയും ഹെഡ്‌മാസ്റ്റരുടെ മുന്നില്‍ ഹാജരാക്കുന്നു. മാസ്റ്റര്‍ അവരെ നന്നായി ഒന്നു നോക്കി. ആണ്‍‌കുട്ടി ആകെ പരിഭ്രമിച്ചിരിക്കുന്നു; പെണ്‍‌കുട്ടിക്ക് ഒരു ചമ്മലും ഇല്ല. അവളെ ഭീഷണിപ്പെടുത്തിയിട്ടും ഒരക്ഷരം പറയുന്നില്ല. എന്നാല്‍ ആണ്‍‌കുട്ടി പേടിച്ച് വിറച്ച് പറയുന്നു,
“സാര്‍ ഇവള്‍ എന്നോട് ക്ലാസ്സിലെ എല്ലാവരും പോയാല്‍ അവിടെ ഇരിക്കണം എന്ന് പറഞ്ഞു, അവള്‍ക്കെന്തോ പറയാനുണ്ട് പോലും”
“എന്നിട്ട് വല്ലതും പറഞ്ഞോ?” ഹെഡ് ചൂരല്‍ വീശി ചോദിച്ചു.
“അവള്‍ എന്തൊക്കെയോ ചെയ്യാന്‍ പറയ്ന്ന് അപ്പോഴേക്കും വാതിലടക്കാന്‍ ആള് വന്നു. സാര്‍ ഞാനൊന്നും ചെയ്തില്ല”
                           നല്ല വളര്‍ച്ചയുള്ളവനാണെങ്കിലും അവന് ബുദ്ധി വികാസം പ്രാപിച്ചിട്ടില്ല. വളരെ നേരത്തെ ചോദ്യം ചെയ്യലിനു ശേഷം രണ്ട്‌പേരെയും ഭീഷണിപ്പെടുത്തി വിട്ടു. ‘ഇവിടെ പെണ്‍കുട്ടി ഏതോ സിനിമയോ സീരിയലോ കണ്ടത് സഹപാഠികളെല്ലാം പോയ നേരത്ത് പരീക്ഷിക്കുകയാണ്’.

(2)     ഒരു കാലത്ത് എന്റെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ഒരു അദ്ധ്യാപകന്റെ നിയന്ത്രണത്തില്‍, വിദ്യാര്‍ത്ഥികള്‍ പച്ചക്കറികൃഷി നടത്തിയിരുന്നു.  അതിന്റെ പരിചരണം മുഴുവന്‍ ബയോളജി ടീച്ചറായ ഞാനും ചില വിദ്യാര്‍ത്ഥികളും ആയിരുന്നു. ആ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ എന്റെ മകളാണ്. സ്വന്തം മക്കളുടെ കൂടെ ടീച്ചറുടെ മകളെയും പച്ചക്കറി നടാനും വെള്ളം ഒഴിക്കാനും അയക്കുന്നത്‌കൊണ്ട് ആയിരിക്കാം, രക്ഷിതാക്കള്‍ക്കൊന്നും പരാതി ഉണ്ടായില്ല. ഒഴിവ് സമയത്തും ക്ലാസ് കഴിഞ്ഞ് വൈകുന്നേരവും, കുട്ടികളും ഞാനും ചേര്‍ന്ന് പച്ചക്കറി തോട്ടത്തില്‍ കയ്പ്പക്ക(പാവക്ക) പൊതിയുകയോ ചീരയിലെ പുഴുക്കളെ നശിപ്പിക്കുകയോ ചെയ്യുന്നുണ്ടാവും.
                        ഒരു ദിവസം പച്ചക്കറിതോട്ടത്തില്‍ ചുറ്റിക്കറങ്ങി സമയം പോയത് അറിഞ്ഞില്ല. അഞ്ച്മണി ആയപ്പോള്‍ വീട്ടിലേക്ക് പോകാനായി കുട്ടികള്‍ തൊട്ടടുത്ത ക്ലാസ്സില്‍‌പോയി പുസ്തകബാഗ് എടുത്ത് വന്നു. ‘അവരുടെ ക്ലാസ്സ് മുറികള്‍ ഓലമേഞ്ഞ താല്‍ക്കാലിക ഷെഡ്ഡാണ്’. അതിനു പിറകിലായി മുന്നില്‍നിന്നും കാണാത്ത ഇടത്താണ് നമ്മുടെ പച്ചക്കറി തോട്ടം. ഞാനും കുട്ടികളും (എല്ലാവരും പെണ്‍‌കുട്ടികളാണ്; ആ കൂട്ടത്തില്‍ മകളും ഉണ്ട്) ക്ലാസ്സുകള്‍ക്കിടയിലൂടെ നടന്ന് മുന്നിലുള്ള സ്റ്റാഫ്‌റൂമിനു മുന്നില്‍ എത്തി. ഒരു നിമിഷം കുട്ടികള്‍ എല്ലാവരും ഒന്നിച്ച് പറഞ്ഞു,
“അല്ല ടീച്ചറെ സ്കൂള്‍ പൂട്ടി എല്ലാവരും പോയല്ലൊ; ടീച്ചറുടെ ബാഗ് എടുക്കെണ്ടെ?”
പറഞ്ഞത് ശരിയാണ്; ടീച്ചറും ആറ് കുട്ടികളും നില്‍ക്കുന്നത് അടഞ്ഞ വാതിലുകളുടെ മുന്നിലാണ്. ഓഫീസ്, സ്റ്റാഫ്റൂം, ലാബ്, ലൈബ്രറി, ക്ലാസ്മുറികള്‍ തുടങ്ങിയവയെല്ലാം അടച്ചുപൂട്ടി ഹെഡ്‌മിസ്ട്രസ്സ് അടക്കം എല്ലാവരും സ്ഥലം വിട്ടിരിക്കുന്നു. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ എല്ലാവരും ചേര്‍ന്ന് കൂട്ടച്ചിരിയായി.
“ടീച്ചര്‍ക്ക് ബസ്സിന് പോകാന്‍ പൈസ വേണ്ടെ?; ടീച്ചര്‍ക്കും മകള്‍ക്കും ഇന്ന് എന്റെ വീട്ടില്‍ താമസിക്കാം, ഏറ്റവും അടുത്ത് എന്റെ വീടാണ്”
                         എട്ടാം ക്ലാസ്സുകാരിയുടെ കമന്റ് കേട്ടപ്പോഴാണ് സംഭവത്തിന്റെ ഗൌരവം മനസ്സിലായത്. മൊബൈല്‍ ഫോണ്‍ പോയിട്ട് ഒരു ലാന്റ്ഫോണ്‍‌പോലും സ്ക്കൂളിന് സമീപം കടന്ന് വരാത്ത കാലമാണ്. മകളുടെ ഉപകരണപ്പെട്ടിക്കുള്ളില്‍ അഞ്ച് രൂപയുള്ളതുകൊണ്ട് വീട്ടിലേക്കുള്ള മിനിമം ചാര്‍ജ്ജും അവളുടെ കണ്‍സെഷന്‍ ചാര്‍ജ്ജ് 25 പൈസയും ബസ്സില്‍ കൊടുത്ത് വീടെത്താന്‍ കഴിഞ്ഞു. ശിഷ്യകള്‍ എല്ലാവരും സമീപവാസിനികള്‍ ആയതിനാല്‍ അവര്‍ നടന്ന് വീട്ടില്‍ പോകുന്നവരാണ്. ജോലി കിട്ടിയതിനു ശേഷം ആദ്യമായിട്ടാണ് സ്ക്കൂളില്‍ നിന്ന് രണ്ട് കൈയും വീശി വീട്ടില്‍ വന്നുകയറിയത്.  
                        അഞ്ച്മണിക്ക് മുന്‍പ് സ്ക്കൂള്‍ അടച്ച കാര്യം ചോദ്യം ചെയ്ത് അടുത്തസ്റ്റാഫ് മീറ്റിംഗ്  അടിച്ചുപൊളിച്ചു.

(3)   ഒരു മാര്‍ച്ച് മാസം ആദ്യത്തെ ആഴ്ച. SSLC പരീക്ഷ എന്ന ഭീകരനെ അദ്ധ്യാപകരെല്ലാം ചേര്‍ന്ന് വിദ്യാര്‍ത്ഥികളുടെ തലയില്‍ കയറ്റിവിട്ടിരിക്കയാണ്. ഏതെല്ലാം വിഷയം ഏതൊക്കെ സമയത്ത് പഠിക്കണം എന്ന ചിന്തയാണ് കുട്ടികള്‍ക്ക്. നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വൈകുന്നേരം വീട്ടില്‍ പോകണമെന്ന ചിന്ത തീരെയില്ല. നമ്മുടെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിക്കുന്നത് മിക്കവാറും പാവപ്പെട്ടവരുടെ മക്കളാണ്. വീട്ടില്‍ പോയാല്‍ പുസ്തകം തുറക്കാന്‍‌പോലും കഴിയില്ല എന്നാണ് അവര്‍ പറയുന്നത്. വൈകുന്നേരം അഞ്ച് മണിവരെയാണ് പഠനസമയം എങ്കിലും ചിലപ്പോള്‍ അഞ്ചരയും ആറും വരെ ആവും.


                        ഒരു ദിവസം നാല് മണിക്ക് ക്ലാസ്സില്‍ നന്നായി പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികള്‍ക്ക് എന്റെ കൈവശം ഉള്ള ഒരു SSLC റാങ്ക്ഫയല്‍ കൊടുത്തു. അതും എടുത്ത് അവര്‍ മൂവരും കെട്ടിടത്തിനു പിന്നിലുള്ള വാതില്‍ ഇല്ലാത്ത  തുറന്ന ക്ലാസ്സ്മുറിയിലേക്ക് പഠിക്കാന്‍ പോയി. പോകുമ്പോള്‍ ഞാന്‍ ഒരു നിര്‍ദ്ദേശം കൊടുത്തു
“ഞാന്‍ വരുന്നതുവരെ അവിടെയിരുന്ന് പഠിക്കണം”
                              സമയം അഞ്ച് മണി കഴിഞ്ഞപ്പോള്‍ കുട്ടികള്‍ കൂട്ടമായി സ്ഥലംവിട്ടു. സ്ക്കൂള്‍ അടച്ചതോടെ ഒപ്പം അദ്ധ്യാപകരും കൂട്ടമായി പുറത്തിറങ്ങി. പത്ത് മിനുട്ട് നടന്ന് റോഡിലെത്തിയിട്ട് ബസ് കയറണം. അങ്ങനെ പൊങ്ങച്ചം പറഞ്ഞ് അദ്ധ്യാപികമാര്‍ നടക്കവേ, ഹൈവേയില്‍ എത്താറായപ്പോള്‍ എന്റെ തലയിലെ മെമ്മറിയില്‍ നിന്നും പെട്ടെന്ന് ഒരു ഫയല്‍ പുറത്ത്ചാടി.
‘ഞാന്‍ റാങ്ക്ഫയല്‍ കൊടുത്ത് പിന്നിലെ ക്ലാസ്സില്‍ ഇരുത്തിയ പെണ്‍കുട്ടികള്, റാങ്ക്ഫയല്‍ തിരിച്ചുതരാതെ അവര്‍ സ്ക്കൂള്‍വിട്ട് പോവാനിടയില്ല’.
                        ഹൈസ്പീഡില്‍ സ്കൂളിലേക്ക് തിരിച്ചടിച്ച ഞാന്‍ ഗെയിറ്റില്ലാത്ത ആ സ്ക്കൂള്‍ കോമ്പൌണ്ടില്‍ കടന്ന് പിന്നിലെ ക്ലാസ്സില്‍ എത്തിയപ്പോള്‍ കണ്ടു; ‘പരിസരം മറന്ന് മൂന്ന് വിദ്യാര്‍ത്ഥിനികളും പുസ്തകവായനയില്‍ മുങ്ങിയിരിക്കുന്നു’. എന്നെ കണ്ട ഉടനെ ഒരു കുട്ടി പറഞ്ഞു,
“ടീച്ചര്‍ ഇത്ര വേഗം വന്നോ, ഇനിയും ധാരാളം പഠിക്കാനുണ്ട്”
അവരെയും കൂട്ടി തിരിച്ച്പോകുമ്പോള്‍ ഞാന്‍ ഓര്‍ത്തു, “ഞാന്‍ ഇവരെ ഓര്‍ത്തില്ലെങ്കില്‍

(4)   ഏറെക്കാലം ജന്തുസസ്യജാലത്തെ പഠിപ്പിച്ച ഞാന്‍ ഹെഡ്‌മിസ്ട്രസായി രൂപാന്തരപ്പെട്ട് സ്വന്തം ജില്ലയില്‍ തന്നെയുള്ള പുതിയ സ്ക്കൂളില്‍ എത്തിചേര്‍ന്നു. ഗ്രാമപ്രദേശത്തുള്ള, ജില്ലയില്‍ വിജയശതമാനം ഏറ്റവും ‘പിന്നിലായ സ്ക്കൂളായതുകൊണ്ട്’ മാത്രം അറിയപ്പെടുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയം. സ്ക്കൂള്‍ ഭരിക്കാനറിയാത്ത എന്നെ സഹായിക്കാന്‍ അദ്ധ്യാപകരില്‍ ഏതാനും ചിലര്‍ മാത്രം.
                                അവിടെ രണ്ട് നില കെട്ടിടത്തില്‍ 18 ക്ലാസ് മുറികള്‍ ഉണ്ട്. അതില്‍ അപ്‌സ്റ്റേയറില്‍ ഉള്ള 8 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് താഴോട്ടിറങ്ങാന്‍ വീതി കൂടിയ വളഞ്ഞ ഒരു സ്റ്റേയര്‍‌കേയ്സ് മാത്രം. ഈ ചുറ്റുകോണി അവസാനിക്കുന്നിടത്ത് താഴെ വലിയ ഇരുമ്പ് ഗ്രില്ല് താഴിട്ട് പൂട്ടും. പൂട്ട്തുറന്നാല്‍ മാത്രമെ മുകളിലത്തെ ക്ലാസ്സ് മുറികളില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളു. വൈകുന്നേരം കുട്ടികളെല്ലാം പോയിക്കഴിഞ്ഞാല്‍ ഗ്രില്ല്‌സ് അടച്ച് താഴിട്ട് പൂട്ടും. എല്ലാകുട്ടികളും താഴെയിറങ്ങി എന്ന് ഉറപ്പാക്കിയ ശേഷം ഇങ്ങനെ അടച്ച് പൂട്ടുന്നത് അദ്ധ്യാപകരോ പ്യൂണോ ആയിരിക്കും. അഞ്ച് മണി കഴിഞ്ഞ് ഏറ്റവും ഒടുവില്‍ പുറത്ത് പോകുമ്പോള്‍ ഞാന്‍ മറ്റു ക്ലാസ്മുറികളെല്ലാം അടച്ചു എന്ന് ഉറപ്പാക്കിയ ശേഷം ഗേറ്റ് കടന്ന് റോഡിലിറങ്ങും. തുടര്‍ന്ന് പ്യൂണ്‍ ഗേറ്റ് അടക്കും. (ഗേറ്റിനു മുന്നില്‍തന്നെയുള്ള റോഡില്‍ നിന്നാല്‍ ബസ്‌സ്റ്റാന്റിലേക്ക് പോകുന്ന ബസ്‌ കിട്ടും)
                             ഒരു ദിവസം സമയം അഞ്ച് മണി കഴിഞ്ഞ് ഇരുപത് മിന്ട്ട്. ക്ലാസ്‌മുറികളും സ്റ്റേയര്‍‌കേയ്സിനു മുന്നിലെ ഗ്രില്ല്‌സും ഓഫീസും അടച്ചശേഷം ഞങ്ങള്‍ ഓഫീസ്‌സ്റ്റാഫും രണ്ട് അദ്ധ്യാപകരും ഒന്നിച്ച് പുറത്തിറങ്ങി സ്ക്കൂള്‍ഗേയിറ്റിനു നേരെ നടന്നു. ഗെയ്റ്റിനു സമീപം എത്താറായപ്പോള്‍ എല്ലാവരും കേള്‍ക്കെ ഒരു പിന്‍‌വിളി,
“ടീച്ചറേ ഞാനിവിടെയാ‍
ഞങ്ങളെല്ലവരും ഒന്നിച്ച് തിരിഞ്ഞ് നോക്കുമ്പോള്‍ അപ്‌സ്റ്റെയറിലെ വരാന്തയില്‍ നിന്നും ഒരു പയ്യന്‍ രണ്ട് കൈയും ഉയര്‍ത്തി വിളിച്ച് കൂവുകയാണ്. 
                      മുകളിലുള്ള എല്ലാ ക്ലാസ്സും നോക്കി ഉറപ്പ് വരുത്തിയിട്ടാണ് താഴോട്ട് ഇറ്ങ്ങേണ്ട വാതില്‍ അടച്ചത്. എന്നിട്ടും ഒരുത്തന്‍ ,  ക്ലാസില്‍‌വെച്ച് ഉറങ്ങിപ്പോയതായിരിക്കാം.  
                     അവനെ തുറന്ന് വിടാനായി തിരിച്ച് നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു,
 ‘ആ വിദ്യാര്‍ത്ഥി ഉണര്‍ന്നത് ഞങ്ങളെല്ലാവരും പോയതിനു ശേഷമാണെങ്കില്‍; പുറത്ത് വരാന്‍ കഴിയാത്ത അവന്‍ താഴോട്ട് ചാടുകയോ നാട്ടുകാരെ കൂവി വിളിച്ച് വരുത്തുകയോ ചെയ്യും. രണ്ടായാലും പിറ്റേന്ന് സ്ക്കൂള്‍ ഇവിടെ ഉണ്ടാകുമോ? ഇവിടെ വരുന്ന അദ്ധ്യാപകരെയെല്ലാം നാട്ടുകാര്‍ ശരിയാക്കും, അപ്പോള്‍പിന്നെ ഹെഡ്ടീച്ചര്‍ എന്ന നിലയില്‍ എന്റെ കാര്യം???’
.
പിന്‍‌കുറിപ്പ്: പല കാലങ്ങളില്‍ പല സ്ഥലങ്ങളിലായി നടന്നിരുന്ന സംഭവങ്ങളാണ് ഇവിടെ അവതരിപ്പിച്ചത്.