“മിനിലോകം”

ഞാന്‍ മിനി... എന്റെ മനസ്സ് എന്റെ ലോകമാണ്. എന്റെ മനസ്സില്‍(ഓര്‍മ്മയില്‍) തങ്ങിനില്‍ക്കുന്ന കാര്യങ്ങള്‍,വേണ്ടതും വേണ്ടാത്തതും ഞാന്‍ ഇവിടെ പകര്‍ത്തുന്നു. ഇതു വായിക്കാം, അഭിപ്രായം എഴുതാം. ജീവിതത്തില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ധാരാളം ചെറിയ‘വലിയ’ സംഭവങ്ങള്‍ ഉണ്ട്. അവയെല്ലാം ചിത്രങ്ങളോടൊപ്പം ഇവിടെ അവതരിപ്പിക്കുന്നു. എന്റെ ലോകത്തേക്ക് “മിനിലോക”ത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു... ചിരിക്കാം, കളിക്കാം, ചിന്തിക്കാം... എന്ന് നിങ്ങളുടെ: mini//മിനി

July 7, 2026

നിനക്ക് ഞാനും എനിക്ക് നീയും

 


     ജീവിതസായാഹ്നത്തിൽ ആശ്വാസമായി അടുത്ത ബന്ധുക്കൾ ഉണ്ടാവുന്നത് ഭാഗ്യമെന്ന് പറയാം. ഒരോ വ്യക്തിക്കും അന്യന്റെ സഹായം ആവശ്യമായ നിർണ്ണായക ഘട്ടം വരുന്നത് രോഗിയായി കിടക്കുമ്പോഴാണ്. ശാരീരികമായ അവശതയിൽ ഒരാളുടെ കൈതാങ്ങ്, ഒരു തലോടൽ ഇവയെല്ലാം നൽകുന്ന ആശ്വാസം ചെറുതല്ല. മറ്റൊരാളുടെ പരിചരണവും നല്ല വാക്കുകളും രോഗാവസ്ഥയിൽ ഉള്ളവർക്ക് ആശ്വാസം നൽകുക മാത്രമല്ല, ചിലപ്പോഴത് മരണത്തെ പോലും തോല്പിക്കാനുള്ള കഴിവ് രോഗിയിൽ ഉണ്ടാക്കും. അതുപോലെ ജീവൻ നിലനിർത്തുന്ന ആശ്വാസമാണ് പ്രതീക്ഷകൾ,, സ്നേഹിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കുക, പ്രവർത്തിക്കാൻ എന്തെങ്കിലും ഉണ്ടായിരിക്കുകഎന്ന് ആത്മഹത്യ ചെയ്യുന്നതിനു മുൻപ് കവിയായ ഇടപ്പള്ളി രാഘവൻ പിള്ള എഴുതിയ വരികളാണ്. പ്രതീക്ഷകൾ നശിക്കുമ്പോൾ മറ്റൊന്നും ചിന്തിക്കാത്ത ചില മനുഷ്യൻ പതുക്കെ മരണത്തിലേക്ക് ഇറങ്ങി അങ്ങോട്ട് പോവുകയാണ്.

             അങ്ങനെ ചിന്തിക്കുമ്പോൾ സ്ത്രീകൾ ആത്മഹത്യയുടെ കാര്യത്തിൽ പിന്നിൽ ആവേണ്ടതാണ്. ഈ മലയാള രാജ്യത്ത് വെറുതെ ഇരിക്കുന്ന വീട്ടമ്മമാർ വളരെ കുറവാണ്, എന്നുതന്നെ പറയാം. ഏത് കൊമ്പത്തുള്ള ഓഫീസർ ആയാലും സ്ത്രീ ആണെങ്കിൽ റിട്ടയർ ചെയ്തതിന്റെ പിറ്റേന്ന് അവൾക്കായി അടുക്കള തുറന്നിട്ടുണ്ടാവും. അങ്ങനെ ചോറും കറിയും വെക്കുന്നതിനിടയിൽ സ്വന്തം ജീവിതത്തെകുറിച്ച് അവൾ മറക്കും.

             മനുഷ്യർ പലതരക്കാർ ഉണ്ടെങ്കിലും ആകെമൊത്തം നോക്കിയാൽ ജീവിതം മുന്നോട്ടു പോകുന്നത് പല രീതിയിലാണ്. ഒരു വിഭാഗം അദ്ധ്വാനിച്ച് സ്വന്തം കഴിവിൽ ജീവിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നു. മറ്റൊരു വിഭാഗത്തിന് അദ്ധ്വാനിച്ച് ലഭിക്കുന്ന നേട്ടത്തോടൊപ്പം ഇത്തിരി ഭാഗ്യം കൂടി കടന്നുവരുന്നു. ഒടുവിൽ രണ്ട് വിഭാഗവും ഒരു പോലെ സന്തോഷത്തോടെ ദിവസങ്ങൾ കഴിച്ചു കൂട്ടുന്നു. ഇതിനിടയിൽ അസംതൃപ്തരായി ഒരു ജോലിയും ചെയ്യാത്ത മനുഷ്യരുണ്ട്. അവരുടെ ജീവിതരീതികൾ മാറ്റിയാൽ ഏത് നരകവും സ്വർഗമായി മാറും.       

           സ്വന്തമായി അദ്ധ്വാനിക്കുന്നതോടൊപ്പം മറ്റുള്ളവർക്കും നേട്ടം ഉണ്ടാക്കി ജീവിക്കുന്നത് ചിലരുടെ ശീലങ്ങളാണ്. സഹായങ്ങൾ തിരികെ ഒന്നും പ്രതീക്ഷിച്ച് ആയിരിക്കരുത്. എല്ലാവരും അവരവരുടെ കടമകൾ ചെയ്യുന്നു,, അത്രമാത്രം. വീട്ടിലെ ഓരോ കാര്യങ്ങൾ ശ്രദ്ധിച്ചാലും ഇതുപോലെ കാണാൻ കഴിയും. മിക്കവാറും സ്ത്രീകൾ എല്ലാവർക്കും വേണ്ടി ഭക്ഷണം ഉണ്ടാക്കി വീട് വൃത്തിയാക്കി വസ്ത്രം അലക്കി കുഞ്ഞുങ്ങളെ വളർത്തി അങ്ങനെ എല്ലാം ചെയ്യുന്നു. ആ നേരത്ത് ആ വീട്ടിലെ മറ്റുള്ളവർ വീട്ടമ്മയുടെ അദ്ധ്വാനത്തെ സഹായിക്കുകയോ അവൾ ചെയ്യുന്ന ജോലിയുടെ ഭാരം കുറക്കുകയോ ചെയ്യുന്നില്ല. ഒടുവിൽ അവൾ തളർന്നു വീണാൽ മാത്രം മനുഷ്യത്വം ഉണരുന്നു. പിന്നെ ആശുപത്രി, പരിചരണം,, മരുന്ന്,, ഒടുവിൽ വീട്ടിലെത്തിയാൽ ആരോഗ്യം ഉണ്ടെങ്കിൽ അടുക്കള വീണ്ടും അവൾക്കായി തുറന്നിരിക്കും.

         മുതിർന്നപ്പോൾ സ്വന്തം ജീവിതം സ്വന്തമായി മുന്നോട്ട് നയിച്ച വ്യക്തിയാണ് ഞാൻ. മാതാ പിതാക്കളും ബന്ധുക്കളും അദ്ധ്യാപകരും എന്നെ മുന്നോട്ടു നയിച്ചപ്പോൾ ഇഷ്ടമില്ലെങ്കിലും അതുവഴി ജീവിച്ചു. കരയുക, തിന്നുക, കുടിക്കുക, ഓടുക, വായിക്കുക, എഴുതുക, പഠിക്കുക, അങ്ങനെ ഞാൻ മുതിർന്ന പെണ്ണായി മാറി.

         ഒരു പെൺ‌കുട്ടി മുതിർന്നവൾ ആവുന്നത് എപ്പോഴാണ് എന്ന ചോദ്യത്തിന് ഉത്തരം,, ആർത്തവം മുതൽ എന്നാവും,, എനിക്കാണെങ്കിൽ എട്ടാം ക്ലാസ്സിൽ തുടങ്ങിയ ആർത്തവം ഒരുകൂട്ടം വേദന ഉണ്ടാക്കിയതല്ലാതെ ഒരു തരത്തിലും മുതിർന്നവൾ ആക്കിയില്ല. ശരിക്കും ഞാൻ മുതിർന്നത് കണ്ണൂർ ശ്രീ നാരായണ കൊളേജിൽ പ്രീ.ഡീഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ ആയിരുന്നു.

: അക്കാലത്താണ് കൂട്ടുകാരില്ലാതെ ഞാൻ ഒറ്റപ്പെട്ടത്,

: അക്കാലത്താണ് പരീക്ഷാദിവസം ഞാൻ മറന്നത്,

: അക്കാലത്താണ് ആദ്യമായി ഞാൻ തോൽക്കുന്നത്,

: അക്കാലത്താണ് എനിക്ക് ഞാൻ മാത്രമേ ഉള്ളൂ എന്ന് മനസ്സിലായത്.

         മാതാപിതാക്കളും ബന്ധുക്കളും ഇല്ലേ? എന്ന സംശയം തോന്നാം. അതിന് മറുപടിയുണ്ട്; ഞാൻ ജീവിക്കുന്നത് കടൽ‌തീര ഗ്രാമത്തിൽ ആണ്. അവിടെ ആദ്യമായി കോളേജിൽ പഠിക്കുന്നത് ഞാൻ ആയിരുന്നു. പിന്നെ പണവും സ്വത്തും ഉണ്ടായിട്ടും അതെല്ലാം കച്ചവടം ചെയ്ത് പാപ്പരായ അച്ഛന്റെ മകളാണ് ഞാൻ,, അങ്ങനെ സഹായിക്കാൻ ആരും ഇല്ലാത്ത അവസ്ഥയാണ്. എന്റെ ജീവിതത്തിന് വേണ്ടതെല്ലാം ഞാൻ‌തന്നെ പരിശ്രമിച്ച് കണ്ടെത്തണം. സഹോദരങ്ങൾ നാലുപേരും എന്നെക്കാൾ ഇളയവർ. എന്നെപോലെ അവരെല്ലാം സ്വന്തം ബുദ്ധികൊണ്ടും കൈകൊണ്ടും അദ്ധ്വാനിച്ച് ജീവിക്കാൻ പഠിച്ചു. ഡിഗ്രി കഴിഞ്ഞതിന്റെ പിറ്റേന്നുമുതൽ മറ്റുള്ളവരെ പഠിപ്പിച്ച് ജീവിക്കാനുള്ള വക എല്ലാവരും കണ്ടെത്തി. അതൊരു വലിയ നേട്ടമാണെന്ന് പറയാം,,

          സാധാരണക്കാരായ വിദ്യാഭ്യാസപരമായി ഉന്നതങ്ങളിൽ എത്താത്ത, നാലിലും ആറിലും മാത്രം പഠിച്ച രക്ഷിതാക്കളുടെ അഞ്ച് മക്കൾ ഡിഗ്രിയും പി.ജി.യും കഴിഞ്ഞ് പി.എസ്.സി. വഴി സർക്കാർ സർവ്വീസിൽ ജോലിചെയ്യുക എന്നത് വലിയ നേട്ടമാണ്. സ്വന്തമായി ബിസിനസ് നടത്തി നഷ്ടം വന്ന് കൂലിവേല ചെയ്യുന്ന ആളാണ് എന്റെ അച്ഛൻ. അതോടൊപ്പം അച്ഛന് നന്നായി കൃഷി ചെയ്യുന്ന ശീലവും ഉണ്ട്.

       മുതിർന്നപ്പോൾ ഞങ്ങൾ അഞ്ച് പേരും വിവാഹിതരാവുകയും അടുത്ത തലമുറയുടെ രക്ഷിതാക്കൾ ആവുകയും ചെയ്തു. കൂട്ടത്തിൽ ഞാനും അനുജത്തിയും അമ്മുമ്മമാർ ആയി മാറി. ജോലിയിൽ നിന്നും വിരമിച്ചവർ വീട്ടിൽ വിശ്രമിക്കാതെ മറ്റു തൊഴിലുകൾ ചെയ്യാറുണ്ട്. അദ്ധ്യാപന ജോലിയിൽ‌നിന്നും വിരമിച്ചപ്പോൾ എന്റെ ഹോബി സാഹിത്യരചന ആണ്. എന്റെ രണ്ട് പെൺ‌മക്കൾ ഉന്നത വിദ്യാഭ്യാസം നേടിയശേഷം വിവാഹിതരായി ഭർതൃവീട്ടിൽ പോവുകയും പിന്നീട് സ്വന്തമായി വീട് വെക്കുകയും ചെയ്ത് അവരുടെ മക്കളോടൊപ്പം താമസിക്കുന്നു. മൂത്ത മകൾ സർക്കാർ സ്കൂളിൽ അദ്ധ്യാപിക ആണ്. ഇളയവൾ ഭർത്താവിന്റെ ജോലിസ്ഥലമായ മസ്കറ്റിൽ ആണ്.

*******



November 4, 2025

**പാവാടപ്രായത്തിലേക്ക്**

 

       അഞ്ച് വിദ്യാലയങ്ങളിൽ പഠിക്കാൻ എനിക്ക് കഴിഞ്ഞതിൽ ഒന്നുമാത്രമാണ് സർക്കാർ സ്വന്തമായി നടത്തുന്ന സ്ഥാപനം. അദ്ധ്യാപന പരിശീലനമായ ബി.എഡ് എന്ന് വിളിക്കുന്ന ബാച്ച്ലർ ഓഫ് എഡ്യുക്കേഷൻ പഠനകാലത്ത് അതിനുള്ള അവസരം ലഭിച്ചു. ഗവണ്മെന്റ് ട്രെയിനിംഗ് കോളേജ് തലശ്ശേരിയിലെ പഠനം ഒരുകൊല്ലം മാത്രമാണെങ്കിലും എന്നും ഓർമ്മിക്കാൻ കഴിയുന്ന ഏതാനും അനുഭവങ്ങൾ അവിടെനിന്നും ലഭിച്ചു.

   അടിയന്തിരാവസ്ഥ എന്ന് അറിയപ്പെടുന്ന ഇന്ത്യാചരിത്രത്തിലെ സുവർണ്ണ/ഭീകര കാലത്താണ് എന്റെ ബി.എഡ്  പഠനം എന്നൊരു സവിശേഷതയുണ്ട്.

             കാര്യങ്ങൾ കണ്ടറിയാനും തന്റേടത്തോടെ രണ്ടുവാക്ക് പറയാനും തന്റേടം ലഭിച്ചത് ഡിഗ്രി കഴിഞ്ഞശേഷം ബി.എഡ് പഠിക്കുന്ന കാലത്താണ്. പ്രധാന സംഗതി എന്തെന്നാൽ ആഗസ്റ്റ് മാസം ബി.എഡ് റിസൽട്ട് വന്നതിന്റെ പിറ്റേന്നുതന്നെ ഞാൻ ഹരിശ്രീ കുറിച്ച കിഴുന്ന എൽ.പി സ്കൂളിൽ ടീച്ചറായി ചേർന്ന് പഠിപ്പിക്കാൻ കഴിഞ്ഞു. ഇക്കാര്യത്തിൽ സഹായം ആയത് ഞങ്ങൾക്ക് സ്വന്തമായി ഉള്ള പത്ത് സെന്റ് വിറ്റപ്പോൾ കിട്ടിയ പണമാണ്. നാലാം ക്ലാസിലെ ടീച്ചറായി ഞാൻ പഠിപ്പിക്കുമ്പോൾ മൂന്നിലും അഞ്ചിലും സഹോദരന്മാർ രണ്ടുപേർ പഠിക്കുന്നു. ഒപ്പം ബന്ധുക്കളും നാടുകാരുമായി അനേകം പേരുണ്ട്.


            തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജ് വിചിത്രമായ സ്ഥലമാണ്. അവിടെയുള്ള നിർമ്മിതി മുഴുവൻ ബ്രിട്ടീഷുകാർ ചെയ്തതാണ്. പ്രത്യേകതരം സിമന്റ് കൊണ്ടുള്ള തറയോട്, ഉയരമുള്ള മേൽക്കൂരയുടെ മുകളിലും താഴെയുമായി രണ്ട് തരം ഓടുകൾ. വലിയൊരു വീടിന് മാറ്റം വരുത്തി വിദ്യാലയം ആക്കിയതാണൊ എന്ന് തോന്നിപ്പോകും. ഓരോ വിഷയവും പഠിപ്പിക്കാനായി പ്രത്യേകം ഇടങ്ങളിൽ ആ വിഷയത്തിന്റെ ലൈബ്രറിയും ലബോററ്ററിയും ക്ലാസുകളും അദ്ധ്യാപകരും ഉണ്ട്. ഒരേ വിഷയക്കാർ അവിടെനിന്നും കറങ്ങിയാൽ മതി.

         എന്റെ വിഷയം നാച്ച്വറൽ സയൻസ് എന്ന് വിളിക്കുന്ന ബയോളജി ക്ലാസ്സിൽ 16 വിദ്യാർത്ഥികൾ ഉണ്ട്, 8 പെൺകുട്ടികളും 8 ആൺകുട്ടികളും. കുട്ടിപ്രായം കഴിഞ്ഞതിനാൽ അന്നത്തെ കാലത്ത് ഞങ്ങൾ വിളിക്കപ്പെടുന്നത് വിമൻ സ്റ്റൂഡൻസ്, മെൻ സ്റ്റൂഡൻസ് എന്നായിരുന്നു. ബയോളജി വിഷയത്തിന്റെ അദ്ധ്യാപകനായ ജി.പി കൃഷ്ണപ്പിള്ള സാർ സരസഗായകകവി കെ.സി കേശവപ്പിള്ളയുടെ അടുത്ത ബന്ധുവാണ്.


         1975ൽ തുടങ്ങി 1976ൽ അവസാനിക്കുന്ന എന്റെ ബി.എഡ് പഠനം അടിയന്തിരാവസ്ഥ കാലത്ത് ആയതിനാൽ യാത്രാബസുകൾ മാത്രമല്ല, സർക്കാർ ജീവനക്കാരും അദ്ധ്യാപകരും വിദ്യാർത്ഥികളും കൃത്യസമയം പാലിച്ചിരുന്നു. പഠിക്കേണ്ട വിഷയങ്ങളെല്ലാം ഞങ്ങൾക്ക് നന്നായി അറിയുന്നതിനാൽ കൃഷ്ണപ്പിള്ള സാർ പുതിയതായി ഒന്നും പഠിപ്പിച്ചിരുന്നില്ല. മിക്കദിവസവും ക്ലാസിൽ നടക്കുന്നത് അടിയന്തരാവസ്ഥയുടെ ഭീകരതയെ കുറിച്ചുള്ള ചർച്ചകളാണ്. പത്രങ്ങൾക്ക് സെൻസർഷിപ്പ് ഉള്ളതിനാൽ ഇന്ത്യയിലൊട്ടാകെ നടക്കുന്ന ആക്രമണങ്ങളുടെ വാർത്തകളെല്ലാം ഞങ്ങളെ അറിയിച്ചത് അദ്ധ്യാപകനായ കൃഷ്ണപ്പിള്ള സാർ ആയിരുന്നു. 

             പ്രധാന വിഷയമായ ബയോളജി കൂടാതെ സൈക്കോളജി ഫിലോസഫി, എഡ്യുക്കേഷൻ തുടങ്ങിയവയും ഞങ്ങൾക്ക് പഠിക്കണം. അവയെല്ലാം പഠിപ്പിച്ചത് അയ്യർ സാർ ആണ്, ഹരിഹരസുഭഅയ്യർ,, തീയറിയും പ്രാക്റ്റിക്കലും പരീക്ഷണങ്ങളും മറ്റു സ്കൂളുകളിൽ പോയിട്ടുള്ള ടീച്ചിംഗ് പ്രാക്റ്റീസും ചേർന്ന് അദ്ധ്യാപകപഠനം പൊടിപൊടിച്ചു.


             ഏതാണ്ട് 40 കൊല്ലം മുൻപുവരെ നമ്മുടെ സമൂഹം ഓരോ നാട്ടിലുമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഡ്രസ് കോഡ് ഉണ്ടാക്കിയിരുന്നു. മറ്റുള്ള മനുഷ്യരിൽ നിന്നും വ്യത്യസ്ഥമായി വസ്ത്രങ്ങൾ അണിഞ്ഞാൽ കാണുന്നവരുടെ ശ്രദ്ധ ആകർഷിക്കപ്പെടുന്ന കാലം. പെൺകുട്ടികൾ ഉടുപ്പ് മാറ്റി പാവാട ആക്കിയാൽ പിന്നീട് ഒരിക്കലും ഉടുപ്പ് അണിയുകയില്ല. അതുപോലെയാണ് സാരിയുടെ കാര്യം,, പാവാട മാറ്റി സാരിക്കാരി ആയാൽ, പിന്നെ പാവാടയിലേക്ക് തിരികെ പോവുകയില്ല. ഇന്നത്തെപോലെ വീട്ടകത്തിലും വാഹനത്തിലും ഒതുങ്ങി ഒറ്റപ്പെടുന്നവരല്ല അന്നത്തെ സ്ത്രീകൾ. ദിവസങ്ങളുടെ ഏതാനും മണിക്കൂറുകൾ സമൂഹവുമായി ഇടകലർന്നാണ് പുരുഷനോടൊപ്പം സ്ത്രീയും ജീവിക്കുന്നത്. എന്ത് ധരിക്കണമെന്നും എന്ത് ധരിക്കേണ്ടയെന്നും സമൂഹം തീരുമാനിക്കും. ഇന്നും അതേപോലുള്ള ചിന്താഗതിയുമായി ജീവിക്കുന്ന അനേകം പേരുണ്ട്.


      അങ്ങനെയുള്ള പഴയൊരു കാലം ഓർമ്മയിൽ തെളിയുകയാണ്,

         എന്റെ ഗ്രാമത്തിലുള്ള കിഴുന്ന സൗത്ത് യൂ.പി. സ്കൂളിൽ പഠിക്കുന്ന കാലം, ആറാം ക്ലാസിൽ ചേർന്നിട്ട് ഒരുമാസം കഴിഞ്ഞ് ഒരുദിവസം. രാവിലെ ക്ലാസിൽ കടന്ന് പുസ്തകസഞ്ചി ഡസ്കിൽ വെക്കുന്നനേരത്ത് ആരൊക്കെയോ ഓടുന്നശബ്ദം കേട്ടപ്പോൾ ഞാൻ തലയുയർത്തി. നേരത്തെവന്ന കുട്ടികളെല്ലാം സ്കൂളിന്റ കിഴക്കു ഭാഗത്ത് ഓടുന്ന ദൃശ്യം കണ്ടപ്പോൾ അടുത്തിരിക്കുന്ന വൈജയന്തിമാലയോട് ചോദിച്ചു,

“വൈജേ അതെവിടെയാ എല്ലാരും കീഞ്ഞി പായുന്നത്?”

         ചോദ്യം കേട്ട വൈജ വെളിയിലിറങ്ങി കാര്യം തിരക്കിയശേഷം എന്നോട് പറഞ്ഞു,

“ആട ഒന്നാംക്ലാസില് പുതിയൊരു കുട്ടി വന്നിട്ടുണ്ട്. അവള് ബോംബെക്കാരിയാ”

“അതിനെനെന്തിനാ എല്ലാരും പായുന്നത്? ഓളെക്കാണാനാണോ?”

“ഓളെക്കാണാൻ നല്ല രസമുണ്ട് പോലും, ഓളിട്ടത് നമ്മളെപ്പോലത്തെ കുപ്പായമല്ല”

“പിന്നെ അതെന്താ?”

“അനക്കറീല്ല”

“നീ വാ, നമ്മക്ക് പോയിനോക്കാം”


           അങ്ങനെ വൈജയന്തിയും ഞാനും ഒത്തുചേർന്ന് ഓടിയപ്പോൾ കണ്ടത് ഒന്നാം ക്ലാസിന്റെ ഇരുണ്ട മൂലയിൽ പേടിച്ച് പതുങ്ങിയിരിക്കുന്ന വെളുത്തു മെലിഞ്ഞ പെൺകുട്ടിയെ ആണ്. അവളിട്ടത് കൈനീളമുള്ള മിന്നുന്ന മേലുടുപ്പ്, അടിയിലാണെങ്കിൽ ആണുങ്ങൾ ഇടുന്ന കാൽസ്രായി പോലെ രണ്ട് കാലും വേറെ വേറെ കാണുന്നത്,, അതായത് പാന്റ്. ചുറ്റുമുള്ള കുട്ടികൾ ആവേശം മൂത്ത് ആ കുട്ടിയെ വലിക്കുകയും നുള്ളുകയും ചെയ്യുമ്പോൾ അവൾ വേദനകൊണ്ട് കരഞ്ഞ് കണ്ണിരൊഴുക്കുന്നു. മറ്റു കുട്ടികളെല്ലാം അവളെ നോക്കി ഉച്ചത്തിൽ കൂവിയാർക്കുകയാണ്. ബഹളത്തിന്റെ ഇടയിൽനിന്നും തിരികെ പോകുമ്പോൾ ഞാൻ വൈജയന്തിയോട് പറഞ്ഞു,

“ഓളിട്ട കുപ്പായം കാണാൻ നല്ല രസമുണ്ട്, ബോംബെലൊക്കെ ഇതാകും. അതിന്റെ പേരറിയോ?”

“കുട്ടികള് പറീന്ന കേട്ടില്ലേ, പൈജാമയും ജുബ്ബയും എന്നാണ് പോലും”

“ഓളെ പേരെന്താ?”

“ജയശ്രീ”

            അന്ന് അങ്ങനെയൊക്കെ ആയിരുന്നു. പെൺകുട്ടികൾ അണിയുന്ന ചൂരീദാറും പൈജാമയും നമ്മുടെ ഗ്രാമങ്ങളിൽ പ്രചരിച്ച ആദ്യകാലങ്ങളിൽ അതെല്ലാം അണിയുന്നവർ പലതരം പരിഹാസങ്ങൾക്ക് ഇരയായിട്ടുണ്ട്. ഇന്നാണെങ്കിൽ ട്രെന്റിനോടൊപ്പം നിന്ന് എന്തും ഏതും അണിയാമെന്ന അവസ്ഥയാണ്.


            അച്ഛൻ കൃഷി ചെയ്യുന്നതുകൊണ്ട് ഭക്ഷണക്ഷാമം എന്നത് അറിഞ്ഞില്ലെങ്കിലും ജീവിതത്തിന്റെ വലിയൊരു കാലയളവിൽ എനിക്ക് വസ്ത്രത്തിനും പണത്തിനും നല്ലൊരു വീടിനും ക്ഷാമം നേരിട്ടിരുന്നു. പ്രായവും രോഗവും തളർത്തിയപ്പോൾ ഉപയോഗിക്കാൻ കഴിയാത്ത എന്റെ വസ്ത്രങ്ങൾ അലമാര നിറയെ കാണുമ്പോൾ വലിയദുഃഖം തോന്നുന്നു. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് രസകരമായ ഏതാനും അനുഭവങ്ങൾ ഉണ്ടായിരുന്നു. അതിലൊന്ന് അദ്ധ്യാപന പരിശീലന കാലത്താണ്.

           അടിയന്തിരാവസ്ഥയുടെ കാലമാണെങ്കിലും സ്കൂൾ പരിപാടികൾക്ക് മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ആഘോഷപൊലിമ കുറവാണെങ്കിലും കലാമേള, കായികമേള തുടങ്ങിയവ നല്ലനിലയിൽ നടത്തി. സ്വതന്ത്രരായ മുതിർന്ന അദ്ധ്യാപക വിദ്യാർത്ഥികൾ അവയിലെല്ലാം പങ്കാളികളാണ്.


           എന്റെ ജീവിതത്തിൽ ആദ്യമായി സ്പോർഡ്സ് മൽസരത്തിൽ പങ്കെടുത്തത് ബി.എഡ് പഠിക്കുമ്പോഴാണ്. പ്രീ.ഡിഗ്രി രണ്ടാം വർഷം മുതൽ വീട്ടിലും വിദ്യാലയത്തിലും സാരി ഉടുക്കാൻ തുടങ്ങിയ ഞാൻ അതേ വേഷത്തിലാണ് ആദ്യദിവസം ഓടാനും ചാടാനും തുടങ്ങിയത്. സാരി ആരോഗ്യത്തിന് നല്ലതാണെങ്കിലും ഓട്ടത്തിനും ചാട്ടത്തിനും ഹാനികരമാണെന്ന കാര്യം അപ്പോഴാണ് മനസ്സിലാക്കിയത്. കൂടെയുള്ളവരിൽ രണ്ടുപേർ പാവാടയിൽ വന്നിട്ടുണ്ട്. എല്ലാ മത്സരങ്ങളിലും ഈസിയായി അവർ ജയിക്കുന്നു. പാവാട വീട്ടിലില്ലെങ്കിൽ കടം വാങ്ങിയെങ്കിലും അണിയണമെന്ന് സാരി അണിയുന്ന താരങ്ങൾക്ക് തോന്നാൻ തുടങ്ങി. 

        ഒരു പ്രധാന കാര്യം,,

            അക്കാലത്ത് സ്ത്രീകൾക്കുള്ള വസ്ത്രം, ഉടുപ്പ് കഴിഞ്ഞാൽ പാവാടയും ബ്ലൗസും അത് കഴിഞ്ഞാൽ സാരിയും ബ്ലൗസും. അതല്ലാതെ ഇന്നത്തെ ന്യൂജെൻ വസ്ത്രങ്ങൾ കണ്ണുർ പട്ടണത്തിലോ ഗ്രാമത്തിലോ കടന്നു വന്നിട്ടില്ല. അന്നത്തെ സാമൂഹ്യ ജീവിതത്തിൽ എന്റെ വസ്ത്രം എന്റെ ഇഷ്ടം എന്ന് പറയുന്ന കാര്യം നാട്ടിൻപുറത്തുള്ളവർക്ക് ചിന്തിക്കാനേ വയ്യ.


            അങ്ങനെ കായികമേളയുടെ ഒടുവിലത്തെ ദിവസം പാവാടയിൽ മത്സരിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. വീട്ടിൽനിന്ന് പാവാട ഉടുക്കുന്നതിന് പകരം കോളേജിൽ എത്തിയിട്ട് ഡ്രസ് മാറ്റിയാൽ മതിയാവും. എട്ടാം ക്ലാസുകാരി ആയ സഹോദരി ചെറുപ്പം ആയതിനാൽ പാവാട ചെറുതാണ്. അതിനെന്താ,, എന്നോളം ഉയരമുള്ള ചെറുപ്പക്കാരികൾ അടുത്തവീട്ടിൽ നിരന്നു നിൽക്കുന്നുണ്ട്, രജിത, ബീന, റീന,, ഇതിൽ ബീനയെ ആ വർഷത്തെ ടീച്ചിംഗ് പ്രാക്റ്റീസ് സമയത്ത് തോട്ടട ഹൈ സ്കൂളിൽ വെച്ച് ഞാൻ പഠിപ്പിച്ചിട്ടുണ്ട്.

           അമ്മയോട് കാര്യം പറഞ്ഞശേഷം അടുത്ത വീട്ടിൽപോയി ഒന്നിനുപകരം രണ്ട് പാവാടകൾ കടം വാങ്ങി. ഒന്ന് ഹാഫ് സ്കേർട്ട്, പിന്നെ കാല് മുഴുവമായി മുടുന്ന ഒരു ഫുൾ സ്കേർട്ട്. രണ്ട് പാവാടകളും പൊതിഞ്ഞെടുത്ത ഞാൻ അതൊരു സഞ്ചിയിലാക്കിയിട്ട് പിറ്റേദിവസം കോളേജിൽ പോയി.

           തലശ്ശേരിയിൽ ബസ്സിറങ്ങി കോളേജിൽ കടന്നപ്പോൾ കൂട്ടുകാർ പലരും സാരിയിൽ നിന്നും പാവാടയിലേക്ക് മാറുന്നത് കണ്ടു. കൂട്ടത്തിൽ ഞാനും സാരിമാറ്റി പാവാടയിൽ കയറി. ഹാഫ് സ്കേർട്ട് അണിഞ്ഞപ്പോൾ ഇതുവരെയില്ലാത്ത മാറ്റങ്ങൾ എന്റെ ദേഹമൊട്ടാകെ പടർന്നുകയറി. ആവേശം മൂത്ത ഞാൻ മറ്റുള്ളവരോടൊപ്പം കോളേജിന്റെ മുന്നിലുള്ള റോഡ് മുറിച്ചുകടന്ന് അല്പം നടന്നപ്പോൾ മേള നടക്കുന്ന തലശ്ശേരി സ്റ്റേഡിയത്തിൽ എത്തി.


           മത്സരങ്ങൾ ഓരോന്നായി കഴിഞ്ഞപ്പോൾ ഒരുകാര്യം ഞാൻ തിരിച്ചറിഞ്ഞു,, ഓട്ടത്തിനും ചാട്ടത്തിനും വേണ്ടത് പാവാട മാത്രമല്ല; നല്ല ശക്തിയും സ്റ്റാമിനയും വേണം. മഴകൊണ്ടാലും വെയിലുകൊണ്ടാലും കടലിൽ കളിച്ചാലും, ശ്വാസതടസ്സം വരുന്ന എന്റെ ദേഹം കായിക മൽസരങ്ങൾക്ക് പറ്റിയതല്ല. കാര്യമായ സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും മറ്റുള്ളവരോട് ചേർന്നുള്ള കമ്പവലി (വടംവലി) മത്സരത്തിൽ ചായകുടിക്കാൻ യോജിച്ച ചെറിയൊരു ചില്ലുഗ്ലാസ് കിട്ടി. ഇന്നെന്റെ വീടിലുള്ള അനേകം ട്രോഫികളെക്കാൾ വലുതായി തോന്നിയത് അന്ന് കിട്ടിയ ചില്ലുഗ്ലാസാണ്.

           മത്സരങ്ങളുടെ ആവേശം ഒടുങ്ങിയ നേരത്ത് അര/പാവാട മാറ്റിയ ഞാൻ മുഴുവൻ പാവാടയിലേക്ക് പ്രവേശിച്ചിരുന്നു. അഞ്ച് മണി കഴിഞ്ഞപ്പോൾ വീട്ടിലേക്ക് പോകാൻ സമയമായി. ആ നേരത്ത് പാവാട മാറ്റി സാരിയിലേക്ക് പ്രവേശിക്കണം. ഒപ്പമുള്ള പലരും വീട്ടിൽ പോകാൻ തുടങ്ങിയനേരത്ത് കോളേജിലെ ക്ലാസ്സ്മുറിയിൽ കടന്ന് സാരിയിലേക്ക് മാറാൻ എന്റെകൂടെ സ്ത്രീജനങ്ങളാരും തയ്യാറായില്ല. മറ്റൊരു വഴിയും ഇല്ലാതായതോടെ അതേ വേഷത്തിൽതന്നെ വീട്ടിലേക്ക് പോകുന്ന കാര്യം ഓർത്തപ്പോൾ എനിക്കാകെ വിഷമം. രാത്രി വരികയാണ്, ഏതായാലും പോവുകതന്നെ,,


           തലശ്ശേരിയിൽനിന്നും കണ്ണൂർ ബസിൽ കയറിയ ഞാൻ ചിന്തിക്കാൻ തുടങ്ങി. അര മണിക്കൂർ കഴിഞ്ഞ് ഇറങ്ങാനുള്ള തോട്ടട എത്തുമ്പോൾ ആറുമണി കഴിയും. ആ നേരത്ത് സൂര്യൻ അസ്തമിച്ച് ഇരുട്ടാവുമ്പോൾ എന്റെ പാവാടവേഷം പരിചയക്കാരായ നാട്ടുകാർ കാണുകയില്ല.  മങ്ങിയ ഇരുട്ടിൽ അരമണിക്കൂർ നടന്ന് സുഖമായി വീട്ടിലെത്താം.

           ഞാൻ കയറിയ ത്രിവേണി ബസ് തോട്ടട എത്തിയപ്പോൾ അതിൽനിന്നും വെളിയിലിറങ്ങി പാവാടയിൽ നിവർന്ന് നിന്നുകൊണ്ട് ചുറ്റും നോക്കി. വെള്ളിവെളിച്ചവുമായി സൂര്യൻ തിളങ്ങുകയാണ്. മാർച്ച് മാസത്തെ ആദ്യപകുതിയിൽ സൂര്യൻ അസ്തമിച്ച് ഇരുട്ട് വീഴാൻ ഏഴ് മണി ആവുമെന്ന് ആ നേരത്ത് ചിന്തിച്ചിരുന്നില്ല.

           ചുറ്റുപാടും ഉള്ളവരിൽ അധികവും പരിചയക്കാരാണ്. ചോദ്യങ്ങൾക്ക് ഇട നൽകാതെ മറ്റുള്ളവർക്ക് മുഖം കൊടുക്കാതെ വേഗത്തിൽ ഞാൻ നടന്നു. വീട്ടിലെത്താൻ അര മണിക്കൂർ നടക്കണം. വാഹനങ്ങൾ പോകുന്ന വഴിയെ പോകാതെ ഇടവഴി കടന്ന് വയലിൽ ഇറങ്ങിയിട്ട് നേരെ നടന്നാൽ വീട്ടിലെത്തും. ഹാഫ് സ്കേർട്ട് മാറ്റി ഫുൾ സ്കേർട്ട് അണിഞ്ഞത് ഭാഗ്യംതന്നെയെന്ന് ആനേരത്ത് ഞാൻ ഓർമ്മിച്ചു.

           പുതിയ വേഷത്തിൽ എന്നെ കാണുമ്പോൾ മറ്റുള്ളവർ എന്ത് വിചാരിക്കും, അവർക്കെന്ത് തോന്നും എന്നത്, എനിക്കുണ്ടായ അപകർഷതാബോധം മാത്രമാണെന്ന് പിന്നീട് ഞാൻ തിരിച്ചറിഞ്ഞു. അതുപോലെ അവനവനെ കുറിച്ചുള്ള വിശ്വാസക്കുറവാണ് ഓരോ വ്യക്തിയുടെയും ജീവിതത്തെ പരാജയത്തിലേക്ക് നയിക്കുന്നത്.

*******

February 6, 2020

പൊതിഞ്ഞുകെട്ടിയത്


  വർഷങ്ങൾക്കു മുൻപൊരു ദിവസം, രാവിലെതന്നെ ഉറക്കമുണർന്ന ഞാൻ ആശുപത്രി മുറിയുടെ മേൽത്തട്ട് നോക്കി കിടക്കുകയാണ്. ചുറ്റുപാടും തമിഴിന്റെ ഒച്ചയും ഗന്ധവും നിറഞ്ഞിരിക്കുന്നു. ഗാന്ധിജയന്തി ദിവസം ആശുപത്രിയിൽ അഡ്‌മിറ്റ് ആയതിനാൽ അന്ന് ഒക്റ്റോബർ നാലാം തീയതി ആണെന്ന് എനിക്കറിയാം. ഓപ്പറേഷൻ തീരുമാനിച്ച ദിവസമായതിനാൽ ഇന്നുരാവിലെ ഭക്ഷണം പാടില്ലയെന്ന് തലേദിവസം‌തന്നെ സിസ്റ്റർമാർ വന്ന് തമിഴും ഇംഗ്ലീഷും കലർത്തിയിട്ട് ഓർമ്മിപ്പിച്ചതാണ്. മലയാളം അറിയാമെങ്കിലും ഒരക്ഷരവും പറയില്ലെന്ന വാശിയാണവർക്ക്,, ഭാഷ ഏതായാലും പറയുന്നത് മനസ്സിലായാൽ മതിയല്ലോ,,
     പെട്ടെന്ന് രണ്ട് സിസ്റ്റർ‌മാർ എന്തൊക്കെയോ പേശിക്കൊണ്ട് അകത്തേക്ക് എന്റെ സമീപം വന്നണഞ്ഞു. ടെമ്പറേച്ചറും പ്രഷറും കണ്ടെത്തിയിട്ട് അടയാളപ്പെടുത്തിയശേഷം വെളിയിലും ഉള്ളിലേക്കും പോയതിന്റെ കണക്കുകൾ ചോദിച്ചു. പോകേണ്ടതൊക്കെ വെളിയിൽ പോയെങ്കിലും നേരം പുലർന്നിട്ട് ഒരുതുള്ളി വെള്ളം പോലും അകത്തേക്ക് പോയില്ലെന്ന് അറിഞ്ഞപ്പോൾ അവർ സം‌തൃപ്തരായി. പിന്നീട് ആഭരണങ്ങൾ ഊരാൻ പറഞ്ഞു. ആകെയുള്ളത് താലിചെയിലും മോതിരവും കാതിലയും ആണ്. കാതിലും വിരലിലുള്ളതും ഊരിയിട്ട് താലി ഊരാൻ ശ്രമിച്ചപ്പോൾ കൂട്ടത്തിൽ ഒരുത്തി അത് തടഞ്ഞുകൊണ്ട് പറഞ്ഞു,
“നോ,, നവർ ഡൂ ഇറ്റ്,, അത് ചെയ്യകൂടാത്. തപ്പ്,”
   അപ്പോൾ എനിക്കാകെ സംശയം കടന്നുവന്നു,, ഊരിയതൊക്കെ എവിടെ വെക്കും,, കൂടെയുള്ള ഭർത്താവും സഹോദരനും പെട്ടെന്ന് വരാമെന്ന് പറഞ്ഞിട്ട് ചായ കുടിക്കാൻ പോയതാണ്. അവർ വരുന്നതുവരെ ഇവിടെ കാത്തുനിൽക്കാൻ വിടുമോ? അപ്പോഴേക്കും കൂട്ടത്തിലൊരു സിസ്റ്റർ ബെഡിന്റെ അടുത്തുള്ള എന്റെ ബാഗ് തുറന്നിട്ട് അതിനകത്ത് വെക്കാനുള്ള ആഗ്യം കാണിച്ചു. ബാഗിന്റെ ഉള്ളറയിൽ മോതിരവും ഇയറിം‌‌‌ഗ്‌സും വെക്കുമ്പോൾ എന്റെയൊരു സംശയം ബാക്കിയായി. ഒന്നര പവൻ തൂക്കമുള്ള എന്റെ താലിച്ചെയിൻ? അത് നേരിട്ട് ബന്ധുക്കളുടെ കൈയിൽ കൊടുക്കാനായിരിക്കും,,

      എന്നെ കിടക്കയിൽ നിന്നും എഴുന്നേൽ‌പ്പിച്ച് ഇറക്കിയിട്ട് വീൽ‌ചെയറിൽ ഇരിക്കാൻ പറഞ്ഞു. അപ്പോൾ ഇവിടെയുള്ള എന്റെ ബാഗും വസ്ത്രങ്ങളും,, അതൊക്കെ പറയാൻ ബന്ധുക്കൾ വരാതെയാണോ എന്നെയവർ ഓപ്പറേഷൻ തീയറ്ററിൽ എഴുന്നെള്ളിക്കുന്നത്. വർദ്ധിച്ച ധൈര്യത്തോടെ സന്തോഷത്തോടെ വീൽചെയറിൽ ഇരിക്കുമ്പോൾ എവിടെനിന്നാണെന്ന് അറിയില്ല, നിറയെ ചന്ദനം പൂശിയൊരു അമ്മച്ചി ഓടിവന്നിട്ട് എന്റെ നെറ്റിയിൽ ചന്ദനവും കുങ്കുമവും ചാർത്തിയിട്ട് ഒരു നിമിഷം പ്രാർത്ഥിച്ചു,
“അമ്മാ സൌഖിയമായി വന്തിരുന്താലും,,”
ഏതായാലും എല്ലാം മം‌ഗളമായി തീരുമല്ലോ,,
      വിശാലമായ മുറിയിൽ‌നിന്നും ഞാനിരിക്കുന്ന വീൽചെയർ ഉരുട്ടിക്കൊണ്ട് നേരെ പിൻ‌വശത്തെ ആൾ‌സഞ്ചാരം കുറഞ്ഞ ഇടനാഴിയിൽ എത്തിച്ചേർന്നു. അവിടെയതാ ഞങ്ങളെ പ്രതീക്ഷിച്ച് നാലുചക്രമുള്ള വണ്ടിയുമായി മൂന്ന് നേഴ്സുമാർ. എന്നെ അവർക്ക് കൈമാറിയിട്ട് അതുവരെ വന്നവർ വീൽ‌ചെയറുമായി സ്ഥലം വിട്ടു. എന്നോട് അതിന്റെ മുകളിൽ കയറി കിടക്കാൻ പറഞ്ഞു. അതിൽ ഇരുണ്ട പച്ച നിറത്തിലുള്ള രണ്ട് ബെഡ്‌ഷീറ്റുകളിൽ ഓരോന്നും രണ്ടായി മടക്കി നിവർത്തിയിട്ടിരിക്കുന്നു. അതിനു മുകളിൽ കിടക്കാനാണ് പറഞ്ഞത്. കിടന്നപ്പോൾ ആദ്യം പറഞ്ഞത് സാരിയും പാവാടയും അടിവസ്ത്രവും അഴിക്കാനാണ്. അവയെല്ലാം ഓരോന്നായി അഴിച്ചപ്പോൾ ഞാൻ കിടന്ന ബെഡ്‌ഷീറ്റിൽ ഒന്ന് എന്റെ പകുതി ദേഹത്തെ പൊതിഞ്ഞു മൂടി മുറുക്കിക്കെട്ടി. പിന്നീടവർ ബ്ലൌസും ബ്രായും അഴിക്കാൻ പറഞ്ഞു. അതും അഴിച്ചപ്പോൾ എന്നെ കിടത്തിയ മുകളിലത്തെ ബെഡ്‌ഷീറ്റ്‌ മടക്കിയിട്ട് കൈകൾ ഉൾ‌വശത്താക്കി നന്നായി മുറുക്കിയിട്ട് പൊതിഞ്ഞു. അഴിച്ച വസ്ത്രങ്ങളെല്ലാം മൂന്നാമത്തെ സിസ്റ്റർ എടുത്തുകൊണ്ട് എങ്ങോട്ടോ പോയി. കൈയും കാലും ചലിപ്പിക്കാനാവാതെ കിടക്കുന്ന ഞാൻ അപ്പോഴും ഒരു സംശയം ചോദിച്ചു,
“സിസ്റ്റർ ചെയിൻ അഴിക്കണ്ടേ?”
“നോ,, നോ,, പിളുതകൂടാത്, അത് മം‌‌ഗല്യസൂത്രമാ”
         എങ്കിൽ അങ്ങിനെയാവട്ടെയെന്ന് ഞാനും തീരുമാനിച്ചു. എന്തൊക്കെയോ മരുന്നുകൾ നിറച്ച സൂചികൾ എന്റെ ദേഹത്തിന്റെ പലയിടങ്ങളിലായി കുത്തിക്കയറ്റിയശേഷം അവർ പതുക്കെ വണ്ടി ഉരുട്ടാൻ തുടങ്ങി. വണ്ടിയുടെ ചക്രം കറങ്ങുന്നതിനിടയിൽ ഞാൻ പലതും ചിന്തിച്ചു. ഭർത്താവിനോടും അനുജനോടും ഒരു വാക്കുപോലും മിണ്ടാനാവാതെ ഓപ്പറേഷന് പോയാൽ അവരാകെ പരിഭ്രമിക്കില്ലേ? ഏതായാലും എല്ലാം ശുഭമായി പരിണമിച്ചാൽ മാസങ്ങൾക്കകം മറ്റുള്ളവരെപ്പോലെ ആരോഗ്യത്തോടെ ഓടിച്ചാടി എനിക്ക് നടക്കാനാവുമല്ലോ,, വെറുമൊരു ഹാർട്ട് ഓപ്പറേഷനല്ലേ,, കടലാസ്സൊക്കെ തലേദിവസം തന്നെ ഒപ്പിട്ടതാണല്ലോ,,
എന്നാലും?
         ഏതൊക്കെയോ വഴിയിലൂടെ തമിഴിന്റെ വായ്ത്താരികൾ കേട്ടുകൊണ്ട് സഞ്ചരിക്കുമ്പോൾ ഞാനെന്റെ കുഞ്ഞുമക്കൾ രണ്ടുപേരെയും മറന്നു,, ഒപ്പമുള്ള ഭർത്താവിനേയും അനുജനേയും മറന്നു, വീട്ടിലുള്ള അച്ഛനെയും അമ്മയേയും സഹോദരങ്ങളെയും മറന്നു, ബന്ധുക്കളെ മറന്നു, നാട്ടുകാരെ മറന്നു, പഠിപ്പിക്കുന്ന വിദ്യാലയത്തെ മറന്നു, ശിഷ്യന്മാരെയും അവർക്ക് തീരാനുള്ള പാഠഭാഗങ്ങളും മറന്നു, സുഹൃത്തുക്കളെ മറന്നു, കേരളത്തെയും മലയാളത്തേയും മറന്നു, അങ്ങിനെ അങ്ങിനെ,, എല്ലാം മറവിയിലേക്ക് ആഴ്ന്നിറങ്ങി. വെറും ശൂന്യത മാത്രം,,,
    മറവിയിലേക്ക് കുടിയേറിയ ഞാൻ വിശാലമായ വെളിച്ചം നിറഞ്ഞ മുറിയിലേക്ക് കടക്കുന്നതിനുമുൻപ് മുകളിൽ എഴുതിയത് വായിച്ചു,
‘കാർഡിയാക്ക് സർജറി യൂനിറ്റ്’
        അവിടെ ഏഴ് ബൾബുകൾ ഒന്നിച്ചുചേർത്ത തീവ്രമായ വെളിച്ചത്തിനു ചുവട്ടിലുള്ള ഓപ്പറേഷൻ ടേബിളിൽ എന്നെയവർ കിടത്തി. വെളിച്ചത്തിലേക്ക് നോക്കിനിൽക്കെ എന്റെ ഓർമ്മകൾ അതിലേക്ക് ലയിക്കാൻ തുടങ്ങി. അജ്ഞാതരഹസ്യങ്ങൾ ഉൾക്കൊള്ളുന്ന പ്രപഞ്ചരഹസ്യം തേടിയിട്ട് ആ പ്രകാശത്തിനോടൊപ്പം ഭൂമിയെക്കാൾ വേഗത്തിൽ ഞാനും കറങ്ങാൻ തുടങ്ങി. പ്രകാശത്തിന്റെ സാന്ദ്രതകാരണം അവിടെയൊരു ബ്ലാക്കുഹോൾ രൂപാന്തരപ്പെടുമ്പോൾ ഞാനതിൽ ലയിക്കാൻ പോവുകയാണ്,,
അതേ,,
ജിവനുള്ള എന്റെ ഹൃദയം തുറന്ന് റിപ്പയർ ചെയ്യാൻ പോവുകയാണ്,,
ഓപ്പൺ ഹാർട്ട് സർജറി,,
***************
         നാലാം തീയ്യതി നഷ്ടപ്പെട്ട ഓർമ്മകൾ തിരികെ എന്നിലേക്കെത്തിയത് പത്താം തീയതി,,
അതിനിടയിൽ,,
ചരിത്രപരമായ പലതും എന്നിൽ നടന്നിരുന്നു,,
പരലോകത്തേക്ക് തുറന്നിട്ട വാതിൽ കടക്കാനാവാതെ ഞാൻ തിരികെ വന്നു,,
അനുഭവിക്കാൻ ഇനിയും ധാരാളം ഉണ്ടല്ലോ,,
സാധാരണക്കാരുടെ വീടുകളിൽ ലാന്റ്‌ഫോൺ പോലും കടന്നുവരാത്ത ആ കാലത്തിൽ നിന്നും പുത്തൻ സാങ്കേതികവിദ്യകൾ അനുഭവിക്കാൻ ബാക്കിയുണ്ടല്ലോ,,
കടമകൾ ധാരാളം കിടക്കുകയാണല്ലോ,,
ഇതെല്ലാം എഴുതാൻ ബാക്കിയുണ്ടല്ലോ,,
*********
    ഓപ്പറേഷൻ കഴിഞ്ഞ രോഗികൾക്കൊപ്പം ജനറൽ വാർഡിലാണ് ഞാൻ കിടക്കുന്നത്. സാമ്പത്തികനില പരിതാപകരം ആയതിനാൽ അക്കാലത്ത് കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ല. എന്റെ ജീവിതത്തിൽ നന്നായി ഉറങ്ങിയ ദിവസങ്ങൾ ആയിരുന്നു. ഏത് നേരവും ഉറക്കം തന്നെയാണെങ്കിലും ഒരു ഇടവേളയിൽ ഞാനെന്റെ കട്ടിലിന്റെ വശത്ത് തൂക്കിയിട്ട മെഡിക്കൽ റിപ്പോർട്ട് അടങ്ങിയ ഫയൽ തുറന്നു വായിച്ചു. കൂട്ടത്തിൽ X-Ray ഫിലിം കണ്ടപ്പോൾ ഞാൻ ഞെട്ടി. (അന്നത്തെ കാലത്ത് ഉള്ളകം കാണാനുള്ള ഏകമാർഗം X-Ray മാത്രമായിരുന്നു) ഞാനറിയാതെ ബോധമില്ലാത്ത അവസ്ഥയിൽ എടുത്ത ആറ് X-Ray ഫിലിം. അതിൽ വാരിയെല്ല് ആരം‌ഭിക്കുന്നതിന് മുകളിൽ കഴുത്തിൽ പാമ്പ് ചുറ്റിയതുപോലെ ഒരു തിളക്കം. എന്റെ കഴുത്തിലെ താലിച്ചെയിൻ!!!
എന്റെ ദൈവമേ,,,???
ശരീരത്തിലൊട്ടാകെ വിവിധ യന്ത്രങ്ങളിൽ നിന്നുള്ള കേബിളുകളും, പലതരം ദ്രാവകങ്ങൾ അകത്തും പുറത്തുമായി കടന്നുപോകുന്ന കുഴലുകളും ചുറ്റപ്പെട്ട് കിടക്കുന്ന അവസ്ഥയിൽ X-Ray എടുക്കുമ്പോൾ അവരെന്റെ താലിചെയിൽ അഴിച്ചിട്ടില്ല,,
എന്റെ ദൈവമേ,,,???  
ഇതെന്ത് വിശ്വാസം?
വീട്ടിൽ എത്തിയാൽ താലി ഞാനെന്നും അഴിച്ചുവെക്കാറാണ് പതിവ്,,
അങ്ങിനെയുള്ള എന്റെ താലി സർജറി നേരത്ത് അഴിച്ചില്ല!!!
ഇതെന്ത് വിശ്വാസം?
അത് കണ്ടതോടെ, അതിനപ്പുറം വായിച്ചതോടെ
സമാധാനപൂർണ്ണമായ എന്റെ ഉറക്കം തീർന്നു.  
###രണ്ടാഴ്ച കഴിഞ്ഞപ്പോൾ
ഓപ്പറേഷൻ കഴിഞ്ഞവരുടെ വാർഡിൽ അടുത്ത ബെഡ്ഡിൽ കിടക്കുന്ന ഒറ്റപ്പാലത്തുകാരി ജമീല പറഞ്ഞു,
“എന്നാലും എന്റെ ടീച്ചറേ,, മയ്യത്ത് പൊതിഞ്ഞുകെട്ടി കൊണ്ടുപോകുന്നതു പോലെയല്ലേ അവര് നമ്മളെ കെട്ടിയെടുത്തത്?”
ആ നേരത്തും താലി അഴിച്ചില്ലല്ലോ,, എന്നായിരുന്നു എന്റെ ചിന്ത മുഴുവൻ,,,
**********

February 2, 2020

പാവക്ക പുത്തൻ വെറൈറ്റി, ഒരു ഞെട്ടിൽ മൂന്നെണ്ണം



          കേരളത്തിന്റെ വടക്കോട്ട് പോയാൽ കയ്‌പേറിയതു കാരണം കയ്പ എന്ന് അറിയപ്പെടുന്നതും തെക്കോട്ട് പോവുമ്പോൾ ഒരു പാവത്തെപോലെ തോന്നിയതിനാൽ പാവൽ എന്നും അറിയപ്പെടുന്ന പടർന്നുവളരുന്ന വള്ളിച്ചെടിയെ അറിയാത്തവരും ഉപയോഗിക്കാത്തതുമായ മലയാളികൾ കുറവാണ്. ഒരേ വള്ളികളിൽതന്നെ ആൺപൂക്കളും പെൺപൂക്കളും ഉണ്ടാവുന്നത് പാവൽ, പടവലം ഫേമലിയിലുൾപ്പെട്ട സസ്യങ്ങളുടെ പ്രത്യേകതയാണ്. പാവക്ക പാകം ചെയ്യാതെ പച്ചയായി കഴിക്കുന്നത് പലതരം രോഗങ്ങൾക്ക് പ്രതിവിധിയാണ്.
         നല്ല സൂര്യപ്രകാശം ലഭിച്ചാൽ പാവൽ വളരെ വേഗത്തിൽ പുഷ്പിക്കും. ആദ്യം വിടരുന്നത് ആൺ‌പൂക്കൾ മാത്രമായിരിക്കും. പാവലിന്റെ ഒരു പൂങ്കുലയിൽ ഒരു പൂവ് മാത്രമാണ് കാണപ്പെടുന്നത്. അപൂർവ്വമായി രണ്ടെണ്ണം കണ്ടേക്കാം. ഈ പൂവ് ആണോ പെണ്ണോ ആവാം.
         ഏതാനും ദിവസം കഴിഞ്ഞ് വിടരുന്ന പെൺ‌പൂക്കളിൽ കൊച്ചു പാവക്ക കാണാൻ കഴിയും. പെൺ‌പൂക്കളിൽ പരാഗണത്തിനുശേഷം വളരുന്ന പാവക്ക(കയ്പക്ക) പഴുത്ത് ഉൾവശം ചുവക്കുന്നതിനുമുൻപ് വിളവെടുക്കണം.
ഇനിയാണ് സംഭവം,,
           ഇന്നത്തെ കാലത്ത് കൃഷിചെയ്യുക എന്നത് കേരളത്തിലെ വിദ്യാലയങ്ങളിൽ സാധാരണമാണെങ്കിലും അങ്ങിനെയൊരു കാര്യത്തെക്കുറിച്ച് വാർത്തകൾ ഇല്ലാതിരുന്ന കാലത്തുതന്നെ എന്റെ വിദ്യാലയം പച്ചക്കറി കൃഷി തുടങ്ങിയിരുന്നു. ചീര, വെണ്ട, പടവലം, വഴുതന, കയ്പ, പയർ തുടങ്ങി പലതരം പച്ചക്കറികൾ നട്ടുവളർത്തുന്നതിന്റെ നേതൃത്വം കൊടുത്തത് സ്ക്കൂളിലെ ഒരു കണക്ക് അദ്ധ്യാപകൻ ആയിരുന്നെങ്കിലും പരിചരണം മൊത്തമായി ഏറ്റെടുത്തത് ജീവശാസ്ത്രം ആയ ഞാനും ഏതാനും കുട്ടികളും ആയിരുന്നു. അതോടൊപ്പം സ്ക്കൂൾ പറമ്പിലാകെ പലതരം മരങ്ങൾ നടാനും തുടങ്ങി.
പച്ചക്കറികൾ വിളവെടുപ്പ് നടന്നുകൊണ്ടിരിക്കെ ഒരു അറിയിപ്പ്:
നമ്മുടെ വിദ്യാലയം ബ്ലോക്ക് തലത്തിൽ കൃഷിക്ക് രണ്ടാം സ്ഥാനം നേടിയിരിക്കുന്നു,,
       സമ്മാനമൊക്കെ വാങ്ങിയതിനുശേഷം വാർത്തയും ഫോട്ടോയും പത്രത്തിൽ കൊടുത്തു. ഫോട്ടോ കൊടുത്തത് പാവലിന്റെ തോട്ടത്തിന് സമീപം വിദ്യാർത്ഥികളും അദ്ധ്യാപകരും നിൽക്കുന്നതാണ്. വെള്ളനിറത്തിൽ ധാരാളം പാവക്ക പന്തലിൽ‌നിന്നും തൂങ്ങിക്കിടക്കുന്ന ബ്ലാക്ക്&വൈറ്റ് കിടിലൻ ഫോട്ടോ.
മാർച്ച് മാസം കഴിഞ്ഞു,
SSLC പരീക്ഷ കഴിഞ്ഞു,
ഉത്തരക്കടലാസ് നോക്കി മാർക്കിടുന്ന സമയം,
വിഷയം: ജീവശാസ്ത്രം എന്ന ബയോളജി
ഒരു ദിവസം സമീപത്തെ സ്ക്കൂളിലെ അദ്ധ്യാപകനൊരു സംശയം,
“ടീച്ചറേ നിങ്ങളുടെ സ്ക്കൂളിലെ കയ്പക്ക പുതിയ വെറൈറ്റി ആണോ? വിത്ത് വേണം”
“അല്ലല്ലോ,, എന്താ?”
“എന്നിട്ട്,, അതെങ്ങിനെയാ ഒരു ഞെട്ടിൽ രണ്ടും മൂന്നും കയ്പക്ക ഉണ്ടായത്?”
“ഒരു ഞെട്ടിൽ ഒന്നല്ലെ ഉണ്ടാവുന്നത്?”
“അതാണ് ഞാനും ചോദിക്കുന്നത്, പത്രത്തിൽ വന്ന സ്ക്കൂൾ പച്ചക്കറി തോട്ടത്തിന്റെ ഫോട്ടോയിൽ പാവലിന്റെ പന്തലിൽ കായ്ച്ചു നിൽക്കുന്നത് ഒരു ഞെട്ടിൽ രണ്ടും മൂന്നും പാവക്ക ആണല്ലോ”
“അയ്യോ,, അതെങ്ങിനെ?”
“വീട്ടിൽ പോയിട്ട് അന്നത്തെ പത്രമെടുത്ത് നോക്ക്”
സംശയം പറഞ്ഞത് അന്നും ഇന്നും പരിസ്ഥിതി പ്രവർത്തകനായ അദ്ധ്യാപകനാണ്.
പത്രത്തിലെ ഫോട്ടോ ശ്രദ്ധിച്ചപ്പോഴാണ് അമളി മനസ്സിലായത്. പാവക്ക തൂങ്ങിക്കിടക്കുന്നത് രണ്ട് വീതം മൂന്ന്, മൂന്ന് വീതം രണ്ട്, ഒന്ന് വീതം നാല്!!!
അപ്പോൾ,,
എല്ലാം കണക്ക് അദ്ധ്യാപകന്റെ തട്ടിപ്പ്,,
@ഫോട്ടോ എടുക്കാൻ ക്യാമറയുമായി ഫോട്ടോഗ്രാഫർ വന്നപ്പോൾ പന്തലിന്റെ ഉൾ‌വശത്തുള്ള പാവക്കകൾ പറിച്ചെടുത്ത് ഫോട്ടോയിൽ പതിയുന്ന തരത്തിൽ മുൻ‌വശത്തായി നൂലുകൊണ്ട് രണ്ടും മൂന്നുമായി ഒന്നിച്ച് കെട്ടിയിട്ടു.
അത് കണക്ക് അദ്ധ്യാപകനാണ്,,
കണക്ക് ശരിയാക്കുന്ന നേരത്ത്,,
ഒരു ഞെട്ടിൽ ഒരു പാവക്ക മാത്രമാണെന്ന്,,
അറിയുന്ന ജീവശാസ്ത്രം അദ്ധ്യാപിക നോക്കിനിൽക്കുന്നുണ്ടായിരുന്നു,,
*******

January 23, 2020

അപകടം വരാത്ത മകൾ


            സ്വന്തം ഗ്രാമത്തിലെ ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്രിൻസിപ്പാളായി പ്രമോഷനോടൊപ്പം ട്രാൻസ്‌ഫർ ലഭിച്ച് ചാർജ്ജെടുത്തപ്പോൾ സുധർമ്മ ടീച്ചർ സന്തോഷിച്ചു. 20 വർഷത്തിലധികം അതെ വിദ്യാലയത്തിൽ ഹൈ സ്ക്കൂൾ വിദ്യാർത്ഥികളെ പഠിപ്പിച്ച ടീച്ചറാണ്. നാട്ടുകാരായ ചെറുപ്പക്കാരും മുതിർന്നവരുമായി അവർക്ക് ശിഷ്യഗണങ്ങൾ അനേകം പേരുണ്ട്. കൂട്ടത്തിൽ സ്വന്തം മക്കൾ ഒഴികെ ധാരാളം ബന്ധുക്കളും വീട്ടുകാരും ഉണ്ട്. അവർക്ക് സ്വന്തമായി മക്കളില്ലെങ്കിലും എല്ലാ കുട്ടികളും അവരുടെ മക്കളാണ്. സഹോദരങ്ങളുടെ മക്കളെ കൂടെ നിർത്തി സ്വന്തമാക്കി വളർത്തുന്നും ഉണ്ട്.
ഇനി കഥയിലേക്ക്,, അല്ല സംഭവത്തിലേക്ക് വരാം,,
ഒരു തിങ്കളാഴ്ച,, മഴ ചിന്നം ചിന്നം പെയ്യുന്ന ദിവസം,,
ക്ലാസ് തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ,,
പ്ലസ് ടു ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺ‌കുട്ടി പരിഭ്രമിച്ചുകൊണ്ട് പ്രിൻസിപ്പാളിന്റെ മുറിയിൽ വന്നു. പ്രിൻസിപ്പാൾ ചോദിച്ചു,
“എന്തുപറ്റി, ഇപ്പോൾ ക്ലാസ്സില്ലേ?”
“മാഡം, എനിക്ക് വീട്ടിൽ പോകണം”
“അതിനുമാത്രം എന്തുണ്ടായി?”
“പ്രതിക്ഷിക്കാതെ മെൻസസ് ആയി,, മുൻ‌കരുതൽ എടുത്തിട്ടില്ല”
“അതൊന്നും പ്രശ്നമില്ല, ഇപ്പോൾ തന്നെ പാഡ് വരുത്തിതരാം. നമ്മുടെ ലത ടീച്ചറുടെ കൈയിലുണ്ടാവും, കുട്ടി ഇവിടെ ഇരിക്ക്”
   ലത നമ്മുടെ പി.ഇ.ടി. ആണ്,, കുട്ടികൾക്ക് അത്യാവശ്യമായ മരുന്നുകളുടെയും ഫസ്റ്റ് എയിഡുകളുടെയും സൂക്ഷിപ്പുകാരി കൂടിയാണ്. പക്ഷെ നമ്മുടെ ശിഷ്യക്ക് അതിലൊന്നും തൃപ്തി വന്നില്ല. അവൾക്ക് ഒരേ വാശി,,
“ഈ സമയത്ത് എനിക്ക് വീട്ടിൽ പോയാൽ മതി. ഞാൻ പോയ്ക്കോളാം”
“അതെങ്ങിനെയാ തനിച്ച് പോകാമോ? വേദനയോ മറ്റോ?”
“വേദനയൊന്നുമില്ല മാഡം, ഞാൻ ബസ്സിന് പോയ്ക്കോളും”
“വീട്ടിൽ ആരാണുള്ളത്? അമ്മക്ക് നൈറ്റ് ഡ്യൂട്ടിയാണോ?,,”
“അമ്മയും അച്ഛനും ജോലിക്ക് പോയി. പിന്നെ വീട് തുറക്കാനുള്ള കീ എന്റെ കൈയിലും ഉണ്ട്”
“അങ്ങിനെ ഒറ്റക്ക് വീട്ടിലിരിക്കാനോ? ഏതായാലും ഞാൻ പെർമിഷൻ നൽകില്ല”
  കുട്ടിയുടെ അമ്മയും അച്ഛനും സർക്കാർ ജീവനക്കാർ ആണെന്ന് പ്രിൻസിപ്പാളിന് അറിയാം. പകൽ നേരത്ത് വീട്ടിലാരും ഉണ്ടാവില്ലെന്ന ചിന്ത അവരെ അലട്ടി. അവർ പ്ലസ് ടൂ കാരിയോട് പി.ടി ടീച്ചറായ ലതയെ കണ്ടതിനുശേഷം ക്ലാസ്സിൽ പോകാൻ പറഞ്ഞെങ്കിലും കുട്ടി നേരെ ക്ലാസിൽ പോയി ഇരുന്നു.
  പിറ്റേദിവസം കൃത്യം പതിനൊന്ന് മണി ആയപ്പോൾ പ്ലസ് ടൂ കാരിയുടെ അമ്മ വന്നു. പ്രിൻസിപ്പാളിനുനേരെ എല്ലാവരും കേൾക്കെ പരാതി പറഞ്ഞു,
“ടിച്ചറൊരു പെണ്ണല്ലേ,, ഒരു പെണ്ണിന്റെ വിഷമം അറിയാഞ്ഞിട്ടാണോ എന്റെ കുട്ടിയെ വീട്ടിൽ വിടാഞ്ഞത്? അവളെത്ര വിഷമിച്ചിട്ടുണ്ടാവും?”
പ്രിൻസിപ്പാൾ വിട്ടുകൊടുത്തില്ല. അവർ പറഞ്ഞു,
“നിങ്ങളൊരു അമ്മയല്ലേ,, അടച്ചുപൂട്ടിയ വീട്ടിൽ വയ്യാത്ത അവസ്ഥയിൽ തനിച്ചൊരു കുട്ടിയെ വിടാൻ പറ്റുമോ? ഇന്നത്തെ കാലത്ത് പെൺ‌കുട്ടിക്ക് എന്തെങ്കിലും പറ്റിയാൽ”
“എന്റെ മകൾക്ക് ഒന്നും പറ്റുകയില്ല. അവൾക്കതിന് തന്റേടം ഉണ്ട്. ബ്ലീഡിംഗ് ആയ കുട്ടിയെ അവളുടെ ഇഷ്ടത്തിന് വീട്ടിൽ വിടുകയല്ലേ ചെയ്യേണ്ടത്. ടീച്ചർ ചെയ്തത് ശരിയായില്ല”
രണ്ടുപേരും തമ്മിലുള്ള തർക്കം തുടരുന്നതിനിടയിൽ ആ അമ്മ പറഞ്ഞു,
“ടീച്ചർക്ക് കുട്ടികളെപറ്റി എന്തറിയാം,, മക്കളെ പ്രസവിക്കാത്ത നിങ്ങൾക്ക് മക്കളോട് സ്നേഹം ഉണ്ടാവുകയില്ലല്ലോ”
സുധർമ്മ ടീച്ചർ ഞെട്ടി,, മർമ്മത്തിലാണ് രക്ഷിതാവ് കൊത്തിയത്.
  നട്ടുച്ച നേരത്ത് അടച്ചുപൂട്ടിയ വീട്ടിലേക്ക് പതിനേഴ് വയസുള്ള പെൺ‌കുട്ടിയെ പറഞ്ഞു‌വിടാത്ത കുറ്റപ്പെടുത്തലിന്റെ വേദനയിൽ പ്രിൻസിപ്പാൾ മിണ്ടാതിരുന്നു.
പിൻ‌കുറിപ്പ്:
  ഇതുപോലെ എന്റെ മർമ്മത്തിലും പലപ്പോഴായി രക്ഷിതാക്കൾ കൊത്തിയിട്ടുണ്ട്. കൊത്ത് ഏൽക്കുന്നില്ലെന്ന് വന്നപ്പോൾ വീണ്ടും വീണ്ടും കൊത്തി മുറിവേല്പിച്ചിട്ടുണ്ട്.

October 8, 2019

വിജയദശമി


ഹരി ശ്രീ ഗ ണ പ ത യെ നമഃ

February 5, 2019

ഇനി ഞാനത് പറയട്ടെ,,


5.2.1969
അതൊരു ദിവസം മാത്രമാണ്,, അന്ന് എന്തായിരിക്കും ആഴ്ച എന്ന് ഓർമ്മയില്ലെങ്കിലും അവധി ദിവസം അല്ല എന്ന് ഉറപ്പിക്കാം. കാരണം,, 50 കൊല്ലം കഴിഞ്ഞിട്ടും ഒരു ദിവസത്തെ ഓർമ്മിക്കാനുള്ള മഹാസംഭവം നടന്നത് കണ്ണൂർ ശ്രീ നാരായണ കോളേജിൽ പ്രീ ഡിഗ്രി സയൻസ് ഗ്രൂപ്പ് ഒന്നാം വർഷം ക്ലാസ്സ് നടന്നു കൊണ്ടിരിക്കുമ്പോഴാണ്. പിന്നീടുള്ള പഠനകാലത്ത് എന്റെ എല്ലാ പുസ്തകങ്ങളുടെ കവറിനുമുകളിലും ഒന്നാം പേജിലും ആ തീയ്യതി ഞാൻ എഴുതിവെക്കാറുണ്ട്.
5.2.69
എന്റെ പിറന്നാൾ പലപ്പോഴും ഞാൻ മറക്കാറുണ്ട്, എന്നാൽ ഫിബ്രവരി അഞ്ച് ഒരു കൊല്ലം പോലും ഞാൻ മറന്നിട്ടില്ല. ആ പതിവ് ഇന്നും അതായത് 50 കൊല്ലത്തിനുശേഷവും തുടരുന്നു. എന്നെ ഞാനാക്കി മാറ്റിയത് ഈ ദിവസത്തിന്റെ ഓർമ്മയാണ്,, നാട്ടിൻ‌പുറത്തുകാരി ആയ ലോകവിവരമില്ലാത്തെ എനിക്ക് ലോകത്തെക്കുറിച്ച് ചിന്തിക്കാനും മത്സരിക്കാനും മറ്റുള്ളവരെ മനസ്സിലാക്കാനും ആ ദിവസം എന്നെ സഹായിച്ചു.
5.2.69
ഞാനെന്റെ കുറ്റവും കുറവുകളും എല്ലാം മറന്നതും ഇവിടെ ഞാൻ എന്ന വ്യക്തി ഒരു വലിയ ആളാണെന്നും എല്ലാവരെക്കാളും മുന്നിലാണെന്നും ഉള്ള ചിന്തയോടെ മത്സരിച്ച് പഠിച്ചതും അദ്ധ്യാപിക ആയതും പെൻഷൻ വാങ്ങി ജീവിക്കുന്നതും കമ്പ്യൂട്ടർ പഠിച്ചതും ഇപ്പോൾ എഴുത്തുകാരി ആയതും എല്ലാം ആ ദിവസം എനിക്കുണ്ടായ അനുഭവത്തിൽ നിന്നും ആയിരുന്നു.
5.2.69
പങ്കെടുക്കുന്ന എല്ലാ മത്സരത്തിലും ഒന്നാം സ്ഥാനം എനിക്ക് ആയിരിക്കണം എന്ന ചിന്ത മനസ്സിൽ കയറിയതും അതിനായി പ്രവർത്തിച്ചതും എന്റെ വിജയത്തിനുവേണ്ടി ഏത് ചെകുത്താനുമായും കൂട്ടുകൂടാനും ആവശ്യമാണെങ്കിൽ അടുപ്പമുള്ളവരേയും വിശ്വസിക്കുന്നവരേയും നിഷ്ക്കരുണം തള്ളാനും എനിക്ക് തന്റേടം ഉണ്ടായത് ആ ദിവസം എനിക്കുണ്ടായ അനുഭവത്തിൽ നിന്നാണ്.
5.2.69
ആ ദിവസം അങ്ങിനെയൊരു അപകടം ഉണ്ടായില്ലെങ്കിൽ ഇന്നു കാണുന്ന ഈ ഞാൻ ഉണ്ടാവുകയില്ല. പിന്നെയോ? പ്രീ ഡിഗ്രി തോറ്റ് പഠിപ്പ് മതിയാക്കി നാട്ടിൻ‌പുറത്ത് ജീവിച്ച് ആദ്യം അന്വേഷിച്ചു വന്ന ഒരുത്തന്റെ ഭാര്യയായി മാറും. കൂലിപ്പണിക്കാരനായ മറ്റൊരു വരുമാനം ഇല്ലാത്ത സ്വന്തമായി വീടില്ലാത്ത അച്ഛന്റെ മകൾ കൂടുതലെന്താണ് പ്രതീക്ഷിക്കേണ്ടത്? മൂന്നോ നാലോ പിള്ളേരെ പെറ്റുകൂട്ടിയതിനുശേഷം അടിയും ഇടിയും കൊണ്ട് മിണ്ടാതെ മറുവാക്ക് പറയാതെ പുസ്തകം വായിക്കാതെ തുലഞ്ഞു പോകുന്ന ജന്മം ആയിരിക്കും എന്റേത്. ഒരിക്കലും ഞാനൊരു ടീച്ചർ ആവാൻ ഇടയില്ല.
5.2.69
അന്നത്തെ ദിവസം എന്ത് സംഭവിച്ചെന്നോ? ആരാണ് ഉപദ്രവിച്ചതെന്നോ?
അന്നത്തെ സംഭവം പൂർണ്ണമായും ഞാൻ തന്നെ ചെയ്ത കുസൃതിയാണ്,, ഈ സംഭവത്തിന്റെ തിരക്കഥയും സംവിധാനവും അഭിനയവും നടത്തിയത് ഞാൻ തന്നെയാണ്. കാണികളായവർ കൂവിയപ്പോൾ സംഗതി കുളമായി. വിദ്യാർത്ഥികളോട് വിരോധമുള്ള അദ്ധ്യാപകനും ഒത്തുചേർന്നപ്പോൾ കോളേജിൽ നിന്നും എന്നെ ഡിസ്‌മിസ് ചെയ്യപ്പെടും എന്ന അവസ്ഥയിൽ എത്തി. ഒടുവിൽ ചെയ്ത വികൃതികളെല്ലാം പ്രിൻസിപാളിനോട് ഏറ്റുപറഞ്ഞ് മാപ്പ് ചോദിച്ച് പ്രശ്നങ്ങൾ പരിഹരിച്ച് എല്ലാം ശരിയാക്കി.
5.2.69
ഇതിലെന്താണ് ഇത്രയും വലിയ കാര്യം?
സഹപാഠികളുടെ പരിഹാസത്തിന് ഞാൻ ജീവനുള്ള ഇരയായി. അടുത്തു നിന്നവരെല്ലാം പെട്ടെന്ന് അകന്നുമാറിയപ്പോൾ ഞാനെന്റെ മുഖം മറക്കാൻ ശ്രമിച്ചു.
സംഭവം നടക്കുന്ന കാലത്ത് എന്റെ ഗ്രാമത്തിൽനിന്നും ആദ്യമായി കോളേജിൽ പഠിക്കാൻ പോയ പെണ്ണ് ഞാനായിരുന്നു. ആണായിട്ടൊരുത്തൻ പഠിക്കുന്നുണ്ടോ എന്ന് അറിയില്ല,, ആണെല്ലാം മനസ്സിന്റെ മറ്റൊരു ലോകത്ത് ആയിരുന്നു,, പിന്നെ പ്രേമം? ജീവിക്കണോ മരിക്കണോ എന്ന് ചിന്തിക്കുന്നതിനിടയിൽ എന്ത് പ്രേമം? എന്റെ ജീവിതത്തിൽ അങ്ങിനെയൊന്നില്ല.
5.2.69
ആ നേരത്ത് കോളേജ്‌ കുമാരി ആയി കടപ്പുറത്തുകൂടി നടന്നിരുന്ന എന്നെ കോളേജിൽ നിന്നും പൊറത്താക്കി എന്ന വാർത്ത നാട്ടുകാർക്കിടയിൽ പടർന്നുപിടിച്ചാൽ എന്തായിരിക്കും എന്റെ പരദൂഷണ ഭാവി???
“എണെ ജാനൂ നീയൊരു കാര്യം അറിയോ?”
“എന്ത് കാര്യാ മാതുഎ,,”
“നമ്മളെ വടക്കേലെ ആ തുള്ളിച്ചിപ്പെണ്ണില്ലെ,,”
“ഏത് തുള്ളിച്ചിയാ?”
“ആ കോളാജിൽ പോന്നോള്”
“ആ, ഓക്കെന്ത് പറ്റീ”
“ഓളെ ആടന്ന് പൊറത്താക്കീന് പോലും”
“ഏട്‌ന്നാ പൊറത്താക്കിയെ മാതുഏ?”
“ഓളെ കോളേജിന്ന് പൊറത്താക്കീന് പോലും”
“അ‌യ് എന്തിനാപ്പാ? ഓളെന്നാ ചെയ്ത?”
“ഓളൊരു പെണ്ണിന്റെ ചേലക്ക് തീവെച്ച് പോലും”
“ഊയീ നീയെന്താണെ പറിന്നെ? പാവാട ഉടുക്കുന്ന ആ പെണ്ണെന്തിനാ ചേലക്ക് തീവെച്ചത്?”
“അയിനും അയിന്റച്ചനും കിട്ടണം,, ആരെങ്കിലും ഇക്കാലത്ത് പെണ്ണിനെ കോളേജിൽ അയക്കുഓ?”
“അല്ലേലും ആ പെണ്ണ് നിലത്തൊന്നുമല്ല നിക്ക്ന്നത്. ഇന്നാളൊരീസം ഓള് കൈയ്യമാങ്ങ പറിക്കാൻ മരത്തിമ്മ കേരീറ്റ് ഞാങ്കണ്ട്”
“എനീപ്പം ഓള് വീട്ടില് മൂലക്കിരിക്കട്ട്,, നീ ബാണേ,, നമ്മക്ക് പോആ,,,”
5.2.69
പുത്തൻ അറിവ് ലഭിച്ച ദിവസം,, എനിക്കൊരു വീഴ്ച പറ്റിയാൽ സഹായിക്കാൻ ആരും ഉണ്ടാവില്ലെന്നും വീഴയിൽ നിന്നും സ്വയം എഴുന്നേറ്റ് നിൽക്കണം എന്നും പഠിപ്പിച്ച ആ ദിവസം ഞാനെങ്ങിനെ മറക്കും? എന്റെ ഭാവി എന്റെ കൈയിലാണെന്നും അത് തൊലഞ്ഞു പോകാതിരിക്കാൻ ഞാനാണ് ശ്രമിക്കേണ്ടതെന്നും പഠിപ്പിച്ച ദിവസം ഞാനെങ്ങിനെ മറക്കും? പൂർവ്വികരിൽ നിന്നും പാരമ്പര്യമായി ലഭിച്ച പണവും പ്രശസ്തിയും ബിഗ് സീറോ അല്ല,,,,
അതൊരു ബിഗ് നെഗറ്റീവ് ആയിരുന്നു,,,
എനിക്ക് ജീവിക്കാനുള്ള പണം, ഞാൻ ഉണ്ടാക്കി,,,
എന്നെ അറിയപ്പെടാനുള്ള ഇടം, അതും ഞാൻ ഉണ്ടാക്കി,,,
എല്ലാം വാശി ആയിരുന്നു,, അതെ വാശി ഇപ്പോഴും തുടരുന്നു.
5.2.69
ആർക്കും ഒന്നും പിടികിട്ടിയില്ല എന്ന് മനസ്സിലായി,,
ഒരു ദിവസം നടന്ന ചെറിയൊരു കാര്യം ആനക്കാര്യം ആക്കി മാറ്റിയിട്ട് അതിന്റെ പേരിൽ ഒന്നും ഇല്ലാത്ത ഞാൻ ജീവിതത്തിൽ എല്ലാം നേടിയെടുക്കാനുള്ള വലിയൊരു പരിശ്രമം നടത്തി.
എന്നിട്ടോ?
ഞാനതിൽ പൂർണ്ണമായി വിജയിച്ചു.
ആദിവസം ഇപ്പോഴും ഞാൻ ഓർക്കുന്നു, ഇന്ന്,,
5.2.2019
*******