“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

January 1, 2015

അരങ്ങത്തുനിന്നും അടുക്കളയിലേക്ക്

 

          വർഷം1981, സമയം ഉച്ചകഴിഞ്ഞ് 2 മണി, സ്ഥലം കണ്ണൂർ ജില്ലയുടെ വടക്കെയറ്റത്തെ ഒരു ഗ്രാമം, രംഗം ഹൈ സ്ക്കൂളിലെ പത്താം‌തരം ജീവശാസ്ത്രക്ലാസ്സ്, അദ്ധ്യായം പ്രത്യുല്പാദനം, പഠിപ്പിക്കുന്നത് ഏതാനും മാസം‌മുൻപ് ജീവശാസ്ത്രം അദ്ധ്യാപികയായി നിയമനം കിട്ടിയ ഞാൻ,,,,                   
                ആൺ‌കുട്ടികളും പെൺ‌കുട്ടികളും ചേർന്ന ക്ലാസ്സിൽ പതിവിൽ‌കവിഞ്ഞ ഗൌരവത്തോടെ ക്ലാസ്സ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് രണ്ടാം നിരയിൽ ഇരിക്കുന്ന ഒരു പെൺകുട്ടി ഉറക്കം‌തൂങ്ങുന്നതായി കണ്ടത്. മറ്റു വിദ്യാർത്ഥികളെല്ലാം ക്ലാസ്സിൽ വളരെ ശ്രദ്ധിക്കുമ്പോൾ നന്നായി പഠിക്കുന്ന ഈ പെൺകുട്ടിക്കെന്ത് പറ്റി? പുതിയ ടീച്ചറായതിനാൽ കുട്ടികളെ കൂടുതലായി പരിചയപ്പെടാത്ത ഞാൻ അവളെ എഴുന്നേല്പിച്ച് നിർത്തിയിട്ട് ചോദിച്ചു,
“രാത്രി ഉറക്കമിളച്ച് പഠിച്ചിട്ടാണോ ക്ലാസ്സിലിരുന്ന് ഉറങ്ങുന്നത്?”
എന്റെ ചോദ്യം കേട്ട് അവളാകെ ഞെട്ടി,,, മറുപടി പറയാതെ തല താഴ്ത്തിനിൽക്കുന്ന അവൾ ആനിമിഷം കരച്ചിലിന്റെ വക്കിനോളമെത്തി. അപ്പോൾ തൊട്ടപ്പുറത്ത് ഇരിക്കുന്ന പെൺകുട്ടി ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞു,
“ടീച്ചറെ അവളുടെ കല്ല്യാണം കഴിഞ്ഞതാ,,,”
                     ആ നേരത്ത് ഞെട്ടിയത് ഞാനാണ്. പത്താം തരത്തിൽ പഠിക്കുന്ന കുട്ടിയുടെ വിവാഹം കഴിഞ്ഞതു കൊണ്ടല്ല, വിവാഹിതയായ പെൺകുട്ടിയെ പ്രത്യുല്പാദനം പഠിപ്പിക്കാനുള്ള എന്റെ നിയോഗം ഓർത്ത് എനിക്കാകെ ഒരു വിറയൽ. അടുത്ത നിമിഷം, മുഖത്ത് കൃത്രിമഗൌരവം അണിഞ്ഞ് രണ്ട് കുട്ടികളുടെ അമ്മയായ ഞാൻ ക്ലാസ്സ് തുടർന്നു.

                     ക്ലാസ്സ് കഴിഞ്ഞ് വെളിയിലിറങ്ങിയപ്പോൾ ഒരു പുരുഷന്റെ ഭാര്യാപദം അലങ്കരിക്കുന്ന ആ പെൺകുട്ടിയോട് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു; ഒൻപതാം ക്ലാസ്സ് പാസ്സായ അവളുടെ വിവാഹം മെയ് മാസമാണ് നടന്നത്. മറ്റൊരു വിദ്യാലയത്തിൽ പഠിച്ചിരുന്ന അവൾ വിവാഹശേഷം ടീസി വാങ്ങിയിട്ട് ഭർത്താവിന്റെ വീടിനടുത്തുള്ള സ്ക്കൂളിൽ ചേർന്ന് പത്താംതരം പഠിക്കുകയാണ്. പഠനം പൂർത്തിയാക്കിയ അവൾക്ക് എസ്.എസ്.എൽ.സി ക്ക് ഫസ്റ്റ്‌ക്ലാസ്സ് ലഭിച്ചെന്ന് അറിഞ്ഞപ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നി.
                      രണ്ടുവർഷം കഴിഞ്ഞപ്പോൾ,, അതെ വിദ്യാലയത്തിൽ പത്താംതരം പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാർത്ഥിനിയുടെ വിവാഹം നടന്നു. വരൻ അവളുടെ ബന്ധുവായ ഗൾഫിൽ ജോലിയുള്ളവൻ. സ്ക്കൂളിന് തൊട്ടടുത്തുള്ള വീട് ആയതിനാൽ എല്ലാ അദ്ധ്യാപകരെയും വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. ക്ലാസ്സിൽ ഒന്നാമതായി പഠിച്ചിരുന്ന ആ പെൺകുട്ടി വിവാഹശേഷം ഒരാഴ്ച കഴിഞ്ഞപ്പോൾ സ്ക്കുളിൽ വന്ന് പഠനംതുടർന്നു. പത്താം തരം ഫസ്റ്റ് ക്ലാസ് നേടി പൂർത്തിയാക്കിയെങ്കിലും പിന്നീട് പഠനം തുടരാതെ മക്കളെ കളിപ്പിച്ച് വീട്ടുജോലികൾ ചെയ്യുന്ന പെൺകുട്ടിയെയാണ് അദ്ധ്യാപകർക്ക് കാണാൻ കഴിഞ്ഞത്. അവളുടെ വിവാഹദിവസത്തെ അനുഭവം വളരെ മുൻപ് എന്റെ ബ്ലോഗ് മിനിനർമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്,

                      അക്കാലത്ത് ഹൈസ്ക്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന പെൺകുട്ടികളുടെ വിവാഹം ഒരു വാർത്തയേ അല്ല. ചിലപ്പോൾ പെണ്ണുകാണൽ നടക്കുന്നത് സ്ക്കൂളിൽ വെച്ചായിരിക്കും. എട്ടിലും ഒൻപതിലും പത്തിലും പഠിച്ചുകൊണ്ടിരിക്കുന്ന മിടുക്കികളും മടിച്ചികളും വിവാഹിതയാവും. പക്ഷെ, വിവാഹശേഷം പലരും പഠിപ്പ് നിർത്തുകയാണ് പതിവ്. അതിൽ‌നിന്ന് വേറിട്ട അനുഭവങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്. അതിനിടയിൽ എട്ടാം തരത്തിൽ പഠിച്ചുകൊണ്ടിരുന്ന പെൺകുട്ടി? പ്രസവിച്ച സംഭവവും ഉണ്ടായിരുന്നു. അതിന് കാരണക്കാരനായ ബന്ധുവിന് അവളെ വിവാഹം കഴിച്ചു കൊടുത്തതിനാൽ പ്രശ്നമൊന്നും ഉണ്ടായില്ല.

                      എന്റെ സ്ക്കൂൾ പഠനകാലത്ത് വിവാഹപ്രായം ആണിനും പെണ്ണിനും എത്രയാണെന്ന് തീരുമാനിക്കുന്നത് സർക്കാർ ആയിരുന്നില്ല. ഇന്നലെവരെ ഒന്നിച്ച് പഠിച്ചിരുന്ന സഹപാഠിനിയുടെ വിവാഹം കഴിഞ്ഞകാര്യം അറിയുന്നത് അവൾ പഠനം നിർത്തിയെന്ന വാർത്തയോടൊപ്പമായിരിക്കും. മക്കളെ വളർത്തുകയും പഠനം തുടരുകയും ചെയ്തിരുന്ന പലരെയും കോളേജ് പഠനക്കാലത്ത് പരിചയപ്പെടാനിടയായിട്ടുണ്ട്. ഡിഗ്രി പഠിക്കുമ്പോൾ ഒന്നിച്ച് യാത്രചെയ്തിരുന്ന പി.ജി വിദ്യാർത്ഥിനി സമീപമുള്ള കടയിൽ നിന്ന് ബേബീഫുഡ് വാങ്ങുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു,
“ഇത് ആർക്കുവേണ്ടിയാണ്?”
“മകനുവേണ്ടിയാണ്,, അവനു കൊടുക്കുന്ന പാൽ‌പൊടി ഇന്നലെ തീർന്നുപോയി”
“മകനോ? അത് വെറുതെ പറയുന്നതല്ലെ”
“വെറുതെ പറയാനോ? എനിക്ക് രണ്ടുവയസ്സ് പ്രായമായ മകനുണ്ട്; എന്റെ വീട്ടുകാരെയെല്ലാം നിന്റെ അമ്മക്ക് നന്നായിഅറിയാം, വിശ്വാസം വരുന്നില്ലെങ്കിൽ വീട്ടില്പോയിട്ട് ഇന്നുതന്നെ ചോദിക്ക്”
സംഗതി ശരിയായിരുന്നു; പത്താം തരം കഴിഞ്ഞപ്പോഴാണ് അവളുടെ വിവാഹം കഴിഞ്ഞത്. കുട്ടികളെ പ്രസവിച്ച് വളർത്തുന്നതോടൊപ്പം പഠനവും തുടർന്ന് ഒടുവിൽ അവൾക്ക് സർക്കാർജോലി ലഭിക്കുകയും ചെയ്തു.
                     പഠിപ്പിക്കുന്ന വിദ്യാലയങ്ങൾ മാറിയെങ്കിലും വിദ്യാർത്ഥിനികളുടെ വിവാഹം നടക്കുന്ന സംഭവം അടുത്ത കാലം വരെ ഉണ്ടായിരുന്നു. കണ്ണൂർ പട്ടണത്തിൽ നിന്ന് അകലെയല്ലാത്ത സ്ക്കൂളിൽ ജോലിചെയ്യാൻ കഴിഞ്ഞത്1991ൽ ആയിരുന്നു. ആ വർഷം എനിക്ക് ക്ലാസ്സ് ചാർജ്ജ് ലഭിച്ച എട്ടാം തരത്തിൽ നാല് പെൺകുട്ടികളുടെ വിവാഹം കഴിഞ്ഞു; രണ്ട് ഹിന്ദു, ഒരു മുസ്ലീം, ഒരു കൃസ്റ്റ്യൻ. പഠനം നിർത്തിയ കാര്യം അന്വേഷിച്ചപ്പോഴാണ് എല്ലാവരുടേയും വിവാഹക്കാര്യം അറിഞ്ഞത്.

ഇനിയൊരു പഴങ്കഥ; 100 വഷം മുൻപത്തെ അനുഭവം.
കഥാനായിക എന്റെ അമ്മൂമ്മ,,,
മൂന്നാം തരത്തിൽ പഠിക്കുമ്പോഴാണ് കല്ല്യാണം,, സ്വന്തം അച്ഛന്റെ സഹോദരി പുത്രനുമായിട്ട്. ജനിക്കുന്നതിനുമുൻപെ അച്ഛൻ മരിച്ചതിനാൽ അച്ഛന്റെ പെങ്ങൾ അവളെ സ്വന്തം മകന് വധുവായി കണ്ടെത്തിയതാണ്. ഏതാണ്ട് പത്ത് കിലോമീറ്റർ നടന്നിട്ടുവേണം വരന്റെ വീട്ടിലെത്താൻ. അതുകൊണ്ട് നടന്നു കാല്‌വേദനിച്ച വധുവിനെ തലയിലേറ്റിക്കൊണ്ട് അമ്മാവന്മാർ വധുവിനെ വരന്റെ വീട്ടിലെത്തിച്ചു; അപ്പോൾ നേരം രാത്രി ആയിരുന്നു. പിന്നെ, അക്കാലത്ത് ഇടത്തരക്കാർക്കിടയിൽ സ്വന്തം വിവാഹത്തിന് ആണിന് ഒരു പങ്കും ഉണ്ടായിരുന്നില്ല; വരന്റെ സഹോദരിയാണ് വധുവിന് പുടവ കൊടുക്കുന്നത്.

                    ഞാൻ പഠിച്ചിരുന്ന എന്റെ വീടിനടുത്തുള്ള പ്രൈമറി സ്ക്കൂളിൽ തന്നെയാണ്, അദ്ധ്യാപികയായി മാറിയപ്പോൾ  ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. ശിഷ്യന്മാരായി സഹോദരന്മാരും ബന്ധുക്കളും നാട്ടുകാരും ഒട്ടനവധി. അതിൽ ചിലർ എന്റെ സഹപാഠിനികളുടെ മക്കളാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. പത്താംതരം കഴിഞ്ഞ്, കോളേജിൽ കടന്ന് ഡിഗ്രിയും ബി.എഡും പഠിക്കുന്ന നേരത്ത് എന്റെ കൂടെ പ്രൈമറിസ്ക്കൂളിൽ പഠിച്ച ഏതാനുംചില മിടുക്കികളുടെ വിവാഹം കഴിഞ്ഞിട്ട് അവർക്ക് രണ്ടും മൂന്നും മക്കളായി. അതുവരെ ഒരു വിവാഹാലോചനപോലും വരാത്ത ഞാൻ പഠിപ്പിക്കുന്ന വിദ്യാർത്ഥികളിൽ ചിലർ എന്റെ സഹപാഠിനികളുടേത്! കൂട്ടത്തിൽ മിടുമിടുക്കിയാണ് ചന്ദ്രമതി; വിവാഹം കഴിഞ്ഞത് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ. ഏതാനും വർഷം കഴിഞ്ഞപ്പോൾ എനിക്ക് പഠിപ്പിക്കാൻ കഴിഞ്ഞത് അവളുടെ മൂന്ന് കുട്ടികളെയും.

                    വിവാഹപ്രായം എന്നൊന്ന് ഇല്ലാതിരുന്ന കാലം‌മാറിയിട്ട് പെൺകുട്ടികൾ പതിനെട്ടിൽ നിന്നപ്പോൾ, അത് പതിനാറാക്കണമെന്നും അതിലും കുറക്കണമെന്നും പറഞ്ഞിരുന്ന മുസ്ലീം സഹോദരിമാരുടെ കാര്യമല്ല ഇതുവരെ പറഞ്ഞത്. പഠനം പ്രയാസമായി കരുതുന്ന മുസ്ലീം പെൺകുട്ടികൾ ചിലരെങ്കിലും എത്രയും വേഗം വിവാഹം നടന്നാൽ മതിയെന്ന് ചിന്തിക്കുന്നവരും ഉണ്ട്. അവരുടെ അഭിപ്രായത്തിൽ നന്നായി പഠിച്ചാലും ഉയർന്ന് പഠിക്കാൻ വീട്ടുകാർ അനുവദിക്കുല്ല; പോരാത്തതിന് ജോലിയെടുക്കാനും വിടില്ല.
എന്റെ കടൽ‌തീരഗ്രാമത്തിൽ പുതിയതായി വന്ന മുസ്ലീം കുടുംബത്തിലെ പെൺകുട്ടി ഒരിക്കാൽ ചോദിച്ചു,
“ടീച്ചറെ നിങ്ങളുടെ സ്ക്കൂളിൽ തീരെ പഠിക്കാത്ത കുട്ടികളെയൊക്കെ തോൽ‌പ്പിക്കാറുണ്ടോ?”
“പഠിക്കാത്ത കുട്ടികൾ തോൽക്കും, ചിലപ്പോൾ രണ്ടാംവർഷമായാലും അവരെ തോല്പിക്കും”
“അത് വളരെ നല്ല കാര്യമാണല്ലൊ, അവിടെയുള്ള പെൺകുട്ടികൾക്ക് കല്ല്യാണം നടക്കുന്നതുവരെ പഠിക്കാമല്ലൊ. നമ്മുടെ സ്ക്കൂളിലാണെങ്കിൽ ആരെയും തോൽ‌പ്പിക്കില്ല; പെട്ടെന്നുതന്നെ പത്തിലെത്തും”  

                    പത്ത്‌വർഷം മുൻപ് എന്റെ ഗ്രാമത്തിലെ ഹയർ സെക്കന്ററി സ്ക്കൂളിൽ പ്ലസ്2 വിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ മുസ്ലീംപെൺകുട്ടി അവാർഡ് വാങ്ങാൻ സ്ക്കൂളിൽ എത്തിയില്ല. കാരണം  അവളുടെ കല്ല്യാണം കഴിഞ്ഞത് രണ്ട്ദിവസം മുൻപായിരുന്നു. ഇപ്പോൾ ഭർത്താവ് നിർമ്മിച്ച കൊട്ടാരസദൃശമായ വീട്ടിൽ രണ്ട് മക്കളോടൊപ്പം വീട്ടമ്മയായി വളരെ സന്തോഷത്തോടെ അവൾ ജീവിക്കുന്നു.
                    അതെ കാലത്ത് ഞാൻ പഠിപ്പിച്ചിരുന്ന വിദ്യാലയത്തിൽ ഒരു വിദ്യാർത്ഥിനി മാത്രം പത്താംതരത്തിൽ  തോറ്റു. ജയിച്ചവരെക്കാൾ നാട്ടുകാർ തിരക്കിയത് പാവപ്പെട്ട ആ പെൺകുട്ടിയെ ആയിരുന്നു. തോറ്റവൾ പഠിപ്പ് നിർത്തിയിട്ട് വിവാഹം കഴിഞ്ഞു. കൂട്ടുകാരികൾ പ്ലസ് 2 പൂർത്തിയാക്കുന്ന നേരത്ത് ആവൾക്ക് പ്ലസ് ആയി ഒരു മകൻ പിറന്നു. അടുത്ത വർഷം ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട അവളുടെജീവിതം പിന്നീട് നരകതുല്യമായിരുന്നു.

                    അദ്ധ്യാപന ജീവിതത്തിന്റെ അവസാനഘട്ടത്തിൽ പ്രധാനഅദ്ധ്യാപിക ആയിരിക്കെ നടന്ന സംഭവം,, കൃസ്തുമസ് പരീക്ഷ നടക്കുന്ന നേരത്ത് ഏതാനും അദ്ധ്യാപകർ എന്നെ സമീപിച്ചു. അവർക്ക് തൊട്ടടുത്ത വീട്ടിൽ നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ പോവണം. വിവാഹം നടക്കുന്നത് ആ വിദ്യാലയത്തിൽതന്നെ പഠിക്കുന്ന ഒൻപതാം ക്ലാസ്സുകാരിയുടേത്. ഞാൻ ചോദിച്ചു,
“എന്റെ സ്ക്കൂളിൽ പഠിക്കുന്ന കുട്ടിയുടെ വിവാഹത്തിന് ആകെയൊരു എച്ച്.എം. ആയ എന്നെമാത്രം ക്ഷണിച്ചില്ല; അതെന്താണ്?”
“ടീച്ചറെ അവർക്ക് വിശ്വാസം പോര, കുട്ടിക്ക് പതിനെട്ട് ആയില്ല എന്നുപറഞ്ഞ് പരാതി കൊടുത്താലോ?”
സ്റ്റാഫ് സെക്രട്ടറിയുടെ മറുപടി.

ഏതാനും വർഷം‌മുൻപ് കേരളത്തിന്റെ വടക്കെയറ്റത്ത് പ്രധാന അദ്ധ്യാപികയായി ജോലിചെയ്ത ഒരു സുഹൃത്തിന്റെ അനുഭവം,,
                   എട്ടാം തരത്തിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞു; ആ നാട്ടിൽ അതൊന്നും ഒരു പുതുമയല്ല. ഒരുമാസം കഴിഞ്ഞപ്പോൾ അവളുടെ രക്ഷിതാവ് ഹെഡ്‌ടീച്ചറെ സമീപിച്ചു. അവർക്കൊരു ആവശ്യം,, ‘വയസ്സ് അറിയിക്കുന്ന കടലാസ് സ്ക്കൂളിൽനിന്ന് വേണം’.
ടീച്ചർ പറഞ്ഞു ‘തരാമല്ലൊ’.
പക്ഷെ, പെൺകുട്ടിക്ക് 12 വയസ്സ് എന്ന് എഴുതിത്തരണം. കാരണം, അവളുടെ കെട്ടിയവൻ പറയുന്നു, പെണ്ണിന് മൂപ്പ് കൂടുതലാണ് പതിനാറെങ്കിലും ആയിക്കാണും’ എന്ന്. വീട്ടുകാർ പറഞ്ഞു പന്ത്രണ്ടാണെന്ന് തെളിയിക്കാമെന്ന്. അങ്ങനെ സ്ക്കൂളിൽ വന്നതാണ്.
സ്ക്കൂൾ രജിസ്റ്ററിൽ പെൺകുട്ടിക്ക് പതിനഞ്ച് വയസ്സ്, ഹെഡ് പറഞ്ഞു, ‘അത് പറ്റില്ല’ എന്ന്. അപ്പോൾ രക്ഷിതാവ് പറഞ്ഞു, ‘ടീച്ചറെ എത്ര പണം വേണമെങ്കിലും തരാം. നമ്മക്ക് പന്ത്രണ്ടാണെന്ന് എഴുതിയ കടലാസ് വേണം’.
ഒടുവിൽ മകൾക്ക് പന്ത്രണ്ട് വയസ്സ് ആവാത്ത വിഷമത്തോടെ കരഞ്ഞുകൊണ്ട് രക്ഷിതാവ് ഇറങ്ങിപ്പോയി.

                   പെണ്മക്കളെ കെട്ടിച്ചയക്കാൻ ഒരുകൂട്ടർ പ്രയാസപ്പെടുമ്പോൾ വേറെ ചിലർ എത്രയും വേഗത്തിൽ അവളെ ഒരുത്തന്റെ തലയിൽ ഏൽ‌പ്പിക്കാൻ തിരക്കുകൂട്ടുന്നു. അതുപോലെ പെൺകുട്ടികളുടെ ചിന്താഗതിയിലും മാറ്റം വരുന്നുണ്ട്. ഒരുകാലത്ത് അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വരാൻ മലയാളി പെൺകുട്ടികൾ തന്റേടം കാണിച്ചിരുന്നു. അതെസമയം പെൺകുട്ടിളിൽ പലരും അരങ്ങ് വിട്ട് അടുക്കളയിൽ ഒതുങ്ങിക്കൂടുന്നതും നമുക്ക് കാണാൻ കഴിയും.
**************************************
"ഫിലിപ്സ്കോമും ഏരിയല്സ് ജോട്ടിങ്ങ്സും"  ചേർന്നൊരുക്കുന്ന പുതിയ സംരഭത്തി ഗസ്റ്റ് പോസ്റ്റ് ആയി എന്റെ അനുഭവക്കുറിപ്പുക ൾപ്പെടുന്ന ലേഖനംഅരങ്ങത്തുനിന്നും അടുക്കളയിലേക്ക്ചേർത്തിട്ടുണ്ട്. പോസ്റ്റ് വായിക്കാ,,, 
  ഇവിടെ തുറക്കുക, അരങ്ങത്തുനിന്നുംഅടുക്കളയിലേക്ക്

October 5, 2014

പി.എസ്.സി. മാഹാത്മ്യം




നഗരത്തിലെ അതിപ്രശസ്തമായ ഹയർ സെക്കന്ററി സ്ക്കൂൾ;

സർക്കാർജോലി ചെയ്യാൻ യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കാനായി കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന പരീക്ഷ ആരംഭിക്കുകയാണ്. സമയം 2മണി; പരീക്ഷാ സമയം തുടങ്ങാറായി, ഇനി ഒരു ബെല്ലടിച്ചാൽ ഒ.എം.ആർ. ഷീറ്റ് കൊടുത്തുതുടങ്ങും. അപ്പോഴാണ് ‘അവൾ’ തിരക്കിട്ട് നടന്നുവന്നത്; ഓരോ ക്ലാസ്സിന്റെ മുന്നിലും എഴുതിവെച്ച രജിസ്റ്റർനമ്പർ വായിച്ച് അതിൽ സ്വന്തംനമ്പർ ഉൾപ്പെട്ടിട്ടുണ്ടോ എന്നുനോക്കി, ഒടുവിൽ നമ്പറുള്ള ക്ലാസ്സ് കണ്ടുപിടിച്ച ആ പെൺകുട്ടി ആശ്വാസത്തോടെ ഹാൾടിക്കറ്റ് ഇന്വിജിലേറ്ററുടെ നേരെനീട്ടി. പരീക്ഷാഹാളിനുടമയായ ടീച്ചർ നമ്പർ നോക്കി അവളുടെ ഇരിപ്പിടം കാണിച്ചുകൊടുത്തതിനുശേഷം ഹാൾ‌ടിക്കറ്റ് ഒന്നുകൂടി നോക്കിയിട്ട് പറഞ്ഞു,

“ഇതിൽ ഫോട്ടോ ഒട്ടിച്ചില്ലല്ലൊ”

“ഫോട്ടോയോ? മാഡം ഹാൾടിക്കറ്റുമായി ഞാനിവിടെയുള്ളപ്പോൾ ഫോട്ടോ എന്തിനാണ്?”

“പരീക്ഷ എഴുതുന്ന വ്യക്തി ഫോട്ടോ ഒട്ടിച്ച് അതിൽ ഒപ്പിടണം’ എന്ന് അറിയില്ലെ?”

“മാഡം ഫോട്ടോ പെട്ടെന്നെടുക്കാൻ കഴിഞ്ഞില്ല, പിന്നെ നിർബന്ധമാണെങ്കിൽ എക്സാം കഴിഞ്ഞ് ഫോട്ടോ എടുത്തശേഷം കാണിക്കാം”

അവളുടെ പറച്ചിൽ കേട്ട ടീച്ചർ ആശ്ചര്യപ്പെട്ടു, ഇത്രയും അറിവില്ലാത്ത കുട്ടിയാണോ പി.എസ്.സി. പരീക്ഷ എഴുതാൻ വന്നത്?

“എക്സാം കഴിഞ്ഞ് ഫോട്ടോ എടുക്കാനൊ? ഹാൾടിക്കറ്റിൽ ഫോട്ടോ ഒട്ടിച്ച് അതിന്റെ മുകളിൽ ഒപ്പിടണം”

“മാഡത്തിന് അതൊന്ന് അഡ്‌ജസ്റ്റ് ചെയ്തുകൂടെ? ഫോട്ടോ വേണമെന്ന് അറിയില്ലായിരുന്നു”

“ഫോട്ടോ വേണമെന്ന് ഹാൾ‌ടിക്കറ്റിൽ തന്നെ എഴുതിയിട്ടുണ്ടല്ലൊ; ഫോട്ടോ ഒട്ടിച്ചില്ലെങ്കിൽ പരീക്ഷ എഴുതാൻപറ്റില്ല”

ഇൻ‌വിജിലേറ്റർ ഉറപ്പിച്ചുപറയുന്നത് കേട്ട് ആ കുട്ടിയുടെ ഭാവം മാറി,

“ടീച്ചർ പരീക്ഷ എഴുതാൻ വിട്ടില്ലെങ്കിൽ ഞാൻ പരീക്ഷാ കമ്മീഷന് പരാതികൊടുക്കും”

“ശരി ഇപ്പോൾ തന്നെ പോയി കൊടുക്കണം, അതിനുമുൻപ് ചീഫ് സുപ്രണ്ടിനെയും കാണുന്നത് നല്ലതാണ്”

നേരെ സ്ക്കൂൾ ഓഫീസിലേക്ക് അവൾ പോയി; പിന്നീട് ഗെയ്റ്റ് കടന്ന് വെളിയിലേക്കിറങ്ങി പോകുന്നതിനിടയിൽ ബല്ലടിച്ച് പരീക്ഷ ആരംഭിച്ചു.

               ഒരു ജോലി ലഭിക്കാനുള്ള കൊതിയോടെ മത്സരിച്ച് പരീക്ഷ എഴുതുന്ന ആയിരക്കണക്കിന് ചെറുപ്പക്കാരുടെ ഇടയിൽ മത്സരപരീക്ഷയെ വളരെ ലാഘവത്തോടെ കാണുന്നവരും ഉണ്ട്, എന്ന് മേല്പറഞ്ഞ സംഭവം വ്യക്തമാക്കുന്നു.

         

                  കേരളത്തിൽ തെക്ക് വടക്കായി ചിതറിക്കിടക്കുന്ന സർക്കാർ ഒഫിസിലുള്ള ജീവനക്കാരുടെ തസ്തികയിൽ ഒഴിവ് വന്നാൽ ആ ഒഴിവിലേക്ക് യോഗ്യതയുള്ളവരെ കണ്ടെത്തിയിട്ട് അയക്കേണ്ട ചുമതലയാണ് പബ്ലിക്ക് സർവ്വീസ് കമ്മീഷൻ എന്ന് വിളിക്കുന്ന പൊതുജന സേവന വിഭാഗത്തിനുള്ളത്. അങ്ങനെ യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കാൻ നടത്തുന്ന പരീക്ഷകൾ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് അതിനുള്ള സൌകര്യം ഏർപ്പെടുത്തിയിട്ട് നേരാംവണ്ണം പരിക്ഷ എഴുതിക്കേണ്ട ഡ്യൂട്ടി വരുന്നത് അധികവും അദ്ധ്യാപക സമൂഹത്തിനാണ്.



                   ഒരു ജോലി ലഭിക്കണമെന്ന ‘അതിയായ ആഗ്രഹത്തോടെ’ പി.എസ്.സി. പരീക്ഷ എഴുതുന്ന വ്യക്തി വീട്ടിലുണ്ടെങ്കിൽ പരീക്ഷാദിവസം അടുക്കുമ്പോൾ അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കും. മണലാരണ്യത്തിലും മഞ്ഞുമലകളിലും ജോലി ചെയ്യുന്ന ഭർത്താവിനോട് പരീക്ഷ കഴിഞ്ഞിട്ട് വന്നാൽ‌മതി എന്ന് എസ്.എം.എസ് ചെയ്യും. പി.എസ്.സി പരീക്ഷ പ്രമാണിച്ച് പ്രസവം‌പോലും മാറ്റിവെച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതായത് ഉദ്യോഗാർത്ഥി പ്രസവിക്കുമെന്ന് ഡോക്റ്റർ പറഞ്ഞതും പി.എസ്.സി. പരീക്ഷ നടക്കുന്നതും ഒരേദിവസം. എന്ത് ചെയ്തെന്നോ? ഒരാഴ്ച മുൻപെ സിസേറിയൻ നടത്തി കുഞ്ഞിനെ വെളിയിലെക്കെടുത്തു. അങ്ങനെ ഏതാനുംദിവസം മുൻപെ വെളിയിലിറക്കപ്പെട്ട കുഞ്ഞ്, പരീക്ഷാ സെന്ററിനടുത്ത് നിർത്തിയ കാറിനുള്ളിൽ മുത്തശ്ശിയുടെ മടിയിൽ കിടന്നുറങ്ങുമ്പോൾ അമ്മ പരീക്ഷ എഴുതി,,,, ജോലി കിട്ടി, സർക്കാർ സ്ക്കൂളിൽ ടീച്ചറായി.

                   പുതുമഴ പെയ്തപ്പോൾ വിടരുന്ന കൂണുകൾ‌പോലെ മുളച്ചുപൊങ്ങുന്ന കൊച്ചിംഗ് സെന്ററുകൾക്ക് പി.എസ്.സി. പരീക്ഷ വന്നാൽ ചാകര പെയ്തിറങ്ങുകയാണ്. ഈവിനിംഗ് ക്ലാസ്സ്, നൈറ്റ് ക്ലാസ്സ്, ഫുൾ ടൈം ക്ലാസ്സ് എന്നിവയിലെല്ലാം ഉദ്യോഗാർത്ഥികൾ നിറഞ്ഞുകവിഞ്ഞിരിക്കും. ഏതുവിധേനയും ഒരു സർക്കാർജോലി; അത് കിട്ടിക്കഴിഞ്ഞാൽ,,, പിന്നീട് ചിന്തിക്കാൻ ധാരാളം ഉണ്ട്,,, ശമ്പള വർദ്ധനവ്, ടി.എ., ഡി.എ., അലവൻസ്, പെൻഷൻ പ്രായം ആദിയായവ ഉണ്ടല്ലൊ,,,



                   ഒരു മണിക്കൂറും പതിനഞ്ച് മിനിറ്റും കൊണ്ട് എഴുതിതീർക്കുന്ന പി.എസ്.സി. പരീക്ഷാസമയത്ത് പരീക്ഷ നടത്താൻ ചുമതലപ്പെട്ട സ്ക്കൂളിലെ അദ്ധ്യാപകർക്ക് പലതരത്തിലുള്ള അനുഭവങ്ങൾ ഉണ്ടാവും. അങ്ങനെയുള്ള അനുഭവങ്ങളിൽ ചിലത് ഞാനിവിടെ പങ്കുവെക്കുകയാണ്,

                      പരീക്ഷനടക്കുന്ന സ്ക്കൂളിൽ പി.എസ്.സി. പരീക്ഷ എഴുതാനായി മണിയടിക്കുന്നതും ചോദ്യക്കടലാസ് തുറക്കുന്നതും ഒപ്പം സ്ക്കൂൾ ഗെയ്റ്റ് അടക്കുന്നതും ഒന്നിച്ചായിരിക്കും. പരീക്ഷക്ക് അരമണിക്കൂർ മുൻപ് ആദ്യമണിയടിയോടെ ചോദ്യക്കടലാസും ഉത്തരക്കടലാസും (ഇപ്പോൾ ഒ.എം.ആർ ഷീറ്റ്) പരീക്ഷാ ഹാളിലിരിക്കേണ്ടവരുടെ ലിസ്റ്റുമായി ഇൻവിജിലേറ്റർ ഹാളിലേക്ക് പ്രവേശിക്കുന്നു. അവിടെയിരിക്കുന്നവരുടെ ഫോട്ടോ ഒട്ടിച്ച ഹാൾടിക്കറ്റ് പരിശോദിച്ച് നമ്പർ ക്രമത്തിൽ വാങ്ങിയശേഷം കൈയിലുള്ള ലിസ്റ്റിൽ ഒപ്പിടുവിക്കുന്നു. അപ്പോഴേക്കും പരീക്ഷ എഴുതേണ്ടവരെല്ലാം നമ്പർ നോക്കി ക്ലാസ്സിൽ ഇരുന്നിട്ടുണ്ടാവും. പിന്നീട് അടുത്ത മണിയോടെ ഉത്തരക്കടലാസ്(ഒ.എം.ആർ) കൊടുത്തതിനുശേഷം ചോദ്യക്കടലാസിന്റെ കെട്ട് പൊട്ടിച്ച് നമ്പർനോക്കി ABCD ക്രമത്തിൽ വിതരണം ചെയ്യുന്നു. ഈ ചോദ്യക്കടലാസ് തുറക്കുന്നത് പരീക്ഷ ആരംഭിക്കുന്ന അടുത്ത മണിയടി കേൾക്കുമ്പോഴാണ്. അവസാന മണിയടിക്ക് മുൻപ് സ്ക്കൂൾ കോമ്പൌണ്ടിൽ പ്രവേശിക്കുന്നവർക്ക് പരീക്ഷ എഴുതാനുള്ള അവസരം മിക്കവാറും സ്ക്കൂളിൽ ചെയ്തുകൊടുക്കും. എന്നാൽ അവസാന മണിയടിച്ച് ഗെയ്റ്റ് അടക്കുന്നതോടെ വൈകി വരുന്നവർക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടും. അതുവരെയുള്ള തയ്യാറെടുപ്പും സ്ക്കൂളന്വേഷിച്ചുള്ള യാത്രയും വെറുതെയാവും.



                       അങ്ങനെയൊരു ‘ജില്ലാതല ലാസ്റ്റ് ഗ്രെയ്ഡ് സെർവന്റ്’ പരീക്ഷ നടക്കുന്ന ദിവസം,, സമയം അതിരാവിലെ എട്ട് മണി. റോഡരികിലുള്ള ഹൈസ്ക്കൂളിൽ പരീക്ഷതുടങ്ങാൻ മണിയടിച്ചതോടൊപ്പം ഗെയിറ്റും അടച്ചുപൂട്ടി. അപ്പോഴാണ് അകലെനിന്നും ഒരു ചെറുപ്പക്കാരൻ ഓടിവന്നത്; മുന്നിൽ അടഞ്ഞ ഇരുമ്പ്‌ഗെയിറ്റ് കണ്ടപാടെ അവനത് തൊടാതെ ചാടിക്കടന്ന് സ്ക്കൂൾ ഓഫീസിനു മുന്നിലെത്തി. വെറും 2മിനിട്ട് വൈകിയാലും പരീക്ഷ എഴുതാൻ അനുവദിക്കണം എന്നുപറഞ്ഞ് അപേക്ഷിക്കുന്നവനെ പറഞ്ഞുവിടാൻ പരീക്ഷാസുപ്രണ്ട് വളരെയധികം പ്രയാസപ്പെടേണ്ടിവന്നു.

 എല്ലാ സ്ക്കൂളിലും പ്രവേശനമാർഗ്ഗം ആകെ ഒരു ഗെയ്റ്റ് മാത്രമാണോ? അല്ല,,

                      അങ്ങനെയുള്ള സ്ക്കൂളുകളിൽ നമ്പർ എഴുതിയ ബോർഡ് മാത്രമാണ് ആശ്രയം. ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പറും അവർ ഇരിക്കേണ്ട റൂം നമ്പറും എഴുതിയ ബോർഡ് സ്ക്കൂൽ ഓഫീസിനു മുന്നിൽ എല്ലാവരും കാൺകെ ഉണ്ടാവും. പരീക്ഷ തുടങ്ങുന്ന മണിയടിയോടെ ആ ബോർഡ് എടുത്തുമാറ്റും. ഇരിക്കേണ്ട റൂം നമ്പർ വൈകി വരുന്നവർക്ക് ലഭ്യമാവുകയില്ല.



                       ഒരു വ്യക്തിയുടെ ഭാവി നിർണ്ണയിക്കുന്ന മത്സരപരീക്ഷ ആയതിനാൽ പി.എസ്.സി. പരീക്ഷക്ക് കോപ്പിയടികൾ വളരെ കുറവാണ്. ABCD ക്രമത്തിൽ നാല് തരം ചോദ്യക്കടലാസ് ഉള്ളതിൽ ഒരേയിനം ചോദ്യം തൊട്ടടുത്ത് വരാത്ത ക്രമത്തിലാണ് സീറ്റിംഗ് എറേഞ്ച്‌മെന്റ്. അപ്പോൾ അടുത്തിരിക്കുന്നവന്റേത് നോക്കി എഴുതാനാവില്ല. ചിലപ്പോൾ മറ്റൊന്ന് ഉണ്ടാവും, അടുത്തിരിക്കുന്നവനോടല്ല, ക്ലാസ്സിൽ നിൽക്കുന്ന സുപ്രവൈസറോട് സംശയം ചോദിക്കും. ഉത്തരം പറയുന്നതും പരീക്ഷാർത്ഥികളോട് സംസാരിക്കുന്നതും ആ ക്ലാസ്സിന്റെ ചുമതലയുള്ള വ്യക്തിക്ക് അപകടം ഉണ്ടാക്കും. ശരിയായ ഉത്തരം പറഞ്ഞുകൊടുത്താൽ പരീക്ഷ കഴിഞ്ഞ ഉടനെ പരീക്ഷാഹാളിലെ മറ്റുള്ളവർ പിടികൂടും. തെറ്റായ ഉത്തരമാണ് പറഞ്ഞതെങ്കിൽ അത് എഴുതിയവനടക്കം പരാതിയുമായി ഉടനെയെത്തും.



                      സ്ക്കൂളിലെ പ്രവൃത്തിദിനത്തിൽ പി.എസ്.സി. പരീക്ഷ ഉണ്ടെങ്കിൽ നടക്കുന്നത് മിക്കവാറും എട്ട് മണി മുതൽ 9.15 വരെ ആയിരിക്കും. അങ്ങനെ പരീക്ഷ നടത്താൻ നമ്മൾ അദ്ധ്യാപകർ 7.30 നു മുൻപ് സ്ക്കൂളിൽ എത്തേണ്ടതുണ്ട്. അന്നൊരു ദിവസം എന്റെ വിദ്യാലയത്തിൽ എട്ട് മണിക്ക് പി.എസ്.സി. പരീക്ഷ ആരഭിച്ചത് 9.15 ന് അവസാനിച്ചു. പരീക്ഷ എഴുതിയവരെല്ലാം വെളിയിലേക്ക് ഇറങ്ങിയശേഷം ഉത്തരക്കടലാസ് (ഒ.എം.ആർ. അല്ല) നമ്പർ നോക്കി ക്രമീകരിക്കുന്നതിനിടയിൽ അതേ റൂമിൽ പരീക്ഷ എഴുതിയ ഒരു യുവാവ് എന്നെ സമീപിച്ചു പറയുന്നു,

“മാഡം എനിക്ക് നന്നായി അറിയുന്ന ഒരു ഉത്തരം എഴുതാൻ വിട്ടുപോയി, ആ ചോദ്യം കണ്ടില്ല”

“അതിന്”

“അതൊന്ന് തിരിച്ചുതന്നെങ്കിൽ എഴുതാമായിരുന്നു,,”

“സമയം കഴിഞ്ഞല്ലൊ, ഇനി എഴുതാനാവില്ല”

“ജസ്റ്റ് എ മിനിറ്റ്,, മാഡം എന്റെ ഉത്തരക്കടലാസ് തുറന്ന് കാണിച്ചാൽ മതി, പ്ലീസ്”

“അതൊന്നും പറ്റില്ല”

ചോദ്യക്കടലാസുകളും ഉത്തരക്കടലാസുകളും എണ്ണിത്തിട്ടപ്പെടുത്തിയിട്ട് വെളിയിലിറങ്ങുന്നതുവരെ ആ യുവാവ് അപേക്ഷിക്കുന്നുണ്ടായിരുന്നു,, ഒരിക്കൽ‌കൂടി ഉത്തരം എഴുതാൻ,,

എന്നാൽ,,,

അതോടൊപ്പം അതേ ക്ലാസ്സിൽ പരീക്ഷ എഴുതിയ ചിലർ എന്നെ വിടാതെ പിൻ‌തുടരുന്നുണ്ടായിരുന്നു,,

നിയമം തെറ്റിച്ച്, ഒരു വിദ്യാർത്ഥിക്ക് ഉത്തരക്കടലാസ് കൊടുക്കുന്നുണ്ടെങ്കിൽ,, എന്നെ ചോദ്യം ചെയ്യാൻ...



                    ഒരുകാലത്ത് സർക്കാർ ഗസറ്റിൽ ഇറങ്ങുന്ന വിജ്ഞാപനങ്ങളിൽ നിന്നും ആരംഭിച്ച പി.എസ്.സി. പരീക്ഷകളുമായി ബന്ധപ്പെട്ട എല്ലാ സംഗതികളും ഇപ്പോൾ നടക്കുന്നത് കമ്പ്യൂട്ടർ മുഖേനയാണ്. കടലാസ്സിൽ ഉത്തരങ്ങൾ എഴുതുന്ന രീതി മാറിയിട്ട് ഓ.എം.ആർ. ഷീറ്റിൽ ഉത്തരത്തിന്റെ നമ്പറിനുനേരെയുള്ള ബബിൾസ് കറുപ്പിച്ചിട്ട് കമ്പ്യൂട്ടർ വക മാർക്കിടുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഈ ഒ.എം.ആർ ഷീറ്റ് ആദ്യകാലത്ത് പലർക്കും കൺഫ്യൂഷൻ ഉണ്ടാക്കിയിരുന്നു. പേരോ നമ്പറോ എഴുതാതെ വെറും ഉത്തരങ്ങൾ അടയാളപ്പെടുത്തിയ ഈ കടലാസിൽ നിന്ന് എങ്ങനെയാ വ്യക്തിയെ തിരിച്ചറിയുന്നത് എന്ന് പലരും സംശയിച്ചിരുന്നു. അതുപോലെ അശ്രദ്ധമായി ഒ.എം.ആർ. ഷീറ്റ് മുറിച്ചെടുക്കുക വഴി പലർക്കും പരീക്ഷ എഴുതിയതുകൊണ്ട് ഗുണം ലഭിക്കാതെ വന്നിട്ടുണ്ട്. എന്നാൽ ഒരു മത്സരാർത്ഥി ജോലിചെയ്യാൻ യോഗ്യനാവുന്നത് ഇങ്ങനെയുള്ള കാര്യങ്ങളിലുള്ള തിരിച്ചറിവുകൂടി ലഭിക്കുന്നതുകൊണ്ടാണ്.



ഒ.എം.ആർ. ഷീറ്റിൽ ഉത്തരക്കടലാസ് അടയാളപ്പെടുത്തുന്ന രീതി വന്നതിനുശേഷം നടക്കുന്ന പരീക്ഷ:

                പി.എസ്.സി. പരീക്ഷ കഴിഞ്ഞ നേരം,,, ഉത്തരം അടയാളപ്പെടുത്തിയ ഒ.എം.ആർ. ഷീറ്റും ചോദ്യക്കടലാസും തിരിച്ചുവാങ്ങിക്കൊണ്ടിരിക്കെ ഒരു ഉദ്യോഗാർത്ഥി അടയാളപ്പെടുത്തിയ ഉത്തരങ്ങൾ കണ്ട് ഇൻ‌വിജിലേറ്റർ ഞെട്ടി. അവൻ ഉത്തരം അടയാളപ്പെടുത്തിയത് ചോദ്യക്കടലാസ്സിലായിരുന്നു. മൾട്ടിപ്പിൾ ചോയ്സിലെ നാല് ഉത്തരങ്ങളിൽ ശരിയായത് കണ്ടെത്തിയിട്ട് നേരെ ‘ശരി` അടയാളം ഇട്ടിരിക്കുന്നു. ഒ.എം.ആർ. കടലാസ്സിലെ ബബിൾസ് കറുപ്പ് പതിയാതെ അതേപടി കിടക്കുന്നു.



                      ഇടയ്ക്കിടെ സർക്കാർ പരീക്ഷകൾ നടക്കുന്ന ഏതാനും ചില വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് പരീക്ഷാഡ്യൂട്ടി ഒരു വരുമാന മാർഗ്ഗമാണ്. സീനിയോറിറ്റി മറികടന്ന് ഡ്യൂട്ടികൊടുത്തു എന്ന പരാതി മുൻ‌കാലങ്ങളിൽ പല വിദ്യാലയങ്ങളിലും ഉണ്ടാവാറുണ്ട്. ചീഫ് സുപ്രണ്ടിന്റെ ‘യൂണിയനിൽ ഉൾപ്പെട്ടവർക്ക് ഡ്യൂട്ടി കൊടുത്തു’ എന്ന പരാതിയോടൊപ്പം ഡ്യൂട്ടി ലഭിക്കാത്തതിന്റെ പേരിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ സംഭവങ്ങളും ഉണ്ടായിരുന്നു.  



                      പബ്ലിക്ക് സർവ്വീസ് കമ്മീഷൻ നടത്തുന്നതല്ലെങ്കിലും കേരളസർക്കാർ നടത്തുന്ന പൊതുപരീക്ഷ എഴുതാൻ ഞങ്ങളുടെ വിദ്യാലയത്തിലെ ഒരു അദ്ധ്യാപകൻ, ഞായറാഴ്ച ദിവസം അകലെയുള്ള വിദ്യാലത്തിൽ പോയി. പിറ്റേന്ന് അദ്ദേഹത്തെ കണ്ടപ്പോൾ സഹപ്രവർത്തകർ ചോദിച്ചു,

“പരീക്ഷയൊക്കെ എങ്ങനെയുണ്ട്?”

“ഞാൻ പരീക്ഷ എഴുതിയില്ല?”

“എന്ത് പറ്റി?”

“പരീക്ഷ എഴുതാനായി സ്ക്കൂളിൽ എത്തി ഹാളിൽ കയറിയപ്പോഴാണ് മനസ്സിലായത് ‘ഹാൾ‌ടിക്കറ്റ്’ വീട്ടിലെ മേശപ്പുറത്താണെന്ന്, പിന്നെങ്ങനെ പരീക്ഷ എഴുതും?”

അനേകം തവണ പരീക്ഷാഡ്യൂട്ടി ചെയ്ത അദ്ധ്യാപകനാണ് ഇങ്ങനെയൊരു അബദ്ധം പിണഞ്ഞത്.



                     ഇനിയൊരു സ്വന്തം കാര്യം പറയട്ടെ,, ജോലിനേടാനായി പി.എസ്.സി. നടത്തിയ എഴുത്തുപരീക്ഷയിൽ ഇതുവരെ ഞാൻ പങ്കെടുത്തിട്ടില്ല. ചോദ്യങ്ങൾ ചോദിച്ച് മാർക്കിടുന്ന ഇന്റർവ്യൂ ആയിരുന്നു ആനേരത്ത് ഉണ്ടായത്. ജില്ലാ പി.എസ്.സി. ഓഫീസിൽ‌വെച്ച് അവർ ചോദ്യം ചോദിച്ചു; ഞാൻ ഉത്തരം പറഞ്ഞു, കിട്ടിയത് മൂന്നാം റേങ്ക്,,, അദ്ധ്യാപികയായി,,, പെൻഷനായി,,, ഇപ്പോൾ വീട്ടിലിരുന്ന് അവയെക്കുറിച്ച് എഴുതുന്നു

*************************************

August 5, 2014

കർക്കിടകപേമാരിയിൽ അവർവന്നു,,, വേടൻ


                   പതിവുപോലെ കാലവർഷം ഉറഞ്ഞുതുള്ളുന്ന കർക്കിടക മാസത്തിൽ ആചാരം മുടക്കാതെ അവർ വന്നു വേടൻ. ഉത്തരമലബാറിലെ ആചാരമായി കെട്ടിയാടിയ വേടനും അകമ്പടിക്കാരും ചെണ്ടകൊട്ടിന്റെ താളത്തിൽ പാട്ടുപാടിയിട്ട് എന്റെ ഗ്രാമത്തിലെ വീടുകൾതോറും കയറിയിറങ്ങി.
അവർ വരുന്നു,,,

              വേടനെക്കുറിച്ച് ഏതാനും വർഷം മുൻപ് ഞാനെഴുതിയ ലേഖനം ഫോട്ടോസഹിതം “ഒറ്റമൂലി മാസിക ജൂലായ് ലക്കത്തിൽ” അച്ചടിച്ചു വന്നിട്ടുണ്ട് എന്ന സംഗതി സന്തോഷപൂർവ്വം അറിയിക്കുന്നു.
ഒറ്റമൂലിയിൽ വന്ന ലേഖനത്തിന്റെ ഫോട്ടോ


വേടെനെക്കുറിച്ച് ഇതേ ബ്ലോഗിൽ   എഴുതിയ പോസ്റ്റ് ഇവിടെ ഇവിടെ വീണ്ടും ആവർത്തിക്കുന്നു. ഇതുവരെ വായിക്കാത്തവർക്ക് വായിക്കാനും വായിച്ചവർക്ക് ഓർമ പുതുക്കാനും,,,
              “ഉത്തര മലബാറിലെ ഗ്രാമീണ കർഷകരുടെ ജീവിതവുമായി ബന്ധപ്പെട്ട ആചാരമാണ് വേടൻ കെട്ടിയാടൽ. കാലത്തിന്റെ കുത്തൊഴുക്കിൽ അപ്രത്യക്ഷമാവുന്ന ഈ ഗ്രാമീണകല, ഏതാനും ചില തുരുത്തുകളിൽ ഒരു ബാക്കിപത്രമായി ഇന്നും അവശേഷിക്കുന്നണ്ട്. പുതുമഴ പെയ്ത മണ്ണിൽ വിത്തിട്ട്, നട്ടുവളർത്തിയ വിളകൾ വളർന്ന് പൂവിട്ട് കായ്ച്ചതിനുശേഷം, വിളവെടുപ്പിന് പാകമാവുന്നതിന്റെ ഇടവേളയിൽ, മുറ്റത്തെ പെരുമഴയും നോക്കി വിശപ്പകറ്റാനായി ചക്കക്കുരു ചുട്ട്‌തിന്ന് വീട്ടിലിരിക്കുന്ന ഗ്രാമീണ കർഷകന്റെ വീടുകൾ‌തോറും, ചെണ്ടകൊട്ടിയുള്ള വേടന്റെ വരവ് ഒരു പുത്തനുണർവ്വ് പകരുന്നു.

                             കർക്കിടകത്തിലെ രോഗപീഡകൾ അകറ്റാനായുള്ള ഈ വേടൻ കെട്ടിയാടൽ ഒരു പ്രത്യേക ജനവിഭാഗത്തിന്റെ മാത്രം അവകാശമാണ്. കാർഷികസംസ്കൃതിയുടെ ഭാഗമായ മേലാളർ-കീഴാളർ ബന്ധം ഉറപ്പിക്കുന്ന കാലത്ത് രൂപംകൊണ്ട, ഈ ആചാരം വളരെ നല്ലൊരു കലാരൂപമാണ്. വേടൻ കെട്ടിയാടാൻ അവകാശമുള്ളവർ മറ്റുതൊഴിലുകൾ തേടുകയും ഗ്രാമീണർക്ക് കൃഷി അന്യമാവുകയും ഗ്രാമം പട്ടണങ്ങളുടെ വികലമായ രൂപം പ്രാപിക്കുക്കയും ചെയ്തതോടെ ഇതുപോലുള്ള ആചാരങ്ങൾക്കെല്ലാം വംശനാശം സംഭവിക്കുകയാണ്.

                                    കർക്കിടകമാസം വീടുകൾ‌തോറും കയറിയിറങ്ങുന്നവരാണ് ‘വേടനും ആടിയും’. ഒന്നിച്ച് ‘ആടിവേടൻ’ എന്ന് പറയുന്നുണ്ടെങ്കിലും ‘വേടൻ’ മലയ സമുദായക്കാരും ‘ആടി’ വണ്ണാൻ സമുദായക്കാരും കർക്കിടകത്തിലെ വ്യത്യസ്ഥ ദിവസങ്ങളിൽ കെട്ടിയാടുന്നു. അതുപോലെ ‘കോതാമ്മൂരി, ഉച്ചാർ‌പൊട്ടൻ’ എന്നി ആചാര കലാരൂപങ്ങൾ കുട്ടിക്കാലത്ത് കാണാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ‘ആടി’ കെട്ടിയാടുന്നതിനെ കുറിച്ച് എനിക്ക് കേട്ടറിവ് മാത്രമാണുള്ളത്. ‘കർക്കിടകത്തിലെ വേടൻ’, കാലഹരണപ്പെടാതെ ചില സ്ഥലങ്ങളിൽ ഇപ്പോഴും കാണാൻ കഴിയും.

                    വീട്ടിൽ വരുന്ന വേടൻ, മുഖത്തും ദേഹത്തും ചായം‌പൂശിയിട്ട് തിളങ്ങുന്ന കിരീടവും ചുവന്ന ആടയാഭരണങ്ങളും ധരിച്ചിരിക്കും. മുതിർന്ന പുരുഷനോടൊപ്പം ചെണ്ടമുട്ടിന്റെ അകമ്പടിയോടെ വീടിന്റെ മുറ്റത്ത് കടന്നുവരുന്ന വേടൻ സംസാരിക്കില്ല. വേടന്റെ വേഷമണിഞ്ഞ കുട്ടിയോടൊപ്പം ചെണ്ടക്കാരൻ കൂടാതെ ഒന്നോ രണ്ടോ സഹായികളും കാണും. വീട്ടിലെത്തിയാൽ കത്തിച്ച വിളക്കിനെയും ആവണിപ്പലകയിൽ അരി നിറച്ച നിറനാഴിയെയും വണങ്ങി വേടനെ മുന്നിൽ നിർത്തിക്കൊണ്ട്, ചെണ്ടകൊട്ടി പാട്ടുപാടുന്നു. തപസ്സുചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാനായി വേടന്റെ രൂപത്തിൽ വന്ന പരമശിവന്റെ കഥയാണ് പാട്ടിലുള്ളത്.

                                  മഹാഭാരതം വനപർവ്വത്തിൽ പറയുന്ന ഈ കഥ പാണ്ഡവരുടെ വനവാസകാലത്ത് സംഭവിച്ചതാണ്. തപസ്സു ചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാനായി പരമശിവൻ വേടനായും പാർവ്വതി വേടത്തിയായും ഭൂതഗണങ്ങൾ അനുചരന്മാരുമായി വെഷംമാറി കാട്ടിലൂടെ നടക്കുമ്പോൾ, മൂകൻ എന്ന അസുരൻ ഒരു കാട്ടുപന്നിയുടെ രൂപത്തിൽ അർജ്ജുനനെ ആക്രമിക്കാൻ മുന്നിലെത്തി. അവിടെയെത്തിയ ശിവനും, അർജ്ജുനനും ഒരേസമയം അമ്പെയ്തതോടെ കാട്ടുപന്നിയായ മൂകാസുരൻ മരിച്ച് അസുരരൂപത്തിലായി മാറുന്നു. തുടർന്ന് പന്നിയെ(അസുരനെ) കൊന്നതിന്റെ അവകാശത്തർക്കമായി. അവർ തമ്മിലുള്ള യുദ്ധത്തിൽ വേടന്റെ ദേഹത്ത് അമ്പ് കൊള്ളാത്തതിൽ മനം‌നൊന്ത അർജ്ജുൻ, തന്റെ മുന്നിൽ വന്നത് സാക്ഷാൽ പരമശിവനാണെന്ന് തിരിച്ചറിഞ്ഞ് മാപ്പ്‌ചോദിച്ച് സ്തുതിക്കുന്നു. തുടർന്ന് അർജ്ജുനന് പാശുപതാസ്ത്രം നൽകി പരമശിവൻ അനുഗ്രഹിക്കുന്നു.

                            ചെണ്ടകൊട്ടി പാടിയതിന്റെ ഒടുവിൽ വേടനും അകമ്പടി സേവിച്ചവർക്കും വീട്ടുകാർ നൽകേണ്ട കാർഷികവിളകളെ പരാമർശിക്കുന്നുണ്ട്. അരി, വെള്ളരിക്ക, തേങ്ങ, ഉപ്പ്, മുളക്, മഞ്ഞൾ ആദിയായവ കൂടാതെ വീട്ടിലുള്ള ഏത് പച്ചക്കറികളും പ്രത്യേകം ഉഴിഞ്ഞ്‌വെച്ച് നൽകാം. സഹായികളായി വന്നവർ ഇതെല്ലാം സ്വീകരിച്ച് തുണിയിൽ കെട്ടിവെക്കുന്നു. പഞ്ഞമാസമായ കർക്കിടകത്തിൽ ഭക്ഷണത്തിനുള്ള വക ഇങ്ങനെ അവർക്ക് ലഭിക്കുന്നു.

                           തുടർന്ന് ഓരോ പാത്രത്തിൽ ചുവപ്പും കറുപ്പും നിറമുള്ള ഗുരുസി കലക്കുന്നു. (വെള്ളത്തിൽ മഞ്ഞളും നൂറും ചേർത്താൽ ചുവപ്പ് ഗുരുസി, വെള്ളത്തിൽ കരിക്കട്ട കലക്കിയാൽ കറുപ്പ് ഗുരുസി) മാരിപോവാൻ ചുവന്നവെള്ളം വീടിന്റെ തെക്കുഭാഗത്തും ജേഷ്ഠപോകാൻ കറുത്തവെള്ളം വടക്കുഭാഗത്തുമായി, വീട്ടിലുള്ളവരെ ഉഴിഞ്ഞതിനുശേഷം ഒഴിക്കുന്നു. ഒടുവിൽ മണ്ണിനും കൃഷിക്കും കന്നുകാലികൾക്കും സന്താനങ്ങൾക്കും അനുഗ്രഹം ചൊരിഞ്ഞ് ദക്ഷിണയും വാങ്ങി വേടൻ അടുത്ത വീട്ടിലേക്ക് യാത്രയാവുന്നു”.