“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

August 29, 2012

തിരുവോണ സായഹ്നത്തിൽ പൊട്ടിയ പടക്കങ്ങൾ


                        പൊന്നോണക്കാലത്ത് പൊന്നിൻ‌നിറമുള്ള പൂക്കളണിയുന്ന മരമാണ് ‘പൊന്നാവീരം’. ഞാൻ ജനിച്ചുവളർന്ന കടൽ‌തീരഗ്രാമത്തിൽ എന്റെവീട്ടിൽ‌മാത്രം കാണപ്പെട്ട ഒരേയൊരു മരമായിരുന്നു അത്, പൊന്നിൻ ചിങ്ങത്തിന്റെ വരവറിയിച്ച് വർഷം‌തോറും പുഷ്പങ്ങൾ നിറയുന്ന പൊന്നാവീരം. എന്റെ ഗ്രാമത്തിന് മാത്രം സ്വന്തമായ ഒറ്റപ്പെട്ട മറ്റുപല മരങ്ങളും അക്കാലത്ത് ഉണ്ടായിരുന്നു; ഒരേയൊരു മുരിങ്ങമരം, ഒരേയൊരു കണിക്കൊന്ന, ഒരേയൊരു പുളിമരം, ഒരേയൊരു ഉയരം‌കുറഞ്ഞ തെങ്ങ്, ഒരേയൊരു കടലാസ്‌പൂവ്‌ ചെടി, ഒരേയൊരു യക്ഷിപ്പന, ഒരേയൊരു ചെന്തമരി അങ്ങനെപലതും. ഇതെല്ലാം ഗ്രാമീണരുടെ പൊതുസ്വത്താണ്, പൊന്നാവീരം എന്റെ വീട്ടുപറമ്പിലാണെങ്കിലും കണിക്കൊന്നയെക്കാൾ വലിപ്പമുള്ള വിടർന്ന്‌നിവർന്ന അതിലെ പൂക്കൾ മൊത്തമായി പറിച്ച് ഓഹരിവെച്ചിട്ട് പൂക്കളമിടുന്നത് എന്റെ വീട്ടുമുറ്റത്ത് മാത്രമായിരിക്കില്ല, നാട്ടുകാരുടെയെല്ലാം മുറ്റത്ത്‌കൂടി ആയിരിക്കും.   

                         പൊന്നാവീരം എന്ന് നാട്ടുകാർ പറയുന്ന മരം എന്റെ വീട്ടുമുറ്റത്തിന് സമീപം മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ഞാൻ നടന്ന വഴികളിലും പഠിച്ച സസ്യശാസ്ത്രത്തിലും ഇതുവരെ അങ്ങനെയൊരു മരത്തെ കണ്ടിട്ടില്ല. കണിക്കൊന്നയെപ്പോലെ മഞ്ഞപ്പൂക്കൾ വിടരുന്ന അതേ കുടുംബത്തിൽ ഉൾപ്പെട്ട ഏതാണ്ട് പത്ത് മീറ്റർ മാത്രം ഉയരമുള്ള ഇലകൊഴിയാത്ത മരം. സാധാരണ വൃക്ഷങ്ങൾ പുഷ്പിക്കുന്നത് ശൈത്യകാലത്തിനു ശേഷമാണെങ്കിലും നമ്മുടെ പൊന്നാവീരത്തിൽ പൂക്കൾ നിറയുന്നത് കാലവർഷം അവസാനിക്കുന്ന ഓണക്കാലത്താണ്. 
                        തലശ്ശേരിയിൽ‌നിന്ന് എന്റെ വലിയമ്മാവൻ കൊണ്ടുവന്ന് നട്ടുവളർത്തിയ മൂന്ന്‌തരം ചെടികളിൽ ഒന്നാണിത്. ധാരാളം വിത്തുകൾ ഉണ്ടാവുമെങ്കിലും ഞാൻ മുതിർന്നപ്പോഴേക്കും അടുത്ത തലമുറ അവശേഷിക്കാതെ പൊന്നാവീരം ഉണങ്ങിനശിച്ചു. എങ്കിലും അയൽ‌പക്കത്തെ ആൺ‌‌കുട്ടികൾ നന്നായി ചരിഞ്ഞ്‌വളർന്ന ആ മരത്തിന്റെ മുകളിൽ എളുപ്പത്തിൽ‌കയറിയിട്ട് സ്വർണ്ണനിറമുള്ള പൂക്കൾ പറിച്ച് കൂട്ടിയിടുന്നതും എല്ലാവീട്ടുകാർക്കും‌വേണ്ടി അവ പങ്ക്‌വെക്കുന്നതും എന്റെ ഓർമ്മയിലുണ്ട്.

ചേരണി
                         ഒരു വർഷം മുൻപ്‌വന്ന ഒരു പത്രവാർത്ത കണ്ടപ്പോഴാണ് എന്റെ പൊന്നാവീരത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചത്. തലശ്ശേരിയിലെ ഒരു വീട്ടിൽ ഇതുപോലുള്ള ഒരു സസ്യം മുൻപ് ഉണ്ടായിരുന്നു. ഔഷധപ്രാധാന്യമുള്ള ആ ചെടിയുടെ പേരാണ് ‘പൊന്നവര’. വിത്ത് മുളച്ച് അടുത്ത തലമുറ വളരാത്തതുകൊണ്ട് ഇപ്പോൾ പൊന്നവര അപ്രത്യക്ഷമായി എന്നാണ് വാർത്ത. ചെടിയുടെ വിവരണത്തിൽ‌നിന്ന് കുട്ടിക്കാലത്ത് പൂക്കളം നിർമ്മിക്കാൻ നാട്ടുകാർക്ക് പുക്കൾ‌തന്ന് സഹായിച്ച പൊന്നാവീരം, ‘പൊന്നവര’ തന്നെയാണെന്ന് ഞാൻ വിശ്വസിക്കുന്നു. പൊന്നവര നാട്ടുകാരുടെ ഭാഷയിൽ പൊന്നാവീരം ആയതാവാം.


തുമ്പ
                 ഓണക്കാലമായാൽ അത്തം‌നാളിന്റെ തലേദിവസം വൈകിട്ട്‌മുതൽ നമ്മൾ കുട്ടികൾ പൂപറിക്കാൻ തുടങ്ങും. ഗ്രാമത്തിലെ കുട്ടികൾ പൂക്കൾ പറിക്കുന്നത് പ്രധാനമായും തലേദിവസം വൈകിട്ടാണ്. ഇന്നത്തെപോലെ അത്തം വെളുക്കുകയോ ഓണം കറുക്കുകയോ ചെയ്യാറില്ല; അത്തം‌മുതൽ എന്നും കാലാവസ്ഥ തെളിഞ്ഞതായിരിക്കും. ചിലപ്പോൾ ചിങ്ങമാസത്തെ മഴ ചിനുങ്ങിയാലും അന്തരീക്ഷം മഴക്കാലത്തിന്റെത് ആയിരിക്കില്ല. പൂന്തോട്ടത്തിൽ നട്ടുവളർത്തുന്ന ചെട്ടിപ്പൂ, ചെണ്ട്‌മല്ലിക, ചെമ്പരത്തി ആദിയായ ചെടികളിൽ പൂ വിരിയാറില്ലെങ്കിലും വീട്ടുപറമ്പിലുള്ള തുമ്പ, മഷിപ്പൂ, കാക്കപ്പൂ, തൊട്ടാവാടി, ചേരണി, മുക്കുറ്റി, പഗോഡ, അരിപ്പൂ എന്നിവയെല്ലാം പൂത്തുലഞ്ഞ് ഞങ്ങൾ കുട്ടികളെ കാത്തിരിക്കുന്നുണ്ടാവും. തീരപ്രദേശത്ത് മാത്രം കാണപ്പെടുന്ന ഉയരം കുറഞ്ഞ തുമ്പച്ചെടികളിൽ വിടരുന്ന വെള്ളപൂക്കൾ പറിച്ചെടുക്കാനാണ് കുട്ടികൾ കൂടുതൽ താല്പര്യം കാണിക്കുന്നത്.  


മഷിപൂവ്
                   പൂക്കൾ പറിച്ചെടുക്കാനായി വൈകുന്നേരം കുട്ടികൾ ഇറങ്ങുന്നത്, തെങ്ങോലകൊണ്ട് നിർമ്മിച്ച ‘കൊമ്മ’യും കഴുത്തിലിട്ടാണ്. പച്ചോല നാലെണ്ണം ചീന്തിയതും നാല് കാരമുള്ളും സംഘടിപ്പിച്ച് അമ്മയുടെയോ അമ്മൂമ്മയുടെയോ കൈയിൽ കൊടുത്താൽ അത് മടക്കിവെച്ച് കാലുകൊണ്ട് ചവിട്ടി, കാരമുള്ള് കുത്തിയുറപ്പിച്ച് മെടഞ്ഞ് നിർമ്മിക്കുന്ന ചെറിയ പൂക്കൂടയാണ് ‘കൊമ്മ’. ഓലയുടെ അറ്റം നൂലുപോലെ ചീന്തിയതിന്റെ രണ്ടറ്റം കൊമ്മയുടെ വക്കിൽ കെട്ടിയുറപ്പിച്ച് കഴുത്തിലിട്ടുകൊണ്ടാണ് പൂപറിക്കാൻ കുട്ടിപ്പട നാട്ടിലിറങ്ങുന്നത്. വേലിയും മതിലുമില്ലാത്ത എന്റെ കടൽ‌തീരഗ്രാമത്തിൽ എല്ലാ പറമ്പിലും വിടരുന്ന പൂക്കൾ എല്ലാ കുട്ടികൾക്കും പറിച്ചെടുക്കാം.
മുക്കുറ്റി
                    പൂക്കൾ പറിച്ചെടുക്കുന്നത് കുട്ടികളാണെങ്കിലും വീട്ടുമുറ്റത്ത് പൂക്കളം നിർമ്മിക്കാൻ വീട്ടിലെ മുതിർന്നവരുടെ സഹായം‌കൂടി ഉണ്ടാവും. പൂക്കളത്തിന്റെ വലിപ്പം നിർണ്ണയിക്കുന്നത് ഇന്നത്തെപോലെ പണക്കൊഴുപ്പല്ല, ഓരോവീട്ടിൽ നിന്നും പൂക്കൾ പറിക്കാനിറങ്ങുന്ന കുട്ടികളുടെ എണ്ണവും കരവിരുതും ആയിരിക്കും. എന്റെ വീട്ടിൽ ആകെയൊരു കുട്ടി ഞാനായതിനാൽ പൂക്കളത്തിന്റെ വലിപ്പം പലപ്പോഴും കുറഞ്ഞിരിക്കും.

പഗോഡ
                      കണ്ണൂരിലുള്ളവർ ഓണവും വിഷുവും ആഘോഷിക്കുന്നത് തുല്ല്യപ്രാധാന്യത്തോടെയാണ്. ഓണമായാലും വിഷു ആയാലും രണ്ട് ദിവസമാണ് ആഘോഷം; ചെറിയ ഓണവും വലിയ ഓണവും, ചെറിയ വിഷുവും വലിയ വിഷുവും. അങ്ങനെ രണ്ട് ദിവസവും ഇഷ്ടം‌പോലെ ഭക്ഷണം ഉണ്ടാവും, അത് മത്സ്യമാംസം ഒഴിവാക്കാനാവാത്ത സദ്യയാണ്. ഇപ്പോൾ കോഴിയുടെ കഴുത്തിൽ കത്തിവീഴുമ്പോൾ പഴയകാലത്ത് ആടിന്റെ കഴുത്തിൽ മാത്രമായിരിക്കും കത്തി വീഴുന്നത്. ഗ്രാമത്തിലെ അറവുകാരൻ ഏതാനും ദിവസം‌ മുൻപുതന്നെ രണ്ടോ മൂന്നോ ‘കുട്ടനാടുകളെ’ സംഘടിപ്പിച്ച് പ്ലാവിലയും വെള്ളവും കൊടുക്കാൻ തുടങ്ങിയിരിക്കും; വിശേഷദിവസങ്ങളിൽ മാത്രം അറവ് തൊഴിലാക്കിയ വ്യക്തിയാണയാൾ.
                       നമ്മുടെ ആഘോഷങ്ങളെല്ലാം അവസാനിക്കുന്നത് കടൽ‌തീരത്ത് ആയിരിക്കും. വയറുനിറയെ ഭക്ഷണം കഴിച്ച കുട്ടികളും മുതിർന്നവരും കടൽ‌തീരത്ത് നടക്കാനിറങ്ങും. എല്ലാദിവസം അറബിക്കടലിന്റെ സംഗീതം‌കേട്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവരാണെങ്കിലും വിശേഷദിവസങ്ങളിൽ ആ വെളുത്ത പൂഴിമണലിലിറങ്ങി നടക്കുക എന്നത് നമ്മുടെ ഒരു ശീലമാണ്. സൂര്യൻ കടലിൽ‌താഴ്ന്ന് ഇരുട്ട് പരക്കുന്നതുവരെ കടൽ‌തീരത്ത് നടക്കാനും കളിക്കാനും വിശ്രമിക്കാനുമായി നാട്ടുകാരായ സ്ത്രീപുരുഷന്മാരും കുട്ടികളും ഉണ്ടാവും. 

                ‘അക്ഷരങ്ങൾ പഠിക്കാൻ തുടങ്ങുന്ന’ എന്റെ കുട്ടിക്കാലത്തെ ഒരു തിരുവോണ ദിവസം,,,
                        അക്കാലത്ത് എല്ലാ ആഘോഷവും കുട്ടികളുടേതാണ്, അവർക്ക് ഓടാം ചാടാം ഇഷ്ടം‌പോലെ കൂവി വിളിച്ചുകൊണ്ട് ഓടിക്കളിക്കാം. ആ ദിവസം കുട്ടികൾ ഓടിച്ചാടി കളിച്ച് മടുത്തപ്പോൾ കടപ്പുറം‌വിട്ട് ഏറ്റവും അടുത്തുള്ള എന്റെ വീട്ടിലെത്തി എല്ലാവരും ചേർന്ന് വരാന്തയിലിരുന്നു, ആണും പെണ്ണുമായി അഞ്ചെട്ട് പേരുണ്ട്. വലിയ വീടായതിനാൽ മുറ്റത്തും വരാന്തയിലും അകത്തുമായി ഇഷ്ടം‌പോലെ ഇരിക്കാനും ഓടിച്ചാടി കളിക്കാനും ഇടമുണ്ട്. പിന്നെ തിന്നാനുള്ള വക പലപ്പോഴും അടുക്കളയിൽ നിന്ന് കിട്ടും. ആനേരത്ത് അമ്മ കൊണ്ടുവന്ന പാൽ‌പായസം എല്ലാവരും കുടിച്ചുതീർത്തു.

അപ്പോഴാണ് കൂട്ടത്തിലുള്ള ഒരുത്തന്റെ തലയിൽ പെട്ടെന്നൊരു ചിന്തയുണർന്നത്,
‘ഇനി നമുക്ക് ഒളിച്ചുകളിക്കാം’
കിലുക്കാം‌പെട്ടി
              കടപ്പുറം പരിപാടി വിട്ട് നമ്മളെല്ലാവരും ഒളിച്ചുകളിക്കാൻ തീരുമാനിച്ചു, ഒരാൾ അച്ച്‌പിടിച്ച് കണ്ണടച്ച് ഒന്നുമുതൽ ഇരുപത് വരെ എണ്ണുക, അതിനിടയിൽ മറ്റുള്ളവർ ഒളിച്ചിരിക്കും. ഒളിച്ചിരിക്കുന്ന എല്ലാവരെയും കണ്ടെത്തിയാൽ പിന്നീട് കണ്ണടച്ച് എണ്ണാനുള്ള ഊഴം അടുത്ത കുട്ടിക്ക് ആയിരിക്കും. അതിനിടയിൽ ഒളിക്കാനുള്ള പരിധി നിശ്ചയിക്കും; വീട്, വീടിന്റെ അകം, അങ്ങനെ വരുന്ന പരിധിയിൽ അടുക്കള കുളിമുറി തുടങ്ങിയവ ഒഴിവാക്കും.

തൊട്ടാവാടി
                       നമ്മൾ ഒളിച്ചുകളി ആരംഭിച്ചു; കുട്ടത്തിൽ മുതിർന്ന കുട്ടി വരാന്തയിലെ തൂണുകളിലൊന്ന് അച്ച് ആക്കിമാറ്റി അതും പിടിച്ചുകൊണ്ട് കണ്ണടച്ച് എണ്ണാൻ തുടങ്ങിയപ്പോൾ മറ്റുള്ളവർ ഒളിക്കാനിടം‌തേടി പരക്കം‌പാഞ്ഞു. കൂട്ടത്തിലുള്ള ഞാൻ വീട്ടിനകത്ത് കടന്ന് നേരെ തെക്കെ അകത്തേക്ക് കടന്നു; എന്റെ വീടല്ലെ, മറ്റുള്ളവരെക്കാൾ സമർത്ഥമായി ഒളിക്കാനുള്ള ഇടം എനിക്കല്ലെ അറിയുന്നത്! ഞാൻ നേരെപോയി മുറിക്കകത്തുള്ള കട്ടിലിന്റെ അടിയിൽ ഒളിച്ചു, ആകെ ഇരുട്ടായതിനാൽ എന്നെയാരും കാണുകയില്ല. തെക്കെ അകം വലിയമ്മാവന് സ്വന്തമായ മുറിയായതിനാൽ മറ്റുള്ളവർക്ക് അതിനകത്തേക്ക് പ്രവേശനം കുറവാണ്. എന്റെ ഗ്രാമത്തിലെ ഒരേയൊരു അദ്ധ്യാപകനായതുകൊണ്ട് വീട്ടുകാർക്ക് മാത്രമല്ല നാട്ടുകാർക്കും അദ്ദേഹത്തെ ഭയമാണ്.

കാക്കപ്പൂ
                  
              വലിയമ്മാവന്റെ മുറിയിൽ കടക്കാൻ അടുത്തകാലത്തായി എനിക്ക് പേടി തോന്നാറില്ല.  കാരണം ഏതാനും മാസം‌മുൻപ് അമ്മാവന്റെ വിവാഹം കഴിഞ്ഞപ്പോൾ രാത്രിനേരത്ത് മറ്റാരും കാണാതെ അമ്മായി അദ്ദേഹത്തിന്റെ മുറിയിലേക്ക് പോകുന്നത് കാണാം, അപ്പോൾ എനിക്കും അകത്ത് കടന്നാലെന്താ? അമ്മായി ഇതിനകത്താണ് ഉറങ്ങുന്നത്‌പോലും; എന്നിട്ട് അകം മുഴുവൻ തപ്പിനോക്കിയിട്ട് അമ്മാവൻ ഉറങ്ങുന്ന കട്ടിലും കിടക്കയുമല്ലാതെ മറ്റൊന്നും ഞാൻ കണ്ടിട്ടില്ല,,, ഒരു കീറപ്പായപോലും. അമ്മായി കസാരയിൽ ഇരുന്നായിരിക്കും ഉറങ്ങുന്നത്, പിന്നെങ്ങനാ?

ചെമ്പരത്തി
                     കട്ടിലിനടിയിലെ ഇരുട്ടിൽ ഒളിച്ചിരുന്ന് വെളിയിലേക്ക് നോക്കിയിരിക്കെ ആ മുറിയിലേക്ക് ഒരു നിഴൽ‌പോലെ മറ്റൊരുത്തൻ കടന്നുവന്നു. കുനിഞ്ഞ് മുട്ടുകുത്തിയിരുന്ന ആ നിഴൽ നേരെ ഞാനൊളിച്ചിരിക്കുന്ന കട്ടിലിനടിയിലേക്ക് വന്നു. ഇരുട്ടത്ത് തിളങ്ങുന്ന അവന്റെ കണ്ണുകൾ നോക്കി ഞാൻ പറഞ്ഞു,
“വേഗം പോയ്‌ക്കോ, ഇവിടെ ഞാനൊളിച്ചിട്ടുണ്ട്”
വീട്ടുകാരിയാണല്ലൊ പറയുന്നത് എന്ന് മനസ്സിലാക്കിയ അവൻ പറഞ്ഞു,
“നീയിവിടെ ഒളിച്ചൊ, ഞാനപ്രത്തെ മുറിയിൽ പോകാം”
അവൻ വെളിയിലേക്കിട്ട തല പെട്ടെന്ന് ഉള്ളിലേക്ക് വലിച്ച് എന്നോട് മിണ്ടരുത് എന്ന് ആഗ്യം കാണിച്ചു. ഞാൻ നോക്കിയപ്പോൾ കണ്ടത് മുറിയിലേക്ക് നടന്നു കയറിയ രണ്ട് കാലുകളാണ്, എന്റെ അമ്മായിയുടെ കാലുകൾ. അമ്മായി അകത്തേക്ക് വന്ന് നേരെ കട്ടിലിൽ‌കയറി കിടന്നപ്പോൾ എനിക്കാശ്ചര്യം വന്നു. അമ്മാവൻ മാത്രം കിടക്കുന്ന കട്ടിലിൽ  അമ്മായി കിടക്കുന്നത് ആരെങ്കിലും കണ്ടാൽ?

ശംഖ്‌പുഷ്പം...നീല
                      പെട്ടെന്നൊരു ശബ്ദം കേട്ടപ്പോൾ ഞാൻ മാത്രമല്ല അവനും ഞെട്ടിയിരിക്കണം,, അമ്മാവൻ! അദ്ദേഹം അകത്ത് കടന്ന ഉടനെ വാതിലടച്ച് കൊളുത്തിടുകയാണ് ചെയ്തത്. പേടിച്ചരണ്ട ഞാനും അവനും ശബ്ദം വെളിയിൽ വരാതെ ശ്വാസം‌പിടിച്ച് കമഴ്ന്ന് കിടന്നു. ഒരുനിമിഷം, കട്ടിൽ ആകെയൊന്ന് കുലുങ്ങിയിട്ട് പൊട്ടുന്നതുപോലെ ശബ്ദം കേട്ടപ്പോൾ ഉച്ചത്തിൽ നിലവിളിക്കാനായി തുറന്ന എന്റെ വായ അവൻ കൈകൊണ്ട് മുറുകെ അടച്ചുപിടിച്ചപ്പോൾ ഞാനവന്റെ വിരലുകൾ കടിച്ചതും അവൻ കരഞ്ഞതും ഒന്നിച്ചായിരുന്നു. അതോടെ കട്ടിൽ വീണ്ടും കുലുങ്ങി, അമ്മാവൻ നിലത്തിറങ്ങി കുനിഞ്ഞുനോക്കിയിട്ട് ആദ്യം‌കണ്ട എന്റെ കാലിൽ‌പിടിച്ച് വലിച്ചു. ആ വലിയുടെ ശക്തിയാൻ ഞാൻ വെളിയിൽ വന്നപ്പോൾ എന്റെ പിന്നാലെ അതാ അവനും വെളിയിലേക്ക് വരുന്നു! അതിനിടയിൽ വാതിൽ‌തുറന്ന് അമ്മായി പുറത്തേക്കോടിയത് ആരും ശ്രദ്ധിച്ചില്ല.

                          ഞങ്ങൾ രണ്ട്‌പേരെയും പിടിച്ച് മുറ്റത്തിറങ്ങിയ അമ്മാവൻ ആദ്യം‌കണ്ട വടിയെടുത്ത് അവനെമാത്രം അടിക്കാൻ തുടങ്ങി, തിരുവോണ ദിവസം പടക്കം പൊട്ടുകയാണ്. മൂന്നാമത്തെ അടി വീണപ്പോൾ അമ്മായി വന്ന് തടഞ്ഞതിനാൽ വടി അകലേക്ക് എറിഞ്ഞുകൊണ്ട് എല്ലാവരെയും‌നോക്കി അമ്മാവൻ താക്കീത് നൽകി, “ഇനി വീട്ടിനകത്ത് വന്ന് കളിച്ചാൽ എല്ലാവർക്കും ചുട്ടഅടി കിട്ടും, പറഞ്ഞേക്കാം”
നാട്ടിലെ ഒരേയൊരു അദ്ധ്യാപകനായതിനാൽ എന്റെ വലിയമ്മാവന് എല്ലാ കുട്ടികളെയും ശിക്ഷിക്കാനുള്ള അധികാരം അക്കാലത്ത് ഉണ്ടായിരുന്നു.

                      അടികൊണ്ടവനെ ആശ്വസിപ്പിച്ചുകൊണ്ട് കളി പൂർത്തിയാക്കാനായി കടൽക്കരയിലേക്ക് എല്ലാവരും നടന്നു. അപ്പോൾ കൂട്ടത്തിൽ കുട്ടിയായ ഞാൻ ചിന്തിക്കുകയാണ്,
വലിയമ്മാവൻ എന്തുകൊണ്ട് എന്നെ അടിച്ചില്ല?
വലിയമ്മാവന്റെതു മാത്രമായ കട്ടിലിൽ അമ്മായി എന്തിന് കിടന്നു?
കട്ടിൽ കുലുങ്ങിയതിന് കാരണമെന്തായിരിക്കും?

പിൻ‌കുറിപ്പ്: 
വിഷുദിവസവും പടക്കം പൊട്ടിയിട്ടുണ്ട്,വിഷുവിന്റെ പടക്കം പൊട്ടുന്നത് വായിക്കാൻ,
തുറക്കുക,

July 27, 2012

വനിതാസംവരണ ഇരിപ്പിടത്തിലെ പുരുഷപോലീസ്


                         ‘പോലീസിനെന്താ ലേഡീസ് സീറ്റിൽ കാര്യം?’ എന്ന് യാത്രക്കാർ ചോദിച്ചത് വർഷങ്ങൾക്ക് മുൻപായിരുന്നു. ബസ്സിനകത്ത്, ‘വനിതാസംവരണം’ പാലിക്കപ്പെടേണ്ട ഒരു നിയമമായി വരുന്നതിന് മുൻപ്; പയ്യന്നൂരിൽ നിന്ന് കണ്ണൂരിലേക്ക് വരുന്ന ബസ്സിലെ യാത്രക്കാർ അന്നൊരുനാൾ കൃത്യം 5.45ന് ശബ്ദം കൂട്ടിയും കുറച്ചും അന്യോന്യം ചോദിച്ചു, 
‘പോലീസായാൽ ലേഡീസ് സീറ്റിൽ ഇരിക്കാമോ?’                                                
                         പഠിക്കുന്ന കാലത്ത്, ‘1970കളിൽ’ ഞാൻ കയറിയ ബസ്സുകളിലൊന്നും‌തന്നെ വനിതാസംവരണവും വികലാംഗസംവരണവും വയോജനസംവരണവും ‘നിയമം’ ആയി വന്നിരുന്നില്ല. സംവരണം ഇല്ലെങ്കിലും ബസ്സിൽ ഡ്രൈവറുടെ പിന്നിലും ഇടത്തുവശത്തുമായി കാണുന്ന ഇരിപ്പിടങ്ങളിൽ സ്ത്രീകളായിരുന്നു ഇരുന്നത്. അക്കാലത്ത് സംവരണത്തിന്റെയൊന്നും ആവശ്യം ഉണ്ടായിരുന്നില്ല, എന്നതാണ് സത്യം. ബസ്സിൽ കയറുന്ന പ്രായമുള്ളവർക്ക് വിദ്യാർത്ഥികളും ചെറുപ്പക്കാരും ഇരിപ്പിടം ഒഴിവാക്കി കൊടുത്ത് അവരെ സഹായിച്ചിരുന്നു. അദ്ധ്യാപിക ആയി ജോലിലഭിച്ചശേഷം വീട്ടിൽ‌നിന്നും വളരെ അകലേക്ക്, പയ്യന്നൂരിൽ പോവാൻ തുടങ്ങിയ കാലത്താണ് ഞങ്ങൾ വനിതകൾക്കായി ഇരിപ്പിടം സംവരണം ചെയ്തിട്ടുണ്ടെന്ന കാര്യത്തെക്കുറിച്ച് അറിയുന്നതും ചിന്തിക്കുന്നതും.

                         ആ കാലത്ത്, യാത്രാബസ്സുകളിൽ ഏതാനും ഇരിപ്പിടങ്ങളുടെ വശങ്ങളിൽ ‘സ്ത്രീകൾ’ എന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിലും അതിനു തൊട്ടുതാഴെ ഇരിക്കുന്നത് എല്ലായിപ്പോഴും സ്ത്രീകൾ ആയിരിക്കണമെന്നില്ല. ‘നിശബ്ദത പാലിക്കുക’ എന്ന്, എഴുതിവെച്ചാലും ആളുകൾ പതുക്കെ സംസാരിക്കുന്നത് പോലെയുള്ള അവസ്ഥ. ചിലപ്പോൾ ഏതെങ്കിലും ‘സ്ത്രീ’ സംവരണഅവകാശം ചോദിച്ചാൽ അതിലിരിക്കുന്ന പുരുഷന്മാർ പലപ്പോഴും അത് ശ്രദ്ധിക്കാറില്ല. കൂടാതെ അനേകം ലേഡീസ്, കമ്പിയിൽ പിടിച്ച് നിൽക്കുന്നുണ്ടെങ്കിലും ലേഡീസ് സീറ്റിലിരുന്ന് നുണപറയുന്ന പുരുഷന്മാരെ എഴുന്നേൽ‌പ്പിക്കാൻ ഒരു കണ്ടക്റ്ററും ശ്രമിച്ചിരുന്നില്ല. കാരണം,,, അക്കാലത്ത് വനിതാസംവരണം ‘പാലിക്കപ്പെടേണ്ട നിയമം’ ആയി വന്നിരുന്നില്ല. എന്നാൽ ഏതാനും വർഷം കഴിഞ്ഞപ്പോൾ വനിതാസംവരണ ഇരിപ്പിടത്തിന്റെ കാര്യത്തിൽ പോലീസും കോടതിയും ഒന്നിച്ച് ഇടപെട്ടതോടെ അത് വനിതകൾക്ക്‌മാത്രം ഇരിക്കാനുള്ളതായി മാറി. സംവരണം ഒരു അവകാശമാണെന്ന ചിന്ത അർഹതപ്പെട്ടവർ മനസ്സിലാക്കിയിട്ട് അവരത് ചോദിച്ച് വാങ്ങാൻ തുടങ്ങി. നിയമം പാലിക്കണം, വനിതകൾക്കും വൃദ്ധന്മാർക്കും വികലാംഗർക്കും അർഹതപ്പെട്ട ഇരിപ്പിടം ലഭിക്കണം.

                       യാത്രാബസ്സിൽ ‘വനിതാസംവരണം’ എന്ന് എഴുതിവെച്ചെങ്കിലും പുരുഷന്മാർ കൈയ്യേറിയ കാലത്തെ ഒരു അനുഭവം പറയാം. സംഭവം നടന്നത് 1982ൽ,,, വീട്ടിൽ‌നിന്നും വളരെ അകലെ പയ്യന്നൂരിന് സമീപമാണ് എന്റെ ജോലിസ്ഥലമായ സർക്കാർ ഹൈസ്ക്കൂൾ. ഗ്രാമത്തിലുള്ള എന്റെ വീട്ടിൽ നിന്ന് ഏതാണ്ട് 40മിനിട്ട് നടന്ന് ബസ്‌സ്റ്റോപ്പിൽ എത്തിയിട്ട് കണ്ണൂരിലേക്ക് പോകുന്ന ബസ്സിൽ കയറണം. കണ്ണൂർ ബസ്‌സ്റ്റാന്റിൽ നിന്ന് പിന്നീട് പയ്യന്നൂർ ബസ്സിൽ കയറണം. മിക്കവാറും ദിവസം രാവിലെ ഇരിക്കാൻ സ്ഥലം കിട്ടുമെങ്കിലും 5മണിക്ക് സ്ക്കൂൾ വിട്ടശേഷം (ഷിഫ്റ്റ് സിസ്റ്റം) പയ്യന്നൂരിൽ‌നിന്ന് കണ്ണൂരിലേക്ക് എത്തുന്നതുവരെ പലപ്പോഴും ഇരിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഡ്രൈവറുടെ തൊട്ടുപിന്നിലുള്ള വനിതാസംവരണം എന്നെഴുതിയ സീറ്റിൽ‌പോലും പുരുഷന്മാർ ഇരുന്നിട്ടുണ്ടാവും. അവകാശം ചോദിച്ചാൽ ദൂരയാത്രക്കാരാണെന്ന് പറഞ്ഞ് അവരൊരിക്കലും എഴുന്നേറ്റ് തരാറില്ല, അതുകൊണ്ട് ചോദിക്കാറുമില്ല.

                         അങ്ങനെയിരിക്കെ ഒരുദിവസം വൈകുന്നേരം നിറയെ യാത്രക്കാരുമായി കണ്ണൂരിലേക്ക് വരുന്ന പയ്യന്നൂർ ബസ്സിൽ പതിനഞ്ചോളം സ്ത്രീകൾ നിൽക്കുന്ന നേരത്ത് ഡ്രൈവറുടെ സമീപം ഇടതുവശത്തായി, ‘സ്ത്രീകൾ’ എന്നെഴുതിവെച്ച സീറ്റിലിരുന്നത് രണ്ട് പുരുഷന്മാരായിരുന്നു. ബസ് പിലാത്തറ കഴിഞ്ഞ് വിളയങ്കോട് വിട്ട്, പരിയാരം എത്താറായി. ഇന്ന് മെഡിക്കൽ കോളേജ് തലയുയർത്തി നിൽക്കുന്നിടത്ത് അന്ന് ക്ഷയരോഗാശുപത്രി ആയിരുന്നു. അവിടെ ബസ് നിർത്തിയനേരത്ത് ലേഡീസ് സീറ്റിൽ ഇരിക്കുന്ന ഒരു പുരുഷൻ എഴുന്നേറ്റപ്പോൾ ഞങ്ങൾ സ്ത്രീകൾക്ക് അല്പം പ്രതീക്ഷയുണ്ടായി. ബസ്സിന്റെ മുൻ‌വശത്ത് ചുറ്റിലും സ്ത്രീകളായതുകൊണ്ട് ആ സീറ്റിലിക്കുന്ന അടുത്ത ആൾ എഴുന്നേറ്റ് പിറകിലേക്ക് പോയാൽ ‘ഇക്കാലത്ത് കാണുന്നതുപോലുള്ള തടിച്ചികളല്ലാത്തതിനാൽ’ മൂന്ന് സ്ത്രീകൾക്ക് അവിടെ അഡ്‌ജസ്റ്റ് ചെയ്യാൻ‌പറ്റും. എന്നാൽ നമ്മുടെ പ്രതീക്ഷകൾക്ക് വിപരീതമായ സംഭവങ്ങളാണ് പിന്നിടുണ്ടായത്. എഴുന്നേറ്റവൻ ഇറങ്ങിയപ്പോൾ അവിടെ ഇരിക്കുന്ന മറ്റെ യാത്രക്കാരൻ, പിന്നിൽ നിൽക്കുന്ന സുഹൃത്തിനെ വിളിച്ചുവരുത്തിയിട്ട് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് ഇരുത്തി; ആനേരത്ത് പെണ്ണുങ്ങൾക്കിടയിൽ ഉണ്ടായ മുറുമുറുപ്പ് അയാൾ അവഗണിച്ചു. പിന്നെ ഒരുകാര്യം പറയാനുള്ളത്, ഇന്നത്തെപോലെ പരിചയമില്ലാത്ത ആണുങ്ങളുടെ ഒപ്പം പെണ്ണുങ്ങൾ ഇരുന്ന് ബസ്സിൽ യാത്രചെയ്യുന്ന ശീലം അക്കാലത്ത് എനിക്കും മറ്റുള്ളവർക്കും ഉണ്ടായിരുന്നില്ല. (ഇക്കാലത്ത് ബസ്സിൽ കയറിയാൽ, തൊട്ടടുത്തിരിക്കുന്നത് ആണോ പെണ്ണോ എന്ന് നോക്കാതെ ആദ്യം കാണുന്ന ഒഴിഞ്ഞ ഇരിപ്പിടത്തിൽ ആദ്യം ഇരിക്കുന്നത് ഞാനായിരിക്കും)

അപ്പോഴാണ് കണ്ടക്റ്ററുടെ വരവ്,,, ടിക്കറ്റ്,, ടിക്കറ്റ്,,,
കണ്ടക്റ്ററെ കണ്ടപ്പോൾ സ്ഥിരയാത്രക്കാരികൾ പറഞ്ഞു, “കണ്ടക്റ്ററെ വളരെ ദൂരം പോകാനുള്ളതാ,, ലേഡീസ് എന്ന് എഴുതിവെച്ചിട്ടുണ്ടല്ലൊ,,, ഇരിക്കാനൊരിടം കിട്ടിയെങ്കിൽ”
പ്രായമായ കണ്ടക്റ്റർ അത് അവഗണിച്ചു,,, പെണ്ണുങ്ങളല്ലെ പറയുന്നത്,, എന്തിന് ചെവികൊടുക്കണം?
അയാൾ സീറ്റിലിരിക്കുന്ന പുരുഷന്മാരുടെ നേർക്ക് കൈനീട്ടിയപ്പോൾ രണ്ടാമതായി ഇരുന്നവൻ കണ്ണൂരിലേക്ക് ടിക്കറ്റെടുത്തു. ശേഷം ഒന്നാമന്റെ നേർക്ക് നീട്ടിയ കൈ അവഗണിച്ചുകൊണ്ട് അയാൾ പറഞ്ഞു, “ഞാൻ പീസിയാണ്, ടിക്കറ്റ് വേണ്ട”
പെട്ടെന്ന്‌തന്നെ കണ്ടക്റ്റർ മറുപടി പറഞ്ഞു,
“പോലീസായതുകൊണ്ട് ടിക്കറ്റ് മുറിക്കുന്നില്ല,, എന്നാലിത് സ്ത്രീകളുടെ സീറ്റാണ്, രണ്ട്‌പേരും എഴുന്നേറ്റ് കൊടുക്ക്”
അവിശ്വസനീയമായ സംഭാഷണം കേട്ടപ്പോൾ സീറ്റിലിരുന്ന പോലീസുകാരനും സഹയാത്രികനും മാത്രമല്ല, കമ്പിയേൽ‌പിടിച്ച് തൂങ്ങിയാടി നിൽക്കുന്ന സ്ത്രീകളടക്കം ഒന്ന് ഞെട്ടി,,,
ഒരു കണ്ടക്റ്റർക്ക് ഇത്രയും ധൈര്യമോ?!!!
അടുത്ത നിമിഷം ഞങ്ങൾ വനിതകൾക്ക് സന്തോഷം സഹിക്കവയ്യാതായി,, പോലീസിപ്പോൾ എഴുന്നേൽക്കും, ഒപ്പം അയാൾ വിളിച്ചുവരുത്തിയ സുഹൃത്തും,,, അപ്പോൾ കണ്ണൂർ‌വരെ മൂന്നാൾക്ക് ഇരുന്ന് യാത്രചെയ്യാം.
എന്നാൽ പ്രതീക്ഷകൾക്ക് വീണ്ടും അല്പായുസ് മാത്രമായി,, സുഹൃത്തിന് എഴുന്നേൽക്കണമെന്ന് തോന്നുന്നുണ്ടെന്ന് അവന്റെ ഭാവം കണ്ടാൽ അറിയാം; എന്നാൽ പോലീസുകാരൻ അവിടെ അമർന്നിരിക്കയാണ്. നിയമപാലനം നടത്തേണ്ട വ്യക്തി നിയമം തെറ്റിച്ചിരിക്കുന്നു,,,

                          കണ്ടക്റ്റർ അയാളുടെ ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കയാണ്,, സമീപത്ത് നിൽക്കുന്ന ഏതാനും സ്ത്രീകൾക്ക് ടിക്കറ്റ്‌എഴുതിയിട്ട് മുറിച്ചുനൽകി പണം വാങ്ങിയശേഷം അദ്ദേഹം വീണ്ടും പോലീസിനെ സമീപിച്ചു,
“അപ്പോൾ നിങ്ങളിനിയും സീറ്റിന്ന് ഒഴിവായില്ലെ?”
ഒപ്പമിരുന്നവന്റെ ആസനം ഉയർന്നപ്പോൾ അവനെ പിടിച്ചിരുത്തിക്കൊണ്ട് പോലീസ് പറഞ്ഞു,
“നിങ്ങളാരാ പറയാൻ? ഞങ്ങളിവിടെന്ന് എഴുന്നേൽക്കുന്നില്ല”
“സാറെ നിയമം പാലിക്കേണ്ടത് ആദ്യം നിങ്ങളാണ്,, എഴുന്നേറ്റ് കൊടുത്തേ,, ദൂരയാത്രക്കാരായ പെണ്ണുങ്ങളാ ഈ നിൽക്കുന്നത്”
                          അതൊന്നും തന്റെ ഡ്യൂട്ടിയല്ലെന്നമട്ടിൽ പോലീസുകാരൻ ലേഡീസ് സീറ്റിൽ അമർന്നിരിക്കയാണ്. ഒപ്പം എഴുന്നേൽക്കാൻ തുടങ്ങുന്ന കൂടെയിരിക്കുന്നവനെ പിടിച്ചിരുത്തുകയും ചെയ്യുന്നുണ്ട്. ദേഷ്യം പുകഞ്ഞുപൊങ്ങിയ കണ്ടക്റ്റർ അങ്ങോട്ടും ഇങ്ങോട്ടുമായി നടന്ന് ടിക്കറ്റ് മുറിക്കുന്നതിനിടയിൽ ഒളികണ്ണാൽ പോലീസുകാരനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ നമ്മുടെ ബസ് പരിയാരം ഹൈ‌സ്ക്കൂൾ, പരിയാരം പഞ്ചായത്ത്, കോരൻ‌പീടിക, ഏമ്പേറ്റ് എന്നിവയെല്ലാം കടന്ന് മുന്നോട്ട്‌പോയി വളവ് തിരിഞ്ഞ് ‘ചുടല’ എത്തിയപ്പോൾ പെട്ടെന്ന് നിന്നു,,
അല്ല,,, കണ്ടക്റ്റർ ബെല്ലടിച്ച് നിർത്തിച്ചു.
തുടർന്ന് ഡ്രൈവറെ സമീപിച്ചുകൊണ്ട് അയാൾ ഉച്ചത്തിൽ പറഞ്ഞു,
“ഡ്രൈവറെ ഇയാൾ ലേഡീസ് സീറ്റിൽ‌നിന്ന് എഴുന്നേറ്റ് മാറാതെ ബസ് മുന്നോട്ട് എടുക്കേണ്ട,”
പോലീസുകാരൻ വീണ്ടുമൊന്ന് ഞെട്ടി, യാത്രക്കാർ ഞെട്ടി, സ്റ്റിയറിംഗ് തിരിച്ചുകൊണ്ടിരുന്ന ഡ്രൈവർ ഞെട്ടി, മണിയടിക്കുന്ന കിളിയും ഞെട്ടി, ബസ്സിനകത്തെ സ്റ്റിയറിംങ്ങും ബ്രെയ്ക്കും ക്ലച്ചും ഗിയറും നട്ടും ബോൾട്ടും ഒന്നിച്ച് ഞെട്ടി,,,
എന്നാൽ,,,
കണ്ടക്റ്റർ മാത്രം ഞെട്ടിയില്ല,,

ദൂരയാത്രക്കാരായി ബസ്സിൽ ഇരിക്കുന്നവരും നിൽക്കുന്നവരും ചിന്താമഗ്നരായി,,,
കണ്ടക്റ്ററുടെ ഈ പോക്ക് എങ്ങോട്ടാണ്?
ഒടുക്കം ബസ് പോലീസ് സ്റ്റേഷനിൽ എത്തുമോ?
വരാനിരിക്കുന്ന രാത്രിനേരത്ത് പോലീസ്‌സ്റ്റേഷനിൽ അന്തിയുറങ്ങേണ്ടി വരുമോ?
സെക്കന്റുകൾ മിനുട്ടുകൾക്ക് വഴിമാറിക്കൊടുത്തു,, ഒന്ന് രണ്ട് മൂന്ന് അഞ്ച് മിനുട്ടായി,,, യാത്രക്കാർ ഓരോരുത്തരായി ശബ്ദം ഉയർത്താൻ തുടങ്ങി, “കണ്ടക്റ്ററെ ഞങ്ങൾക്ക് ദൂരെ പോകേണ്ടതാ,, ഇപ്പോൾ‌തന്നെ രാത്രിയാവാറായി.”
“ലേഡീസ് സീറ്റിൽ പെണ്ണുങ്ങളിരിക്കാതെ ഈ ബസ് സ്റ്റാർട്ട് ചെയ്യാൻ അനുവദിക്കില്ല”
കണ്ടക്റ്റർ പറയുന്നതുകേട്ട് യാത്രക്കാരിൽ ചിലർ അഭിപ്രായം പറയാൻ തുടങ്ങി,
“ആ പോലിസുകാരനെന്തിനാ സ്ത്രീകളുടെ സീറ്റിൽ കയറിയിരിക്കുന്നത്? അയാൾക്ക് എഴുന്നേറ്റാലെന്താ?”

അയാൾ എങ്ങനെ എഴുന്നേൽക്കും?
‘ഞാൻ പോലീസാണെന്നും ലേഡീസ് സീറ്റ് ഒഴിവാക്കില്ലെന്നും എല്ലാവരും കേൾക്കെ വിളിച്ചുപറഞ്ഞ വ്യക്തിക്ക് അങ്ങനെ തോറ്റുകൊടുക്കാൻ പറ്റുമോ? ഇതിൽ‌പരം അപമാനം ഇനി വരാനുണ്ടോ?
സമയം മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കെ യാത്രക്കാർ ബഹളം വെക്കാൻ തുടങ്ങി. സ്ത്രീകളുടെ ശബ്ദം ഉച്ചത്തിൽ ഉയരാൻ തുടങ്ങി.
അപ്പോൾ,,
അയാൾ,, ആ പോലീസ് പതുക്കെ എഴുന്നേറ്റു,, ഒപ്പം കൂടെയിരുന്നവനും,, എഴുന്നേറ്റ ഉടനെ പെട്ടെന്ന് പിന്നിലേക്ക് നടന്ന് മറ്റുള്ള പുരുഷന്മാർക്കിടയിൽ അപ്രത്യക്ഷരായി.
ഒഴിഞ്ഞ് സീറ്റിൽ ഞാനടക്കം മൂന്ന്‌ സ്ത്രീകൾ ഇരുന്നു,
കണ്ടക്റ്റർ സിഗ്നൽ നൽകി,, കിളിക്ക്,
കിളി സിഗ്നൽ നൽകി,, ഡ്രൈവർക്ക്,
ഡ്രൈവർ സ്റ്റാർട്ട് ചെയ്തു,, ബസ് ഓടാൻ തുടങ്ങി
എല്ലാം ശുഭം

സംഭവം നടന്നത് വർഷങ്ങൾക്ക് മുൻപാണെങ്കിലും എന്റെ സംശയങ്ങൾ ഇന്നും മാറിയിട്ടില്ല,
*പോലീസുകാർക്ക് പ്രൈവറ്റ് ബസ്സിൽ ഫ്രീആയി യാത്ര ചെയ്യാൻ നിയമം ഉണ്ടോ?
*മൂർഖൻ പാമ്പിനെ നോവിച്ചുവിടാൻ ആ കണ്ടക്റ്റർക്ക് എങ്ങനെ ധൈര്യം വന്നു?

പിൻ‌കുറിപ്പ്:
‘ബക്കളം.കോം’ൽ പ്രസിദ്ധീകരിച്ച ‘ലേഡീസ്‌സീറ്റിൽ ഇരുന്ന പോലീസ്’, എന്റെ സ്വന്തമായ മിനിലോകത്ത് കടന്നുവന്നിരിക്കയാണ്.

June 15, 2012

ടെറസ്സിൽ ഒരു കൃഷിപാഠം; അദ്ധ്യായം5


                    അതീവ സുന്ദരമായ, സ്നേഹം ചൊരിയുന്ന അനുഭവങ്ങളാണ് കൃഷിയെക്കുറിച്ച് എനിക്ക് ഓർക്കാനുള്ളത്. പഠിക്കുന്ന കാലത്ത് പാഠപുസ്തകത്തിൽ പാവൽ പടവലം എന്നിവയെക്കുറിച്ച് വായിക്കാനിടയായപ്പോൾ, പാവൽ നമ്മുടെ നാട്ടിലെ(കണ്ണൂർ) ‘കയ്പ’ ആണെന്ന് അദ്ധ്യാപകൻ പറഞ്ഞുതന്നെങ്കിലും പടവലം എന്താണെന്ന് എനിക്ക് ഒരറിവും ഉണ്ടായിരുന്നില്ല. എന്റെ തീരദേശഗ്രാമത്തിൽ പാവൽകൃഷി ചെയ്യാറുണ്ടെങ്കിലും പടവലംകൃഷി ഉണ്ടായിരുന്നില്ല. സൂപ്പർ മാർക്കറ്റുകൾ ജനിക്കുന്നതിന് മുൻപുള്ള ആ കാലത്ത് അന്യസംസ്ഥാന കൃഷിവിളവുകളൊന്നും മലകടന്ന് കേരളത്തിൽ വന്നിരുന്നില്ല. വലിപ്പചെറുപ്പം നോക്കാതെ ഗ്രാമീണരെല്ലാം ഒത്ത്‌ചേർന്ന് കൊയ്ത്തിന് ശേഷം പച്ചക്കറി കൃഷിചെയ്യാൻ നെൽ‌വയലിലേക്കിറങ്ങും. അത് സ്വന്തം സ്ഥലമാവണമെന്നില്ല; അന്യരുടെ സ്ഥലമായാലും അവകാശം പോലെ ഗ്രാമീണർ വർഷങ്ങളായി മണ്ണിലിറങ്ങി വിളവെടുക്കും.
                        അങ്ങനെ നാട്ടുകാരെല്ലാം കൃഷി ചെയ്ത് അന്നം കണ്ടെത്തുന്ന ഒരു മഴക്കാലത്ത് വീടിന്റെ പിന്നിലുള്ള കൃഷിസ്ഥലത്തെ തടത്തിൽ, മുളപൊട്ടി വളർന്ന പുതിയ ചെടികൾ എന്റെയും സഹോദരന്റെയും ശ്രദ്ധ ആകർഷിച്ചു. ഇലകൾ തൊട്ട് തടവിയിട്ട് മണത്തുനോക്കിയപ്പോൾ അതുവരെ അറിയാത്ത രൂക്ഷമായ ഒരു ഗന്ധം. അച്ഛനോട് ചോദിച്ചപ്പോൽ പറഞ്ഞുതന്നു; ‘അതാണ് പടവലം’. അങ്ങനെ പടവലംവളരുന്നതും പന്തലിൽ പടരുന്നതും പൂവിടുന്നതും കായ നീണ്ട് താഴാൻ അറ്റത്ത് കല്ല് കെട്ടുന്നതും ഞങ്ങൾ അനുഭവിച്ചറിഞ്ഞു. ഇന്ന് പടവലകൃഷി മാത്രമല്ല, എല്ലാ കൃഷിവിളകളും കാണുമ്പോൾ,, ‘കൃഷി അനുഭവിച്ചറിഞ്ഞ എന്റെ പിതാവിന്റെ, മരിച്ചെങ്കിലും മായാത്ത ഓർമ്മകൾ’ എന്നിൽ ഉയരും.
ഇത്തവണ മഴക്കാലം കഴിഞ്ഞ് ടെറസ്സ്‌കൃഷി ആരംഭിക്കുന്നത് പടവലം നട്ടുകൊണ്ടാവട്ടെ,,,

ടെറസ്സിലെ കൃഷിപാഠങ്ങൾ പുസ്തകരൂപത്തിൽ;
ടെറസ്സ് കൃഷിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ,
പുസ്തകം വി.പി.പി. ആയി ലഭിക്കാൻ.


എന്ന ഐഡിയിൽ അഡ്രസ്സും ഫോൺ നമ്പരും മെയിൽ ചെയ്യുക.
 ‘ആരോഗ്യവും സന്തോഷവും വർദ്ധിക്കാൻ, നമുക്കുവേണ്ടി നമ്മുടെ ടെറസ്സിൽ നമ്മൾ ചെയ്യുന്നകൃഷി; ടെറസ്സ്‌കൃഷി’
Ks Mini യുടെ ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ എന്ന 60 രൂപയുള്ള പുസ്തകം വി.പി.പി ആയി (60‌+23 വി.പി.പി. ചാർജ്ജ്) (ആകെ 80 രൂപ) ലഭിക്കാൻ ആഗ്രഹിക്കുന്നവർ ‘പിൻ‌കോഡ് സഹിതം അഡ്രസ്സും ഫോൺ നമ്പറും’ Souminik@gmail.com എന്ന ഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ Ks Mini എന്ന പേജിൽ മെസേജ് അയക്കുകയോ, 9847842669 എന്ന മൊബൈൽ നമ്പറിൽ എസ്.എം.എസ് അയക്കുകയോ ചെയ്യുക.