“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

February 18, 2013

ഇലയിൽ മുള്ള് വീണാലും!


“ആ പെൺകുട്ടിയോട് നീയെന്താണ് പറഞ്ഞത്?”
മറുപടി പറയാതെ തലകുനിച്ച് നിൽക്കുന്ന ആൺ‌കുട്ടിയോട് ശബ്ദംകുറച്ചുകൊണ്ട് വീണ്ടും അദ്ധ്യാപകൻ പറഞ്ഞു,
“സ്ക്കൂളിലുള്ളവരാരും നിന്നെ ഒരു തരത്തിലും ശിക്ഷിക്കില്ല, അവളോട് നീയെന്താണ് ചോദിച്ചത് എന്ന് മാത്രം പറഞ്ഞാൽ മതി,,”
എന്നിട്ടും മൌനം പാലിക്കുന്ന പത്താം തരക്കാരനെ നോക്കിയിട്ട് ഓഫീസ്‌റൂമിലെ സ്വന്തം ഇരിപ്പിടത്തിൽ ഇരിക്കുന്ന ഹെഡ്‌മിസ്ട്രസ് പറഞ്ഞു,
“നീയൊരു മുതിർന്ന കുട്ടിയല്ലെ, നിന്നെപ്പറ്റി ഒരു പെൺകുട്ടി പരാതിപറഞ്ഞാൽ അത് ശരിയാണോ എന്ന് അറിയാനല്ലെ മാഷ് ചോദിക്കുന്നത്”
പെട്ടെന്ന് അവൻ തലയുയർത്തി ഉച്ചത്തിൽ എല്ലാവരും കേൾക്കെ പറഞ്ഞു,
“ഓളാരാ എന്നെ കുറ്റം പറയാൻ,,, തെണ്ടി”
അത് കേട്ടപ്പോൾ വിദ്യാർത്ഥികളെ അടിക്കുന്നതിലും ഭീഷണിപ്പെടുത്തുന്നതിലും ഒന്നാമനായ കണക്ക് അദ്ധ്യാപകൻ അവനെ അടിക്കാനായി കൈ ഉയർത്തിയെങ്കിലും ഹെഡ്‌ടീച്ചറുടെ നോട്ടം കണ്ടപ്പോൾ കൈ താഴ്ത്തി. അദ്ദേഹം ദേഷ്യത്തെ ഉള്ളിലൊതുക്കിയിട്ട് അവനോട് പറഞ്ഞു,
“അവൾ ആരോ ആയ്‌ക്കോട്ടെ,, നീ അവളോട് എന്തോ ചോദിച്ചെന്നാണ് പരാതിയുള്ളത്. അത് ശരിയാണൊ എന്ന് അറിയണം. നിന്നെ ഞാനോ മറ്റ് അദ്ധ്യാപകരോ അടിക്കുകയില്ല”
അദ്ധ്യാപകന്റെ അനുനയത്തിലുള്ള വാക്കുകൾക്ക് വഴങ്ങിയ ശിഷ്യൻ ഒടുവിൽ പറയാൻ തുടങ്ങി,
“ഞാനവളോട് ഒന്ന് ചോദിച്ചു”
“എന്ത് ചോദിച്ചു?”
“അൻപത് ഉറുപ്പിയ തന്നാൽ ഒരിക്കൽ,,,,”
“ഒരിക്കൽ
“എന്റെ ഒപ്പരം വരുമോന്ന്”
പെട്ടെന്ന് അടി പൊട്ടാൻ തുടങ്ങി. അതുവരെ അടിക്കുകയില്ല എന്ന് പറഞ്ഞ അദ്ധ്യാപകൻ സ്വയം മറന്ന് അവന്റെ മുഖത്തും തലക്കുമായി അഞ്ചാറ് തവണ അടിച്ചപ്പോൾ രംഗം കണ്ടുനിന്നവരെല്ലാം ഞെട്ടി. ഞെട്ടിയത് അടിച്ചതുകൊണ്ടല്ല, പത്താം തരത്തിൽ ഞങ്ങൾക്ക് പഠിപ്പിക്കേണ്ടി വന്നത് ഇത്രയും നീചമായ സ്വഭാവമുള്ള പയ്യനെയാണല്ലൊ എന്നോർത്തായിരുന്നു. വളരെ പ്രധാനപ്പെട്ട ഒരു കേസ് ഹെഡ്‌മിസ്ട്രസ്സിന്റെ മുൻപാകെ വിചാരണ നടക്കുന്നത് നേരിട്ട് കാണാനായി ആ പരിസരത്ത് ചുറ്റിനിൽക്കുന്ന എന്നെപ്പോലുള്ള ടീച്ചർമാർ വിദ്വേഷം ഉള്ളിലൊതുക്കിയിട്ട് പതുക്കെ വെളിയിലേക്കിറങ്ങി.  

                       വർഷങ്ങൾക്ക് മുൻപ് എന്റെ ഹൈസ്ക്കൂളിലെ ഏതാനും വിദ്യാർത്ഥികൾ കൂടെ പഠിക്കുന്ന -ഒരേ ക്ലാസ്സിൽ തൊട്ടടുത്ത ബെഞ്ചിലിരിക്കുന്ന- സഹപാഠിനിയുടെ ചാരിത്ര്യത്തിന് വില പറഞ്ഞു. എത്രയെന്നോ?
വെറും അൻപത് രൂപ മാത്രം,,,
                       അന്ന്, പതിനഞ്ച് വർഷം മുൻപ് അൻപത് രൂപ അത്രക്ക് ചെറിയ തുകയൊന്നുമല്ല. ഏതാനും ദിവസങ്ങളായി ശരീരത്തിന് വിലപറഞ്ഞ് പിന്നാലെ നടക്കുന്ന ആൺകുട്ടികളുടെ ശല്യം സഹിക്കുന്ന ആ പെൺകുട്ടി അദ്ധ്യാപകരോടോ രക്ഷിതാക്കളോടോ പരാതി പറഞ്ഞിരുന്നില്ല. അദ്ധ്യാപകരോട് പറയാൻ ധൈര്യം കിട്ടിയില്ല എന്ന് വേണം പറയാൻ. പിന്നെ രക്ഷിതാവ് കൂലിവേല ചെയ്യുന്ന പാവപ്പെട്ട ഒരമ്മമാത്രം. അമ്മയോട് പറഞ്ഞാൽ അവർ പറയുമായിരിക്കും, ‘മോള് പഠിപ്പ് മതിയാക്കി നാളെമുതൽ അന്റൊപ്പരം കൂലിപ്പണിക്ക് വന്നോ’ എന്ന്. അപ്പൊൾ വീട്ടിൽ പറയുന്നത് ഗുണത്തേക്കാൾ ദോഷമായിരിക്കും.
                          അങ്ങനെയിരിക്കെ ഒരുദിവസം ക്ലാസ്സിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഹിന്ദി അദ്ധ്യാപിക അപ്രതീക്ഷിതമായാണ് ഒരു ശിഷ്യന്റെ ചെയ്തികൾക്ക് ദൃൿസാക്ഷി ആയത്. ടീച്ചർ പഠിപ്പിച്ചുകൊണ്ടിരിക്കെ പിൻ‌ബെഞ്ചിലിരിക്കുന്ന ഒരുത്തൻ ഒരു വശത്ത് മുൻ‌ബെഞ്ചിലിരിക്കുന്ന പെൺ‌കുട്ടിയുടെ നേരെ ചെറിയ കല്ലെടുത്ത് എറിയുന്നു. കൂടുതൽ നിരീക്ഷിച്ച് ചോദ്യം ചെയ്തപ്പോൾ കല്ലുകളും ഏറുകളും പലപ്പോഴായി ഉണ്ടെന്ന് തിരിച്ചറിഞ്ഞ് സംഭവം ക്ലാസ് അദ്ധ്യാപകന് റിപ്പോർട്ട് ചെയ്തു.

                           വളരെ പാവപ്പെട്ട വീട്ടിൽ നിന്നും വരുന്ന ആ പെൺകുട്ടി ക്ലാസ് അദ്ധ്യാപകന്റെ മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് രണ്ട്‌മാസത്തോളമായി അവൾ അനുഭവിക്കുന്ന പീഡനങ്ങൾ വിവരിച്ചു. ക്ലാസ്സിലെ മുതിർന്ന ആൺകുട്ടികൾ പലരും അവൾക്കുനേരെ അശ്ലീലപദങ്ങൾ പ്രയോഗിക്കുന്നു. വീട്ടിലേക്ക് പോകുന്ന വഴിയിൽ‌വെച്ച് അവളെ കല്ലെറിയുന്നു. രണ്ടും മൂന്നും വർഷങ്ങളായി പലക്ലാസ്സുകളിലും തോറ്റതിനുശേഷം പ്രായത്തിൽ മുതിർന്നവരാണെങ്കിലും പഠനത്തിൽ പിന്നിലായ ചിലരാണ് പ്രതികൾ. അദ്ധ്യാപകർ പറയുന്നത് പഠിക്കുന്നതിനുപകരം അദ്ധ്യാപകരെ പഠിപ്പിക്കാൻ നടക്കുന്ന തലതിരിഞ്ഞ കൂട്ടങ്ങൾ.
                      പെൺകുട്ടിയുടെ പരാതി ഹെഡ്‌മിസ്ട്രസിന്റെ മുന്നിലെത്തിയപ്പോൾ നടന്ന ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചപ്പോൾ പതിവ് നടപടികൾ അരങ്ങേറി. കൂട്ടത്തിൽ വലിയ വില്ലന്മാരായ മൂന്നുപേരെക്കൊണ്ട് പെൺകുട്ടിയോട് മാപ്പ് പറയിപ്പിച്ചു. ഇനി ഒരു പ്രശ്നവും ഉണ്ടാക്കുകയില്ലെന്ന് ഉറപ്പ് എഴുതി വാങ്ങിച്ചു.

                      പ്രശ്നങ്ങൾ അവസാനിച്ചെങ്കിലും സംഭവം സ്ക്കൂളിൽ മൊത്തമായി അറിയപ്പെട്ടു. എല്ലാവർക്കും അറിയേണ്ടത് ആ പെൺ‌കുട്ടി ആരാണെന്ന് മാത്രം. അതിനിടയിൽ അവളെ അപമാനിച്ച ആൺകുട്ടികളെക്കുറിച്ച് അദ്ധ്യാപകരോ വിദ്യാർത്ഥികളോ അറിയാൻ താല്പര്യം കാണിച്ചില്ല. ദിവസങ്ങൾ കഴിഞ്ഞപ്പോൾ കേസിൽ ഉൾപ്പെട്ട അവൾ പിന്നീട് അറിയപ്പെട്ടത് ‘അൻപത് ഉറുപ്പിയ’ എന്ന പേരിൽ. മറ്റു ക്ലാസ്സിലുള്ള ആൺകുട്ടികളടക്കം അവളെനോക്കി വിളിക്കുന്നു,,,, ‘അൻപത് ഉറുപ്പിയ’.

                     ഒരിക്കൽ ‘അൻപത് ഉറുപ്പിയ’ വിളികേട്ട മലയാളം അദ്ധ്യാപിക വിളിച്ചവനെ കൈയ്യോടെ പിടിച്ച് ഉപദേശിക്കാൻ തുടങ്ങി,
“മോനെ നിന്റെയൊക്കെ പെങ്ങളെപോലെയല്ലെ അവളും; സ്വന്തം സഹോദരിയെ അപമാനിക്കാൻ പാടുണ്ടോ?”
“ഓളെന്റെ പെങ്ങളൊന്നുമല്ല”
“പെങ്ങളല്ലെങ്കിലും അവൾ പെങ്ങളെപ്പോലെയല്ലെ?”
“എന്റെ പെങ്ങമ്മാരൊന്നു അവളെപ്പോലെയല്ല, എന്റെ പെങ്ങൾ നല്ലവളാണ്, അവൾ ചീത്ത”
“അതെങ്ങനെയാ? അവൾ ചീത്തയും നിന്റെ പെങ്ങൾ നല്ലവളും ആണെന്ന് പറയാൻ കാരണം?”
“ഓള് മോശമാണ്, വേശ്യയാണ്, ഓളെ എന്ത് ചെയ്താലും വീട്ടിലാരും ചോദിക്കാൻ വരില്ല. അതുപോലെയാണോ എന്റെ പെങ്ങൾ? ടീച്ചർ എന്റെ പെങ്ങമ്മാരെ കുറ്റം പറയുന്നത് ഞാൻ സഹിക്കില്ല”
ഉപദേശിക്കാൻ തോന്നിയ അദ്ധ്യാപികക്കും കേട്ടുനിൽക്കുന്നവർക്കും അവനോട് പറയാൻ ആ നേരത്ത് മറുപടിയൊന്നും ഇല്ലായിരുന്നു.
***************************
സ്ത്രീകളെക്കുറിച്ച് പുരുഷന്മാർ പലരുടെയും വിശ്വാസം അന്ന് ആ ശിഷ്യൻ പറഞ്ഞതുപോലെയാണെന്ന് ഇപ്പോഴും വിശ്വസിക്കേണ്ടി വരുന്നു,
ചോദിക്കാനും പറയാനും ആണുങ്ങൾ ഇല്ലാത്ത സ്ത്രീകളെല്ലാം ചീത്തയായിരിക്കും. അവരെ മറ്റുള്ളവർക്ക് എന്തും ചെയ്യാം, പറയാം, വിളിക്കാം, കല്ലെറിയാം.
എന്നാൽ,,,
അവരുടെ സ്വന്തം അമ്മ പെങ്ങൾ ഭാര്യ മകൾ തുടങ്ങിയ സ്ത്രീകളെല്ലാം നല്ലവരായിരിക്കും. അവരെ മറ്റുള്ളവർ കല്ലെറിയാനോ വിളിക്കാനോ നോക്കാനോ പാടില്ല. കാരണം അവർക്ക് ചോദിക്കാനും പറയാനും പടവെട്ടാനും തയ്യാറുള്ള ആണുങ്ങൾ ഉണ്ട്.
ഒരു സ്ത്രീ പുരുഷനോട് തെറ്റ് ചെയ്താൽ അത് അവളുടെ പേരിൽ അറിയപ്പെടും.
കൂടാതെ,
പുരുഷൻ ഒരു സ്ത്രീയോട് അക്രമം കാണിച്ചാൽ (തെറ്റ് ചെയ്താൽ) ആ സംഭവം അറിയപ്പെടുന്നതും സ്ത്രീയുടെ പേരിലായിരിക്കും. അല്ലാതെ അതൊരിക്കലും അവന്റെ പേരിൽ അറിയപ്പെടുകയില്ല.

പിൻ‌കുറിപ്പ്:
പ്രതികളായ വില്ലന്മാരെ, പെൺകുട്ടിയുടെ പരാതിയിൽ സ്ക്കൂളിൽ നിന്ന് പുറത്താക്കാനോ മറ്റു ശിക്ഷകൾ കൊടുക്കാനോ കഴിഞ്ഞില്ല. പിന്നീടുണ്ടായ ഒരു അടിപിടി കേസിൽ സ്ക്കൂളിൽ നിന്ന് അവരെ സസ്പെന്റ് ചെയ്തെങ്കിലും കേസ് കോടതിയിൽ എത്തുകയും അവരെല്ലാം തിരികെ സ്ക്കൂളിൽ പ്രവേശിക്കുകയും ചെയ്തു. ഒടുവിൽ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ നമ്മുടെ (അ)പ്രീയശിഷ്യന്മാർ പരീക്ഷയിൽ തോറ്റു എന്ന ചരിത്രം കൂടി ഇതൊടൊപ്പം ചേർക്കുന്നു.

February 6, 2013

ഞാനൊരു പാവം കടുവ


അവരെന്റെ സ്വന്തം കാടുകളിൽ കടന്നപ്പോൾ
ഒളിക്കാനൊരിടം‌തേടി ഞാനലഞ്ഞു,
അവരെന്റെ ദാഹജലം ഊറ്റിയപ്പോൾ
ഒരുതുള്ളി നീരിനായ് നീട്ടിയൊരെൻ നാവ് കുഴഞ്ഞു,
അവരെന്റെ ഇരകളെ അപ്പാടെ കൊന്നപ്പോൾ
മാസങ്ങളായ് പട്ടിണി കിടന്നു ഞാൻ.

എരിയുന്ന വയറുമായ് കണ്ണുകാണാതായപ്പോൾ
ഒത്തിരിയലഞ്ഞ് നേടിയൊരിരയുടെ
ഇത്തിരി മാംസം പറിച്ച് തിന്നുന്ന നേരത്ത്
അവരെന്റെ തൊണ്ടയിൽ കൈയ്യിട്ട്
അതും തട്ടിപ്പറിച്ചു,,,
എന്നിട്ടും ഞാനൊന്നും മിണ്ടിയില്ല.
ഞാനൊരു പാവം കടുവ.

ചാവാൻ കിടക്കുന്നൊരെന്നെ തേടി
അവർ വന്നു,
എന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞു,
എന്റെ വാലിലെ രോമങ്ങൾ പറിച്ചെടുത്തു,
ഒട്ടിയ വയറിൽ മുള്ളുകൾ തറച്ചപ്പോൾ
അവർ കൂവിയാർത്തു
എന്നിട്ടും ഞാനൊന്നും മിണ്ടിയില്ല
ഞാനൊരു പാവം കടുവ.

ആയിരങ്ങൾ വന്നെന്റെ ഉറക്കം ഞെട്ടിച്ചു,
അവരെന്നെ നോക്കി കൂവിയാർത്തു,
അവരെന്റെ നേരെ കല്ലെറിഞ്ഞു,
‘പാപം ചെയ്യാത്തവർക്ക് കല്ലെറിയാമല്ലൊ’!
പട്ടിണിയും ദാഹവും ഒത്തുചേർന്ന്
അന്ത്യശ്വാസം വലിക്കാറായപ്പോൾ
വേദന സഹിക്കവയ്യാതെ
ഉച്ചത്തിൽ ഞാൻ കരഞ്ഞപ്പോൾ
അവർ പറഞ്ഞു,
“കടുവ അലറുന്നേ,,, വെക്കെടാ വെടി”

വെടിയേറ്റ് വീഴുന്ന എന്റെനേരെ
 വടികൊണ്ട് കുത്തിയിട്ട്
ആനന്ദനൃത്തം തുടരുന്നു അവർ
നാട്ടിലെ മനുഷ്യർ കാടുകയറിയാൽ
കാട്ടിലെ പാവങ്ങൾ എന്ത് ചെയ്യും?
ഞാനൊരു പാവം കടുവ.
************************************

December 23, 2012

ആദ്യത്തെ ലോകാവസാനം


‘നാളെ വൈകുന്നേരമാണ് ലോകാവസാനം,, നമ്മളെല്ലാരും ഒന്നിച്ച് മരിക്കും’
നാലാം‌തരത്തിലെ കുട്ടികളെല്ലാം പേടിയോടെ കുമാരൻ മാസ്റ്ററുടെ മുഖത്ത് നോക്കിയിരിക്കുമ്പോൾ അദ്ദേഹം ബാക്കികൂടി പറയാൻ തുടങ്ങി.
“ലോകാവസാനം ആയാൽ കടലിലെ തിരകളെല്ലാം നമ്മളെ സ്ക്കൂൾ വളപ്പിലെ പീറ്റത്തെങ്ങിനെക്കാൾ ഉയരത്തിലായിരിക്കും കരയിലേക്ക് പാഞ്ഞ്‌വരുന്നത്. അതിന്റെ ഒപ്പരം ഭൂമി കുലുക്കവും ആകാശത്ത്‌ന്ന് തീയും വരുമ്പം നമ്മളെല്ലാരും ചാവും. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഭൂമിയും അങ്ങനെ എട്ട് ഗ്രഹങ്ങൾ ഒന്നിച്ച് ചേർന്ന് എല്ലാം അവസാനിക്കും അഷ്ടഗ്രഹയോഗം”
                       തൊട്ടപ്പുറത്ത്‌നിന്നും അലയടിക്കുന്ന അറബിക്കടലിനെ, സ്‌ക്കൂൾ വരാന്തയിലെ ഓലമറയിലൂടെ ഞങ്ങൾ നോക്കി,, നാളെ വൈകിട്ട് ഈ കടല് വലുതായി വന്ന് സ്ക്കൂളും വീടും നാടും കടന്ന് അങ്ങനെയങ്ങ് തകർക്കും. അയ്യോ അപ്പോൾ എന്ത് ചെയ്യും? എന്തായാലും നല്ല രസമായിരിക്കും ഈ ലോകാവസാനം പക്ഷെ! അത് കാണാൻ നമ്മളുണ്ടാവുമോ?

                      ആദ്യത്തെ ലോകാവസാന സംഭവനേരത്ത് ഞാൻ നാലാം തരത്തിൽ പഠിക്കുകയാണ്. അവിടെ ഏതാനും ദിവസങ്ങളായി ക്ലാസ്സുകളിൽ കണക്കും സയൻസും മലയാളവും പഠിക്കുന്നതിന് പകരം ലോകാവസാന പഠനം മാത്രമായി മാറി. കണക്കുകൂട്ടിനോക്കിയപ്പോൾ സംഭവം നടന്നത് 1962ൽ ആയിരിക്കും. ‘അഷ്ടഗ്രഹയോഗം’ അതായത് എട്ട് ഗ്രഹങ്ങൾ ഒന്നിച്ച് ചേരുക, അപ്പോൾ‌പിന്നെ ഭൂമിയിലെ മനുഷ്യരുടെ കാര്യം എന്തായിരിക്കും? അക്കാലത്ത് ഗ്രഹങ്ങൾ ഒൻപതെണ്ണം ഉണ്ടായിരുന്നു,, അതിൽ ആരാണ് മാറിനിന്നത്? ഇടക്ക് സ്ഥാനം നഷ്ടപ്പെട്ട പ്ലൂട്ടോ ആയിരിക്കുമോ?

                       അക്കാലത്ത് ലോകാവസാന വാർത്തകൾ കേൾക്കാനും പറയാനുമായി നാട്ടുകാരെല്ലാം അത്യുത്സാഹം കാണിച്ചിരുന്നു. വായനശാലയിൽ മാതൃഭൂമി വായിക്കുന്ന ആണുങ്ങൾ മാത്രമല്ല, കിണറ്റിൻ‌കരയിലെ പെണ്ണുങ്ങളും ചായപീടികയിലെ ബാലിയക്കാരും വയലിൽ കളപറിക്കുന്ന പണിക്കാരും കടപ്പുറത്ത് ചിരട്ടയിൽ മണ്ണപ്പം ചുട്ടുകളിക്കുന്ന പിള്ളേരും പറയുന്നത് ലോകാവസാന വിശേഷങ്ങൾ മാത്രം. അന്നന്നത്തെ അപ്പത്തിന് വക കണ്ടെത്തുന്ന ഗ്രാമീണന് ലോകാവസാനം വരുന്ന നേരത്ത് ഒളിപ്പിച്ച്‌വെക്കാൻ സമ്പത്തൊന്നും ഉണ്ടായിരുന്നില്ല. ഉള്ളവൻ ഇല്ലാത്തവനെ സഹായിക്കാൻ സന്മനസ്സ് കാണിക്കുന്ന കാലം. ഒരാഴ്ച മുൻപ് തെക്കേട്ടിലെ കാർത്തിയേച്ചി അമ്മയോട് ചോദിക്കുന്നതു കേട്ടു,
“യശോദേടത്തി, അന്റെ ലീലക്ക് ഇടാൻ നിങ്ങളെ മോളെ പയേ കുപ്പായം തര്വോ?”
“അതെങ്ങനെയാ കാർത്തി, ഇവളെ കുപ്പായമൊന്നും പയേതായിറ്റില്ല”
“എന്നാപിന്നെ പുതിയ ഒരെണ്ണം തന്നൂടെ?”
“പുതിയതോ?”
“അത്‌പിന്നെ ഒരായ്ച്ച കയിഞ്ഞാല് ലോകാവസാനമല്ലെ,,, അപ്പൊപിന്നെ ഇത്രേം കുപ്പായമെന്തിനാ നിങ്ങളെ കുട്ടി ഇടുന്നത്? അന്നേരം രണ്ടോ മൂന്നോ എണ്ണം ഒന്നിച്ച് ഇട്ടാൽ പോരെ?,,”
                    ലോകാവസാന നേരത്ത് സ്വന്തം മകൾക്ക് അണിയാൻ നല്ലൊരു കുപ്പായത്തിനുവേണ്ടി ചോദിക്കുകയാണ് എന്റെയൊപ്പം നാലാം ക്ലാസ്സിൽ പഠിക്കുന്ന ലീലയുടെ അമ്മ. ഒടുവിൽ അച്ഛന്റെ ഇരുമ്പ്‌പെട്ടി തുറന്ന് അടിയിൽ ഇസ്ത്രിയിട്ട് വെച്ച നീലയിൽ വെള്ളപുള്ളിയുള്ള പുതിയ ഉടുപ്പ് അമ്മ അവർക്കു നൽകി. അതുമായി ഇറങ്ങിപോകുമ്പോൾ അവർ പറഞ്ഞു,
“ലോകാവസാനം വരുന്ന ദെവസം നമ്മളെ വീട്ടില് ചോറ് വെക്കുന്നുണ്ട്, കൊറേസമായി അതിന് അരിയൊക്കെ മാറ്റിവെക്കാൻ തൊടങ്ങീറ്റ്”
അരപ്പട്ടിണിക്കാരൻ ലോകാവസാന നേരത്ത് വയറുനിറച്ച് ഉണ്ണാൻ ശ്രമിക്കുകയാണ്; അടുത്ത ഭക്ഷണം എപ്പോഴാണെന്നറിയില്ലല്ലൊ. അതുപോലെ ചാവുമ്പം ചമഞ്ഞുകിടക്കാനാണ് പുതിയ കുപ്പായം.   
*****
                      സ്ക്കൂൾ‌വിട്ട് വീട്ടിലെത്തുന്നതുവരെ കുട്ടികളുടെ സംഭാഷണവിഷയം ലോകാവസാനം തന്നെ. എന്റെ ബോഡിഗാർഡായ അടുത്ത വീട്ടിലെ ഇന്ദിരേച്ചി പാറമുകളിൽ വളർന്ന പച്ചപ്പുല്ലിൽ ഇരുന്ന് പുസ്തകമൊക്കെ നിലത്ത്‌വെച്ച് മറ്റുള്ളവരെ നോക്കിയിട്ട് പറഞ്ഞു,
“ഇനിയീ ബുക്കൊന്നും ആവശ്യമില്ലല്ലൊ,,, നാളെയിപ്പം ലോകാവസാനം വരുമ്പം ഏത് കുപ്പായമാ ഇടുക,, വീട്ടിൽ‌പോയപ്പാട് ഈ പാവാടയും ബ്ലൌസും അലക്കണം. എന്നിട്ട് ഇസ്ത്രിവെച്ച് നാളെ വയീറ്റ് ഇടണം. കൊറച്ച് പൌഡറൊക്കെ ഞാനെടുത്ത്‌വെച്ചിട്ടുണ്ട്. എണേ, നീയേത് കുപ്പായമാ നാളെ ഇടുന്നത്? കുഞ്ഞമ്മാവൻ പട്ടാളത്തിന്ന് വന്നപ്പം പുതിയ കുപ്പായം കൊണ്ടുവന്നിട്ടില്ലെ?”
ചോദ്യം എന്നോടാണ് എന്റെ അമ്മാവൻ മിലിറ്ററി ആയതിനാൽ പവ്വറ് അധികമാണ്.
“അന്റെ പുതിയ കുപ്പായം നീ കണ്ടിട്ടില്ലെ,”
“എന്നാല് ആദ്യം പെറ്റിക്കോട്ടിന്റെ മോളില് മറ്റുള്ള കുപ്പായങ്ങളെല്ലാം ഇടുക, അഞ്ചാറെണ്ണം ഉണ്ടാകുമല്ലൊ,, കുഞ്ഞമ്മാവൻ കൊണ്ടേന്നത് അതിന്റെ മോളില് പൊറത്തിടുക, കേട്ടോ”
എല്ലാം ശരിവെച്ച് കുട്ടിപ്പട നടന്നുനീങ്ങി,
വീട്ടിലെത്തിയപ്പോൾ ഒരു മഹാസംഭവം നടന്നു,
മരിക്കുന്നതുവരെ ഇവിടെ താമസിക്കും എന്ന് പറഞ്ഞ് ഒരു കൊല്ലമായി നമ്മുടെ വീട്ടിൽ കഴിയുന്ന അച്ഛന്റെ ഇളയമ്മ നാളത്തെ ലോകാവസാനം സ്വന്തം മക്കളോടൊത്ത് ആഘോഷിക്കാനായി സ്ഥലം വിട്ടിരിക്കുന്നു. എൺപത് കഴിഞ്ഞ അവർ വീട്ടിലുള്ള ആണുങ്ങളോടൊന്നും പറയാതെയാണ് നട്ടുച്ചനേരത്ത് കണ്ണൂരിൽ ഇടച്ചേരിയിലെ മകളുടെ വീട്ടിലേക്ക് പോയത്.
                     പിറ്റേദിവസം നമ്മൾ ലോകാവസാനത്തെ കാത്തിരുന്നു. ഒന്നും സംഭവിക്കാതെ പതിവുപോലെ ദിവസങ്ങൾ ഒരോന്നായി കടന്നുപോയി. ലോകം അതേപടി അവസാനത്തിനായി ഇപ്പോഴും കാത്തിരിക്കുന്നു.
******

 ഇനി അല്പം ചിന്തകൾ???
                  യുഗങ്ങള്‍ നാലാണ്, ഇപ്പോള്‍ നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് നാലാമത്തെ യുഗമായ കലിയുഗത്തില്‍ കൂടിയാണെന്ന് തിരിച്ചറിയാൻ ഒട്ടും പ്രയാസമില്ല. കലിയുഗത്തിന്റെ അവസാന കാലത്തെ ലോകാവസാന ലക്ഷണങ്ങള്‍ ഓരോന്നായി നമ്മുടെ മഹാഭാരതത്തിൽ പറയുന്നുണ്ട്,
  1. മനുഷ്യരുടെ ചിന്തയും പ്രവൃത്തിയും പരസ്പരവിരുദ്ധമായി മാറുന്നു.
  2. ആളുകള്‍ക്ക് ഭക്ഷ്യവും അഭക്ഷ്യവും തിരിച്ചറിയാതാവുന്നു.
  3. ഭൂമി മ്ലേച്ഛന്മാര്‍ ഭരിക്കുന്നു.
  4. സ്ത്രീകള്‍ പൊക്കം കുറഞ്ഞവരും ധാരാളം പ്രസവിക്കുന്നവരും ആയി മാറുന്നു.
  5. ഗുരുനാഥന്മാര്‍ വിദ്യ വില്‍ക്കുന്നു.
  6. സ്ത്രീകള്‍ ശരീരം വില്‍ക്കുന്ന വേശ്യകളായി മാറുന്നു.
  7. ഗൃഹസ്ഥന്മാര്‍ ചോറ് വില്‍ക്കുന്നു.
  8. പുരുഷന്മാര്‍ക്ക് സ്വന്തം മകളിലും സ്ത്രീകള്‍ക്ക് ഭൃത്യന്മാരിലും മക്കള്‍ ഉണ്ടാവുന്നു.
  9. ഭിക്ഷാടനമെന്ന പേരില്‍ വീട്ടില്‍ കയറി മോഷണം നടത്തുന്നു.
  10. കള്ളവും തട്ടിപ്പും മദ്യപാനവും നാട്ടില്‍ വര്‍ദ്ധിക്കുന്നു.
  11. സസ്യങ്ങളില്‍ നിന്നും ജന്തുക്കളില്‍ നിന്നും ആദായം കുറയുന്നു.
  12. മരങ്ങളില്‍ മറ്റു പക്ഷികള്‍ കുറഞ്ഞ് കാക്കകള്‍ വര്‍ദ്ധിക്കുന്നു’
അങ്ങനെ,
ഒടുവില്‍ ഏഴ് സൂര്യന്‍മാര്‍ ചേര്‍ന്നുള്ള പ്രളയാഗ്നിയില്‍ പ്രപഞ്ചം നശിക്കുന്നു’.

                     കലിയുഗ ലക്ഷണമായി ഒരുകാലത്ത് പറഞ്ഞതെല്ലാം ഇന്ന് ആചാരമായി മാറിയിരിക്കയാണ്.

1.  ചിന്തയും പ്രവൃത്തിയും തമ്മിലുള്ള ബന്ധം ഇല്ലാതായിട്ട് വളരെ നാളായി.
2.  കഴിക്കുന്നത് എന്താണെന്നറിയാതെയാണ് പലതും നാം ഭക്ഷിക്കുന്നത്.
3.  ഭൂമി ഭരിക്കുന്നത് ഇപ്പോള്‍ തട്ടിപ്പ്‌വീരന്മാ.
4.  പിന്നെ സ്ത്രീകള്‍ ധാരാളം പ്രസവിക്കും; കുടും‌ബാസൂത്രണം കാരണം പലർക്കും ചാന്‍സ് കിട്ടാത്തതു കൊണ്ടാണ്.
5.  ഗുരുനാഥന്മാര്‍ ശമ്പളം കണക്ക്‍പറഞ്ഞ് വാങ്ങുകയും നിരക്ക് കൂട്ടാന്‍ സമരം നടത്തുകയും ചെയ്യുന്നു.
6. സ്ത്രീകള്‍‌ക്ക് എളുപ്പത്തില്‍ വില്‍ക്കാന്‍ പറ്റുന്നത് ശരീരമാണല്ലോ; എന്നാല്‍ അവരോട് മത്സരിക്കാൻ ആണ്‍‌വേശ്യകളും പെരുകുന്നുണ്ട്.
7.  ഗൃഹസ്ഥന്മാര്‍ തട്ടുകട മുതൽ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ വരെ നടത്തി ചോറ് വില്‍ക്കുന്നു.
8.  മക്കളെ ഉണ്ടാക്കുന്ന കാര്യമാണെങ്കില്‍; – ‘എന്റെ കൊച്ചിന്റെ അച്ഛന്‍ തന്നെയാണ് എന്റെ അച്ഛൻ’, എന്ന് പറയേണ്ട അവസ്ഥയിലുള്ള കൊച്ചു പെണ്‍‌കുട്ടികള്‍ നമ്മുടെ കൊച്ചുകേരളത്തില്‍ പെരുകുകയാണ്. സ്ത്രീകള്‍ ഭര്‍ത്താവിനെയും മക്കളെയും മറന്ന് പ്രായം കുറഞ്ഞ പുരുഷന്മാരുടെ പിന്നാലെ പായുന്നു.
9. വീട്ടില്‍ വരുന്ന അപരിചിതരെല്ലാം തട്ടിപ്പുകാരും കള്ളന്മാരും ആണെന്ന സംശയത്തിന് ഇടയാക്കുന്ന സാഹചര്യം വര്‍ദ്ധിക്കുന്നു. 
10. അച്ഛന്റെ തൊഴില്‍ എന്താണെന്ന് ചോദിച്ചാല്‍ ‘മദ്യപാനം’ എന്ന് മക്കള്‍ തന്നെ പറയുന്നു.
11. ജെ.സി.ബി. ഭൂമിയെ അട്ടിമറിക്കുമ്പോൾ രാസവളവും കീടനാശിനിയും ചേര്‍ന്ന് കൃഷി നശിപ്പിക്കുന്നു.
12. മരങ്ങൾ കാക്കകൾക്കും ഫ്ലക്സ് ബോർഡുകൾക്കും മാത്രമായി മാറിയിരിക്കുന്നു. കാക്കകളെ പേടിച്ച് മരങ്ങളുടെ ചുവട്ടില്‍‌ ആരും നില്‍ക്കാറില്ല’
ഇപ്പോൾ ഞാന്‍ ചോദിക്കുകയാണ്:
എന്നിട്ടും എന്തേ പ്രളയാഗ്നി ഇത്രയും വൈകുന്നത്??? ലോകാവസാനം ഇനിയെപ്പോൾ?